Friday, May 22, 2020

20 ലക്ഷം കോടിയുടെ പാക്കേജ് ആർക്കുവേണ്ടി ?

ധനവിചാരം, മെയ് 21, 2020

ലോകം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ സാമ്പത്തികപ്രവർത്തനങ്ങളും നിശ്ചലമായി. തൊഴിലെടുക്കുന്ന ആരുടെയും കൈയിൽ പണമില്ല. സപ്ലൈയും ഡിമാൻഡും ഒരുപോലെ തകർന്നു. എന്തുചെയ്യും എന്ന ചോദ്യം എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്നു. ആരുടെ പക്ഷത്തുനിന്ന് ആരംഭിക്കണം എന്നതും പ്രസക്തമായ കാര്യം. 

ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയാണ് പ്രഥമകർത്തവ്യം എന്ന വാദം ഉന്നയിക്കുന്നുണ്ട്, അഭിജിത് ബാനർജി മുതൽ പോൾ ക്രൂഗ്‌മാൻ വരെയുള്ള സാമ്പത്തികവിദഗ്ധരുടെ നീണ്ട നിര. അമേരിക്കൻ പ്രസിഡന്റ് ട്രംപ്‌മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺവരെയുള്ള ഏറ്റവും കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാർ തൽക്കാലത്തേക്കെങ്കിലും കെയിൻസിന്റെ കൂടാരത്തിലേക്ക്‌ കാലുമാറുകയും ചെയ്തു.

അങ്ങനെയിന്ന് ഇക്കാര്യത്തെക്കുറിച്ച് ഏതാണ്ട് ഏകീകൃത അഭിപ്രായമാണ് ലോകത്ത്; പ്രധാനമന്ത്രി മോദിക്കൊഴികെ.   മുറിഞ്ഞുപോയ സപ്ലൈ ചെയിനുകൾ പുനഃസ്ഥാപിക്കലാണ് പ്രഥമ കടമ എന്നാണ് അദ്ദേഹത്തിന്റെയും ഉപദേശകരുടെയും നിലപാട്. ഈ കാഴ്ചപ്പാടിന്റെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്.

ആരുടെ കൈയിലും പണമില്ലാതിരിക്കുന്ന സാഹചര്യത്തിൽ സപ്ലൈചെയിൻ പുനഃസ്ഥാപിക്കുന്നതെങ്ങനെ പ്രഥമകർത്തവ്യമാകും. അതുകൊണ്ടെന്തു പ്രയോജനം? കാരണം, അവരുടെ ഉത്‌പന്നങ്ങൾ വാങ്ങാനുള്ള കഴിവ് കമ്പോളത്തിലില്ല. അപ്പോൾ ഉത്‌പന്നങ്ങൾ സപ്ലൈ ചെയ്യാൻ സംരംഭകർക്ക് പണം ഉത്തേജനമായി നൽകുന്നതുകൊണ്ട് ഗുണമെന്ത്? ആദ്യം ഡിമാൻഡ്‌ ഉണ്ടാക്കുക, അതിന് അനുസൃതമായി ചെറുകിട സംരംഭങ്ങൾ അനങ്ങിത്തുടങ്ങുമ്പോൾ അവർക്ക് സഹായമെത്തിക്കുക. ഇതാണ് യുക്തിസഹം.

പണമായി എത്താത്ത പാക്കേജ് 

പക്ഷേ, 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് എങ്ങനെ ഹരിച്ചു ഗുണിച്ചാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തിക്കുന്നില്ല. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. അവിടെ തീരുന്നു നേരിട്ടുള്ള സഹായം.

സപ്ലൈസൈഡിൽ ആർക്കൊക്കെ എന്തൊക്കെ സഹായമാണ് നൽകുന്നത് എന്നു നോക്കാം. അവിടെ അഞ്ചുതരം ആളുകളാണുള്ളത്. ഒന്ന്, കൃഷിക്കാർ. രണ്ട്, സൂക്ഷ്മ ചെറുകിട സംരംഭകർ. മൂന്ന്, ധനകാര്യസ്ഥാപനങ്ങൾ. നാല്, വ്യവസായ കോർപ്പറേറ്റുകൾ. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർക്ക് ഓരോരുത്തർക്കും എന്തു സഹായമാണ് കിട്ടുന്നത് എന്നു പരിശോധിക്കുമ്പോഴാണ് പാക്കേജിന്റെ തനിനിറം വ്യക്തമാകുന്നത്.

കൃഷിക്കാരും ചെറുകിട സംരംഭകരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോക്ഡൗൺ കാലത്തുണ്ടായ നഷ്ടവും അതുമൂലം ഇതുവരെ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാനാവാത്തതുമാണ്.  പിന്നെ വീണ്ടും പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രവർത്തനമൂലധനമായി അവർക്ക് കൂടുതൽ വായ്പയും കിട്ടണം. 

ബാങ്കുകൾ വായ്‌പ നൽകാൻ മടിക്കുമ്പോൾ

രണ്ടാമത്തെ കാര്യത്തിൽ കുറച്ച്‌ ഉദാരമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് നാലുലക്ഷം കോടി രൂപയും കൃഷിക്കാർക്ക് മൂന്നുലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ബാങ്കുകൾ കനിയണം.

റിസർവ് ബാങ്ക് ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം എട്ടുലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് കൂടുതലായി വായ്പ നൽകാൻ അനുവദിച്ചത്.  പലിശ നിരക്കും ഗണ്യമായി കുറച്ചു. പക്ഷേ, എന്താണ് സംഭവിച്ചത്? ഈ മേയ് ആദ്യം ബാങ്കുകൾ 8.5 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽത്തന്നെ തിരിച്ച്‌ ഡെപ്പോസിറ്റു ചെയ്തു. അതും 3.5 ശതമാനം പലിശയ്ക്ക്. 5.5 ശതമാനം പലിശവരെ നൽകിയാണ് റിസർവ് ബാങ്കിൽനിന്ന് പണമെടുത്തത് എന്നോർക്കണം. ഇത്രയും നഷ്ടം ഉണ്ടായാലും വായ്പ കൊടുക്കാൻ അവർ തയ്യാറല്ല.

ബാങ്കുകൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതിന്റെ സാമ്പത്തികശാസ്ത്രമാണ് കെയിൻസിന്റെ ലിക്വിഡിറ്റി പ്രിഫറൻസ് എന്ന തത്ത്വം. പ്രതിസന്ധിക്കാലത്ത് അനിശ്ചിതത്വം വളരെ കൂടുതലാണ്. ഏത് ഇടപാടുകാരനാണ് ഇനി പൊളിയുക എന്ന് ബാങ്കുകൾക്കറിയില്ല. അങ്ങനെ പൊളിഞ്ഞാൽ നാട്ടുകാർ പരിഭ്രാന്തിയിലായി, ഡെപ്പോസിറ്റ് പിൻവലിക്കാൻ ഓടിക്കൂടിയാലോ എന്ന ഭയം വേറെ. അങ്ങനെ ജനം കൂട്ടത്തോടെ വന്നാൽ കൊടുക്കാൻ റെഡി കാശ് വേണം. അതിന് പരമാവധി കാശായി സൂക്ഷിക്കുക, അല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന റിസർവ് ബാങ്ക് ഡെപ്പോസിറ്റായി വെക്കുക. ഇതാണ് അവരുടെ സമീപനം.

ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല എന്ന സാഹചര്യത്തെ കേന്ദ്രം എങ്ങനെ മറികടക്കും? ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ പണം അവർ റിസർവ് ബാങ്കിൽത്തന്നെ തിരികെ നിക്ഷേപിച്ചത് നാം കണ്ടു. ആ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംരംഭകർക്കു നൽകണം. എന്നാലേ ഫലമുള്ളൂ. പക്ഷേ, ഇതിന് കേന്ദ്രം തയ്യാറല്ല.

കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് മൂന്നുമാസം കൂടി മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഈ കാലയളവിൽ പലിശയ്ക്ക് ഒരു ലോപവുമില്ല. മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവുചെയ്യണമെന്നാണ് കൃഷിക്കാരുടെയും സംരംഭകരുടെയും ആവശ്യം. അതിന് കേന്ദ്രം തയ്യാറല്ല. ഫലത്തിൽ, നോട്ടു നിരോധനം മൂലം തകർന്ന ചെറുകിട സംരംഭകർക്ക് കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയാകും.

ധനകാര്യ സ്ഥാപനങ്ങളിലേക്ക്‌ എട്ടുലക്ഷം കോടി രൂപ റിസർവ് ബാങ്ക് മുൻകൈയെടുത്ത് നൽകിയതും 20 ലക്ഷം കോടി പാക്കേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഇതുവരെ സമ്പദ്ഘടനയ്ക്കൊരു ഗുണവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഏതായാലും ഇങ്ങനെയൊരു സഹായം കൊടുത്തതുകൊണ്ട് ഐ.എൽ. ആൻഡ് എഫ്.എസും യെസ് ബാങ്കുമെല്ലാം തകർന്നതുപോലെ മറ്റു പല സ്ഥാപനങ്ങളും തകരാതെ സഹായിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലമാണ് ഇന്ത്യൻ ധനകാര്യമേഖല.

കോർപ്പറേറ്റുകൾക്ക് ലോട്ടറി 

അങ്ങനെ നാം കോർപ്പറേറ്റുകളിലെത്തുന്നു. ഉത്തേജകപാക്കേജ് അവർക്കുള്ള ലോട്ടറിയാണ്. മഹാവ്യാധിയുടെ മറവിൽ ഇന്ത്യൻ പൊതുമേഖല കോർപ്പറേറ്റുകൾക്ക് കൈമാറി. ഇനി തന്ത്രപ്രധാന മേഖലയിലേ പൊതുമേഖലയുള്ളൂവത്രേ. അതുതന്നെ ഏറിയാൽ നാല്‌ സ്ഥാപനങ്ങൾ. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു കടന്നു വരാം. പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്.

തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാരിന്റെ വിശ്വാസം. ഇതു പറഞ്ഞാണ് ഒന്നരലക്ഷം കോടി രൂപ നികുതിയിളവായി കോർപ്പറേറ്റുകൾക്ക് നൽകിയത്. എന്തെങ്കിലും ഗുണമുണ്ടായോ? 

വായ്പപ്പരിധി നീട്ടി എങ്കിലും 

സംസ്ഥാനങ്ങൾക്കൊരു ആശ്വാസമുണ്ട്. വായ്പപ്പരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനമായി ഉയർത്തി. കേരളത്തിന് 18,000 കോടി അധികമായി വായ്പയെടുക്കാം. പക്ഷേ, നിബന്ധനകളുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനങ്ങൾ എടുക്കുന്ന കമ്പോളവായ്പയ്ക്ക് കേന്ദ്രസർക്കാർ നിബന്ധന വെക്കുന്നത്. ഇതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങൾക്കുമേലുള്ള വലിയൊരു കൈയേറ്റമാണ്.

കോവിഡ് മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ഒരു മരുന്നും ഇതിലില്ല.  നോട്ടുനിരോധനത്തിനുശേഷം സംഭവിച്ചതുപോലെ നമ്മുടെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയേയുള്ളൂ. കോവിഡ് സാമ്പത്തികത്തകർച്ചയിൽ നിന്നുള്ള കരകയറ്റം ദീർഘമേറിയതും കൂടുതൽ ക്ലേശകരവുമാകും.

