Showing posts with label നരേന്ദ്രമോദി. Show all posts
Showing posts with label നരേന്ദ്രമോദി. Show all posts

Tuesday, February 20, 2018

ശിങ്കിടി മുതലാളിത്തവും പഞ്ചാബ് ബാങ്ക് തട്ടിപ്പും

കോടാനുകോടികളുടെ അഴിമതിക്കഥകളാണ് രണ്ടാം യുപിഎ സർക്കാരിനെയും കോൺഗ്രസിനെയും അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞത്. ഒന്നിനുപുറകെ ഒന്നായി പുറത്തുവന്ന കുംഭകോണങ്ങളുടെ വലിപ്പം ഭീമാകാരമായിരുന്നു. ഫലമോ, പത്തോ നൂറോ കോടിയുടെ അഴിമതി എന്നു കേട്ടാൽ ജനം മൈൻഡ് ചെയ്യാതെയായി. വെട്ടിച്ച കോടികൾ ആയിരത്തിൽനിന്ന് പതിനായിരത്തിലേക്കും ലക്ഷങ്ങളിലേക്കും പെരുകിക്കയറി. ആ ഗണത്തിലേക്കാണ് 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണം ഇടംപിടിക്കുന്നത്. അധികാരസ്ഥാനത്തുള്ളവരും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും കണ്ണികളായ ശിങ്കിടി മുതലാളിത്തത്തിന്റെ സ്വാധീനശക്തിയെയാണ് ഈ വിവാദം തെളിയിക്കുന്നത്.

  ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യത്തെ എഫ്ഐആറിൽ കുറ്റാരോപിതർ നീരവ് മോഡി, ഭാര്യ ആമി മോഡി, സഹോദരൻ നിശാൽ മോഡി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർക്കുപുറമെ രണ്ടു ബാങ്ക് ഓഫീസർമാരുമുണ്ട്. വെട്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന തുക 6000 കോടിക്കുമുകളിൽ.

രണ്ടാമത്തെ എഫ്ഐആറിൽ മെഹുൽ ചോക്സിക്കുപുറമെ പിഎൻബി ഉദ്യോഗസ്ഥരുണ്ട്. തട്ടിപ്പ് നടന്നത് 5000 കോടിക്കടുത്ത്.  എന്താണീ  തട്ടിപ്പ്, എങ്ങനെയായിരുന്നു പ്രവർത്തനരീതി എന്നീ കാര്യങ്ങൾ ലളിതമായി വിശദീകരിക്കാം. ഭൂമിയോ സ്വത്തുക്കളോ ഈടുനൽകിയിട്ടാണ് നാട്ടിൽ കൃഷിക്കാരനോ വ്യവസായിയോ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നത്. കൃഷിയിൽനിന്നോ വ്യവസായത്തിൽനിന്നോ വരുമാനമുണ്ടാകുമ്പോൾ പലിശസഹിതം തിരിച്ചടയ്ക്കും. അല്ലാത്തപക്ഷം ഈടുനൽകിയ സ്വത്ത് ബാങ്ക് കണ്ടുകെട്ടും. 

എന്നാൽ, ഇത് വേണമെങ്കിൽ തട്ടിപ്പിനുള്ള ഉപായമാക്കാം. ഒരാൾ വായ്പയെടുക്കുന്നു. പക്ഷേ, പണം വ്യവസായത്തിലും കൃഷിയിലുമൊന്നും മുടക്കുന്നില്ല. പകരം തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ വേറൊരു വായ്പയെടുത്ത് തിരിച്ചടവ് നടത്തുന്നു. രണ്ടാമത്തെ വായ്പ തിരിച്ചടയ്ക്കാൻ മൂന്നാമതൊരു വായ്പ എടുക്കുന്നു.

ഒരുതരം മണിചെയിൻ. ഇംഗ്ലീഷിൽ ഇതിനെ ുീി്വ്യ ഴമാല എന്നു പറയും. പക്ഷേ, ഒരു പ്രശ്നമുണ്ട്. ഓരോതവണയും വായ്പത്തുക കൂടിക്കൊണ്ടേയിരിക്കും. ആദ്യവായ്പ 1000 രൂപയായാൽ രണ്ടാംതവണ പലിശയും മുതലും ചേർത്ത് 1100 വേണ്ടിവരും. മൂന്നാമത്തെ തവണ അത് 1210 രൂപയാകും. ഇങ്ങനെ വായ്പത്തുക അനുക്രമമായി വർധിച്ചുകൊണ്ടേയിരിക്കും.

 സാധാരണക്കാർക്ക് ഇങ്ങനെ ബാങ്കുകളെ പറ്റിക്കാനാകില്ല.  കാരണം ബാങ്കുകൾ ഒരിക്കലും ഈടില്ലാതെ വായ്പ തരില്ല. തരുന്ന വായ്പ ഈടിന് ആനുപാതികവുമായിരിക്കും. അതുകൊണ്ട് വായ്പയെടുക്കുന്നതിന് പരിധിയുണ്ടാകും. പക്ഷേ നീരവ് മോഡി, വിജയ് മല്യപോലുള്ള വമ്പൻ പണക്കാർക്ക് ഇത് പ്രശ്നമല്ല. പലപ്പോഴും ഈടില്ലാതെ ബാങ്കുകൾ ഇവർക്ക് വായ്പ നൽകും. അതാണവരുടെ സ്വാധീനം. 

ഇനി പിഎൻബി ബാങ്ക് തട്ടിപ്പിൽ എന്ത് നടന്നുവെന്ന് നോക്കാം. നീരവ് മോഡി ഒരു രത്നവ്യാപാരിയാണ്. വിദേശത്തുനിന്ന് രത്നങ്ങൾ വാങ്ങി ഗുജറാത്തിൽ കൊണ്ടുവന്ന് പോളിഷ് ചെയ്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് ഇയാളുടെ കച്ചവടം. വിദേശത്തുനിന്ന് രത്നം വാങ്ങാൻ പണം വേണം. ലോണിനുവേണ്ടി അദ്ദേഹം പിഎൻബിയെ സമീപിച്ചു. നാട്ടിൽ പലിശ കൂടുതലാണ്. വിദേശ വായ്പയാണെങ്കിൽ പലിശ കുറവാണ്. പോരാത്തതിന്  വിദേശത്താണല്ലോ പണം നൽകേണ്ടത്. അതുകൊണ്ട് വിദേശത്ത് ഡോളറിൽ വായ്പ വേണം. 

എന്നാൽ, ലോണിനുവേണ്ടി വിദേശബാങ്കിനെ നേരിട്ട് സമീപിക്കാൻ നീരവ് മോഡിക്ക് കഴിയില്ല. കാരണം, വിദേശ ബാങ്കിന് ഈ ഇടപാടുകാരനെ അറിയില്ല. നിലവിൽ വിശ്വസനീയമായ ഇടപാടുകൾ നടത്തുന്ന ബാങ്കിലൂടെമാത്രമേ വിദേശബാങ്കിനെ സമീപിക്കാൻ കഴിയൂ. ഇവിടെ പഞ്ചാബ് നാഷണൽ ബാങ്കാണ് ഇടനില നിന്നത്.

മോഡിക്ക് നൽകിയ വായ്പയുടെ തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ ഉത്തരവാദിത്തം തങ്ങൾ ഏൽക്കാമെന്ന് വിദേശബാങ്കിനെ ഒരു ലെറ്റർ ഓഫ് അണ്ടർസ്റ്റാൻഡിങ്ങിലൂടെ (എൽഒയു) അറിയിക്കണം. അത് വിശ്വസിച്ച് പിഎൻബിക്ക് വിദേശബാങ്ക് വായ്പ കൊടുക്കും. പഞ്ചാബ് ബാങ്കിന് വിദേശബാങ്കിലുള്ള നോസ്ട്രോ അക്കൗണ്ട് എന്ന അക്കൗണ്ടിലേക്കാണ് ഇത്തരം വായ്പത്തുക നിക്ഷേപിക്കുക. അവിടന്നാണ് ആവശ്യക്കാരന് ഇത് കൈമാറുക.

 ഇവിടെ വായ്പയെടുക്കുന്ന ആളെയല്ല, എൽഒയു കൊടുക്കുന്ന ബാങ്കിനെയാണ് വിദേശബാങ്ക് വിശ്വസിക്കുക. വായ്പയെടുക്കുന്നയാൾ തിരിച്ചടവിൽ മുടക്കംവരുത്തിയാൽ എൽഒയു കൊടുക്കുന്ന ബാങ്കാണ് കടം വീട്ടേണ്ടത്. അതിന് കഴിയണമെങ്കിൽ, വായ്പത്തുകയ്ക്ക് തത്തുല്യമായ ഈട് മോഡിയുടെ കൈയിൽനിന്ന് പഞ്ചാബ് ബാങ്ക് ഉറപ്പാക്കിയിരിക്കണം. ഇങ്ങനെ ഈടുവാങ്ങാതെയാണ് പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥർ നീരവ് മോഡിക്ക് എൽഒയു നൽകിയത് .

 ഇത്രയും തുകയ്ക്ക് ഗ്യാരന്റി നൽകിയിട്ട് ബാങ്കിന്റെ കണക്കുപുസ്തകങ്ങളിൽ ഒരു സ്ഥാനം പിടിച്ചില്ലെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. വിദേശബാങ്ക് മോഡിക്ക് നൽകുന്ന വായ്പ തങ്ങളുടെ കണക്കുപുസ്തകത്തിൽ വരുത്തേണ്ട കാര്യമില്ലെന്ന നിലപാടാണ് പഞ്ചാബ് ബാങ്ക് സ്വീകരിച്ചത്. അതുകൊണ്ട് ഈ ഇടപാടുകൾ മറച്ചുവയ്ക്കാൻ കഴിഞ്ഞു. 

ഇന്ത്യയിലെ വലിയ രത്നവ്യാപാരികളിൽ ഒരാളാണല്ലോ നീരവ് മോഡി. ആദ്യത്തെ ചെറു വായ്പയ്ക്ക് ഈടില്ലാതെ കത്തു നൽകി. ആദ്യം ഒരു പ്രശ്നവും ഉണ്ടായില്ല. മോഡി പണം തിരിച്ചടച്ചു. ബാങ്കിന് രണ്ട് ശതമാനം കമീഷനും കിട്ടി. പക്ഷേ, മോഡി ഏർപ്പെട്ടിരുന്നത് ാീില്യ രവമശി പരിപാടിയിലായിരുന്നു. ഓരോതവണയും കൂടുതൽ തുക വായ്പയെടുത്തു. പിഎൻബിക്ക് കമീഷനും കിട്ടി. എല്ലാവർക്കും സന്തോഷം. 150 എൽഒയുവിലൂടെ തട്ടിയെടുത്തത് 6000 കോടി രൂപ. 143 എണ്ണത്തിലൂടെ 3000 കോടി. 224 കത്തുകളിലൂടെ 2000 കോടിക്കടുത്ത്. ഇങ്ങനെയാണ് തട്ടിപ്പിന്റെ നാൾവഴി. 

ഈ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി മോഡിയുടെ ഓഫീസിൽ രണ്ടുവർഷംമുമ്പ് ഒരാൾ ആക്ഷേപമുന്നയിച്ചിരുന്നു. നടപടിയൊന്നുമുണ്ടായില്ല. കള്ളി പുറത്തുവന്നപ്പോഴേക്കും ഏതാണ്ട് 11,300 കോടി രൂപ പിഎൻബിക്ക് കിട്ടാക്കടമായി. ബാങ്ക് പ്രതിസന്ധിയിലുമായി. 
ഇനി നമുക്കറിയാനുള്ളത് പിഎൻബി ഇതുപോലെ വേറെയാർക്കെല്ലാം ഗ്യാരന്റി നിന്നിട്ടുണ്ട് എന്നാണ്. തട്ടിപ്പിന്റെ യഥാർഥ വലിപ്പം 30,000 കോടിയെന്നും 60,000 കോടിയെന്നും മറ്റും കേൾക്കുന്നു. മറ്റൊരു കാര്യം, വേറെ ഏതൊക്കെ ബാങ്കുകൾ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്നതാണ്.

പ്രധാനമന്ത്രി മോഡിയുടെ ശിങ്കിടികൾ പറയുന്നത് കോൺഗ്രസ് ഭരണകാലത്ത് തുടങ്ങിയതാണ് ഈ തട്ടിപ്പെന്നാണ്. എങ്കിൽ അതും പുറത്തുവരട്ടെ. പക്ഷേ, പ്രധാനമന്ത്രി മോഡിക്ക് കൈകഴുകാനാകില്ല. കാരണം, സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറിലും ഇത് 2017‐18 കാലത്ത് നടന്ന തിരിമറിയായിട്ടാണ് പരിഗണിക്കുന്നത്.

ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ഈവർഷം ജനുവരി 31നാണെങ്കിലും അന്വേഷണം ഇതിനുമുമ്പുതന്നെ ആരംഭിച്ചിരുന്നു. ആ കേസന്വേഷണം നടന്നുകൊണ്ടിരിക്കെ നീരവ് മോഡി ഇന്ത്യ വിട്ടു. ജനുവരി 23ന് ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയത്തിലെയോ നയതന്ത്ര മന്ത്രാലയത്തിലെയോ ഉന്നതരുടെ ഒത്താശയില്ലാതെ ഒരു സാമ്പത്തിക കുറ്റവാളിക്ക് പ്രധാനമന്ത്രിക്കൊപ്പം ഇതുപോലൊരു ചടങ്ങിൽ പങ്കെടുക്കാനാകില്ല.

