Showing posts with label സിപിഎം. Show all posts
Showing posts with label സിപിഎം. Show all posts

Saturday, September 22, 2012

"കുലംകുത്തി"കളും "സൈക്കോപാത്തു"കളും

"റെനഗേഡ്" എന്നത് കമ്മ്യൂണിസ്റ്റു വിമര്‍ശന പദാ വലിയിലെ ഒരു പ്രധാനപ്പെട്ട പ്രയോഗമാണ്. തൊഴിലാളിവര്‍ഗത്തെയും കമ്മ്യൂണിസ്റ്റു പാര്‍ടിയെയും ഒറ്റുകൊടുക്കുന്നവരെയാണ് ആ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ "വര്‍ഗ വഞ്ചകന്‍" എന്നര്‍ത്ഥം നല്‍കാം. സിപിഐഎമ്മിനെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തവരെ "റെനഗേഡ്" എന്ന അര്‍ത്ഥത്തില്‍ പിണറായി വിജയന്‍ "കുലംകുത്തി" എന്ന് ഒരു പൊതുയോഗത്തില്‍ വിശേഷിപ്പിച്ചിരുന്നു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന ഒരു പത്രസമ്മേളനത്തില്‍ ആ പ്രയോഗത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോടു ചോദിച്ചു. ചോര നുണയുന്ന മാധ്യമകൗശലം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ, അക്കാര്യം ചര്‍ച്ച ചെയ്യാനുളള സമയമല്ല ഇത് എന്ന് വ്യക്തമായ മറുപടിയും പിണറായി പറഞ്ഞു. തുടര്‍ന്നു വന്ന ചോദ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് പണ്ടു നടത്തിയ പ്രയോഗത്തില്‍ തെറ്റില്ലെന്ന്് അദ്ദേഹം വ്യക്തമാക്കി.

ഇതിനെച്ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്? എത്ര ലേഖനങ്ങള്‍, എന്തെന്തു വ്യാഖ്യാനങ്ങള്‍! ""സ്വയം കുലമായി സങ്കോചിച്ചുകൊണ്ടിരിക്കുന്ന സിപിഎം കടുത്ത സൈനോ ഫോബിയയുടെ അടിമകളായിരിക്കുകയാണ്. ഏതു കുലത്തിന്റെയും മുഖമുദ്ര, കുലത്തിനു പുറത്തുളളവരെ ശത്രുക്കളായി കാണുന്ന മനോഘടനയാണ്"" എന്ന് ജെ രഘു മാതൃഭൂമി വാരികയില്‍ സിദ്ധാന്തിച്ചു. ""ഒരു കമ്മ്യൂണിസ്റ്റ് നേതാവ് കുലം എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?"" എന്ന ചോദ്യമുയര്‍ത്തി, സി ആര്‍ നീലകണ്ഠന്‍. മരിച്ചുകിടക്കുന്ന ഒരാളെ പിണറായി വിജയന്‍ "കുലംകുത്തി"യെന്ന് ആക്ഷേപിച്ചത് ക്രൂരമാണെന്നായി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ വകയുമുണ്ടായി, ആ പ്രയോഗത്തിനെതിരെ പ്രസ്താവനയും പത്രസമ്മേളനവും.

ഇന്നു നടക്കുന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ ഒന്നാന്തരം ഉദാഹരണമാണ് കുലംകുത്തി പ്രയോഗത്തെക്കുറിച്ചുളള വിവാദം. ആദ്യം നിരന്തരമായ ആവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ടി വിടുന്നവരെ മുഴുവന്‍ കുലംകുത്തികളാണെന്നാണ് വിശേഷിപ്പിക്കുക എന്ന് മനുഷ്യരുടെ മനസില്‍ സ്ഥാപിച്ചു. എന്തിന്, മരിച്ചു കിടക്കുന്നവരെപ്പോലും ഇത്തരത്തില്‍ ആക്ഷേപിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തുടര്‍ന്ന്, ഈ പദപ്രയോഗത്തെക്കുറിച്ചുളള അപനിര്‍മ്മാണ വിശകലനങ്ങളായി. കമ്മ്യൂണിസ്റ്റുകാരുടെ മനോഗതിയും അന്ധമായ വൈരനിര്യാതന ചിന്തയുമെല്ലാം ഈ പ്രയോഗത്തില്‍ നിന്ന് ജെ. രഘുവും സി. ആര്‍. നീലകണ്ഠനും സംഘവും വിശകലനം ചെയ്തു സ്ഥാപിക്കുന്നു.

"കുലംകുത്തി"യെന്നാല്‍ വര്‍ഗവഞ്ചകന്‍

നേരത്തെ സൂചിപ്പിച്ചതുപോലെ പാര്‍ടിയെ വഞ്ചിക്കുന്നവരെ വര്‍ഗവഞ്ചകരെന്നാണ് വിശേഷിപ്പിക്കുക. വിവാദ ഒഞ്ചിയം പ്രസംഗത്തിലെ കുലംകുത്തി പരാമര്‍ശത്തിനു മുമ്പ് ഇത്തരമൊരു പ്രയോഗം അദ്ദേഹം നടത്തിയിട്ടുളളതായും എനിക്കറിവില്ല. ഇഎംഎസിന്റെ രചനകള്‍ പരതിയപ്പോള്‍ അദ്ദേഹം ഇങ്ങനെയൊരു പദപ്രയോഗം ഒരിക്കല്‍ നടത്തിയതായി കണ്ടു.
കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബത്തില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും തീച്ചൂളയിലൂടെ വിപ്ലവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവന്ന ആയിരക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയിലുണ്ട്. ഇതു തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തു തുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ ശ്രമം. (അടിവര ലേഖകന്റേത്) (സഖാക്കള്‍, സുഹൃത്തുക്കള്‍ - ഇഎംഎസ്, പേജ് 97) 
ഇഎംഎസിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ആ പദപ്രയോഗം സി ആര്‍ നീലകണ്ഠന്റെയും ജെ. രഘുവിന്റെയും വീരേന്ദ്രകുമാറിന്റെയുമൊന്നും കണ്ണില്‍പെട്ടിരുന്നില്ല. വര്‍ഗവഞ്ചകന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് പിണറായി വിജയന്‍ ഭകുലംകുത്തി&ൃെൂൗീ; എന്ന ഗ്രാമ്യപ്രയോഗം നടത്തിയത്. അത് അദ്ദേഹം പൊതുയോഗത്തില്‍ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ അക്കാര്യം വിശദീകരിച്ചു കൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇപ്പോഴും യുട്യൂബിലുണ്ട്. പ്രസംഗം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കേള്‍ക്കാം:

