Showing posts with label വിലക്കയറ്റം. Show all posts
Showing posts with label വിലക്കയറ്റം. Show all posts

Wednesday, January 15, 2014

വിലവര്‍ദ്ധന കോര്‍പറേറ്റുകള്‍ക്കുവേണ്ടി

2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വെറും 279 രൂപയായിരുന്നു ഡല്‍ഹിയില്‍ സിലിണ്ടറൊന്നിന് പാചകവാതകത്തിന്റെ വില. 1989ല്‍ അത് 57 രൂപയും. 57 രൂപയില്‍ നിന്ന് 279 ല്‍ എത്താന്‍ വേണ്ടിവന്നത് ഇരുപതു വര്‍ഷം. അതേ പാചകവാതകത്തിന് ഇന്ന് വില 1290 രൂപ. സബ്സിഡി കിട്ടിയാല്‍ കിട്ടിയെന്നു പറയാം. പാചകവാതക സിലിണ്ടര്‍ വേണമെങ്കില്‍ രൊക്കം 1290 രൂപ നല്‍കിയേ തീരൂ. വെറും അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റമാണിത്.

വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിടാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. 2009 തുടങ്ങുമ്പോള്‍ 40 രൂപയായിരുന്ന പെട്രോളിന് ഇന്ന് 73 രൂപയാണ്. നാലു വര്‍ഷത്തിനുളളില്‍ 33 രൂപയുടെ വര്‍ധന. 1989ല്‍ 8.50 രൂപയായിരുന്ന പെട്രോള്‍വില 20 വര്‍ഷം കൊണ്ടാണ് 40 ല്‍ എത്തിയത്. ഇരട്ടിയിലേക്കു പറക്കാന്‍ വെറും അഞ്ചുവര്‍ഷം.

നമ്മുടെ അക്കൗണ്ടിലേക്ക് പിന്നീട് ഇടുന്ന സബ്സിഡി കിഴിച്ചാല്‍ ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധനയില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍പ്പിന്നെ ആ കുറഞ്ഞ വിലയ്ക്ക് തുടക്കത്തില്‍ത്തന്നെ ഗ്യാസ് നല്‍കിയാല്‍ പോരേ. 445 രൂപ കിഴിച്ചു ബാക്കി രൂപ പലിശയൊന്നുമില്ലാതെ എണ്ണക്കമ്പനികളുടെ പോക്കറ്റില്‍ ഇടണോ? ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ഭാവിയില്‍ ഇനിയും വില വര്‍ധിപ്പിക്കും. പക്ഷേ, സബ്സിഡി കൂടില്ല. സബ്സിഡി മാസങ്ങള്‍ കഴിഞ്ഞു കിട്ടുന്ന ഒന്നായതുകൊണ്ട് തങ്ങള്‍ കബളിപ്പിക്കപ്പെടുന്ന വിവരം ഉപഭോക്താക്കള്‍ അറിയില്ല. ഇപ്പോള്‍ ഡീസലിന് മാസം 50 പൈസ കൂട്ടുന്ന അതേ അടവ്.

സിലിണ്ടറിന്റെ എണ്ണം കൂട്ടില്ലെന്നു ശഠിച്ച മൊയ്ലി ഇപ്പോഴതു 12 ആക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞുതുടങ്ങി. പക്ഷേ, ഒരു സിലിണ്ടറേ ഒരു സമയം കിട്ടൂ. ബുക്കു ചെയ്താല്‍ മുപ്പതു മുതല്‍ 60 ദിവസം വരെ കാത്തിരുന്നാലേ സിലിണ്ടര്‍ കിട്ടൂ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പന്ത്രണ്ടല്ല, 24 ആക്കി വര്‍ധിപ്പിച്ചാലും പ്രയോഗത്തില്‍ ആറില്‍ക്കൂടുതല്‍ കിട്ടില്ല. എന്തെല്ലാം തട്ടിപ്പുകള്‍.

കോര്‍പറേറ്റു കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ യഥാര്‍ഥചിത്രം പരിശോധിക്കാം.

വിദേശത്തുനിന്ന് ഒരു സിലിണ്ടര്‍ വാതകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് 1061 രൂപയാണ്. രാജ്യത്ത് ആകെ ആവശ്യമുള്ള എല്‍പിജിയുടെ 20 ശതമാനംപോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല. കടത്തുകൂലിയും ബോട്ട്ലിങ് ചാര്‍ജും ചേര്‍ത്തു കഴിയുമ്പോള്‍ 1061 രൂപയ്ക്ക് റിഫൈനറിയില്‍നിന്ന് ലഭിക്കുന്ന പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 1259 രൂപയാകും. ബോട്ട്ലിങ് പ്ലാന്റിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 23 രൂപയാണ്. വിതരണക്കാരുടെ ലാഭവും മറ്റു ചെലവുകളും ചേര്‍ത്ത് 1277 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം ഒരു സിലിണ്ടറിന്റെ മതിപ്പുവില. ഗാര്‍ഹിക സിലിണ്ടറിന് 1290 രൂപ ഈടാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 13 രൂപയുടെ വ്യത്യാസമേയുള്ളു.

വാണിജ്യസിലിണ്ടറിന്റെ കാര്യമെടുത്താലോ? ഗാര്‍ഹിക സിലിണ്ടര്‍ 14.5 കിലോഗ്രാമും വാണിജ്യ സിലിണ്ടര്‍ 19 കിലോഗ്രാമുമാണ്. ആനുപാതികമായി വില വര്‍ധിപ്പിച്ചാല്‍ വാണിജ്യസിലിണ്ടറിന് 1708 രൂപ വരും. പക്ഷേ, വര്‍ധിപ്പിച്ചത് 386 രൂപ. ഇതാണ് യഥാര്‍ഥത്തിലുള്ള തീവെട്ടിക്കൊള്ള. ന്യായീകരണമില്ലാത്ത ഈ വിലവര്‍ധനയുടെ ഫലമായി ഹോട്ടലുകളില്‍ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു.

വിലനിര്‍ണയത്തിലെ മറ്റൊരു കള്ളക്കളികൂടി പറയാം. നമുക്കാവശ്യമുളള പാചകവാതകത്തിന്റെ 20 ശതമാനംമാത്രമാണ് ഇറക്കുമതിചെയ്യുന്നത് എന്നു പറഞ്ഞുവല്ലോ. ബാക്കി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പക്ഷേ, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകത്തിനും ഇറക്കുമതിചെയ്യുന്ന പാചകവാതകത്തിന്റെ വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോഴും പ്രകൃതിവാതകം കുഴിച്ചെടുക്കുമ്പോഴും ഉപോല്‍പ്പന്നമായി പാചകവാതകം ലഭിക്കും.

 ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇങ്ങനെ ലഭിക്കുന്ന പാചകവാതകത്തിന്റെ ഉല്‍പ്പാദനച്ചെലവ്. അതിന്റെ നേട്ടം അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ന്യായമായ വിലയ്ക്ക് ഇന്ത്യാക്കാര്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയല്ല, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പകരം അന്തര്‍ദേശീയ വിലയ്ക്കു വിറ്റ് കൊള്ളലാഭംകൊയ്യാന്‍ ഇന്ത്യയിലെ ഉല്‍പ്പാദകരെ കയറൂരിവിടുന്നു.

കൃഷ്ണാ ഗോദാവരി ബേസിനില്‍നിന്ന് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന് റിലയന്‍സ് നിശ്ചയിച്ച വില അംഗീകരിച്ചു നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്റെ യഥാര്‍ഥ ഉല്‍പ്പാദന ചെലവ് 1.8 ഡോളറാണ്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീംകോടതിയില്‍ വെളിപ്പെട്ട കണക്കാണിത്. ഈ വില 4.2 ഡോളറായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിക്കൊടുത്തു. പക്ഷേ, അന്തര്‍ദേശീയ വില കിട്ടണമെന്നായിരുന്നു റിലയന്‍സിന്റെ ശാഠ്യം.

ആ ശാഠ്യത്തെ പരസ്യമായി അനുകൂലിക്കുന്ന ആളാണ് നമ്മുടെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഉല്‍പ്പാദനം കുത്തനെ വെട്ടിക്കുറച്ച് റിലയന്‍സ് സര്‍ക്കാരില്‍ വലിയ സമ്മര്‍ദം ചെലുത്തി. പാചകവാതകം അവശ്യവസ്തുവായി ഉപയോഗിക്കുന്ന ഫാക്ടറികള്‍ അടച്ചിടേണ്ട അവസ്ഥയായി. ഇറക്കുമതി കുത്തനെ കൂടി. അതോടെ വില എട്ടു ഡോളറായി വര്‍ധിപ്പിച്ചുകൊടുത്തു. എന്നിട്ടും റിലയന്‍സിന്റെ മുറുമുറുപ്പു തീര്‍ന്നിട്ടില്ല. അന്തര്‍ദേശീയ വിലയായ 14 ഡോളര്‍ ലഭിക്കാനുള്ള സമ്മര്‍ദം അവര്‍ തുടരുകയാണ്. ഇതേ കൊള്ളതന്നെയാണ് പാചകവാതകത്തിന്റെ കാര്യത്തില്‍ റിഫൈനറികളും നടത്തുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്രവില ഈടാക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാകുന്നുണ്ട്. ഇത് എത്രയെന്ന് ആരും വെളിപ്പെടുത്തുന്നില്ല. ഈ ലാഭം മറച്ചുവച്ചാണ് അണ്ടര്‍ റിക്കവറി എന്ന പേരില്‍ നഷ്ടക്കണക്ക് പ്രചരിപ്പിക്കുന്നത്. അണ്ടര്‍ റിക്കവറി എന്നതുതന്നെ ഒരു അനുമാനക്കണക്കാണ്. ഉപയോക്താക്കളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുളള ഒരടവ്.

ഒരുവശത്ത് കള്ളക്കണക്കു പ്രചരിപ്പിച്ച് ഭീമമായ വിലവര്‍ധന വരുത്തുമ്പോള്‍ മറുവശത്ത് ആധാറിന്റെ പേരില്‍ മറ്റൊരു കള്ളക്കളി കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമാവധി പേരെ സബ്സിഡി ആനുകൂല്യത്തിന് പുറത്താക്കുക എന്നതാണ് ആധാറിന്റെ ആത്യന്തിക ലക്ഷ്യം. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്സിഡി ലഭിക്കാത്തവരായി. ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. രൊക്കം 1294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. സമയപരിധി രണ്ടുമാസംകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നമ്മുടെ ഭക്ഷ്യമന്ത്രി ആശ്വസിക്കുന്നത്. പക്ഷേ, രണ്ടു മാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

ആധാറിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് ഈ കമ്പനികളും കേന്ദ്രസര്‍ക്കാരും. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ശക്തമായ ജനകീയ വികാരം ഉയര്‍ന്നപ്പോള്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയില്ല എന്നൊരു ഉറപ്പ് 2013 മെയ് 8നും ആഗസ്ത് 23നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ നല്‍കുകയുംചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിനു നല്‍കിയ ഉറപ്പുപോലും പാലിക്കാതെ കോര്‍പറേറ്റു കമ്പനികള്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളും പാര്‍ലമെന്റും കോടതിയുമൊന്നും അവര്‍ക്കൊരു പ്രശ്നമേയല്ല.

ആധാറിന്റെ മറവില്‍ സബ്സിഡി പടിപടിയായി വെട്ടിക്കുറയ്ക്കപ്പെടും. പാചകവാതകത്തിന് ഇപ്പോള്‍ വരുത്തിയ 230 രൂപയുടെ വര്‍ധന സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇപ്പോള്‍ പാലിച്ചാലും ഭാവിയില്‍ അങ്ങനെയുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്കു വര്‍ധിപ്പിച്ചാലുണ്ടാകുന്ന രൂക്ഷമായ പ്രതിഷേധത്തെ മറികടക്കാന്‍ മാസം തോറും ഡീസലിന്റെ വില അമ്പതു പൈസ വീതം വര്‍ധിപ്പിച്ചതു നാം കണ്ടതാണ്. അതുപോലുള്ള ഒരടവാണിതും. ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന സബ്സിഡിത്തുക ഉയരില്ല.

അങ്ങനെ ക്രമേണ സബ്സിഡിതന്നെ ഇല്ലാതാകും. ആധാറിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളുടെ ഖജനാവിലുമെത്തും. നിലവില്‍ സ്വകാര്യ കമ്പനികള്‍ക്കു സബ്സിഡി ആനുകൂല്യം ലഭിക്കുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം പലരീതിയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ നികത്തും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ലാഭത്തില്‍ ഒരുവിഹിതം പൊതുമേഖലാ വ്യാപാരക്കമ്പനികള്‍ക്ക് നല്‍കിയും ഓയില്‍ ബോണ്ടുകള്‍ ഇറക്കിയും കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളെ സഹായിക്കാറുണ്ട്.

സ്വകാര്യക്കുത്തകകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് വിവേചനമാണെന്ന് അന്തര്‍ദേശീയ എനര്‍ജി കമിഷനിലും മറ്റും റിലയന്‍സ് പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം വിവേചനംഇല്ലാതാക്കാനുള്ള ബാധ്യത ലോകവ്യാപാര കരാര്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റേതാണ്. അതു നിറവേറ്റാനുളള എളുപ്പവഴി ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി പണമായി നല്‍കലാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതു കമ്പനിയില്‍നിന്ന് ഗ്യാസ് വാങ്ങിയാലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ സബ്സിഡി പണമായി എത്തും. അങ്ങനെ റിലയന്‍സിനും കിട്ടും കേന്ദ്രസര്‍ക്കാര്‍ പണം.

ആധാറും വിലവര്‍ധനയുമൊക്കെ പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് എന്ന് വീരപ്പമൊയ്ലി വീമ്പടിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം റിലയന്‍സുപോലുളള സ്വകാര്യ കുത്തകകളെ സഹായിക്കുകയാണ്. മറയില്ലാത്ത ഈ കോര്‍പറേറ്റ് ദാസ്യമാണ് രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം.

