Showing posts with label ക്രെഡിറ്റ് റേറ്റിംഗ്. Show all posts
Showing posts with label ക്രെഡിറ്റ് റേറ്റിംഗ്. Show all posts

Wednesday, October 9, 2013

അമേരിക്കന്‍ ബജറ്റ് സ്തംഭനം


Deshabhimani Daily  01-Oct-2013 11:59 PM

ബജറ്റില്‍ വകയിരുത്തിയ പണമേ ചെലവഴിക്കാന്‍ സര്‍ക്കാരിന് അവകാശമുള്ളു. ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിക്കും. നമ്മുടെ നാട്ടില്‍ അങ്ങനെയൊന്ന് സംഭവിക്കുക വയ്യ. കാരണം ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കേണ്ടിവരും. നിയമസഭയില്‍ ഭൂരിപക്ഷമുള്ളവരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍, അമേരിക്കയില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. അവിടെ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണ്. പ്രസിഡന്റിന് അധോസഭയായ കോണ്‍ഗ്രസിലോ ഉപരിസഭയായ സെനറ്റിലോ ഭൂരിപക്ഷം ഉണ്ടാകണമെന്നില്ല. ബജറ്റ് പാസായില്ലെങ്കില്‍ പ്രസിഡന്റ് രാജിവയ്ക്കേണ്ട. പക്ഷേ, സര്‍ക്കാരിന് പണം ചെലവഴിക്കാനാകില്ല. ഭരണം സ്തംഭിക്കും. ഇതാണ് ഇപ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്.

 പ്രസിഡന്റ് ഒബാമ ഡെമോക്രാറ്റിക് പാര്‍ടി നേതാവാണ്. അദ്ദേഹത്തിന്റെ പാര്‍ടിക്ക് സെനറ്റില്‍ ഭൂരിപക്ഷമുണ്ട്. പക്ഷേ, കോണ്‍ഗ്രസില്‍ ന്യൂനപക്ഷമാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാണ് ഭൂരിപക്ഷം. ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കണം. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിക്കും പണം വെട്ടിക്കുറയ്ക്കാനുള്ള നിബന്ധന വച്ചു. സെനറ്റ് ഈ നിബന്ധനകള്‍ തള്ളി. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലവത്തായില്ല. അങ്ങനെ പൂര്‍ണബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ല.

 ഇങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്തുചെയ്യണമെന്നതിന് ഒബാമ വിശദമായ പദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. അതുപ്രകാരം പ്രതിരോധം, പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവളം തുടങ്ങിയ അനിവാര്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും താല്‍ക്കാലികമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലേ ഓഫ് പ്രഖ്യാപിക്കുന്നു. അനിവാര്യമല്ലാത്ത മറ്റ് ചെലവുകളും മാറ്റിവയ്ക്കുന്നു. ഇപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. എത്രദിവസം ഈ സ്തംഭനം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ല. നീളുംതോറും ജനങ്ങളുടെ ദുരിതം കൂടും. ഈ സ്തംഭനം രണ്ടാഴ്ചയിലേറെ നീണ്ടാല്‍ രണ്ടാംപാദത്തിലെ ദേശീയവരുമാനത്തില്‍ .09 ശതമാനം ഇടിവുണ്ടാകും എന്നാണ് ഒരു കണക്ക്. എന്നുവച്ചാല്‍ അമേരിക്കയില്‍ ഉണ്ടായിരിക്കുന്ന ദുര്‍ബലമായ വീണ്ടെടുപ്പ് തകരും. മാന്ദ്യം രൂക്ഷമാകും. ജനവികാരം ഒബാമയ്ക്കൊപ്പമാണ്. കാരണം ഭൂരിപക്ഷംപേര്‍ക്കും പുതിയ ഇന്‍ഷുറന്‍സ് പരിപാടി ഇഷ്ടമാണ്. അമേരിക്കയില്‍ സൗജന്യ ചികിത്സയില്ല. എല്ലാവരും ഇന്‍ഷുറന്‍സ് എടുക്കണം. ഇന്‍ഷുറന്‍സ് കമ്പനികളാണെങ്കില്‍ വലിയ പ്രീമിയമാണ് ഈടാക്കുന്നത്. ഇത് താങ്ങാനാവാത്ത വലിയവിഭാഗം കുടുംബങ്ങള്‍ക്ക് തന്മൂലം ആരോഗ്യപരിരക്ഷയില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഏര്‍പ്പാടാണ് ഒബാമ കൊണ്ടുവന്ന പരിഷ്കാരം.

 റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഈ പരിഷ്കാരത്തെ അടിമുടി എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും എന്നതാണ് ഒരു വിമര്‍ശനം. ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശം. ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്നും വിമര്‍ശമുണ്ട്. അതുകൊണ്ട് അവര്‍ ഈ പരിഷ്കാരത്തെ പരിഹസിച്ച് "ഒബാമ കെയര്‍" എന്നാണ് വിളിക്കുന്നത്. എങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷജനവികാരം അറിയാം. ഇതിന്റെ പേരില്‍ രാജ്യഭരണംതന്നെ സ്തംഭിപ്പിക്കുന്നതിന് മഹാഭൂരിപക്ഷംപേരും എതിരാണ്. രാഷ്ട്രീയമായി ഈ കളി അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മുമ്പ് ഇതുപോലെ ഒരു അടവ് അവര്‍ സ്വീകരിച്ചതിന്റെ ഫലമായാണ് ബില്‍ ക്ലിന്റണ്‍ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചില നിരീക്ഷകര്‍ പറയുന്നു. ""എന്റെ പ്രസിഡന്‍സി അവസാനിച്ചാലും വേണ്ടില്ല, ബന്ദിയാക്കി മോചനദ്രവ്യത്തിന് വിലപേശാന്‍ വരേണ്ട"" എന്ന് ദേഷ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് ഒബാമ ഇറങ്ങിപ്പോന്നത്. എങ്കിലും അദ്ദേഹത്തിനും ഈ സ്തംഭനം ദീര്‍ഘമായി തുടരാന്‍ അനുവദിക്കാന്‍ പറ്റില്ല. സാമ്പത്തികമായി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. പൊതുജനാഭിപ്രായവും ചിലപ്പോള്‍ എതിരായിത്തീരാം. ആരാണ് ആദ്യം ഇമവെട്ടുക? ആരാണ് ആദ്യം ശ്വാസംവിടുക? ഈ കുട്ടിക്കളികളിലാണ് നേതാക്കന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് സാധാരണക്കാര്‍ പിറുപിറുക്കുന്നു. എന്നാല്‍, അമേരിക്കയില്‍ നടക്കുന്നത് കുട്ടിക്കളിയല്ല. ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം കടുത്ത നിയോലിബറല്‍ പിന്തിരിപ്പന്മാരും കുറച്ചുകൂടി അയവേറിയ നിലപാടെടുക്കുന്ന കെയ്നീഷ്യന്‍ സ്വാധീനത്തില്‍പ്പെട്ടവരും തമ്മില്‍ നടക്കുന്ന രൂക്ഷമായ നയ ഏറ്റുമുട്ടലിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അമേരിക്കയിലെ ബജറ്റ് സ്തംഭനം.