നവോമി ക്ലെയിന്റെ പ്രസിദ്ധമായൊരു പുസ്തകമുണ്ട്, The Shock Doctrine: The Rise of Disaster Capitalism.  ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ സ്വീകരിക്കപ്പെടാനിടയില്ലാത്ത നയങ്ങൾ നടപ്പാക്കുന്ന രീതിയെയാണ് അവർ ഈ പുസ്തകത്തിൽ തുറന്നുകാണിക്കുന്നത്. അതിനൊരു ഉദാഹരണമാണ് ഈ ഉത്തേജകപാക്കേജ്.

മഹാമാരിയുടെ കണക്കുകൂട്ടലുകളെ കേരളം തെറ്റിക്കുന്നതിങ്ങനെ


ധനവിചാരം, മെയ് 9, 2020

കേരളത്തിൽ
 കോവിഡ് രോഗികളായി ഇതുവരെ ആകെ കണ്ടെത്തിയത് 503 പേരെ മാത്രമാണ്. എന്നാൽ മെയ് 7 ആകുമ്പോൾ 72000 പേർ രോഗികളായിരിക്കുമെന്നും അതിൽ 22000 പേർ ഗുരുതരമായ അവസ്ഥയിൽ ഐസിയുവിൽ ആയിരിക്കുമെന്നുമുള്ള ഒരു പഠനറിപ്പോർട്ട് ഞാൻ വായിച്ചു. വിശദമായ കണക്കുകൾ ഒരു ദേശീയ മാധ്യമം ലഭ്യമാക്കിയതുകൊണ്ട് എങ്ങനെ ഈ നിഗമനത്തിലെത്തി എന്ന് ഒരു പരിധിവരെ മനസിലാക്കാനും കഴിഞ്ഞു. കണക്കിലോ കണക്കുകൂട്ടിയ രീതികളിലോ കുറ്റമൊന്നും പറയാനാവില്ല. രോഗം ഗുരുതരമായ ആറ് രാജ്യങ്ങളുടെ പാറ്റേണിൽ കേരളത്തിലെ രോഗാതുരതയെക്കുറിച്ചുള്ള മാർച്ചു മുതൽ ഏപ്രിൽ ആദ്യം വരെയുള്ള കണക്കുകളെ ആസ്പദമാക്കി ഗണിച്ചെടുത്തതാണ് ഈ നിഗമനം. ഇതിനു പുറമെ, പകർച്ചവ്യാധി വ്യാപനം സംബന്ധിച്ചുള്ള ശുദ്ധഗണിത മോഡലുകളും ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശുഭപ്രവചനമാണ് ഞാൻ പരാമർശിച്ചത്.

പക്ഷേ, യാഥാർത്ഥ്യം എത്രയോ അകലെയാണ്. കേരളത്തിലെ രോഗികളുടെ എണ്ണം കൈവിരലുകളിലെണ്ണാവുന്ന അക്കങ്ങളിലേയ്ക്ക് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പഠനമാവട്ടെ പകർച്ചവ്യാധിയെ സ്വാഭാവിക വളർച്ചയ്ക്കു വിട്ടാൽ എന്തു സംഭവിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിശക്തമായ സർക്കാർ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ പകർച്ചവ്യാധി നമ്മുടെ സംസ്ഥാനത്തെ എവിടെക്കൊണ്ട് എത്തിക്കുമായിരുന്നു എന്നാണ് ആ റിപ്പോർട്ട് എന്നെ ചിന്തിപ്പിച്ചത്.

കണക്കുകൂട്ടലുകളും യാഥാർത്ഥ്യവും

ബന്ധപ്പെട്ട മറ്റൊരു പഠനം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ള 503 കേസുകൾക്കു പുറമെ 318 പേർക്കു കൂടിയെങ്കിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം. നമ്മൾ എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. ടെസ്റ്റിനു വിധേയരാകാത്ത രോഗബാധിതർ കേരളത്തിലുണ്ട് എന്നാണ് ഈ പഠനം പറയുന്നത്.

പഠനത്തിൽ പറയുന്നതുപോലെ തിരിച്ചറിയാത്ത ഇത്രയധികം വൈറസ് ബാധിതർ സമൂഹത്തിൽ ഉണ്ടെങ്കിൽ നിശ്ചയമായും സാമൂഹ്യവ്യാപനം ഉണ്ടായേനേ. എന്നാൽ അത് ഉണ്ടായിട്ടില്ല. കേരളത്തിലെ കൊവിഡ് രോഗികളുടെ മൂന്നോ, നാലോ പേരൊഴികെ മുഴുവൻ ആളുകളുടെയും സ്രോതസ്സ് നമുക്ക് കണ്ടുപിടിക്കാനായിട്ടുണ്ട്. അപ്പോൾ ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കാനാകും?

ഇവരുടെ കണക്കുകൂട്ടലിന് രണ്ട് മുഖ്യപടവുകളാണുള്ളത്. ഒന്ന്, എത്ര പേർ മരിക്കും? ഇതുവരെയുള്ള മരണവും രോഗത്തിന്റെ ദൈർഘ്യവും കണക്കിലെടുക്കുമ്പോൾ 500 രോഗികൾക്ക് മൂന്നല്ല, ഒരു മരണവുംകൂടിയെങ്കിലും ഉണ്ടാകും (വേണമെങ്കിൽ മാഹി മരണവും നമ്മുടെ കണക്കിൽപ്പെടുത്താമല്ലോ). രണ്ട്, ലോകത്തെ മറ്റുല പല രാജ്യങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മരണം ഉണ്ടെങ്കിൽ ശരാശരി എത്ര രോഗികളുണ്ടാകുമെന്ന് കണക്കാക്കാനാകും. ആ തോതുവച്ചു നോക്കുമ്പോൾ കേരളത്തിൽ  318 പേർക്കുകൂടി രോഗം ഉണ്ടാവണം.

ശരിയാണ്, അന്തർദേശീയ നിലവാരം വച്ചുനോക്കുമ്പോൾ രോഗികളെ നിർണ്ണയിക്കാനുള്ള  ടെസ്റ്റുകളുടെ എണ്ണം കേരളത്തിൽ കുറവാണ്. സ്വിറ്റ്സെർലെന്റിലാണ് ഏറ്റവും ഉയർന്ന തോത് – 28.6. അമേരിക്കയിൽ ആയിരംപേരിൽ 15.6 വരെ ആളുകളെ ടെസ്റ്റ് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ഈ തോത് 0.4 മാത്രമാണ്. കേരളത്തിൽ കുറച്ചു മെച്ചമാണെങ്കിലും 0.7 മാത്രമേയുള്ളൂ.

തിരഞ്ഞെടുത്തത് തനതുമാർഗം

എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്? ടെസ്റ്റുകളുടെ കിറ്റിന്റെ ദൗർലഭ്യം തന്നെയാണ് മുഖ്യകാരണം. ഈ സാഹചര്യത്തിൽ കേരളം തനതായൊരു ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുത്തു. സമ്പർക്കപ്പട്ടിക തയ്യാറാക്കി മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുകയും രോഗലക്ഷണമുള്ളവരെ ടെസ്റ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രം.  രോഗികളിൽ 60% പേർ പുറമേനിന്നും വന്നവരാണ്. അവരുടെ മുഴുവൻ ബന്ധങ്ങളെയും ട്രെയിസ് ചെയ്ത് നിരീക്ഷണത്തിലാക്കി. ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ ടെസ്റ്റ് ചെയ്ത്, പോസിറ്റീവെങ്കിൽ ചികിത്സയിലുമാക്കി. അവരുടെ സമ്പർക്കങ്ങളെയും നിരീക്ഷണത്തിലാക്കുന്നു. ഏപ്രിൽ നാലിന് ഇത്തരത്തിൽ 171355 പേർ വീട്ടിലോ ആശുപത്രികളിലോ ആയി നിരീക്ഷണത്തിലുണ്ടായിരുന്നു. 90% രോഗികളും നിരീക്ഷണവലയത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയതെന്ന വസ്തുത ഈ സമ്പ്രദായം എത്ര ഫലപ്രദമാണെന്നത് അടിവരയിടുന്നു. ലോകത്തു തന്നെ അപൂർവം സ്ഥലങ്ങളിൽ മാത്രമേ ഇതുപോലൊരു സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂ.

ഇവരെ മുഴുവൻ ടെസ്റ്റ് ചെയ്യുക അപ്രായോഗികമാണ്. അതുകൊണ്ട് ലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യുക, ബാക്കിയുള്ളവരെ റാന്റം ടെസ്റ്റ് ചെയ്യുക എന്ന മാർഗ്ഗമാണ് സ്വീകരിച്ചത്. പോസിറ്റീവായ ചിലർ ടെസ്റ്റിൽ നിന്നും വിട്ടുപോകാം. പക്ഷെ, അതിരുകവിഞ്ഞ വേവലാതി വേണ്ട.

കാരണം 14 – 21 ദിവസമാണല്ലോ ക്വാറന്റൈൻ കാലം. അപ്പോഴേയ്ക്കും രോഗം പരത്താനുള്ള ശേഷി ഇവരിൽ ഇല്ലാതാകും. ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് രോഗം കണ്ടുപിടിക്കാത്തവർ ഈ കാലാവധി കഴിഞ്ഞ് പുറത്തുപോയാലും കുഴപ്പമില്ല. 10 ദിവസമാണ് അമേരിക്ക ഇപ്പോൾ പറയുന്ന പകർച്ച കാലയളവ്. എങ്കിലും നമ്മൾ റിസ്ക് എടുക്കുന്നില്ല. മിനിമം 14 ദിവസം തന്നെ ക്വാറന്റൈൻ കാലം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഫലപ്രദമായ ഈ കണ്ടെയിൻമെന്റ് സമ്പ്രദായം ഉള്ളതുകൊണ്ടാണ് സാധാരണഗതിയിൽ പോസിറ്റീവ് ആകേണ്ടവരുടെ എണ്ണം കേരളത്തിൽ കുറച്ചു നിർത്താൻ കഴിയുന്നത്.

ന്യൂയോർക്കും കേരളവും

ന്യൂയോർക്കും കേരളവും തമ്മിലുള്ള ഒരു താരതമ്യം നോക്കൂ. കേരളത്തിലെ ജനസംഖ്യ 3.3 കോടി. ന്യൂയോർക്കിലേത് 1.9 കോടി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2937 ഡോളർ. ന്യൂയോർക്ക് സ്റ്റേറ്റിൽ ഇത് 88981 ഡോളർ. കേരളത്തിൽ ആയിരം പേർക്ക് 1.8 ആശുപത്രിക്കിടക്ക ഉള്ളപ്പോൾ ന്യൂയോർക്കിൽ 3.1 കിടക്കകളുണ്ട്. കേരളത്തിൽ ആയിരം പേർക്ക് 1.7 ഡോക്ടർമാരുള്ളപ്പോൾ ന്യൂയോർക്കിൽ 3.8 ഡോക്ടർമാർ വീതമുണ്ട്. ന്യൂയോർക്കിലെ കൂടുതൽ ഉയർന്ന ജനസാന്ദ്രതയും വിദേശസമ്പർക്ക ബന്ധങ്ങളും വിസ്മരിക്കുന്നില്ല. എങ്കിൽ തന്നെയും ഒരു താരതമ്യം പ്രസക്തമാണ്. ജനുവരി 30ന് ആദ്യകേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മൊത്തം 503 കേസുകളേയുള്ളൂ. ആക്ടീവ് കേസുകൾ 30 മാത്രം. മരണസംഖ്യ ആകട്ടെ മൂന്നും. മാർച്ച് ഒന്നിന് ആദ്യകേസ് കണ്ടെത്തിയ ന്യൂയോർക്കിൽ 3.2 ലക്ഷം രോഗികൾ; 25000 മരണം.

