Wednesday, September 28, 2016

ട്രമ്പ്‌ , ഹിലരി , സാന്‍ഡേഴ്സ്

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പുതുമയുണ്ട്. ശക്തമായ ആശയ സംവാദം പ്രചരണത്തിന്‍റെ ഭാഗമായി നടന്നു. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പരസ്യ ടെലിവിഷന്‍ സംവാദങ്ങള്‍ അമേരിക്കയിലെ പ്രധാനപ്പെട്ട പ്രചരണ രീതിയാണെങ്കിലും അടിസ്ഥാന സാമ്പത്തിക-വിദേശ നയങ്ങള്‍ സംബന്ധിച്ച് പൊതുവില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വലിയ അഭിപ്രായഭേദം ഉണ്ടാകാറില്ല. സാധാരണഗതിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യാഥാസ്ഥിതിക നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കാറ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരാകട്ടെ ലിബറല്‍ നയങ്ങളും. എന്നാല്‍ റീഗന്‍റെ ആരോഹണത്തോടെ സ്ഥിതിഗതികളാകെ മാറി. തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെ കൂടുതല്‍ യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു. നിയോലിബറല്‍ ആശയങ്ങള്‍ക്ക് പൂര്‍ണ്ണമായി ഓശാന പാടാതെ നില്‍ക്കാനാവില്ലെന്നാണ് നേതാക്കളില്‍ ഭൂരിപക്ഷംപേരും എത്തിച്ചേര്‍ന്ന നിഗമനം.
2016 ലെ തെരഞ്ഞെടുപ്പ് അറുബോറനായിരിക്കും എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യ വിലയിരുത്തല്‍. മുന്‍ പ്രസിഡന്‍റിന്‍റെ ഭാര്യയും (ഹിലരി ക്ലിന്‍ണ്‍) മുന്‍ പ്രസിഡന്‍റിന്‍റെ മകനും (ജെബ് ബുഷ്) തമ്മിലുള്ള സൗഹൃദ പോരായിരിക്കും തെരഞ്ഞെടുപ്പ് എന്നായിരുന്നു പൊതുധാരണ.
രണ്ട് ഘട്ടമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തങ്ങളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. രണ്ടാംഘട്ടത്തിലാണ് ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരപ്രചാരണം നടക്കുക. ആദ്യഘട്ട പ്രചാരണങ്ങള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് വിസ്മയകരമായ ഒരു അനുഭവം ഉണ്ടായി. പ്രധാനപ്പെട്ട രാഷ്ട്രീയ നിരീക്ഷകരാരും പരിഗണനപോലും നല്‍കിയിട്ടില്ലായിരുന്ന രണ്ടുപേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയിലും മത്സരത്തിന്‍റെ മുന്നണിയിലേയ്ക്ക് വന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നതിനു വേണ്ടിയുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രമ്പിന്‍റെ രംഗപ്രവേശനമായിരുന്നു ആദ്യം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് ട്രമ്പിന്‍റെ സാമ്പത്തികമേഖല. തനി പിടിച്ചുപറിക്കാരനായ ഊഹക്കച്ചവടക്കാരന്‍ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസിദ്ധി. ദുര്‍ബലവിഭാഗങ്ങള്‍ താമസിക്കുന്ന വിലകുറഞ്ഞ അതേസമയം കണ്ണായ പ്രദേശങ്ങള്‍ കൈക്കലാക്കി അവിടെ അംബരചുംബികള്‍ പണിത് കൊള്ളിമീന്‍ വേഗതയിലാണ് ട്രമ്പ് വളര്‍ന്നത്. ടെലിവിഷന്‍ പ്രകടനങ്ങളും വട്ടത്തരങ്ങളും മൂലം അറിയപ്പെട്ടിരുന്ന അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായി മത്സരിക്കുവാന്‍ ഇറങ്ങിയപ്പോള്‍ ആരും അത്ര ഗൗരവത്തിലെടുത്തില്ല. എന്നാല്‍ റിപ്പബ്ലിക്കന്‍മാരെപ്പോലും ഞെട്ടിച്ച കടുത്ത യാഥാസ്ഥിതിക പ്രഖ്യാപനങ്ങളിലൂടെ അതിവേഗത്തില്‍ അണികളുടെ സ്വീകാര്യത അദ്ദേഹം നേടി.