2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാവരും കെയ്ന്‍സിന്റെ ശിഷ്യന്മാരായി. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടണ്ടേതില്ല; സര്‍വസ്വതന്ത്രമായി വിട്ടാല്‍മതി; എല്ലാം സ്വയം നേരെയായിക്കൊള്ളും എന്നാണല്ലോ നിയോലിബറല്‍ നിലപാട്. ഇതിനുപകരം ഉത്തേജക പാക്കേജുകളുണ്ടാക്കി, കമ്മി വര്‍ധിപ്പിച്ച് ബാങ്കുകളെയും മുതലാളിത്ത വ്യവസ്ഥയെത്തന്നെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സമൂലതകര്‍ച്ചയില്‍നിന്ന് മുതലാളിത്തം രക്ഷപ്പെട്ടു. ശ്വാസംവീണതോടെ നിയോലിബറലുകള്‍ തങ്ങളുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയി. പാലം കടക്കുവോളം നാരായണ പറഞ്ഞവര്‍ പാലം കടന്നതോടെ കൂരായണ എന്നായി ജപം. മുതലാളിത്ത കുഴപ്പത്തിന് പരിഹാരം സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലോ കമ്മി സൃഷ്ടിക്കലോ അല്ല. മറിച്ച് ചെലവു ചുരുക്കി നികുതി കുറച്ച് കമ്മി കുറയ്ക്കലാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കണമെന്നുമാണ് ഇപ്പോള്‍ നിയോ ലിബറലുകള്‍ വാദിക്കുന്നത്. ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കാന്‍ പറ്റുംപോലും. ഈ നയത്തിന്റെ ഏറ്റവും കടുത്ത വക്താവ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലാണ്. യൂറോപ്പിലെ മാന്ദ്യം വീണ്ടും രൂക്ഷമാക്കിയതിന് ഉത്തരവാദിത്തം ഇവരുടെ നയത്തിനാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ കക്ഷിയും ഈ യാഥാസ്ഥിതിക നയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വികസിതമുതലാളിത്ത രാജ്യങ്ങളിലെല്ലാം ഈ തര്‍ക്കം രൂക്ഷമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ഈ തര്‍ക്കം ബജറ്റ് സ്തംഭനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

 ഇപ്പോഴുള്ള ബജറ്റ് സ്തംഭനത്തേക്കാള്‍ ഗൗരവമുള്ള ഒരു കടമ്പ അധികം താമസിയാതെ അമേരിക്ക നേരിടേണ്ടിവരും. ആ കടമ്പ ചാടാന്‍ ഒബാമയ്ക്ക് കഴിയുന്നില്ലെങ്കില്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്ക് അമേരിക്കന്‍ സമ്പദ്ഘടന പതിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതാണ് കടംവാങ്ങല്‍പരിധി പ്രശ്നം. ഇന്ത്യയില്‍ സര്‍ക്കാരിന് കടംവാങ്ങുന്നതിനുള്ള പരിധി നിയമംമൂലം നിശ്ചയിച്ചിട്ടുണ്ട്. ധനകമ്മി ദേശീയവരുമാനത്തിന്റെ മൂന്നുശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാ എന്നാണ് നിയമം. ഇന്ത്യാസര്‍ക്കാര്‍ 2008ല്‍ ഈ നിയമം ലംഘിച്ചതാണ്. നടപ്പുവര്‍ഷത്തിലും ധനകമ്മി 4.8 ശതമാനം വരും എന്നാണ് കണക്ക്. എന്നാല്‍, ഈ കടംവാങ്ങല്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, അമേരിക്കയിലെ കടത്തിന്റെ പരിധി കേവല തുകയിലാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്റെ കടം 16.69 ട്രില്യണ്‍ (ലക്ഷംകോടി) ഡോളര്‍ അധികരിക്കാന്‍ പാടില്ല. ഒക്ടോബര്‍ 18 ആകുമ്പോഴേക്കും ഈ തുക അപര്യാപ്തമായിത്തീരും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് അതിനുള്ളില്‍ കടത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് ചെലവിന് പണം തികയാതെ വരും.

 മുന്‍കാലങ്ങളില്‍ കമ്പോളത്തില്‍ വിറ്റ ബോണ്ടുകള്‍ കാലപരിധികഴിഞ്ഞ് ട്രഷറിയില്‍ തിരിച്ചുവരുമ്പോള്‍ ബോണ്ട് ഉടമസ്ഥന്മാര്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെവരും. ഇത് കുഴപ്പങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താം. ട്രഷറി ഡിഫോള്‍ട്ട് ചെയ്തുകഴിഞ്ഞാന്‍ ആ ബോണ്ടുകള്‍ക്ക് വിപണിയില്‍ അംഗീകാരം ഉണ്ടാകില്ല. ഇത് സൃഷ്ടിക്കാന്‍പോകുന്ന പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് പണം തിരിച്ചുനല്‍കാനാകാതെ ഡിഫോള്‍ട്ടാകുന്നത്. ചിലപ്പോള്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയേക്കാം. ഇത് ധനകാര്യ കുഴപ്പത്തിലേക്ക് നയിക്കും.