പണ്ട് ലളിത് മോഡി ക്രിക്കറ്റ് കുംഭകോണത്തിൽപ്പെട്ട സമയത്ത് അയാളെ ഇന്ത്യ കടത്താൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഒത്താശയുണ്ടായിരുന്നു  എന്ന ആരോപണം ഉയർന്നതാണ്. ബാങ്കിന്റെ ഉന്നതങ്ങളിൽ പിടിപാടുണ്ടെങ്കിൽ, ഈടില്ലാതെ വിദേശത്തുനിന്നുവരെ വായ്പ കിട്ടും. തട്ടിപ്പ് പുറത്തുവന്നാൽ രാജ്യം വിടാനും ബ്യൂറോക്രസിയുടെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയുണ്ടാകും.

 പഞ്ചാബ് നാഷണൽ ബാങ്ക് വെട്ടിപ്പ് അടിവരയിടുന്ന കാര്യം കോർപറേറ്റ് പ്രാകൃത മൂലധന കൊള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ മാറിയിരിക്കുന്നു എന്നതാണ്. മുതലാളിത്തത്തിന്റെ വളർച്ചയുടെ തുടക്കത്തിൽ മൂലധനം എങ്ങനെ സ്വരൂപിക്കപ്പെടുന്നു എന്നത് ുൃശാശശ്േല മരരൌാൌഹമശീിേ അഥവാ പ്രാകൃത മൂലധന സ്വരൂപണം എന്ന പരികൽപ്പനയാലാണ് മാർക്സ് വിശദീകരിച്ചത്.

തൊഴിലാളികളുടെ മിച്ചമൂല്യം തട്ടിയെടുക്കലാണല്ലോ മുതലാളിത്തചൂഷണം. എന്നാൽ, മുതലാളിത്തത്തിന്റെ ആദ്യ ഘട്ടങ്ങളിൽ കൂടുതൽ നഗ്നമായ കൊള്ളയെയാണ് അവർ ആശ്രയിക്കുന്നത്. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കൊളോണിയലിസം നടത്തിയ വെട്ടിപ്പിടിത്തങ്ങൾ, ഇംഗ്ലണ്ടിലെ കൃഷിക്കാരെ ഭൂമിയിൽനിന്ന് ആട്ടിയോടിച്ച് ഭൂമി തട്ടിയെടുത്തത്, യൂറോപ്പിലെ മാടമ്പിമാരുടെ സ്വത്തുക്കൾ കവർന്നത് തുടങ്ങിയവയെല്ലാം മുതലാളിമാരുടെ പ്രാകൃത മൂലധന സ്വരൂപണത്തിന് ഉപാധികളായിരുന്നു.

 ആഗോളവൽക്കരണത്തെതുടർന്ന് ഇന്ത്യയിലെ കോർപറേറ്റ് വളർച്ചയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഇതിനുപിന്നിലെ ഒരു പ്രധാന ഘടകം പ്രാകൃത മൂലധന സ്വരൂപണത്തിലെ കുതിപ്പാണ്. ഇതിന്റെ പ്രഭവസ്രോതസ്സായി ഇന്ത്യയിലെ പൊതുമേഖല മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് അരനൂറ്റാണ്ടുകൊണ്ട് സമ്പാദിച്ച പൊതുമേഖലയുടെ ദശലക്ഷക്കണക്കിന് കോടികളുടെ സ്വത്തുക്കൾ ചുളുവിലയ്ക്ക് മുതലാളിമാർ കൈക്കലാക്കുകയാണ്. പൊതുമേഖലാ ബാങ്കുകളിൽ എട്ടുലക്ഷം കോടി രൂപ കിട്ടാക്കടമായിരിക്കുന്നു. ഇതിൽ സിംഹപങ്കും കോർപറേറ്റുകളാണ് ഊറ്റിയെടുത്തത്. പെട്രോൾനികുതി വർധിപ്പിച്ചും മറ്റും സമാഹരിക്കുന്ന പണം ഇന്ത്യാസർക്കാർ ഇതിന് നഷ്ടപരിഹാരമായി ബാങ്കുകൾക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്. 

ബാങ്കുകളെ ഉപയോഗിച്ചുള്ള വെട്ടിപ്പ് എത്രവരെ പോകുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പിഎൻബി ഇടപാട്. യഥാർഥത്തിൽ ഇത് മഞ്ഞുമലയുടെ അരികുമാത്രമാകാനാണ് സാധ്യത. കണ്ടതിനേക്കാളേറെ കാണാനിരിക്കുന്നതേയുള്ളൂ. ചില കാര്യങ്ങൾ വളരെ വ്യക്തമാണ്. ബാങ്ക് അധികൃതരിൽ ചിലരുടെയെങ്കിലും സഹകരണമില്ലാതെ ഈ തട്ടിപ്പ് സാധ്യമല്ല. തട്ടിപ്പുസംബന്ധിച്ച് ആക്ഷേപങ്ങളുണ്ടായിട്ടും ഒരു നടപടിയും എടുക്കാൻ മോഡിസർക്കാർ തയ്യാറായിട്ടില്ല. തട്ടിപ്പുകാർ മോഡിയുടെ സുഹൃത്തുക്കളാണെന്നതാണ് കാരണം. ശിങ്കിടി മുതലാളിത്തത്തിന്റെ ഉത്തമദൃഷ്ടാന്തം. ഈ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് പൂർണമായും നിസ്സഹായരാണ്. ശിങ്കിടി മുതലാളിത്ത നീരാളിപ്പിടിത്തത്തിൽ ഏതാണ്ടെല്ലാം അമർന്നുകഴിഞ്ഞിരിക്കുന്നു

Friday, March 4, 2016

കേന്ദ്രബജറ്റ് - പാളിപ്പോയ മുഖം മിനുക്കല്‍

ഗുജറാത്ത് മാതൃക ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാതൃകയുടെ മുഖമുദ്രയാകട്ടെ, നഗ്നമായ കോര്‍പറേറ്റ് പ്രീണനവും. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച എല്ലാ ബജറ്റുകളും ഇതിനൊത്തതായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഇതിനു മുമ്പുണ്ടായിട്ടില്ല. കോര്‍പറേറ്റ് നികുതി കുറച്ചു. കളളപ്പണം വെളുപ്പിക്കാനുളള ഒത്താശ സര്‍ക്കാര്‍തന്നെ മുന്നോട്ടു വെച്ചു. എണ്ണപ്പാടങ്ങളും എണ്ണവില നിശ്ചയിക്കലും റിലയന്‍സിനു വിട്ടുകൊടുത്തു. ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നു. പക്ഷേ, ജനങ്ങള്‍ക്ക് കാര്യം മനസിലായി.

ഡെല്‍ഹിയിലും ബീഹാറിലും ബിജെപി തോറ്റമ്പി. ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണാടകയിലും തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായി. ഇനി അഞ്ചു സംസ്ഥാനങ്ങളില്‍ക്കൂടി തിരഞ്ഞെടുപ്പു വരികയാണ്. ഇവിടങ്ങളിലും തിരിച്ചടിയുണ്ടായാല്‍ ബിജെപി സര്‍ക്കാരിന്റെ അധികാരത്തില്‍നിന്നുളള പടിയിറക്കം ആരംഭിക്കും. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ജയ് കിസാന്‍ മുദ്രാവാക്യം പുറത്തെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ചെയ്തിരുന്നതുപോലെ അല്‍പം കര്‍ഷകപ്രേമവും സാമൂഹ്യനീതിയുമെല്ലാം പറഞ്ഞുകൊണ്ടേ കോര്‍പറേറ്റ് അജണ്ട ഇന്ത്യയില്‍ വില്‍ക്കാനാവൂ. 2016-17ലെ കേന്ദ്രബജറ്റും ആ വഴിയിലൂടെത്തന്നെയാണ് നീങ്ങുന്നത്. 


കാര്‍ഷിക ചായ്‌വിന്റെ പൊളളത്തരം 

കൃഷിയ്ക്ക് വേണ്ടി 2015-16ല്‍ വകയിരുത്തിയ 15809 കോടിയില്‍ നിന്ന് ഇപ്പോള്‍ 35984 കോടിയായി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് വലിയൊരു കബളിപ്പിക്കലാണ്. 2016-17ലെ കൃഷി അടങ്കലില്‍ ബാങ്കുകള്‍ക്കു കൊടുക്കുന്ന കാര്‍ഷിക പലിശ സബ്‌സിഡിയായ 15000 കോടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് കൃഷിയിലല്ല ധനവകുപ്പിലാണ് വകകൊളളിച്ചിരുന്നത്. ഈ സത്യം തുറന്നു പറയാതെ കൃഷിയ്ക്ക് വമ്പന്‍ വര്‍ദ്ധന കൊടുത്തു എന്നു കളളപ്രചാരണം നടത്തുകയാണ്.

പഞ്ചവത്സര പദ്ധതി മാത്രമെടുത്താല്‍ കൃഷിയുടെയും അനുബന്ധമേഖലകളുടെയും അടങ്കല്‍ കേവലം 19394 കോടി രൂപ മാത്രമാണ്. മൊത്തം വാര്‍ഷിക പദ്ധതിയുടെ 2.7 ശതമാനമേ ഇതു വരൂ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഇന്ത്യയില്‍ വരള്‍ച്ചയാണ്. ഫ്രണ്ട്‌ലൈന്‍ വാരികയുടെ ഏറ്റവും പുതിയ ലക്കം മരിക്കുന്ന ഗ്രാമങ്ങളെക്കുറിച്ചാണ്. ഗ്രാമീണമേഖലയെ ഗ്രസിച്ചിരിക്കുന്ന ഈ അത്യാപത്ഘട്ടത്തില്‍ കാര്‍ഷിക മേഖലയ്ക്കു നല്‍കിയിരിക്കുന്ന ചെറിയൊരു വര്‍ദ്ധന തികച്ചും അപര്യാപ്തമാണ്. 

കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും എന്നാണ് ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ ഉദാരമായി കയ്യടിച്ച് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു കണക്കുകൂട്ടല്‍മതി ഈ പ്രഖ്യാപനത്തിന്റെ പൊളളത്തരം മനസിലാകാന്‍. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ വര്‍ഷവും പതിനഞ്ചു ശതമാനം വെച്ച് കൃഷിക്കാരുടെ വരുമാനം ഉയരണം. മൂന്നു ശതമാനത്തിലേറെ കാര്‍ഷിക മേഖല വളരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അപ്പോള്‍പ്പിന്നെ വരുമാനം ഇരട്ടിയാകണമെങ്കില്‍ ഒറ്റവഴിയേ ഉളളൂ. കാര്‍ഷിക വിലകള്‍ പൊതു വിലയെക്കാള്‍ പന്ത്രണ്ടു ശതമാനം വീതം ഉയരണം. ഇത്തരമൊരു വിലക്കയറ്റം നാടു താങ്ങുമോ? യുപിയിലും മറ്റും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുളള വാചകമടി മാത്രമാണ് ഇതുപോലുളള പ്രഖ്യാപനങ്ങള്‍.

കേരളത്തിന്റെ ദുര്‍ഗതി

ഇന്ത്യയിലെ കാര്‍ഷിക മേഖല മുരടിച്ചു നില്‍ക്കുകയാണെങ്കില്‍ കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാര്‍ഷികമേഖല ഏതാണ്ട് ശരാശരി മൂന്നു ശതമാനം നിരക്കിലാണ് വളരുന്നത്. എന്നാല്‍ 2014-15ല്‍ കേരളത്തിലെ കാര്‍ഷികോല്‍പാദനം മൂന്നു ശതമാനം കേവലമായി കുറഞ്ഞു. ഇതിനു മുഖ്യകാരണം, കേരളത്തിലെ നാണ്യവിളകളുടെ വിലകളിലുണ്ടായിട്ടുളള ഭീതിജനകമായ ഇടിവാണ്.

വിദേശരാജ്യങ്ങളില്‍നിന്നുളള അനിയന്ത്രിതമായ ഇറക്കുമതിയുടെ ഫലമാണ് ഈ വിലയിടിവ്. ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുളള ഇന്ത്യയുടെ വ്യവസായ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് പകരമാണ് നമ്മുടെ നാട്ടിലേയ്ക്ക് ആ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളുടെ ഇറക്കുമതി അനുവദിക്കുന്നത്. അതിന്റെ ദുരിതം മുഴുവന്‍ ഈ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കേരളം അനുഭവിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുളള ധാര്‍മ്മികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. 

