Showing posts with label ടെലികോം. Show all posts
Showing posts with label ടെലികോം. Show all posts

Monday, March 23, 2015

നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിയ്ക്കു പുറത്തായതെങ്ങനെ?

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ നാള്‍മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരനാണ് ഞാന്‍. മറ്റ് മൊബൈല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലും മോഹനവാഗ്ദാനങ്ങളിലും വീഴാതെ ഇപ്പോഴും ഈ പൊതുമേഖലാസ്ഥാപനത്തെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ വേറെയുമുണ്ട്. ഞങ്ങളെല്ലാവരും കഴിഞ്ഞ രണ്ടുവര്‍ഷമായി അസംതൃപ്തരാണ്. പലരെയും വിളിച്ചാല്‍ കിട്ടുന്നില്ല. നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌െ്രെകബര്‍ പരിധിക്ക് പുറത്താണെന്ന മറുപടികേട്ട് മടുത്തു. ആളെ കിട്ടിയാല്‍ത്തന്നെ പലപ്പോഴും സംഭാഷണം മുറിഞ്ഞ് നിന്നുപോകുന്നു. ഡല്‍ഹിയിലെ കേരളാഹൗസിലും ആലപ്പുഴ റെസ്റ്റ്ഹൗസിലും ഒരേ അനുഭവം. മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വരിക്കാര്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും കേരളത്തിലെ ബി.എസ്.എന്‍.എല്‍. 432 കോടി രൂപ ലാഭമുണ്ടാക്കി. പക്ഷേ, സ്ഥിതി അത്ര ഭദ്രമല്ല. ഡിസംബറില്‍ 1408 വരിക്കാര്‍ കുറഞ്ഞു എന്നൊരു വാര്‍ത്തകണ്ടു. 

ബി.എസ്.എന്‍.എല്ലിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമായി ഒരു വിദേശ കണ്‍സള്‍ട്ടന്റും രംഗപ്രവേശം ചെയ്തുകഴിഞ്ഞു. 

ജീവനക്കാരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന് വാദിക്കുന്നവര്‍ ഒരുകാര്യം മറക്കുന്നു. മറ്റ് ടെലിഫോണ്‍ കമ്പനികളെ അപേക്ഷിച്ച് അതിവിപുലമായ ലാന്‍ഡ്‌ലൈന്‍ നെറ്റ്വര്‍ക്ക് പരിപാലിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കുണ്ട്. കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇത്രയും ജീവനക്കാരുണ്ടായിരുന്നു. മാത്രമല്ല, സമീപകാലത്തൊന്നും ശമ്പളച്ചെലവില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായിട്ടുമില്ല. 2009'10ല്‍ 13,500 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 2012'13ല്‍ 13,700 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2007'08ല്‍ 32,800 കോടി രൂപയായിരുന്ന വരുമാനം 2012'13ല്‍ 25,600 കോടി രൂപയായി താണു. കമ്പനി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം വരുമാനത്തിലുണ്ടായ ഇടിവാണ്. 

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം? 2008ല്‍ വരിക്കാരുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്ലിന് രണ്ടാംസ്ഥാനമായിരുന്നു. ഇന്നത് അഞ്ചാംസ്ഥാനമായി. താരതമ്യേന മെച്ചപ്പെട്ട റെക്കോഡുള്ള കേരളത്തില്‍പ്പോലും ബി.എസ്.എന്‍.എല്‍. വിഹിതം 2005ല്‍ 47 ശതമാനമായിരുന്നത് 11 ശതമാനമായി താഴ്ന്നിരിക്കുന്നു. 

ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എം.ടി.എന്‍.എല്‍., മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബി.എസ്.എന്‍.എല്‍., വിദേശ സംവേദനത്തിനുള്ള വി.എസ്.എന്‍.എല്‍. എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍. വി.എസ്.എന്‍.എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ. 

2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു. 

അക്കാലത്ത് ബി.എസ്.എന്‍.എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008'09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം. 

വീണ്ടും ടെന്‍ഡര്‍ വിളിച്ച ബി.എസ്.എന്‍.എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്ത ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്. 

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബി.എസ്.എന്‍.എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡി.യില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബി.എസ്.എന്‍.എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബി.എസ്.എന്‍.എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013'14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്. 

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബി.എസ്.എന്‍.എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബി.എസ്.എന്‍.എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല. 

ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല. 

അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002'08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ! 

എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും 3,000 ഓഫീസുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്വര്‍ക്കാണ് ബി.എസ്.എന്‍.എല്‍. നാലുലക്ഷം കോടി രൂപ മതിപ്പുവിലയുള്ള പതിനായിരക്കണക്കിന് ഏക്കറോളം ഭൂമി ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. മുംബൈയിലെ ഭൂമി മറിച്ചുവിറ്റുകൊണ്ടാണ് വി.എസ്.എന്‍.എല്ലിനെ വിഴുങ്ങിയ ടാറ്റ നേട്ടമുണ്ടാക്കിയത്. ഭൂമിയുടെ വിലകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാറിനോടുള്ള ബാധ്യതതീര്‍ക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. 

ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനിക്ക് പൂര്‍ണസമയ ചെയര്‍മാനെ നിയമിക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടെലികോം സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന, ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു. ബി.എസ്.എന്‍.എല്‍. ഒറ്റപ്പെട്ട അനുഭവമല്ല. എല്‍.ഐ.സി.യെ തകര്‍ക്കാനും ഇതേ അടവുകളാണ് പയറ്റുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവന്ന സ്വകാര്യകുത്തകകള്‍ക്ക് എല്‍.ഐ.സി.യോട് മത്സരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എല്‍.ഐ.സി.യുടെ ഏറ്റവും ജനപ്രിയമായ തനത് പ്ലാനുകളെല്ലാം നിര്‍ത്തലാക്കി. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോയവരെ സഹായിക്കാന്‍ മുന്നേറിയവരുടെ കൈയും കാലും അടിച്ചൊടിക്കുക എന്ന ഒറ്റമൂലിയേ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളൂ. പൊതുമേഖലയുടെ കൈയും കാലും വരിഞ്ഞുകെട്ടി സ്വകാര്യകുത്തകകള്‍ക്ക് മത്സരത്തിനുള്ള തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇങ്ങനെ കളിനിയമങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിച്ചുകൊണ്ടാണ് സ്വതന്ത്രകമ്പോളം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തുതന്നെ നില്‍ക്കുന്നത്. 