 അമേരിക്കയില്‍ വായ്പാപരിധി ഏതാണ്ട് ഓട്ടോമാറ്റിക്കായി വര്‍ധിപ്പിച്ചുകൊടുക്കുന്ന സമീപനമാണ് സാധാരണ സെനറ്റും കോണ്‍ഗ്രസും കൈക്കൊള്ളാറ്. ഏതാണ്ട് എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കന്‍ കക്ഷി ഇതും ഒരു വിലപേശലിന് ഉപാധിയാക്കിയിരിക്കുകയാണ്. "ഒബാമ കെയര്‍" നീട്ടിവയ്ക്കണമെന്നാണ് ഇതുസംബന്ധിച്ചും അവരുടെ ആവശ്യം. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണുകയേ നിര്‍വാഹമുള്ളു. ഏതായാലും ഇന്ത്യാസര്‍ക്കാരിന് പുതിയ സംഭവവികാസങ്ങളില്‍ സമാശ്വാസം കൊള്ളാം. അമേരിക്കയില്‍ മാന്ദ്യം രൂക്ഷമാകുകയാണെങ്കില്‍ മാസംതോറും 80-85 ബില്യണ്‍ ഡോളര്‍ പുതുതായി പണകമ്പോളത്തിലേക്ക് ഒഴുക്കുന്ന ഇന്നത്തെ നയം ഇനിയും തുടരേണ്ടിവരും. ഈ നയം തിരുത്തുമെന്നും ഡോളറിന്റെ ലഭ്യത കുറയ്ക്കുമെന്നും പറഞ്ഞതാണ് രൂപയുടെ മൂല്യം ഡോളറിന് 54ല്‍നിന്ന് ഒരുസന്ദര്‍ഭത്തില്‍ 69 രൂപയായി ഇടിയാനുള്ള കാരണം. കുറച്ചുനാളത്തേക്കൂകൂടി രൂപ സുസ്ഥിരമായി നില്‍ക്കുമെന്ന് ഇന്ത്യാസര്‍ക്കാരിന് പ്രതീക്ഷിക്കാം.

Monday, May 21, 2012

ഒരു സ്റ്റാന്‍ഡേര്‍ഡ് 'ദരിദ്രവാസി'യുടെ ഭീഷണി

(മാതൃഭൂമി ലേഖനം - 2012 മെയ് 15 )
അന്തര്‍ദേശീയ കമ്പോളത്തില്‍നിന്ന് വായ്പയെടുക്കാനുള്ള ഇന്ത്യയുടെ റേറ്റിങ് താഴ്‌ത്തേണ്ടി വരുമെന്ന് അമേരിക്കയിലെ 'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍' എന്ന ക്രെഡിറ്റ് റേറ്റിങ് കമ്പനി ഭീഷണിപ്പെടുത്തിയിരിക്കുന്നു. ക്രെഡിറ്റ് എന്നാല്‍ വായ്പ. റേറ്റിങ് എന്നാല്‍ യോഗ്യത. ഒരു സ്ഥാപനത്തിനോ രാജ്യത്തിനോ വായ്പയെടുക്കാനുള്ള യോഗ്യത ഇതുപോലുള്ള സ്ഥാപനങ്ങള്‍ പഠിച്ച് പ്രഖ്യാപിക്കുന്നു. ഉയര്‍ന്ന റേറ്റിങ് അല്ലെങ്കില്‍ ഗ്രേഡ് ഉള്ളവര്‍ക്ക് താരതമ്യേന ചുരുങ്ങിയ പലിശയ്ക്ക് വായ്പകിട്ടും. അല്ലാത്തവര്‍ക്ക് ഉയര്‍ന്നപലിശ നല്‍കേണ്ടിവരും. വളരെ താഴ്ന്ന റേറ്റിങ്ങാണെങ്കില്‍ വായ്പകിട്ടാന്‍തന്നെ പ്രയാസമാകും.