""ഈ പാര്‍ടി വിട്ട് ഈ പാര്‍ടിയെ ആക്രമിക്കാന്‍ പുറപ്പെട്ടവരെ ഇതിനു മുമ്പും വര്‍ഗവഞ്ചകര്‍ എന്നു പാര്‍ടി വിളിച്ചിട്ടുണ്ട്.... പാര്‍ടിയെ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുകയാണ്. അതില്‍പ്പരം ഒരു വഞ്ചനയുണ്ടോ. ആ വഞ്ചന കാണിക്കുന്നവരെ വര്‍ഗവഞ്ചകന്‍ എന്നല്ലാതെ എന്താണ് വിളിക്കുക?""; സാധാരണഗതിയില്‍ വര്‍ഗവഞ്ചകന്‍ എന്ന ആക്ഷേപ പ്രയോഗം ഈ അപൂര്‍വവേളയില്‍ കുലംകുത്തിയെന്നും മാറ്റി വിളിച്ചു. ഇത് സര്‍വസാധാരണമായ ഒരു ആക്ഷേപപ്രയോഗമായി സ്ഥാപിച്ചെടുക്കാനുളള വ്യഗ്രതയുടെ പിന്നില്‍ ആശയപരമായ ചില ലക്ഷ്യങ്ങളുണ്ട്. ഈ പ്രയോഗത്തിന്റെ വ്യാഖ്യാനത്തിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വഭാവത്തെ താറടിക്കാനാണ് പരിശ്രമം. ;""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി ഒരു കുലമായി നാടന്‍ഭാഷയില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ കുലബോധത്തിന്റെയും കുലധര്‍മ്മത്തിന്റെയും പ്രാചീനമായ സംഘബോധത്തെയാണ് പാര്‍ടിയിലേക്ക് ആവാഹിക്കുന്നത്: കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കുലചിഹ്നമാണ് അരിവാള്‍ ചുറ്റിക. കുലപുരാവൃത്തങ്ങള്‍ പോലെയാണ് മാര്‍ക്സിസം ലെനിനിസവും പാര്‍ടി പരിപാടിയും. വര്‍ഗസമരം, വിപ്ലവം തുടങ്ങിയവ ആധുനിക മിത്തുകളാണ്. കുലപരേതാത്മാക്കളുടെ സ്ഥാനമാണ് രക്തസാക്ഷികള്‍ക്ക്. കുലമൂപ്പനാണ് പാര്‍ടി സെക്രട്ടറി"";. (ജെ. രഘു, നീ പാര്‍ടിയാകുന്നു, പാര്‍ടി, സെക്രട്ടറിയാകുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 15).

മരിച്ചവരെ കുലംകുത്തിയെന്ന് ആക്ഷേപിച്ചോ?

മരിച്ച ചന്ദ്രശേഖരനെ വീണ്ടും കുലംകുത്തിയെന്ന് വിളിച്ചു എന്നു സ്ഥാപിക്കാന്‍ ആയുധമാക്കുന്നത് പിണറായി വിജയന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെയാണ്. ഈ പത്രസമ്മേളനത്തെക്കുറിച്ച് പിണറായി വിജയന്‍ തന്നെ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. .... ""ഇന്നലെ തൃശൂരില്‍ ഒരു പരിപാടിയ്ക്കു പോയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയ്ക്കു പോയപ്പോള്‍ ചിലര്‍ ചോദ്യം ചോദിച്ചു. നേരത്തെ നിങ്ങള്‍ പറഞ്ഞിരുന്നല്ലോ ഈ പാര്‍ടി വിട്ടവര്‍ കുലംകുത്തികളാണെന്ന്. അപ്പോള്‍ ഞാനത് ശരിയായ രീതിയില്‍ പറഞ്ഞു. പാര്‍ടി വിട്ടവര്‍ പലതരക്കാരുണ്ട്. പാര്‍ടി നടപടിയെടുത്തു പുറത്താക്കിയവരുണ്ട്. അവരില്‍ പലരും പാര്‍ടിയോടൊപ്പമുണ്ട്. അവര്‍ പാര്‍ടിക്കെതിരായിട്ടില്ല. തെറ്റ് അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റു ബോധത്തോടെ പാര്‍ടിയോടൊപ്പം ഉറച്ചു നില്‍ക്കുന്നു...

ശത്രുവിന്റെ കൈയില്‍ കളിച്ചുകൊണ്ട് നിലപാടുകള്‍ സ്വീകരിക്കുന്നവരെ ചില ഘട്ടങ്ങളില്‍ പാര്‍ടി കൈയോടെ പിടികൂടി. പിന്നെയവര്‍ക്ക് പാര്‍ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. അവര്‍ പാര്‍ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേരുന്നു. ഇപ്പോള്‍ ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്തിരുന്ന വിഭാഗം ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ പാര്‍ടി ശത്രുക്കളുമായി കൂട്ടുകൂടിക്കൊണ്ടാണ് ഞങ്ങളെ നേരിട്ടിരുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും അത്തരക്കാരുണ്ട്.... ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അവര്‍ കുലംകുത്തികളാണ്.... അപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ചന്ദ്രശേഖരനെക്കുറിച്ച് എന്താണ് അഭിപ്രായം... അപ്പോള്‍ ഞാന്‍ പറഞ്ഞു.. ചന്ദ്രശേഖരനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊല ചെയ്തിരിക്കുകയാണ്. ആ കൊല ചെയ്തത് ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. അല്ലാതെ ചന്ദ്രശേഖരനെ വിലയിരുത്താനല്ല ശ്രമിക്കേണ്ടത്"".
ഇതിനപ്പുറം എങ്ങനെയാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതും വിശദീകരിക്കേണ്ടതും?