Tuesday, September 10, 2013

തകരുന്ന രൂപയും തിരിഞ്ഞുകുത്തുന്ന ഉദാരവല്‍ക്കരണവും

  • Deshabhimani Varika 
  • എത്ര രൂപ കൊടുത്താന്‍ ഒരു ഡോളര്‍ കിട്ടും? ഒരു ഡോളര്‍ തന്നാല്‍ എത്ര രൂപ കൊടുക്കാന്‍ തയ്യാറാകും? രൂപയും ഡോളറും തമ്മിലുള്ള ഈ കൈമാറ്റത്തിനെയാണ് വിനിമയ നിരക്ക് എന്നുപറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 രൂപയായി. രൂപയുടെ വിനിമയ നിരക്ക് അഥവാ കൈമാറ്റ തോത് ഇടിഞ്ഞു. കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് പകരം ലഭിക്കുമെന്നുള്ളതാണ് ഏതൊരു വസ്തുവിന്റെയും വിനിമയ മൂല്യം. അതുകൊണ്ട് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രൂപയുടെ മൂല്യത്തില്‍ ദിവസംതോറും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിലാണ്.

    ബാലപാഠങ്ങളില്‍നിന്ന് ആരംഭിക്കാം ഓരോ രാജ്യത്തും നാണയങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിലും ഒരേ നാണയമായിരുന്നെങ്കില്‍ വിനിമയ നിരക്കിന്റെ പ്രശ്നമേ ഉദിക്കുകയില്ലല്ലോ. ലോക നാണയ വ്യവസ്ഥയിലെ മുഖ്യ നാണയം ഡോളറാണ്. അതുകൊണ്ടാണ് രൂപയും ഡോളറുമായുള്ള വിനിമയനിരക്ക് എടുത്ത് ഉദാഹരിക്കുന്നത്. ഇതുപോലെ ലോകത്തിലെ മറ്റ് ഏത് നാണയമായും രൂപക്ക് വിനിമയ നിരക്കുണ്ട്. അവയുടെ നീക്കങ്ങള്‍ പലപ്പോഴും ഒരേപോലെ ആകണമെന്നില്ല. ചിലപ്പോള്‍ വിപരീത ദിശയിലുമാകാം. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യത്തെ പണ്ട് എല്ലാവരും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന് 1971 വരെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 35 ഡോളര്‍ ആയിരുന്നു. ആര് 35 ഡോളര്‍ കൊണ്ട് കൊടുത്താലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഇതുപോലെ എല്ലാ രാജ്യങ്ങളും സ്വര്‍ണവും നാണയവും തമ്മിലുള്ള വിനിമയനിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ നാണയങ്ങളുടെ വിനിമയ നിരക്ക് കണക്കുകൂട്ടല്‍ എളുപ്പമാകും.

    രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്ക മാത്രമാണ് സ്വര്‍ണവുമായുള്ള ബന്ധം തുടരാന്‍ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളും ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് പ്രഖ്യാപിച്ചു. അമേരിക്കയാകട്ടെ ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ നിര്‍ത്താമെന്ന് സമ്മതിച്ചു. അതിനെന്തുവേണം. ആര് 35 ഡോളര്‍ കൊണ്ടുവന്നാലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്ക തയ്യാറാകണം. ഈ തീര്‍പ്പുകളൊക്കെ പൊളിച്ചത് റിച്ചാര്‍ഡ് നിക്സണ്‍ ആണ്. നിക്സണ് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. വിയറ്റ്നാം യുദ്ധം നടത്താന്‍ ഇഷ്ടംപോലെ അമേരിക്കന്‍ ഡോളര്‍ കമ്മട്ടത്തിലിടിച്ച് ലോകം മുഴുവന്‍ വാരിവിതറി. ഡോളര്‍ സ്വര്‍ണത്തിന് സമമെന്ന് കരുതി മാലോകരെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടി. പിന്നീട് ചിലര്‍ ഈ ഡോളര്‍ സ്വര്‍ണമാക്കി മാറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെയടുത്തുചെന്നപ്പോഴാണ് പുകില്‍ ആരംഭിച്ചത്. ചോദിക്കുന്ന എല്ലാവര്‍ക്കും ഡോളറിന് പകരം സ്വര്‍ണം കൊടുത്താല്‍ അമേരിക്ക പാപ്പരാകുമെന്ന് മനസ്സിലാക്കിയ നിക്സണ്‍ പഴയ ഉറപ്പുകളില്‍നിന്നും പിന്മാറി. മേലില്‍ ഡോളറുമായി വന്നാല്‍ പുതിയ ഡോളര്‍ നോട്ടുകളേ തരാന്‍ പറ്റൂ എന്നായി നിലപാട്. അതോടെ ലോക നാണയ വ്യവസ്ഥ തകിടം മറിഞ്ഞു. ഒന്നിനും ഒരു തിട്ടവുമില്ലാതായി. നാണയങ്ങള്‍ തമ്മിലുള്ള വിനിമയ നിരക്കിലുള്ള സ്ഥിരത നഷ്ടപ്പെട്ടു.

    നാണയങ്ങളുടെ മൂല്യം അളക്കുന്നതെങ്ങനെ? നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റത്തോത് എങ്ങനെയാണ് നിശ്ചയിക്കപ്പെടുക എന്ന ചോദ്യം സങ്കീര്‍ണമായി തീര്‍ന്നു. ഇതിനുള്ള മാര്‍ഗം ഇതാണ്: നൂറ് രൂപയ്ക്ക് നമ്മുടെ നാട്ടില്‍ എന്തെല്ലാം സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുമെന്ന് നോക്കുക. ഇതേ സാധനങ്ങള്‍ അമേരിക്കയില്‍ വാങ്ങാന്‍ രണ്ട് ഡോളര്‍ വേണമെന്നിരിക്കട്ടെ. അപ്പോള്‍ 100 രൂപാ സമം രണ്ട് ഡോളര്‍ എന്നു വരുന്നു. അഥവാ രൂപയുടെ മൂല്യം ഒരു ഡോളര്‍ സമം 50 രൂപയാണ്.

    ഇനിയുള്ള കണക്ക് കൂട്ടല്‍ മുഴുവന്‍ കുറച്ചു കൂടി ലളിതമാക്കാന്‍ ഒരു അനുമാനം സ്വീകരിക്കാം. നാണയത്തിന്റെ മൂല്യം അളക്കുന്നതിന് നിശ്ചിത തുകക്ക് എന്തെല്ലാം ചരക്കുകള്‍ കിട്ടുമെന്ന് കണക്കാക്കണമെന്നാണല്ലോ പറഞ്ഞത്. കണക്ക് കൂട്ടുവാനുള്ള എളുപ്പത്തിന് അമേരിക്കയും ഇന്ത്യയും ഒറ്റ ചരക്കേ ഉണ്ടാക്കുന്നുള്ളൂ എന്ന് കരുതുക. പഞ്ചസാര മാത്രം. ഒരു കിലോ പഞ്ചസാരക്ക് ഇന്ത്യയില്‍ അമ്പത് രൂപ. അമേരിക്കയില്‍ ഒരു ഡോളര്‍. എങ്കില്‍ ഒരു ഡോളര്‍ സമം 50 രൂപയായിരിക്കും. അഥവാ 1:50. ഇനി ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടായി പഞ്ചസാരയുടെ വില 100 രൂപയായി. നേരത്തെ 50 രൂപയ്ക്ക് വാങ്ങിയിരുന്ന പഞ്ചസാര വാങ്ങാന്‍ ഇന്ത്യയില്‍ 100 രൂപ കൊടുക്കണം. രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 100 രൂപയായി കുറയും. രൂപയുടെ മൂല്യം ഇടിയും. വിലക്കയറ്റം ഉണ്ടായില്ലെങ്കിലും ഉല്‍പ്പാദനക്ഷമതയില്‍ മാറ്റം വന്നാലും രൂപയുടെ മൂല്യം ഇടിയാം.

    അമേരിക്കയില്‍ പുതിയൊരു അത്യന്താധുനിക പഞ്ചസാര ഉണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചെന്നിരിക്കട്ടെ. തല്‍ഫലമായി പഞ്ചസാരയുടെ ഉല്‍പ്പാദന ചെലവ് നേരത്തെ ഒരു ഡോളര്‍ ആയിരുന്നത് അര ഡോളര്‍ ആയി കുറഞ്ഞു. അപ്പോള്‍ അര ഡോളര്‍ സമം 50 രൂപ അഥവാ രൂപയുടെ മൂല്യം ഒരു ഡോളറിന് 100 രൂപയായി കുറയുന്നു. മറിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ രൂപയുടെ മൂല്യം ഉയരുകയും ചെയ്യും. മേല്‍പ്പറഞ്ഞ സന്തുലനാവസ്ഥ കണക്കിലെടുക്കാതെ ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രൂപ യുടെ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തെന്നിരിക്കട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. യഥാര്‍ഥത്തില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 രൂപയാണ്. പക്ഷേ വിലക്കയറ്റമോ ഉല്‍പ്പാദനക്ഷമതയിലോ മാറ്റമൊന്നുമില്ലാതെ രൂപയുടെ മൂല്യം ഡോളറിന് 100 രൂപയായെന്നിരിക്കട്ടെ. നേരത്തെ ഒരു ഡോളറുമായി ഇന്ത്യയില്‍ വന്നാല്‍ അമേരിക്കക്കാരന് 50 രൂപയുടെ പഞ്ചസാര വാങ്ങാമായിരുന്നിടത്ത് 100 രൂപയുടെ പഞ്ചസാര ഇപ്പോള്‍ വാങ്ങാം. ഇതിന്റെ ഫലമായി ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര കയറ്റുമതി കൂടും. പഞ്ചസാരയുടെ വില ഡോളറായി അമേരിക്ക തരുന്നതുകൊണ്ട് നമ്മുടെ കൈയിലുള്ള ഡോളര്‍ ശേഖരം കൂടും. ഡോളര്‍ സുലഭമാകുമ്പോള്‍ മറ്റേതു ചരക്കിനെയും പോലെ അതിന്റെ മൂല്യവും ഇടിയും. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ രൂപയുടെ മൂല്യം കൂടും. ഇതിങ്ങനെ കുറേനാള്‍ തുടരുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ഒരു ഡോളര്‍ സമം 50 രൂപ എന്ന സന്തുലനാവസ്ഥയില്‍ എത്തിച്ചേരും.

    അതേസമയം രൂപയുടെ മൂല്യം കൃത്രിമമായി ഉയര്‍ത്തിവയ്ക്കുകയാണെങ്കില്‍ നമ്മുടെ കയറ്റുമതി കുറയും, ഇറക്കുമതി കൂടും. ഡോളര്‍ ദുര്‍ലഭമായി തീരും. ഇതിന്റെ ഫലമായി ഡോളറിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം താഴും.

    ഇതാണ് ധനമന്ത്രി ചിദംബരം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന സിദ്ധാന്തം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും രൂപയുടെ യഥാര്‍ഥ മൂല്യം ഇന്നുള്ള നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.വിപണിയുടെ മുന്‍വിധിയോ തെറ്റിദ്ധാരണയോ പരിഭ്രാന്തിയോ കൊണ്ടാണ് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഭയപ്പെടേണ്ട. കുറച്ചുനേരം കൂടി ക്ഷമാപൂര്‍വം കാത്തിരിക്കുക. രൂപയുടെ മൂല്യം തനിയെ ഉയര്‍ന്ന് സന്തുലന നിലയില്‍ എത്തിച്ചേരും.

    രൂപയുടെ ഊഹക്കച്ചവടം

    ചിദംബരം ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ രൂപയുടെ മൂല്യത്തിന്റെ ഗതി താഴേക്ക് തന്നെയാണ്. എവിടെയാണ് വിശകലനം പാളിയത്? ചിദംബരം നല്‍കിയ സാമ്പത്തികശാസ്ത്ര വിശദീകരണത്തില്‍ കമ്പോളത്തില്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പിന്നെ പ്രവാസികളും ഫാക്ടറിയിലും മറ്റും മുതല്‍മുടക്കാന്‍ വരുന്ന വിദേശ നിക്ഷേപകരും മാത്രമേ ഉള്ളൂ. ഇവര്‍ മാത്രമുള്ളപ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന അസന്തുലനാവസ്ഥ സ്വയം പരിഹരിക്കാനുള്ള ശക്തമായ എതിര്‍ പ്രവണതകള്‍ സ്വാഭാവികമായി തന്നെ ഉണ്ടായിക്കൊള്ളും. പക്ഷേ ഇപ്പോഴത്തെ നില അങ്ങനെയല്ല. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പോലെ തന്നെ പ്രമാണികളാണ് നാണയ രംഗത്തെ ഊഹക്കച്ചവടക്കാര്‍. രൂപയുടെ മൂല്യം ഇടിയും എന്നുകണ്ട് ഊഹക്കച്ചവടക്കാര്‍ കൈയിലുള്ള രൂപയെല്ലാം ഡോളറാക്കി മാറ്റും. എന്നിട്ട് രൂപയുടെ മൂല്യമിടിയുമ്പോള്‍ ഡോളറെല്ലാം മറിച്ചുവിറ്റ് ലാഭമുണ്ടാക്കും. ഊഹക്കച്ചവട ക്കാര്‍ ഡോളര്‍ വാങ്ങുന്നു എന്നതുതന്നെ ഡോളറിന്റെ മൂല്യം ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും ഇടയാക്കും. രൂപയുടെ മൂല്യം ഉയരാനുള്ള പ്രവണതയെങ്കില്‍ തിരിച്ചായിരിക്കും ഊഹക്കച്ചവടക്കാരുടെ പ്രവൃത്തികള്‍.