ബിഎസ്എന്‍എല്‍ - ജോസഫ് തോമസിന് യൂണിയന്‍റെ മറുപടി

ബി.എസ്.എന്‍.എല്‍. തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തുറന്ന് കാണിച്ചുകൊണ്ട് മുന്‍ കേരള ധനകാര്യ മന്ത്രിയും, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ സ:ടി.എം. തോമസ് ഐസക് എഴുതിയ മാതൃഭൂമിയിലെ ലേഖനത്തിന്റെ പ്രതികരണമായി ജോസഫ് തോമസിന്റെ കുറിപ്പ് വായിക്കാനിടയായി. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ നടത്തുന്ന പണിമുടക്ക് സമരത്തിന്റെ പ്രചരണത്തിന് സ: തോമസ് ഐസകിന്റെ ലേഖനം ആവേശം പകരുമെങ്കില്‍ ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ രേഖപ്പെടുത്തട്ടെ.
ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ സത്തയും ഉള്ളടക്കവും കേന്ദ്രസര്‍ക്കാറിന്റെ നവ ഉദാരവല്‍ക്കരണ നയത്തിനെതിരാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
ജോസഫ് തോമസിന്റെ വാദഗതികള്‍ എന്തൊക്കയാണെന്ന് പരിശോധിക്കാം. ശേഷി വര്‍ദ്ധന ആവശ്യമാണ്, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണം, സ്ഥാപനത്തോട് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം, ഗ്രാമീണ സേവന നഷ്ടം നികത്തണം, സ്‌പെക്ട്രം ലൈസന്‍സ് ഫീസ് ഇളവ് ആവശ്യമാണ്, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തണം, ഇതെല്ലാമായാലും കമ്പനി ലാഭത്തിലാകില്ലെന്ന് ജോസഫ് തോമസ് തറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തിന് വസ്തുതകളുടെ യാതൊരു പിന്‍ബലവും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്ന കണ്ടെത്തല്‍ വസ്തുതാപരമല്ല. നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം.
ബി.എസ്.എന്‍.എല്‍.ന്റെ വികസനത്തിന് ആവശ്യമായ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയും, ആധുനിക സേവനങ്ങള്‍ (ഹൈസ്പീഡ് ഡാറ്റാ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ) ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നതിന് യാതൊരു സംശയവുമില്ല. അതായത് പണിമുടക്കിലുന്നയിച്ച ഡിമാന്റുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ട് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും സംരക്ഷിക്കുവാനുമാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക്.
മറ്റൊരു വാദം പരിശോധിക്കാം - ഉന്നത ഉദ്ദ്യോഗസ്ഥനെ നിയമിക്കുക, എന്ന ഡിമാന്റ് സ്ഥാപനത്തെ നശിപ്പിക്കാന്‍ മറ്റൊരാളെ കൂടി നിയോഗിക്കുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് ജോസഫ് തോമസ് നടത്തുന്നത്. ഏതൊരു സ്ഥാപനമായാലും, അതിന്റെ തലപ്പത്ത് ആരും വേണ്ടെന്ന വാദമുന്നയിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ബി.എസ്.എന്‍.എല്‍.നെ സംബന്ധിച്ചിടത്തേളം ബി.എസ്.എന്‍.എല്‍ ല്‍ സി.എം.ഡി.യും, ഡയറക്ടര്‍ ഫിനാന്‍സും, ഡയറക്ടര്‍ ഹ്യൂമന്‍ റിസോഴ്‌സസും ഇല്ലാതെ കമ്പനി എങ്ങനെ മുന്നോട്ടുനീങ്ങും എന്ന വസ്തുത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ.
സി.എം.ഡി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം നമ്മുടെ വികസന പ്രക്രിയയെ സംബന്ധിച്ചും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വലിയ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു ഡിമാന്‍ഡ് ഉന്നയിച്ചത്.
മറ്റൊരു വാദഗതി ആസ്തിയുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കമ്പനിക്ക് കൈമാറണം എന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജോസഫ് തോമസിന്റെ അഭിപ്രായം. ഇതിന് പിന്‍ബലമായി തെറ്റിദ്ധാരണാജനകമായ ഒട്ടേറെ കാര്യങ്ങളും കൂട്ടത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍.ന് ഈട് വെച്ച് കടം വാങ്ങാനാണ് ആസ്തികൈമാറുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് ഈ ഡിമാന്റിന്റെ പിന്നിലെ വസ്തുത.
സര്‍ക്കാറിന്റെ കൈയ്യില്‍ ബി.എസ്.എന്‍.എല്‍ ന്റെ ആസ്തികള്‍ സുരക്ഷിതമാകുമോ? ഇല്ലാ എന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവങ്ങളും ഉണ്ട്. 2006 ല്‍ ബി.എസ്.എന്‍.എല്‍. സംഘടനകള്‍ ഒരു പണിമുക്കിന് നോട്ടീസ് നല്കിയത് ഓര്‍ക്കുമല്ലോ? ബി.എസ്.എന്‍.എല്‍ ഓഹരി വില്പനയ്ക്കും കേബിള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനെതിരെയും, വി.ആര്‍. എസ് പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു പണിമുടക്ക്. കേബിളുകള്‍ സര്‍ക്കാറിന്റെ സ്വന്തമാണെന്ന വാദമുയര്‍ത്തിയാണ് ഡി.ഒ.ടി സ്വകാര്യകമ്പനികള്‍ക്ക് കോപ്പര്‍ കേബിള്‍ ശൃംഖല തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ശക്തമായ പണിമുടക്ക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കാരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. അത് ഇന്നേവരെ ലംഘിക്കപ്പെട്ടിട്ടില്ല. ലംഘിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ഓരോ തവണയും സര്‍ക്കാറിന് പിന്മാറേണ്ടിവന്നു. എന്നാല്‍ മറ്റൊരു ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍. ഈ കാലഘട്ടത്തില്‍ മൂന്നുതവണ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയും, 45 ശതമാനം ഓഹരിവില്പനയും നടത്തി എന്നത് ശ്രദ്ധേയമാണ്. ബി.എസ്.എന്‍.എല്‍. ഇന്നും നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.
നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ കയ്യില്‍ ബി.എസ്.എന്‍.എല്‍. ആയാലും, സര്‍ക്കാര്‍ വകുപ്പായാലും മറ്റ് പൊതുമേഖലകളായാലും ആസ്തികള്‍ സുരക്ഷിതമല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
റെയില്‍വേ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. റെയില്‍വേയുടെ ഭൂമികള്‍ വന്‍കിട കമ്പനികള്‍ക്ക് വിലപ്ന നടത്താനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. മാത്രമല്ല അംബാനിമാര്‍ക്കും അദാനിമാര്‍ക്കും സര്‍ക്കാര്‍ ഭൂമി നാമമാത്രവിലക്ക് കൈമാറ്റം ചെയ്യാനും നടപടി സ്വീകരിച്ചുവരുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന.
കമ്പനിക്ക് ആസ്തികള്‍ കൈമാറിയാല്‍ സ്വകാര്യ കൈമാറ്റവും ഓഹരി വില്‍പ്പനയും എളുപ്പമാകും. എന്നാല്‍ ബി.എസ്.എന്‍.എല്‍. ന്റെ ആസ്തികള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലായാല്‍ എല്ലാം ഭദ്രമായി; ഇനിമേലില്‍ ഓഹരിവില്പനയുണ്ടാകില്ല; പെന്‍ഷന്‍ വിതരണം തടസ്സപ്പെടില്ല - എന്ന വാദഗതി അംഗീകരിക്കാന്‍ കഴിയില്ല. ഓഹരി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ആസ്തി ആരുടെ പക്കല്‍ എന്നത് ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ആസ്തികളുടെ വില്പനയുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പരിശോധിക്കാം. ഈയിടെ മാത്രമാണ് ദല്‍ഹിയിലെ ബി.എസ്.എന്‍.എല്‍, എം.ടി.എല്‍.എല്‍. പോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിലനില്‍ക്കുന്ന ടെലിഗ്രാഫ് പ്ലെയിസിലെ ഭൂമിയും ക്വാര്‍ട്ടറുകളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍. ലെ സംഘടനകളും ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതുകൊണ്ട് മാത്രണ് ഇത് കൈമാറാന്‍ കഴിയാതിരുന്നത്. നാളെ ഈ ഭൂമി അംബാനിക്കോ അദാനിക്കോ പോകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ബി.എസ്.എന്‍.എല്‍ ന്റെ എല്ലാ ആസ്തികളുടെയും നികുതിയടക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. നികുതിയടക്കാന്‍ ബി.എസ്.എന്‍.എല്‍., വില്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതനുവദിക്കണമെന്നാണോ?
മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ടെലികോം വകുപ്പിന്റെ അധീനയിലുള്ള ഏഴ് ടെലികോം ഫാക്ടറികള്‍ അടച്ചുപൂട്ടുകയോ വില്പന നടത്തുകയോ ചെയ്യാന്‍ ഒരു ഘട്ടത്തില്‍ തീരുമാനമെടുത്തു. ജീവനക്കാരുടെ ശക്തമായ പണിമുടക്കിന്റെ ഫലമായി ആ തീരുമാനം മാറ്റിവെക്കേണ്ടി വരികയും, യൂണിയനുകള്‍ ആവശ്യപ്പെട്ട രീതിയില്‍ ടെലികോം ടവറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അതുവരെ ടവറുകള്‍ പുറമെ നിന്നായിരുന്നു വാങ്ങിയിരുന്നത്. വി.എസ്.എന്‍.എല്‍. ന്റെ 26 ശതമാനം ഓഹരി ടാറ്റയ്ക്ക് കൈമാറിയപ്പോള്‍, സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്ന വി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ ടാറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അനുവാദം നല്കിയതിലൂടെ 700 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷുറിക്ക് പങ്കുണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. എം.ടി.എന്‍.എല്‍. ന്റെ ആസ്തി സര്‍ക്കാറില്‍ നിലനില്ക്കുമ്പോള്‍ തന്നെയാണ് 46.5 ശതമാനം ഓഹരി വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യില്‍ ഉള്ള ഘട്ടത്തില്‍ തന്നെയാണ് അന്നത്തെ കേന്ദ്രസര്‍ക്കാറും മന്ത്രി രാജയും ബി.എസ്.എന്‍.എല്‍. ഓഹരി വില്ക്കുമെന്ന പ്രഖ്യാപനം തുടര്‍ച്ചായയി നടത്തിയത്. ആസ്തികള്‍ സര്‍ക്കാറിന്റെ കൈവശം നില്ക്കുമ്പോഴും ഷെയര്‍ വില്പനക്കും സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാറിന് തടസ്സമല്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള ആസ്തികള്‍ ബി.എസ്.എന്‍.എല്‍. ന് കൈമാറിയാല്‍ ബി.എസ്.എന്‍.എല്‍. ന്റെ നിയന്ത്രണത്തില്‍ കൈകാര്യം ചെയ്യാം. വില്പനയ്ക്കുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കാം . ബി.എസ്.എന്‍.എന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സംഘടനകള്‍ക്ക് ആവശ്യമുന്നയിക്കാം.
മറ്റൊരു വാദഗതി പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. കമ്പനി രൂപീകരണ ഘട്ടത്തില്‍, ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുന്നതിനുള്ള റൂള്‍ 37 വകുപ്പ് എഴുതിച്ചേര്‍ത്തതെന്നും, ആസ്തികള്‍ കൈമാറ്റം ചെയ്തില്ലെങ്കില്‍ മാത്രം റൂള്‍ 37 എ നിലനില്‍ക്കുകയും ചെയ്യുകയുള്ളു എന്ന വാദം അപ്രസക്തമാണ്. സര്‍ക്കാറിന്റെ ആസ്തികള്‍ക്ക്, പെന്‍ഷനുമായി ബന്ധമുണ്ടെന്ന വാദത്തിന് യാതൊരുടിസ്ഥാനവുമില്ല. കമ്പനിരൂപീകരണ ഘട്ടത്തില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റൂള്‍ 37 എ പെന്‍ഷന്‍ നിയമത്തില്‍ എഴുതി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള വ്യവസ്ഥയാണ് റൂള്‍ 37.എ. എന്നാല്‍ മുഴുവന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരുടേയും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് പ്രതിമാസം കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിക്ഷേപിച്ചുവരികയാണ്. മാത്രമല്ല, പ്രതിവര്‍ഷം ഉണ്ടാകുന്ന മറ്റ് പെന്‍ഷന്‍ ബാദ്ധ്യതകളുടെ 40 ശതമാനവും ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് സര്‍ക്കാരിന് നല്‍കിവരികയുമാണ്. ഇങ്ങനെയാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സഞ്ചിത നിധിയില്‍ നിന്ന് നല്‍കുന്നത്. ആസ്തിയുടെ ഉടമസ്ഥാവകാശവുമായി ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന് യാതൊരു ബന്ധവുമില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പി.എഫ്.ആര്‍.ഡി.എ. നിയമം ഇതിനെയെല്ലാം വിഴുങ്ങാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടാണ് പി.എഫ്.ആര്‍.ഡി.എ. നിയമം തന്നെ പിന്‍വലിക്കണമെന്നയാവശ്യം സംഘടനകള്‍ ഉയര്‍ത്തുന്നത്.
ആസ്തികള്‍ ഈട് നല്കിവായ്പയെടുക്കാനാണ്, ബി.എസ്.എന്‍.എല്‍. ആസ്തികള്‍ കൈമാറണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നതെന്നും ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നുമാണ് ജോസഫ് തോമസ് ഉന്നയിക്കുന്ന വാദം. ഒറ്റനോട്ടത്തില്‍ വലിയ ശരിയാണവതരിപ്പിച്ചതെന്ന് തോന്നാം. ബി.എസ്.എന്‍.എല്‍.ന്റെ 100 ശതമാനം ഓഹരികളും സര്‍ക്കാരിനായതിനാല്‍ ബാങ്ക് വായ്പക്ക് ആസ്തികള്‍ കൈമാറിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കണം. ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതും വായ്പയെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തം. സര്‍ക്കാരിന്റെ പൊതു നയത്തെ ആശ്രയിച്ചാണ് വായ്പ ലഭ്യമാകുമോ ഇല്ലയോ എന്ന പ്രശ്‌നം പരിശോധിക്കേണ്ടത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കിയാല്‍ വായ്പയുടെ പ്രശ്‌നമോ, ഈട് വെക്കലോ ഉദിക്കുന്നതേയില്ല.
ഐ.ടി.ഐ.ക്ക് എതിരെ പണിമുടക്കില്‍ ഡിമാന്റ് ഉന്നയിച്ചു എന്ന് ചിലര്‍ ആക്ഷേപിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതേയാണ്. ഐ.ടി.ഐ സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം ഇടപെട്ടത് ബി.എസ്.എന്‍.എല്‍. സംഘടനകളാണ്. ഐ.ടി.ഐ.ക്ക് സാമ്പത്തിക സഹായം നല്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓര്‍ഡറുകള്‍ നല്കുന്നതിനും സ്വകാര്യകമ്പനികളിലേതിനേക്കാള്‍ കൂടുതല്‍ വിലകൊടുത്താലും ഐ.റ്റി.ഐ.യില്‍ നിന്ന് ടെലിഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്ന് ശക്തമായ നിലപാടാണ് യൂണിയന്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്. പൊതുമേഖലകള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്‍ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്.
ജീവനക്കാര്‍ക്ക് വാച്ച് നല്കാന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് തീരൂമാനിച്ചപ്പോള്‍, സ്വകാര്യകമ്പനികളുമായി ഇടപാട് നടത്തണമെന്നായിരുന്നു ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റിന്റെ നിലപാട്, എന്നാല്‍ യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. യില്‍ നിന്ന് വാച്ച് വാങ്ങാന്‍ തയ്യാറായത്. ജീവനക്കാര്‍ക്കുള്‍പ്പെടെ വായ്പയെടുക്കുന്നതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍, അത് പൊതുമേഖലാ ബാങ്കുകളായിരിക്കണം എന്ന് ശഠിച്ചതും, മാനേജ്‌മെന്റിനെക്കൊണ്ട് അത്തരം തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലാണ്. ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തയ്യാറായപ്പോഴും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.സി)യുമായി കരാറുണ്ടാക്കണമെന്ന് വാദിച്ചതും തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. അത്തരം ഒരു യൂണിയനെയാണ് ഇപ്പോള്‍ ഐ.ടി.ഐ. വിരുദ്ധര്‍ എന്നാക്ഷേപിക്കുന്നത്.
എന്നാല്‍ ഇന്ന് ഇത്തരം ഒരാവശ്യം ഇപ്പോള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനമെന്താണ്? ബി.എസ്.എന്‍.എല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 30 ശതമാനം ഐ.ടി.ഐ.ക്ക് സംവരണമുണ്ട്. മഹാരാഷ്ട്രാ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള പശ്ചിമമേഖലയുടെ വികസനത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയത് ഐടിഐക്കാണ്. എന്നാല്‍ ഇവ നല്‍കുന്നതിന് ഐടിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപകരണങ്ങള്‍ മിക്കതും ഐടിഐ സ്വന്തമായി നിര്‍മ്മിക്കുന്നില്ല. സ്വകാര്യകമ്പനികളില്‍ നിന്ന് വാങ്ങി നല്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാത്തത് ഈ മേഖലയുടെ വികസനത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വികസനത്തിന് വേണ്ടി, ഐ.ടി.ഐ.യില്‍ നിന്ന് വാങ്ങണമെന്ന നിര്‍ബ്ബന്ധം ഒഴിവാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടത്.
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും കരാര്‍വല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് നവ ഉദാരവല്‍ക്കരണ നയത്തിന്റെ കൂടപ്പിറപ്പാണ്. അതുതന്നെയാണ് ബി.എസ്.എന്‍.എല്‍. മേഖലയിലും സംഭവിക്കുന്നത്. അതിനായി ഡെലോയിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയണമെന്നയാവശ്യം പണിമുടക്കില്‍ ഉന്നയിച്ചിട്ടുണ്ട് മാത്രമല്ല ജീവനക്കാരെ നിയമിക്കണമെന്നതും പ്രധാന ആവശ്യമായിട്ടുണ്ട്.
ഏത് സ്ഥാപനത്തിലും തലപ്പത്തുള്ളവരുടെ അഴിമതിയും ധൂര്‍ത്തും സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ബി.എസ്.എന്‍.എല്‍ ലെ ഇത്തരം അഴിമതിയും ധൂര്‍ത്തു സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. വിവിധമേഖലകളില്‍ വരവ് വര്‍ദ്ധിപ്പിക്കാനും, ചെലവ് ചുരുക്കാനും, മാനേജ്‌മെന്റിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍, സംഘടനകള്‍ നല്കുകയും അവയില്‍പലതും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബ്ബന്ധിതമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സംഘടനകള്‍ എന്നും മുന്‍പന്തിയിലാണെന്ന് ഏവരും സമ്മതിക്കുന്ന ഒരു വസ്തുതയാണ്.
തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തണമെന്നും റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തി തദ്ദേശീയമായ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. സിഡോട്ടുള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിപുലപ്പെടുത്തണമെന്ന യൂണിയന്റെ ആവശ്യം അംഗീകരിക്കാതെ ഇവ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വിദേശ ഉപകരണ നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ് ഇന്നും ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇറക്കുമതി ചെലവ് കൂടുന്നു എന്ന് മാത്രമല്ല വിദേശ കമ്പനികളുടെ നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇവ ആഭ്യന്തര സുരക്ഷിതത്വത്തിന് പോലും വലിയ ഭീഷണിയുയര്‍ത്തുകയാണ്. അതുകൊണ്ടാണ് തദ്ദേശീയമായ ഗവേഷണ വികസനരംഗം ശക്തിപ്പെടുത്തി, തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നത്.
ജീവനക്കാരുടെ ബോണസ്, മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചപ്പോള്‍ സംഘടനകള്‍ ഈ അവകാശ നിഷേധം ചേദ്യം ചെയ്തില്ലെന്ന വാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടന്നകാര്യം ബോധപൂര്‍വം മറച്ചുവെച്ചാണ് ആരെയോ തൃപ്തിപ്പെടുത്താന്‍ സഖാവ് ഈ വാദം ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ സന്ദര്‍ഭങ്ങളിലും അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ നിരവധി അനുഭവങ്ങളുണ്ട്. അതൊന്നും വിശദീകരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ഥാപനം നഷ്ടത്തിലായ സന്ദര്‍ഭത്തില്‍ തന്നെയാണ് പണിമുടക്കിലൂടെ 30 ശതമാനം ശമ്പളവര്‍ദ്ധനവും പ്രൊമോഷന്‍ പദ്ധതിയും നേടിയെടുത്തത്. സാമ്പത്തിക നഷ്ടത്തിന്റെപേരില്‍ അവകാശങ്ങള്‍ അടിയറവെക്കില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് 78.2 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുള്ള ശമ്പള പരിഷ്‌കരണത്തിനുവേണ്ടിയുള്ള പോരാട്ടവും അത് നേടിയെടുത്തതും.
ബോണസുള്‍പ്പെടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുനല്കണ മെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങളുംസമരങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. 2013 ഒക്‌ടോബര്‍ 25 ന്റെ പണിമുടക്ക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ ബോണസ് ഫോര്‍മുല കണ്ടെത്താനുള്ള, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ അംഗങ്ങളായ കമ്മിറ്റിക്ക് രൂപം നല്കിയത്. മാത്രമല്ല മറ്റ് നിരവധി കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതും. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് 2014 നവംബര്‍ 27 ന് ഒരു ദിവസത്തെ പണിമുടക്ക് സമരം സംഘടിപ്പിച്ചത്. എന്നിട്ടും ബോണസ് നിഷേധിച്ചതിനെതിരെ പ്രതികരിച്ചില്ലെന്ന് എന്തടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. പണിമുടക്കില്‍ അണിനിരക്കുന്ന തൊഴിലാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനല്ലെ ഇത് കാരണമാവൂ. അവകാശങ്ങള്‍ നേടിയതിന്റെ പിന്നിലെല്ലാം ഒട്ടേറെ ത്യാഗങ്ങളുണ്ടെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അവകാശ നിഷേധത്തിന്റെ ഈ ആധുനിക കാലഘട്ടം കൂടി ശരിയായി വിലയിരുത്തപ്പെടണം. പഴയകാല പ്രതാപത്തില്‍ ഊറ്റം കൊളളുന്നതോടൊപ്പം പുതിയ കാലത്തെ ശാസ്ത്രീയമായി പരിശോധിക്കുകയും അതില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ബി.എസ്.എന്‍.എല്‍. മേഖലയില്‍ ഐക്യത്തിന്റെയും യോജിച്ച പോരാട്ടത്തിന്റെയും സാഹചര്യം സൃഷ്ടിച്ചതില്‍ നമുക്കുള്ള പങ്ക് വലുതാണ്. അത് തുടര്‍ന്നുകൊണ്ടുപോവുകയാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്കിലൂടെ നാം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിനും, മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനുമെതിരെയാണ് ഈ പണിമുടക്ക്. ജീവനക്കാര്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയബോധം ശക്തിപ്പെടുത്തു കയും ചെയ്യുകയാണ് ഇന്നത്തെ കടമ.
സ്ഥാപനത്തെ സംരക്ഷിക്കാനും ഓഹരി വില്പനയ്ക്കുമെതിരെ നിരന്തരമായി നടത്തിയ പ്രതിരോധങ്ങളാണ് നഷ്ടത്തിലെങ്കിലും ബി.എസ്.എന്‍.എല്‍. പൊതുമേഖലയില്‍ തുടരുന്നതിന് ഇടയാക്കിയത്. സ്ഥാപനം ലാഭകരമാക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കുമെതിരെ പ്രതികരിക്കുകയാണ് നമ്മുടെ ലക്ഷ്യം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് വിമുഖതയില്ലെന്ന് ഇന്‍ഷുറന്‍സ് മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖലകളെ പരാമര്‍ശിച്ച് തോമസ് ഐസക് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക് സമരം വന്‍ വിജയമാക്കാനും ഉന്നയിച്ച ആവശ്യങ്ങളുടെ പ്രാധാന്യം ജീവനക്കാരുടെയും ജനങ്ങളുടെയും മുന്നിലെത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിന് മുമ്പില്‍ ബാലിശമായ എല്ലാ വാദങ്ങളെയും നമുക്ക് തള്ളിക്കളയാം.
സ: ടി.എം.തോമസ് ഐസക്കിന്റെ മാതൃഭൂമിയിലെ (13-1-2015) ലേഖനം ആവേശകരമാണെങ്കില്‍ ജോസഫ് തോമസിന്റെ പ്രതികരണം വിപരീതദിശയിലുള്ള സന്ദേശമാണ് നല്‍കുന്നത്. 