തൃശൂര്‍ പത്രസമ്മേളനത്തില്‍ ചന്ദ്രശേഖരന്‍ കുലംകുത്തിയാണ് എന്ന് പിണറായിയെക്കൊണ്ടു പറയിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്‍ പറഞ്ഞ മറുപടി ആവിയായിപ്പോയിട്ടൊന്നുമില്ല. ടെലിവിഷന്‍ ക്ലിപ്പിംഗുകളില്‍ അതിപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു :

""ചന്ദ്രശേഖരന്‍.... ഇപ്പോള്‍ മരണപ്പെട്ടയൊരാളെ അയാള്‍ പണ്ടുകാലത്ത് സ്വീകരിച്ച നിലപാട് എന്ത് എന്നാണോ പരിശോധിക്കേണ്ടത്? ആ കൊലയുടെ കാര്യം.... അതിന്റെ ക്രൂരത..... അതൊക്കെയല്ലേ ഇപ്പോള്‍ നാം ആലോചിക്കേണ്ടത്? ആ കൊല ചെയ്തവരാര്... അവരെ കണ്ടെത്തുകയല്ലേ അടിയന്തരമായി വേണ്ടത്?"".. തുടര്‍ന്നുളള കൗശലപൂര്‍വമായ ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് പണ്ട് അങ്ങനെ വിശേഷിപ്പിച്ചതില്‍ തെറ്റില്ല എന്ന അര്‍ത്ഥത്തില്‍ ""കുലംകുത്തി, കുലംകുത്തി തന്നെ"" എന്നദ്ദേഹം പറഞ്ഞത്. ഈ പ്രയോഗത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് മരിച്ചുകിടക്കുന്ന ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയെന്നു വിളിച്ചു എന്ന നീചമായ പ്രചരണം കേരളത്തില്‍ നടന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിന് എത്രയോ മുമ്പാണ് പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം നടന്നത്. ആ പ്രയോഗത്തിന്മേല്‍ അന്ന് സൈദ്ധാന്തികാഭ്യാസങ്ങളൊന്നും നടന്നിരുന്നില്ല. മരിച്ചു കിടക്കുന്നയാളെ പിണറായി വിജയന്‍ കുലംകുത്തിയെന്നു ആക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് പിന്നീടുളള കളികളൊക്കെ നടന്നത്. പിണറായി പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കാന്‍ ഒരു മടിയുമുണ്ടായില്ല. അങ്ങനെ പ്രചരിപ്പിച്ചാണ് അവര്‍ മറ്റുളളവരുടെ പ്രതികരണങ്ങള്‍ ഇരന്നുവാങ്ങി വലിയ ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിച്ചത്. ആ നുണ പ്രചരണത്തിന്റെ സൈദ്ധാന്തികാവിഷ്കാരമാണ് സി ആര്‍ നീലകണ്ഠന്‍ മുതല്‍ ജെ. രഘു വരെയുളളവരുടെ ലേഖനങ്ങള്‍. രഘുവിന്റെ കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ മുഴുവന്‍ സൈക്കോപാത്തുകള്‍ അഥവാ, കൊലയാളികളായ മനോരോഗികളാണെന്നാണ് ജെ. രഘുവിന്റ അഭിപ്രായം. ""ശരാശരി സിപിഐഎം നേതാക്കളുടെ മസ്തിഷ്ക ഘടനയ്ക്ക് അച്ചടക്കലംഘനങ്ങളുടെ ജനാധിപത്യത്തോട് സംവേദനം ചെയ്യാന്‍ കഴിയില്ല. കര്‍ക്കശമായ അച്ചടക്കബോധവും സംഘടനാ കൂറും ഇവരുടെ മസ്തിഷ്കഘടനയില്‍ മുദ്രിതമായിക്കഴിഞ്ഞിട്ടുണ്ട്. ഈ സംഘടനാപരിപ്രേക്ഷ്യ പാലനത്തെ മസ്തിഷ്ക സോഫ്റ്റ്വെയറാക്കി മാറ്റിയവര്‍ വിമര്‍ശനം, വിമതത്വം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയോട് പൊരുത്തപ്പെട്ടു പോകാന്‍ അശക്തരായി മാറുന്നു. അതിനാല്‍ വിമര്‍ശനവും സ്വാതന്ത്ര്യവും ഇവര്‍ക്കു വഞ്ചനയും കുലംകുത്തലുമായി മാറുന്നു.  വിമതര്‍ മാപ്പര്‍ഹിക്കാത്ത ശത്രുക്കളും. സംഘടനാ പരിപ്രേക്ഷ്യ പാലകര്‍ അതിനാല്‍ വിമര്‍ശനങ്ങള്‍ക്കും വിമതത്വങ്ങള്‍ക്കും മുന്നില്‍ രക്തദാഹികളായ കൊലയാളികളായി മാറുക സഹജമാണ്... ഇവര്‍ ക്രമേണ കമ്മ്യൂണിസ്റ്റ് സൈക്കോപാത്തുകളായി മാറുകയും ചെയ്യുന്നു"";.

അങ്ങനെയാണത്രേ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. ഇതുപോലെ സിപിഐഎം വിട്ട വേറെ എത്രപേരെ "കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍" കൊല ചെയ്തിട്ടുണ്ട് എന്ന ലളിതമായ ചോദ്യത്തിനു മുന്നില്‍ രഘുവിന്റെ ഈ ഭയങ്കര വിശകലനം തകര്‍ന്നുവീഴും. സിപിഐ എം സാമ്പത്തിക അധോലോകത്തിന്റെ ഭാഗമാണ് എന്നാണ് രഘുവിന്റെ മറ്റൊരു വാദം. ""തങ്ങളെ വിട്ടുപോകുന്നവരെ കുറ്റബോധരഹിതമായി വകവരുത്തുകയെന്നത് അധോലോകത്തിന്റെ സാര്‍വത്രിക നിയമമാണ്. ഈ നിയമമാണ് ടി പി ചന്ദ്രശേഖരനെ കൊല ചെയ്തതിലൂടെ സിപിഐഎം നിര്‍വഹിച്ചിരിക്കുന്നത്"". ഇനിയാണ് രഘു കുലംകുത്തി വിമര്‍ശനത്തിലേക്ക് പ്രവേശിക്കുന്നത്. അതോടെ, മൗലികതയാര്‍ന്ന സിദ്ധാന്തങ്ങളുടെ കുത്തൊഴുക്കായി. ""അധോലോകത്തിന് സ്വയം ഒരു ആധുനിക കുല-ഗോത്രത്തിലേയ്ക്കു രൂപപ്പെടാമെന്നതിനു തെളിവാണ് കുലദ്രോഹി എന്ന പ്രയോഗം"". ഇത് സാമൂഹ്യശാസ്ത്രത്തിന് ഒരു മൗലിക സംഭാവന തന്നെയാണ്. കുലം, ഗോത്രം എന്നിവയെക്കുറിച്ചൊക്കെയുളള നിലവിലുളള നിര്‍വചനങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് സിപിഎമ്മിനെ അതില്‍ ഉള്‍ക്കൊളളിക്കാന്‍ വേണ്ടി ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്. ""കുലഗോത്ര ബോധം പേറുന്നവരെ സംബന്ധിച്ചിടത്തോളം കുലദ്രോഹം മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അതിനാല്‍ കുലദ്രോഹിയെ കൊല്ലുക എന്നത് കുലാഭിമാനത്തിന്റെ ഭാഗമാണ്.... ടി പി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയത് കുലചിഹ്നം പതിപ്പിക്കുന്നതിനു തുല്യമാണ്. കുലധര്‍മ്മത്തിന്റെ ഭാഗമായ കൊല വെറും കൊലയല്ല. ദൃശ്യസമ്പന്നമായ ഒരു അനുഷ്ഠാനമാണ്... കുലാംഗങ്ങള്‍ക്കിടയില്‍ അലങ്കാര ഭംഗിയോടെ വര്‍ണിക്കപ്പെടേണ്ടതും ഭീതി പടര്‍ത്തേണ്ടതുമായ ഒരു സ്പെക്ടക്കിള്‍ ആയിരിക്കണമത്""