വളരെ താഴ്ന്ന പ്രതിശീർഷ വരുമാന അടിത്തറയിൽ വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ സൂചകങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞത് അഞ്ചുപതിറ്റാണ്ടിലേറെയായിട്ടുണ്ട് ലോകത്ത് ചർച്ചയായിട്ട്. ഇതിനുകാരണം നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിന്റെ മികവാണ്. ഇന്നത്തെ സർക്കാർ നടത്തുന്ന സമാനതകളില്ലാത്ത നിക്ഷേപം മാത്രമല്ല ഒരു നൂറ്റാണ്ടു കാലത്തെ മുതൽമുടക്കിന്റെ ശക്തി നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിനുണ്ട്. ഇതിന്റെ ഗുണഫലം നമ്മളോരോരുത്തരും അനുഭവിക്കുന്നുണ്ട്.

കേരളത്തിലെ ആശുപത്രിയിൽ ഒപി രോഗിയുടെ 2014ലെ ഒരു വർഷച്ചെലവ് 328 രൂപയാണ്. ഇന്ത്യയിൽ ചെലവ് ഇതിന്റെ ഇരട്ടി വരും. പൊതു ആശുപത്രിയിലുള്ള ഒരു തവണത്തെ കിടത്തി ചികിത്സയ്ക്ക് കേരളത്തിൽ 2743 രൂപ ചെലവു വരുമ്പോൾ ഇന്ത്യയിൽ അത് 7592 രൂപയാണ്. സ്വകാര്യ ആശുപത്രിയിൽപ്പോലും ഈ നിരക്ക് കേരളത്തിൽ 21808 രൂപയും ഇന്ത്യയിൽ 32375 രൂപയുമാണ്. ഉത്തമമായ ചെലവിൽ കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തിന്റെ സമ്പ്രദായം കൊറോണ കാലത്തും നമ്മൾ മുന്നോട്ട് കൊണ്ടുപോവുകയാണ്.

പ്രവാസികളുടെയും മറ്റും മടങ്ങിവരവോടെ പുതിയൊരു വ്യാപനത്തിന്റെ വെല്ലുവിളി നാം നേരിടും. ഒന്നാംഘട്ട വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതുപോലെ ഇതിനെയും നേരിടുന്നതിന് കൃത്യമായ ജനകീയതന്ത്രം നാം ആവിഷ്കരിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്നവരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും. രോഗികളാകാൻ ഏറെ സാധ്യതയുള്ള വിഭാഗങ്ങളെ നിർബന്ധമായും വീട്ടിലിരുത്തും. മറ്റ് ആരോഗ്യമുള്ളവർ കൃത്യമായ നിയന്ത്രണ ചട്ടക്കൂടിൽ പണിയെടുക്കാൻ പോകും.

ലക്ഷംകോടി രൂപ തരാം, വേണ്ടെന്ന് ഇന്ത്യ

ധനവിചാരം, ഏപ്രിൽ 24, 2020

ഐ.എം.എഫിന്റെ ജനുവരി, ഏപ്രിൽ മാസങ്ങളിലെ ആഗോള സാമ്പത്തികവീക്ഷണ റിപ്പോർട്ടുകൾ (വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്) താരതമ്യംചെയ്താൽ എത്ര പൊടുന്നനെയാണ് കോവിഡ് പകർച്ചവ്യാധി ആഗോള സമ്പദ്ഘടനയെ തകർച്ചയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ മനസ്സിലാകും. ജനുവരിയിൽ പ്രതീക്ഷിച്ച 3.1 ശതമാനം ആഗോളവളർച്ച ഏപ്രിലിൽ 3.0 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്.

ആഗോള ഉത്‌പാദനത്തിൽ 675 ലക്ഷം കോടി ഉത്‌പാദനനഷ്ടമുണ്ടാകും. 2020 പകുതിയാകുമ്പോൾ ആഗോള സമ്പദ്ഘടന പൂർവസ്ഥിതിയിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കണക്ക്. അല്ലെങ്കിൽ തകർച്ച ഇരട്ടിയിലേറെയാകും. ഈ സാഹചര്യം നേരിടാൻ സമ്പന്നരാജ്യങ്ങൾ വരുമാനത്തിന്റെ 10  ശതമാനംവരെയുള്ള ഉത്തേജനപാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ഏറ്റവും മുന്നിൽ അമേരിക്കതന്നെ.

എന്നാൽ, പിന്നാക്കരാജ്യങ്ങൾ പകച്ചുനിൽക്കുകയാണ്. ഐ.എം.എഫിനെയാണ് അവർ അഭയം പ്രാപിച്ചിരിക്കുന്നത്. വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ  ഇതിനകം 102 രാജ്യങ്ങൾ വായ്പചോദിച്ച് ഐ.എം.എഫിനെ സമീപിച്ചുകഴിഞ്ഞു. 75 ലക്ഷം കോടി രൂപയെങ്കിലും അവർക്ക് അടിയന്തരവായ്പ എത്തിച്ചുകൊടുക്കണമെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. വേറൊരു വഴിയുണ്ടെങ്കിൽ ആരും വായ്പയ്ക്ക്‌ ഐ.എം.എഫിനെ സമീപിക്കില്ല. കാരണം, ഐ.എം.എഫിന്റെ വായ്പനിബന്ധനകൾ അത്രയ്ക്ക് കുപ്രസിദ്ധമാണ്.

കൂലി വെട്ടിക്കുറയ്ക്കൽ, സർക്കാർ സബ്‌സിഡികൾ ഇല്ലാതാക്കൽ, ചെലവുചുരുക്കൽ, സ്വകാര്യവത്‌കരണം തുടങ്ങിയവയുടെയൊക്കെ ചേരുവകളാണ് അവരുടെ നിബന്ധനകൾ. നൊബേൽസമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സിന്റെ ‘ഗ്ലോബലൈസേഷൻ ആൻഡ്‌ ഇറ്റ്‌സ് ഡിസ്‌കൺടൻസ്’ എന്ന വിശ്രുത ഗ്രന്ഥം ഐ.എം.എഫിന്റെ ഈ നയങ്ങളുടെ നിശിതവിമർശനമാണ്. എന്നാൽ, ഐ.എം.എഫിനുപോലും ചില മാനസാന്തരങ്ങൾ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നാണ് സ്റ്റിഗ്ലിറ്റ്‌സിന്റെ ഇപ്പോഴത്തെ അഭിപ്രായം. 

എസ്‌.ഡി.ആർ. 

ഒരുപക്ഷേ, ഈ മനംമാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കും ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ ഐ.എം.എഫ്. പണം അന്തർദേശീയ വിപണിയിൽ ഇറക്കാമെന്ന നിർദേശം. സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ് (എസ്‌.ഡി.ആർ.) എന്നാണ് ഈ പണത്തിന്റെ പേര്. രാജ്യങ്ങളുടെ വിദേശനാണയ കരുതൽശേഖരത്തിൽ വെക്കാമെന്നല്ലാതെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇവ ലഭ്യമല്ല.

ഡോളർ, യൂറോ, റെമിനിബി (ചൈന), യെൻ, പൗണ്ട് എന്നീ  നാണയങ്ങളുമായി ബന്ധപ്പെടുത്തിയാണ് എസ്.ഡി.ആറിന്റെ മൂല്യം  നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ ഒന്നരഡോളറാണ് ഒരു എസ്‌.ഡി.ആർ. ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആറാണ് വിവിധ രാജ്യങ്ങളുടെ വിദേശവിനിമയശേഖരത്തിൽ ഇപ്പോഴുള്ളത്. ഇതിന് ഇരട്ടിവരുന്ന തുകയ്ക്കുള്ള എസ്‌.ഡി.ആർ. ലോകരാജ്യങ്ങളുടെ കരുതൽ ശേഖരത്തിലേക്ക്‌ നൽകാമെന്നാണ് ഐ.എം.എഫിന്റെ നിർദേശം.

ആവശ്യമുള്ള അംഗരാജ്യങ്ങൾക്ക് ഈ ഐ.എം.എഫ്. പണത്തെ ഡോളർപോലെ മറ്റുലോകനാണയങ്ങളിലേക്ക്‌ കൈമാറ്റി തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ അംഗരാജ്യങ്ങൾക്കുകഴിയും.  പിന്നാക്കരാജ്യങ്ങളെല്ലാംതന്നെ ഐ.എം.എഫിന്റെ നീക്കത്തെ വലിയ പ്രത്യാശയോടെയാണ് കണ്ടത്. ഈ തുക മുഴുവനും ഇവർക്കുകിട്ടുമെന്ന്‌ തെറ്റിദ്ധരിക്കരുത്. അംഗരാജ്യങ്ങളുടെ ഓഹരിക്ക്‌ അനുസരണമായേ പുതുതായി ഇറക്കുന്ന എസ്‌.ഡി.ആർ. കിട്ടൂ.

അമേരിക്കയ്ക്കാണ് ഏറ്റവും കൂടുതൽ ഓഹരി; 16.5 ശതമാനം. ഐ.എം.എഫിന് രൂപംനൽകിയപ്പോൾ അംഗരാജ്യങ്ങൾക്ക് ഉണ്ടായിരുന്ന സാമ്പത്തികവലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി നിശ്ചയിച്ചത്. ഇന്ത്യക്ക്‌ 2.6 ശതമാനമാണ് ഓഹരി. ചെറിയൊരു ഓഹരിമാത്രമേ പിന്നാക്കരാജ്യങ്ങൾക്കുള്ളൂവെങ്കിലും, അവരുടെ രാജ്യത്തെ സാമ്പത്തികശേഷിയുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ തുകയായിരിക്കും.  ഉദാഹരണത്തിന് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്ന 102-ൽ 25 രാജ്യങ്ങൾക്ക് ഐ.എം.എഫ്. 0.4 ലക്ഷം കോടി രൂപയാണ് വായ്പ  നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ 50 ലക്ഷം കോടി രൂപയുടെ  പുതിയ എസ്‌.ഡി.ആർ. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇവർക്ക് 0.8 ലക്ഷം കോടി രൂപയുടെ അധിക സഹായം ലഭിക്കും. മാത്രമല്ല, ഐ.എം.എഫിൽനിന്നുള്ള വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കണം. പക്ഷേ, ലഭിക്കുന്ന എസ്‌.ഡി.ആർ. ക്വാട്ട തിരിച്ചടയ്ക്കണ്ട. 0.05 ശതമാനം പലിശമാത്രമേ കൊടുക്കേണ്ടതുള്ളൂ. പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ്‌ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ന്യൂയോർക്കിലെ ഐ.എം.എഫ്. സമ്മേളനത്തിനുവേണ്ടി കാത്തിരുന്നത്. 