Monday, April 30, 2012

ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാമും മഹാജനും മുതല്‍ രാജയും മാരനും വരെ

അധ്യായം 6
ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - 
സുഖറാമും മഹാജനും മുതല്‍ രാജയും മാരനും വരെ


ലോകചരിത്രത്തിലെ കൊടിയ പത്ത് അധികാരദുര്‍വിനിയോഗങ്ങളുടെ പട്ടിക അമേരിക്കയിലെ ടൈം മാസിക 2011ല്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ 2ജി സ്‌പെക്ട്രം അഴിമതിക്കേസാണ് ആ പട്ടികയില്‍ രണ്ടാമതായി ഇടംപിടിച്ചത്. ഒന്നാംസ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ പദവി തെറിപ്പിച്ച വാട്ടര്‍ഗേറ്റ് അപവാദത്തിനും. 


കേസിലുള്‍പ്പെട്ടവരുടെ വണ്ണവും തൂക്കവുമളന്നാലും പണത്തിന്റെ വലിപ്പം താരതമ്യപ്പെടുത്തിയാലും 2ജി സ്‌പെക്ട്രം അഴിമതിയ്ക്കു മുന്നില്‍ വാട്ടര്‍ഗേറ്റ് ഒന്നുമല്ല. വാട്ടര്‍ഗേറ്റില്‍ പണാപഹരണമില്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന് ചോര്‍ത്തിയ വിവരങ്ങള്‍ മറച്ചു വെയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെ നീണ്ട പരമ്പരയാണ് വാട്ടര്‍ഗേറ്റ്. അമേരിക്കന്‍ ഖജനാവിനുണ്ടാക്കിയ നഷ്ടത്തിന്റെ പേരിലല്ല വാട്ടര്‍ഗേറ്റ് ചരിത്രത്തില്‍ ഇടംനേടിയത്. എന്നാല്‍ ഇന്ത്യയുടെ ഖജനാവിന് 1.76 ലക്ഷം കോടി രൂപയാണ് 2ജി സ്‌പെക്ട്രം അഴിമതി നഷ്ടപ്പെടുത്തിയത്. അതിലൊരു ഭാഗം കവര്‍ന്നുകടത്തിയത് മന്ത്രിമാരുള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കളും കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളുമാണ്. 

ഈ അഴിമതിക്കേസ് അന്വേഷിച്ച് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടിക പരിശോധിക്കുക. രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രിയായിരുന്ന ഡിഎംകെ നേതാവ് ആണ്ടിമുത്തു രാജ, രാജ്യസഭാ എംപിയും ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകളുമായ എം. കെ. കനിമൊഴി, കേന്ദ്ര ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുവ, രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍. കെ. ചന്ദോളിയ, യൂണിടെക് വയര്‍ലെസിന്റെ എംഡി സഞ്ജയ് ചന്ദ്ര, റിലയന്‍സ് ഗ്രൂപ്പിന്റെ എംഡി ഗൗതം ധോഷി, വൈസ് ചെയര്‍മാന്‍മാരായ ഹരിനായര്‍, സുരേന്ദ്ര പിപാറ, എസ്സാര്‍ ഗ്രൂപ്പിന്റെ രവി റൂയിയ തുടങ്ങി പതിനാലു സീനിയര്‍ കോര്‍പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, കലൈഞ്ജര്‍ ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ ശരത്കുമാര്‍, സിനിയുഗ് ഫിലിംസിന്റെ ഡയറക്ടറും പ്രമോട്ടറുമായ കരിം മൊറാനി... (തമിഴ് സിനിമാതാരം ശരത് കുമാറാണ് ഇത് എന്ന പരാമര്‍ശം തെറ്റാണെന്ന് ഫേസ് ബുക്കില്‍ വിനോദ് നെല്ലിപ്പളളി, പ്രശാന്ത് മണിക്കുട്ടന്‍‍, ബ്ലോഗില്‍ രാഹുല്‍ ചന്ദ്രന്‍ എന്നീ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചു. അത് തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു. തെറ്റു ചൂണ്ടിക്കാണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി- തോമസ് ഐസക്)


ഇവര്‍ക്കു പുറമെ, യുണിടെക് വയര്‍ലെസ്, റിലയന്‍സ് ടെലികോം, സ്വാന്‍ ടെലികോം, ലൂപ്പ് ടെലികോം, ലൂപ്പ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിംഗ്, എസ്സാര്‍ തുടങ്ങിയ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. 550 കോടി രൂപയുടെ എയര്‍സെല്‍ - മാക്‌സിസ് ഇടപാടിന് നിയമവിരുദ്ധമായ അംഗീകാരം നല്‍കിയതിന് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി. ജെ. തോമസിന് തല്‍സ്ഥാനം നഷ്ടപ്പെട്ടതിനു കാരണവും 2ജി അഴിമതിക്കേസാണ്. ഈ ഇടപാടു നടക്കുമ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം സംശയത്തിന്റെ കനത്തനിഴലില്‍ നില്‍ക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കും ഉചിതവും വ്യക്തവുമായ മറുപടികള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും സീനിയര്‍ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖാ ദത്ത്, വീര്‍ സാംഘ്‌വി എന്നിവരുടെ പേരുകളും ഈ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. 


മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ബ്യൂറോക്രാറ്റുകള്‍, കോര്‍പറേറ്റ് കമ്പനികള്‍, എക്‌സിക്യൂട്ടീവുകള്‍, സിനിമാ-വിനോദ വ്യവസായങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നീ വരേണ്യരുടെ തസ്‌കരസംഘം ഇന്ത്യയുടെ പൊതുസ്വത്ത് കൊളളയടിക്കാന്‍ നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെ ആഴവും വ്യാപ്തിയുമാണ് 2ജി സ്‌പെക്ട്രം അഴിമതിക്കേസ് ലോകത്തിനു മുന്നില്‍ തുറന്നിടുന്നത്. ഇന്ത്യയില്‍ ശിങ്കിടി മുതലാളിത്തം പ്രായപൂര്‍ത്തിയായതിന്റെ ആഘോഷമായിരുന്നു 2ജി സ്‌പെക്ട്രം അഴിമതി. 

അഴിമതിയുടെ വളര്‍ച്ച : 1.67 കോടിയില്‍ നിന്ന് 1.76 ലക്ഷം കോടിയിലേയ്ക്ക് 


അഴിമതിയുടെ സാധ്യതകളാണ് ആഗോളീകരണം ഇന്ത്യയിലും തുറന്നിട്ടത്. കണ്ണഞ്ചിക്കുന്ന വേഗതയിലും പെരുപ്പത്തിലും ആ സാധ്യതകള്‍ ഓരോ മേഖലയിലും ഭീമാകാരമായി വളരുകയാണ്. 2ജി സ്‌പെക്ട്രം അഴിമതി നടന്ന ടെലികോം മേഖല പരിശോധിക്കുക. പൂര്‍ണമായും പൊതുമേഖലയിലായിരുന്ന ഇന്ത്യയിലെ ടെലികോം രംഗത്ത് സ്വകാര്യമേഖലയ്ക്ക് പ്രാതിനിധ്യം അനുവദിച്ചത് നിര്‍ണായകമായ ഒരു നയം മാറ്റമായിരുന്നു. ആ നയം മാറ്റത്തിന്റെ അനിവാര്യരായ സഹയാത്രികരായിരുന്നു അഴിമതിയും തീവെട്ടിക്കൊളളയും. 


1991ലെ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് ടെലികോം മേഖലയില്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ചത്. ആ മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന സുഖറാമിനെ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു(2011 നവംബര്‍). തീഹാര്‍ ജയിലിലെ ഒന്നാം നമ്പര്‍ മുറിയാണ് സുഖ്‌റാമിനെ കാത്തിരുന്നത്. അതേ മുറിയില്‍ തന്നെയാണ് 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതിയും മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്ന ആണ്ടിമുത്തു രാജയെ ആദ്യം പാര്‍പ്പിച്ചിരുന്നത്. 


വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിലും സുഖ്‌റാം ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീടു റെയിഡു ചെയ്തപ്പോള്‍ മൂന്നു കോടി രൂപയാണ് സിബിഐ കണ്ടെടുത്തത്. ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നിന്ന് പണമായി ഇതുവരെ കിട്ടിയതില്‍ ഈ തുക സര്‍വകാല റെക്കോഡാണ്. വാജ്‌പേയി സര്‍ക്കാരില്‍ 1999-2001 കാലത്ത് ടെലികോം വകുപ്പു കൈകാര്യം ചെയ്ത രാംവിലാസ് പാസ്വാനും 2001-2003വരെ ആ വകുപ്പു ഭരിച്ച പ്രമോദ് മഹാജനും കുംഭകോണത്തിന്റെ പേരുദോഷം കേള്‍പ്പിച്ചവരാണ്. ടെലികോം ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതിയാണ് രാം വിലാസ് പാസ്വാനെതിരെ ആരോപിക്കപ്പെട്ടത്. ടെലികോം ഫീസ് എഴുതിത്തളളിയതിലൂടെ കോടികളുടെ ലാഭമാണ് പ്രമോദ് മഹാജന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്കുണ്ടായത്. റിലയന്‍സിന് അനര്‍ഹമായ നേട്ടങ്ങള്‍ക്ക് അവസരമൊരുക്കിക്കൊടുത്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. കൊളളമുതലില്‍ 2500 കോടിയെങ്കിലും മഹാജന്‍ പങ്കു പറ്റിയിട്ടുണ്ടെന്നാണ് അഭ്യൂഹം. 


ആഗോളീകരണം ആരംഭിച്ചതു മുതല്‍ ടെലികോം മന്ത്രിമാരെക്കുറിച്ചുയര്‍ന്ന അഴിമതിയാരോപണങ്ങളുടെ വലിപ്പം, അഴിമതിയെക്കുറിച്ചുളള പരമ്പരാഗത സങ്കല്‍പങ്ങള്‍ തിരുത്തിയെഴുതി. ലക്ഷങ്ങള്‍ കോടികളിലേയ്ക്കും ശതകോടികളിലേയ്ക്കും ലക്ഷം കോടികളിലേയ്ക്കും വളര്‍ന്നുപെരുകിയത് വളരെപ്പെട്ടെന്നായിരുന്നു. സുഖ്‌റാമിനെയും രാജയെയും തമ്മിലുളള താരതമ്യം ആ അഴിമതിപ്പെരുക്കത്തിന്റെ ലളിതമായ രേഖാചിത്രം വരച്ചുകാട്ടും. 