;. ചരിത്രത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ലാത്ത അതിഭാവുകത്വ പ്രസ്താവനയിലൂടെ കമ്മ്യൂണിസ്റ്റു വിരുദ്ധ വാഗ്മയ അന്തരീക്ഷം സൃഷ്ടിക്കാനാണ് രഘുവിന്റെ പരിശ്രമം. രാഷ്ട്രീയവാദത്തിന്റെ സൗകര്യത്തിനൊത്ത് സിദ്ധാന്തങ്ങളെ മാത്രമല്ല ഇതിഹാസങ്ങളെയും പുനര്‍വ്യാഖ്യാനം ചെയ്യുന്നു, ജെ. രഘു.

""ക്ഷത്രിയന്റെ കുലധര്‍മ്മത്തെക്കുറിച്ചാണ് ഭഗവത്ഗീത പറയുന്നത്. കൗരവപക്ഷത്തുളളത് രക്തബന്ധുക്കളാണെങ്കിലും അവര്‍ കുലംകുത്തികളായി മാറിയിരിക്കുന്നു"". അതെങ്ങനെയാണാവോ? അധികാരത്തര്‍ക്കത്തിനെയാണോ കുലംകുത്തിയെന്ന പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്? &ഹറൂൗീ;""അതിനാല്‍ ക്ഷത്രിയന്റെ പരമധര്‍മ്മമായ കുലധര്‍മ്മം ആവശ്യപ്പെടുന്നത് കുലംകുത്തികളെ പശ്ചാത്താപരഹിതമായി കൊല്ലുക എന്നാണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്"". ആണോ? അതോ ശത്രുസംഹാരമാണ് ക്ഷത്രിയധര്‍മ്മമെന്നോ? സൗകര്യപൂര്‍വമായ വ്യാഖ്യാനത്തിന് ഇത്രയും പ്രചുരപ്രചാരമുള്ള ഗീതാഭാഗം രഘുവിന് ഉപയോഗിക്കാമെങ്കില്‍, സങ്കീര്‍ണങ്ങളും അപരിചിതങ്ങളുമായ രാഷ്ട്രമീമാംസാ സിദ്ധാന്തങ്ങളെ എത്രവേഗം വളച്ചൊടിക്കാം? മേല്‍പറഞ്ഞ അഭ്യാസങ്ങളെല്ലാം താഴെ പറയുന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിനു വേണ്ടിയാണ്. ;""സിപിഎമ്മിന്റെ അധോലോക സാമ്രാജ്യത്തിന്റെ കുലധര്‍മ്മം ആവശ്യപ്പെടുന്നതും കുലംകുത്തികളെ കൊല്ലാനാണ്""; (ജെ. രഘു, എന്താണ് പാര്‍ടി, എന്താണ് സിപിഎം?)

നീലകണ്ഠന്റെ മാനവകുലം സി. ആര്‍. നീലകണ്ഠനെ സംബന്ധിച്ചടത്തോളം പാര്‍ടി ഗ്രാമമെന്നല്ല, പാര്‍ടി കുടുംബമെന്നു പറയുന്നതുപോലും ജനാധിപത്യവിരുദ്ധമാണ്. ഫാസിസ്റ്റാണ്. കാരണം, ""ഒരു കുടുംബത്തില്‍ത്തന്നെ തീര്‍ത്തും വിരുദ്ധ രാഷ്ട്രീയ നിലപാടുളളവര്‍ ഉണ്ടാകാമല്ലോ. അതുകൊണ്ടുതന്നെ പാര്‍ടി കുടുംബം, പാര്‍ടി ഗ്രാമം എന്നിവ ജനാധിപത്യ വിരുദ്ധമാണ്. ഫാസിസ്റ്റാണ്. കുലത്തിലെ ഐക്യബോധം ജന്മം കൊണ്ടുളളതാണെങ്കില്‍ പാര്‍ടിയിലേത് പ്രത്യയശാസ്ത്രമാണ്. എല്ലാ ജന്മകുലങ്ങള്‍ക്കുമപ്പുറം മാനവകുലത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വരാണ് മാര്‍ക്സിന്റെ പിന്‍ഗാമികള്‍"". കമ്മ്യൂണിസ്റ്റു പാര്‍ടിയിലേക്ക് ജന്മം കൊണ്ട് ആരും വരുന്നില്ല. വ്യക്തമായ ആശയനിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വയം സംഘം ചേരുന്നവരാണ് അവര്‍. ആ സംഘബോധം ശക്തിപ്പെടുത്തുന്നതിനും മാനസിക ഐക്യം ഉളളവരുടെ ഒരു സംഘമായി മാറുന്നതിനും പാര്‍ടി വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഏതു വിപ്ലവത്തിന്റെ ചരിത്രമെടുത്താലും അസാമാന്യധീരതയോടെ മരണത്തെ വരിച്ച എത്രായിരം രക്തസാക്ഷികളുടെ കഥ പറയാനുണ്ടാവും. മരണാനന്തര ലോകത്ത് എന്തെങ്കിലും പ്രതിഫലം കിട്ടും എന്ന ആഗ്രഹത്തില്‍നിന്നുളള ധാര്‍മ്മികതയല്ല അവരെ നയിക്കുന്നത്. തങ്ങള്‍ വ്യക്തിപരമായി ഇല്ലാതായാലും തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടിയുളള സമരം മുന്നോട്ടു കൊണ്ടുപോകും, അതിലൂടെ തങ്ങള്‍ക്ക് അമരത്വമുണ്ടാകുമെന്ന ചിന്തയാണ് അവരെ പ്രചോദിപ്പിക്കുന്നത്. ഏതു വിപ്ലവത്തിനും ഇത്തരമൊരു സംഘബോധം കൂടിയേ തീരൂ. ഇതിനെയാണ് ഗോത്രബോധമെന്നു വിശേഷിപ്പിക്കുന്നത്. സംഘബോധത്തെ ഗോത്രബോധവുമായി ബന്ധിപ്പിക്കാനുളള കണ്ണിയായി കുലംകുത്തിയെന്ന അപൂര്‍വ പ്രയോഗത്തെ എത്ര ഭാവനയോടെ വിരുദ്ധന്മാര്‍ മാറ്റിയെടുത്തു എന്നു നോക്കൂ.