റബര്‍, കാപ്പി തുടങ്ങിയവയുള്‍പ്പെടെയുളള കാര്‍ഷിക വിളകള്‍ക്ക് കൂടിയ താങ്ങുവില പ്രഖ്യാപിക്കാത്തതിനെ 'കരുതലോടെയുളള നീക്ക'മെന്ന് വ്യാഖ്യാനിച്ചു സമാധാനിക്കുന്ന ഒരു മനോരമാ ലേഖനം വായിച്ച് എനിക്ക് അത്ഭുതം തോന്നി. ലോകവ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് വലിയതോതില്‍ കമ്പോളത്തില്‍ ഇടപെടാന്‍ കഴിയില്ല. ഈ കരാറില്‍ ഒപ്പുവെയ്ക്കാന്‍ പോയപ്പോള്‍ ഇടതുപക്ഷം ഈ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പക്ഷേ, ലോകവ്യാപാരക്കരാറിന്റെ വ്യവസ്ഥകള്‍ക്കുളളില്‍ നിന്നുകൊണ്ടുതന്നെ റബ്ബര്‍ കൃഷിക്കാരെ സഹായിക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. റബ്ബര്‍ റീ പ്ലാന്റിംഗ് സബ്‌സിഡി ഹെക്ടറിന് ഇരുപതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് എന്താണു തടസം? തായ്‌ലന്റിലും മറ്റും ഇത് ഒന്നര ലക്ഷത്തോളം രൂപ വരും. അതുപോലെ, താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിലയിടിവിനോടു ബന്ധപ്പെടുത്തി ഒരു വരുമാനഉറപ്പു പദ്ധതി പ്രഖ്യാപിക്കാം. വികസിതരാജ്യങ്ങള്‍ ലോകവ്യാപാരക്കരാറിന്റെ കാലഘട്ടത്തിലും തങ്ങളുടെ കൃഷിക്കാര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത് ഈ തന്ത്രം പ്രയോഗിച്ചാണ്. 
ഗ്രാമീണ ദരിദ്രര്‍ക്ക് ബജറ്റിലെന്തുണ്ട്?
തൊഴിലുറപ്പു പദ്ധതിയാണ് പാവങ്ങളുടെ ഒരത്താണി. നിയമപ്രകാരം നൂറു ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിനു നല്‍കണം. പക്ഷേ ഇപ്പോള്‍ ശരാശരി നാല്‍പതു ദിവസത്തെ തൊഴിലു മാത്രമേ നല്‍കാന്‍ കഴിയുന്നുളളൂ. അതിന്റെ കൂലിയിനത്തില്‍ത്തന്നെ ഇപ്പോള്‍ 6500 കോടി രൂപ കുടിശികയുണ്ട്. എന്നിട്ടും, തൊഴിലുറപ്പിനുളള അടങ്കലില്‍ വെറും 2000 കോടിയുടെ വര്‍ദ്ധനയേ ഉളളൂ. എന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അടങ്കല്‍ തൊഴിലുറപ്പിന് താന്‍ വകയിരുത്തുന്നുവെന്ന് ജെയ്റ്റ്‌ലി വമ്പു പറയുന്നു. 6500 കോടിയുടെ കുടിശിക കിഴിച്ചാല്‍ വെറും 32000 കോടി രൂപയാണ് ഈ പദ്ധതിയ്ക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ വകയിരുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 34699 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നു എന്നോര്‍ക്കുക.

വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥത്തിലുളള വകയിരുത്തല്‍ പിന്നെയും കുറയും. നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍പ്പോലും ചുരുങ്ങിയത് 65000 കോടിയെങ്കിലും വകയിരുത്തണമെന്നാണ് മതിപ്പുകണക്ക്. 

വിദ്യാഭ്യാസത്തിനുവേണ്ടിയുളള വകയിരുത്തലില്‍ വര്‍ദ്ധനയുണ്ടെങ്കിലും 2015-16നെ അപേക്ഷിച്ച് ദേശീയ വരുമാനത്തിന്റെ ശതമാനമെടുത്താലും ബജറ്റ് അടങ്കലെടുത്താലും വിദ്യാഭ്യാസച്ചെലവ് കുറവാണ്.

ദേശീയ ആരോഗ്യനയപ്രകാരം ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ആരോഗ്യച്ചെലവ് ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടണമെങ്കില്‍ ചെലവ് 25-30 ശതമാനം വെച്ച് ഓരോ വര്‍ഷവും ഉയരണം. എന്നാല്‍ ആരോഗ്യമേഖലയില്‍ 9-10 ശതമാനം മാത്രമേ ഈ വര്‍ഷം വര്‍ദ്ധനയുളളൂ. ഇന്ത്യയിലെ ഔഷധ വ്യവസായമേഖലയ്ക്ക് ഏതാണ്ട് 33000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ലാഭമായി കിട്ടിയത്. ഇന്ത്യാ സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കു മുടക്കുന്ന തുക ഇതിനേക്കാള്‍ കുറവായിരുന്നു.

ഇതുതന്നെയായിരിക്കും ഇപ്പോഴത്തെയും സ്ഥിതി. ദേശീയ ആരോഗ്യ മിഷന്റെ അടങ്കില്‍ ഒരു വര്‍ദ്ധനയും വരുത്തിയിട്ടില്ല. വര്‍ദ്ധന വരുത്തിയിരിക്കുന്നത് ഇന്‍ഷ്വറന്‍സ് പരിപാടികള്‍ക്കാണ്. പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനു പകരം അമേരിക്കന്‍ മാതൃകയില്‍ ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യരംഗത്തെ പരിഷ്‌കരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. 

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും അന്നപൂര്‍ണ സ്‌ക്കീമിനുളള അടങ്കലില്‍ നാമമാത്ര വര്‍ദ്ധനയേ ഉളളൂ. 9000 കോടിയില്‍ നിന്ന് 9500 കോടിയാക്കി. ആരോഗ്യം, സ്‌ക്കൂള്‍ വിദ്യാഭ്യാസം, തുടങ്ങിയ സാമൂഹ്യമേഖലകളെടുത്താല്‍ മുന്‍വര്‍ഷത്തെക്കാള്‍ നാമമാത്ര വര്‍ദ്ധനയേ ഉളളൂ. അംഗനവാടികള്‍ക്ക് 2014-15ല്‍ 16415 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 15873 കോടി രൂപ മാത്രമേയുളളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 56 കോടി രൂപയാണ് അധികമായി വകയിരുത്തിയിട്ടുളളത്. 
പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതിയുടെ 8.6 ശതമാനമാണ് വകയിരുത്തേണ്ടത്. എന്നാല്‍ 4.4 ശതമാനമേ വകയിരുത്തിയിട്ടുളളൂ. 24000 കോടി രൂപയാണ് ഈ പരമദരിദ്രര്‍ക്കു നിഷേധിച്ചത്. പട്ടികജാതിക്കാര്‍ക്ക് പദ്ധതി അടങ്കലിന്റെ 16.6 വകയിരുത്തേണ്ടതായിരുന്നു. എന്നാല്‍ ഏഴു ശതമാനമേ വകയിരുത്തിയിട്ടുളളൂ. നഷ്ടപ്പെട്ടത് 52470 കോടി രൂപ. അടുത്ത വര്‍ഷം മുതല്‍ പദ്ധതി എന്നൊരു സങ്കല്‍പം തന്നെ ഉപേക്ഷിക്കാനാണത്രേ ജെയ്റ്റ്‌ലി ഉദ്ദേശിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇങ്ങനെയൊരു വിമര്‍ശനം ഉയര്‍ത്താനുമാവില്ലല്ലോ. 
സാമ്പത്തിക മുരടിപ്പിന്റെ ബജറ്റ്
ആഗോള സാമ്പത്തികമുരടിപ്പില്‍ ഒരു ആശാകിരണമാണ് ഇന്ത്യ എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ 7.6 ശതമാനം സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് ഈ മേനി നടിപ്പ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ദേശീയ വരുമാനക്കണക്കു തയ്യാറാക്കുന്നതിന്റെ രീതിയില്‍ വരുത്തിയ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മൂലമാണ് ദേശീയ വരുമാന വളര്‍ച്ച ഇപ്രകാരം ഉയര്‍ന്നത്. കണക്കു തയ്യാറാക്കുന്നതിലെ പഴയരീതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയും മന്ദീഭവിച്ച സാമ്പത്തികവളര്‍ച്ച ഉളള രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമായിരുന്നു. 
ആഗോള സാമ്പത്തികമാന്ദ്യം കൊണ്ട് ഇന്ത്യയുടെ കയറ്റുമതി കൂടുന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവും കൂടുന്നില്ല. നിക്ഷേപം നടത്താന്‍ സംരംഭകര്‍ മടിക്കുന്നു. പശ്ചാത്തലമേഖലകളില്‍ നടത്തിയ ഭീമന്‍ മുതല്‍മുടക്ക് ഫലപ്രാപ്തിയിലെത്താതെ വഴിമുട്ടി നില്‍ക്കുകയാണ്. ഇവര്‍ക്കു വായ്പ നല്‍കിയ ബാങ്കുകളും പ്രതിസന്ധിയിലാണ്. മുതലാളിമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതുകൊണ്ട് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 25000 കോടി രൂപ സര്‍ക്കാരിനു നല്‍കേണ്ടി വന്നു. തുടങ്ങിക്കഴിഞ്ഞ ഭീമന്‍ പ്രോജക്ടുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും കൂടുകയേ ഉളളൂ. ഇതു മനസില്‍ വെച്ചുകൊണ്ട് പിപിപി പ്രോജക്ടുകളെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
ചുരുക്കത്തില്‍ കയറ്റുമതിയും ഉപഭോഗവും നിക്ഷേപവും വേണ്ടത്ര ഉണ്ടാവുന്നില്ല. അപ്പോള്‍പ്പിന്നെ സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തണമെങ്കില്‍ ഒറ്റവഴിയേ ഉളളൂ. സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തണം. പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കണം. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റുകള്‍ ചെലവു ചുരുക്കാനാണ് ശ്രമിക്കുന്നത്. 2009-10ല്‍ സര്‍ക്കാര്‍ ചെലവ് ദേശീയ വരുമാനത്തിന്റെ 15.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 13.3 ശതമാനമായി താണു. പുതിയ ബജറ്റു പ്രകാരം സര്‍ക്കാര്‍ ചെലവുകള്‍ അടുത്ത വര്‍ഷം 12.6 ശതമാനമേ വരൂ. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് അവതരിപ്പിക്കേണ്ട ബജറ്റേയല്ല ഇത്. 
പശ്ചാത്തലസൗകര്യങ്ങള്‍ക്ക് വലിയതോതില്‍ പണം വകയിരുത്തുന്നുവെന്ന അവകാശവാദം ധനമന്ത്രി ഉയര്‍ത്തിയെങ്കിലും യാഥാര്‍ത്ഥ്യവുമായി ഇതിനൊരു ബന്ധവുമില്ല. മൂലധനച്ചെലവില്‍ 2015-16നെ അപേക്ഷിച്ച് ബജറ്റില്‍ വര്‍ദ്ധനയില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് പശ്ചാത്തലസൗകര്യത്തെക്കുറിച്ച് ഇത്രയേറെ വാചകമടിച്ചിട്ടും മൂലധനച്ചെലവ് ഉയര്‍ത്താന്‍ കഴിയാതെ പോകുന്നത്?
ഇതിനുത്തരം ധനക്കമ്മി കുറയ്ക്കുന്നതിനുളള ജെയ്റ്റ്‌ലിയുടെ വേവലാതിയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നു ബജറ്റിലും അനുക്രമമായി ധനക്കമ്മി കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ഇതിപ്പോള്‍ 3.6 ശതമാനമാണ്. ഇത് 3.5 ശതമാനമാക്കി ചുരുക്കാനാണ് ലക്ഷ്യമിടുന്നത്. ധനക്കമ്മി എന്നു പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുന്ന തുകയെന്നു ചുരുക്കം. ഭീമന്‍ പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്ക് സ്വകാര്യ നിക്ഷേപകര്‍ വായ്പയെടുത്താണ് മുതല്‍മുടക്കുന്നത്. അതിലൊരു പരിധിയുമില്ല. പക്ഷേ, എന്തുകൊണ്ട് സര്‍ക്കാരിന് ഇതു ചെയ്തുകൂടാ എന്ന ചോദ്യമാണ് നാം ഉയര്‍ത്തുന്നത്. അതിനുളള നവലിബറല്‍ സിദ്ധാന്തക്കാരുടെ മറുപടി, സര്‍ക്കാര്‍ വലിയ തോതില്‍ വായ്പയെടുത്താല്‍ പലിശനിരക്ക് വര്‍ദ്ധിക്കുമെന്നും സ്വകാര്യ നിക്ഷേപകര്‍ക്ക് മുതല്‍മുടക്കാനുളള അഭിനിവേശം കുറയുമെന്നുമാണ്. നമ്മുടെ വാദം നേര്‍വിപരീതമാണ്. പൊതുനിക്ഷേപത്തിന്റെ പൂരകമായി സ്വകാര്യനിക്ഷേപം ഉയരുകയേ ഉളളൂ. 
കോര്‍പറേറ്റുകള്‍ക്ക് ഇളവ്
കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും ഇക്കുറിയും ഒരു ലോഭവുമില്ല. കടക്കെണിയിലായ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തളളുന്നു. ഭീമന്‍ പശ്ചാത്തല സൗകര്യ പിപിപി പ്രോജക്ടുകളുടെ കോര്‍പറേറ്റ് ബാധ്യതകള്‍ വെട്ടിച്ചുരുക്കി അവരെ രക്ഷിക്കാന്‍ ഒരു സ്‌കീം തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ.

ഓരോ വര്‍ഷവും ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ നികുതികളാണ് സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുന്നത്. ഇതില്‍ സിംഹപങ്കും കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗം കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഈ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കാറ്. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ഇങ്ങനെ സര്‍ക്കാരിനു നഷ്ടപ്പെടുന്ന തുകയെക്കുറിച്ച് പ്രത്യേകം കണക്കു നല്‍കേണ്ടെന്നു തീരുമാനിച്ചു. 