1996ല്‍ ഹൈദരാബാദിലെ എആര്‍എം എന്ന കമ്പനിയില്‍ നിന്ന് ഇന്‍സുലേറ്റഡ് കമ്പി വാങ്ങിയതിന്റെ പേരിലാണ് സുഖ്‌റാം ശിക്ഷപ്പെട്ടത്. ആ കരാര്‍ മൂലം ഖജനാവിനുണ്ടായ നഷ്ടം 1.67 കോടി. സുഖ്‌റാമില്‍ നിന്ന് രാജയിലേയ്ക്കു പതിനൊന്നു വര്‍ഷങ്ങളുടെ ദൂരമുണ്ട്. രാജയുടെ കരാര്‍ മൂലം ഖജനാവിന്റെ നഷ്ടം പെരുകിയത് 1.76 ലക്ഷം കോടിയിലേക്ക്! 


മൂന്നു ലക്ഷം രൂപയായിരുന്നു അന്ന് സുഖ്‌റാം കൈപ്പറ്റിയ കൈക്കൂലി. പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറം എ. രാജ അത് മൂവായിരം കോടിയാക്കി വളര്‍ത്തി. അപേക്ഷകളുടെ കട്ട് ഓഫ് ഡേറ്റ് തീരുമാനിച്ചതിലെ കുതന്ത്രം വഴി 3000 കോടി രൂപ (600 മില്യണ്‍ ഡോളര്‍) എ. രാജ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സിബിഐയും ഇന്‍കം ടാക്‌സ് വകുപ്പും ആരോപിക്കുന്നത്. കൈക്കൂലി മൂന്നു ലക്ഷത്തില്‍ നിന്ന് മൂവായിരം കോടിയായും ഖജനാവിന്റെ നഷ്ടം 1.67 കോടിയില്‍ നിന്ന് 1.76 ലക്ഷം കോടിയായും പെരുകി. മുണ്ടില്‍ ചെളി തെറിപ്പിച്ച് കടന്നു പോയ ലോറിയെ നോക്കി 'എന്തൊരു സ്പീഡ്' എന്നതിശയപ്പെട്ട കൊടിയേറ്റം സിനിമയിലെ ശങ്കരന്‍ കുട്ടിയെ അനുസ്മരിച്ച് നമുക്കും അമ്പരക്കാം: 'എന്തൊരു വളര്‍ച്ച'. 


പ്രതിക്കൂട്ടില്‍ വാജ്‌പേയി സര്‍ക്കാരും 


സ്വകാര്യവത്കരണം അഴിമതിയ്ക്കുളള അവസരമാക്കുന്നതില്‍ നരസിംഹറാവു സര്‍ക്കാരിനെ പിന്‍ഗാമിയായ വാജ്‌പേയി സര്‍ക്കാര്‍ കടത്തിവെട്ടി. പൊതുസ്വത്തു വിറ്റുതുലയ്ക്കാന്‍ ആദ്യമായി ഒരു വകുപ്പുണ്ടാക്കിയത് ആ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് മുന്‍അധ്യായത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ടെലികോം മേഖലയില്‍ ലൈസന്‍സ് ഫീയ്ക്കു പകരം സ്വകാര്യകമ്പനികളുമായി റവന്യൂ പങ്കിടുന്ന നയം ആവിഷ്‌കരിച്ചത് അടല്‍ ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ മന്ത്രിസഭയാണ്. ഇതുവഴി ഖജനാവിന് നഷ്ടപ്പെട്ടത് അമ്പതിനായിരം കോടി രൂപയാണെന്ന് സാക്ഷാല്‍ രത്തന്‍ ടാറ്റ പരസ്യമായി പ്രഖ്യാപിച്ചു. 2ജി സ്‌പെക്ട്രം കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് രത്തന്‍ ടാറ്റ പഴയ അഴിമതിയെക്കുറിച്ച് തുറന്നടിച്ചത് എന്നത് വേറെ. അരുണ്‍ ഷൂറിയുടെ നേതൃത്വത്തില്‍ നടന്ന വിഎസ്എന്‍എല്‍ സ്വകാര്യവത്കരണത്തട്ടിപ്പിന്റെ ഗുണഭോക്താവായിരുന്നു ടാറ്റ എന്നതും വിസ്മരിക്കരുത്. 


വിഎസ്എന്‍എല്‍ എന്ന പൊതുമേഖലാ കമ്പനിയ്ക്കായിരുന്നു 2002 വരെ ഇന്ത്യയുടെ അന്തര്‍ദേശീയ ടെലിഫോണ്‍ ശൃംഖലയുടെ കുത്തക. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായിരുന്നു വിഎസ്എന്‍എല്‍ (2000). നക്ഷത്രത്തിളക്കമുളള നേട്ടങ്ങള്‍ കൊയ്ത ഈ പൊതുസ്വത്ത് 2004ല്‍ അരുണ്‍ ഷൂറി തുച്ഛമായ വിലയ്ക്ക് ടാറ്റയ്ക്ക് തീറെഴുതിക്കൊടുത്തു. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായതുകൊണ്ട് വേഗം സ്വകാര്യവത്കരിക്കാന്‍ കഴിയും എന്നായിരുന്നു ഷൂറി പറഞ്ഞ ന്യായം. 


ഓഹരികുംഭകോണത്തില്‍ കുപ്രസിദ്ധി നേടിയ കണ്‍സള്‍ട്ടന്റുമാരെ കൂട്ടുപിടിച്ചു കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളെ വിറ്റുതുലച്ചത്. ബാല്‍ക്കോ വില്‍പനയ്ക്ക് ഓഹരിത്തട്ടിപ്പു വീരനായിരുന്ന ഹര്‍ഷദ് മേത്തയുടെ കൂട്ടാളി സ്റ്റെര്‍ലൈറ്റിനെയായിരുന്നു അരുണ്‍ ഷൂറി തിരഞ്ഞെടുത്തതെങ്കില്‍ വിഎസ്എന്‍എല്‍ വില്‍പനയില്‍ ആ സ്ഥാനത്ത് ക്രെഡിറ്റ് സ്വിസെ ഫസ്റ്റ് ബോസ്റ്റണ്‍ (Credit Suisse First Boston) എന്ന കുപ്രസിദ്ധമായ വിദേശ ധനകാര്യ സ്ഥാപനമെത്തി. ഇന്ത്യന്‍ ഓഹരിവിപണിയെ തകര്‍ത്ത കേതന്‍ പരേഖിന്റെ കൂട്ടാളിയായിരുന്നു ഈ സ്ഥാപനം. 


ഇന്ത്യ കണ്ട ഏറ്റവും വലിയ ഓഹരിക്കമ്പോള തട്ടിപ്പായിരുന്നു 1999-2001 കാലത്തു നടന്ന കേതന്‍ പരേഖ് കുംഭകോണം. ഈ തട്ടിപ്പില്‍ പൊലിഞ്ഞുതീര്‍ന്ന കോടികള്‍ എത്രയെന്നതിന് വ്യക്തമായ കണക്കില്ല. ഭീമമായ നഷ്ടം താങ്ങാനാവാതെ അസംഖ്യം നിക്ഷേപകര്‍ ആത്മഹത്യ ചെയ്തു. കേതന്‍ പരേഖ് - ക്രെഡിറ്റ് സ്വിസെ അച്ചുതണ്ടിനാണ് ഈ തട്ടിപ്പിന്റെ ഉത്തരവാദിത്തം എന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) കണ്ടെത്തുകയും ഓഹരി വിപണിയില്‍ ഇടപെടുന്നതിന് ഇരുകൂട്ടര്‍ക്കും അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. കളളക്കളികള്‍ക്കും തട്ടിപ്പിനും അഴിമതിയ്ക്കും പേരുകേട്ട ഈ കറക്കുകമ്പനിയുമായി കൂട്ടുചേര്‍ന്നാണ് അരുണ്‍ ഷൂരി വിഎസ്എന്‍എല്‍ ടാറ്റയ്ക്കു വിറ്റത്. ഈയിടപാടില്‍ കാര്യങ്ങള്‍ നടന്നത് സുതാര്യമായല്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും സി ആന്‍ഡ് എജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 


വില്‍പന സമയത്ത് 1600 കോടിയുടെ കാഷ് റിസര്‍വും മുന്‍വര്‍ഷത്തെ ലാഭമായ 1400 കോടിയുമടക്കം 3000 കോടി രൂപ റിസര്‍വ് ഉണ്ടായിരുന്ന വിഎസ്എന്‍എല്ലിന്റെ 45 ശതമാനം ഷെയറുകള്‍ വെറും 2590 കോടി രൂപയ്ക്കാണ് ടാറ്റയ്ക്കു വിറ്റത്. അതിനുമുമ്പു തന്നെ വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 50 ശതമാനം ഷെയറും ചില്ലറ വില്‍പന നടത്തിയിരുന്നു. അതിനാല്‍ 45 ശതമാനം ഓഹരി കൈയടക്കിയ ടാറ്റ മുഖ്യ ഉടമസ്ഥനും നടത്തിപ്പുകാരനുമായി. ടാറ്റ മുടക്കിയതിനെക്കാള്‍ അധികം തുക കമ്പനി വാങ്ങിയ നിമിഷം കാശായിത്തന്നെ അവര്‍ക്കു തിരിച്ചു കിട്ടി. 


മറ്റ് ആസ്തികളുടെ കൂടി കണക്കെടുത്താലോ? വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 20,000 കോടി രൂപയുടെ സ്വത്താണ് ടാറ്റയുടെ നിയന്ത്രണത്തില്‍ വന്നുചേര്‍ന്നത്. വിനിയോഗിക്കാത്ത ഭൂമി തന്നെ 667 ഏക്കറോളമുണ്ടായിരുന്നു. 2ജി സ്‌പെക്ട്രം കേസില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായപ്പോള്‍ കപില്‍ സിബല്‍ ഇത്രയും മിച്ചഭൂമി ടാറ്റയ്ക്ക് വെറുതേ കൊടുത്തു എന്ന ആരോപണം ഉന്നയിച്ചു. ടാറ്റയുടെ വക്താക്കള്‍ തിരിച്ചടിച്ചത് ഈ ഭൂമി കരാര്‍ പ്രകാരം സര്‍ക്കാരടക്കം മുന്‍ ഉടമസ്ഥന്മാര്‍ക്ക് അര്‍ഹതപ്പെട്ടതാണ് എന്നാണ്. അഞ്ചുവര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ ഈ ഭൂമി ഏറ്റെടുക്കാന്‍ എന്തു ചെയ്തു? വിഎസ്എന്‍എല്‍ ടാറ്റയ്ക്ക് കറവപ്പശുവായി. ടാറ്റയുടെ ടെലസ് സര്‍വീസസ് കമ്പനിയിലേയ്ക്ക് വിഎസ്എന്‍എല്‍ കരസ്ഥമാക്കിയ രണ്ടായിരം കോടി രൂപ ഏതാനും ആഴ്ചകള്‍ക്കുളളില്‍ കടത്തിക്കൊണ്ടുപോയി. 


ബിജെപി നേതാവ് പ്രമോദ് മഹാജന്‍ മന്ത്രിയായിരുന്നപ്പോഴാണ് ബിജെപിയുടെ അഴിമതി കൊടികുത്തിയത്. റിലയന്‍സ് ഇന്‍ഫോകോമിന് ലൈസന്‍സ് ഫീയില്‍ ഇളവു നല്‍കി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ മഹാജന്‍ അനുവാദം നല്‍കിയത് ട്രായിയുടെ നേരിട്ടുളള നിര്‍ദ്ദേശത്തെ ധിക്കരിച്ചുകൊണ്ടായിരുന്നു. അവസാനം ഭരണത്തില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ഒന്നാം തലമുറ സ്‌പെക്ട്രം ലേലം ട്രായ് പറഞ്ഞിട്ട് ലേലം ചെയ്യാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം കൊടുത്ത് തുലച്ചിട്ടാണ് ഭരണം അവസാനിപ്പിച്ചത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മാനദണ്ഡം ഉപയോഗിച്ച് ലേലം ഒഴിവാക്കി ടെലികോം സ്‌പെക്ട്രം വില്‍ക്കാന്‍ തീരുമാനിച്ചത് 2001ലെ ബിജെപി സര്‍ക്കാരാണ്. അക്കാലത്ത് 40 ലക്ഷം മൊബൈല്‍ ഫോണുകളേ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞിരുന്നില്ലെന്നും ആവശ്യപ്പെട്ടവര്‍ക്കെല്ലാം കൊടുക്കാനുളള സ്‌പെക്ട്രം കൊടുക്കാനുണ്ടായിരുന്നുവെന്നുമൊക്കെയാണ് അന്ന് ബിജെപി ന്യായം പറഞ്ഞത്. പക്ഷേ, സുതാര്യമായ ലേലനടപടികള്‍ നടത്താതിരുന്നതിന് ഇതൊന്നും ന്യായീകരണമാകുന്നില്ല. ബിജെപിയുടെ കാലത്തെ ഈ കൊടിയ അഴിമതിയെക്കുറിച്ചുകൂടി പി സി ചാക്കോ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ സ്‌പെക്ട്രം അഴിമതിയുടെ കുരുക്കില്‍ ബിജെപിയും അകപ്പെടും. 


ദയാനിധി മാരന്റെ എയര്‍സെല്‍ കുംഭകോണം

വാജ്‌പേയ് സര്‍ക്കാരിനെ തുടര്‍ന്നുവന്ന ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തത് ഡിഎംകെ നേതാവ് കരുണാനിധിയുടെ ചെറുമകനും മുരശൊലി മാരന്റെ മകനുമായ ദയാനിധി മാരനാണ്. മുന്‍ഗാമികള്‍ പിന്തുടര്‍ന്ന നയങ്ങളും നടപടിക്രമങ്ങളും അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് മാരന്റെയും വാദം. 