ഏതായാലും ഞങ്ങളുടെ ഒരു സ്വയംവിമര്‍ശനം ഈ ലേഖനത്തിലൂടെ പറയട്ടെ. കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ജീവിതവും കുടുംബജീവിതവും തമ്മിലുളള അകലം വര്‍ദ്ധിച്ചുവരുന്നത് വലിയ വിപത്തായാണ് ഞങ്ങള്‍ കാണുന്നത്. രാഷ്ട്രീയം കുടുംബത്തിലേയ്ക്ക് കടന്നുചെല്ലണം. പാര്‍ടി കുടുംബമായി മാറണം. എന്തെങ്കിലും അടിച്ചേല്‍പ്പിക്കലിലൂടെയല്ല - കുടുംബാംഗങ്ങളുടെ രാഷ്ട്രീയവത്കരണത്തിലൂടെ. ""മാനവികമായ ഒന്നും എനിക്കന്യമല്ല"" എന്ന മാര്‍ക്സിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി നീലകണ്ഠന്‍ എത്തിച്ചേരുന്നത് മാനവകുലമെന്നതിലാണ് മാര്‍ക്സ് അടിയുറച്ചു വിശ്വസിച്ചിരുന്നത്. പാര്‍ടിയെ കുലമെന്നു വിശേഷിപ്പിക്കാന്‍ പാടില്ല. ""പാര്‍ടിയെന്നതിന് സമാനമായി ഉപയോഗിക്കാവുന്ന വാക്കാണോ അത്?

പാര്‍ടിദ്രോഹിയെന്നതും കുലദ്രോഹിയെന്നതും ഒരേ അര്‍ത്ഥമാണോ സൃഷ്ടിക്കുന്നത്? കുലം (ജാതി, ഗോത്രം, കുടുംബം) എന്നിവ പോലെ ജന്മം കൊണ്ടു കിട്ടുന്നതാണ്. നാം തിരഞ്ഞെടുക്കുന്നതല്ല"" ഇന്ന് സിപിഐ എം കുലബോധത്തെക്കുറിച്ചു പറയാന്‍ കാരണം, പ്രത്യയശാസ്ത്രമെല്ലാം നഷ്ടപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് ഐക്യം നിലനിര്‍ത്താന്‍ ചില ഗോത്രബോധങ്ങള്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. ""ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം"" എന്ന് ചില ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 1972-ല്‍ കെ ദാമോദരന്‍ ""മാര്‍ക്സിസ്റ്റ് വീക്ഷണ""ത്തില്‍ ""മാര്‍ക്സിസത്തില്‍ നിന്ന് മനുഷ്യനെ മാറ്റിയാല്‍ പൂജ്യ"";മാണെന്ന് പ്രസ്താവിക്കുകയുണ്ടായി. തുടര്‍ന്ന് കെ. ദാമോദരന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് ഇഎംഎസ് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ സാഹിത്യത്തിലെ മാനവികതയും വര്‍ഗസമരവും എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. മാര്‍ക്സിനെ വര്‍ഗസമര സിദ്ധാന്തത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ആദ്യകാല മാര്‍ക്സിന്റെ ദാര്‍ശനിക വിശകലനങ്ങളില്‍ ഊന്നുന്നതിനെ സംബന്ധിച്ച് അല്‍ത്തൂസറും മറ്റും നടത്തിയ സംവാദങ്ങളും പ്രസിദ്ധമാണ്.

അല്‍ത്തൂസറുടെ നിലപാടുകളില്‍ നിന്നു വ്യത്യാസമായ നിലപാടെടുക്കുന്ന ലൂക്കാച്ച്, ഗ്രാംഷി, ഇ. പി. തോംസണ്‍, സി. എല്‍. ആര്‍. ജെയിംസ് തുടങ്ങിയ പണ്ഡിതര്‍പോലും മാര്‍ക്സിന്റെ മാനവികതയെ ചരിത്രനിരപേക്ഷമായി വിലയിരുത്തിയിട്ടില്ല. വര്‍ഗവിഭജനത്തില്‍ നിന്നും വര്‍ഗസമരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയല്ല മാര്‍ക്സിസം മാനവികതയെ പരിശോധിക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ സംഭാവനയായി മാര്‍ക്സും ഏംഗല്‍സും തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളത് വര്‍ഗവിഭജനവും വര്‍ഗസമരവും അനിവാര്യമായി തൊഴിലാളിവര്‍ഗ ആധിപത്യ വ്യവസ്ഥയിലേയ്ക്കു നയിക്കുന്നു എന്നുള്ളതാണ്. നീലകണ്ഠനാവട്ടെ, വര്‍ഗബോധവും അതിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ടിയും പാര്‍ടിക്കൂറും മാനവികതയ്ക്കു തന്നെ വിരുദ്ധമാണ്; അതുകൊണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധമാണ് എന്ന നിഗമനത്തിലാണ് എത്തുന്നത്.