ട്രംപിന്റെ നിലപാട്‌  

പക്ഷേ, ട്രംപ് ഈ നിർദേശം തള്ളിക്കളഞ്ഞു. അമേരിക്ക എതിർത്താൽ എസ്‌.ഡി.ആർ. ഇറക്കാൻ കഴിയില്ല. കാരണം, ഈ തീരുമാനത്തിന് 85 ശതമാനം വോട്ടുകിട്ടണം. അമേരിക്കയ്ക്ക് 16.5 ശതമാനം വോട്ടുണ്ട്. അമേരിക്ക വീറ്റോചെയ്തതോടെ പണിപാളി. അമേരിക്ക ഇങ്ങനെയൊരു നിലപാട് എടുത്തതിൽ അദ്‌ഭുതമില്ല.

ഇന്ന് ലോകനാണയമായിട്ട് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്  ഡോളറാണ്. ഡോളറിന് പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ചൈനയുടെപോലും വിദേശ വിനിമയശേഖരത്തിൽ ഏറ്റവും വലിയ സ്ഥാനം നൽകിയിട്ടുള്ളത് ഡോളറിനാണ്. അമേരിക്കയുടെ ഒരു ഭാഗ്യം നോക്കിക്കേ. ഇന്ത്യാസർക്കാർ എത്ര രൂപയുടെ നോട്ടടിച്ചാലും നമ്മൾ അത് പണമായി വാങ്ങും.

ഇതുപോലെയാണ് ആഗോളമായി അമേരിക്കയുടെ നില. അമേരിക്ക എത്ര ഡോളർ അടിച്ചുവിട്ടാലും ലോകത്ത് ആരെങ്കിലും വാങ്ങിക്കൊള്ളും. പകരം ചരക്കുകളോ വസ്തുവകകളോ അല്ലെങ്കിൽ പലിശയോ അമേരിക്കയ്ക്ക് നൽകും.  തങ്ങളുടെ അസൂയാവഹമായ ഈ പദവി എസ്.ഡി.ആറിന് അടിയറവെക്കാൻ അമേരിക്ക തയ്യാറല്ല. പണ്ടും അമേരിക്കയുടെ നിലപാട് ഇതുതന്നെ.  അപ്പോൾപ്പിന്നെ ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ പ്രതികരണം ഊഹിക്കാമല്ലോ.

അമേരിക്കയോടൊപ്പം നിൽക്കാൻ ഒരു രാജ്യമേ ഉണ്ടായുള്ളൂ. അത് ഇന്ത്യാമഹാരാജ്യമായിരുന്നു. ഇന്ത്യക്കും ലഭിച്ചേനേ ഏതാണ്ട് ഒരു ലക്ഷംകോടി രൂപയുടെ എസ്‌.ഡി.ആർ. പിന്നെ എന്തിന് ഇന്ത്യ പുതിയ എസ്‌.ഡി.ആർ. ഇറക്കാനുള്ള നിർദേശത്തിെനതിരേ വോട്ടുചെയ്തു? 

ഇന്ത്യ എന്തിന്‌ എതിർത്തു?  

ഇതിന് ഉത്തരം ഇതുവരെ നിർമലാ സീതാരാമൻ പറഞ്ഞിട്ടില്ല. അവരുടേതായി വാർത്തകളിൽക്കണ്ട ചോദ്യം ഇതായിരുന്നു;  നിബന്ധനകളില്ലാതെ കിട്ടുന്ന പണം പകർച്ചവ്യാധിപ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് ഉറപ്പ് എന്താണ്‌? ഈ പണം അനഭിലഷണീയമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെങ്കിൽ വളരെ ഗൗരവമായ പാർശ്വഫലങ്ങളും ഉണ്ടായേക്കാമെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

എന്താണ് ഇവർ അർഥമാക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലരുടെ അഭിപ്രായം പാകിസ്താനെ ഉന്നം വെച്ചുള്ള  നീക്കമാണെന്നാണ്. പാകിസ്താൻ വിദേശവിനിമയതകർച്ചയുടെ വക്കിലാണ്. പുതിയ എസ്.ഡി.ആർ. അവർക്ക് രക്ഷയാകും. വേറെ ചിലർ പറയുന്നത് ട്രംപിനോടുള്ള വിശ്വസ്തത തെളിയിക്കുകയാണെന്നാണ്. കാരണം എന്തുതന്നെയാകട്ടെ, മൂന്നാംലോക രാജ്യങ്ങളുടെ നേതൃപദവി അലങ്കരിച്ചിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ആപത്ഘട്ടത്തിൽ അവർക്കെതിരേ കൊടിയ വഞ്ചനയാണ് ഇന്ത്യയുടെ നിലപാട്.

ഒരുപക്ഷേ, ആഭ്യന്തരമായി കേന്ദ്രധനമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിന്റെ തുടർച്ചയാകാം അന്തർദേശീയമായി എടുത്തുകൊണ്ടിരിക്കുന്ന സമീപനവും. ആഭ്യന്തരമായി കടുത്ത പ്രതിസന്ധിയിലായിട്ടും മറ്റുലോകരാജ്യങ്ങൾ ചെയ്യുന്നതുപോലെ റിസർവ് ബാങ്കിൽനിന്ന്‌ പുതിയ നോട്ട് ഇറക്കാൻ ആവശ്യപ്പെടാൻ അവർ തയ്യാറല്ലല്ലോ. ഈ നയത്തിന്റെ അന്തർദേശീയ പതിപ്പായിരിക്കും എസ്.ഡി.ആറിനെതിരായ നിലപാടും അമേരിക്കയുടെയും ഇന്ത്യയുടെയും നിലപാട് ആഗോളമായ കോവിഡ് പകർച്ചവ്യാധി പ്രതിരോധത്തിന്‌ വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളെയും മറ്റുപാവപ്പെട്ടവരെയും  സഹായിക്കാനൊന്നും പണമില്ലെന്നുള്ള പതിവുപല്ലവിയുടെ കാലത്ത് വെറുതേകിട്ടിയ ഒരുലക്ഷം കോടി രൂപ വേണ്ടെന്നുെവച്ചതിന്റെ കാരണമറിയാൻ രാജ്യത്തിന് അവകാശമുണ്ട്.

കൊറോണക്കാലത്തെ നല്ലപാഠങ്ങൾ......

ധനവിചാരം, ഏപ്രിൽ  9, 2020

കോവിഡ് 19-നെതിരേ കേരളത്തിന്റെ പ്രതിരോധം അന്തർദേശീയതലത്തിൽത്തന്നെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. നമ്മെപ്പോലെ വേറിട്ടുനിൽക്കുന്ന ജപ്പാൻ, ദക്ഷിണകൊറിയ, സ്വീഡൻ തുടങ്ങിയ പല പ്രദേശങ്ങൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം നല്ല പാഠങ്ങൾ എന്ത്? 

ശീലങ്ങളുടെ പക്ഷം
ചൈനയുമായി ഉറ്റസാമ്പത്തികസമ്പർക്കം ഉണ്ടായിരുന്നിട്ടും ജപ്പാനിൽ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല. അവരുടെ നല്ല ശീലങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അവർ കൈകൊടുക്കാറും കെട്ടിപ്പിടിക്കാറുമില്ല. മറിച്ച്, ഉപചാരം പ്രകടിപ്പിക്കുന്നത് തലകുനിച്ചാണ്. ഈ രോഗം വരുന്നതിനുമുമ്പും അവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുന്ന ശീലമുണ്ടായിരുന്നു. മുഖാവരണവും ധരിക്കാറുണ്ടായിരുന്നു.

 നമ്മുടെ പ്രതിരോധത്തിന്റെ ഒരു പ്രധാനവിജയം ബ്രേക്ക് ദി ചെയിൻ ഫലപ്രദമായി നടപ്പാക്കിയതാണല്ലോ. പരിശോധന സാർവത്രികമാക്കിയതു വഴിയാണ് ദക്ഷിണകൊറിയയ്ക്ക് തുടക്കത്തിൽത്തന്നെ കോവിഡിനെ കീഴടക്കാനായത്. ഏറ്റവുമധികംപേരെ ടെസ്റ്റിനു വിധേയമാക്കിയത് അവരാണ്. ഇന്ത്യയുടെയും പല പാശ്ചാത്യരാജ്യങ്ങളുടെയും പരാജയം ഇവിടെയാണ്. ടെസ്റ്റിങ്‌ നടത്തുന്നതിൽ ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്.

പകർച്ചവ്യാധിയെ നിയന്ത്രിക്കുന്ന നേട്ടത്തിൽ അഭിമാനിക്കുമ്പോഴും ഏറ്റവും മോശമായ അവസ്ഥയെ നേരിടുന്നതിനുള്ള മുൻകരുതലുകൾ സർക്കാർ എടുക്കുന്നുണ്ട്. നിലവിലെ ആശുപത്രി കിടക്കകൾക്കുപുറമേ 1.5 ലക്ഷത്തിലേറെ കിടക്കകൾക്ക് ആവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും പി.ഡബ്ല്യു.ഡി. കണ്ടെത്തിക്കഴിഞ്ഞു. ആവശ്യമായ മരുന്നുകളുടെയും മറ്റു സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുന്നതിന് 600 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 

ലോക്‌ഡൗണിന്റെ പാഠങ്ങൾ


ലോക്‌ഡൗണിന്റെ നല്ല പാഠമെന്താണ്? സന്തുഷ്ടരായ ജനങ്ങളേ പ്രതിരോധപ്രവർത്തനങ്ങളിൽ സ്വയമറിഞ്ഞ് പങ്കാളികളാവൂ. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇതിന്റെ തെളിവാണ് ലോക്‌ഡൗൺ കാലത്തുകണ്ട അതിഥിതൊഴിലാളികളുടെ കൂട്ടപ്പലായനം. കേരളം അവിടെയും മാതൃകയായി. ലോക്‌ഡൗൺ നടപ്പാക്കിക്കൊണ്ടുതന്നെ ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതിക്കുള്ളിൽനിന്ന്‌ പരമാവധി പണവും അത്യാവശ്യം ഭക്ഷണവും ജനങ്ങളുടെ കൈയിൽ സർക്കാർ എത്തിച്ചു.ലോക്‌ഡൗണിൽനിന്നു പുറത്തുവരുന്ന സമ്പദ്ഘടനയെ എങ്ങനെ സാധാരണനിലയിലേക്ക്‌ മടക്കിക്കൊണ്ടുവരാമെന്നതിന് നല്ല പാഠങ്ങൾ ഉണ്ടാകാൻ സമയമായിട്ടില്ല.

വളരെ സങ്കീർണമായ വെല്ലുവിളിയാണിത്. സാമൂഹികനിയന്ത്രണങ്ങളിലെ അയവിന് അനുരോധമായിരിക്കണം ഇതിനുള്ള തന്ത്രം. ഇപ്പോൾത്തന്നെ നമ്മൾ തുടക്കംകുറിച്ചിട്ടുള്ള ഒന്നുണ്ട്. അത് വീട്ടുപുരയിടങ്ങളിലുള്ള പച്ചക്കറികൃഷിയാണ്. അവിടെനിന്ന് ഇത് മറ്റു കാർഷികമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിയണം.