ഇന്ത്യയിലെ ടെലികോം മേഖലയുടെ സുവര്‍ണകാലം ദയാനിധി മാരന്റെ ഭരണകാലം എന്നാണ് അറിയപ്പെടുന്നത്. ടെലികോം മേഖലയിലെ വിദേശ നിക്ഷേപം 49ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ന്നു. മൊബൈല്‍ ഫോണുകളുടെ എണ്ണം കുതിച്ചുയരാന്‍ തുടങ്ങി. കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് കൊടുത്തു. ഫോണ്‍ നിരക്കുകളാവട്ടെ, കുത്തനെ കുറഞ്ഞു. ഡിഫന്‍സിന്റെ കൈയില്‍ ഉപയോഗിക്കാതിരുന്ന സ്‌പെക്ട്രം വാണിജ്യാവശ്യങ്ങള്‍ക്കു കൈമാറുന്നതിന് നയപരമായ തീരുമാനമെടുപ്പിച്ചു. 


പുതിയ മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി എന്നു പറഞ്ഞുവല്ലോ. ലൈസന്‍സിനോടൊപ്പം കമ്പനി തുടങ്ങാന്‍ അത്യാവശ്യം കുറച്ചു സ്‌പെക്ട്രം മാത്രമേ നല്‍കുകയുളളൂ. ബാക്കി ആവശ്യമുളള സ്‌പെക്ട്രം പിന്നീട് വില കൊടുത്തു വാങ്ങും. ഇതാണ് രീതി. സ്‌പെക്ട്രം വില്‍പനയ്ക്കുളള ചര്‍ച്ചകള്‍ മാരന്‍ ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സ്‌പെക്ട്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിനു വേണ്ടി പ്രതിരോധം, ധനം, ടെലികോം, ഐടി മന്ത്രിമാരുടെ ഒരു സമിതിയുണ്ടാക്കി. സ്‌പെക്ട്രത്തിന്റെ വില നിര്‍ണയിക്കുന്നതിനുളള അധികാരവും ഈ സമിതിയ്ക്കു നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതില്‍ മാരന്‍ ശക്തമായി പ്രധാനമന്ത്രിയോട് പ്രതിഷേധിച്ചു. ടെലികോം വകുപ്പിന്റെ അധികാരം മന്ത്രിസഭാ ഉപസമിതി ഏറ്റെടുക്കുന്നത് ശരിയല്ല എന്നായിരുന്നു വാദം. ട്രായിയുടെയും ടെലികോം കമ്മിഷന്റെയും ഉപദേശമനുസരിച്ച് അന്തിമതീരുമാനമെടുക്കാനുളള അവകാശം മാരന്‍ പ്രധാനമന്ത്രിയില്‍ നിന്ന് നേടി. 


ദയാനിധി മാരനാവട്ടെ, ട്രായിയുടെയും ടെലികോം കമ്മിഷനെയും നോക്കുകുത്തിയാക്കി വില നിര്‍ണയം സംബന്ധിച്ച തീരുമാനമെടുത്തു. ലേലം വിളിക്കാതെ 2001ലെ വിലയ്ക്കു തന്നെ ഇഷ്ടക്കാര്‍ക്ക് സ്‌പെക്ട്രം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ മാരനു കഴിഞ്ഞില്ല. അതിനു മുമ്പ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കരുണാനിധി കുടുംബത്തിലെ മൂപ്പിളമ തര്‍ക്കത്തില്‍ അഴഗിരിയ്‌ക്കെതിരെ ദിനകരന്‍ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പ്രതിഷേധിച്ച് അഴഗിരിയുടെ അനുയായികള്‍ മധുരയില്‍ കലാപത്തിനിറങ്ങി. പത്രമോഫീസ് കത്തിച്ചു. മൂന്നു ജീവനക്കാര്‍ കൊല്ലപ്പെട്ടു. മാരന്‍ കുടുംബത്തിനെതിരെ കരുണാനിധിയുടെ രോഷം കത്തിക്കാളി. അങ്ങനെ ദയാനിധി മാരന്റെ സ്ഥാനത്ത് ആണ്ടിമുത്തു രാജ മന്ത്രിയായി. 


പക്ഷേ, സ്ഥാനമൊഴിയുന്നതിനു മുമ്പ് കുറച്ചു സ്‌പെക്ട്രം കച്ചവടം മാരനും നടത്തി. അതില്‍ ഒരു വില്‍പന എയര്‍സെല്‍ കമ്പനിയ്ക്കായിരുന്നു. 14 സര്‍ക്കിളുകളിലേയ്ക്കുളള സ്‌പെക്ട്രമാണ് 2001ലെ വിലയ്ക്ക് ഇവര്‍ക്കു വിറ്റത്. എയര്‍സെല്‍ ആകെ സര്‍ക്കാരിന് അടച്ചത് 1399 കോടി രൂപയാണ്. എന്നാല്‍ രാജയുടെ അഴിമതി അളക്കുന്നത് സിഎജി അടിസ്ഥാനമാക്കിയ മാനദണ്ഡം അനുസരിച്ച് ഈ സ്‌പെക്ട്രത്തിന്റെ മൂല്യം 22,000 കോടി രൂപയാണ്. മാരന്റെ പിന്‍ഗാമിയായ രാജയുടെ അഴിമതി അന്വേഷിക്കുന്നതിനിടെയാണ് മാരന്റെ കൊളള പുറത്തുവന്നത്. 


ടെലികോം രംഗത്തെ ഭീമന്മാര്‍ ടാറ്റയും റിലയന്‍സും മറ്റുമായിരുന്നു. ടാറ്റയുമായുളള മാരന്റെ തര്‍ക്കം കേബിള്‍ നെറ്റ്‌വര്‍ക്ക് സംബന്ധിച്ചായിരുന്നു. ടാറ്റയും മര്‍ഡോക്കിന്റെയും കൂട്ടുടമസ്ഥതയിലുളള ടാറ്റ സ്‌കൈ തമിഴ്‌നാട്ടിലെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ കമ്പോളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. മാരന്റെ സഹോദരന്‍ കലാനിധി മാരനാണ് സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥന്‍. തമിഴ്‌നാട്ടിലേയ്ക്ക് ടാറ്റ കടക്കുന്നതിന് കൂട്ടുപിടിച്ച എയര്‍സെല്‍ കമ്പനിയെയായിരുന്നു. ഒരു ഘട്ടത്തില്‍ ടാറ്റ സ്‌കൈയുടെ 33 ശതമാനം ഷെയറുകള്‍ വാങ്ങാന്‍ ഒരു വിഫലശ്രമവും മാരന്‍ നടത്തി. അപ്പോള്‍ അടവു മാറ്റി എയര്‍സെല്‍ തന്നെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ടാറ്റയ്‌ക്കെതിരെ വളര്‍ത്താനായിരുന്നു മാരന്റെ ശ്രമം. തമിഴ്‌നാട്ടില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന എയര്‍സെല്‍ ഇന്ന് ഏതാണ്ട് 40,000 കോടി രൂപയുടെ വിറ്റുവരവുളള ഇന്ത്യയിലെ എട്ടാമത് ടെലികോം കമ്പനിയായി വളര്‍ന്നു കഴിഞ്ഞു.


ദയാനിധി മാരന്‍ ടെലികോം മന്ത്രിയായി ചാര്‍ജെടുക്കുന്നതിന് നാലു മാസം മുമ്പാണ് സി. ശിവശങ്കരന്‍ മലേഷ്യക്കാരന്‍ മുതലാളി തമിഴ്‌നാട്ടില്‍ എയര്‍സെല്‍ എന്ന മൊബൈല്‍ കമ്പനി ആരംഭിച്ചത്. ദയാനിധി മാരന്റെ പിതാവ് മുരശൊലി മാരന്റെ വിശ്വസ്തനായിരുന്നു ശിവശങ്കരന്‍. മിന്നല്‍വേഗത്തില്‍ എയര്‍സെല്‍ തമിഴ്‌നാട് കീഴടക്കി. ഒറ്റവര്‍ഷം കൊണ്ട് തങ്ങളുടെ പ്രധാന എതിരാളികളായ ആര്‍പിജി സെല്ലുലാര്‍ എന്ന റിലയന്‍സ് കമ്പനി അവര്‍ വിലയ്ക്ക് വാങ്ങി. അങ്ങനെ 2.2 ദശലക്ഷം വരിക്കാര്‍ എയര്‍സെല്ലിന് സ്വന്തമായി. എന്നാല്‍ എയര്‍സെല്ലും ടാറ്റയുമായി കൈകോര്‍ത്തതോടെ മാരന്‍ കുടുംബവുമായുളള ബന്ധം മുറിഞ്ഞു. 


എയര്‍സെല്‍ കമ്പനിയെത്തന്നെ വിലയ്‌ക്കെടുക്കാന്‍ മാരന്‍ തീരുമാനിച്ചു. ലൈസന്‍സിനും സ്‌പെക്ട്രത്തിനുമുളള അപേക്ഷകള്‍ മനപ്പൂര്‍വം വെച്ചുതാമസിപ്പിച്ച് ഈ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കി. ശിവശങ്കരന്‍ പതിമൂന്നു തവണ അപേക്ഷ നല്‍കിയിട്ടും ഓരോരോ മുട്ടാപ്പോക്കുകള്‍ ഉന്നയിച്ച് ദയാനിധി മാരന്‍ അവര്‍ക്ക് ലൈസന്‍സ് നിഷേധിച്ചു. പല ഉപായങ്ങളും കണ്ടുപിടിച്ച് കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കാനും മാരന്‍ തയ്യാറായി. ഗത്യന്തരമില്ലാതെ എയര്‍സെല്‍ കമ്പനിയുടെ ഷെയറുകള്‍ മാരന്‍ പറഞ്ഞവര്‍ക്കു വില്‍ക്കാനും പുതിയൊരു കമ്പനി ആരംഭിക്കാനും ശിവശങ്കരന്‍ നിര്‍ബന്ധിതനായി. 


മലേഷ്യയിലെ മാക്‌സിം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും ഡോ. പ്രദീപ് സി റെഡ്ഡിയുടെ ഉടമസ്ഥതയിലുളള അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിനും 4700 കോടി രൂപയ്ക്ക് ശിവശങ്കരന്‍ തന്റെ ഓഹരികള്‍ വിറ്റു. ശ്രീലങ്കയിലെ തമിഴ് വംശജനായ ടി. അനന്തകൃഷ്ണനാണ് മാക്‌സിം കമ്പനിയുടെ ഉടമസ്ഥന്‍. മാക്‌സിം കമ്പനിയില്‍ മാരന്‍ കുടുംബത്തിനും പങ്കുണ്ടെന്നാണ് സംസാരം. ഇപ്പോള്‍ എയര്‍സെല്ലിന്റെ എണ്‍പതുശതമാനത്തോളം ഷെയര്‍ മാക്‌സിം കമ്പനിയ്ക്കാണ്. ബാക്കി പ്രദീപ് റെഡ്ഡിയ്ക്കും. അവരാണ് ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയത്. അത്യപൂര്‍വമായ ഹൃദ്രോഗത്തിന് അടിമപ്പെട്ട മുരശൊലി മാരന്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടങ്ങിയതു മുതലാണ് ഡോ. പ്രദീപ് റെഡി മാരന്‍ കുടുംബത്തിന്റെ സുഹൃത്തായത്. 


എയര്‍സെല്ലിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ 2006 മെയ് 16ന് ഒറ്റയടിക്ക് പിന്‍വലിക്കപ്പെട്ടു. പതിനാലു സര്‍ക്കിളുകളിലേയ്ക്ക് എയര്‍സെല്ലിന് 2ജി സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചു. ശിവശങ്കരന്റെ കാലത്ത് ചെന്നൈ മെട്രോ സര്‍ക്കിള്‍, തമിഴ്‌നാട് സര്‍ക്കിള്‍ എന്നീ രണ്ടു സര്‍ക്കിളുകളിലേയ്ക്കു മാത്രമാണ് 2004ല്‍ അവര്‍ അപേക്ഷ നല്‍കിയിരുന്നത് എന്നോര്‍ക്കുക. വെറും 9 ദിവസംകൊണ്ട് (2006 നവംബര്‍ 20നും 29നും ഇടയ്ക്ക്) എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അവര്‍ക്ക് ലൈസന്‍സ് അനുവദിച്ചു. 75 ശതമാനം മാത്രമേ വിദേശനിക്ഷേപം പാടുളളൂവെന്ന നിബന്ധനയുണ്ട്. പക്ഷേ, റെഡ്ഡിയുടെ കമ്പനിയുടെ നിയന്ത്രണവും അനന്തകൃഷ്ണന്‍ ഗ്രൂപ്പിനായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു. ഇതു രണ്ടും കൂടി കണക്കിലെടുത്താല്‍ എയര്‍സെല്ലിന്റെ 99 ശതമാനം നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്നാണ് മാക്‌സിം കമ്പനി മലേഷ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു മുന്നില്‍ വെളിപ്പെടുത്തിയത്. മാക്‌സിം കമ്പനിയില്‍ മാരനും ഓഹരിയുണ്ട് എന്നും ആരോപണമുണ്ട്. എന്നാലിതിന് തെളിവു ലഭിച്ചിട്ടില്ല. 


