Friday, August 5, 2011

ധവളപത്രസംവാദം

കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പുസ്തകത്തിന്റെ പ്രകാശനവും തുടര്‍ന്നു നടന്ന സംവാദം വിജ്ഞാനപ്രദമായിരുന്നു. ഏഴര കഴിഞ്ഞിട്ടും ഹാള്‍ വിട്ടു പോകാതെ മുഴുവന്‍ സദസ്യരും ഇരുന്നു എന്നുളളത് സംവാദം ഉണര്‍ത്തിയ താല്‍പര്യത്തിന്റെ സൂചനയാണ്.

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയുമായിരുന്ന പി. സി. സിറിയക്, ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി. വിജയരാഘവന്‍, സാമ്പത്തിക ശാസ്ത്രവിദഗ്ധ ഡോ. മേരി ജോര്‍ജ് എന്നിവര്‍ അടങ്ങിയ പാനലില്‍ ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എം. ജി. രാധാകൃഷ്ണനായിരുന്നു മോഡറേറ്റര്. നയങ്ങളിലോ നിലപാടുകളിലോ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരല്ല പാനല്‍ അംഗങ്ങള്‍ . മോഡററേറ്റര്‍ പക്ഷേ, പലവിഷയങ്ങളിലും ഇടതുപക്ഷ അനുഭാവം മറച്ചുവെയ്ക്കുന്ന ആളുമല്ല. 

ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ലെന്ന് തീര്‍ത്തും ഉറപ്പുളളതു കൊണ്ടു തന്നെയാണ് കെ. എം. മാണിയുടെ ധവളപത്രത്തെ കുറിച്ചുളള പുസ്തകം ഇങ്ങനെയൊരു പാനലിന്റെ വിചാരണയോടെ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചത്. സ്വന്തക്കാരെ വെച്ചുകൊണ്ടുളള ഒത്തുകളിയായിരുന്നില്ല സംവാദം.  നിലപാടിന്റെ സത്യസന്ധതയിലും രാഷ്ട്രീയദാര്‍ഢ്യത്തിലും വിശ്വാസമുളളതുകൊണ്ട് എതിര്‍ചേരിയില്‍ നിന്നുളള വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യമില്ല.  

സംവാദത്തില്‍ വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെട്ട ഒരു കാര്യം പുസ്തകത്തിന്റെ പേരാണ്. പാരമ്പര്യമുളള ഒരു  രാഷ്ട്രീയ നേതാവിനെതിരെ ഇങ്ങനെയൊരു തലക്കെട്ടില്‍ പുസ്തകം രചിക്കാമോ എന്ന അത്ഭുതം വിമര്‍ശനമായി ജി. വിജയരാഘവനടക്കമുളളവര്‍ ഉന്നയിച്ചു.  കളളം പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പേര് സ്റ്റാറ്റിസ്റ്റിക് ശാസ്ത്രത്തില്‍ സുപരിചിതമായുളള "Lies, damn lies and statistics" എന്ന ചൊല്ലിന്റെ വകഭേദമാണ്. സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധമില്ലാത്തവര്‍ക്ക് ഈ സ്വാരസ്യം അത്രയെളുപ്പം മനസിലാവുകയില്ലെങ്കിലും ഇങ്ങനെയൊരു പേര് ബോധപൂര്‍വം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. 2001ലെ യുഡിഎഫിന്റെ ധവളപത്രത്തെ കളളം എന്നു വിശേഷിപ്പിച്ചിട്ടില്ല. കെ. എം. മാണിയുടെ തന്നെ ബജറ്റിനെ കളളം എന്ന് ആക്ഷേപിച്ചിട്ടില്ല. എന്നാല്‍ ധവളപത്രം ഈ വിശേഷണം അര്‍ഹിക്കുന്നുണ്ട്. 

വൈറ്റ് പേപ്പറിന് ഒരു ആധികാരികത ഉണ്ട്. സമഗ്രവും സത്യസന്ധവുമായ രീതിയില്‍ വ്യാഖ്യാനത്തിനു വേണ്ടി വസ്തുതകളും കണക്കുകളും അവതരിപ്പിക്കുന്നു എന്നതാണ് ധവളപത്രത്തിന്റെ പ്രത്യേകത. വ്യാഖ്യാനങ്ങളില്‍ സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.  കെ. എം. മാണിയുടെ രേഖ അത്തരത്തിലൊരു ധവളപത്രമേയല്ല. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ഇഷ്ടമില്ലാത്ത കണക്കുകള്‍ തമസ്കരിച്ചും കേവലത്തുകകള്‍ കാട്ടി പേടിപ്പിച്ചും തെറ്റായ നിഗമനങ്ങള്‍ പ്രചരിപ്പിച്ചും രണ്ടു ഘട്ടങ്ങളിലെങ്കിലും കൃത്യമായ കളളക്കണക്കുകള്‍ മുന്നോട്ടു വെച്ചും നടത്തുന്ന അഭ്യാസമാണ്. 