കൃഷി തന്നെയായിരിക്കും ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്നത്. അതുപോലെതന്നെയാണ് വീടുകളിലിരുന്ന് ചെയ്യുന്ന പരമ്പരാഗത തൊഴിലുകൾ. കയർപിരി, നെയ്ത്ത്, പനമ്പ്, ഇങ്ങനെ പലതുമുണ്ടല്ലോ. തുടർന്ന് ചെറുകിട വ്യവസായങ്ങളിലേക്കും നീങ്ങാം.   എന്നാൽ, ചില തൊഴിൽമേഖലകൾ അഞ്ചോ ആറോ മാസങ്ങൾകൊണ്ടേ സാധാരണനിലയിലെത്തൂ.

ഏറ്റവും നല്ല ഉദാഹരണം ടൂറിസം തന്നെയാണ്. പക്ഷേ, അടുത്തസീസണിലേക്കുള്ള മാർക്കറ്റിങ്‌ ഇപ്പോഴേ നമുക്ക് ആരംഭിക്കാൻ കഴിയണം. കേരളത്തിന്റെ കോവിഡ് പ്രതിരോധം തന്നെയായിരിക്കണം ബ്രാൻഡിങ്ങിന് അടിസ്ഥാനം. അതോടൊപ്പം പ്രതിസന്ധിയിലായ ടൂറിസം സംരംഭകരുടെ ബാധ്യതകളും അധികമുതൽമുടക്കിനുള്ള ആവശ്യകതകളുമെല്ലാം പരിഗണിക്കണം. ഇതുപോലെ ഓരോ തൊഴിൽമേഖലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് പാക്കേജുകൾ തയ്യാറാക്കേണ്ടതുണ്ട്. 

 പ്രയോജനപ്പെടേണ്ട സാധ്യതകൾ

ചൈന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് നമുക്കു പാഠമാണ്. വുഹാൻ അടക്കമുള്ള പട്ടണങ്ങൾ തുറക്കുമ്പോഴും കർശനമായ സാമൂഹികനിയന്ത്രണം പാലിക്കുന്നു. പക്ഷേ, ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്ന സമ്പദ്ഘടനയെന്ന നില തങ്ങളുടെ നേട്ടമാക്കിമാറ്റാനാണ് അവർ ശ്രമിക്കുന്നത്. അവർ അതിന് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത് ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഉപകരണ വ്യവസായങ്ങളെയാണ്.

 ലോകസമ്പദ്ഘടന മുഴുവൻ സ്തംഭനത്തിലാണെങ്കിലും ഇവയ്ക്ക് എത്രവേണമെങ്കിലും ഡിമാൻഡുണ്ട്. ലഭ്യമാക്കേണ്ട താമസമേയുള്ളൂ വിറ്റുപോകാൻ. കേരളത്തിലും ഇതിനൊരു സാധ്യതയുണ്ട്. ആരോഗ്യകേരളത്തിന്റെ ബ്രാൻഡ് ഇതുപോലെ ഉയർന്ന മറ്റൊരു സന്ദർഭമില്ല. ഇതു നമുക്ക് മുതലാക്കാൻ കഴിയണം.

ആദ്യത്തേത് കെ.എസ്‌.ഡി.പി.യുടെ വിപുലീകരണമാണ്. കേരളത്തിലെ സ്വകാര്യ മരുന്നു യൂണിറ്റുകളെയും ചേർത്ത് ഒരു കൺസോർഷ്യത്തിനു രൂപംനൽകി, കേരള ജനറിക് ബ്രാൻഡ് സൃഷ്ടിക്കണം. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ റാപ്പിഡ് ടെസ്റ്റിങ്‌ സങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കണം. ഇതുപോലെതന്നെയാണ് ശ്രീചിത്രാ മെഡിക്കൽ സെന്റർ വികസിപ്പിച്ച നൂതനമായ മെഡിക്കൽ സാങ്കേതികവിദ്യകളും. ഇവയുടെ അടിസ്ഥാനത്തിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിന് ഉദാരമായി വായ്പയും സഹായങ്ങളും നൽകാൻ സർക്കാരിനു കഴിയണം.

ഫാർമാ പാർക്കിനെക്കുറിച്ച് നാം ഏതാനും വർഷങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമി ലഭ്യമാണ്. കേന്ദ്രസർക്കാരിന്റെ സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ മുൻഗണനാപ്പട്ടികയിൽ ആദ്യംതന്നെ ഇത് സ്ഥാനംപിടിക്കണം. ലോക്ഡൗൺ പിൻവലിക്കുന്നതോടെ സാനിറ്റൈസറിന്റെ ആവശ്യവും പലമടങ്ങ് ഉയരും. മാസ്കുകളുടേതും. ഇവിടെ വികേന്ദ്രീകൃതമായ ഉത്‌പാദനതന്ത്രവും പ്രസക്തമാണ്. ബെഡ്ഡുകൾ, ബെഡ്‌ഷീറ്റുകൾ, യൂണിഫോറങ്ങൾ എല്ലാം ആവശ്യം മുൻകൂട്ടിക്കണ്ടുകൊണ്ട് ഉത്‌പാദനം വർധിപ്പിക്കണം. 

ഇന്നിപ്പോൾ നാം പ്രഖ്യാപിച്ചിട്ടുള്ള 20,000 കോടി രൂപയുടെ പാക്കേജ് യഥാർഥത്തിൽ ഒരു ദുരിതാശ്വാസ പാക്കേജാണ്. ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ഇതിന് അവർക്കു കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീർക്കുകയും ബജറ്റിൽ ഉൾക്കൊള്ളിച്ച പല സ്‌കീമുകളും മുൻകൂറായി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. ഇതിനാവശ്യമായ പണം ക്രമീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. 

ലോക്‌ഡൗൺ എക്സിറ്റ്‌ സ്‌ട്രാറ്റജി

പക്ഷേ, അടുത്തഘട്ടം ഉത്തേജക പാക്കേജാണ്. അക്കാര്യത്തിൽ നമുക്കേറ്റവും സഹായകരമാകാൻ പോകുന്നത് കിഫ്ബിയുടെ പ്രോജക്ടുകൾ തന്നെയാണ്. ഏതാണ്ട് 30,000 കോടി രൂപയുടെ വിവിധങ്ങളായ പദ്ധതികൾ ടെൻഡർ നടപടികൾ നീങ്ങി നിർമാണഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ് കോവിഡ് വന്നത്. ഇനി വേറെ തയ്യാറെടുപ്പുകൾ വേണ്ട. അവ ഊർജിതമായി നടപ്പാക്കാൻ തീരുമാനിച്ചാൽ മതി. ഇതിനെ ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെടുത്തണം.

ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിക്ക്‌ ബജറ്റിൽത്തന്നെ അധികപണം കണ്ടെത്തേണ്ടതുണ്ട്. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടും നയവും പ്രസക്തമാകുന്നത്. ദുരിതാശ്വാസ പാക്കേജിന് കേന്ദ്രസഹായം തികച്ചും അപര്യാപ്തമായിരുന്നു. ഉത്തേജക പാക്കേജിലും ഈ യാഥാസ്ഥിതിക സമീപനം തുടർന്നാൽ രാജ്യം ഭയാനകമായ ഒരു തകർച്ചയിലേക്കുപോകാം. കോർപറേറ്റ് ടാക്‌സ് ഇളവുനൽകിക്കൊണ്ടുമാത്രം സമ്പദ്ഘടനയെ കരകയറ്റാനാവില്ല.

Monday, April 6, 2020

Kerala's Citizen-First Approach To Fighting COVID-19

NDTV article March 27, 2020

"Social Unity amid Physical Distancing" is the slogan of Kerala in the war against COVID-19. It was coined after some elements began to use measures for social distancing to justify caste pollution distance norms. Kerala is harnessing its abundant social capital to overcome the limited fiscal space in which state governments are forced to operate in quasi-federal India. Led by a state government with commitment and the actualization of synergies between local governments and civic society, the outcome has been yet another marvellous social intervention for which Kerala is famous. Chief Minister Pinarayi Vijayan has been leading from the front, taking inputs from the different vertical and horizontal agencies and responding to the everyday challenges through a televised, live interaction with the press in the evenings. So there is no confusion and there is clear direction for action.

Of course, at the front line is Kerala's health department headed by Health Minister K K Shailaja Teacher. Kerala has the largest and most efficient public health system and the fight against coronavirus once more underlines how an insurance-based private health system would be totally inadequate to meet this sort of challenge. Kerala's public health system consists of 6,000 doctors, 9,000 nurses and another 15,000 health workers. Then there is a second line of health workers like Asha workers, Kudumbasree health volunteers, Anganwadi workers, hospital development committee members, palliative volunteers and other health activists. In the recent years, there has been an investment of around 4,000 crores in hospital buildings (many which are still ongoing) and medical equipment and a significant addition to the number of medical personnel. The system has also been seasoned with the success of fighting the Nipah outbreak in the recent past.

The first wave of coronavirus with China returnees in February was effectively contained. But in March, things got out of hand when Corona carrying migrants from Europe and Gulf began to return to Kerala. Some of these returnees dodged the health protocols and clusters emerged in a few districts. The health department did a stupendous job generating route maps for all infected persons and putting under observations all their contacts. Kerala today has 1,01,402 persons under observation at home and another 601 persons in hospital, 126 persons under treatment and no deaths. 12 patients, even a 96-year-old couple, have been cured (as of March 26). However, with a daily increase in the number of people put under observation or testing positive, we do not want to take any chance on community spread. The state has whole heartedly-implemented the national lockdown.

But what distinguishes Kerala in this lockdown is the empathy and concern for ordinary citizens with which it is being implemented. Along with the lockdown, we have declared Rs 20,000/- crore package aimed at transferring money into the hands of the people. The most important instrument has been the various welfare pension payments of Rs 1,200 per month (which has been increased to Rs 1,300 from April) for 55 lakh beneficiaries. We are clearing four months' arrears and one month's pension in advance. Thus, the majority of households in Kerala would receive an income transfer of Rs 7,300 before mid-April.

The second element in the package is the supply of food to locked-down families. For the last two weeks, cooked food from Anganwadis is being delivered to children and other beneficiaries in their houses. Besides, special food kits are going to be supplied to all families in Kerala in addition to the normal ration. Another novel program is the Community Kitchens organized by the local governments. Rs 20 meals will be available for takeaway from hotels attached to the kitchens. There will also be arrangements for home delivery. Local governments will prepare a list of families who cannot afford even this amount, for whom meals would be delivered at their doorsteps free. Street pavement sleepers will be accommodated in Kalyana Mandapams and given free food. Migrant workers will be ensured food at the place of accommodation in partnership with the contractor. It is the duty of the local government to ensure their health and food needs.

Who is to run and manage this chain of hotels and kitchens? Kudumbasree, a network of women neighbourhood groups with membership of 32 lakh families, already manage 1,479 Kudumbasree cafes and 946 catering units as part of their micro-enterprise program. The state and local governments will finance and provide material support for the program in order to ensure that their enterprises do not suffer.

Kudumbasree has a track record of more than two decades in micro-finance and a repayment rate of 99 percent. This credibility will be leveraged to mobilise Rs 2,000 crores from banks for providing additional consumption loans to member families. The state government will also provide interest subvention for these loans. This is a component of the Rs 20,000-crore package announced by the state government.