കൃത്യമായ തെളിവുകള്‍ ലഭിച്ച ഒരഴിമതിയുടെ പേരിലാണ് മാരനെതിരെ സിബിഐ കേസെടുത്തത്. എയര്‍സെല്ലിന്റെ ഷെയറുകള്‍ കരസ്ഥമാക്കിയ മാക്‌സിം കമ്പനി 700 കോടി രൂപയാണ് കലാനിധി മാരന്റെ സണ്‍ ടിവിയില്‍ ഷെയറുകള്‍ വാങ്ങാന്‍ മുടക്കിയത്. അതിഭീമമായ പ്രീമിയം വിലയ്ക്കാണ് ഷെയറുകള്‍ വാങ്ങിയത്. ഇതുകാരണം മാരന്‍ കുടുംബത്തിന് സണ്‍ നെറ്റ്#വര്‍ക്കിന്റെ ഉടസ്ഥതയില്‍ ഷെയര്‍ കുറഞ്ഞതു നികത്താന്‍ മുഖവിലയ്ക്ക് പുതിയ ഷെയറുകള്‍ കുടുംബാംഗങ്ങള്‍ക്കു നല്‍കി. അങ്ങനെ മാരന്‍ കുടുംബത്തിന് സണ്‍ നെറ്റ്‌വര്‍ക്കില്‍ 80 ശതമാനം ഷെയറുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തി. ചുരുക്കത്തില്‍ സണ്‍ ടിവിയ്ക്ക് ഭീമമായ തുക സംഭാവനയായി മാക്‌സിം നല്‍കി എന്നു പറയാം. മൗറീഷ്യസിലെ ഏതെല്ലാം കമ്പനികള്‍ വഴിയാണ് പണം ഇവിടെ എത്തിയത് തുടങ്ങിയവയെല്ലാം ഇന്ന് വെളിപ്പെട്ടു കഴിഞ്ഞു. 


യഥാര്‍ത്ഥത്തില്‍ മാരന്‍ ഉണ്ടാക്കിയെടുത്ത ഒരു അഴിമതി ബിസിനസ് മോഡല്‍ വികസിപ്പിക്കുകയായിരുന്നു പിന്‍ഗാമിയായ രാജ ചെയ്തത്. 2ജി സ്‌പെക്ട്രം അഴിമതി അതാണ് തെളിയിക്കുന്നത്. 


2ജി സ്‌പെക്ട്രം : വെട്ടിപ്പിന്റെ വഴി 


2007 മെയില്‍ ഡിഎംകെ പ്രതിനിധി ആണ്ടിമുത്തു രാജ ടെലികോം വകുപ്പിന്റെ കാബിനറ്റ് മന്ത്രിയായി. ഇതിനു മുമ്പ് രണ്ടുതവണ സഹമന്ത്രിയായി. 2009ല്‍ വീണ്ടും ടെലികോം മന്ത്രിയായതിനു പിന്നില്‍ നടന്ന ഉപജാപങ്ങള്‍ നീരാ റാഡിയ ടേപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ സ്വാധീനിക്കുന്നതിന് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ലോബിയിസ്റ്റാണ് നീരാ റാഡിയ. ഇന്‍കം ടാക്‌സ് വകുപ്പ് അവരുടെ ഫോണ്‍ ചോര്‍ത്തി. ഈ രേഖകള്‍ ഓപ്പണ്‍, ഔട്ട്‌ലുക്ക് എന്നീ ഇംഗ്ലീഷ് മാസികകള്‍ പുറത്തുവിട്ടു. നമ്മുടെ രാജ്യത്തിന്റെ ഭരണം കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്നത് എങ്ങനെയാണ് എന്നതിന് ഒരു സാധനപാഠമാണ് നീരാ റാഡിയ ടേപ്പുകള്‍. നിയുക്ത ടെലികോം മന്ത്രി രാജയോട് നിരന്തരം സമ്പര്‍ക്കം അവര്‍ പുലര്‍ത്തുന്നുണ്ട്. രാജയെ മന്ത്രിയാക്കുന്നതിനു വേണ്ടി കനിമൊഴിയടക്കമുളളവര്‍ നടത്തുന്ന കരുനീക്കങ്ങള്‍ ഈ ടേപ്പിലൂടെ ചുരുളഴിഞ്ഞു. 'അവന്‍ നമ്മുടെ പയ്യനാണ്'' എന്നാണ് അനില്‍ അംബാനിയോട് നീരാ റാഡിയ രാജയെക്കുറിച്ച് വീമ്പിളക്കുന്നത്. നിക്ഷിപ്ത താല്‍പര്യക്കാര്‍ രാജയെ ടെലികോം മന്ത്രിയായി അവരോധിച്ചതു തന്നെ കൃത്യമായ ഉന്നങ്ങള്‍ മനസില്‍ വെച്ചുകൊണ്ടായിരുന്നു. 


2007 ആഗസ്റ്റില്‍ പുതിയ ടെലികോം ലൈസന്‍സുകള്‍ നല്‍കുന്നതിനും 2ജി സ്‌പെക്ട്രം വില്‍ക്കുന്നതിനുമുളള നടപടികള്‍ ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെയാണ് രാജ കരുക്കള്‍ നീക്കിയത്. ലേലം വിളിക്കാതെ 2001ലെ വിലയ്ക്കു തന്നെ സ്‌പെക്ട്രം വില്‍ക്കാനുളള ട്രായിയുടെ സമ്മതം കരസ്ഥമാക്കി. എന്നാല്‍ 2007ല്‍ അത് 40 കോടിയായി ഉയര്‍ന്നു. 2001ലെ വിലയ്ക്ക് വില്‍ക്കാനുളള തീരുമാനം പുതിയ സാഹചര്യത്തില്‍ അസംബന്ധമായിരുന്നു എന്ന അഭിപ്രായമായിരുന്നു ഫിനാന്‍സ് സെക്രട്ടറിയ്ക്ക്. 2001ല്‍ ലേലം വിളിക്കാതെ സ്‌പെക്ട്രം വില്‍ക്കുന്നിനെതിരെ അദ്ദേഹമെഴുതിയ നിശിതമായ കുറിപ്പിനെക്കുറിച്ച് രാജയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും മറ്റു സ്ഥിരാംഗങ്ങളല്ലാത്തവരെയും ഒഴിവാക്കി ടെലികോം കമ്മിഷന്റെ യോഗം വിളിച്ച് ഈ നിര്‍ദ്ദേശത്തിന് അംഗീകാരം വാങ്ങി. സര്‍ക്കാരിന്റെ ബിസിനസ് നടപടിക്രമമനുസരിച്ച് ധനമന്ത്രി അറിയാതെ ഇത്ര സുപ്രധാനമായ തീരുമാനം എടുക്കാന്‍ പാടില്ല. മന്ത്രിമാരുടെ കാബിനറ്റ് സബ്കമ്മിറ്റി ധനകാര്യവകുപ്പുമായി ചര്‍ച്ച ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഇതെല്ലാം ധിക്കരിച്ചാണ് സ്വന്തം വകുപ്പിലെ പ്രതിനിധികള്‍ മാത്രം ഹാജരായ കമ്മിഷനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്. 


ഈ ഘട്ടത്തില്‍ (2007 നവംബറില്‍) സ്‌പെക്ട്രത്തിന്റെ വില്‍പന സുതാര്യവും നീതിപൂര്‍വവുമായി നടക്കണം എന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി തന്നെ രാജയ്ക്ക് കത്തെഴുതി. പ്രധാനമന്ത്രിയ്ക്ക് രാജ നല്‍കിയ മറുപടി കൗതുകകരമായിരുന്നു. 2001ലേതിനെക്കാള്‍ കൂടിയ വിലയ്ക്ക് ലേലം വിളിച്ച് സ്‌പെക്ട്രം നല്‍കിയാല്‍ അത് പുതിയ സംരംഭകരോടുളള വിവേചനവും അനീതിയുമായിരിക്കുമത്രേ! മുഴുവന്‍ നടപടിക്രമങ്ങളും കാബിനറ്റ് സബ്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്ന് ഈ ഘട്ടത്തില്‍ നിയമമന്ത്രി നിര്‍ദ്ദേശിച്ചു. നിയമവകുപ്പ് എതിരായതിനാല്‍ വകുപ്പിലേയ്ക്ക് ഫയല്‍ അയയ്ക്കുന്നതിനു പകരം അറ്റോര്‍ണി ജനറല്‍ വാഹനവതിയ്ക്ക് നേരിട്ടു ഫയലയച്ച് നിയമോപദേശം തേടി. നിയമമന്ത്രിയുടെ അഭിപ്രായം വ്യത്യസ്തമാണെന്ന് അറിഞ്ഞിട്ടും രാജയുടെ നിര്‍ദ്ദേശങ്ങള്‍ക്കു സമ്മതം മൂളി ഫയലില്‍ ഒപ്പിട്ടു. പിന്നെ രാജ ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല. 


2010 ജനുവരി 10ന് അറ്റോര്‍ണി ജനറലിന്റെ പിന്തുണയോടെ പത്രക്കുറിപ്പിലൂടെ സ്‌പെക്ട്രം വില്‍പനയുടെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തി. ഈ പത്രക്കുറിപ്പിലാണ് ഏറ്റവും വലിയ തട്ടിപ്പു നടന്നത്. 2007 സെപ്തംബര്‍ 25ന് ഇറക്കിയ പത്രക്കുറിപ്പില്‍ 2007 ഒക്‌ടോബര്‍ ഒന്നു വരെ സ്‌പെക്ട്രത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. അങ്ങനെ 575 അപേക്ഷകളാണ് ലഭിച്ചത്. പക്ഷേ, പുതിയ പത്രക്കുറിപ്പില്‍ ആദ്യത്തെ പത്രക്കുറിപ്പിറങ്ങിയ സെപ്തംബര്‍ 25 അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ 343 പേര്‍ ടെന്‍ഡറില്‍ നിന്നും പുറത്തായി. എന്തുകൊണ്ട് സെപ്തംബര്‍ 25ന് എന്ന തീയതി അവസാന ദിവസമായി നിശ്ചയിക്കപ്പെട്ടു? രാജ ഇതിന് വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അവസാന തീയതി പ്രഖ്യാപിച്ചു പത്രക്കുറിപ്പിറക്കിയ ദിവസം തന്നെ അവസാന തീയതിയാക്കി മാറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കാരണം ഇന്നല്ലെവര്‍ക്കുമറിയാം. രാജയുടെ വേണ്ടപ്പെട്ടവരെല്ലാം അപേക്ഷ അന്നേ കൊടുത്തു കഴിഞ്ഞിരുന്നു. പിന്നീട് സിബിഐ കേസില്‍ പ്രതിയായ യൂണിടെക് കമ്പനി സെപ്തംബര്‍ 24നാണ് അപേക്ഷ നല്‍കിയത്. ടെലികോം സേവനദാതാക്കളുടെ എണ്ണത്തിന് ഒരു നിയന്ത്രണവും പാടില്ല എന്ന ട്രായിയുടെ നിര്‍ േദ്ദശത്തെ ഇതിലൂടെ രാജ കാറ്റില്‍ പറത്തി. തങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് തളളിക്കളയുകയാണെങ്കില്‍ വീണ്ടും തങ്ങളെ സമീപിക്കണമെന്ന ട്രായിയുടെ നിബന്ധന. എന്നാല്‍ രാജ ഇതും അവഗണിച്ചു. 


അപേക്ഷയുടെ അവസാന തീയതി മാറ്റിയതോടെ 343പേര്‍ മത്സരത്തില്‍ നിന്ന് ഒഴിവായി. പക്ഷേ, അപ്പോഴും 183 അപേക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. തന്റെ ഇഷ്ടക്കാര്‍ക്കു തന്നെ ലൈസന്‍സ് കിട്ടും എന്നുറപ്പാക്കാന്‍ എന്തുവഴി? ജനുവരി 10ന്റെ പത്രക്കുറിപ്പില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്ന നയത്തിന് രാജ ഒരു പുനര്‍വ്യാഖ്യാനം നല്‍കി. അപേക്ഷകള്‍ തൃപ്തികരമാണെങ്കില്‍ അവര്‍ക്കെല്ലാം ലെറ്റര്‍ ഓഫ് ഇന്‍ഡെന്റ് നല്‍കും. ലെറ്റര്‍ ഓഫ് ഇന്‍ഡെന്റില്‍ പറയുന്ന നിബന്ധനകള്‍ ആദ്യം ആരു പാലിക്കുമോ അവര്‍ക്കാവും ലൈസന്‍സ് കിട്ടുക. ബാങ്കു ഗ്യാരണ്ടി, ഡെപ്പോസിറ്റ് ഫീ, കമ്പനി സംബന്ധിച്ച ചില രേഖകള്‍ എന്നിവ ഈ ഘട്ടത്തില്‍ സമര്‍പ്പിക്കണമായിരുന്നു. ഇവയൊക്കെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് രാജയുടെ ഇഷ്ടക്കാര്‍ 'ആദ്യം' സമര്‍പ്പിക്കുകയും ലൈസന്‍സ് നേടുകയും ചെയ്തു. അതുവരെ നിലനിന്ന ആദ്യ അപേക്ഷകര്‍ക്ക് ആദ്യ ലൈസന്‍സ് എന്ന നയം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ലെറ്റര്‍ ഓഫ് ഇന്‍ഡെന്റ് നല്‍കിയപ്പോള്‍ നിബന്ധനകള്‍ പാലിക്കാന്‍ 15 ദിവസം നല്‍കിയിരുന്നു. ആ നിബന്ധനകള്‍ പാലിക്കുന്നവരില്‍ നിന്ന് ആദ്യം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആദ്യം ലൈസന്‍സ് കൊടുത്തു. ഈ നയമാണ് ഒരു പത്രക്കുറിപ്പിലൂടെ അറ്റോര്‍ണി ജനറലിന്റെ പിന്തുണയോടെ രാജ അട്ടിമറിച്ചത്. 