ക്രൂഡോയിലിന്റെ വില വിദേശത്ത് നിരന്തരമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില താഴാത്തത് ബജറ്റിനു പുറത്ത് ഇവയുടെ മേലുളള എക്‌സൈസ് നികുതി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നതു മൂലമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ അധികനികുതിഭാരം ഇത്തരത്തില്‍ ജനങ്ങളുടെമേല്‍ ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. കൈയടി വാങ്ങാനായിട്ടെങ്കിലും എക്‌സൈസ് നികുതിയില്‍ എന്തെങ്കിലുമൊരു കുറവു പ്രതീക്ഷച്ചവര്‍ ഇളിഭ്യരായി.

മാത്രമല്ല, പിഎഫ് വായ്പയുടെ അറുപതു ശതമാനത്തിനു നികുതി കൊടുക്കണമെന്ന വിചിത്രമായ നികുതി നിര്‍ദ്ദേശവും കൊണ്ടുവന്നു. ഈ നിര്‍ദ്ദേശം സംബന്ധിച്ച് പൂര്‍ണ ആശയക്കുഴപ്പമാണ് ധനമന്ത്രാലയത്തിന്. ഇതാണ് സെക്രട്ടറിമാരുടെ അഴകൊഴമ്പന്‍ വിശദീകരണം നല്‍കുന്ന സൂചന. കോര്‍പറേറ്റു നികുതികള്‍ 25 ശതമാനമായി താഴ്ത്തുന്നതിനുളള സമയബന്ധിത പരിപാടി തുടരും. 

ജെയ്റ്റ്‌ലിയെ സംബന്ധിച്ചടത്തോളം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന ഏക ധനകാര്യ ആദര്‍ശം കമ്മി കുറയ്ക്കുക എന്നുളളതാണ്. കമ്മി കുറയ്ക്കുന്നതിന് പണക്കാര്‍ക്കു നല്‍കുന്ന സബ്‌സിഡി കുറയ്ക്കാം. അവരില്‍ നിന്നുളള നികുതി വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ജനങ്ങളുടെമേല്‍ പരോക്ഷനികുതിഭാരം അടിച്ചേല്‍പ്പിക്കുകയും അവര്‍ക്കുളള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഈ ബജറ്റിന്റെയും മുഖമുദ്ര.

Monday, July 7, 2014

കോര്‍പ്പറേറ്റ് അജന്‍ഡ വ്യക്തമാണ്‌

ഇന്നേക്ക് മൂന്നാം ദിവസമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ കന്നി ബജറ്റ്. 1991ലെ മന്‍മോഹന്‍സിങ് ബജറ്റിനുശേഷം ഇത്രയേറെ ആകാംക്ഷ സൃഷ്ടിച്ച മറ്റൊരു ബജറ്റ് അവതരണം ഉണ്ടായിട്ടില്ല. കോര്‍പ്പറേറ്റ് പ്രതീക്ഷകള്‍ വ്യക്തമാണ്. യു.പി.എ. സര്‍ക്കാര്‍ ചെയ്യാന്‍ അറച്ചുനിന്ന കോര്‍പ്പറേറ്റ് പ്രീണന നടപടികള്‍ മോദി കൈക്കൊള്ളും. നയസ്തംഭനം (Policy Paralysis) നീക്കാന്‍ കോര്‍പ്പറേറ്റ് ബിസിനസ് പത്രങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കുന്ന സൗജന്യ ഉപദേശങ്ങളില്‍നിന്ന് കോര്‍പ്പറേറ്റ് അജന്‍ഡ വ്യക്തമാണ്. പക്ഷേ, വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ വോട്ടുചെയ്ത ജനങ്ങളുടെ കാര്യമാണ് കഷ്ടം.

കഴിഞ്ഞ മൂന്നുവര്‍ഷമായി നാടിനെ വലയ്ക്കുന്ന പ്രധാനപ്രശ്‌നം വിലക്കയറ്റമാണ്. ഉപഭോക്തൃ വിലസൂചിക ഏതാണ്ട് 10 ശതമാനമാണ്. വിലകള്‍ കയറുന്നത് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് നേട്ടമാണ്; വാങ്ങുന്നവര്‍ക്ക് നഷ്ടവും. പണക്കാരന്‍ ഉപഭോക്താവിന്റെ പോക്കറ്റടിക്കുന്ന പരിപാടിയാണിത്. കാലവര്‍ഷം ചതിച്ചതോടെ ഈ വര്‍ഷം ഭക്ഷ്യവിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ഇറാഖിലെ യുദ്ധം നീണ്ടാല്‍ എണ്ണവിലയും ഉയരും. രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ എങ്ങനെ രക്ഷിക്കാം, സബ്‌സിഡികള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കുമോ, തൊഴിലുറപ്പുപദ്ധതി വിപുലപ്പെടുത്തുമോ, ഭക്ഷ്യസുരക്ഷാനിയമം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമോ ഇതൊക്കെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍, ഇതൊന്നും കോര്‍പ്പറേറ്റുകളുടെ പരിഗണനയിലില്ല. കമ്മി കുറയ്ക്കുകയാണ് അവരുടെ പ്രഥമ ലക്ഷ്യം. ചിദംബരം അവതരിപ്പിച്ച ഇടക്കാലബജറ്റില്‍ പറഞ്ഞ 4.1 ശതമാനം കമ്മി തിരഞ്ഞെടുപ്പിനുവേണ്ടി പടച്ചുണ്ടാക്കിയതായിരുന്നു. ചിദംബരത്തിന്റെ കണക്ക് കസര്‍ത്തുകള്‍ ഒഴിവാക്കിയാല്‍ യഥാര്‍ഥ കമ്മി ഉയരും. ഈ സ്ഥിതി ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഏകകണ്ഠമായി ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്: സബ്‌സിഡികള്‍ കുറച്ച് കമ്മി താഴ്ത്തുക. ഇതാണ് പ്രധാനമന്ത്രി പറഞ്ഞ കടുത്ത നടപടിയെന്ന് ഇതുവരെയുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നു.

ബജറ്റിന് മുമ്പുതന്നെ റെയില്‍വേ നിരക്കുകള്‍ ഉയര്‍ത്തി. ഡീസലിനും പെട്രോളിനും വില കൂട്ടി. പാചകവാതകത്തിന്റെ വില കൂട്ടാന്‍ പോകുന്നു. കേരളത്തിന്റെ അരി റേഷന്‍ പാതിയായി കുറച്ചു. യൂണിറ്റിന് 4.2 ഡോളറായിരുന്ന പ്രകൃതിവാതകത്തിന്റെ വില മൂന്നുമാസത്തിനുള്ളില്‍ 8.4 ഡോളറാകും.

ഇത്തരം നടപടികളുടെ ആദ്യത്തെ പ്രത്യാഘാതം വിലകള്‍ക്കുമേലായിരിക്കും. വിലക്കയറ്റത്തിനുകാരണം ആളുകളുടെ കൈയില്‍ പണം കുമിഞ്ഞുകൂടി അവര്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.

രണ്ടുവര്‍ഷമായി തുടര്‍ച്ചയായി സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനനിരക്കില്‍ താഴെയാണ്. ഈ വര്‍ഷത്തെ വരള്‍ച്ചകൂടി കണക്കിലെടുക്കുമ്പോള്‍ നടപ്പുവര്‍ഷത്തിലും വളര്‍ച്ച അഞ്ചുശതമാനത്തിലും താഴെയാകാനാണ് സാധ്യത. ചുരുക്കത്തില്‍ സാമ്പത്തികഭാഷയില്‍ പറഞ്ഞാല്‍ ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

ഡിമാന്‍ഡ് കൂടിയതുകൊണ്ടാണ് വിലക്കയറ്റമെങ്കില്‍ പരിഹാരം വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവ് കുറച്ചുകൊണ്ട് കമ്മി ഇല്ലാതാക്കുക. അതേസമയം, ഉത്പാദനമാന്ദ്യമാണ് പ്രശ്‌നമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുകയും കമ്മി കൂട്ടുകയും ചെയ്യണം. ഇതാണ് കെയിന്‍സ് പഠിപ്പിച്ചത്. പക്ഷേ, ഇപ്പോള്‍ വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് നാടിനെ ഗ്രസിച്ചിരിക്കയാണ്. ഒന്നിനുള്ള പ്രതിവിധി മറ്റൊന്നിന് വിഷമാണ്. ഇതാണ് ചിദംബരത്തെയും ഇപ്പോള്‍ െജയ്റ്റ്‌ലിയെയും വലയ്ക്കുന്ന ഊരാക്കുടുക്ക്.

കമ്മി കുറയ്ക്കാന്‍വേണ്ടി കോര്‍പ്പറേറ്റുകള്‍ പറയുന്നതുപോലെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ വിലക്കയറ്റം രൂക്ഷമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന് പ്രകൃതിവാതകത്തിന്റെ വില ഒരു ഡോളര്‍ കൂട്ടിയാല്‍ എന്തുസംഭവിക്കുമെന്ന് നോക്കുക. യൂറിയ വളത്തിന്റെ വില ടണ്ണിന് 1,370 രൂപ കൂടും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 45 പൈസ വര്‍ധിക്കും. ഒരു കിലോ സി.എന്‍.ജി.ക്ക് 2.81 രൂപ കൂടും. പൈപ്പുവഴി വിതരണംചെയ്യുന്ന പാചകവാതകത്തിന് 1.89 രൂപ വര്‍ധിക്കും. അപ്പോള്‍ നാലുഡോളര്‍ കൂട്ടിയാല്‍ ഉണ്ടാകുന്ന വിലവര്‍ധന ഊഹിച്ചുനോക്കൂ.

വിലക്കയറ്റം തടയലല്ല, സബ്‌സിഡികള്‍ കുറയ്ക്കലാണ് തന്റെ പ്രഥമലക്ഷ്യമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിലും മറ്റൊന്നും പ്രതീക്ഷിേക്കണ്ട. വിലക്കയറ്റം തടയല്‍ വാചകമടിയില്‍ ഒതുങ്ങും.
എല്ലാകാലത്തും സബ്‌സിഡികള്‍ തുടര്‍ച്ചയായി കൂട്ടണമെന്നല്ല ഇവിടെ വാദിക്കുന്നത്. വിലക്കയറ്റത്തിന്റെ നാളില്‍ ഒരിക്കലും ഇത് ചെയ്യരുതെന്നാണ് വാദം.

സബ്‌സിഡി കുറയ്ക്കലല്ലാതെ കമ്മികുറയ്ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലേ? എന്തുകൊണ്ട് വരുമാനം കൂട്ടിക്കൂടാ? 2008ല്‍ ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ വരുമാനത്തിന്റെ 12 ശതമാനത്തോളം നികുതിയായി സമാഹരിച്ചിരുന്നു. എന്നാല്‍, 2014ല്‍ ഇത് 10 ശതമാനം മാത്രമായി. നികുതിയുടെ തോത് പഴയതുപോലെയാക്കാന്‍ കഴിഞ്ഞാല്‍ കമ്മി പകുതിയാകും. പക്ഷേ, ഇതല്ല ബി.ജെ.പി.യുടെ മനസ്സിലിരിപ്പ്.

ആദായനികുതി ഒഴിവുപരിധി രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കുമെന്നാണ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവുകള്‍ രണ്ടുലക്ഷം കോടിയോളം വരും. ഈ ഇളവുകള്‍ ഇല്ലാതാക്കിയാല്‍ നിക്ഷേപം നടത്താനുള്ള താത്പര്യം കുറയുമെന്നാണ് വാദം. ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം സബ്‌സിഡിയാണ്. പക്ഷേ, മുതലാളിമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ഇന്‍സെന്റീവാണ്. ഉറപ്പായും ബജറ്റില്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാം.

കമ്മി കുറയ്ക്കാന്‍ ഇനിയൊരു മാര്‍ഗംകൂടിയുണ്ട്; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന. യു.പി.എ. സര്‍ക്കാറും തുടര്‍ച്ചയായി ചെയ്തിരുന്ന ഒരു കാര്യമാണ് എല്ലാ ബജറ്റിലും ഏതാണ്ട് 40,000 കോടി രൂപയുടെ ഓഹരി വില്പന പ്രഖ്യാപിക്കല്‍. പക്ഷേ, ഒരിക്കലും പാതിപോലും വിറ്റ് കാശാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ശക്തമായ ചെറുത്തുനില്‍പ്പാണ് തൊഴിലാളികളുടെ പക്ഷത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

എന്നാല്‍, മോദി ഇത്തരം എതിര്‍പ്പുകളെയൊക്കെ അതിജീവിക്കുമെന്നാണ് കോര്‍പ്പറേറ്റുകളുടെ പ്രതീക്ഷ. 80,000 കോടി രൂപയുടെ ഓഹരി വില്‍ക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ലെന്നാണ് ചില വിദ്വാന്‍മാര്‍ പറയുന്നത്. ബാങ്കുകളുടെ 51 ശതമാനം ഓഹരി സ്വകാര്യമേഖലയ്ക്ക് ആകാമെന്ന് റിസര്‍വ് ബാങ്കുതന്നെ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാര്‍ ഓഹരിവില്പനയ്ക്ക് ഒരു മന്ത്രാലയംതന്നെ തുടങ്ങി. അത്തരമൊരു വകുപ്പ് ഇത്തവണ ഉണ്ടാവില്ലെങ്കിലും പൊതുമേഖലയുടെ സ്വകാര്യവത്കരണമാണ് പുതിയ സര്‍ക്കാറിന്റെ അജന്‍ഡകളിലൊന്ന്. ഇത് ബജറ്റില്‍ പ്രതിഫലിക്കും.