This package also includes the front-loading pf the entire 8 crore employment days allotted to Kerala under MGNREGS to the month of April and May. Kerala also has an urban employment guarantee program on a much smaller scale. Similarly, many of the schemes which directly give money to the poor are also being brought forward to the beginning of the year. We also intend to clear all arrears of scholarships, social justice payments and subsidies which had accumulated because of the fiscal crisis that the state government has been pushed into by the policies of the centre government. Our borrowing has been cut, compensation denied and central transfers reduced.


In the above situation, how is Kerala going to finance this package? There is no other way than to front load half our annual borrowing to the month of April. We have also been demanding the immediate payment of GST Compensation and raising the market borrowings of the State to 4 percent of the GSDP. The present policy of the centre government of enforcing a cut in the state government expenditure in a recession is crazy to say the least.

Kerala has also been the first state to call the State-Level Bankers' Committee and reach an agreement of a moratorium for all loan payments for a year. We have also demanded a special package for sectors severely affected by COVID-19. The RBI has not yet responded. I hope the RBI will wake up and at least take into consideration the guidelines issued to lenders by the Federal Reserve Board of the US and Finance Control Authority of the UK in the wake of COVID-19.

Besides this immediate support to the Covid-affected, Kerala is also rolling out a Rs 50,000-crore infrastructure investment program funded by the Kerala Infrastructure Investment Fund Board. This fund by legislation is to receive an annual grant of half the Motor Vehicle Tax and a special cess on petroleum products. The fund borrows through securitising its assured future revenue flows and finances infrastructure. Projects estimated to be around Rs 50,000 crores have been declared in past budgets and are now ready for implementation. Projects worth nearly Rs 20,000 crores have already been tendered. The rest willd follow soon. This by any standard would be the largest anti-recession package of any state government in India.

This is how, within the limits of federal polity, the government of Kerala is trying to defend its people and economy in these difficult days of the Corona epidemic.

ബന്തവസ്സായ ജനങ്ങൾക്കുള്ള അടിയന്തരസഹായം

ധന വിചാരം, മാതൃഭൂമി, മാർച്ച് 26, 2020

രണ്ടാഴ്ചകൊണ്ട് ലോകം എങ്ങനെ മാറി! കഴിഞ്ഞ ലേഖനത്തിൽ ഉദ്ധരിച്ച ഏറ്റവും അശുഭപ്രവചനം ഒ.ഇ.സി.ഡി.യുടേതായിരുന്നു. ആഗോള ഉത്പാദനവർധന 2020-ൽ 2.4 ശതമാനമായി കുറയുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ഉത്‌പാദനം വർധിക്കും. എന്നാൽ, വളരെ പതുക്കെ മാത്രം. ഇപ്പോഴതല്ല സ്ഥിതി. ലോക ഉത്പാദനം വർധിക്കുകയില്ലെന്നുമാത്രമല്ല, ഒരു ശതമാനത്തിലേറെ കേവലമായി കുറയുമെന്നുമാണ് ഇന്നലെ മോർഗൻ സ്റ്റാൻലി പ്രവചിച്ചത്. അമേരിക്കയിൽ ഈ പാദത്തിൽ ഉത്‌പാദനം 24-30 ശതമാനം ഇടിയും. അമേരിക്കൻ ചരിത്രത്തിൽ ഇതുപോലെ ഉത്പാദനം പൊടുന്നനെ ഇടിഞ്ഞ അനുഭവം ഉണ്ടാവില്ല.

സാധാരണ ഫ്ളൂകൊണ്ട് വർഷംതോറും നാൽപ്പതിനായിരത്തോളം ആളുകൾ അമേരിക്കയിൽ മരിക്കുന്നുണ്ടെന്നും അതുകൊണ്ട് സമ്പദ്ഘടന തകർന്നിട്ടുണ്ടോ എന്നൊക്കെ പരിഹസിച്ചുനടക്കുകയായിരുന്നു രണ്ടാഴ്ച മുമ്പുവരെ ട്രംപ്. ഇന്നദ്ദേഹം 150 ലക്ഷം കോടിരൂപയുടെ രക്ഷാപാക്കേജുമായി ഇറങ്ങിയിരിക്കയാണ്.

സാമ്പത്തികമാന്ദ്യങ്ങൾ മുതലാളിത്തത്തിന് പുത്തരിയല്ല. വരുമാനത്തിലും ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാവുന്ന ഇടിവ് ഒരു ചുഴിയിലെന്നപോലെ സമ്പദ്ഘടനയെ താഴേക്ക്‌ കൊണ്ടുപോകും. എന്നാലും തകർച്ചയുടെ നെല്ലിപ്പടിയിലെത്താൻ മാസങ്ങളെടുക്കും. പക്ഷേ, കൊറോണയുണ്ടാക്കിയ തകർച്ച അങ്ങനെയല്ല. ഇന്ത്യയുടെ അനുഭവം നോക്കൂ. ഒറ്റദിവസം കൊണ്ടല്ലേ സമ്പദ്ഘടന ബന്തവസ്സായത്. ഫാക്ടറികളും കച്ചവടവും കൃഷിപ്പണിപോലും നിലച്ചു. ആളുകൾ വീട്ടിലിരിപ്പായി. ഉത്‌പാദനം നിശ്ചലമായി. ഇതാണ് കൊറോണ വൈറസ് സാമൂഹികവ്യാപനത്തിലേക്ക്‌ നീങ്ങിയാൽ ഉണ്ടാവുന്ന സ്ഥിതി. പകർച്ചവ്യാധി പ്രതിരോധനടപടികളും സമൂലമായ ഉത്‌പാദനത്തകർച്ചയിലേക്ക്‌ നയിക്കാം.

ഈ ഘട്ടത്തിൽ രാജ്യത്തെ ലോക്ഡൗൺ ചെയ്ത പ്രധാനമന്ത്രിയുടെ തീരുമാനം ഉചിതംതന്നെ; മറ്റുമാർഗമില്ല. ഗോമൂത്രചികിത്സയോ വേനൽച്ചൂടോ ആൾക്കൂട്ടപൂജയോ രക്ഷതരില്ലെന്ന തിരിച്ചറിവുണ്ടാക്കുക വലിയ കാര്യമാണ്. പക്ഷേ, മൂന്നാഴ്ച പണിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്ന പാവങ്ങൾക്ക് ഭക്ഷണമെങ്കിലും കൃത്യമായി എത്തിക്കാൻ ഒരു പരിപാടി വേണ്ടതല്ലേ എന്നായിരുന്നു എന്നെപ്പോലുള്ളവർ ചോദിച്ചത്. അതിനുത്തരമായി  1.7 ലക്ഷം കോടി രൂപയുടെ ഉപജീവനപാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ലോകരാഷ്ട്രങ്ങളും ഇത് ചെയ്തുകൊണ്ടിരിക്കയാണ്, ട്രംപുപോലും! ട്രംപിന്റെ പേരുപറയാൻ ഒരു കാരണമുണ്ട്. ജനങ്ങൾക്ക് സബ്‌സിഡി നൽകുന്നത് അദ്ദേഹത്തിന് ചതുർഥിയായിരുന്നു. എന്നാൽ, ഇത്തരം സഹായധനങ്ങൾക്കെതിരേ ഈ ഘട്ടത്തിൽപ്പോലും ട്രംപിന്റെ കടുത്ത അനുയായികൾ പ്രത്യയശാസ്ത്ര വിമർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

എന്തൊരു മറിമായം! അമേരിക്കയുടെ 150 ലക്ഷംകോടി രൂപയുടെ രക്ഷാപാക്കേജിന്റെ ഭാഗമായി ഓരോ പൗരനും 90,000 രൂപയും കുട്ടികൾക്ക് 38,000 രൂപവീതവും അക്കൗണ്ടിലിടുമെന്നാണ് പ്രഖ്യാപനം. ഹോങ്‌കോങ്ങും ഓരോ പൗരനും 90000 രൂപ പ്രഖ്യാപിച്ചു. വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്ന എല്ലാവരുടെയും ശമ്പളത്തിന്റെ 80 ശതമാനം നൽകാനാണ് ബ്രിട്ടന്റെ തീരുമാനം.


സംസ്ഥാനങ്ങളെ കരകയറ്റണം

സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങളുടേതാണ്. അടച്ചിടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങളും അടഞ്ഞിരിക്കയാണ്. കച്ചവടമില്ലെങ്കിൽ പിന്നെന്ത് ജി.എസ്.ടി.? മാസം ശരാശരി  3000 കോടി കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് 500 കോടി പ്രതീക്ഷിക്കാം. നഷ്ടപരിഹാരം തരാനുള്ള ഭാവം കേന്ദ്രസർക്കാരിനില്ല. ബിവറേജസിൽനിന്നുള്ള വരുമാനം ഏപ്രിലിൽ പൂജ്യമായിരിക്കും. മോട്ടോർവാഹന നികുതിയിൽ ഏപ്രിലിൽ ഇളവുനൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ വരുമാനവും ഏപ്രിലിൽ തുച്ഛമേ പ്രതീക്ഷിക്കുന്നുള്ളൂ. ലോട്ടറി ഇല്ല. കേന്ദ്രസർക്കാരിൽനിന്നുകിട്ടുന്ന നികുതിവിഹിതം കുത്തനെ ഇടിയാൻ പോവുകയാണ്. സാധാരണഗതിയിൽ കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഈ ഏപ്രിലിൽ കിട്ടില്ല. വായ്പയെടുക്കുന്നതെല്ലാം കുടിശ്ശികതീർക്കാനേ തികയൂ.

സംസ്ഥാനങ്ങൾ എന്തുചെയ്യും 

കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും ഇടിയുകയാണ്. പക്ഷേ, അവർക്ക് മറ്റുപല വരുമാനമാർഗങ്ങളുമുണ്ട്. റിസർവ്‌ ബാങ്കിന്റെ കരുതൽധനത്തിൽനിന്ന്‌ എടുക്കാം; പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാം. സംസ്ഥാനങ്ങൾ എന്തുചെയ്യും? അതുകൊണ്ട് അടിയന്തരമായി താഴെപ്പറയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം. ഒന്ന്: സംസ്ഥാനങ്ങളുടെ വായ്പപരിധി ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനത്തിൽനിന്ന്‌ നാലുശതമാനമാക്കണം. രണ്ട്: ജി.എസ്.ടി. നഷ്ടപരിഹാരത്തുക നൽകണം. മൂന്ന്: കേന്ദ്രാവിഷ്കൃതപദ്ധതികളുടെ സംസ്ഥാനവിഹിതം കുറയ്ക്കണം.

അവസാനമായി ഉത്തേജന പാക്കേജിന്റെ കാര്യമെടുക്കാം. കേരളം കുറച്ചുകൂടി ഉറച്ച അടിത്തറയിലാണ്. കിഫ്ബിവഴി നടപ്പാക്കുന്നതിന് തയ്യാറായിരിക്കുന്ന 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ എത്രയുംവേഗം സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ സമ്പദ്ഘടയ്ക്ക് അതൊരു വലിയ ഉത്തേജനമായിരിക്കും. കേന്ദ്രസർക്കാരിന്റെ പശ്ചാത്തലസൗകര്യപാക്കേജ് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. പകർച്ചവ്യാധി പ്രതിരോധത്തിൽ അത്യന്താപേക്ഷിതമായ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ഇലക്‌ട്രോണിക്സ് വ്യവസായത്തിനും ഇതിനകം 55,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ തിരിച്ചടി ഏറ്റവും കൂടുതൽ രൂക്ഷമായ ടൂറിസംമേഖല, കയറ്റുമതി ഇടിവും വിലത്തകർച്ചയും അഭിമുഖീകരിക്കുന്ന തുണിത്തരങ്ങൾ, നാണ്യവിളകൾ, സമുദ്രോത്‌പന്നങ്ങൾ, കയർ, കശുവണ്ടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പാക്കേജുകളുണ്ടാകണം. ലോക്ഡൗൺ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണല്ലോ നടപ്പാക്കുന്നത്. സാമ്പത്തികസഹായ ഉത്തേജകപാക്കേജും അതുപോലെ നടപ്പാക്കണം.