അങ്ങനെ 18 കമ്പനികള്‍ക്കായി 122 2ജി സൈലന്‍സുകള്‍ വില്‍ക്കപ്പെട്ടു. സിഎജി റിപ്പോര്‍ട്ടു പ്രകാരം 85 ലൈസന്‍സ് കിട്ടിയ 13 കമ്പനികള്‍ക്ക് മിനിമം യോഗ്യത ഇല്ലായിരുന്നു. ഈ കമ്പനികളില്‍ ചെന്നൈയിലെ യൂണിടെക് ബില്‍ഡേഴ്‌സ് പോലുളള ഭൂരിപക്ഷം കമ്പനികളും ടെലികോമുമായി യാതൊരു ബന്ധവുമില്ലാത്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളും മറ്റുമായിരുന്നു. ട്രായിയുടെ നിബന്ധന പ്രകാരം കമ്പനിയുടെ ബൈലോ പ്രകാരം ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കണമായിരുന്നു. സ്വാന്‍ ടെലികോമിനെപ്പോലുളള കമ്പനികള്‍ സമീപകാലത്ത് ആരംഭിച്ചവ മാത്രമായിരുന്നു. ഈ ഇടപാടിലൂടെ രാജയ്ക്കും കൂട്ടര്‍ക്കും എന്തു നേട്ടമുണ്ടായി, രാജ്യത്തിന് എന്തു നഷ്ടമുണ്ടായി, കമ്പനികള്‍ക്ക് എന്തു ലാഭമുണ്ടായി? 


പൊതുസ്വത്തിന്റെ കൊളള 


മേല്‍പറഞ്ഞ ഇടപാടിലൂടെ രാജ്യത്തിനുണ്ടായ നഷ്ടമെത്ര എന്നു കണക്കാക്കുക പ്രയാസമാണ്. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സുതാര്യമായ രീതിയില്‍ സ്‌പെക്ട്രം വിറ്റിരുന്നുവെങ്കില്‍ മൊത്തം 1.85 ലക്ഷം കോടി രൂപ കിട്ടുമായിരുന്നു. എന്നാല്‍ രാജയ്ക്ക് വില്‍പനയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത് 9000 കോടി രൂപ മാത്രമാണ്. അങ്ങനെ 1.76 ലക്ഷം കോടി രാജ്യത്തിനു നഷ്ടപ്പെട്ടു എന്നാണ് സി ആന്‍ഡ് എജിയുടെ കണക്ക്. ഇതിന് സി ആന്‍ഡ് എജി ആധാരമാക്കിയത് 2010ല്‍ 3ജി സ്‌പെക്ട്രം ലേലം ചെയ്തപ്പോള്‍ ലഭിച്ച വിലയാണ്. 


രാജ ഇതിനെ പുച്ഛിച്ചു തളളി. ബസുമതി അരിയും റേഷനരിയും തമ്മിലുളള വ്യത്യാസമാണ് 2ജി സ്‌പെക്ട്രവും 3ജി സ്‌പെക്ട്രവും തമ്മിലുളളത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് രാജയുടെ വിവരമില്ലായ്മ മാത്രമാണ് വെളിപ്പെടുത്തുന്നത്. 2ജി ആയാലും 3ജി ആയാലും സ്‌പെക്ട്രം ഒന്നു തന്നെ. കൂടുതല്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്‌പെക്ട്രത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ട്രായ് ആകട്ടെ, 3000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നേട്ടമുണ്ടായി എന്ന അവകാശവാദം പോലുമുന്നയിച്ചു. 


പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം നഷ്ടം വെറും മനക്കണക്ക് മാത്രമാണെന്നായിരുന്നു. 3ജി സ്‌പെക്ട്രത്തിന്റെ വിലയ്ക്ക് വിറ്റിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന തുകയില്‍ നിന്ന് ഉണ്ടായിട്ടുളള ഇടിവിനെ നഷ്ടമെന്നു വിശേഷിപ്പിക്കാന്‍ പറ്റില്ല. അദ്ദേഹം ഇതിനെ ുൃലൗൊുശേ്‌ല ഹീ ൈഅഥവാ ആനുമാനിക നഷ്ടം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍നിന്നും കുഴിച്ചെടുത്ത് സംസ്‌ക്കരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന എണ്ണയുടെ വില പോലും വിദേശവിലയെക്കാള്‍ കുറവാണെങ്കില്‍ അതു നഷ്ടമായി കണക്കാക്കി പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ നടക്കുന്ന പ്രധാനമന്ത്രിയാണ് ഇതു പറഞ്ഞതെന്ന് ഓര്‍ക്കണം. 


എണ്ണയ്ക്കും വളത്തിനും മറ്റും സബ്‌സിഡി നല്‍കുമ്പോഴും വലിയ തോതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകും എന്ന വിചിത്രമായ ന്യായവും പ്രധാനമന്ത്രി ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി. ഒരുപക്ഷേ, അദ്ദേഹം ഉദ്ദേശിച്ചത് സ്‌പെക്ട്രത്തിന് കൃത്യമായ കമ്പോളവില വാങ്ങാതിരുന്നത് ഉപഭോക്താക്കള്‍ക്കുളള സബ്‌സിഡിയായി കരുതണം എന്നായിരിക്കാം. കപില്‍ സിബലാണ് ഈ സിദ്ധാന്തം ഏറ്റവും കൂടുതല്‍ വിശദീകരിച്ചു നടന്നത്. മൊബൈല്‍ ചാര്‍ജുകള്‍ താഴ്ന്നിരിക്കുന്നത് വില കുറച്ചു സ്‌പെക്ട്രം വിറ്റതു കൊണ്ടാണെന്നും നഷ്ടമെന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കളുടെ നേട്ടമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 


കപില്‍ സിബല്‍ മറച്ചുവെച്ചത്, ലൈസന്‍സു കിട്ടിയവര്‍ അതു മറിച്ചു വിറ്റുണ്ടാക്കിയ ലാഭമാണ്. ഉദാഹരണത്തിന് സ്വാന്‍ ടെലികോം ഒരു കടലാസ് കമ്പനി മാത്രമായിരുന്നു. 1537 കോടി രൂപ കൊടുത്തു വാങ്ങിയ ലൈസന്‍സ് അല്ലാതെ മറ്റൊന്നും ആസ്തിയായി ഈ കമ്പനിയ്ക്കില്ല. 2008 സെപ്തംബറില്‍ സ്വാന്‍ ടെലികോം തങ്ങളുടെ 45 ശതമാനം ഷെയറുകള്‍ ദുബായിലെ എറ്റിസ്അലാട്ടിന് 4200 കോടിയ്ക്ക് വിറ്റു. 1651 കോടി രൂപയുടെ ലൈസന്‍സ് അല്ലാതെ മറ്റു പറയത്തക്കതൊന്നും സ്വന്തമായി ഇല്ലാതിരുന്ന യൂണിടെക് വയര്‍ലെസ് അവരുടെ 60 ശതമാനം ഷെയറുകള്‍ നോര്‍വെയിലെ ടെലിനോറിന് 6200 കോടി രൂപയ്ക്കാണ് വിറ്റത്. ടാറ്റാ ടെലിസര്‍വീസുകള്‍ തങ്ങളുടെ 27 ശതമാനം ഷെയറുകള്‍ ജപ്പാനിലെ ഡോകോമോയ്ക്ക് 13230 കോടി രൂപയ്ക്കാണ് വിറ്റത്. മാര്‍ക്കറ്റ് വിലയുടെ ഏഴിലൊന്നു മുതല്‍ പത്തിലൊന്നു വരെയുളള വിലയ്ക്കാണ് സ്‌പെക്ട്രം വിറ്റതെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്ന യൂസര്‍ ചാര്‍ജും സ്‌പെക്ട്രം വില്‍പന വിലയും പ്രത്യേകിച്ച് ഒരു ബന്ധവുമില്ലെന്നാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുളള ഈ മേഖലയിലെ മുന്‍ വ്യവസായികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുളളത്. അദ്ദേഹം പറഞ്ഞ ഒരു കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. എസ്എംഎസിന് ഒരു രൂപ ചാര്‍ജ് ഈടാക്കിക്കൊണ്ടിരുന്നപ്പോള്‍ കമ്പനിയുടെ ചെലവ് വെറും അഞ്ചു പൈസയായിരുന്നു. 


ഇത്തരം കുപ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതങ്ങളാണ് എന്ന് അനുഭവം തെളിയിക്കുന്നു. സുപ്രിംകോടതി രാജ നല്‍കിയ 122 ലൈസന്‍സും റദ്ദാക്കിയപ്പോള്‍ പല മാധ്യമങ്ങളും പ്രവചിച്ചത് ഇതിന്റെ ഫലമായി മൊബൈല്‍ ചാര്‍ജുകള്‍ വര്‍ദ്ധിക്കുമെന്നാണ്. എന്നാല്‍ അതുണ്ടായേ ഇല്ല. 


2ജി സ്‌പെക്ട്രത്തിന്റെ നഷ്ടം ഏതാണ്ട് കൃത്യമായി ആദ്യം കണക്കുകൂട്ടി പ്രസ്താവിച്ചത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. 2010 മെയ് മാസത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തിലെ കണക്കുകള്‍ ഏതാണ്ട് പൂര്‍ണമായും സി ആന്‍ഡ് എജി അംഗീകരിച്ചു. 2001ലെ വിലയ്ക്കു തന്നെ സ്‌പെക്ട്രം വിറ്റതുകൊണ്ടുളള നഷ്ടമാണ് ഏറ്റവും വലുത്. പട്ടിക 6.1ല്‍ കാണുന്നതു പോലെ സീതാറാം യെച്ചൂരി ഈയിനത്തില്‍ 1.24 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്നു കണക്കാക്കിയപ്പോള്‍ സി ആന്‍ഡ് എജി കണക്കാക്കിയത് 1.02 ലക്ഷം കോടി രൂപയാണ്. 


പക്ഷേ, ഇതുമാത്രമായിരുന്നില്ല സ്‌പെക്ട്രം വില്‍പനയിലെ കളളക്കളിയെന്ന് സീതാറാം യെച്ചൂരിയും സി ആന്‍ഡ് എജിയും ചൂണ്ടിക്കാണിച്ചു. നഷ്ടം വന്ന മറ്റൊരിനം നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യയ്ക്കു ലൈസന്‍സ് ഉണ്ടായിരുന്നവരില്‍ നിന്ന് കൂടുതല്‍ ഫീസു വാങ്ങാതെ പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് മാറുന്നതിന് അനുവാദം കൊടുത്തതു വഴിയുളള നഷ്ടമാണ്. സീതാറാം യെച്ചൂരി 0.36 ലക്ഷം കോടി രൂപ നഷ്ടം കണക്കാക്കിയപ്പോള്‍ സി ആന്‍ഡ് 0.37 ലക്ഷം കോടി രൂപയാണ് നഷ്ടമായി വകയിരുത്തിയത്. റിലയന്‍സും ടാറ്റയുമായിരുന്നു ഇതിന്റെ ഗുണഭോക്താക്കള്‍. 


മൂന്നാമത്തെയിനം അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ സ്‌പെക്ട്രം കൈവശപ്പെടുത്താന്‍ നിലവിലുളള ജിഎസ്എം സാങ്കേതികവിദ്യയുളള സംരംഭകര്‍ അനുവാദം നല്‍കിയതു വഴിയുളള നഷ്ടമാണ്. സീതാറാം യെച്ചൂരി ഈയിനത്തില്‍ 0.30 ലക്ഷം കോടി രൂപ നഷ്ടം കണക്കാക്കിയപ്പോള്‍ സി ആന്‍ഡ് എജി 0.37 ലക്ഷം കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്. വോഡാഫോണും ഭാരതിയുമായിരുന്നു ഈ കളളക്കളിയുടെ ഗുണഭോക്താക്കള്‍.


മൊത്തം 1.76 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്ന് സി ആന്‍ഡ് എജി കണക്കാക്കി. എന്നാല്‍ സിബിഐ ആകട്ടെ, രാജയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തപ്പോള്‍ 60,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇനിയിപ്പോള്‍ നഷ്ടമെത്ര എന്ന തര്‍ക്കത്തിന് പ്രസക്തിയില്ല. ഇന്ത്യയിലെ പരമോന്നത കോടതി സി ആന്‍ഡ് എജിയുടെ കണക്ക് ശരിവെച്ചിരിക്കുകയാണ്. ശരിവെയ്ക്കുക മാത്രമല്ല, അവര്‍ രാജ അനുവദിച്ച 122 പുതിയ ലൈസന്‍സുകളും റദ്ദാക്കുകയും ചെയ്തു. അപ്പോഴും ടാറ്റയും റിലയന്‍സും വോഡാഫോണും ഭാരതിയും രക്ഷപെട്ടു. യൂണിടെക് വയര്‍ലെസ്, റിലയന്‍സ് ഗ്രൂപ്പ്, ഡിബി റിയാല്‍ട്ടി ആന്‍ഡ് സ്വാന്‍ ടെലികോം, എസ്സാര്‍ ഗ്രൂപ്പ്, ലൂപ്പ് ടെലികോം എന്നിവര്‍ക്കു നേരെ മാത്രമേ കേസ് ചാര്‍ജ് ചെയ്തിട്ടുളളൂ. ഇനിയും പലതും പുറത്തുവരാനിരിക്കുന്നതേയുളളൂ. 


രാജയ്ക്കും മറ്റും എന്തു കിട്ടി?