വിദേശമൂലധനത്തിന് പ്രതിരോധമേഖല തുറന്നുകൊടുക്കുകയാണ്. ബാങ്കും ഇന്‍ഷുറന്‍സും ഇവരുടെ മേച്ചില്‍പ്പുറങ്ങളാകാന്‍ പോകുകയാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കലാണ് പുത്തന്‍ സാമ്പത്തികനയം. ഈ നയത്തിന്റെ മുഖ്യവക്താക്കളിലൊരാളായിരുന്നു എക്കാലത്തും നരേന്ദ്രമോദി. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന വിശ്രുത ധനകാര്യപത്രം വര്‍ഷംതോറും ഏറ്റവും വിദേശനിക്ഷേപസൗഹൃദം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. 'എഫ്.ഡി.ഐ. പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍' എന്നാണ് അവാര്‍ഡിന്റെ പേര്. 2009ലെ അവാര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കായിരുന്നു. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതിന്റെ കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു : ആ വര്‍ഷം 280 കോടി ഡോളര്‍ വിദേശനിക്ഷേപമാണ് ഗുജറാത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍, ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഈ പുരസ്‌കാരം പിന്‍വലിക്കേണ്ടിവന്നു.

എന്നാല്‍, വിദേശമൂലധനത്തിന് ഏറ്റവും പ്രിയങ്കരനായ നേതാവായിത്തന്നെ മോദി തുടര്‍ന്നു എന്നതിന് തെളിവ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട നാളുമുതല്‍ ഓഹരിക്കമ്പോളത്തില്‍ അലയടിക്കുന്ന ഉത്സാഹത്തിമിര്‍പ്പാണ്. വിദേശ മൂലധന നിക്ഷേപസ്ഥാപനങ്ങള്‍ വലിയതോതില്‍ പണമൊഴുക്കിയതുകൊണ്ടാണ് ഓഹരിവില കുതിച്ചുകയറിയത്. ഈ ഉത്സാഹം നിലനിര്‍ത്തണം. അതുകൊണ്ട് കള്ളപ്പണവേട്ട വാചകമടിയിലൊതുങ്ങും.

നികുതിവെട്ടിപ്പ് സംബന്ധിച്ച് വൊഡാഫോണും മറ്റുമായുമുണ്ടായ തര്‍ക്കങ്ങളില്‍ തോറ്റുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ധനമന്ത്രിയായിരിക്കെ പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച നികുതിച്ചോര്‍ച്ച തടയാനുള്ള സമഗ്രചട്ടങ്ങള്‍ ചിദംബരം മാറ്റിവെച്ചു. പുതിയ ബജറ്റിലും അതിന് സ്ഥാനമുണ്ടാവില്ല. മൗറീഷ്യസ് പോലുള്ള രാജ്യങ്ങളുമായുള്ള കരാറുകളിലൂടെയാണ് കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിലൊന്നും ഒരു മാറ്റവും ഉണ്ടാവുകയില്ല.

ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തോടെ തൊഴിലുറപ്പിനുള്ള പിന്തുണ ഭരണതലത്തില്‍ ഏതാണ്ട് ഇല്ലാതായി. പക്ഷേ, വരള്‍ച്ചയുടെ നാളുകളില്‍ തൊഴിലുറപ്പുപദ്ധതി വേണ്ടെന്നുവെക്കുമെന്ന് കരുതാനാവില്ല. എന്തായിരിക്കും പുതിയ ബജറ്റിന്റെ സമീപനം? തൊഴിലുറപ്പ് മാത്രമല്ല, അവകാശാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന എല്ലാ പദ്ധതികളോടും ദയാപൂര്‍വമായ അവഗണനയാവും ഉണ്ടാവുക. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാെജ സിന്ധ്യ ഇത് വ്യക്തമാക്കിക്കഴിഞ്ഞു.

ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് നടപ്പാക്കുന്നത് നല്ല കാര്യമാണ്. ബി.ജെ.പി.യുടെ എതിര്‍പ്പുമൂലമാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത് നടക്കാതെപോയത്. പക്ഷേ, ഇപ്പോഴിത് നടപ്പാക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ നിര്‍ണായകമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യനിരക്കിനുപകരം സംസ്ഥാനത്തിന് ഉയര്‍ന്ന നിരക്ക് അനുവദിക്കുമോ? ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന രീതിയിലുള്ള നിയമമാണ് ഇതുവരെ ആലോചിച്ചത്. ഇതില്‍ ഗുജറാത്ത് നേരത്തേത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന സമ്പ്രദായത്തിലേക്ക് പുതിയ നികുതിയെ മാറ്റുമോ എന്നറിയാനാണ് ആകാംക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നത്. രണ്ടും നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

നരേന്ദ്രമോദി തോമയുടെ സുവിശേഷം വായിക്കുമോ?

Dhanavicharam July 1, 2014

ദേശീയ വരുമാന അക്കൗണ്ട്‌സ് ഞങ്ങളെ എം.ഫില്ലിന് പഠിപ്പിച്ചത് പ്രൊഫ. ഗുലാത്തിയായിരുന്നു. എന്റെ ടേം പേപ്പറിനുമുകളില്‍ അദ്ദേഹം ഇങ്ങനെ എഴുതി 'മുദ്രാവാക്യംവിളി നിര്ത്തുക, വസ്തുതകളില്‍ ഒതുങ്ങുക'. എംപെരിക്കല്‍ അഥവാ വസ്തുതാമാത്രപഠനം ആയിരുന്നു സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ മുഖമുദ്ര. അതുകൊണ്ട് 'വരുമാന അസമത്വം' സംബന്ധിച്ച പ്രൊഫ. വൈദ്യനാഥന്റെ കോഴ്‌സിലെ (അതെ, 'വൈദ്യനാഥന്കമ്മിറ്റി' ഫെയിം വൈദ്യനാഥന്തന്നെ) പേപ്പര്‍ എഴുതിയപ്പോള്‍ പ്രത്യേക ജാഗ്രത പുലര്ത്തി. അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു 'ഭേഷ്, പഠനം തുടരുക'. ദേശീയ വരുമാനവിതരണം സംബന്ധിച്ച പഠനം തുടരാനുള്ള ക്ഷണത്തില്‌നിന്ന് ഞാന്‍ ഒഴിഞ്ഞുമാറി. ഇന്നും മുദ്രാവാക്യങ്ങള്‍ അഥവാ ആശയപരമായ പ്രതിബദ്ധതയില്ലാത്ത കേവലം വസ്തുതാമാത്രപഠനങ്ങളില്‍ എനിക്ക് താത്പര്യമില്ല. ദേശീയ വരുമാനപഠനം സാമാന്യം ബോറടിയായിട്ടാണ് ഞാന്‍ കരുതിയതും.

പക്ഷേ, തോമാ പിക്കറ്റിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥം വായിച്ചപ്പോഴാണ് ഈ വിഷയം എത്ര സരളവും സരസവും സമഗ്രവുമായി പ്രതിപാദിക്കാനാകുമെന്ന് ബോധ്യപ്പെട്ടത്. ഫ്രഞ്ച് യുവ സാമ്പത്തിക പണ്ഡിതനാണ് തോമാ പിക്കറ്റി (ഫ്രഞ്ച് ഭാഷയില്‍ തോമസിലെ 'സ' നിശ്ശബ്ദമാണ്). അമേരിക്കയില്‍ മസാച്ചുസെറ്റ്‌സ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച കാലത്തുതന്നെ ഒരു അസാമാന്യപ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, അമേരിക്കന്‍ സര്വകലാശാലയിലെ അമൂര്ത്ത മാത്തമറ്റിക്കല്‍ വിശകലനങ്ങളില്‍ മനംമടുത്ത് അദ്ദേഹം പാരീസിലേക്ക് മടങ്ങി.
പ്രഗല്ഭമതികളായ ഒരു സംഘം സാമ്പത്തിക വിദഗ്ധരോടൊപ്പം ഒരു ദശാബ്ദത്തിലേറെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‌സ്, ജര്മനി, ജപ്പാന്‍ തുടങ്ങി ഒരു ഡസന്‍ രാജ്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ദേശീയവരുമാനവും സ്വത്തും അവയിലെ അസമത്വവും സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കി. ഫ്രാന്‌സിന്റെയും ബ്രിട്ടന്റെയും കാര്യത്തില് 18ാം നൂറ്റാണ്ടുമുതലുള്ള കണക്കുകളുണ്ട്.
അസമത്വം അല്ലെങ്കില്‍ പണക്കാരുടെ വരുമാനത്തിലെയും സ്വത്തിലെയും വിഹിതം കണക്കാക്കാന്‍ ഈ രാജ്യങ്ങളിലെ ഇന്കംടാക്‌സ്, സ്വത്തുനികുതി, എസ്‌റ്റേറ്റ് ഡ്യൂട്ടി തുടങ്ങിയവയുടെ റിട്ടേണുകള്‍ സമാഹരിച്ച് വിശകലനംചെയ്തു. ഇത്ര ബ്രഹത്തായ ഒരു എംപിരിക്കല്‍ പഠനം അപൂര്വമാണ്. പക്ഷേ, അത് മുഴുവന്‍ അച്ചടിച്ച് പിക്കറ്റി നമ്മെ ബോറടിപ്പിക്കുന്നില്ല. ആവശ്യമുള്ളവര്ക്കായി വിശദമായ കണക്കുകള്‍ വെബ്‌സൈറ്റിലിട്ടിട്ടുണ്ട്. പൊതുനിഗമനങ്ങളും പ്രവണതകളും മാത്രമാണ് 685 പേജുവരുന്ന ഗ്രന്ഥത്തില്‍ ഉള്‌പ്പെടുത്തിയിട്ടുള്ളത്. അതുതന്നെ ചരിത്രവും സോഷ്യോളജിയും എന്തിന് ബല്‍സാക്ക്, ജെയിന്‍ ഓസ്റ്റിന്‍ തുടങ്ങിയവരുടെ സാഹിത്യരചനകളും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടാണ് സാമ്പത്തികശാസ്ത്ര വിശകലനം മുന്നേറുന്നത്. അതുകൊണ്ട് സാമ്പത്തികശാസ്ത്ര വിദ്യാര്ഥികളല്ലാത്തവര്ക്കും ആസ്വാദ്യകരമായ ഒരു പഠനം ലഭിച്ചു.

'21ാം നൂറ്റാണ്ടിലെ മൂലധനം' എന്ന് കേള്ക്കുമ്പോള്‍ അത് 19ാം നൂറ്റാണ്ടില്‍ കാള്മാര്ക്‌സ് എഴുതിയ മൂലധനത്തിന്റെ തുടര്ച്ചയാണെന്ന് തെറ്റിദ്ധരിക്കരുത്. മാര്ക്‌സിയന്‍ ചിന്താപദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്ന് അര്ഥശങ്കയ്ക്കിടയില്ലാതെ പിക്കറ്റിതന്നെ തുറന്നുപറയുന്നുണ്ട്. എന്നിരുന്നാലും മുതലാളിത്തത്തില്‍ വിവിധ വര്ഗങ്ങള് തമ്മില്‍ വരുമാനത്തിലും സ്വത്തിലുമുള്ള അസമത്വം സംബന്ധിച്ച് മാര്ക്‌സ് മുന്നോട്ടുവെച്ച പ്രവണതകള്‍ 21ാം നൂറ്റാണ്ടിലും സാധുവാണെന്ന് പിക്കറ്റിയുടെ പഠനം തെളിയിക്കുന്നു.
മുതലാളിത്തത്തില്‍ ചൂഷണം പരമാവധിയാക്കാനും അതിലൂടെയുണ്ടാകുന്ന മിച്ചം പരമാവധി സമ്പാദിക്കാനും വീണ്ടും മുതല്മുടക്കാനും മുതലാളിമാര്‍ നിര്ബന്ധിതരാകും. അതുകൊണ്ട് മുതലാളിമാരെ അപേക്ഷിച്ച് തൊഴിലാളികള്‍ പാപ്പരായിത്തീരുക അനിവാര്യമാണെന്ന് മാര്ക്‌സ് വാദിച്ചു. ചുരുക്കത്തില്‍ മുതലാളിത്തവളര്ച്ച ഏറുന്തോറും അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കും. എന്നാല്, 1953ല്‍ സൈമണ്‍ കുസ്‌നെറ്റ്‌സ് എന്ന അമേരിക്കന്‍ സാമ്പത്തികപണ്ഡിതന്‍ മാര്ക്‌സിന്റെ പ്രവചനത്തെ പൊളിച്ചു. അസമത്വം സംബന്ധിച്ച പ്രഥമ വസ്തുതാപഠനങ്ങളിലൊന്ന് ഇദ്ദേഹത്തിന്റേതാണ്. 20ാം നൂറ്റാണ്ടില്‍ അസമത്വം അമേരിക്കയില്‍ കുറയുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. 19ാം നൂറ്റാണ്ടില്‍ മാര്ക്‌സ് പറഞ്ഞതുപോലെ അസമത്വം വര്‍ധിച്ചു. എന്നാല്‍, സാമ്പത്തികവളര്ച്ച ഉച്ചസ്ഥായിയിലെത്തിയപ്പോള് നേട്ടം എല്ലാവരിലേക്കും കിനിഞ്ഞിറങ്ങിത്തുടങ്ങി. അങ്ങനെ അസമത്വം കുറഞ്ഞു. അസമത്വ സൂചികയുടെ ഒരു ചിത്രം വരച്ചാല്‍ അത് മലയാളത്തിലെ 'റ' എന്ന അക്ഷരംപോലിരിക്കും. മുതലാളിത്ത ആശയഗതിക്കാര്‌ക്കെല്ലാം ഇദ്ദേഹത്തിന്റെ സിദ്ധാന്തം വലിയ പ്രതീക്ഷയും സ്വസ്ഥതയും നല്കി. സാമ്പത്തിക വിതരണത്തെക്കുറിച്ച് ഇന്നും കോളേജ് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത് ഈ സിദ്ധാന്തമാണ്.