    മേല്‍പ്പറഞ്ഞവര്‍ പണക്കമ്പോളത്തിലെ ചെറുകിട വ്യാപാരികളോ ബ്രോക്കര്‍മാരോ മാത്രമാണ്. വമ്പന്മാര്‍ വേറെയുണ്ട്. അവര്‍ വലിയ തോതില്‍ അന്തര്‍ദേശീയമായി വിദേശനാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. ഇപ്പോഴാവട്ടെ നാണയങ്ങള്‍ കൊണ്ടുള്ള സാട്ടാ കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ നിശ്ചിത നിരക്കില്‍ നാണയങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കുന്നു. ഇങ്ങനെയുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ വാങ്ങിയവര്‍ വീണ്ടും മറ്റുള്ളവരോട് മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കുന്നു. കരാറുകള്‍ മറിച്ചുവില്‍ക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ശുദ്ധ വാതുവെപ്പിലും ചൂതാട്ടത്തിലുമാണ്. ഇതുവരെ പറഞ്ഞ ഇടപാടുകളില്‍ യഥാര്‍ഥ നാണയങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ ആത്യന്തികമായെങ്കിലും കൈമാറണം. എന്നാല്‍ "ഡെറവേറ്റീവ്" കച്ചവടം എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക ചൂതാട്ടത്തിന് ഇതുപോലും വേണ്ട. നാണയങ്ങളുടെ വിനിമയനിരക്ക് നിശ്ചിത നിലവാരത്തിലേക്ക് ഉയരുമോ താഴുമോ എന്നതുസംബന്ധിച്ച് ശതകോടികളുടെ വാതുവെപ്പാണ് ഇവിടെ നടക്കുന്നത്. ഇവരുടെ ഇടപാടുകളാണ് പലപ്പോഴും വിനിമയ നിരക്കിനെ നിശ്ചയിക്കുന്നത്. 2002ല്‍ മൊത്തം "ഡെറവേറ്റീവ്" വ്യാപാരം 106 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. 2008ല്‍ അത് 680 ലക്ഷം കോടി ഡോളറായി വളര്‍ന്നു. ലോക ഉല്‍പാദനം 65 ലക്ഷം കോടി ഡോളറും ലോക വ്യാപാരം 65 ലക്ഷം കോടി ഡോളറും ആയിരുന്നെന്ന് ഓര്‍ക്കണം. അതുകൊണ്ട് സ്വാഭാവികമായ സന്തുലനാവസ്ഥയില്‍ എത്തിച്ചേരും മുമ്പ് സമൂലമായ തകര്‍ച്ചയെ നേരിടേണ്ടിവന്നേക്കാം.

    ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഒരു പ്രധാനകാരണം ഊഹക്കച്ചവടക്കാരാണെന്ന് റിസര്‍വ് ബാങ്കിന് അഭിപ്രായമുണ്ട്. രൂപയുടെ വിനിമയ നിരക്കിനുമേല്‍ വാതുവയ്ക്കുന്നതിന് ഇന്ത്യയിലെ തന്നെ ചില ബാങ്കുകളും കോര്‍പറേറ്റുകളും വരെ ഉണ്ടത്രെ. ഇതിന് തടയിടുന്നതിനുവേണ്ടി കൂടിയാണ് ബാങ്കുകളുടെ വശമുള്ള പണലഭ്യത കുറയ്ക്കുന്നതിന് ചില നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.

    ഡോളറിന്റെ ഡിമാന്റും സപ്ലൈയും

    എന്നാല്‍ രൂപയുടെ മൂല്യത്തിനുണ്ടായിരിക്കുന്ന ഇടിവിന് കാരണം ഊഹക്കച്ചവടക്കാരും അന്തര്‍ദേശീയ സംഭവവികാസങ്ങളും മാത്രമാണെന്ന ന്യായവാദത്തോട് ഒട്ടും യോജിക്കാനാവില്ല. രൂപയുടെ മൂല്യം ആത്യന്തികമായി നിര്‍ണയിക്കപ്പെടുക തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ രൂപയുടെയും വിദേശനാണയത്തിന്റെയും താരതമ്യേന വാങ്ങല്‍ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ അതതു സമയത്ത് കമ്പോളത്തില്‍ രൂപയുടെ മൂല്യം നിര്‍ണയിക്കപ്പെടുക വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും അനുസരിച്ചായിരിക്കും.

    സപ്ലൈ അപേക്ഷിച്ച് വിദേശനാണ്യത്തിന് ഡിമാന്റ് കൂടുകയാണെങ്കില്‍ രൂപയുടെ മൂല്യമിടിയും. മറിച്ചാണെങ്കില്‍ തിരിച്ചും സംഭവിക്കും. ഇതില്‍നിന്ന് മുതലെടുക്കാനാണല്ലോ ഊഹക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും ചരക്കുകളുടെയും സേവനത്തിന്റെയും വിദേശ വ്യാപാരത്തെ ആശ്രയിച്ചിരിക്കും (പ്രവാസി സേവനങ്ങള്‍ക്ക് അടക്കം). കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശനാണയം ലഭിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശ നാണയം ചെലവാകുന്നു. കയറ്റുമതിയേക്കാള്‍ ഉയര്‍ന്നതാണ് ഇറക്കുമതി എങ്കില്‍ അതായത് വിദേശവ്യാപാരം കമ്മിയാണെങ്കില്‍ ഇറക്കുമതിക്കാര്‍ക്ക് നല്‍കാനുള്ള വിദേശനാണയം കൈയില്‍ ഇല്ലാതെവരും. രണ്ട് രീതിയില്‍ ഈ കമ്മി നികത്താം.

    1) ഇങ്ങനെയുള്ള സ്ഥിതിവിശേഷത്തെ നേരിടുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരു വിദേശനാണയ ശേഖരം സൂക്ഷിക്കാറുണ്ട്. അതില്‍നിന്ന് വിദേശനാണയം എടുത്ത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാം.

    2) വിദേശത്തുനിന്ന് വായ്പ എടുക്കുകയോ അല്ലെങ്കില്‍ നമ്മുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനോ കഴിഞ്ഞാല്‍ നമുക്ക് വിദേശനാണയം ലഭിക്കും. അത് ഇറക്കുമതിക്കാര്‍ക്ക് നല്‍കി രൂപയുടെ മൂല്യം സംരക്ഷിക്കാം. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മള്‍ രണ്ടാമത് പറഞ്ഞ മാര്‍ഗം അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    വിദേശവ്യാപാര കമ്മി

    ഇതിനൊരു പശ്ചാത്തലമുണ്ട്. നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടു. തന്മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ പുതുതായി വികസിച്ച വ്യവസായങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടുള്ളതാണ്. മാത്രമല്ല സ്വര്‍ണമടക്കമുള്ള ആഡംബര വസ്തുക്കളും വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇങ്ങനെ ഇറക്കുമതിച്ചെലവ് ഉയര്‍ന്നപ്പോള്‍ കയറ്റുമതി വരുമാനം അതേ തോതില്‍ വര്‍ധിച്ചില്ല. പ്രവാസികളുടെ വരുമാനം ഗണ്യമായി ലഭിച്ചുകൊണ്ടിരുന്നെങ്കിലും വ്യാപാര കമ്മി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ആഗോളമാന്ദ്യം തുടങ്ങിയതോടെ കയറ്റുമതി മന്ദീഭവിച്ചത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇപ്രകാരം വ്യാപാര കമ്മി കൂടി. നടപ്പുവര്‍ഷം കമ്മി നികത്താന്‍ അധികമായി 8000 കോടി ഡോളറെങ്കിലും വിദേശനാണയം ലഭിച്ചേ പറ്റൂ എന്ന നിലയിലാണിപ്പോള്‍. രാജ്യത്തെ മൊത്തം വ്യാപാരകമ്മി (സേവന വ്യാപാരമടക്കം) ദേശീയവരുമാനത്തിന്റെ 5 ശതമാനത്തോളം വരും. ഇത് രണ്ടര ശതമാനത്തിനപ്പുറം ഉയരുന്നത് അപകടകരമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

    രാജ്യം വിദേശവിനിമയ രംഗത്ത് വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ 2012 അവസാനം വരെ ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചു. കാരണം ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വിപുലമായ തോതില്‍ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വലിയ സാമ്പത്തികനേട്ടമായി അവര്‍ പെരുമ്പറമുഴക്കി. വിദേശ നിക്ഷേപത്തിലൂടെ വന്ന വിദേശ നാണയം ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി കഴിഞ്ഞിട്ടും മിച്ചംവന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ആയിരുന്നു. ഇതൊരു സര്‍വകാല റിക്കാര്‍ഡാണ്.

    ഭീമന്‍ വിദേശനാണയ ശേഖരത്തിന് പിന്നില്‍

    പക്ഷേ ഈ ഭീമന്‍ വിദേശനാണയ ശേഖരത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ഒന്നാമത്തേത് ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപത്തില്‍ നല്ല പങ്കും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും ഊഹക്കച്ചവടത്തിനായി വന്ന ഹ്രസ്വകാലനിക്ഷേപങ്ങളായിരുന്നു. ഫാക്ടറിയിലും മറ്റും വരുന്ന വിദേശനിക്ഷേപം പൂര്‍ണമായി എതിര്‍ക്കേണ്ടതില്ല. വിദേശനാണയ രംഗത്ത് അവര്‍ അപകടകാരികളുമല്ല. ഇന്ത്യയില്‍നിന്ന് അവരുടെ ഡോളര്‍ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ഫാക്ടറിയും മറ്റും ആദ്യം വില്‍ക്കണം. അതിന് കാലം പിടിക്കും. അതേസമയം ഹ്രസ്വകാല വായ്പകളാകട്ടെ എപ്പോള്‍ വേണമെങ്കിലും നാടുവിട്ടുപോകാം. നമ്മുടെ കടത്തിലെ 44 ശതമാനം ഇന്ന് ഹ്രസ്വകാല വായ്പകളാണ്. അവ എപ്പോള്‍ പിന്‍വാങ്ങുന്നുവോ അന്ന് നമ്മള്‍ തകരും.

    രണ്ടാമതായി ഇന്ത്യയിലേക്ക് വന്ന ഡോളര്‍ നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി വന്ന നിക്ഷേപങ്ങളാണ്. അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടി. പ്രതിമാസം ഏതാണ്ട് 8000 കോടി ഡോളര്‍ വീതം. ഇത്ര ഭീമമായ തുകയ്ക്കുള്ള ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്ക് പുതുതായി വന്നു. പക്ഷേ അമേരിക്കയിലെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തിനടുത്തായതിനാല്‍ അങ്ങനെ ഈ പണത്തില്‍ നല്ലൊരു പങ്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് ഒഴുകി. ഇങ്ങനെ ഡോളര്‍ സുലഭമായതോടെ രണ്ടുവര്‍ഷം മുമ്പ് രൂപയുടെ മൂല്യം ഉയരുകപോലും ചെയ്തു. വിദേശനാണയം സുലഭമായതോടെ ഇറക്കുമതിയുടെ പേരിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

    സ്വന്തമായി വിദേശനാണയം നേടിയില്ലെങ്കില്‍ എന്ത്? അത് ഇഷ്ടംപോലെ കടമായി കിട്ടുമല്ലോ. പക്ഷേ ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ബോണ്ടുവാങ്ങല്‍ നയം തിരുത്തും. ഇങ്ങോട്ടുള്ള ഡോളറിന്റെ ഒഴുക്ക് കുറയും. മാത്രമല്ല, അവിടെ പലിശ നിരക്ക് ഉയര്‍ന്നാല്‍ ഇങ്ങോട്ടുവന്ന ഡോളര്‍ തിരിച്ച് ഒഴുകിത്തുടങ്ങും.

    ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക ഉത്തേജന നയം മാറ്റുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേള്‍ക്കേണ്ട താമസം ഇന്ത്യയില്‍നിന്നും മറ്റു മൂന്നാംലോക സമ്പദ്ഘടനകളില്‍നിന്ന് നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിച്ചുതുടങ്ങി.

    അമേരിക്കയുടെ നയം തിരുത്തിക്കഴിഞ്ഞിട്ടില്ല. തിരുത്തുമെന്ന് പറയുമ്പോഴേ സ്ഥിതി ഇതാണെങ്കില്‍ തിരുത്തിയാലുള്ള അവസ്ഥ എന്തായിരിക്കും?

    ഇന്ത്യ മാത്രമല്ല ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവരും സമ്മര്‍ദത്തിലാണ്. പക്ഷേ ഇന്ത്യയുടെ നിലയാണ് ഏറ്റവും പരിതാപകരം. കാരണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഭീതിജനകമായ വ്യാപാര കമ്മിയുള്ള രാജ്യം ഇന്ത്യയാണ്. വലിയ വ്യാപാരക്കമ്മിയുള്ള രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് നിലച്ചാല്‍ അവിടത്തെ നാണയത്തിന്റെ മൂല്യം കുത്തനെ കുറയുമെന്ന് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിനെ മനസ്സിലാക്കേണ്ടത്.

    എത്രവരെ ഇടിയാം ?

    രൂപയുടെ മൂല്യം എത്രവരെ ഇടിയാം? 75 വരെ എന്നുള്ളത് ഇന്ന് പല പ്രമുഖ ധനകാര്യ ഏജന്‍സികളും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ അവിടെയെങ്ങും കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല. അമേരിക്കന്‍ സാമ്പത്തിക നയത്തിലുള്ള തിരുത്തല്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുകയുള്ളൂ. പൂര്‍വസ്ഥിതിയിലേക്ക് അമേരിക്കന്‍ നയം എത്തിച്ചേരുന്നതിന് ഒരു വര്‍ഷമെങ്കിലുമെടുക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ കാലമത്രയും രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ഇത് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിപ്പുറപ്പെടാത്തത്. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന പ്രസിദ്ധമാണ്. "രൂപയെ ഏതെങ്കിലും നിരക്കില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ, അതിന്റെ നിലവാരം കണ്ടുപിടിച്ചോളും." അതുകൊണ്ട് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് രൂപയുടെ മൂല്യഇടിവ് തടയാനല്ല മറിച്ച് താഴേക്കുള്ള പോക്ക് സാവധാനത്തിലാക്കുവാന്‍ മാത്രമാണ്. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയെ കുരുക്കിയിടാന്‍ ഇന്നുള്ള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല.

    പ്രതിസന്ധി പരിഹരിക്കാന്‍ പല പാക്കേജുകള്‍ ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെയെല്ലാം ലക്ഷ്യം മുഖ്യമായും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. എല്ലാ മേഖലകളിലെയും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക. ചില്ലറ വ്യാപാര മേഖലയിലെയും മറ്റും ആലോസരപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. കല്‍ക്കരി പ്രകൃതി വാതക ഖനനം കമ്പോള വിലക്ക് തുറന്നുകൊടുക്കുക. കള്ളപ്പണ വേട്ടക്കെതിരായ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയൊക്കെ ഇത്തരം പാക്കേജുകളില്‍പ്പെടും. ഇതുകൊണ്ടൊന്നും വിദേശ നിക്ഷേപകര്‍ പ്രസാദിച്ച മട്ടില്ല. ഇന്ത്യാ സര്‍ക്കാരിന് വിശ്വാസ്യത നാട്ടില്‍ മാത്രമല്ല വിദേശത്തും ഇല്ല.