ഇത്രയും ചെയ്ത ശേഷം ഒരു ചോദ്യത്തിനു പോലും വഴങ്ങാത്ത ഗര്‍വാണ് ധനമന്ത്രി സഭയില്‍ കാണിച്ചത്. ഇതിനുനേരെ കണ്ണടച്ചു കൊണ്ട് പുസ്തകത്തിന്റെ പേരില്‍ വിമര്‍ശനാത്മകമായ അത്ഭുതം കൂറുന്നവരോട് യോജിക്കാനാവില്ല. നിയമസഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന ഭരണകര്‍ത്താവിനെതിരെ എന്തെങ്കിലും വിമര്‍ശനം എന്റെ സ്നേഹിതര്‍ക്കില്ല.

ഓരോ ഖണ്ഡികയ്ക്കും എണ്ണിയെണ്ണി മറുപടി പറയുന്നതാണ് ബദല്‍ ധവളപത്രത്തിലെ ഏതെങ്കിലും ഖണ്ഡനം തെറ്റെന്നു തെളിയിക്കാനും അവര്‍ തയ്യാറല്ല. പകരം പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ചില ലളിതയുക്തികള്‍ വഴി ഒരേസമയം അക്കാദമികും രാഷ്ട്രീയവുമായ വിമര്‍ശനത്തെ പ്രതിരോധിക്കാനാണ് അവരുടെ ശ്രമം.  ധവളപത്രത്തില്‍ കെ. എം. മാണി ഉയര്‍ത്തുന്ന വാദങ്ങളുടെ ശരിതെറ്റു പരിശോധനയില്‍ നിന്ന് എന്റെ സ്നേഹിതര്‍ പിന്മാറുന്നതു കാണുമ്പോള്‍ ധവളപത്രം ആഴത്തിലവര്‍ വായിച്ചിട്ടുണ്ടോ എന്ന സംശയവും എനിക്കുണ്ട്. 

ആദ്യ നാലുവര്‍ഷങ്ങളിലും ചെയ്യാതിരുന്ന പദ്ധതികളെല്ലാം അഞ്ചാം വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് എന്തിന് എന്ന ചോദ്യവും ഉയര്‍ന്നുവന്നു. ഇന്ന് ചെയ്യേണ്ടത് ഇന്നലെ ചെയ്യാനാവില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ആദ്യ നാലുവര്‍ഷങ്ങളിലും കേരളത്തില്‍ ഒന്നും നടക്കാതെയുമിരുന്നിട്ടില്ല. 2008-09ലെ സാന്പത്തിക കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഉത്തേജക പാക്കേജ് എങ്ങനെയാണ് 2007ല്‍ നടപ്പാക്കുക. 

എങ്കിലും ഒന്നു പറയട്ടെ, എന്റെ ആദ്യത്തെ ബജറ്റില്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് ഒറ്റയടിക്കു ചെയ്തതല്ല. അഞ്ചു വര്‍ഷക്കാലത്തെ മൂലധനച്ചെലവിന്റെ കണക്കു കൊടുക്കുന്നു. 2001-02ല്‍ 0.79 ശതമാനമായിരുന്ന മൂലധനച്ചെലവ് 2005-06ല്‍ 0.6 ശതമാനമായി താഴുകയാണ് ഉണ്ടായത്. എല്‍ഡിഎഫ് ഭരണത്തില്‍ 2010-11ല്‍ ഇത് 1.2 ശതമാനമാണ് എന്ന് ധവളപത്രത്തിലെ പട്ടിക 4 വെളിപ്പെടുത്തുന്നുണ്ട്. ഇരട്ടിയോളം വളര്‍ച്ചയാണ് അനുക്രമമായി എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായത്. ഇതു മറച്ചുവെച്ചാണ് ആദ്യത്തെ നാലു ബജറ്റിലും ഒന്നും ചെയ്തില്ല എന്ന ധ്വനി വരുത്തുന്ന പരാമര്‍ശങ്ങള്‍.

അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യം തന്നെ എടുക്കുക. 2007-08ല്‍ ഓരോ മണ്ഡലത്തിലും ഓരോ കോടി രൂപവീതം പ്രവൃത്തികളാണ് അനുവദിച്ചത്. 2008-09ല്‍ രണ്ടു കോടി രൂപ വീതമായി ഉയര്‍ത്തി. 2009-10ല്‍ മിനിമം 15 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അനുവദിച്ചത്. അതിന്റെയൊക്കെ പണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വളരെ ചിട്ടയായും അനുക്രമമായും മൂലധനച്ചെലവ് ഉയര്‍ത്തുന്ന പരിപാടിയുടെ അവസാനമായിരുന്നു 2011-12ലെ ബജറ്റ്. 

2006-07, 2007-08 വര്‍ഷങ്ങളില്‍ ഒരു ധനസുസ്ഥിരത വരുത്തുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ശമ്പള പരിഷ്കരണത്തിന്റെ വര്‍ഷം അങ്ങനെയാകാതെ തരമില്ല. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ നടപ്പാക്കിയ പരിഷ്കരണ പരിപാടികളുടെ ഫലമാണ്, ശമ്പളപരിഷ്കരണവര്‍ഷത്തിലും നിവര്‍ന്നു നില്‍ക്കാന്‍ കേരളത്തിന്റെ സമ്പദ് ഘടന നേടിയ കരുത്ത്. ഇതു മനസിലാക്കാതെ ധവളപത്രമിറക്കി മാലോകരെ ഭയപ്പെടുത്തുകയാണ് കെ എം മാണി. ബോധപൂര്‍വമോ അല്ലാതെയോ ഈ ഭയപ്പെടുത്തലിന് പിന്തുണ നല്‍കുകയായിരുന്നു സംവാദത്തില്‍ പങ്കെടുത്ത എന്റെ സുഹൃത്തുക്കളായ ജി. വിജയരാഘവനും പി സി സിറിയകും ഡോ. മേരി ജോര്‍ജും. 

എങ്കിലും ധനതത്ത്വശാസ്ത്രം സംബന്ധിച്ച ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും പ്രസക്തി ബോധ്യപ്പെടുത്തിയ ഒരു സായാഹ്നത്തെ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കിയതിന് അവരോടു നന്ദി പറയുന്നു. വിമര്‍ശനബുദ്ധ്യാ നടക്കുന്ന ഇത്തരം സംവാദങ്ങള്‍ നമ്മുടെ നാടിന്റെ രാഷ്ട്രീയസാക്ഷരതയ്ക്ക് ഗുണപരമായ മെച്ചമുണ്ടാക്കും എന്നതില്‍ അവരും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല. 

2 comments:

  1. posting first lines as comments..

    കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പുസ്തകത്തിന്റെ പ്രകാശനവും തുടര്‍ന്നു നടന്ന സംവാദം വിജ്ഞാനപ്രദമായിരുന്നു. ഏഴര കഴിഞ്ഞിട്ടും ഹാള്‍ വിട്ടു പോകാതെ മുഴുവന്‍ സദസ്യരും ഇരുന്നു എന്നുളളത് സംവാദം ഉണര്‍ത്തിയ താല്‍പര്യത്തിന്റെ സൂചനയാണ്.

    റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയുമായിരുന്ന പി. സി. സിറിയക്, ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി. വിജയരാഘവന്‍, സാമ്പത്തിക ശാസ്ത്രവിദഗ്ധ ഡോ. മേരി ജോര്‍ജ് എന്നിവര്‍ അടങ്ങിയ പാനലില്‍ ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എം. ജി. രാധാകൃഷ്ണനായിരുന്നു മോഡറേറ്റര്. നയങ്ങളിലോ നിലപാടുകളിലോ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരല്ല പാനല്‍ അംഗങ്ങള്‍ . മോഡററേറ്റര്‍ പക്ഷേ, പലവിഷയങ്ങളിലും ഇടതുപക്ഷ അനുഭാവം മറച്ചുവെയ്ക്കുന്ന ആളുമല്ല.

    ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ലെന്ന് തീര്‍ത്തും ഉറപ്പുളളതു കൊണ്ടു തന്നെയാണ് കെ. എം. മാണിയുടെ ധവളപത്രത്തെ കുറിച്ചുളള പുസ്തകം ഇങ്ങനെയൊരു പാനലിന്റെ വിചാരണയോടെ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചത്. സ്വന്തക്കാരെ വെച്ചുകൊണ്ടുളള ഒത്തുകളിയായിരുന്നില്ല സംവാദം. നിലപാടിന്റെ സത്യസന്ധതയിലും രാഷ്ട്രീയദാര്‍ഢ്യത്തിലും വിശ്വാസമുളളതുകൊണ്ട് എതിര്‍ചേരിയില്‍ നിന്നുളള വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യമില്ല.

    ReplyDelete
  2. Excellent sir, truth will always prevail and u did it....

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...