എന്നാല്‍, പിക്കറ്റി 21ാം നൂറ്റാണ്ടിലെ ആദ്യത്തെ രണ്ട് ദശകങ്ങളിലേക്ക് ഈ പഠനം നീട്ടിയപ്പോള്‍ വ്യത്യസ്തമായൊരു ചിത്രമാണ് കണ്ടത്. '70 മുതല്‍ മുതലാളിത്തരാജ്യങ്ങളിലെല്ലാം അസമത്വം അതിവേഗത്തില്‍ വര്‍ധിക്കാന്‍ തുടങ്ങി. 20ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങള്‍ ഒരു അപഭ്രംശം മാത്രമാണ് എന്നാണ് പിക്കറ്റി വിലയിരുത്തിയത്. 18ാം നൂറ്റാണ്ടുമുതല്‍ അസമത്വം വര്‍ധിച്ചുവരികയായിരുന്നു. ഇത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂര്‍ധന്യാവസ്ഥയിലെത്തി. എന്നാല്‍, 20ാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തികത്തകര്ച്ച, ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സ്വത്തിന്റെ നാശം, സോവിയറ്റ് യൂണിയന്റെ ഉദയം, ഇതിനെതിരെ ഉയര്ന്നുവന്ന ക്ഷേമരാഷ്ട്ര സങ്കല്പങ്ങളും കെയിനീഷ്യന്നയങ്ങളും ചേര്ന്നപ്പോള്‍ അസമത്വം കുറഞ്ഞു. എന്നാല്‍, ആഗോളീകരണ കാലഘട്ടത്തോടെ അസമത്വം അതിവേഗം വര്ധിച്ച് 19ാം നൂറ്റാണ്ടിന്റെ സ്ഥിതിയിലെത്തിയിരിക്കയാണ്. പിക്കറ്റിയുടെ അഭിപ്രായത്തില്‍ 20ാം നൂറ്റാണ്ടിലെ സാമ്പത്തിക അസമത്വസൂചിക വരച്ചാല് 'ഡ' പോലിരിക്കും. നിയോ ലിബറലിസത്തിന്റെ എല്ലാ 'വരുമാനം കിനിഞ്ഞിറങ്ങല്‍ സിദ്ധാന്ത'ങ്ങളെയും പിക്കറ്റിയുടെ പഠനം തകര്ക്കുന്നു.
അസമത്വം വര്‍ധിക്കുന്നത് സംബന്ധിച്ച പിക്കറ്റിയുടെ വിശകലനത്തെ സാമാന്യം അതി ലളിതവത്കരിച്ചുകൊണ്ടാണെങ്കിലും ഇങ്ങനെ സംക്ഷേപിക്കാം : ദേശീയവരുമാനത്തെ രണ്ടായി തിരിക്കാം. സ്വത്തില്‌നിന്നുള്ള വരുമാനവും അധ്വാനത്തില്‍നിന്നുള്ള വരുമാനവും. പിക്കറ്റി മൂന്ന് പ്രവണതകളെ ദീര്ഘദര്ശനം ചെയ്യുന്നു.

ഒന്ന്: സ്വത്തിന്റെ കേന്ദ്രീകരണം കൂടിക്കൊണ്ടിരിക്കയാണ്. അതുകൊണ്ട് സ്വത്തില്‌നിന്നുള്ള വരുമാനം സ്വാഭാവികമായും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാകും.

രണ്ട്: കൂലിവേലക്കാര്ക്കിടയിലും ശമ്പളക്കാര്ക്കിടയിലുമുള്ള തരംതിരിവുകളും വര്ധിക്കുകയാണ്. 1970നുശേഷം തൊഴിലാളികളുടെ യഥാര്‍ഥവരുമാനം കൂടിയിട്ടുണ്ട്. എന്നാല്‍, ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വരുമാനം 165 ശതമാനം വര്ധിച്ചു. ഏറ്റവും സമ്പന്നരായ 0.1 ശതമാനത്തിന്റെ വരുമാനമാകട്ടെ 362 ശതമാനമാണ് ഉയര്ന്നത്. ഒരു ചെറു ന്യൂനപക്ഷം വരുന്ന മാനേജീരിയല്‍ വിഭാഗം അതിഭീമമായ തുക ശമ്പളവും ബോണസുമെല്ലാമായി തട്ടിയെടുക്കുന്നത് ആഗോളീകരണ കാലഘട്ടത്തില്‍ സര്വസാധാരണമാണ്.

മൂന്ന്: ഏറ്റവും പ്രധാനപ്പെട്ട കാര്യം അധ്വാനവിഹിതത്തെ അപേക്ഷിച്ച് സ്വത്തിന്റെ വിഹിതം വരുമാനത്തില്‍ കൂടിക്കൊണ്ടിരിക്കുമെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഒന്നാണ് മുതലാളിത്തത്തിന്റെ ഒന്നാം നിയമം എന്ന് പിക്കറ്റി വിശേഷിപ്പിക്കുന്ന ഒരു സമവാക്യം. മൂലധനത്തിന്റെ ലാഭനിരക്ക് ദേശീയവരുമാന വളര്ച്ചയേക്കാള്‍ ഉയര്ന്നതാണെങ്കില്‍ അസമത്വം വര്‍ധിക്കും എന്നാണ് ഈ സമവാക്യത്തിനര്ഥം. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും മൂന്ന് പ്രവണതകളുടെയും ആത്യന്തികഫലം അസമത്വം വര്ധിക്കുക എന്നതാണ്.

അസമത്വം വര്ധിക്കുമ്പോള്‍ പിതൃസ്വത്തായി അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന സമ്പത്തും വര്ധിക്കുന്നു. 19ാം നൂറ്റാണ്ടിലെ സമഷ്ടി ചിന്താഗതിക്കാരെല്ലാം വേലയെടുക്കാതെ കിട്ടുന്ന ഈ പിതൃസമ്പത്തിന്റെ വലിയ വിമര്ശകരായിരുന്നു. എന്നാല്‍, 20ാം നൂറ്റാണ്ടില്‍ പിതൃസ്വത്തിന്റെ പ്രാധാന്യം കുറഞ്ഞു. ബില്‌ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സുമാണല്ലോ ഇന്നത്തെ മാതൃകാ പുരുഷന്മാര്. എന്നിരുന്നാല്ത്തന്നെയും അസമത്വം വര്ധിക്കുന്തോറും ഈ സ്ഥിതിവിശേഷം മാറും. 1970ല്‍ 50 ശതമാനം സ്വത്തുമാത്രമേ പിതൃസ്വത്തായി കിട്ടിയിരുന്നുള്ളൂ. ഇപ്പോഴത് 70 ശതമാനമാണ്.

കാല്‌നൂറ്റാണ്ട് കഴിഞ്ഞാല്‍ ഇന്നത്തെ പ്രവണത തുടര്ന്നാല്‍ അത് 90 ശതമാനമാകും. അതുകൊണ്ട് പിക്കറ്റി സമകാലീന മുതലാളിത്തത്തെ വിളിക്കുന്നത് പാട്രിമോണിയല് (പിതൃസ്വത്തായി ലഭിച്ച) മുതലാളിത്തം എന്നാണ്. അസമത്വത്തിന്റെ മുറിവില്‍ ഇതിന്റെ എരിവുകൂടി ചേരുമ്പോള്‍ വലിയ സാമൂഹിക അസംതൃപ്തിയും സംഘര്ഷങ്ങളും സൃഷ്ടിക്കപ്പെടും.
മുതലാളിത്ത വ്യവസ്ഥയല്ലാതെ മറ്റൊന്നിനെക്കുറിച്ച് വിഭാവനം ചെയ്യാന്‍ പിക്കറ്റിക്ക് ആവുന്നില്ല. പക്ഷേ, ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകാനും കഴിയില്ല. അതുകൊണ്ട് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന പരിഹാരം ഇതാണ്പണക്കാരുടെ വരുമാനത്തിനും സ്വത്തിനുംമേല്‍ ഉയര്ന്ന നികുതി ഏര്‌പ്പെടുത്തുക. ഇത് ഉപയോഗപ്പെടുത്തി എല്ലാവരുടെയും വൈദഗ്ധ്യവും വിജ്ഞാനവും ഉയര്ത്തുക. ഇത് അജന്‍ഡയായുള്ള പുതിയ ക്ഷേമരാഷ്ട്രം സൃഷ്ടിക്കുക. തന്റെ നിര്‌ദേശം വെറും ഉട്ടോപ്യനാണെന്ന് പിക്കറ്റിതന്നെ സമ്മതിക്കുന്നുണ്ട്.

എങ്കില്പ്പിന്നെ എന്താണ് ഈ ഗ്രന്ഥത്തിന്റെ ചരിത്ര പ്രസക്തി? ഇന്ന് ഫാഷനായിരിക്കുന്ന നിയോ ലിബറല്‍ ചിന്താപദ്ധതിക്കെതിരെയുള്ള കടുത്ത വിമര്ശനമാണ് പിക്കറ്റിയുടെ ഗ്രന്ഥം. വാള്‌സ്ട്രീറ്റ് സമരത്തിലെ 99 ശതമാനത്തിന്റെ മുദ്രാവാക്യമാണ് അദ്ദേഹം ഉയര്ത്തുന്നത് (മുദ്രാവാക്യങ്ങളോട് പ്രൊഫ. ഗുലാത്തിയെപ്പോലെ ഒട്ടും പ്രതിപത്തി അദ്ദേഹത്തിനും ഇല്ലെങ്കിലും).

ഇന്ത്യയിലും ആഗോളീകരണ കാലഘട്ടത്തില്‍ അസമത്വം ഭീതിജനകമായി ഉയര്ന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങള്തമ്മിലും വികസന മേഖലകള്തമ്മിലും നഗരഗ്രാമങ്ങള്തമ്മിലും കുടുംബങ്ങള്തമ്മിലും പ്രതിശീര്ഷ വരുമാനത്തിലുള്ള അന്തരം 1990കള്‍ മുതല്‍ ഗണ്യമായി ഉയര്ന്നിട്ടുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം നൂറ് കഴിഞ്ഞു. കള്ളപ്പണവുംകൂടി എടുത്താല്‍ ഇവരുടെ എണ്ണം ഇതിന് ഇരട്ടിവരുമെന്ന് പറയുന്നവരുണ്ട്.

സാമ്പത്തികവളര്ച്ചയെ ഉത്തേജിപ്പിക്കണമെങ്കില്‍ ഇവരുടെ മേലുള്ള നികുതി കുറയ്ക്കണം, പൊതു സ്വത്തുക്കള്‍ ഇവര്ക്ക് കൈമാറണം, തൊഴിലാളികളുടെ വിലപേശല്‍കഴിവ് തകര്ക്കണം എന്നൊക്കെയാണ് നമ്മുടെ നാട്ടിലെ ഭരണക്കാര്‍ ചിന്തിക്കുന്നത്. എന്തായാലും വളര്ച്ചയെ തടസ്സപ്പെടുത്തുന്ന 'നികുതി ഭീകരത'യെക്കുറിച്ച് വേവലാതിപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കൊല്ലത്തെ വായനവാരത്തില് നിശ്ചയമായും തോമാ പിക്കറ്റിയുടെ '21ാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥം വായിക്കണം.

Sunday, June 22, 2014

പ്രതിരോധ മേഖല വിദേശികള്‍ക്ക് തീറെഴുതുന്ന മോഡി

  • പ്രതിരോധ മേഖല വിദേശികള്‍ക്ക് തീറെഴുതുന്ന മോഡി
    ഡോ. ടി എം തോമസ് ഐസക്
  • ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന വിശ്രുത ധനകാര്യ പത്രം വര്‍ഷം തോറും ഏറ്റവും വിദേശ നിക്ഷപ സൗഹൃദം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. "എഫ്.ഡി.ഐ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍" എന്നാണ് അവാര്‍ഡിന്റെ പേര്. 2009 ലെ അവാര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കായിരുന്നു. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതിന്റെ കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു: ആ വര്‍ഷം 280 കോടി ഡോളര്‍ വിദേശ നിക്ഷേപം ആണ് ഗുജറാത്തിലേക്ക് ഒഴുകിയെത്തിയത്.

    ഇന്ത്യയിലെ പ്രത്യക്ഷ വിദേശ മൂലധനവരവിന്റെ 10.3 ശതമാനം ഗുജറാത്തിന്റേതായിരുന്നു. ഇതിന് വഴിയൊരുക്കിയത് മോഡിയുടെ നിശ്ചയദാര്‍ഢ്യമായിരുന്നു. പക്ഷേ മോഡിയുടെ ആഘോഷം അധിക നാള്‍ നീണ്ടില്ല. 2002 ലെ ഗുജറാത്ത് വംശഹത്യയുടെ കൂട്ടാളിയും സൂത്രധാരകനുമാണ് മോഡി എന്ന ആക്ഷേപവും പ്രതിഷേധവും ലോകമെമ്പാടും ഉയര്‍ന്നു വന്നു. അക്കാദമിക് പണ്ഡിതന്‍മാരും പത്രപ്രവര്‍ത്തകരും ചില ഭരണകര്‍ത്താക്കള്‍ തന്നെയും ഇത്തരം ഒരു വ്യക്തിയെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. അവസാനം ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് അവാര്‍ഡ് പിന്‍വലിക്കേണ്ടി വന്നു.