    പിന്നെ മറ്റൊരു സെറ്റ് നടപടികള്‍ സ്വര്‍ണത്തിന്റെയും ആഡംബര ഉല്‍പ്പന്നങ്ങളുടെയുംമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണ്. വിദേശത്ത് പണം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ നേരത്തെ ആകാമായിരുന്നു. വിദേശ നിക്ഷേപകരെ കണ്ട് മതിമറന്ന് എല്ലാം തുറന്നുകൊടുക്കുന്ന സമീപനത്തില്‍ കൂടുതല്‍ വിവേകപൂര്‍ണമായ നിലപാട് പണ്ടേ സ്വീകരിക്കാമായിരുന്നു.ഇപ്പോള്‍ എടുക്കുന്ന ഈ നിലപാടുകള്‍ വിപണിയില്‍ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യാസര്‍ക്കാര്‍ പരിഷ്ക്കാരങ്ങളില്‍നിന്നും പിന്‍വാങ്ങുമോ? ഈ സംശയം മൂലം എടുത്ത നടപടികള്‍ ഒരു പരിധിവരെ വിപരീത ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്രകാരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാണ്?

    മൂല്യമിടിവിന്റെ പ്രത്യാഘാതങ്ങള്‍

    ഒന്ന്. വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയ നിരക്ക് നൂറിലേക്ക് താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നുമാത്രം മതി വിലക്കയറ്റത്തെ ഇന്നുള്ളതിന്റെ ഇരട്ടി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍. വിലക്കയറ്റം കയറ്റുമതി വര്‍ധനയ്ക്ക് തടസ്സമാണ്. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം കൂടുതല്‍ ഇടിയും. അങ്ങനെ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയും തമ്മില്‍ ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേക്കാം. രണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും രൂക്ഷമാകും. കഴിഞ്ഞവര്‍ഷത്തെ ഉല്‍പ്പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്. ഇന്നത്തെ രീതിയാണ് പോകുന്നതെങ്കില്‍ അത് 4 ശതമാനത്തിലേക്ക് എങ്കിലും താഴും. ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതിന് പല കാരണങ്ങളുണ്ട്. വിലക്കയറ്റം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറയ്ക്കും.

    ബജറ്റ് കമ്മി നിയന്ത്രിക്കാന്‍ ഇപ്പോള്‍തന്നെ പെടാപ്പാടുപെടുന്ന സര്‍ക്കാരിന് മാന്ദ്യമകറ്റാന്‍ 2008ലെ പോലെ ഉത്തേജക പാക്കേജുകളൊന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല. ഇതേസമയം കോര്‍പറേറ്റുകളും നിക്ഷേപം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. കാരണം അവര്‍ വലിയതോതില്‍ വിദേശത്തുനിന്ന് വായ്പ എടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടേതെങ്കില്‍ ഇന്ന് 31 ശതമാനം അവരുടേതാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവും ഉയരും. തന്മൂലം വിദേശവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും പണമില്ലാതെ അവര്‍ വിഷമിക്കും. 2012-13ല്‍ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്ത് പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി തേയ്മാന ചെലവ് പലിശ എന്നിവ കിഴിക്കുന്നതിന് മുമ്പുള്ള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണ് കണ്ടത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനല്ല കടഭാരത്തില്‍നിന്നും രക്ഷനേടുന്നതിനായിരിക്കും കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സംശയം വേണ്ട സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.

    ബദല്‍ നയങ്ങള്‍

    സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കത്രികപ്പൂട്ടിലാവും ഇന്ത്യയിലെ ജനങ്ങള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പരിശ്രമമാണ്. ഇതിനെതിരായ ജനകീയ ചെറുത്തുനില്പ്പും പോരാട്ടങ്ങളും അനിവാര്യമാണ്. ബദല്‍ ഇല്ല എന്നുള്ള വാദമാണ് ഭരണാധികാരികള്‍ ഉയര്‍ത്തുന്നത്. ഇന്നിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെയും അടിസ്ഥാന നിലപാടുകള്‍ ഒന്നുതന്നെയാണ്. ഇരുവര്‍ക്കുമെതിരെ ഒരു ജനകീയ സ്വാശ്രയ ബദല്‍ പരിപാടി ഉയര്‍ത്തേണ്ടതുണ്ട്. ഇറക്കുമതിയുടെ മേലും മൂലധനമൊഴുക്കിന്മേലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.

    വിലക്കയറ്റത്തെ തടയാന്‍ പൊതു വിതരണത്തെ ശക്തിപ്പെടുത്തണം. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 2008ല്‍ എന്നതുപോലെ സമ്പദ്ഘടനയില്‍ ശക്തമായി ഇടപെട്ടേ തീരൂ. ഇത്തരമൊരു പരിപാടിക്കുപിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ അപ്രായോഗികമാണ്. ഇതിനൊക്കെ പശ്ചാത്തലമായി വേണ്ടുന്നൊരു കാര്യമുണ്ട് ദേശാഭിമാനം. വിദേശമൂലധനത്തെ ആശ്രയിക്കലല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് തള്ളിക്കളഞ്ഞ് സ്വന്തം കാലില്‍ നില്ക്കാന്‍ തയ്യാറുള്ള ജനതയെ സൃഷ്ടിക്കണം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണം.

Tuesday, February 19, 2013

ചിദംബരത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം?


ധനവിചാരം Posted on: 19 Feb 2013

ഫിബ്രവരി 28-ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് പി. ചിദംബരം. അദ്ദേഹത്തില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം? രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെയാണല്ലോ ബജറ്റിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അവയെന്തൊക്കെയാണ്? ഒന്ന്, സാമ്പത്തിക മുരടിപ്പ്. (2011-'12 ലെ സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനം മാത്രം). രണ്ട്, വിലക്കയറ്റം (ഡിസംബര്‍ മാസത്തെ ചില്ലറവില സൂചികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വര്‍ധന). മൂന്ന്, വിദേശ വ്യാപാരക്കമ്മി (ചരക്കുകളുടെയും സേവനങ്ങളുടെയും വിദേശവ്യാപാരക്കമ്മി സര്‍വകാല റെക്കോഡ് - ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം).

പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, തൊഴിലാളികളും മുതലാളിമാരും നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. തങ്ങളുടെ പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് നാളെ പത്തുകോടി തൊഴിലാളികള്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുന്നു. പണിമുടക്കുന്നവരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട തൊഴിലാളികളുമുണ്ട്. പ്രശ്‌നപരിഹാരത്തിന് അവര്‍ ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നു.

തൊഴിലാളികളുടേതില്‍ നിന്ന് കടകവിരുദ്ധമായ അഭിപ്രായങ്ങളാണ് ഫിക്കി, അസോച്ചം, സി.ഐ.ഐ. തുടങ്ങിയ മുതലാളിസംഘങ്ങള്‍ക്കുള്ളത്. ഇവരിലും പല കക്ഷിക്കാരുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യം രണ്ടുചേരിയായി തിരിഞ്ഞിരിക്കുന്നു. ഇവരിലാരുടെ അഭിപ്രായങ്ങള്‍ക്കാണ് ചിദംബരം ചെവി കൊടുക്കുക?

സ്റ്റാന്‍ഡേഡ് ആന്‍ഡ് പൂവര്‍, മൂഡി, ഫിച്ച് തുടങ്ങിയ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വായ്പാഗ്രേഡ് താഴ്ത്തും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ അത് ബി ഗ്രേഡ് ആണ്. ബി മൈനസ് ആയാല്‍ വായ്പ കിട്ടുക ദുഷ്‌കരമാകും. വിദേശ മൂലധനം ഇന്ത്യയിലേക്ക് വരാനും മടിക്കും. ചില്ലറ വില്പന മേഖല, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം നടപ്പാക്കുന്നത് ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളാണ്. എന്നാല്‍, ഇതുകൊണ്ടും അവര്‍ തൃപ്തരല്ല. 2013-'14-ലെ ബജറ്റില്‍ ധനക്കമ്മി 4.5-4.8 ശതമാനമായി കുറയ്ക്കണം എന്നാണ് ഇപ്പോഴത്തെ ശാഠ്യം. ഇല്ലെങ്കില്‍ ഗ്രേഡ് വെട്ടിക്കുറയ്ക്കും പോലും!

നടപ്പുവര്‍ഷത്തെ വിദേശവ്യാപാരക്കമ്മി ഏതാണ്ട് മൂവായിരം കോടി ഡോളര്‍ വരും. ഈ വിദേശനാണയക്കമ്മി നികത്താന്‍ മൂന്നു മാര്‍ഗമേയുള്ളൂ. ഒന്ന്, വിദേശ വായ്പ. രണ്ട്, ഫാക്ടറികളിലും മറ്റുമുള്ള വിദേശ പ്രത്യക്ഷ നിക്ഷേപം. മൂന്ന്, ഷെയര്‍ മാര്‍ക്കറ്റിലും മറ്റുമുള്ള വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം. പണ്ടത്തെപ്പോലെ വിദേശവായ്പ ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ട് മൂലധനനിക്ഷേപത്തെ ആകര്‍ഷിക്കുകയാണ് മാര്‍ഗം. പക്ഷേ, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി വിദേശമൂലധനത്തിന്റെ വരവ് മന്ദഗതിയിലായിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കു പ്രകാരം 2011-'12-ല്‍ ഫാക്ടറികളിലും മറ്റും മുടക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്കുവന്ന പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന തുക ആ വര്‍ഷം തന്നെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഷെയര്‍ മാര്‍ക്കറ്റിലേക്കും മറ്റും വരുന്ന വിദേശമൂലധനം ഇതിലും അപകടകാരിയാണ്. വന്നതുപോലെത്തന്നെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അവര്‍ പിണങ്ങിപ്പോവുകയാണെങ്കില്‍ കൊടുക്കാന്‍ വിദേശനാണയം റെഡിയായിരിക്കണം.

ഇപ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ഉണ്ട് എന്നാണ് വീമ്പുപറയുന്നതെങ്കിലും ഭരണാധികാരികളുടെ ചങ്കിടിച്ചുകൊണ്ടിരിക്കുകയാണ്. വിദേശനാണയശേഖരം കുറഞ്ഞു തുടങ്ങിയാല്‍ ചിലപ്പോള്‍ പണക്കമ്പോളത്തില്‍ ഭീതിപടരും. നാണയശേഖരം തീരുന്നതിനുമുമ്പ് കൈയിലുള്ള രൂപ ഡോളറാക്കി മാറ്റി രാജ്യത്തിന് പുറത്തുകടത്താന്‍ വിദേശ മൂലധനനാഥന്മാര്‍ തീരുമാനിച്ചാല്‍ ഈ വിദേശനാണയ ശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. വിദേശനാണയ ശേഖരം തീര്‍ന്നാല്‍ ലണ്ടനില്‍ സ്വര്‍ണം പണയം വെക്കാന്‍ പോകേണ്ടിവന്ന 1991-ലെ സ്ഥിതി ആവര്‍ത്തിക്കപ്പെട്ടേക്കാം.

ചിദംബരത്തെ വാള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നാടന്‍ മുതലാളിമാരും ഒട്ടും പിന്നിലല്ല. രാജ്യത്ത് മുതല്‍മുടക്കാനുള്ള മൂഡു പോയി എന്നാണ് അവര്‍ പറയുന്നത്. ഉത്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളുമാണ്. ഇവ മുതലാളിമാര്‍ വാങ്ങി പുതിയ ഫാക്ടറികളിലും മറ്റും നിക്ഷേപിച്ചില്ലെങ്കില്‍ ഈ മേഖലകളില്‍ മാന്ദ്യം ഉറപ്പാണ്. പണമുണ്ടാക്കാനുള്ള സംരംഭകരുടെ ഭൂതാവേശം മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് കെയിന്‍സു പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം ഇതിനെ മുതലാളിമാരുടെ 'മൃഗീയ വാസന' (animal spirits) എന്നാണ് വിശേഷിപ്പിച്ചത്. മുതലാളിമാര്‍ക്ക് മൂഡുണ്ടാക്കാന്‍ എന്തൊക്കെയാണ് യു.പി.എ. ഭരണകാലത്തു ചെയ്തുകൊടുത്തത്? അഞ്ചുലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കി. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, സ്‌പെക്ട്രം തുടങ്ങിയ നാടിന്റെ പൊതുസ്വത്തുക്കള്‍ ചുളുവിലയ്ക്ക് തീറെഴുതി. എന്നാല്‍, മൂഡു വരാന്‍ ഇതൊന്നും പോരത്രേ. ഇനിയും പ്രോത്സാഹനങ്ങള്‍ വ്യവസായികള്‍ക്ക് നല്‍കിയേ തീരൂ എന്നാണ് മുതലാളിസംഘടനകള്‍ ആജ്ഞാപിക്കുന്നത്.