സംസ്ഥാന ധനമന്ത്രിമാരുമായുള്ള അടിയന്തരയോഗം പാർലമെന്റുകഴിഞ്ഞാൽ ഉടനെ വിളിക്കാമെന്നാണ് ഏറ്റിരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവുമടുത്തദിവസം ഒരു വീഡിയോ കോൺഫറൻസെങ്കിലും ഇക്കാര്യത്തിൽ വിളിച്ചുചേർത്ത് സംസ്ഥാനങ്ങളിലെ ധനപ്രതിസന്ധി ചർച്ചചെയ്യണം.

ധനകാര്യസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്‌  : കേരളമാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചുകൂട്ടി എല്ലാവായ്പയ്ക്കും ഒരു വർഷത്തേക്ക്‌ മൊറട്ടോറിയം ആവശ്യപ്പെട്ടത്. ബാങ്കുകൾ ഇതിന് സന്നദ്ധരാണെങ്കിലും റിസർവ് ബാങ്ക് ഒന്നും ഉരിയാടിയിട്ടില്ല.  ഏതായാലും ബാങ്കിതര മൈക്രോ ഫിനാൻസ് പിരിവ് പോലുള്ളവ സംസ്ഥാനസർക്കാർ നിർത്തിവെപ്പിച്ചിരിക്കയാണ്. 

മറ്റുരാജ്യങ്ങൾ സ്വീകരിക്കുന്ന ഉദാരമായ സമീപനത്തിന്റെ ഉദാഹരണമായി ബ്രിട്ടനിലെ ഫിനാൻഷ്യൽ കൺട്രോളർ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ചുവടെ നൽകുന്നു. 1. എല്ലാ തിരിച്ചടവുകൾക്കും മൂന്നുമാസത്തെ പേമെന്റ് ഹോളിഡേ 2. എല്ലാവിധ ജപ്തിനടപടികളും നിർത്തി 3. പ്രശ്നത്തിലായ വായ്പകൾ റീസ്ട്രക്ചർ ചെയ്യുന്നതിന് സ്കീമുകൾ  അമേരിക്കൻ ഫെഡറൽ റിസർവും ഇതുപോലൊരു അഡ്വൈസറി ഇറക്കിയിട്ടുണ്ട്. ഇന്ത്യൻ റിസർവ്‌ ബാങ്ക് എന്നാണ് ഉറക്കമുണരുക?

കേന്ദ്രസർക്കാരിന്‌ പരിഗണിക്കാവുന്ന കാര്യങ്ങൾ  ഇപ്പോൾ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ഘടകങ്ങൾക്കുപുറമേ താഴെപറയുന്ന കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതാണ്. 

1. സൗജന്യകിറ്റുകൾ ലഭ്യമാക്കാനുള്ള നടപടി കേരളം ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. അതിന്‌ സഹായകമാണ് കേന്ദ്രപ്രഖ്യാപനം. പക്ഷേ, തീവ്രഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് കൂടുതൽ ധാന്യം അനുവദിക്കാൻ തയ്യാറാകണം. ഏപ്രിലിൽ പതിനഞ്ചുകിലോ കിറ്റുനൽകാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്.

2. സാർവത്രികപെൻഷൻ ഏർപ്പെടുത്തുക. പെൻഷൻതുക 1000 രൂപയാക്കണം. കേരളം, പെൻഷൻവഴി 55 ലക്ഷം ആളുകൾക്ക് 7200 രൂപവീതം നൽകുകയാണ്. സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കുന്നതിനുള്ള ഏറ്റവുംനല്ല മാർഗം ഇതാണ്. പ്രധാൻമന്ത്രി കൃഷിയോജനയിൽ അല്ലെങ്കിലും ആറായിരം രൂപയാണ് വർഷത്തിൽ നൽകുന്നത്. അതിൽ ഏപ്രിലിലെ രണ്ടായിരംരൂപ നൽകുന്നത് ഒരു അധികസഹായമല്ല.

3. തൊഴിലുറപ്പുകൂലി 20 രൂപ വർധിക്കുന്നത് സ്വാഗതാർഹമാണ്. ഇതുപക്ഷേ, ഏപ്രിൽമുതൽ നടപ്പാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നതാണ്. കൂലി അമ്പതുരൂപയും പ്രവൃത്തിദിനങ്ങൾ നൂറ്റമ്പതുമായി ഉയർത്തണമെന്നതായിരുന്നു നമ്മുടെ ആവശ്യം. തൊഴിലുറപ്പുകൂലിയുടെ അഡ്വാൻസായി ഇവരുടെ അക്കൗണ്ടിലേക്ക്‌ ഫെബ്രുവരിയിലെ തൊഴിലുറപ്പുകൂലി നൽകണം. ഇങ്ങനെ നൽകുന്നതുകൊണ്ട് ഒരു അധിക സാമ്പത്തികഭാരവുമില്ല. ഒരു വർഷംകൊണ്ട് ഈ അഡ്വാൻസ് തിരിച്ചുപിടിക്കാവുന്നതാണ്.

4. വീട്ടിൽ അടച്ചിരിക്കുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണം. മൂന്നുമാസത്തേക്ക്‌ ഇപ്പോൾ പ്രഖ്യാപിച്ച ഇൻഷുറൻസ് അപര്യാപ്തമാണ്.

5. ഇ.പി.എഫ്. പെൻഷൻ കോൺട്രിബ്യൂഷൻ 15,000 രൂപയുടെ പരിധിവെച്ചിരിക്കുന്നതുമൂലം ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കില്ല.

കൊറോണക്കാലത്ത്‌ കിഫ്‌ബി താങ്ങാവും...... Read more at: https://www.mathrubhumi.com/features/business/how-kiifb-can-help-kerala-to-overcome-corona-s-impact-1.4608713

ധനവിചാരം - മാതൃഭൂമി - മാർച്ച് 12, 2020

കൊറോണ ഉയർത്തുന്ന സാമ്പത്തിക ഉലച്ചിലിന്റെ പാശ്ചാത്തലത്തിൽ കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ  ആഭിമുഖ്യത്തിലുള്ള  സമാനതകളില്ലാത്ത  പശ്ചാത്തലനിക്ഷേപപദ്ധതി.  ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും
 

 അമേരിക്ക തുമ്മിയാൽ ലോകത്തിന്‌ പനിക്കും എന്നൊരു ചൊല്ലുണ്ട്. ഇപ്പോൾ ചൈന തുമ്മിയാലും ലോകത്തിന്‌ പനിക്കും എന്നായിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആഗോളവരുമാനത്തിന്റെ നാലുശതമാനത്തിൽത്താഴെയായിരുന്നു ചൈനയുടെ വിഹിതം. ഇപ്പോഴത് 19 ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടക്കത്തിലുള്ള പ്രതിവർഷവളർച്ചയാണ് ചൈനയെ ഇവിടെ എത്തിച്ചത്. എന്നാൽ, കോവിഡ്-19 മഹാമാരിയോടെ ചൈനയുടെ കുതിപ്പ് കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിലയിലേക്ക്‌ ഇടിയാൻ പോവുകയാണ്. 2020-ന്റെ അവസാനപാദത്തിൽ ഉത്‌പാദനം കേവലമായി കുറഞ്ഞാലും അദ്‌ഭുതപ്പെടേണ്ട. 

ആഗോളവത്‌കരണം പുതിയ പകർച്ചവ്യാധികളെ ആഗോളമാരികളാക്കുന്നു. 1981 ജൂണിൽ എയ്‌ഡ്‌സിന്റെ ആദ്യറിപ്പോർട്ടുകൾ വന്നെങ്കിലും വൈറസിനെ കണ്ടെത്താൻ രണ്ടുവർഷമെടുത്തു. ആഫ്രിക്കയിൽനിന്ന് ആഗോളമായി എയ്ഡ്‌സ് പടർന്നു. പക്ഷേ, ഇന്നത്തേതുപോലൊരു ആഗോള സാമ്പത്തികത്തകർച്ചയുണ്ടായില്ല. അങ്ങനെയെങ്കിൽ വൈദ്യശാസ്ത്രരംഗത്ത് വലിയ പുരോഗതികൈവരിച്ചിട്ടും ഇന്ന് കൊറോണ വൈറസ് എന്തുകൊണ്ട് ആഗോള സാമ്പത്തിക പരിഭ്രാന്തി സൃഷ്ടിക്കുന്നു? 

രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുംവരെ ക്വാറ​െ​െന്റൻ നിരീക്ഷണത്തിലാക്കുക, ആൾക്കൂട്ടങ്ങൾ, സഞ്ചാരങ്ങൾ, ഹസ്തദാനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, കൈ ഇടയ്ക്കിടെ ശുദ്ധീകരിക്കുക, അതുചെയ്യാതെ കണ്ണ്, മൂക്ക്, ചെവി, വായ എന്നിവയെ സ്പർശിക്കാതിരിക്കുക ഇതൊക്കെയാണ് ലോകാരോഗ്യ സംഘടനയടക്കമുള്ളവർ പറയുന്നത്. കേരളം ഇക്കാര്യത്തിൽ കർശനമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.  

ഇത്തരത്തിൽ സാമൂഹിക അകലം പാലിക്കുന്നതുപോലും സാമ്പത്തികപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഗതാഗതം, വിനോദം, ടൂറിസം മേഖലകൾക്ക് വലിയ തിരിച്ചടിവരും. കച്ചവടം കുറയും. പക്ഷേ, ഈ നഷ്ടം സഹിക്കാൻ തയ്യാറായില്ലെങ്കിൽ നൽകേണ്ടിവരുന്ന വില വലുതാണ്.
  
കൊറോണ മഹാമാരിയാകുമ്പോൾ 

തുടക്കത്തിൽ രോഗത്തെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലായ്മമൂലം ചൈനയിൽ ഇത് മഹാമാരിയായി. എല്ലാം പൂട്ടി. ഹ്യൂബൈ പ്രവിശ്യ തടങ്കലിലായി. മറ്റുപ്രദേശങ്ങളിലും ഫാക്ടറികൾ അടച്ചു. ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാനപഠനത്തിന്റെ ഭാഗമായി ബഹിരാകാശ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഓരോ രാജ്യത്തിന്റെയും മുകളിലുള്ള അന്തരീക്ഷ മലിനീകരണം, ഹരിത വാതകങ്ങളുടെ സാന്നിധ്യം എന്നിവ അളക്കാറുണ്ട്. ചൈനയിലെ ഇവയുടെ തോത് ഫെബ്രുവരിയിൽ നാടകീയമായി കുറഞ്ഞെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇതുപോലെ യൂറോപ്പിലെ ഏറ്റവും വികസിതപ്രദേശങ്ങളിലൊന്നായ മിലാൻ ഇന്ന് ഫാക്ടറികളും ഓഫീസുകളും കടകളുമെല്ലാം അടച്ച് ശ്മശാനമൂകതയിലാണ്. കോവിഡ്-19 മഹാമാരിയാകുന്നതോടെ അനിവാര്യമായി സംഭവിക്കാൻ പോകുന്ന പതനമാണിത്.  