    പക്ഷേ േ മാഡി അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന് ഇന്ത്യയില്‍ ഏറ്റവും പ്രിയപ്പെട്ട നേതാവായി തുടര്‍ന്നു. മോഡി മാജിക്ക്? മോഡി പ്രധാനമന്ത്രിയാകും എന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചന നല്‍കിയ നാള്‍മുതല്‍ ഇന്ത്യയിലെ ഓഹരി വിപണി ഉത്സാഹ തിമിര്‍പ്പിലാണ്. 2014 ഫെബ്രുവരി ആദ്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരിവിലസൂചിക 20000 ആയിരുന്നത് ഇന്ന് 25000 ആയി ഉയര്‍ന്നിരിക്കുന്നു. ഏതാണ്ട് ഇരുപത്തിഅഞ്ചു ശതമാനത്തിന്റെ വളര്‍ച്ചയാണ് നാലു മാസം കൊണ്ട് ഓഹരിവിലകള്‍ കൈവരിച്ചത്.

    എന്നാല്‍ അതേ സമയം സമ്പദ്ഘടനയിലെ മുരടിപ്പ് രൂക്ഷമായി തുടരുകയാണ്. ഓഹരി വിപണിയില്‍ ഏറ്റവും വലിയ കുതിപ്പ് ഉണ്ടായ ദിവസമാണ് വ്യവസായ തകര്‍ച്ചയുടെ കണക്ക് പുറത്തുവന്നത്. മൂന്ന് പതിറ്റാണ്ടിലാദ്യമായി വാര്‍ഷിക വ്യവസായ ഉത്പാദനം കേവലമായി കുറഞ്ഞു. 2013-14 ലെ ദേശീയ വരുമാന വളര്‍ച്ച 4.7 ശതമാനം മാത്രമാണ്. മാന്ദ്യകാലത്ത് ഓഹരി വിലകള്‍ ഉയരുന്നത് ഒരു അപൂര്‍വ പ്രതിഭാസമാണ്. ഇതു മോഡി മാജിക്കാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ അവകാശവാദം.

    വിമര്‍ശകരാകട്ടെ, കോര്‍പറേറ്റുകളും മോഡിയും തമ്മിലുളള ബന്ധത്തിന്റെ തെളിവായിട്ടാണ് ഈ പ്രതിഭാസത്തെ കാണുന്നത്. കോര്‍പറേറ്റുകള്‍ ആഗ്രഹിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ വേണ്ടത്ര വേഗതയില്‍ നടപ്പാക്കുന്നതിനു കോണ്‍ഗ്രസിനു കഴിഞ്ഞില്ല. സഖ്യകക്ഷികളെയോ പ്രതിപക്ഷത്തെയോ ആശ്രയിക്കാതെ അതിവേഗത്തില്‍ ഇവ മോഡി നടപ്പാക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് മാന്ദ്യകാലത്തും ഓഹരികള്‍ അവര്‍ വാങ്ങിക്കൂട്ടുന്നത്. മോഡിയുടെ വരവ് രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തെ മെച്ചപ്പെടുത്തി എന്നാണ് മോഡി ആരാധകര്‍ പറയുന്നത്.

    ആരാണ് ഈ നിക്ഷേപകര്‍? ഇവരെ മൂന്നായി തിരിക്കാം. (1) വിദേശ നിക്ഷേപകര്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്) (2), എല്‍.ഐ.സി, മ്യൂച്വല്‍ ഫണ്ടുകള്‍, കോര്‍പറേറ്റുകള്‍ തുടങ്ങിയ ദേശീയ നിക്ഷേപങ്ങള്‍ (3) ചെറിയതോതില്‍ രൊക്കം പണം കൊടുത്ത് ഓഹരികള്‍ വാങ്ങുന്ന ചില്ലറ നിക്ഷേപകര്‍ (റീട്ടെയില്‍ നിക്ഷേപകര്‍). ഇവരില്‍ വിദേശ നിക്ഷേപകരാണ്് ഇന്നത്തെ ഓഹരിവിപണിയുടെ മുഖ്യശക്തി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടതിനുശേഷം ഒരു ലക്ഷം കോടി രൂപയിലേറെയാണ് ഇവര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.

    അതേ സമയം ചില്ലറ നിക്ഷേപകര്‍ ഇന്നും ഓഹരി വിപണിയില്‍ ഉണര്‍ന്നിട്ടില്ല. 2013 ല്‍ ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ ഇവരുടെ കൈപൊള്ളി. ഇപ്പോഴും ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെയാണിവര്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മോഡിക്ക് നല്‍കിയിരിക്കുന്ന പുതിയ അവാര്‍ഡാണ് ഓഹരി വിപണിയിലെ വോട്ടെടുപ്പിന്റെ ഫലം. മുരടിപ്പ് മാറുമോ ?

    ഓഹരിവിലയിലെ കുതിപ്പ് രണ്ടുവിധത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്നാണ് കരുതപ്പെടുന്നത്. ഒന്ന്, ഓഹരി ഉടമസ്ഥരുടെ സമ്പത്തില്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. സമ്പത്തു കൂടുമ്പോള്‍ ഉപഭോഗവും കൂടും. ഇതു വ്യവസായ ഉല്‍പാദനത്തിനു പ്രചോദനമാകും. രണ്ട്, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുന്നതിനാല്‍ മുതലാളിമാര്‍ കൂടുതല്‍ മുതല്‍മുടക്കും.

    അവരുടെ ഓഹരി മൂലധനത്തിന്റെ മൂല്യം ഉയരുന്നതു മൂലം കൂടുതല്‍ എളുപ്പത്തില്‍ വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ അവര്‍ക്കു കഴിയും. നിക്ഷേപവര്‍ധന സാമ്പത്തിക മാന്ദ്യം അകറ്റും. ഈ വാദങ്ങള്‍ക്കു മറുപടി ഇപ്രകാരമാണ്: ഒന്ന്, ഓഹരിവിലയിലെ വര്‍ധനയുടെ നേട്ടം തീരെ ചെറു വിഭാഗത്തിനു മാത്രമാണ്. അതുകൊണ്ട് ഉപഭോഗകമ്പോളത്തില്‍ ഒരു അനക്കവും ഉണ്ടാകാന്‍ പോകുന്നില്ല. രണ്ട്, മുതല്‍മുടക്കാന്‍ ആഗ്രഹം വന്നാലും കമ്പനികളുടെ കൈയില്‍ അതിനു പണമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉദാരമായി പണം ലഭ്യമായ കാലത്ത് ഇവര്‍ വലിയതോതില്‍ വായ്പ വാങ്ങിക്കൂട്ടി.

    മാന്ദ്യകാലത്തുപോലും പലിശ കുറയാത്തതുകൊണ്ട് കമ്പനികള്‍ക്കു കടഭാരം താങ്ങാന്‍ പറ്റാതായി. തങ്ങളുടെ അത്ര ലാഭകരമല്ലാത്ത ഉപകമ്പനികളും സ്വത്തുമെല്ലാം വിറ്റ് കടഭാരം കുറയ്ക്കാന്‍ കഴിഞ്ഞെ ഒരു വര്‍ഷമായി അവര്‍ ശ്രമിക്കുകയാണ്. ഈ നീക്കം വേണ്ടത്ര ഫലവത്തായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെട്ടാലും വ്യവസായ പശ്ചാത്തലസൗകര്യ നിക്ഷേപം ഉടനെ കൂടാനിടയില്ല. കൈയില്‍ കാശില്ലെങ്കില്‍ ബാങ്കില്‍ നിന്നു കമ്പനികള്‍ കൂടുതല്‍ വായ്പയെടുത്താല്‍ പോരേ എന്ന ചോദ്യം പ്രസക്തമാണ്.

    പക്ഷേ, ബാങ്കുകളും ബുദ്ധിമുട്ടിലാണ്. സാമ്പത്തികമാന്ദ്യകാലത്ത് കോര്‍പറേറ്റുകള്‍ പലിശയും മുതലും തിരിച്ചടയ്ക്കുന്നതില്‍ വലിയതോതില്‍ വീഴ്ച വരുത്തി. തന്മൂലം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളായി കോര്‍പറേറ്റ് വായ്പകളെ പ്രഖ്യാപിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി അവരുടെ വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നതിന് പ്രത്യേക സ്കീമുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ കണക്കിന്റെ കസര്‍ത്തിലൂടെ മൂടിവെച്ചിരിക്കുന്ന കിട്ടാക്കടങ്ങളും ബാങ്ക് സഹിക്കേണ്ടി വരുന്ന നഷ്ടവും കൂടി കണക്കാക്കുമ്പോഴേ ബാങ്കുകള്‍ ഇന്നഭിമുഖീകരിക്കുന്ന അപകടനിലയുടെ പൂര്‍ണചിത്രം വ്യക്തമാകൂ.

    അതുകൊണ്ട് പണ്ടത്തെപ്പോലെ ഭീമന്‍ വായ്പകള്‍ തരപ്പെടുത്തുക കോര്‍പറേറ്റുകള്‍ക്ക് അത്ര എളുപ്പമായിരിക്കുകയില്ല. വിദേശ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുളളൂ. വിദേശബാങ്കുകളാകട്ടെ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങളും ചിട്ടകളും അടിമുടി മാറ്റണമെന്ന വാശിയിലുമാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വലിയ തോതില്‍ സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ ഇടപെടണം എന്നാണ് വിദഗ്ധര്‍ പറയുക.

    എന്നാല്‍ ഇത്തരം ഒരു മാര്‍ഗം മോഡിക്കുമുന്നിലില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ വലിയ ധനകാര്യ പ്രതിസന്ധിയിലാണ്. കണക്കുകളുടെ കസര്‍ത്തിലൂടെയാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ചിദംബരം ധനക്കമ്മി 4.5 ശതമാനമായി കുറച്ചത്. യഥാര്‍ത്ഥ ധനക്കമ്മി ഇതിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. സാമ്പത്തിക അച്ചടക്കത്തിന്റെ ഏറ്റവും നല്ല സൂചികയായിട്ടാണ് ധനക്കമ്മിയെ കാണുന്നത്. ധനക്കമ്മി ഉയര്‍ന്നാല്‍ അവര്‍ പിണങ്ങും. അതുകൊണ്ട് സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിക്ഷേപം ഗണ്യമായി ഉയര്‍ത്താന്‍ മോഡിക്ക് കഴിയില്ല. അപ്പോള്‍ പിന്നെ എന്താണ് മാര്‍ഗം?

    ഇന്ത്യയിലെ ഉത്പാദന മേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപത്തെ ആകര്‍ഷിക്കുക മാത്രമാണ് പോംവഴി. ഇപ്പോള്‍ വിദേശ നിക്ഷേപം ഉത്പാദന മേഖലകളിലേക്കല്ല ഓഹരി വിപണിയിലേക്കാണ് ഒഴുകുന്നത്. ഓഹരി വിപണിയിലേക്കുള്ള നിക്ഷേപത്തെ പോര്‍ട്ട്ഫോളിയോ നിക്ഷേപം എന്നും ഉത്പാദന മേഖലകളിലേക്കുള്ള നിക്ഷേപത്തെ പ്രത്യക്ഷ മൂലധന നിക്ഷേപമെന്നും (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് അഥവാ എഫ്.ഡി.ഐ) വിളിക്കുന്നു. എഫ്.ഡി.ഐ യെ ആകര്‍ഷിക്കാന്‍ എന്ത് വിലയും നല്‍കാന്‍ മോഡി തയ്യാറാണ്.

    തീവ്ര ദേശീയവാദിയായ മോഡിക്ക് തന്റെ വിദേശ മൂലധന പ്രതിബദ്ധത തെളിയിക്കാന്‍ പ്രതിരോധ വ്യവസായ മേഖലയെ അടിയറവയ്ക്കുന്നതിനേ ക്കാള്‍ മറ്റെന്താണ് കാണിക്കവയ്ക്കാന്‍ കഴിയുക? വിദേശ പ്രീണന കുറിപ്പിന് ശാപമോക്ഷം കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 2001-ലാണ് പ്രതിരോധ വ്യവസായ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആദ്യമായി അനുവദിച്ചത്. പക്ഷേ വിദേശ മൂലധനനിക്ഷേപത്തിന് 26 ശതമാനം പരിധി ഉണ്ടായിരുന്നു. ഇതുതന്നെ മുന്‍കൂര്‍ അനുവാദം ഉണ്ടെങ്കിലേ അനുവദിച്ചിരുന്നുള്ളു. ഈ നിയന്ത്രണത്തിനുള്ളില്‍ ഒരു വിദേശ മുതലാളിയും ഇന്ത്യയില്‍ നിക്ഷേപത്തിന് തയ്യാറായില്ല എന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന് തുറന്ന് സമ്മതിക്കേണ്ടി വന്നു.