അപ്പോള്‍ ചിദംബരം ആരു പറയുന്നതിനാണ് ചെവി കൊടുക്കുക? അദ്ദേഹത്തിന്റെ ചിന്ത, ന്യായമായും ഇങ്ങനെയായിരിക്കും. തൊഴിലാളികളുടെ പണിമുടക്ക് രണ്ടുദിവസം കൊണ്ടു തീരും. എന്നാല്‍, മുതലാളിമാര്‍ പിണങ്ങിയാല്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് വരാന്‍ പോകുന്ന ബജറ്റ് ജനപ്രിയ ബജറ്റായിരിക്കുകയില്ല. തിരഞ്ഞെടുപ്പ് 2014-ലേ ഉണ്ടാകൂ. അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പ് ബജറ്റിനുള്ള സാവകാശമുണ്ട്. ഇത്തവണ ഭക്ഷ്യസുരക്ഷാ പദ്ധതിയല്ലാതെ മറ്റൊരു ജനപ്രിയ പരിപാടിയും പുതിയതായി പ്രതീക്ഷിക്കേണ്ടതില്ല. ഭക്ഷ്യസുരക്ഷയ്ക്കുള്ള പണംതന്നെ പെട്രോള്‍, ഡീസല്‍, വളം, പഞ്ചസാര തുടങ്ങിയവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടായിരിക്കും കണ്ടെത്തുക. അടുത്ത വര്‍ഷത്തെ സര്‍ക്കാര്‍ ചെലവ് 2012-'13 വര്‍ഷത്തിലെ ബജറ്റ് മതിപ്പു കണക്കില്‍ത്തന്നെ പരമിതപ്പെടുത്താനായിരിക്കും ശ്രമം. കാരണം, മിക്കവാറും ബജറ്റ് കമ്മി 4.8 ശതമാനമാക്കാനാണ് ചിദംബരം ലക്ഷ്യമിടുക. സത്യം പറഞ്ഞാല്‍ സാമ്പത്തിക വളര്‍ച്ച പത്തുവര്‍ഷത്തിലേറ്റവും താഴ്ന്ന നിലയിലിരിക്കുന്ന മാന്ദ്യകാലത്ത് 5.4 ശതമാനം ധനക്കമ്മി ന്യായീകരിക്കത്തക്കതാണ്. 2008-ല്‍ ഇന്ത്യാസര്‍ക്കാര്‍ മാന്ദ്യത്തെ നേരിടാന്‍ കമ്മി വര്‍ധിപ്പിച്ചതാണ്. പക്ഷേ, 2008 അല്ല 2012.

2008-ല്‍ ബാങ്കുകളെല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന കിലുകിലാരവത്തില്‍ നിയോലിബറല്‍ നയകര്‍ത്താക്കളും സൈദ്ധാന്തികരും അമ്പരന്നുപോയി. രക്ഷയ്ക്കായി തത്കാലം എല്ലാവരും കെയിന്‍സിനെ കൂട്ടുപിടിച്ചു. ഉത്തേജകപ്പാക്കേജുകള്‍ ഇറക്കി. കമ്മി കൂട്ടി. ലോകമുതലാളിത്തം തകര്‍ച്ച ഒഴിവാക്കി. പക്ഷേ, ശ്വാസം വീണപ്പോള്‍ കെയിന്‍സിനെ തള്ളിപ്പറഞ്ഞ് തങ്ങളുടെ നിയോലിബറല്‍ കുറിപ്പടികളുമായി ആഗോളീകരണക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയിലായ രാജ്യങ്ങളുടെയെല്ലാംമേല്‍ കര്‍ക്കശ ചെലവുചുരുക്കല്‍ ബജറ്റുകള്‍ അവര്‍ അടിച്ചേല്പിച്ചു. ഇതാണ് യൂറോപ്പിലും അമേരിക്കയിലും 2012-ല്‍ മാന്ദ്യത്തിലേക്ക് വഴി തെളിച്ച ഒരു പ്രധാന കാരണം. കമ്മി കുറയ്ക്കാന്‍ വരുമാനം കൂട്ടിയാല്‍ മതിയെന്നുള്ള ലളിതമായ വസ്തുത ഇക്കൂട്ടര്‍ തമസ്‌കരിക്കുന്നു. ചിദംബരവും ഈ മാര്‍ഗം തന്നെയാണ് അവലംബിക്കുന്നത്.

കമ്മി കുറയ്ക്കുന്നത് വിലക്കയറ്റം തടയാന്‍ സഹായിക്കും എന്നാണ് കരുതുന്നത്. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമുള്ളതുകൊണ്ടല്ല വിലക്കയറ്റം. യാഥാര്‍ഥ്യം നേരേ മറിച്ചാണ്. ഭൂരിപക്ഷം ജനങ്ങളുടെയും വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ടാണ് വ്യവസായച്ചരക്കുകള്‍ മാത്രമല്ല, ധാന്യങ്ങള്‍പോലും കെട്ടിക്കിടക്കുന്നത്. വിലക്കയറ്റത്തിന് കാരണം സര്‍ക്കാര്‍ നിയന്ത്രിത വിലകള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് ചിദംബരത്തിന്റെ ബജറ്റില്‍ വിലക്കയറ്റത്തിന് എന്തെങ്കിലും പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ.

കയറ്റുമതിക്കാര്‍ക്ക് നിശ്ചയമായും പ്രോത്സാഹനങ്ങളുണ്ടാകും. പക്ഷേ, വിദേശത്ത് മാന്ദ്യം തുടരുന്നിടത്തോളംകാലം കയറ്റുമതി നിയന്ത്രണം എത്രമാത്രം വിജയിക്കുമെന്ന് പറയാനാവില്ല. വ്യാപാരക്കമ്മി അടുത്തവര്‍ഷവും കുറയില്ല. അതുകൊണ്ട് കമ്മി നികത്താന്‍ വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള യത്‌നങ്ങള്‍ തീവ്രമായി തുടരും. അവരുടെ വിശ്വാസം ആര്‍ജിക്കുന്നതിനു വേണ്ടി അവര്‍ പറയുന്ന പരിഷ്‌കാരങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങളിലുണ്ടാകും. പൊതുമേഖല വില്പന തന്നെയായിരിക്കും റവന്യൂ വരുമാനവര്‍ധനയുടെ ഒരു പ്രധാന ഇനം.

അംബേദ്കര്‍ അധികാരവികേന്ദ്രീകരണത്തെ എതിര്‍ത്തു. കാരണം, പ്രാദേശികസര്‍ക്കാറുകളെ സവര്‍ണ പിന്തിരിപ്പന്മാര്‍ കൈപ്പിടിയിലൊതുക്കും എന്നദ്ദേഹം ഭയപ്പെട്ടു. വരേണ്യവിഭാഗം ഭരണകൂടത്തെ വിഴുങ്ങുന്നത് പഞ്ചായത്തില്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാറിനെത്തന്നെയാകാം എന്നതാണ് ഇന്നത്തെ അനുഭവം.

Thursday, February 7, 2013

സാമ്പത്തിക പ്രതിസന്ധിയും റിസര്‍വ് ബാങ്കും


 റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കും ബാങ്കുകളുടെ കരുതല്‍ ശേഖരം കുറച്ചതുമാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭവവികാസം. ഈ നടപടിയുടെ ഫലമായി ബാങ്കുവായ്പയുടെ പലിശ കുറയുമെന്നും സാമ്പത്തികമാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ഇന്ത്യയെ സഹായിക്കുമെന്നുമാണ് പൊതുവില്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. എഡിറ്റോറിയലടക്കം മൂന്നു പ്രധാന വാര്‍ത്തകള്‍ നല്‍കിയാണ് റിസര്‍വ് ബാങ്ക് നടപടി മനോരമ ആഘോഷിച്ചത്. റിസര്‍വ് ബാങ്ക് പ്രതീക്ഷ നിറവേറ്റി എന്നാണ് മനോരമയുടെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് ആദ്യം വ്യക്തമാകുന്ന കാര്യം കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന സാമ്പത്തികവളര്‍ച്ചാനിരക്കിലേക്ക് ഇന്ത്യ വീണിരിക്കുന്നു എന്നതാണ്. 2012-13ന്റെ ആദ്യമൂന്നു മാസങ്ങളില്‍ 5.5 ശതമാനം വളര്‍ന്ന സമ്പദ്ഘടന പിന്നീടുളള മൂന്നു മാസങ്ങളില്‍ (ജൂലൈ - സെപ്തംബര്‍) 5.3 ശതമാനമേ വളര്‍ന്നുളളൂ. കഴിഞ്ഞവര്‍ഷം ജൂലൈ - സെപ്തംബര്‍ മാസങ്ങളില്‍ 6.7 ശതമാനമായിരുന്നു സാമ്പത്തികവളര്‍ച്ച. വ്യവസായവളര്‍ച്ചയിലാണ് ഏറ്റവും ഇടിവുണ്ടായത്. 2012ല്‍ വ്യവസായ വളര്‍ച്ച ഏതാണ്ട് പൂജ്യം ആണ് എന്നതാണ് സ്ഥിതി.

ഇത്ര രൂക്ഷമായ സാമ്പത്തികമുരടിപ്പിനിടയിലും കഴിഞ്ഞ ഒമ്പതുമാസം പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിക്കുകയായിരുന്നു. എല്ലാ വ്യവസായസംഘടനകളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിലക്കയറ്റം രൂക്ഷമാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ന്യായം. ഇപ്പോള്‍ വിലക്കയറ്റം കുറഞ്ഞിരിക്കുന്നു, ഇനിയും കുറയാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് കാല്‍ശതമാനം പലിശനിരക്ക് കുറയ്ക്കാം എന്നതാണ് റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ നിലപാട്.

വിലക്കയറ്റത്തെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഈ നിലപാട് എത്രത്തോളം ശരിയാണ് എന്നു നോക്കാം. മൊത്തവില സൂചിക കുറഞ്ഞിട്ടുണ്ട്. ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.18 ശതമാനമേ വര്‍ദ്ധനയുണ്ടായിട്ടുളളൂ. പക്ഷേ, ഉപഭോക്തൃ വിലസൂചിക ഒക്ടോബറില്‍ 9.5 ശതമാനമായിരുന്നു. നവംബറില്‍ അത് 9.9 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ 10.56 ശതമാനമായി പുതിയ റെക്കോര്‍ഡിട്ടു. ഡീസല്‍ വിലയില്‍ ഇനി മാസംതോറുമുളള വര്‍ദ്ധന കൂടി കണക്കിലെടുത്താല്‍ വിലക്കയറ്റം കുറയാന്‍ പോകുന്നില്ല. എങ്കിലും റിസര്‍വ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകള്‍ക്കു വായ്പനല്‍കുന്ന പലിശ നിരക്ക്, അതായത് റിപ്പോ നിരക്ക് - കുറയ്ക്കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്.

സാമ്പത്തികമാന്ദ്യം പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും കാല്‍ശതമാനമേ പലിശനിരക്കു കുറയ്ക്കാന്‍ തയ്യാറായിട്ടുളളൂ. ഈ ചെറിയ മാറ്റം തികച്ചും അപര്യാപ്തമാണ്. എന്നു മാത്രമല്ല, ഈ പലിശയിടിവിന്റെ എത്ര ഭാഗം ഉപഭോക്താക്കള്‍ക്കു വാണിജ്യബാങ്കുകള്‍ കൈമാറുമെന്നത് കാത്തിരുന്നു കാണണം. വിലക്കയറ്റത്തെക്കാളും മാന്ദ്യത്തെക്കാളും യഥാര്‍ത്ഥത്തില്‍ ഗൗരവമായ പ്രശ്നം ഇന്ത്യയുടെ വിദേശവിനിമയ മേഖലയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധിയാണ്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അടവുശിഷ്ട കമ്മിയെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു. അടവുശിഷ്ട കമ്മി ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ദേശീയവരുമാനത്തിന്റെ 5.4 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശവായ്പയെയോ വിദേശ നിക്ഷേപത്തെയോ ആശ്രയിക്കാന്‍ രാജ്യം നിര്‍ബന്ധിതമായിത്തീരും.

ആവശ്യമായ തോതില്‍ വിദേശവായ്പയോ നിക്ഷേപമോ ലഭ്യമായില്ലെങ്കില്‍ ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നിന്നെടുത്ത് കമ്മി നികത്തേണ്ടിവരും. ഇത്തരത്തില്‍ വിദേശനാണയ ശേഖരം നിരന്തരമായി കുറഞ്ഞാല്‍ വിദേശനിക്ഷേപകര്‍ക്കു ഭയമാകും. ഇന്ത്യയുടെ വിദേശനാണയശേഖരം കാലിയായി തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ പോയാലോ? ഇത്തരമൊരു ഭയപ്പാടു വന്നാല്‍ എത്രയും പെട്ടെന്ന് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നല്ലൊരു പങ്ക് ഇത്തരത്തില്‍ പെട്ടെന്നു പിന്‍വലിക്കാവുന്ന ഹ്രസ്വകാല വിദേശവായ്പകളോ ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കാന്‍ വരുന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളോ ആണ്. ഈ സ്ഥിതിവിശേഷം വളരെ അപകടകരമാണ്.

1991ലെ വിദേശവിനിമയ പ്രതിസന്ധി വീണ്ടും ആവര്‍ത്തിച്ചേക്കാം. 1997ല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ ധനകാര്യത്തകര്‍ച്ചയിലേക്ക് ഇന്ത്യയും പോയേക്കാം. മേല്‍പറഞ്ഞതാണ് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന യഥാര്‍ത്ഥ ഭീഷണി. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയും മലയാള മാധ്യമങ്ങളില്‍ നടക്കുന്നില്ല. അടവുശിഷ്ടക്കണക്കെന്നാല്‍ രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി, കയറ്റുമതി സംബന്ധിച്ച കണക്കാണ്. കയറ്റുമതി ഇറക്കുമതിയെക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം മിച്ചമായിരിക്കും.

അതേസമയം ഇറക്കുമതി കയറ്റുമതിയേക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം കമ്മിയായിരിക്കും. ഇന്ത്യയുടെ അടവുശിഷ്ടകമ്മി കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. എന്താണിതിനു കാരണം? അടവുശിഷ്ടകമ്മിയില്‍ രണ്ടിനം വ്യാപാരങ്ങളുണ്ട്. ചരക്കുകളുടെ വ്യാപാരവും സേവനങ്ങളുടെ വ്യാപാരവും. ഇതില്‍ ഗതാഗതം, വാര്‍ത്താവിനിമയം, സോഫ്റ്റ്വെയര്‍ എന്നിവയില്‍ നിന്നുളള വരുമാനവും വിദേശ ഇന്ത്യാക്കാര്‍ അയയ്ക്കുന്ന പണവും സേവനവ്യാപാരത്തിലാണ് ഉള്‍പ്പെടുത്തുക.