 പതനം ഒഴിവാക്കാൻ 

മേൽപ്പറഞ്ഞ അടച്ചുപൂട്ടൽ സാമ്പത്തികോത്‌പാദനത്തെ തകർത്തെന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ തകർന്നത് എയ്ഡ്‌സിന്റെ കാലത്തെന്നപോലെ ആഫ്രിക്കൻ സമ്പദ്ഘടനകളായിരുന്നില്ല. മറിച്ച്, 21-ാം നൂറ്റാണ്ടിന്റെ ആഗോള ഫാക്ടറിയായി അറിയപ്പെടുന്ന ചൈനയിലാണ്. പല രാജ്യങ്ങളുടെയും ഫാക്ടറികൾക്ക് ആവശ്യമായ ഇന്റർമീഡിയറ്റ് ഉത്‌പന്നങ്ങൾ അവിടെയാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയിലെ വിവിധ ഖനിജങ്ങൾ സംസ്കരിക്കുന്നത് ചൈനയിലാണ്. ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്, കാർ ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനാവശ്യമായ ഘടകപദാർഥങ്ങളും വരുന്നത് അവിടെനിന്നുതന്നെ. ആഗോള സപ്ലൈ ചെയിൻ ഹബ്ബാണ് ചൈന. ചൈനയിലെ ഉത്‌പാദനം നിലച്ചത് ആഗോള ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. 

ചൈനയുമായി ഏറ്റവും ഉദ്ഗ്രഥിക്കപ്പെട്ട ജപ്പാൻ, കൊറിയ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലും മേഖലകളിലുമാണ് ഏറ്റവും വലിയ തിരിച്ചടി. കമ്പോളസമ്പദ്ഘടനയിൽ ഇടവിട്ട് സാമ്പത്തിക തകർച്ചകൾ അനിവാര്യമാണ്. ഉത്‌പാദനം വളരുന്ന മുറയ്ക്ക് കമ്പോളം വികസിക്കില്ല. പ്രത്യേകിച്ച് ഉപഭോക്താക്കളുടെ വാങ്ങൽ കഴിവ്. മാർക്സ് മുതൽ കെയിൻസ് വരെയുള്ളവർക്ക് യോജിപ്പുള്ള കാര്യമാണിത്. നിക്ഷേപകമ്പോളവും ഉത്‌പാദനവർധനയ്ക്കനുസരിച്ച് വളരണമെന്നില്ല.  സാമ്പത്തിക വളർച്ചയുടെ ആക്കം കൂടുംതോറും സാമഗ്രികളുടെ വില, കൂലി, പലിശ തുടങ്ങിയവ ഉയരും. ഇത് നിക്ഷേപകരിൽ ഭാവിലാഭത്തെക്കുറിച്ച് ആശങ്കയുണ്ടാക്കും. അവർ നിക്ഷേപം നടത്താൻ മടിക്കും.

അങ്ങനെ കൈയിൽ പണമില്ലാത്തതുകൊണ്ട് സാധാരണക്കാർ സാധനങ്ങൾ വാങ്ങില്ല. കൈയിൽ പണമുണ്ടെങ്കിലും നിക്ഷേപകർ വാങ്ങാൻ മടിക്കും.   മേൽപ്പറഞ്ഞ പ്രവണതകൾ അനിവാര്യമാക്കുന്ന പതനം ഒഴിവാക്കാൻ പല നടപടിയും സ്വീകരിക്കാം. ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഉദാരമായ വായ്പലഭ്യമാക്കലാണ് മുഖ്യമായ മാർഗം. വായ്പയുടെ കടൽപ്പാലത്തിന് ദൈർഘ്യമേറുംതോറും അപകടത്തിന്റെ സാധ്യത കൂടിക്കൊണ്ടിരിക്കും. അസാധാരണ തിരിച്ചടിയുണ്ടായാൽ കടത്തിന്റെ പാലം പൊളിയും. സമ്പദ്ഘടന താഴേക്ക്‌ ഉരുണ്ടുതുടങ്ങും. വീട്ടുവായ്പകമ്പോളത്തിന്റെ തകർച്ചയും പ്രമുഖ ബാങ്കുകളുടെ പൂട്ടലുമാണ് 2008-ൽ ആഗോളമാന്ദ്യത്തിന്‌ വഴിയൊരുക്കിയത്.

കരകയറ്റത്തിന് 34 വർഷമെടുത്തു. കഴിഞ്ഞ ഒരു വർഷമായി അടുത്ത തകർച്ചയെക്കുറിച്ചുള്ള ചർച്ചകളാണ്. ഇക്കണോമിസ്റ്റ് മാസിക പലവട്ടം ഇതുസംബന്ധിച്ച് ലേഖനങ്ങളും എഴുതി. കഴിഞ്ഞ സാമ്പത്തികത്തകർച്ചയുടെ നിമിത്തം ലെഹ്‌മാൻ ബാങ്ക് പൊളിഞ്ഞതായിരുന്നെങ്കിൽ കൊറോണ വൈറസാകുമോ 2020-ലെ ലോകസാമ്പത്തികത്തകർച്ചയുടെ നിമിത്തം?   ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം ആഗോള ഉത്‌പാദനം 2019-ൽ 2.9 ശതമാനമായിരുന്നത് 2.4 ശതമാനമായി താഴും. ഈ റിപ്പോർട്ടിൽ പറയുന്നത് കോവിഡ്-19 മഹാമാരിയായിത്തീർന്നാൽ (Pandemic) ആഗോളവളർച്ച 1.9 ശതമാനമായി താഴുമെന്നാണ്. ലോകാരോഗ്യസംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗോള ഉത്‌പാദനവളർച്ച 2.5 ശതമാനത്തിൽ താഴെയാകുന്ന അവസ്ഥയെയാണ് ഐ.എം.എഫ്. ആഗോളമാന്ദ്യമായി പ്രഖ്യാപിക്കുന്നത്. ലോകം മറ്റൊരു മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്.

കൊച്ചുകേരളം ചെയ്യേണ്ടത്‌ 
എന്താണ് നമ്മുടെ കൊച്ചുകേരളം ചെയ്യേണ്ടത്? കേരളത്തിൽ നാം കൊറോണ വൈറസിനെ പിടിച്ചുകെട്ടിയിടാൻ ശ്രമിക്കുന്നു. ചൈനയിൽനിന്നുവന്നവരെ ഫലപ്രദമായി ക്വാറ​െന്റെൻ ചെയ്തു. രോഗബാധിതരായ രണ്ടുപേരെ സുഖപ്പെടുത്തി. പകർച്ച തടഞ്ഞു. ലോകപ്രശംസ പിടിച്ചുപറ്റിയ ഒരു പ്രകടനമാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ നടത്തിയത്. നമുക്കിതെങ്ങനെ കഴിഞ്ഞു, കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകതകൾ എന്ത് തുടങ്ങിയവ പല ആഗോളവിദഗ്ധരും പരാമർശിച്ചുകണ്ടു. 

ഒരു ഭാഗ്യപരീക്ഷണത്തിനും നാം തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നൽകിയ ജാഗ്രതാ നിർദേശങ്ങൾ.  ഇറ്റലിയിലെ അനുഭവമെന്താണ്? ഫെബ്രുവരി 21-നാണ് ആദ്യകേസ് കണ്ടത്. മാർച്ച് നാലിന് 587-ൽ തുടങ്ങി മാർച്ച് 11 ആയപ്പോഴേക്കും 2313-ൽ എത്തി. മൊത്തം 12,460, മരണം 827. ഇതുപോലെ ഓരോ രാജ്യത്തെയും കണക്കുകൾ കാണിക്കുന്നത് തുടക്കത്തിൽ വേണ്ടത്ര ജാഗ്രതയെടുത്തില്ലെങ്കിൽ ഈ പകർച്ചവ്യാധി ശരവേഗത്തിൽ പടരും. അങ്ങനെയൊന്ന് സംഭവിച്ചാൽ സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തികത്തകർച്ച ഊഹാതീതമായിരിക്കും. 

കിഫ്‌ബി താങ്ങാവും 

നമുക്ക് ആത്മവിശ്വാസം നൽകേണ്ടുന്ന അനുഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനം ചൈനയിൽ പകർച്ചവ്യാധി കൈവിട്ടുപോയിട്ടും കർശനനടപടികളിലൂടെ അവർ പിടിച്ചുകെട്ടിയിരിക്കുന്നു എന്നതാണ്. മൊത്തം രോഗികളുടെയും പുതിയ രോഗികളുടെയും എണ്ണം ഗണ്യമായി കുറയുന്നതിന്റെ കണക്കുകൾ  റിപ്പോർട്ടുചെയ്തുതുടങ്ങി. എന്നാലും പകർച്ചവ്യാധികളുടെ കെടുതികളിൽനിന്നുള്ള മോചനത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരും. 

ചൈനയിലെന്നപോലെ വളരെ ശക്തമായൊരു പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുമുണ്ട്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമികാരോഗ്യ ആശുപത്രികളിലും  ഉയർന്നതലങ്ങളിലും സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. നിപയെ നിയന്ത്രിച്ചതിന്റെ അനുഭവം ആരോഗ്യവകുപ്പിനുണ്ട്. നിരുത്തരവാദപരമായി പെരുമാറുന്ന ചിലരുണ്ടെങ്കിലും കേരളീയരുടെ ആരോഗ്യബോധം താരതമ്യേന ഉയർന്നതാണ്. രോഗപ്രതിരോധത്തിനുവേണ്ടിയുള്ള  കൂട്ടായ്മ നാട്ടിലുണ്ടാവണം.

ഇതൊക്കെ ചെയ്യുമ്പോഴും സാമ്പത്തിക തളർച്ച നമ്മളെയും ഗ്രസിച്ചുകൊണ്ടിരിക്കയാണ്. കച്ചവടവും ഭൂമിവിനിമയവും ടൂറിസം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളും ദുർബലമായതിന്റെ തെളിവാണ് നികുതിവരുമാനത്തിലുള്ള ഇടിവ്. ഗൾഫിലെ അനിശ്ചിതത്വവും നമ്മെ അലട്ടുന്നുണ്ട്. എന്തുചെയ്യാം, കേന്ദ്രസർക്കാർ ഇപ്പോഴും ഉറക്കമുണർന്നിട്ടില്ല. രാജ്യം വലിയൊരു പ്രതിസന്ധിയുടെ പടിവാതിൽക്കലാണെന്ന ചിന്ത അവർക്കില്ല. ഇവിടെയും കേരളം തനതായ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. അതാണ് കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള സമാനതകളില്ലാത്ത പശ്ചാത്തലനിക്ഷേപപദ്ധതി. ഇത് ഈ മാന്ദ്യകാലത്ത് നമ്മുടെ സമ്പദ്ഘടനയ്ക്ക് സുപ്രധാന താങ്ങായിരിക്കും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...