പേരുപോലെ 'ദരിദ്രവാസി'യൊന്നുമല്ല സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍. ലോകത്തെ ഏറ്റവുംവലിയ മൂന്ന് ധനകാര്യ സേവന കമ്പനികളിലൊന്നാണത്. അമേരിക്കയിലെത്തന്നെ മൂഡി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസും ഫിച്ച് റേറ്റിങ് ലിമിറ്റഡുമാണ് മറ്റുരണ്ടെണ്ണം. അന്തര്‍ദേശീയ കമ്പോളത്തില്‍നിന്ന് വായ്പയെടുക്കാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളോ രാജ്യങ്ങളോ ഈ കമ്പനികളുടെ മുമ്പില്‍ വസ്തുതകള്‍ ഹാജരാക്കി തങ്ങളുടെ റേറ്റിങ് എന്താണെന്ന് നിര്‍ണയിക്കണം. ഇതിന് വമ്പിച്ച ഫീസും നല്‍കണം. ഈ റേറ്റിങ് കമ്പോളത്തിന്റെ 40 ശതമാനം സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ കമ്പനിയുടെ നിയന്ത്രണത്തിലാണ്.
ഏറ്റവും ഉയര്‍ന്ന ഗ്രേഡ് 'എ.എ.എ' ആണ്. അമേരിക്കയുടെ ഗ്രേഡ് ഇതായിരുന്നു. സമീപകാലത്ത് ഈ റേറ്റിങ് കുറച്ചത് ചെറിയ പുകിലൊന്നുമല്ല സൃഷ്ടിച്ചത്. 'ബി.ബി.ബി' ആണ് നിക്ഷേപയോഗ്യതയുള്ള ഏറ്റവും താഴ്ന്ന ഗ്രേഡ്. ഇന്ത്യയുടെ ഗ്രേഡ് ഇതാണ്. ഇത് 'ബി.ബി.ബി. മൈനസ്' ആയി താഴ്ത്തുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ ഭീഷണി. അതോടെ ഇന്ത്യയ്ക്ക് വിദേശ വായ്പ കിട്ടാന്‍ പ്രയാസമേറുകയും ഉയര്‍ന്ന പലിശ കൊടുക്കേണ്ടിവരികയും ചെയ്യും. 'ബി.ബി.ബി. മൈനസോ' അതില്‍ത്താഴെ 'ഡി' വരെയുള്ള ഗ്രേഡുകളുള്ളരാജ്യങ്ങള്‍ പാപ്പര്‍സൂട്ടിലേക്ക് നീങ്ങുന്നു എന്നാണ് വിശേഷിപ്പിക്കുക. അവരിറക്കുന്ന കടപ്പത്രങ്ങളെ 'പൊള്ളക്കടപ്പത്രങ്ങള്‍' എന്നാണ് വിളിക്കുക.

ഇന്ത്യയിലെ ബജറ്റ്കമ്മി ഉയര്‍ന്നതും ധനക്കമ്മി ദേശീയ വരുമാനത്തിന്റെ മൂന്നുശതമാനത്തിനപ്പുറമായതുമാണ് റേറ്റിങ്താഴ്ത്തുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്ന ന്യായം. 2011-'12-ല്‍ ധനക്കമ്മി 5.9 ശതമാനമാണ്. വിദേശവ്യാപാര കമ്മിയും ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വിദേശ ഇന്ത്യക്കാരുടെ വരുമാനവുംകൂടി കണക്കിലെടുത്താല്‍പ്പോലും വിദേശ കറണ്ട് അക്കൗണ്ട് കമ്മി അടുത്തവര്‍ഷം 3.6 ശതമാനം വരുമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രംഗരാജന്‍ പറയുന്നത്. ഇത് 2-2.5 ശതമാനത്തിനപ്പുറം പാടില്ല. ദേശീയ വരുമാനവളര്‍ച്ചയുടെ വേഗവും കുറഞ്ഞിട്ടുണ്ട്. എല്ലാറ്റിലുമുപരി ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പ്രതികൂലമായിത്തീര്‍ന്നിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തില്‍ എത്രയുംപെട്ടെന്ന് മാറ്റം വരുത്തിയില്ലെങ്കില്‍ തങ്ങള്‍ ഇന്ത്യയുടെ ഗ്രേഡ് കുറയ്ക്കുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്നത്.