ഈ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ മിച്ചമാണുളളത്. ഇതിനു മുഖ്യകാരണം ഗള്‍ഫിലും മറ്റും പണിയെടുക്കുന്നവര്‍ വര്‍ഷം തോറും അയയ്ക്കുന്ന ഭീമമായ തുകയാണ്. അതേസമയം, ചരക്കുകളുടെ വ്യാപാരത്തില്‍ ഇന്ത്യ ഒരുകാലത്തും മിച്ചമായിട്ടില്ല. കയറ്റുമതി ചെയ്യുന്ന ചരക്കുകളെക്കാള്‍ കൂടുതല്‍ എക്കാലത്തും ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിനെയാണ് വ്യാപാരക്കമ്മി എന്നു വിളിക്കുക. ഇന്ത്യയുടെ വ്യാപാരക്കമ്മി സമീപകാലത്ത് കുത്തനെ ഉയര്‍ന്നതാണ് പ്രശ്നം.

അമേരിക്ക, യൂറോപ്പ് തുടങ്ങി വികസിതരാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയില്‍നിന്നുളള കയറ്റുമതി കുറഞ്ഞു. ചൈനയിലേയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്കുമുളള കയറ്റുമതി മാത്രമേ വര്‍ദ്ധിക്കുന്നുളളൂ. അതേസമയം ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. ഇതിനുകാരണം വ്യക്തമാണ്. ഇറക്കുമതി ഉദാരവത്കരിച്ചു. ഇന്ത്യന്‍ ഘടനയുടെ ഇറക്കുമതിയിലുളള ആശ്രിതത്വം പരിഷ്കാരങ്ങളുടെ ഫലമായി കൂടി. ഈ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതിനു വേണ്ടിയാണ്, ഇന്ത്യയുടെ ഇറക്കുമതിച്ചെലവു കൂടാന്‍ കാരണം എണ്ണവില വര്‍ദ്ധനയാണ് എന്ന വാദം പലപ്പോഴും ഉന്നയിക്കുന്നത്. യാഥാര്‍ത്ഥ്യം അതല്ല. എണ്ണയുടെ ഇറക്കുമതിച്ചെലവിനെക്കാള്‍ വേഗത്തിലാണ് എണ്ണയേതര സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത്.

എന്നാല്‍ ആ ഇറക്കുമതി നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുമില്ല. ഇപ്പോള്‍ അവസാനം സ്വര്‍ണം ഇറക്കുമതിയുടെ മേല്‍ ചുങ്കം ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതുപോലെ യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും ചൈനയടക്കമുളള രാജ്യങ്ങളില്‍നിന്ന് കൃത്രിമമായി വിലകുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അവയുടെ മേല്‍പ്പോലും ഏതെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള അസന്തുലിതാവസ്ഥ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചുവരികയാണ്. 2012-13ല്‍ ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു. പക്ഷേ, കയറ്റുമതിയ്ക്കുണ്ടായ ഇടിവ് ഇറക്കുമതിയെക്കാള്‍ വളരെ കൂടുതലായിരുന്നു.

ഉദാഹരണത്തിന്, ജൂലൈ - സെപ്തംബര്‍ മാസത്തില്‍ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞപ്പോള്‍ ഇറക്കുമതി 4.8 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമായി ഇന്ത്യയുടെ അടവുശിഷ്ടക്കമ്മി 2012 - 13 ആദ്യപാദത്തില്‍ 1640 കോടി ഡോളറായിരുന്നത് രണ്ടാംപാദത്തില്‍ 2230 കോടി ഡോളറായി പെരുകി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ അടവുശിഷ്ടക്കമ്മി 1890 കോടി ഡോളറായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇന്ത്യയ്ക്കു താങ്ങാവുന്ന അടവുശിഷ്ട കമ്മി ദേശീയവരുമാനത്തിന്റെ 2.5 ശതമാനം മാത്രമാണ്.

ഇതിന്റെ രണ്ടു മടങ്ങാണ് യഥാര്‍ത്ഥ കമ്മി. 2012-13ല്‍ അടവുശിഷ്ടകമ്മി കുറയുമെന്നാണ് കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തില്‍ 5 ശതമാനത്തില്‍ താഴെയായിരിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷയൊക്കെ തെറ്റിയിരിക്കുന്നു. പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്കു ഭയപ്പെടുന്നത് വിലക്കയറ്റം കൊണ്ടു മാത്രമല്ല. അടവുശിഷ്ട കമ്മി വര്‍ദ്ധിക്കുന്നതുകൊണ്ടു കൂടിയാണ്. പലിശ നിരക്കു കുറച്ചതുമൂലം വായ്പയെടുത്തു കൂടുതല്‍ നിക്ഷേപം നടത്തുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്താല്‍ ഇറക്കുമതി കൂടാം. അടവുശിഷ്ട കമ്മി കൂടുതല്‍ രൂക്ഷമാകും.

ഇതുപോലെതന്നെ സര്‍ക്കാരിന്റെ കമ്മി വെട്ടിക്കുറയ്ക്കണമെന്ന് ശഠിക്കുന്നതും വിലക്കയറ്റത്തെ ഭയപ്പെടുന്നതുകൊണ്ടു മാത്രമല്ല. സര്‍ക്കാരിന്റെ കമ്മി കൂടിയാല്‍ കൂടുതല്‍ പണം ആളുകളുടെ കൈവശമെത്തിച്ചേരും. അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയാല്‍ അത് ഇറക്കുമതി വര്‍ദ്ധിപ്പിച്ചേക്കാം. ഇതാണ് ഇന്ത്യയിലെ നയകര്‍ത്താക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഊരാക്കുടുക്ക്. ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാനാണ് വിദേശ നിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്ത് അടവും മന്‍മോഹന്‍ സിംഗ് സ്വീകരിക്കുന്നത്.

ഏതെങ്കിലും കാരണത്താല്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ എന്തുസംഭവിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ചൈനയെപ്പോലെ വിദേശവ്യാപാരത്തില്‍ നിന്ന് വലിയ മിച്ചമുണ്ടാക്കി, ആ മിച്ചം ശേഖരിച്ചല്ല ഇന്ത്യയുടെ 30,000 കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഉണ്ടാക്കിയിട്ടുളളത്. വിദേശവ്യാപാര മേഖലയില്‍ ഇന്ത്യയ്ക്കെന്നും ഭീമമായ കമ്മി തന്നെയായിരുന്നു. ഇതു നികത്താന്‍ ഒരുകാലത്തും സേവനവ്യാപാരത്തിലെ മിച്ചം കൊണ്ടു കഴിഞ്ഞിട്ടില്ല. ഹൃസ്വകാല നിക്ഷേപങ്ങളില്‍ ഊഹക്കച്ചവടമൂലധനത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടാണ് വ്യാപാരക്കമ്മി നികത്തിക്കൊണ്ടിരുന്നതും വിദേശ നാണയശേഖരം ഊതിവീര്‍പ്പിച്ചുകൊണ്ടിരുന്നത്. ഈ കുമിള എപ്പോള്‍ വേണമെങ്കിലും പൊട്ടാം.

ഇന്ത്യയിലേയ്ക്ക് പണം കൊണ്ടുവരുന്ന വിദേശനിക്ഷേപകര്‍ വലിയ തോതില്‍ നികുതി വെട്ടിക്കുന്നുണ്ട്. ഇന്ത്യയുമായി പ്രത്യേക നികുതിക്കരാറുകള്‍ ഉണ്ടാക്കിയിട്ടുളള മൗറീഷ്യസ് പോലുളള രാജ്യങ്ങളില്‍ തങ്ങള്‍ നികുതി നല്‍കിയിട്ടുണ്ട് എന്ന ന്യായമാണ് അവര്‍ പറയുക. ഈ നികുതിവെട്ടിപ്പു തടയുന്നതിനുവേണ്ടി പ്രത്യേക നിയമം രൂപീകരിക്കുമെന്ന് പ്രണബ് മുഖര്‍ജി കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ കരടും തയ്യാറാക്കി.

പക്ഷേ, ചിദംബരം ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് ഈ പുതിയ നിയമം അടുത്ത മൂന്നുവര്‍ഷത്തേയ്ക്കു നടപ്പാക്കില്ല എന്നു പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു തങ്ങള്‍ പിന്‍വലിയുമെന്നായിരുന്നു വിദേശനിക്ഷേപകരുടെ ഭീഷണി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്കോ ജനങ്ങള്‍ക്കോ ഒരു നേട്ടവുമില്ലെന്ന് വളരെ വ്യക്തമാണ്. എങ്കിലും വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ അതും ചെയ്യാന്‍ തയ്യാറായി.

ധനകാര്യമേഖലയില്‍ അടിയന്തരമായി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ധനകാര്യ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തി. ഒബാമയും പരസ്യമായി അത് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീണാലും ഈ നടപടികള്‍ തങ്ങള്‍ സ്വീകരിക്കും എന്നു തെളിയിച്ചുകൊണ്ട് വിദേശനിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ മന്‍മോഹന്‍സിംഗ് എന്തൊരു നിശ്ചയദാര്‍ഢ്യമാണ് കാണിച്ചത്? പ്രത്യക്ഷത്തില്‍ത്തന്നെ ആത്മഹത്യാപരമായ ഈ നടപടികള്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഭരണപ്പാര്‍ട്ടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ട് എന്നു മനസിലാക്കണമെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഭീഷണി, പ്രത്യേകിച്ച് വിദേശവിനിമയ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അടവുശിഷ്ട പ്രതിസന്ധിയെക്കുറിച്ച് ആനുഷംഗികമായ പരാമര്‍ശങ്ങളേ നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാകാറുളളൂ.

Tuesday, December 25, 2012

അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?



ഡിസംബര്‍ മാസത്തില്‍ അത്യപൂര്‍വമായ ഒരു സാമ്പത്തികപ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഏതാണ്ട് 20 രൂപയായിരുന്ന അരിവില ഒറ്റ മാസം കൊണ്ട് 45 - 50 രൂപയായി. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അരിയുടെ കാര്യത്തില്‍ ഇത്തരമൊരു വിലക്കയറ്റവുമില്ല. കേരളത്തില്‍ മാത്രമായി എങ്ങനെ അരിവില ഉയര്‍ന്നു? അരിയുടെ കയറ്റുമതി - ഇറക്കുമതിയുടെ മേലോ, അന്തര്‍സംസ്ഥാന നീക്കത്തിലോ ഒരു നിയന്ത്രണങ്ങളുമില്ല. സര്‍വസ്വതന്ത്ര കമ്പോളവ്യവസ്ഥ തന്നെ. എന്നിട്ടും കേരളത്തില്‍ മാത്രം അരിവില ഉയര്‍ന്നതെന്ത്? ഇതാണ് ചോദ്യം.

വില ഉയരണമെങ്കില്‍ രണ്ടിലൊന്ന് സംഭവിക്കണം. ഒന്ന്, ആവശ്യക്കാരുടെ എണ്ണം പെരുകണം. അല്ലെങ്കില്‍ രണ്ട്, ലഭ്യത കുത്തനെ കുറയണം. അരിക്കുളള ഡിമാന്റ് കുത്തനെ കൂടാന്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഒന്നും സംഭവിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍, അരി വാങ്ങാനുളള കഴിവ് കുറയുക മാത്രമേ സംഭവിച്ചിട്ടുളളൂ. ഇന്ത്യയില്‍ കനത്ത സാമ്പത്തിക മുരടിപ്പാണ്. സ്വാഭാവികമായി സാധാരണക്കാരുടെ പക്കലുളള പണം കുറയും. പണം കൈയിലുളള സമ്പന്നര്‍ക്കാകട്ടെ, അരി തിന്നുന്നതിനെക്കാള്‍ ഇഷ്ടം കൂടുതല്‍ ഉയര്‍ന്ന വിലയുളള മറ്റു ഭക്ഷ്യവസ്തുക്കളായിരിക്കും. അപ്പോള്‍ ഡിമാന്റിന്റെ വശം നോക്കിയാല്‍ അരിയുടെ വില താഴുകയാണ് വേണ്ടത്.

അപ്പോള്‍പ്പിന്നെ, വരള്‍ച്ചയോ വെളളപ്പൊക്കമോ വന്ന് ഇന്ത്യയില്‍ കൃഷിനാശം ഉണ്ടായി, അരിയുടെ ഉല്‍പാദനം പൊടുന്നനെ ഇടിഞ്ഞുവോ? കണക്കുകളെല്ലാം നേര്‍വിപരീതമാണ് പറയുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ കയറ്റുമതി കൂടിയിട്ടും സര്‍ക്കാരിന്റെ കൈയിലുളള അരിയുടെ സ്റ്റോക്ക് ഇപ്പോള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള സംഭരണം ഇല്ലെങ്കിലും ഇന്ത്യയുടെ ഇക്കൊല്ലത്തെ അരിശേഖരം മൂന്നു കോടി ടണ്ണാണ്. ഈ സംസ്ഥാനങ്ങളില്‍നിന്നുളളതുകൂടി ആകുമ്പോള്‍ അത് നാലു ടണ്ണാകും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15ശതമാനം കൂടുതല്‍. അരിയും ഗോതമ്പും കൂടി ചേര്‍ത്താല്‍ 7.1 കോടി ടണ്‍ ധാന്യം ശേഖരിച്ചു വെയ്ക്കാനുളള സൗകര്യമേ ഫുഡ് കോര്‍പറേഷനുളളൂ. വാങ്ങുന്ന അരി സൂക്ഷിക്കാന്‍ സൗകര്യമില്ല എന്നുളളതാണ് നില. സംഭരിച്ച അരിയുടെ 64 ശതമാനമേ ലിഫ്റ്റു ചെയ്തിട്ടുളളൂവെന്നും അതുകൊണ്ട് ഈ വര്‍ഷത്തെ സംഭരണത്തിന് കൂടുതല്‍ സമയം വേണമെന്നും ബീഹാര്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഗോഡൗണുകളില്‍ കുന്നകൂടുന്ന അരിയും ഗോതമ്പും ചീഞ്ഞുനാറി മൃഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കത്തിച്ചും കടലില്‍ത്താഴ്ത്തിയും നശിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ അരി ശേഖരത്തില്‍വന്ന കുറവല്ല, വിലക്കയറ്റത്തിനു കാരണം.