    പിന്നീടുള്ള ഒരു ദശാബ്ദക്കാലത്തിനിടയിലും വലിയ വ്യത്യാസം ഉണ്ടായില്ല. ആകെ വന്നത് 50 ലക്ഷം ഡോളര്‍ മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് 2010 ല്‍ ആനന്ദ് ശര്‍മ്മ വാണിജ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി 75 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിപ്പിക്കുന്നതില്‍ ശര്‍മ്മ വിജയിച്ചു. പക്ഷേ പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെ പ്രതിരോധ മന്ത്രാലയം നഖശിഖാന്തം എതിര്‍ത്തു.

    2013 ല്‍ ശര്‍മ്മ വീണ്ടും പുതിയൊരു നിര്‍ദ്ദേശവുമായി രംഗത്തിറങ്ങി. വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താം. ഇതും പ്രതിരോധ മന്ത്രാലയം വെടിവെച്ചു വീഴ്ത്തി. അനാഥ പ്രേതം പോലെ അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞു നടന്ന ഈ കുറിപ്പിന് ശാപമോക്ഷം കിട്ടിയത് മോഡി പ്രധാനമന്ത്രിയായപ്പോഴാണ്. അധികാരത്തിലേറിയ നരേന്ദ്ര മോഡിയുടെ മുന്നില്‍ പരിഗണനയ്ക്ക് എത്തിയ ആദ്യ വിഷയങ്ങളില്‍ ഒന്ന് പ്രതിരോധ വികസന മേഖല പൂര്‍ണമായി വിദേശ നിക്ഷേപകര്‍ക്ക് തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച വിശദമായ ഒരു കുറിപ്പാണ്.

    2010 ല്‍ ആനന്ദ് ശര്‍മ്മയുടെ വീട്ടില്‍ വെച്ച് വാണിജ്യ മന്ത്രാലയം മുന്നോട്ടുവെച്ച ആശയങ്ങള്‍ ആയിരുന്നു ഈ കുറിപ്പില്‍ അടങ്ങിയിരുന്നത്. പ്രതിരോധ മന്ത്രിയുടെ അധിക ചുമതല ധനമന്ത്രിക്ക് മോഡി നല്‍കിയപ്പോള്‍ തന്നെ ഇംഗിതം വ്യക്തമായിരുന്നു. എ കെ ആന്റണിയുടെ കാലത്ത് എന്ന പോലെ പ്രതിരോധ മന്ത്രാലയം പ്രതിഷേധവുമായി രംഗത്ത് വരരുത് എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍ എന്നിപ്പോള്‍ വ്യക്തമായി. ഭാവി ഇന്ത്യയെക്കുറിച്ചുള്ള മോഡിയുടെ പരിപ്രേക്ഷ്യത്തില്‍ എത്ര പ്രധാനമാണ് പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം എന്നത് ജയ്റ്റ്ലിക്ക് ധനകാര്യത്തോടൊപ്പം പ്രതിരോധവും നല്‍കിയതില്‍ നിന്ന് വ്യക്തമാണ്.

    വിദേശ മൂലധനത്തിനുള്ള വക്കാലത്ത് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള വാദങ്ങളും മറുവാദങ്ങളും താഴെ കൊടുക്കുന്നു. 1. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ വിദേശ നിക്ഷേപം വരില്ല. വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നത് കാലഹരണപ്പെട്ട വീക്ഷണമാണ്.

    വിദേശ നിക്ഷേപത്തെ നമ്മള്‍ പാടെ തിരസ്കരിക്കുന്നില്ല. വ്യവസായ ഉത്പാദനമേഖലകളില്‍ വിദേശ സാങ്കേതിക സഹകരണവും നിക്ഷേപവും അനിവാര്യമാണ്. പക്ഷേ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന പ്രതിരോധ വ്യവസായ മേഖല മറ്റുപലതില്‍ ഒന്നായി കരുതാനാവില്ല. ഇത് പോലെ തന്നെ ടെലകോം, ബാങ്ക്, ഇന്‍ഷ്യുറന്‍സ് തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തെ പാര്‍ട്ടി എതിര്‍ക്കുന്നു.

    പ്രതിരോധ മേഖല തുറന്ന് കൊടുക്കുന്നതിന്റെ ഫലമായി രാജ്യത്തേക്കുവരാവുന്ന വിദേശ മൂലധനത്തിന്റെ തുക താരതന്മ്യേന ചെറുതാണ്. ഇതിനായി തന്ത്രപ്രധാനമായ ഈ മേഖലയെ അടിയറവയ്ക്കാനാവില്ല. ഈ നീക്കത്തെ അമേരിക്കയുമായുള്ള സൈനിക തന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള നയവുമായി ബന്ധപ്പെടുത്തി വേണം കാണാന്‍.

    അതുപോലെ തന്നെ മറ്റ് വ്യവസായ മേഖലകളിലേയ്ക്ക് വിദേശമൂലധനത്തെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള ബലിമൃഗമാണ് പ്രതിരോധ മേഖല. 2. വിദേശ മുതലാളിമാര്‍ പ്രതിരോധ മേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിച്ചാല്‍ ഒരു പുതിയ സുരക്ഷിതത്വ പ്രശ്നവും ഉണ്ടാവില്ല എന്നാണ് വിദേശ മൂലധന വക്കാലത്തുകാര്‍ വാദിക്കുന്നത്. ഇപ്പോള്‍ തന്നെ പ്രതിരോധ ആവശ്യത്തിന്റെ ഗണ്യമായ ഭാഗം ഇറക്കുമതിചെയ്യപ്പെടുകയാണ്. ഇറക്കുമതിയേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് ഇവ ഇന്ത്യയില്‍ തന്നെ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ നിലപാട് പ്രതിരോധ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യണമെന്നല്ല.

    പ്രതിരോധമേഖലയിലെ ആശ്രിതത്വം ഭീതിജനകമായി ഉയര്‍ന്നത് ഉദാരവല്‍ക്കരണകാലഘട്ടത്തിലാണ്. പ്രതിരോധ ഗവേഷണത്തിനുള്ള പണം ഗണ്യമായി വെട്ടിക്കുറച്ചു. ഗവേഷണ ഫലങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താതെയായി. സ്വാശ്രയത്വ ആദര്‍ശം ഉപേക്ഷിച്ചു. ഈ സമീപനങ്ങള്‍ തിരുത്തണം. 3. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭിക്കുന്നതിന് വിദേശ നിക്ഷേപം കൂടിയേ തീരു എന്നതാണ് മറ്റൊരുവാദം. അത്യാധുനിക സാങ്കേതിക വിദ്യ നാം തന്നെ വികസിപ്പിക്കണം എന്നതാണ് മറുവാദം. 
  • ഇതിനുപകരം വിദേശ വ്യവസായ സ്ഥാപനങ്ങള്‍ പ്രതിരോധ മേഖലയില്‍ പിടിമുറുക്കിയാല്‍ സ്വാശ്രയ സാങ്കേതിക വികസനം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടും. ഇതാണ് പ്രതിരോധ മന്ത്രാലയം ശര്‍മ്മയുടെ കുറിപ്പിനെതിരായി നിരത്തിയ ഏറ്റവും പ്രധാനപ്പെട്ട മറുവാദം. ഒരു സാങ്കേതിക വിദ്യയും വിദേശി ഇന്ത്യക്ക് കൈമാറുന്നില്ല. അവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ഫാക്ടറികളില്‍ ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്യുക. ഈ സമ്പൂര്‍ണ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുവേണ്ടിയിട്ടാണ് 75 ശതമാനവും അല്ലങ്കില്‍ 100 ശതമാനം തന്നെ ഓഹരി ഉടമസ്ഥത വേണമെന്ന് അവര്‍ ശഠിക്കുന്നത്. 4. ഇന്ത്യയില്‍ തന്നെ ഉത്പാദനം നടത്തിയാല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാനാകും. അതുപോലെ തന്നെ ഇന്ത്യയ്ക്ക് പ്രതിരോധ ഉത്പന്ന കയറ്റുമതി രാജ്യമായി വളരാനാകും. ഇത് വിദേശ നാണ്യപ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ ഇവയൊക്കെ നേടാന്‍ കഴിഞ്ഞാല്‍ പോലും ദീര്‍ഘനാള്‍ കൊണ്ടേ അത് പ്രാവര്‍ത്തികമാകൂ. അതുകൊണ്ട് ഇന്നത്തെ വിദേശ നാണയ പ്രതിസന്ധിക്ക് വിദേശ മൂലധനപരിധി ഉയര്‍ത്തുന്നത് പരിഹാരമല്ല. യഥാര്‍ത്ഥ കാരണം നേരത്തെ സൂചിപ്പിച്ചതാണ്. മറ്റു മേഖലകളിലേക്ക് വിദേശ നിക്ഷേപത്തെ ചൂണ്ടുന്നതിന് ഒരു ഇരയായി പ്രതിരോധ മേഖലയെ ഉപയോഗിക്കുകയാണ്. വിദേശ മൂലധനത്തിന്റെ താളത്തിനുതുള്ളാന്‍ നാം കൂടുതല്‍ കൂടുതല്‍ നിര്‍ബന്ധിതരാകുകയാണ്. ഇതിനു നാം ഭാവിയില്‍ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. വര്‍ദ്ധിക്കുന്ന ആശ്രിതത്വം വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 2013ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വാങ്ങാന്‍ തുടങ്ങിയതോടെയാണല്ലോ ഇന്ത്യന്‍ രൂപയുടെയും ഓഹരി വിപണിയുടെയും ശനിദശ ആരംഭിച്ചത്. രണ്ടു കാര്യങ്ങളാണ് അന്ന് കാരണങ്ങളായി അവര്‍ പറഞ്ഞത്. ഒന്ന്, സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്റെ അമാന്തം. രണ്ട്, ബോണ്ടുകള്‍ വാങ്ങി ഉദാരമായി ഡോളര്‍ ലോക വിപണിയിലേയ്ക്ക് ഒഴുകുന്ന നയം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് തിരുത്താന്‍ തുടങ്ങിയത്. ആഗോള സമ്പദ്ഘടനയില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളാണ് വിദേശ നിക്ഷേപകരുടെ ഓഹരി കമ്പോളത്തിലെ ഇടപാടുകളെ നിശ്ചയിച്ചിരിക്കുന്ന ഒരു മുഖ്യഘടകം. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപണി ഉണര്‍വ് വിദേശ നിക്ഷേപകരുടെ മേലുളള ആശ്രിതത്വത്തെ റിക്കോര്‍ഡ് നിലയിലേയ്ക്ക് ഉയര്‍ത്തുകയാണ്. ഇവരുടെ പ്രീതി നിലനിര്‍ത്താന്‍ കഴിയുന്ന നയപരിപാടികള്‍ ആവിഷ്കരിക്കാന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. ഉദാഹരണത്തിന് ""നികുതി ഭീകരപ്രവര്‍ത്തനം"" അവസാനിപ്പിക്കണം എന്ന ഡിമാന്റ് ഉയര്‍ന്നു കഴിഞ്ഞു. വോഡാഫോണ്‍ അടക്കം ഒട്ടേറെ ബഹുരാഷ്ട്ര കുത്തകകളുമായി നികുതി സംബന്ധിച്ചു തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നികുതിവെട്ടിപ്പു തടയുന്നതിനായി നിയമനിര്‍മ്മാണം അടക്കം ചില നടപടികള്‍ മനസില്ലാമനസോടെയാണെങ്കിലും യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതിനെയാണ് "നികുതി ഭീകരത" എന്നു ബഹുരാഷ്ട്ര കുത്തകകള്‍ വിശേഷിപ്പിക്കുന്നത്. നികുതിവെട്ടിപ്പു തടയുന്നതിനു വേണ്ടി മൗറീഷ്യസുമായുളള "ഇരട്ടനികുതി ഒഴിവാക്കല്‍" ഉടമ്പടിയില്‍ മാറ്റം വരുത്തുക, ഗാര്‍ എന്ന ചുരുക്കപ്പേരിലുളള സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരിക തുടങ്ങിയ പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനങ്ങള്‍ ചിദംബരം ധനമന്ത്രിയായപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ നിലവിലുളള നികുതിവെട്ടിപ്പു കേസുകള്‍ കോടതിയ്ക്കു പുറത്തു ഒത്തുതീര്‍പ്പാക്കണമെന്നാണ് ബഹുരാഷ്ട്ര കുത്തകകള്‍ ആവശ്യപ്പെടുന്നത്. ഇതൊരു തുടക്കം മാത്രം. ഇനി വേറെയെന്തിനൊക്കെ വിദേശികള്‍ക്കു വഴങ്ങേണ്ടി വരും എന്നു കാത്തിരുന്നു കാണാം. റീട്ടെയില്‍ ട്രെയ്ഡ്, ബാങ്ക്, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ തുറന്ന് കൊടുക്കുന്നതിന് കനത്ത സമ്മര്‍ദ്ദമാണ് ഇന്ത്യയുടെ മേലുള്ളത്. ഇവയ്ക്ക് വഴങ്ങാന്‍ ഒരു തടസ്സവും മടിയും മോഡിക്കില്ല. തീവ്ര ദേശീയതയുടെ ചെകിടടപ്പിക്കുന്ന പ്രഘോഷണങ്ങളുടെ ഇടയില്‍ പ്രതിരോധ മേഖല തുറന്നു കൊടുക്കുന്നതിന് മോഡി മടിച്ചേക്കും എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. വിദേശ ഉദ്ഗ്രഥനത്തിനായുള്ള തന്റെ പ്രതിബദ്ധതയുടെ പ്രതീകമായിട്ടാണ് മോഡി ഈ നീക്കത്തെ കാണുന്നത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...