ഇന്ത്യയിലെ സാമ്പത്തികസ്ഥിതിഗതികള്‍ മോശമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് പാപ്പര്‍സൂട്ടിനടുത്താണ് എന്ന വാദം അംഗീകരിക്കാനാവില്ല. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ച്ചനിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും വികസിതരാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. മാന്ദ്യകാലത്ത് കമ്മി ന്യായീകരിക്കാവുന്നതേയുള്ളൂ. വിദേശവ്യാപാര കമ്മി നിയന്ത്രിക്കാന്‍ ഇന്ന് ഫലപ്രദമായ മാര്‍ഗം ഇറക്കുമതി നിയന്ത്രിക്കലാണ്. യഥാര്‍ഥപ്രശ്‌നം ഇതൊന്നുമല്ല. അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന് ഇന്ത്യയിലെ സാമ്പത്തികപരിഷ്‌കാരങ്ങളില്‍ തൃപ്തി പോര. അടിയന്തരമായി ധനകാര്യമേഖല തുറന്നുകൊടുക്കണം. ചില്ലറവില്പന മേഖലയില്‍ വിദേശ മൂലധനം അനുവദിക്കണം. ഇതിന് ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

മുപ്പതിനായിരത്തിലേറെ കോടിരൂപ എങ്ങനെയാണ് ഇന്ത്യയ്ക്ക് വിദേശനാണയ ശേഖരമായിട്ടുള്ളത്? സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുമ്പോഴാണ് വിദേശനാണ്യം ലഭിക്കുക. അവ ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുമ്പോഴേ വിദേശനാണയ മിച്ചമുണ്ടാക്കി കരുതല്‍ ശേഖരത്തോടൊപ്പം ചേര്‍ക്കാനാവൂ. എന്നാല്‍, ഇന്ത്യയ്ക്ക് ഇങ്ങനെ മിച്ചമല്ല, കമ്മിയാണുള്ളത്. അപ്പോള്‍പ്പിന്നെ ഇത്രയേറെ കരുതല്‍ ശേഖരമെങ്ങനെയുണ്ടായി?
ഇന്ത്യ വായ്പയെടുത്തുകൊണ്ടാണ് ഈ കരുതല്‍ ശേഖരം സമാഹരിച്ചത്. ഈ വായ്പയില്‍ ഏതാണ്ട് നാലിലൊന്നോളം കമ്പനികളും മറ്റുമെടുക്കുന്ന ദീര്‍ഘകാലവായ്പകളാണ്. എന്നാല്‍ സിംഹഭാഗവും ഹ്രസ്വകാലവായ്പകളാണ്. ഇന്ത്യയിലെ ഷെയര്‍ കമ്പോളത്തിലും മറ്റും കളിക്കുന്നതിനായി വരുന്ന പോര്‍ട്ട്‌ഫോളിയോ മൂലധനമാണ്. വന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഈ മൂലധനത്തിന് ഇന്ത്യ വിട്ടുപോകാം. ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയാല്‍ ആദ്യമുണ്ടാകുന്ന പ്രത്യാഘാതം ഈ ഹ്രസ്വകാലമൂലധനം ഇന്ത്യയില്‍നിന്ന് പിന്തിരിയും എന്നതാണ്.