വിലക്കയറ്റം നേരിടാനല്ല, കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് ഉപയോഗിക്കുന്നത്. മാസാമാസം ലേലം വിളിച്ച് ഈ സ്റ്റോക്കു വില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമാണ്. കിട്ടിയ അരി പൂഴ്ത്തിവെച്ചുകൊണ്ട് ഇക്കൂട്ടരുണ്ടാക്കിയ കൃത്രിമക്ഷാമമാണ് പൊതുവിപണിയില്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മഴ മോശമായതുകൊണ്ട് റാബി വിളവിന്റെ ഉല്‍പാദനം നാലു ശതമാതനം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉല്‍പാദനം കുറയുമെന്ന് മുന്‍കൂട്ടി അറിഞ്ഞപ്പോള്‍ പൂഴ്ത്തിവെപ്പും തുടങ്ങി. അത്തരം പൂഴ്ത്തിവെപ്പിന്റെ അന്തരീക്ഷം മണത്തപ്പോള്‍ കേരളത്തിലെ മില്ലുടമകളും അരി പൂഴ്ത്തിവെച്ചു. ഈ പൂഴ്ത്തിവെപ്പു കാരണമാണ് അരിവില അസ്വാഭാവികമായി കുതിച്ചുകയറിയത്.

ഈ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കേരള സര്‍ക്കാരിനു മുന്നറിവുണ്ടായിരുന്നു. ഡിസംബറില്‍ കേരളത്തില്‍ അരിവില കൃത്രിമമായി ഉയര്‍ത്താന്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പു നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക ജിഹ്വയായ മലയാള മനോരമ തന്നെയാണ്. ഒക്‌ടോബര്‍ 12നാണ് മനോരമ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സപ്ലൈകോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതെക്കുറിച്ച് അറിവുലഭിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായ മൊത്തക്കച്ചവടക്കാരും മില്ലുടമകളുമാണ് ഈ പൂഴ്ത്തിവെപ്പിനു പിന്നിലെന്നും പൂഴ്ത്തിവെപ്പു നടത്തുന്ന അരിമില്ലുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ ശകാരിച്ചുവെന്നും വാര്‍ത്ത വെളിപ്പെടുത്തി.

നിയമസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയ മനോരമാ റിപ്പോര്‍ട്ട് ഞാനേതാണ്ട് പൂര്‍ണമായിത്തന്നെ വായിച്ചു. പൂഴ്ത്തിവെപ്പുകാരുടെ ശ്രമം വിജയിച്ചാല്‍ ഡിസംബര്‍ മാസത്തോടെ കേരളത്തിലെ പൊതുവിപണയില്‍ അരിവില 40-50 രൂപയായിത്തീരുമെന്ന് മനോരമ പ്രവചിച്ചകാര്യം വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അത്ഭുതംകൂറി. പക്ഷേ, തങ്ങളുടെ ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വിശദമായി ചര്‍ച്ചയ്‌ക്കെടുത്ത കാര്യം വിസ്മയകരമെന്നു പറയട്ടെ, പിറ്റേദിവസത്തെ മനോരമയില്‍ കണ്ടതേയില്ല.

മനോരമ റിപ്പോര്‍ട്ടു വന്നിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അരിമില്ലുകളും മൊത്ത വിതരണ ഏജന്‍സികളുടെ ഗോഡൗണുകളും റെയ്ഡ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മനോരമ റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടിട്ടും ഒരു പരിശോധനയും നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ അച്ചടക്കനടപടികളും സ്ഥലംമാറ്റവും നേരിട്ട ഉദ്യോഗസ്ഥരെല്ലാം സമീപകാലത്ത് അവരുടെ തസ്തികകളില്‍ തിരിച്ചെത്തിയതിനു പിന്നില്‍ റേഷന്‍ റാക്കറ്റിന്റെ സാമ്പത്തികസ്വാധീനവുമുണ്ട് എന്നും മനോരമ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സ്ഥലം മാറ്റത്തിനും റേഷനരി തിരിമറി ചെയ്യുന്നതിനുമെല്ലാം സിവില്‍ സപ്ലൈസ് മന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് തന്നെ പരസ്യമായി ആരോപണമുന്നയിച്ചു.

എന്താണ് നടന്നിരിക്കുക? കേരളീയര്‍ക്ക് ഇഷ്ടപ്പെട്ട ആന്ധ്രാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അരിയുടെ കേരളത്തിലേയ്ക്കുളള വരവു കുറഞ്ഞു. അതിനു മുഖ്യകാരണം, ചില മില്ലുടമകളും മൊത്തക്കച്ചവടക്കാരും മാസങ്ങള്‍ക്കു മുമ്പേ മുന്‍കൂര്‍ തുക നല്‍കി അരിയുടെ സ്റ്റോക്കു മുഴുവന്‍ കൈവശപ്പെടുത്തിയതാണ്. ഊഹക്കച്ചവടം സര്‍ക്കാര്‍ തന്നെ ധാന്യമേഖലയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തില്‍ സ്റ്റോക്കു മുഴുവന്‍ മുന്‍കൂറായി കൈവശപ്പെടുത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയും ഈ ഗൂഢസംഘത്തിന്റെ കൈവശം തന്നെയാണ് എത്തിച്ചേരുന്നത്. ഇതാണ് സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പൂഴ്ത്തിവെപ്പ്.

ഡിസംബര്‍ മാസമായപ്പോഴേയ്ക്കും കമ്പോളത്തിലേയ്ക്കുളള അരിയുടെ വരവു കുറഞ്ഞു. വില ഉയരാന്‍ തുടങ്ങി. വില ഉയരാന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. അവരും കൂടുതല്‍ വാങ്ങാന്‍ പരിശ്രമിച്ചു. അരിവില വാണം പോലെ ഉയര്‍ന്നു. ഏതാണ്ട് ഒരുമാസക്കാലം 15-20 രൂപയ്ക്ക് സംഭരിച്ച അരി മുഴുവന്‍ 40 - 50 രൂപയ്ക്ക് വിറ്റ് പൂഴ്ത്തിവെപ്പ് ഗൂഢസംഘം ഏതാണ്ട് 100 കോടി രൂപയോളം കൈക്കലാക്കി. കേരളചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊളളയടിക്കുക. ഇതില്‍ യുഡിഎഫ് നേതൃത്വത്തിന് കമ്മിഷനായി എന്തുകിട്ടി എന്നു മാത്രമേ ഇനി അറിയേണ്ടൂ.
ദേശീയസംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പുതിയ നയത്തിന്റെ ഫലമാണ് ഈ നിഷ്‌ക്രിയത്വം. കമ്പോളത്തെ സര്‍ക്കാര്‍ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്. വില കൂടുന്നതിലോ കുറയുന്നതിലോ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അരിവിപണിയില്‍ നാലോ അഞ്ചോ രൂപയുടെ വില വര്‍ദ്ധനയുണ്ടായാല്‍ കേരളത്തില്‍ 20-25 രൂപ വരെ ഒറ്റയടിച്ചു കുതിച്ചുകയറുന്ന വിലക്കയറ്റപ്രതിഭാസത്തിന് ഈ നയമാണ് കാരണം.

അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുളളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയൊട്ടാകെ 3 രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്. ആ വാഗ്ദാനം നടപ്പാക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം എന്നു പാസാക്കുമെന്ന് നിശ്ചയമില്ല. നടപ്പാക്കുന്ന പഞ്ഞമാസങ്ങളില്‍ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമാകാനാണ് ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ഇത് വിതരണം ചെയ്താണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത്.

വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ, കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ വിചിത്രമായ ഒരു വാദം ഉന്നയിച്ചു. കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 11 രൂപയില്‍ നിന്ന് 17 രൂപയാക്കിയപ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുന്നുണ്ടെന്നും ഈ വിലക്കയറ്റത്തിനു കാരണം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദവും മലയാളമനോരമയുടെ ഒക്‌ടോബര്‍ 12 റിപ്പോര്‍ട്ട് പൊളിക്കുന്നു. നാം മില്ലില്‍ കൊടുക്കുന്ന അരിയല്ല, കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതുമുഴുവന്‍ പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല, റേഷന്‍ വിതരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിയുടെ നാല്‍പതുശതമാനവും പോകുന്നത് പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ്.

കേരളത്തിന്റെ റേഷന്‍വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 1,14,000 ടണ്‍ അരി ഒരു മാസം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 30,000 ടണ്‍ മാത്രം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ദാരിദ്ര്യനിര്‍മ്മാര്‍ജനം മാത്രം ലക്ഷ്യമിട്ടുളളതല്ല. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് നെല്ലുല്‍പാദനം. ഇങ്ങനെയുള്ളൊരു സംസ്ഥാനത്ത് അലുവാലിയ സിദ്ധാന്തം അനുസരിച്ച് കമ്പോളത്തെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ എന്തുണ്ടാകും എന്നുളളതിന് തെളിവാണ് ഡിസംബര്‍ മാസത്തിലുണ്ടായ അരിവിലക്കയറ്റം. എല്ലാം സാധാരണഗതിയില്‍ നടക്കുമ്പോഴേ, അരി വാങ്ങാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ദേശീയ കമ്പോളത്തില്‍ ഒരു ഞെരുക്കം വരാനുളള സാധ്യതയുണ്ടെന്നു വന്നാല്‍ ഇപ്പോഴെന്നപോലെ പിടിവിട്ടുപോകും.

ഈ വിലക്കയറ്റം വരാന്‍പോകുന്ന വിപത്തിന്റെ സൂചനയാണ്. വാള്‍മാര്‍ട്ടും മറ്റും വന്നാല്‍ കൃഷിക്കാര്‍ക്കു നല്ല വില കിട്ടുമെന്നാണല്ലോ പറയുന്നത്. കൃഷിക്കാര്‍ക്കല്ല, കുത്തകകള്‍ക്കാണ് വില കിട്ടാന്‍ പോകുന്നത്. ബഫര്‍ സ്റ്റോക്കുണ്ടായിട്ടും സ്ഥിതി ഇതാണ്. ഇനി അതില്ലാതാക്കി അരിയ്ക്കു പകരം കാശു കൊടുക്കുന്ന റേഷന്‍ സമ്പ്രദായം കൂടി കൊണ്ടുവന്നാല്‍ പിന്നെ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുളളൂ.

Tuesday, June 26, 2012

മാന്ദ്യത്തിന് കുറിപ്പടി നിയോലിബറല്‍ പരിഷ്‌കാരങ്ങളോ?

(മാതൃഭൂമി ലേഖനം, 2012 ജൂണ്‍ 26)
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപ്പോഴുണ്ടായ ദുരവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന. കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ യാത്ര ദുരന്തമായി. അതുപോലെയാണ് വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് സമ്പദ്ഘടനയെ ഗ്രസിച്ചാലുണ്ടാകാവുന്ന സ്ഥിതി.

ഇന്ത്യ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പ്രതിവിധിയുമായി റിസര്‍വ് ബാങ്ക് രംഗത്തിറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ വായ്പനയം ജൂണ്‍ 19-ന് പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ നിരാശരായി. പലിശ നിരക്ക് താഴ്ത്താനോ വായ്പ ഉദാരമാക്കാനോ റിസര്‍വ് ബാങ്ക് തയ്യാറല്ല. റിസര്‍വ് ബാങ്കിന്റെ പണനയത്തോടുള്ള നീരസം മറച്ചു വെച്ചില്ലെങ്കിലും തന്റെ ധനനയത്തില്‍ മാറ്റംവരുത്താന്‍ പ്രണബ് മുഖര്‍ജിയും തയ്യാറായില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണം; കമ്മി വര്‍ധിപ്പിക്കണം. പക്ഷേ, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനും കമ്മി താഴ്ത്തുന്നതിനുമുള്ള ബദ്ധപ്പാടിലാണ് ധനമന്ത്രാലയം.

മാന്ദ്യം മാത്രമായിരുന്നു പ്രശ്‌നമെങ്കില്‍ മേല്‍പറഞ്ഞ പണ/ ധനനടപടികള്‍ സ്വീകരിക്കാമായിരുന്നു. മാന്ദ്യത്തില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റുകയും ചെയ്യാം. എന്നാല്‍, ഇന്ന് വിലക്കയറ്റവും ഗുരുതരമാണ്. മെയ് മാസത്തില്‍ ചില്ലറ വിലസൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് ഉയര്‍ന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ പലിശ ഉയര്‍ത്തണം; പണലഭ്യത കുറയ്ക്കണം. ഇതാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഇപ്രകാരം വിലക്കയറ്റം പിടിച്ചുനിര്‍ത്തിയാല്‍ മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിന് പ്രതിവിധി തേടിയാല്‍ വിലക്കയറ്റം ചരടുപൊട്ടിക്കും.

കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ മണ്ണാങ്കട്ടയും കരിയിലയും നേരിട്ട പ്രതിസന്ധി തന്നെ. അപ്പോള്‍ പിന്നെ എന്തു പോംവഴി? വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ഒന്ന്: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക. ചൈന ഇത്തരമൊരു നടപടി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, ഇന്ത്യയിപ്പോഴും പെട്രോളിയം കമ്പനികളുടെ നഷ്ടത്തെക്കുറിച്ചാണ് പറയുന്നത്. കമ്പനികള്‍ക്ക് നഷ്ടം വരികയാണെങ്കില്‍ സര്‍ക്കാര്‍ നികുതി കുറച്ച് നഷ്ടം നികത്തണം.

രണ്ട്: പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും അവസാനിപ്പിക്കുക. ഭക്ഷ്യവിലക്കയറ്റം ഇങ്ങനെയേ തടയാനാവൂ.

മൂന്ന്: സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക. രാസവളത്തിന്റെയും മറ്റും വിലവര്‍ധന ഇതുവഴി ഒഴിവാക്കാനാവും. ബജറ്റ് കമ്മി കൂടിയേക്കാം. പക്ഷേ, മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിന് ന്യായീകരണമുണ്ട്.

നാല്: സിമന്റുപോലുള്ള ഉത്പന്നങ്ങള്‍ക്ക് കുത്തക സിന്‍ഡിക്കേറ്റുകള്‍ വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

വിലക്കയറ്റത്തെ പിടിച്ചുകെട്ടിയാല്‍ പരമ്പരാഗത മാന്ദ്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. പുതിയ ഉത്തേജക പാക്കേജിന് രൂപം നല്‍കണം.