അമേരിക്കയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും മുഖ്യകാരണം വിദേശ കുടിയേറ്റമാണെന്നാണ് ട്രമ്പിന്‍റെ പക്ഷം. ട്രമ്പ് കണ്ട പരിഹാരം മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുകയാണ്. അങ്ങനെ അനധികൃത കുടിയേറ്റം തടയാം. ഒരുകോടിയില്‍പ്പരം ഇത്തരക്കാര്‍ അമേരിക്കയിലുണ്ട്. അവരെയെല്ലാം നാടുകടത്തണം. താന്‍ ജയിച്ചാല്‍ വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും വലിയ കോളിളക്കം സൃഷ്ടിച്ചു. പാരീസിലെ ഭീകര അക്രമണത്തെതുടര്‍ന്ന് ട്രമ്പ് മുസ്ലിംങ്ങളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തി. മുസ്ലിംങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലുള്ള മുസ്ലിംങ്ങളെ മുഴുവന്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്നും സംശയമുള്ളവരെ മുഴുവന്‍ കരുതല്‍ തടങ്കലിലാക്കണമെന്ന പ്രഖ്യാപനം നാസി കാലഘട്ടത്തെ ജൂതവേട്ടയുടെ സ്മരണകള്‍ ഉണര്‍ത്തി. പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ട്രമ്പിന്‍റെ വാചകമടിക്ക് പിന്തുണയേറി. അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായി.
ഇതിനു സമാന്തരമായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലും പുതിയൊരു താരം ഉദിച്ചു - വര്‍മോണ്ടിലെ സെനറ്ററായ ബര്‍ണീ സാന്‍റേഴ്സ് എന്ന 70 വയസുകാരന്‍. ട്രമ്പിന്‍റെ നേരെ വിപരീതമായിരുന്നു സാന്‍റേഴ്സ്. താഴ്ന്ന ഇടത്തരം കുടുംബത്തിലെ അംഗം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ജനപ്രിയ നേതാവായിരുന്ന യൂജീന്‍ ഡെബ്സ് ആയിരുന്നു സാന്‍റേഴ്സിന്‍റെ ആദര്‍ശ പുരുഷന്‍മാരില്‍ ഒരാള്‍. 1981 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബര്‍ലിന്‍ടണ്‍ എന്ന വര്‍മോണ്ടിലെ ഒരു കൊച്ചുപട്ടണത്തിന്‍റെ മേയറായി 10 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അക്കാലത്തെ ഏക സ്വതന്ത്രമേയര്‍.. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ സെനറ്ററുമായി. പക്ഷേ ആരും അദ്ദേഹത്തെ മുഖ്യധാര രാഷ്ട്രീയക്കാരനായി പരിഗണിച്ചിരുന്നില്ല. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം ഏറ്റെടുത്ത വിശേഷണമായിരുന്നു ഇതിനു കാരണം. സോഷ്യലിസ്റ്റ് എന്നുള്ളത് ഒരു ശകാരപദമായിട്ടാണ് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയം കണ്ടിരുന്നത്.