Wednesday, June 20, 2012

പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന്റെ ആശയ വെല്ലുവിളികള്‍


 (ചിന്ത വാരികയിലെഴുതുന്ന പരമ്പര)

കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി മുതല്‍ ജര്‍മ്മന്‍ ചാരന്മാര്‍ വരെ അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട നാള്‍ മുതല്‍ സാര്‍വത്രികമായിട്ടുളള ഒരനുഭവമാണ് ഇത്. നിലവിലുളള വ്യവസ്ഥയെ അട്ടിമറിക്കാനുളള ആഹ്വാനവുമായുളള വിപ്ലവ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെയും വളര്‍ച്ചയെയും എല്ലാ ഭരണകൂടങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുക. എങ്ങിനെ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമെന്ന പരിശ്രമം നടത്താത്ത ഒരു കാലത്തേയോ നാടിനേയോ കാണാനാവില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ ഇരകളെത്തന്നെ അക്രമികളെന്ന് മുദ്രകുത്താനാണ് പിന്തിരിപ്പന്‍മാര്‍ ശ്രമിക്കുക. നമ്മുടെ അനുഭവവും വ്യത്യസ്തമല്ല.


1920 ലാണ് താഷ്കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. എന്നാല്‍ കല്‍ക്കട്ടയില്‍വച്ച് പ്രഥമ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 13 വര്‍ഷം കഴിഞ്ഞ് 1933 വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. രാഷ്ട്രീയ പ്രമേയവും താല്‍ക്കാലിക ഭരണഘടനയും അംഗീകരിച്ചു. ഒരു അഖിലേന്ത്യാ കേന്ദ്ര കമ്മറ്റിയെയും സെക്രട്ടറിയായി ഡോ.അധികാരിയേയും തെരഞ്ഞെടുത്തു. ഇതുകഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടാണ് ബോംബെയില്‍വച്ച് പ്രഥമ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരാന്‍ കഴിഞ്ഞത്. 1920 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതെങ്കിലും 1930 കളുടെ മധ്യം മുതലാണ് പാര്‍ട്ടിക്ക് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യയിലെ കേന്ദ്രീകൃത ബ്രിട്ടീഷ് ഭരണകൂടം നവജാത പാര്‍ട്ടിക്കെതിരെ നടത്തിയ ഭീകരമായ കടന്നാക്രമണ കഥ അനാവരണം ചെയ്യേണ്ടി വരുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് വകുപ്പിന്റെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് കമ്മ്യൂണിസ്റ്റ് വേട്ടയായി തീര്‍ന്നു. കമ്മ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ആശയ പ്രചരണം തടയുക മാത്രമല്ല നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സോവിയറ്റ് യൂണിയനില്‍ നിന്ന് രാഷട്രീയ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന മുജാഹിദുകളെ 1922 ല്‍ പെഷവാറില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇത് ആദ്യത്തെ പെഷവാര്‍ ഗൂഢാലോചനക്കേസാണ്. 13 പേര്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. ഇതുപോലെ 1927-വരെ 5 പെഷവാര്‍ ഗൂഢാലോചനക്കേസുകളാണ് ബ്രിട്ടീഷുകാര്‍ ചാര്‍ജ്ജ് ചെയ്തത്. കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ 13 പേരായിരുന്നു ജയിലില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 31 കമ്മ്യൂണിസ്റ്റുകാര്‍ 1921 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ പ്രതികളായി.

കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്ന മുഴുവന്‍ പേരും അറസ്റ്റിനും പീഡനത്തിനും ഇടയായി. ഈ ക്രൂര മര്‍ദ്ദനങ്ങള്‍ അതിജീവിച്ചാണ് മുപ്പതുകളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രീകൃത സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഏതു പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്താലും വിവരണാതീതമായ പീഡനങ്ങളെ അതിജീവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്നു കാണാം. പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് എടുത്ത കണക്കു പ്രകാരം നൂറുകണക്കിനു വരുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ ഉള്‍പ്പെടുത്താതെ തന്നെ 528 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നമ്മുടെ സംസ്ഥാനത്ത് പോലീസ് മര്‍ദ്ദനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളിലും മറ്റും രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇത്രയേറെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് ഇടയായിട്ടുളള മറ്റേതു പാര്‍ട്ടിയുണ്ട്?

വടക്കേ മലബാറിലും ഇടുക്കി മലയോരങ്ങളിലും കുട്ടനാട് പാടശേഖരങ്ങളിലും പരമ്പരാഗത വ്യവസായ സമര മുഖങ്ങളിലും ഭരണവര്‍ഗ്ഗങ്ങളുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായി എത്ര പേരാണ് മരിച്ചത്! ഈ രക്തസാക്ഷികളുടെ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഈ കടന്നാക്രമണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് ജനങ്ങളെ അണിനിരത്തിയതുകൊണ്ടാണ്. ചെറുത്തു നില്‍പ്പിന്റെ രൂപമെന്തെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തനിയെ തീരുമാനിക്കാനാവുകയില്ല. കായികമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് ഭരണകൂടത്തിന്റെയും പിന്തിരിപ്പന്മാരുടെയും ബലപ്രയോഗം അത്തരം ചെറുത്ത് നില്‍പ്പ് അനിവാര്യമാക്കുന്നു. പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരോ ഒളിച്ചോടുന്നവരോ അല്ല കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ ഒരു കാര്യം അസന്ദിദ്ധമായി പാര്‍ട്ടി എന്നും തളളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തി ഉന്മൂലനത്തിലൂടെ രാഷ്ട്രീയ എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്നത് പാര്‍ട്ടി നയമല്ല. അറുപതുകളില്‍ നക്സല്‍ പ്രവണതകളോട് പാര്‍ട്ടി കണക്കുതീര്‍ത്തപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തളളിക്കളഞ്ഞ ഒരു കാഴ്ചപ്പാടാണിത്. രാഷ്ട്രീയ എതിരാളികളെ ഭയപ്പടുത്തി ജനങ്ങളെ ആവേശം കൊളളിക്കാനുളള ഒരു പ്രധാന സമരരൂപമായിട്ടാണ് നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്കു പകരം ഒരുപിടി ധീരന്മാരുടെ കടന്നാക്രമണമായി രാഷ്ട്രീയത്തെ ചുരുക്കുന്നു. ആ അര്‍ത്ഥത്തില്‍ ഉന്മൂലന സിദ്ധാന്ത പരിപാടി അരാഷ്ട്രീയ വാദമാണ്. ഇത് മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റേതല്ല. മറിച്ച് അരാജകവാദത്തിന്റേതാണ്.