മേല്‍പറഞ്ഞ സംഭവവികാസം 1991-ലെപോലെ ഒരു വിദേശനാണയ പ്രതിസന്ധി സൃഷ്ടിക്കും. അന്ന് വിദേശ നാണയ കരുതല്‍ശേഖരം ഏതാണ്ട് ഇല്ലാതായി. പുതിയ വായ്പകളൊട്ട് വിദേശികള്‍ തന്നുമില്ല. അതുകൊണ്ട് അത്യാവശ്യം വായ്പയെടുക്കാന്‍ ഇന്ത്യാസര്‍ക്കാറിന്റെ സ്വര്‍ണം ലണ്ടനില്‍ പണയപ്പെടുത്തേണ്ടി വന്നു. ഇന്ന് പ്രത്യക്ഷത്തില്‍ സ്ഥിതിയാകെ മാറിയിട്ടുണ്ട്. ഭീമമായ വിദേശനാണയ കരുതല്‍ശേഖരമുണ്ട്. എന്നാലിത് വിദേശ മൂലധനത്തിന്റെ ദയാദാക്ഷിണ്യത്തിന് വിധേയമാണ്. അവര്‍ക്ക് നമ്മോട് അലോസരം തോന്നിയാല്‍ ഇതില്‍ ഗണ്യമായ പങ്കും അപ്രത്യക്ഷമാകും. നാം പ്രതിസന്ധിയിലുമാകും. ഇരുപതുവര്‍ഷക്കാലത്തെ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ നമ്മെ ഇവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലെത്തിയതാണ് വിദേശ ഫിനാന്‍സ് മൂലധനത്തെ അലോസരപ്പെടുത്തുന്നത്. ദേശവ്യാപകമായ തൊഴിലാളി പണിമുടക്ക് ഒരു സുപ്രധാന സംഭവമാണ്. ബംഗാളില്‍ തന്റെ സ്വാധീനം നഷ്ടപ്പെടുന്നതിനുമുമ്പ് എങ്ങനെയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തത്രപ്പാടില്‍ മമതാ ബാനര്‍ജി ഓരോ കാര്യത്തിലും കേന്ദ്രസര്‍ക്കാറിനെ വാള്‍മുനയില്‍ നിര്‍ത്തുന്നു. ബി.ജെ.പി.യാകട്ടെ, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പലപ്പോഴും സഹകരിക്കാന്‍ വിസമ്മതിക്കുന്നു. ബി.ജെ.പി.യുടെ മാനിഫെസ്റ്റോയില്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുള്ള ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുപോലും അവര്‍ നിസ്സഹകരിക്കുന്നു.

'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറി'ന്റെ ഭീഷണി ലക്ഷ്യം കണ്ട് തുടങ്ങിയിട്ടുണ്ട്. എത്രയുംപെട്ടെന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കി രാജ്യത്തെ രക്ഷിക്കുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് അനിഷ്ടമായ നികുതിനിര്‍ദേശങ്ങള്‍ അദ്ദേഹം പിന്‍വലിച്ചും കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ മറ്റ് ഭരണവര്‍ഗപാര്‍ട്ടികളെ ലൈനില്‍ കൊണ്ടുവരാന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ത്തന്നെ ഇന്‍ഷുറന്‍സ്, ബാങ്ക്, പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ വെപ്രാളംകണ്ടാല്‍ ഇത്തരമൊരു സന്ദേശത്തിനുവേണ്ടി അദ്ദേഹം കാത്തിരിക്കയായിരുന്നു എന്നുപോലും തോന്നിപ്പോകും.

റിമോട്ട് കണ്‍ട്രോളിനെക്കുറിച്ച് നമുക്കറിയാമല്ലോ. ചാരവിമാനംമുതല്‍ കുട്ടികളുടെ കളിപ്പാട്ടംവരെ ഇന്ന് റിമോട്ടാലാണ് നിയന്ത്രിക്കപ്പെടുന്നത്. ഇന്ത്യാരാജ്യവും കൂടുതല്‍ക്കൂടുതല്‍ റിമോട്ട് നിയന്ത്രണത്തിലാവുകയാണ്. സ്വിച്ചിനുപിറകില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പോലുള്ള ഫിനാന്‍സ് മൂലധന ദല്ലാളന്മാരും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...