ട്രമ്പിനെപ്പോലെ സാന്‍റേഴ്സിന്‍റെ പ്രഖ്യാപനങ്ങളും ജനങ്ങളെ ഞെട്ടിച്ചു. ഒബാമ പോലും പണക്കാരുടെമേല്‍ നികുതി കുറയ്ക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പണക്കാരുടെമേല്‍ നികുതി ചുമത്തണമെന്ന ആവശ്യവുമായി സാന്‍റേഴ്സ് എന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്യുന്നത്. പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടുവച്ചു. സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പമാണ് സാന്‍റേഴ്സിന്‍റെ ആദര്‍ശം. ബാങ്കുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം ഉയര്‍ത്തി. മാധ്യമങ്ങള്‍ സാന്‍റേഴ്സിനെ അവഗണിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടുവാന്‍ തുടങ്ങി. സാധാരണക്കാരന്‍റെ സ്ഥാനാര്‍ത്ഥിയായ തനിക്ക് കോടീശ്വരന്‍മാരുടെ തെരഞ്ഞെടുപ്പ് സംഭാവനകള്‍ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കേവലം 4 ലക്ഷം ഡോളറിന്‍റെ സ്വത്തുടമയായ സാന്‍റേഴ്സും 4 ലക്ഷം കോടി ഡോളറിന്‍റെ ആസ്തിയുള്ള ട്രമ്പും തമ്മിലുള്ള താരതമ്യം അദ്ദേഹത്തിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഹിലാരിയെ മറികടക്കുമെന്ന് തോന്നി. പക്ഷേ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം ഒന്നടങ്കം സാന്‍റേഴ്സിനെതിരെ ചരടുവലിച്ചു. ഹിലാരി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.
ട്രമ്പ് - സാന്‍റേഴ്സ് ധ്രുവീകരണത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അമേരിക്കയിലെ അസമത്വത്തിലുണ്ടായ ഭീതിജനകമായ വര്‍ദ്ധനയാണ്. 1977 ല്‍ ഏറ്റവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങള്‍ സ്വത്തിന്‍റെ 33 ശതമാനം ഉടമസ്ഥരായിരുന്നു. 2004 ആയപ്പോഴേയ്ക്കും ഇത് 50 ശതമാനത്തിലധികരിച്ചു. വളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ ഒരു ചെറുസംഘം പണക്കാരുടെ കൈയിലൊതുങ്ങി. ഇതുമൂലം അമേരിക്കയിലെ ഇടത്തരം വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. ഇടത്തരക്കാരുടെ തിരോധാനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നു.
2008 ലെ സാമ്പത്തിക തകര്‍ച്ച അസംതൃപ്തിക്ക് ആക്കം കൂട്ടി. ലക്കും ലഗാനുമില്ലാതെ ബാങ്കുകള്‍ ഭവന വായ്പകള്‍ നല്‍കിയതിന്‍റെ ഫലമായി റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഉയര്‍ന്നു. കടം വാങ്ങി വീട് വച്ചവര്‍ ആ വീടുകള്‍ പണയം വച്ച് പുതിയ വീടുകള്‍ വാങ്ങി. അതനുസരിച്ച് വിലകള്‍ പിന്നേയും ഉയര്‍ന്നു. കൂടുതല്‍ വായ്പകള്‍ നല്‍കാനുള്ള ആര്‍ത്തിയില്‍ ചില്ലറ ബാങ്കുകള്‍ തങ്ങള്‍ക്ക് കിട്ടിയ പണായാധാരങ്ങള്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ക്ക് പണയം വച്ച് വായ്പകള്‍ എടുത്തു. ഈ വായ്പകളുടെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ ബോണ്ടുകള്‍ ഇറക്കി. ഇങ്ങനെ റിയല്‍ എസ്റ്റേറ്റ് കുമിള ഊതിവീര്‍ത്തു. അവസാനം രണ്ടും മൂന്നും വീടുകള്‍ വാങ്ങിക്കൂട്ടിയവര്‍ തിരിച്ചടവിന് പോംവഴി ഇല്ലാതെ കുടിശിക വരുത്തിയതോടെ കടത്തിന്‍റെ ഈ ചീട്ടുകൊട്ടാരം പൊളിഞ്ഞു. ഭീമന്‍ ബാങ്കുകള്‍ തകര്‍ന്നു. സമ്പദ്ഘടനയെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാന്‍ ബുഷ് തലപുകഞ്ഞ് ആലോചിച്ചു.