ടി.പി.ചന്ദ്രശേഖരന്റെ വധം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി കൊലയാളി സംഘമാണ് എന്നു വരുത്തിത്തീര്‍ക്കാനുളള കൊണ്ടുപിടിച്ച പ്രചാരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കെപിആര്‍ ഗോപാലന്‍, എംവി രാഘവന്‍, ഗൗരിയമ്മ തുടങ്ങി എത്രയോ തലമുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുളളത്. അവരില്‍ പലരും സിഎംപി, ജെഎസ്എസ് തുടങ്ങിയ പല പേരുകളില്‍ ഈര്‍ക്കില്‍ പാട്ടികളുണ്ടാക്കി ഇന്നും പ്രവര്‍ത്തിക്കുന്നു. അവരോടൊന്നും തോന്നാത്ത വ്യക്തി വിരോധം ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടിയോട് സിപിഐ എമ്മിന് എന്തിന് തോന്നണം?

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കൊലപാതകങ്ങള്‍ക്കെല്ലാം ഇരകള്‍ സിപിഐ എം നേതാക്കളായിരുന്നെന്നോര്‍ക്കുക. ഇടതുപക്ഷ തീവ്രവാദികള്‍ വധിച്ച സ.അഴീക്കോടന്‍ രാഘവനെ, ഏതൊരു മലയാളിക്കാണ് മറക്കാന്‍ കഴിയുക. കേരളത്തില്‍ ആദ്യമായി വധിക്കപ്പെടുന്ന എംഎല്‍എ സ.കുഞ്ഞാലിയുടെ ഘാതകര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. പാര്‍ട്ടി മാറിയതിന്റെ പേരില്‍ ഏതെങ്കിലും നേതാവിനെ കൊന്നിട്ടുണ്ടെങ്കില്‍ അതിനുളള ക്രെഡിറ്റും കോണ്‍ഗ്രസ്സിനാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എയായിരുന്ന അബ്ദുള്‍ ഖാദറിന്റെ വധം. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കെ.പി.വത്സലനെ വധിച്ചത് ലീഗ്-കോണ്‍ഗ്രസ്സ് ഗുണ്ടകളായിരുന്നു. മൊയ്യാരത്ത് ശങ്കരന്‍ മുതലുളള 200 ഓളം കമ്മ്യൂണിസ്റ്റുകാരുടെ രക്തക്കറ പുരണ്ടതാണ് കോണ്‍ഗ്രസ്സിന്റെ കൈകള്‍. അവരാണിപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കൊലയാളി സംഘമെന്ന് മുദ്രകുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രചാരവേലയുടെ മുന്നില്‍ മാധ്യമങ്ങളാണ്. മാതൃഭൂമിയുടേയും മനോമരമയുടേയും കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തോടൊപ്പം മറ്റു പത്രങ്ങളും ചേര്‍ന്നപ്പോള്‍ ഏതാണ്ട് 40 ലക്ഷം കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം കേരളത്തിലെ വീടുകളിലെത്തുന്ന സ്ഥിതിയായി. കഴിഞ്ഞ ഒരുമാസം 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളുടെ ഹെഡ് ലൈനുകള്‍ ചന്ദ്രശേഖരന്‍ വധമാണ്.

പെട്രോള്‍ വിലവര്‍ദ്ധന പോലും രണ്ടാം സ്ഥാനത്തായി. വായനക്കാരുടെ ഉത്കണ്ഠയും ഔത്സുക്യവും വളര്‍ത്തിയെടുക്കാനുതകുംവിധം ഓരോ ദിവസവും ഓരോ കഥകളുമായിട്ടാണിറങ്ങുന്നത്. ആദ്യം പറഞ്ഞിരുന്ന അവസാനത്തെ ഫോണ്‍ വിളി, വീട്ടിലേക്കുളള വഴിയില്‍ നിന്നും മാറിയുളള യാത്ര, റഫീക്കെന്ന സൂത്രധാരന്‍ തുടങ്ങിയ പല കഥകളും ഇന്ന് പാഴ്കഥകളായിട്ടുണ്ട്. പക്ഷേ പൊതുജനത്തിന് ഓര്‍മ്മ കുറവാണല്ലോ. അന്നന്നുളള ചൂടന്‍ വാര്‍ത്തകളില്‍ അവര്‍ രമിച്ചുകൊളളും. പോലീസില്‍ നിന്നുളള സൂചനകളെന്ന വിശേഷണത്തോടെയുളള എന്തെല്ലാം ഭാവനാവിലാസങ്ങളാണ് എഴുന്നെളളിക്കുന്നത്. പോലീസ് ചോദ്യം ചെയ്തതിന്റെ മൊഴികള്‍ തല്‍സമയ സംപ്രേഷണമെന്നപോലെ പുറത്തുകൊണ്ടുവരുന്നു. സിപിഐ എം ഈ നിയമ വിരുദ്ധ നടപടിക്കെതിരെ കേസുകൊടുത്തപ്പോള്‍ പോലീസ് ഇവയാകെ നിഷേധിച്ചിരിക്കുകയാണ്.

തങ്ങള്‍ മൊഴികള്‍ ആര്‍ക്കും ചോര്‍ത്തിക്കൊടുത്തിട്ടില്ലെന്നും പുറത്തുവന്ന കാര്യങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണ് എന്നുമാണ് അവര്‍ കോടതിയില്‍ കൊടുത്ത പ്രസ്താവന. പ്രചരണത്തിന്റെ രീതി കണ്ടാല്‍ തോന്നുക കേരളത്തിലെ ആദ്യത്തെ കൊലപാതകമാണ് ഇതെന്നാണ്. ഒരു മാസത്തിന് മുമ്പ് നടന്ന ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ വധം ഇവരാരും കണ്ട മട്ടില്ല. അതിലെ പ്രതികളാരെന്നുളള അന്വേഷണമില്ല. പോലീസ് കണ്ടെത്തലുകളെക്കുറിച്ചുളള തുടര്‍ക്കഥകളില്ല. അനീഷിന്റെ അച്ഛന്റെയും അമ്മയുടേയും ദുഖവും ക്യാമറകളില്‍ പതിയുന്നില്ല. ഇങ്ങനെ നോക്കുമ്പോഴാണ് കേരളത്തില്‍ ഒരു മാസമായി നടക്കുന്ന മാധ്യമ പ്രചരണത്തിന്റെ ഉന്നം വ്യക്തമാക്കുന്നത്.

പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി വീണുകിട്ടിയ ഒരവസരമായാണ് എല്ലാ പാര്‍ട്ടി വിരുദ്ധരും ചന്ദ്രശേഖരന്‍ വധത്തെ കാണുന്നത്. അതേസമയം പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങേളമിങ്ങോളം നടക്കുന്ന വിശദീകരണ യോഗങ്ങളിലും പോലീസ് മര്‍ദ്ദന വിരുദ്ധ മാര്‍ച്ചുകളിലും കാണാന്‍ കഴിയുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലായെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ നയസമീപനത്തിന് കടകവിരുദ്ധമാണ് ഇത്തരത്തിലുളള കൊലപാതകങ്ങള്‍. പാര്‍ട്ടിയുടെ ഒരു സംഘടനാ തലത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പരിശോധനയില്‍ ഒരു നേതാവോ പ്രവര്‍ത്തകനോ വധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വധകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുളള ഗുണ്ടകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുളള പ്രാദേശിക നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുളളത്. ഇത്തരം തെറ്റായ പോലീസ് നീക്കങ്ങളെ തുറന്നു കാണിക്കുകയും ചെറുക്കുകയും ചെയ്യും. എങ്കില്‍ തന്നെയും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി അടക്കമുളളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാരണം അത്തരം നടപടി പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്.

പാര്‍ട്ടിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കയ്യില്‍ അവര്‍ കൈക്കോടാലികള്‍ ആവുകയാണ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്. ജനങ്ങളോടുളള വിശ്വാസ്യത പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. പോലീസ് മര്‍ദ്ദനത്തേയും ഒഞ്ചിയത്തെ ഗുണ്ടാ വിളയാട്ടത്തേയും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നുണ്ട്. ഇതോടൊപ്പം ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ നടക്കുന്ന ശക്തമായ ആശയ കടന്നാക്രമണങ്ങളെ ചെറുക്കേണ്ടതും പ്രധാനമാണ്. ആര്‍എംപി നേതാക്കള്‍, മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സെക്ടേറിയന്‍ ആശയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍ മുതല്‍ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളോ ബന്ധമോ ഇല്ലാത്ത സാംസ്കാരിക പ്രവര്‍ത്തകന്‍ വരെ നീളുന്ന ഒരു നീണ്ട നിര ഇവിടെ കാണാം. ഇവരെ നാലുതരക്കാരായി തിരിക്കാം.

1. ആര്‍എംപി എന്ന ഒഞ്ചിയത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെന്ന് പറയാനാവില്ല. സിപിഐ എമ്മിന്റെ നയപരിപാടികളോട് അഭിപ്രായവ്യത്യാസമില്ല, നേതാക്കളോടാണ് വിയോജിപ്പ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വി.ബി ചെറിയാനെ പോലെ 1964 ലെ പാര്‍ട്ടി പരിപാടി ശരി; പക്ഷേ പുതുക്കിയ പാര്‍ട്ടി പരിപാടി ശരിയല്ല എന്നു പറഞ്ഞു. ഇപ്പോഴാകട്ടെ സിപിഐ എം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറിക്കറിഞ്ഞു എന്ന നിഗമനത്തിലാണവര്‍.

2. പാര്‍ട്ടി മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് സെക്ടേറിയന്‍ കാഴ്ചപ്പാടുകളുമായി പുറത്തുപോയ ആസാദ്, ഹരിഹരന്‍, സുഗതന്‍, ഉമേഷ് ബാബു തുടങ്ങി, ഇടതുപക്ഷ ഏകോപന സമിതി പോലുളള സംഘടനകളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സിപിഐ എമ്മിലെ വലതുപക്ഷ വല്‍ക്കരണത്തിനെതിരായിട്ടാണത്രെ അവരുടെ യുദ്ധം. പാര്‍ട്ടി പിന്തുടരുന്നത് നിയോ ലിബറല്‍ നയങ്ങളാണുപോലും. ഇവരാണ് ചാനലുകളിലും മാധ്യമങ്ങളിലും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിനു ഏറ്റവും മുന്നില്‍.

3. മുന്‍പ് നക്സലൈറ്റ് നേതാവായിരുന്ന കെ. വേണുവും കൂട്ടരും (?) ആണു മറ്റൊരു വിഭാഗം. ഇവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെന്നല്ല മാര്‍ക്സിസത്തില്‍ തന്നെ വിശ്വാസമില്ല. മുതലാളിത്ത ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി ഇവര്‍ മാറിയിട്ടുണ്ട്. സിപിഐ എം വലത്തോട്ടു പോകുന്നില്ല എന്നതാണ് ഇവരുടെ വിമര്‍ശനം. ജനാധിപത്യ ധ്വംസനത്തിനെതിരെയുളള പതാക വാഹകരായിട്ടാണ്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഇവര്‍ രംഗപ്രവേശം ചെയ്തിട്ടുളളത്.

4. പിന്നെ അവസാനമായി പ്രത്യക്ഷ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത ഒട്ടേറെ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഈ നിഷ്ഠൂര വധത്തെ അപലപിച്ചിട്ടുണ്ട്. ഇതിന് സിപിഐ എമ്മിന് അവരോട് യാതൊരു വിരോധവുമില്ല. ഈ വധത്തെ ആരും അപലപിക്കേണ്ടതാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആകെ തളളിപ്പറയാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ ഇടപെടലുകളെ അനുകൂലിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം. മേല്‍പ്പറഞ്ഞ ചിന്താഗതികളെ തുറന്നുകാണിക്കുന്നതിനും മറുപടി പറയുന്നതിനുമാണ് ഈ ലേഖന പരമ്പരയില്‍ പരിശ്രമിക്കുക. (തുടരും)

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...