എന്നാല്‍, ഇതൊന്നും കേന്ദ്രസര്‍ക്കാറിന് സ്വീകാര്യമല്ല. പ്രതിസന്ധിനേരിടാന്‍ ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പാക്കുക എന്ന ഒറ്റമൂലിയേ അവരുടെ പക്കലുള്ളൂ. പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അന്തര്‍ദേശീയ ഏജന്‍സികളുടെ വിലയിരുത്തല്‍. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് വിലക്കയറ്റം തടയുന്നതിനും മാന്ദ്യം അകറ്റുന്നതിനും സഹായിക്കുക എന്നുള്ളത് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒന്ന്: ഏറ്റവും വിവാദപരമായ പരിഷ്‌കാരം ചില്ലറവില്പന മേഖലയിലേക്ക് വിദേശ കുത്തകകളെ അനുവദിക്കുകയാണ്. ഇതുവഴി നിലവിലുള്ള ചെറുകിട വ്യാപാരികളുടെയും മറ്റും വ്യാപാരം കുത്തകകളുടെ പിടിയിലേക്കു പോകുമെന്നല്ലാതെ മൊത്തം വ്യാപാരം എങ്ങനെയാണ് അഭിവൃദ്ധിപ്പെടുക? കുത്തകകള്‍ വരുമ്പോള്‍ വില കുറയുമെന്ന സിദ്ധാന്തം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദവിദ്യാര്‍ഥികളെപ്പോലും ചിരിപ്പിക്കുകയേ ഉള്ളൂ. സമ്പൂര്‍ണ മത്സരത്തില്‍ നിന്ന് കുത്തകയിലേക്കുമാറുമ്പോള്‍ വില വര്‍ധിക്കുമെന്നാണ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്.

രണ്ട്: ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും ഇവ വിദേശ മൂലധനത്തിന് തുറന്നുകൊടുക്കുകയുമാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം. നാട്ടില്‍ വായ്പ കൂടുതല്‍ ഉദാരമായി ലഭ്യമാക്കണമെങ്കില്‍ ധനകാര്യ മേഖലയിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് കരുതല്‍ കാഷ് റിസര്‍വില്‍ മാറ്റം വരുത്തുക തുടങ്ങിയ പരമ്പരാഗത നടപടികള്‍. ധനകാര്യമേഖലയിലെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളില്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉത്പാദനമേഖലയിലുണ്ടാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

മൂന്ന്: എണ്ണ പോലുള്ള ഉത്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണം നീക്കം ചെയ്യുകയാണ് മറ്റൊരു നിര്‍ദേശം. ഇതിന്റെ ഫലമെന്തായിരിക്കുമെന്ന് പെട്രോളിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തിന് ആക്കം കൂട്ടാനേ ഈ നീക്കം സഹായിക്കൂ.
നാല്: സര്‍ക്കാര്‍ സബ്‌സിഡികള്‍ ആഭ്യന്തരവരുമാനത്തിന്റെ രണ്ടുശതമാനമായി താഴ്ത്തണം എന്നുള്ളതാണ് മറ്റൊരു നിര്‍ദേശം. സബ്‌സിഡികള്‍ കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ.

അഞ്ച്: നികുതി മേഖലയില്‍ ചരക്കുസേവന നികുതി നടപ്പാക്കുക. ഇതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷേ, ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാലും രണ്ടുവര്‍ഷം കൊണ്ടേ അതു പ്രവര്‍ത്തികമാക്കാനാവൂ.

എന്നിട്ടും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് മുറവിളി കൂട്ടൂന്നതിന്റെ രഹസ്യമെന്താണ്? വിദേശ ധനകാര്യഏജന്‍സികളും ഇന്ത്യയിലെ അവരുടെ വക്താക്കളും വാദിക്കുന്നത് പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്തെ നിക്ഷേപഅന്തരീക്ഷം മെച്ചപ്പെടൂ എന്നാണ്. നിക്ഷേപകരുടെ പ്രത്യേകിച്ച് വിദേശ നിക്ഷേപകരുടെ മുഡ് മോശമായിരിക്കുകയാണ്. അതു ശരിപ്പെട്ടാല്‍ ബാക്കികാര്യങ്ങള്‍ നേരേയായിക്കൊള്ളുമത്രേ!

യൂറോ സോണ്‍ മേഖലയിലെ പ്രതിസന്ധിയോടു ബന്ധപ്പെട്ടും ഇതുപോലൊരു തര്‍ക്കം നടക്കുന്നുണ്ട്. പ്രതിസന്ധിക്ക് പ്രതിവിധിയായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി സമ്പദ്ഘടനയില്‍ ഇടപെടണമെന്നും ഉത്തേജക പാക്കേജുകള്‍ നടപ്പാക്കാന്‍ പ്രതിസന്ധിയിലായ രാഷ്ട്രങ്ങള്‍ക്കു സഹായം ചെയ്യണമെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ കെയ്‌നീഷ്യന്‍ വിദ്വാന്‍മാരും ഇടതുപക്ഷക്കാരും ആവശ്യപ്പെടുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ നിയോലിബറലുകള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. ഇതിലൂടെ മാത്രമേ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കുന്നതിന് കഴിയൂ എന്നതാണ് ഇവരുടെ വാദം. ഈ അറുപിന്തിരിപ്പന്‍ നിലപാടിനൊപ്പമാണ് ഇന്ത്യയിലെ സര്‍ക്കാറും എന്നത് സ്​പഷ്ടം. പ്രതിസന്ധിയിലായ യൂറോപ്പിലെ രാജ്യങ്ങളിലെ ഭരണപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടി ഇന്ത്യയിലെ കോണ്‍ഗ്രസ്സിനും ലഭിക്കുമെന്നുറപ്പുവരുത്താന്‍ ഇതിലേറേ നല്ല മാര്‍ഗമില്ല.

വാല്‍ക്കഷ്ണം:
പ്രതിസന്ധിക്ക് പരിഹാരമെന്നു പറഞ്ഞ് ധനമന്ത്രാലയം നില്‍ക്കക്കള്ളിയില്ലാതെ ചില നടപടികള്‍ ജൂണ്‍ 25-ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുക, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശത്തു വായ്പയെടുക്കുന്നത് കൂടുതല്‍ സുഗമമാക്കുക, പശ്ചാത്തല മേഖലയിലെ നിക്ഷേപത്തിനുളള നടപടിക്രമം എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ധനമന്ത്രാലയത്തിന്റേത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്കും രംഗത്തിറങ്ങുമത്രേ. മല എലിയെ പ്രസവിച്ചതു പോലെയായിട്ടുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരുണ്ടെങ്കില്‍ 2008-ലെ ഉത്തേജക പാക്കേജും ഇപ്പോഴത്തെ നടപടികളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുക.

Monday, June 18, 2012

മാന്ദ്യവും വിലക്കയറ്റവും ഒന്നിക്കുമ്പോള്‍

മാതൃഭൂമി ലേഖനം, ജൂണ്‍ 12, 2012

2011-'12 ധനകാര്യവര്‍ഷത്തിലെ അവസാനപാദത്തിലെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കണ്ട് ഞെട്ടാത്തവര്‍ ചുരുക്കമായിരിക്കും. കഴിഞ്ഞയാഴ്ച അതു പുറത്തുവന്നപാടെ, ഓഹരിവിലകള്‍ തകര്‍ന്നു; രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഈ വര്‍ഷം എട്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രഖ്യാപിച്ച മൊണ്ടേക് സിങ് അലുവാലിയ ഈ കണക്കു പുറത്തുവന്നശേഷം മിണ്ടാട്ടം മുട്ടിയതുപോലെയാണ്. എന്തുചെയ്യണമെന്ന വേവലാതി കേന്ദ്രധനമന്ത്രിയുടെ മുഖത്തും പ്രകടം.

ഒമ്പതു വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 5.3 ശതമാനം മാത്രമാണ് സാമ്പത്തികവളര്‍ച്ച. കഴിഞ്ഞ എട്ടുപാദങ്ങളിലായി വളര്‍ച്ചയുടെ വേഗം തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്. തന്മൂലം 2011-'12-ലെ ശരാശരിവളര്‍ച്ച 6.5 ശതമാനം മാത്രമാണ്. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ 2008 -'09- ല്‍പ്പോലും ഇന്ത്യന്‍ സമ്പദ്ഘടന 6.8 ശതമാനം വളര്‍ന്നെന്നോര്‍ക്കണം.

പക്ഷേ, 2008-'09-ല്‍ മാന്ദ്യം നേരിടാന്‍ ധനമന്ത്രി അരയും തലയും മുറുക്കിയിറങ്ങി. പലിശ കുറച്ചു. ഉദാരമായി വായ്പ നല്‍കാന്‍ ബാങ്കുകളെ കൈയയച്ചു സഹായിച്ചു. സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തി. കമ്മി കുത്തനെ ഉയര്‍ന്നിട്ടും ആരും പഴി പറഞ്ഞില്ല. മൂന്നാം ലോകരാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ ഉത്തേജക പാക്കേജ് ഇന്ത്യയുടേതായിരുന്നു.

എന്നാല്‍, ഇന്നോ? 2008-'09ലേതു പോലെ ഒരു നടപടിയും സ്വീകരിക്കാന്‍ ധനമന്ത്രി തുനിയുന്നില്ല. കാരണം അന്നില്ലാതിരുന്ന ഒരു പുതിയ പ്രശ്‌നം ഇന്നു രാജ്യം അഭിമുഖീകരിക്കുകയാണ് - വിലക്കയറ്റം.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിലകള്‍ മുകളിലേക്കാണ്. ഒരു ഘട്ടത്തില്‍ പത്തുശതമാനം വരെ വിലക്കയറ്റം ഉയര്‍ന്നു. ഇന്ത്യയിലെ ജനങ്ങള്‍ ആവശ്യത്തിലധികം ഭക്ഷണവും മറ്റും വാങ്ങിക്കൂട്ടുന്നതുകൊണ്ടാണ് വിലക്കയറ്റം എന്നൊരാളും പറയില്ലല്ലോ; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് ഒഴികെ. ഇന്ത്യക്കാരും ചൈനക്കാരും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം എന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ നിരീക്ഷണം നാം മറന്നിട്ടില്ല. ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവുമാണ് ഇവയുടെ വിലകള്‍ ഉയരാന്‍ കാരണം. രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ടും വില ഉയരും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയാണ് മറ്റൊരു കാരണം.

എന്നാല്‍, ജനങ്ങളുടെ കൈവശം ആവശ്യത്തിലധികം പണവും വായ്പയും ഉള്ളതുകൊണ്ടാണ് വിലകള്‍ ഉയരുന്നത് എന്ന ചിന്തയാണ് കേന്ദ്രസര്‍ക്കാറിനെ ഭരിക്കുന്നത് എന്നുവേണം കരുതാന്‍. കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവര്‍ സ്വീകരിക്കുന്ന നടപടികള്‍ താഴെ പറയുന്നവയാണ്. ഒന്ന്: പലിശ ഉയര്‍ത്തുക, വായ്പകള്‍ ചുരുക്കുക. രണ്ട്: സര്‍ക്കാര്‍ കമ്മികള്‍ കുറയ്ക്കുക; അതിനായി സബ്‌സിഡികളും ചെലവുകളും ചുരുക്കുക. ഈ നടപടികള്‍ മൂലം വിലക്കയറ്റത്തിന്റെ ആക്കം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് സാമ്പത്തികമാന്ദ്യത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിന് രണ്ടുകാരണങ്ങളുണ്ടാകാം. ഒന്നാമത്തേത്, ഉത്പാദനമേഖലയിലെ പ്രശ്‌നങ്ങളാണ്. വരള്‍ച്ച മൂലം കാര്‍ഷികോത്പാദനം കുറയാം; പവര്‍കട്ടു മൂലം വ്യാവസായികോത്പാദനം കുറയാം; മുതല്‍മുടക്കാന്‍ പണമില്ലാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം- ഇതുപോലുള്ള സപ്ലൈയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.
രണ്ടാമത്തേത്, ഉത്പന്നമേഖലയിലെ അഥവാ ഡിമാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഉത്പാദിപ്പിച്ച ചരക്കുകള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ഉത്പാദനം കുറയുമെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയില്‍ ഇന്ന് രണ്ടാമത്തെ വിഭാഗം പ്രശ്‌നങ്ങളാണ് മുന്‍പന്തിയിലേക്കു വന്നിട്ടുള്ളത്.

യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി മൂലം അവിടേക്കുള്ള കയറ്റുമതി കുറഞ്ഞു. സമ്പന്നവിഭാഗം ആഡംബരത്തില്‍ മദിച്ചു നടക്കുകയാണെങ്കിലും ഭൂരിപക്ഷം ജനതയുടെ കൈയിലും പണമില്ല. 2008-'09 മാന്ദ്യകാലത്ത് ഉദാരമായി സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ വായ്പകള്‍ നല്‍കി അവരുടെ വാങ്ങല്‍കഴിവ് ഉയര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വായ്പകള്‍ വെട്ടിച്ചുരുക്കുകയാണ്. മുതലാളിമാര്‍ക്കാണെങ്കില്‍ യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ സ്ഥിതി കണ്ടിട്ട് മുതല്‍മുടക്കാനും ഭയം. അതുകൊണ്ട് യന്ത്രങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നത് അവരും കുറച്ചിരിക്കുകയാണ്.

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ 2008-'09-ലെ ഉത്തേജകനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ വിലക്കയറ്റം ചരടുപൊട്ടിക്കും. മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാണ്; വിലക്കയറ്റത്തിനുള്ള മരുന്ന് മാന്ദ്യത്തിനും.

കാശിക്കുപോയ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അനുഭവമാണ് ഈ സ്ഥിതിവിശേഷം ഓര്‍മപ്പെടുത്തുന്നത്. മഴ വന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയെ രക്ഷിച്ചു. കാറ്റുവന്നപ്പോള്‍ മണ്ണാങ്കട്ട കരിയിലയെയും രക്ഷിച്ചു. പക്ഷേ, കാറ്റും മഴയും ഒരുമിച്ചു വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞുപോയി; കരിയില പറന്നും പോയി. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും ഒന്നിച്ചുള്ള വരവ് അത്തരമൊരു ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...