രണ്ട് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. ഒന്ന്, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ സാധാരണക്കാരെ സഹായിക്കുക. സര്‍ക്കാര്‍ പ്രത്യേക വായ്പ അവര്‍ക്ക് ലഭ്യമാക്കിയാല്‍ കുടിശിക ഇല്ലാതാക്കാം. ബാങ്കുകളും രക്ഷപെടും. രണ്ട്, ബാങ്കുകള്‍ക്ക് നേരിട്ട് വായ്പ നല്‍കി തകര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കുക. ബാങ്കുകള്‍ കടക്കെണിയിലായവരോട് ഉദാരമായ സമീപനം കൈക്കൊള്ളുന്നതോടെ പ്രതിസന്ധിയും തീരും. ബുഷ് രണ്ടാമത്തെ മാര്‍ഗ്ഗമാണ് തെരഞ്ഞെടുത്തത്. ഒബാമയും ആ പാത തന്നെ പിന്തുടര്‍ന്നു. പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരായ ബാങ്കുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും 7.7 ലക്ഷം കോടി ഡോളറാണ് അമേരിക്കന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ബാങ്കുകള്‍ രക്ഷപെട്ടു. അവിടെ ലാഭം വീണ്ടും കുത്തനെ ഉയര്‍ന്നു. എന്നാല്‍ സാധാരണക്കാരോട് ബാങ്കുകള്‍ ഉദാരമായ സമീപനമല്ല സ്വീകരിച്ചത്. അവരില്‍ നല്ലപേര്‍ക്കും പാര്‍പ്പിടങ്ങള്‍ നഷ്ടമായി. ഈ സ്ഥിതിവിശേഷം അസംതൃപ്തിക്ക് ആക്കംകൂട്ടി.
ഈ അസംതൃപ്തി രണ്ട് വിരുദ്ധ രാഷ്ട്രീയ പ്രവണതകള്‍ക്ക് രൂപംനല്‍കി. ഒന്നാമത്തേത് റ്റീ പാര്‍ട്ടിക്കാര്‍ എന്നറിയപ്പെടുന്ന താഴ്ന്ന ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും പ്രതിഷേധങ്ങളും ലഹളകളും ആയിരുന്നു. തികച്ചും വലതുപക്ഷ തീവ്രനിലപാടുകളാണ് അവര്‍ ഉയര്‍ത്തിയത്. അമേരിക്കന്‍ പ്രതിസന്ധിക്ക് കാരണം വിദേശ കുടിയേറ്റം ആണെന്നായിരുന്നു അവരുടെ അടിസ്ഥാന നിലപാട്. ഇവരില്‍ നല്ല പങ്കു പേരെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഉള്‍ക്കൊണ്ടു. രണ്ടാമത്തേത് ഓക്യുപ്പേഷന്‍ വാള്‍സ്ട്രീറ്റ് സമരക്കാരായിരുന്നു. 99 ശതമാനം വരുന്ന സാധാരണക്കാരെ ഒരു ശതമാനം വരുന്ന ഊഹക്കച്ചവടക്കാര്‍ക്കും ധനമൂലധന നാഥന്‍മാര്‍ക്കുമെതിരെ അണിനിരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. തീവ്ര ഇടതുപക്ഷവാദികള്‍ മുതല്‍ ലിബറല്‍ ചിന്താഗതിക്കാര്‍ വരെ ഒരുമിച്ചു ചേര്‍ന്നു. പക്ഷേ ഒബാമ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. ട്രമ്പ് റ്റീ പാര്‍ട്ടിക്കാരുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാക്കാരനാണെങ്കില്‍ സാന്‍റേഴ്സ് ഓക്യുപൈ സമരക്കാരുടെ ചാര്‍ച്ചക്കാരനാണ്.
ഹിലരി സ്ഥാനാര്‍ത്ഥി ആയതോടെ ഡെമോക്രാറ്റിക് കക്ഷിയിലെ വലതുപക്ഷ മധ്യമാര്‍ഗ്ഗക്കാര്‍ ശക്തരായി. അതേസമയം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആയതിനുശേഷം തന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി ട്രമ്പ് കൂടുതല്‍ മിതവാദി ആയിട്ടുണ്ട്. തന്‍റെ ചില വാക് പ്രയോഗങ്ങള്‍ക്ക് പരസ്യമായി അദ്ദേഹം മാപ്പു പറയുകപോലും ചെയ്തു. അങ്ങനെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പരമ്പരാഗത മധ്യമാര്‍ഗ്ഗത്തില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...