ഏതാണ്ട് 3000 കോടി രൂപ 2ജി സ്‌പെക്ട്രം ഇടപാടില്‍ രാജ കൈക്കലാക്കിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം. ഭാര്യയുടെയും മറ്റു ബിനാമികളുടെയും പേരില്‍ മൗറീഷ്യസിലും മറ്റുമുണ്ടായിരുന്ന അക്കൗണ്ടുകളിലൂടെയാണത്രേ അഴിമതിപ്പണത്തിന്റെ ഇടപാടുകള്‍ നടന്നത്. എന്നാല്‍ ഇതൊക്കെ എത്രമാത്രം സിബിഐ അന്വേഷിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണത്തിന്റെ ഊടുവഴികളില്‍ മറ്റുളളവരെയും കണ്ടെത്തിയേക്കാം. 2ജി സ്‌പെക്ട്രം കേസ് ഡിഎംകെ നേതാക്കളില്‍ ഒതുക്കി നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 


മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള സൂര്യാ ടിവിയ്ക്ക് ബദലായി ഡിഎംകെ ആരംഭിച്ചതാണ് കലൈഞ്ജര്‍ ടിവി. ചാനലിന്റെ 60 ശതമാനം ഓഹരികള്‍ കരുണാനിധിയുടെ രണ്ടാംഭാര്യ ദയാലു അമ്മാളിന്റേതാണ്. മകള്‍ കനിമൊഴിയ്ക്കു 20 ശതമാനം ഓഹരിയേ ഉളളൂവെങ്കിലും അവരാണ് ടിവിയുടെ മാനേജ്‌മെന്റിലെ നിര്‍ണായക ശക്തിയെന്നാണ് സിബിഐ നിഗമനം. ചാനലിന്റെ രജിസ്‌ട്രേഷന്‍, ടാറ്റാ സ്‌കൈ ഡിറ്റിഎച്ചില്‍ കലൈഞ്ജര്‍ ടിവി ഉള്‍പ്പെടുത്തിയത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജയെക്കൊണ്ട് ചെയ്യിച്ചത് കനിമൊഴിയായിരുന്നു എന്ന് സിബിഐ ആരോപിക്കുന്നു. 2ജി സ്‌പെക്ട്രം അഴിമതിക്കേസിന്റെ പ്രതിപ്പട്ടികയിലുളള ടിബി റിയാല്‍ട്ടി പ്രമോട്ടര്‍ ഷാഹിദ് ബല്‍വയാണ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിയുടെ അക്കൗണ്ടിലേയ്ക്ക് സംഭാവന നല്‍കിയത്. ഷാഹിദ് ബല്‍വയടെ സൃഷ്ടിയാണ് സ്‌പെക്ട്രം ലൈസന്‍സ് കൈയടക്കിയ കടലാസ് കമ്പനിയായ സ്വാന്‍ ടെലികോം. അങ്ങനെ കനിമൊഴി വഴി 200 കോടിയുടെ അഴിമതിപ്പണം കലൈഞ്ജര്‍ ടിവിയ്ക്കു ലഭിച്ചു. 


അഴിമതിക്കഥകള്‍ വെളിപ്പെട്ടതെങ്ങനെ?


രാജയുടെ ഇഷ്ടദാനത്തില്‍ പങ്കു കിട്ടാത്ത അസംതൃപ്തരായ കോര്‍പറേറ്റുകളാണ് രഹസ്യമായി പല വിവരങ്ങളും പുറത്തുവിട്ടത്. അതോടൊപ്പം രാഷട്രീയപ്പാര്‍ട്ടികളും നേതാക്കളും തുടര്‍ച്ചയായും ചിട്ടയായും 2ജി സ്‌പെക്ട്രം അഴിമതി ഏറ്റെടുത്തു. സി ആന്‍ഡ് എജി വിനോദ് റോയി എല്ലാവിധ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അഴിമതിയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ സ്വകാര്യവത്കരണം മുതലുളള അഴിമതികളോരോന്നും പൊതുമണ്ഡലത്തില്‍ കൊണ്ടുവന്നതിന് നാം സി ആന്‍ഡ് എജി എന്ന ഭരണഘടനാ സ്ഥാപനത്തോടു കടപ്പെട്ടിരിക്കുന്നു. 2ജി സ്‌പെക്ട്രത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി എടുത്ത നിലപാടും പുറപ്പെടുവിച്ച വിധിയും അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഒരു നാഴികക്കല്ലായി കരുതാം. ഇവയെല്ലാം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ദി പയനിയര്‍ പത്രത്തിലെ മലയാളിയായ ലേഖകന്‍ ഗോപീകൃഷ്ണന്റെ പേര് പ്രത്യേകം എടുത്തു പറയേണ്ടതാണ്. 


2ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച് ആദ്യത്തെ ഇടപെടല്‍ വന്നത് സീതാറാം യെച്ചൂരിയില്‍ നിന്നാണ്. 2008 ഫെബ്രുവരിയിലാണ് ടെലികോം ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നതിലെ അഴിമതിയെ
ക്കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് സീതാറാം യെച്ചൂരി ആദ്യമായി കത്തെഴുതിയത്. അതില്‍ അദ്ദേഹം പറഞ്ഞു, '''' രണ്ടാമത്തെ കത്ത് 2008 നവംബറിലാണ്. 2010 മെയ് മാസത്തില്‍ നേരത്തെ ഉദ്ധരിച്ച തന്റെ നഷ്ടത്തിന്റെ മതിപ്പു കണക്കുകളടക്കമുളള കത്ത് സീതാറാം യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് അയയ്ക്കുകയുണ്ടായി. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കുന്നതിന് പ്രധാനമന്ത്രി തയ്യാറായില്ല. ഈ കത്തുകള്‍ നിര്‍ണായക തെളിവാണ്. ലൈസന്‍സുകള്‍ വിതരണം ചെയ്ത ആഴ്ചകള്‍ക്കുളളില്‍ത്തന്നെ അതുസംബന്ധിച്ച ക്രമക്കേടുകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. 


എ. രാജയെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് സുബ്രഹ്മണ്യം സ്വാമി 2008 നവംബറില്‍ ഇതുസംബന്ധിച്ച തന്റെ ആദ്യത്തെ കത്ത് പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. പതിവുപോലെ പ്രധാനമന്ത്രി കത്ത് അവഗണിച്ചു. തുടര്‍ന്ന് സുബ്രഹ്മണ്യം സ്വാമി സുപ്രിംകോടതിയില്‍ കേസിനു പോയി. തുടര്‍ന്ന് സുപ്രിംകോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2011ല്‍ സുബ്രഹ്മണ്യം സ്വാമി ഒരുപടി കൂടി കടന്ന് സോണിയാ ഗാന്ധിയുടെ സഹോദരിമാരായ അനുഷ്‌കയും നാഡിയയും 2ജി സ്‌പെക്ട്രം ഇടപാടില്‍ 18,000 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉന്നയിച്ചു. ഇതുസംബന്ധിച്ച് 206 പേജുളള പരാതിയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ചത്. ചിദംബരത്തെ 2ജി സ്‌പെക്ട്രം കേസിലേയ്ക്കു കൊണ്ടുവന്നതിന്റെ ക്രെഡിറ്റും സ്വാമിക്കു തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് 2012 ജനുവരി മാസത്തില്‍ സുപ്രിംകോടതിയുടെ ഒരു സുപ്രധാന വിധിയുണ്ടായി. അഴിമതിക്കേസുകളില്‍ പ്രോസിക്യൂഷന് അനുവാദം ചോദിച്ചാല്‍ മൂന്നുമാസത്തിനകം ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കണമെന്നതായിരുന്നു കോടതിവിധി. ചിദംബരത്തെ പ്രതിയാക്കുന്നതിനുളള കേസ് ദില്ലി ഹൈക്കോടതി തളളി. ഇതിനെതിരെ സുബ്രഹ്മണ്യം സ്വാമി ഇപ്പോള്‍ സുപ്രിംകോടതിയിലാണ്.


2ജി സ്‌പെക്ട്രം കേസിലെ പ്രതികളെ രക്ഷപെടുത്തുന്നതിനാണ് സിബിഐ തുടര്‍ച്ചയായി ശ്രമിച്ചത്. സിബിഐയുടെ കഴിവും പരിമിതിയും ഒരുപോലെ ഈ കേസില്‍ വെളിപ്പെട്ടു. 2009 ആദ്യമാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ സിബിഐയോട് 2ജി സ്‌പെക്ട്രം സംബന്ധിച്ച അന്വേഷണത്തിന് ആവശ്യപ്പെട്ടത്. പേരിനൊരു കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ സിബിഐ മറ്റൊന്നും ചെയ്യാന്‍ തയ്യാറായില്ല. മാത്രമല്ല, കേസ് അന്വേഷിച്ചുകൊണ്ടിരുന്ന സിബിഐ ഡിഐജിയെയും ഇന്‍കംടാക്‌സ് ഡയറക്ടര്‍ ജനറലിനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തപ്പോള്‍ അന്വേഷണം നിശ്ചലമായി. 


സിബിഐയുടെ നിലപാടിനെ 2010 ഒക്‌ടോബറില്‍ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. 2010 നവംബറില്‍ രാജ രാജിവെച്ചു. എന്നിട്ടും രാജയെ ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറായില്ല. അതിനും സുപ്രിംകോടതിയ്ക്ക് ഇടപെടേണ്ടി വന്നു. ഈ ഘട്ടത്തിലാണ് താന്‍ ടെലികോം സെക്രട്ടറിയായിരുന്നപ്പോള്‍ നടന്ന അഴിമതിയെക്കുറിച്ചുളള അന്വേഷണത്തില്‍ പി ജെ തോമസ് മേല്‍നോട്ടം വഹിക്കുന്നതിന്റെ സാധുതയെ സുപ്രിംകോടതി ചോദ്യം ചെയ്തത്. 2ജി സ്‌പെക്ട്രം കേസിന്റെ വിചാരണയ്ക്ക് 2010 ഡിസംബര്‍ മാസത്തില്‍ സുപ്രിംകോടതി ഒരു സ്‌പെഷ്യല്‍ കോര്‍ട്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തില്‍ നേരിട്ടു മേല്‍നോട്ടം വഹിക്കാനും സുപ്രിംകോടതി തീരുമാനിച്ചു. അങ്ങനെയാണ് അവസാനം 2011 ഫെബ്രുവരിയില്‍ രാജയെയും സെക്രട്ടറിമാരെയും അറസ്റ്റു ചെയ്യാന്‍ സിബിഐ നിര്‍ബന്ധിതമായത്. കോര്‍പറേറ്റ് മേധാവികളുടെ പങ്കും വിശദമായി പരിശോധിക്കാന്‍ സുപ്രിംകോടതി തന്നെയാണ് സിബിഐയോട് ആവശ്യപ്പെട്ടത്. ഇങ്ങനെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് സിബിഐ ഈ അധ്യായത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചവരെ പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്തത്. അപ്പോഴും പ്രധാനപ്പെട്ട കോര്‍പറേറ്റ് സ്ഥാപനങ്ങളെ സിബിഐ ഒഴിവാക്കിയിട്ടുണ്ട്. ചിദംബരത്തിന് നല്ല സര്‍ട്ടിഫിക്കറ്റും നല്‍കി. 


ചിദംബരം സംശയത്തിന്റെ നിഴലില്‍ 


കച്ചവടം നടക്കുന്ന കാലത്ത് ധനകാര്യമന്ത്രിയായിരുന്നു പി. ചിദംബരം. അദ്ദേഹത്തെ സാക്ഷിയാക്കി വിസ്തരിച്ചാല്‍ തന്റെ വാദങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെടും എന്ന് എ. രാജ സിബിഐ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. നാം നേരത്തെ കണ്ടതുപോലെ രാജയുടെ ഇടപാടുകളെ ധനവകുപ്പു സെക്രട്ടറി ശക്തമായി എതിര്‍ത്തിരുന്നു. ഇത്ര സുപ്രധാനമായ ധനപരമായ കാര്യത്തില്‍ തന്റെ വകുപ്പ് കൈക്കൊണ്ട നിലപാട് ധനമന്ത്രി അറിഞ്ഞില്ല എന്ന വാദത്തിനു സാധൂകരണമില്ല. മാത്രമല്ല, വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജയുടെ നടപടികളെ വെളളപൂശാന്‍ ചിദംബരം മുന്നിട്ടിറങ്ങുകയും ചെയ്തു. സിഎജയുടെ കണക്കുകൂട്ടല്‍ അതിശയോക്തിപരമാണെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. മാത്രമല്ല, സ്‌പെക്ട്രം വാങ്ങിയ കമ്പനികള്‍ അതു മറിച്ചു വിറ്റില്ല എന്നും കൂടുതല്‍ മൂലധനം സ്വരൂപിക്കുന്നതിനായി പുതുതായി ഷെയറുകള്‍ വില്‍ക്കുക മാത്രമേ ചെയ്തുളളൂവെന്നും ചിദംബരം വക്കീല്‍ വാദിച്ചു. 


രണ്ടുകാര്യങ്ങള്‍ ഇപ്പോള്‍ കോടതിയും അംഗീകരിച്ചിട്ടുണ്ട്. ഒന്ന്, 2001ലെ വില എന്ന നിര്‍ദ്ദേശം ചിദംബരം ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അതു വിഴുങ്ങി. ഈ നിര്‍ദ്ദേശത്തിന് ഒരു യോഗത്തില്‍ വെച്ച് ചിദംബരം വഴങ്ങുകയും ചെയ്തു. ആ യോഗത്തിന്റെ മിനിട്‌സ് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട്, സ്‌പെക്ട്രം ലഭിച്ച കമ്പനികള്‍ തങ്ങളുടെ ഷെയറുകള്‍ വില്‍ക്കുന്നതിന് ചിദംബരം അനുവാദം നല്‍കി. 


ധനമന്ത്രാലയത്തിന് വേണമെങ്കില്‍ ഈ ഇടപാട് തടയാമായിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലും ചിദംബരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പക്ഷേ, മേല്‍പറഞ്ഞ രണ്ടുകാര്യങ്ങളും അംഗീകരിച്ചശേഷവും ചിദംബരത്തെ കേസില്‍ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസ് തളളിക്കൊണ്ട് ഡെല്‍ഹി ഹൈക്കോടതി കൈക്കൊണ്ട നിലപാട് ഇതാണ്: 'രാജയെടുത്ത രണ്ടു തീരുമാനങ്ങളെ അംഗീകരിച്ചപ്പോള്‍ ചിദംബരം അഴിമതിയോ നിയമവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നോ അദ്ദേഹത്തിന്റെ സ്ഥാന ദുരുപയോഗപ്പെടുത്തിയെന്നോ ഉളളതിന് പ്രത്യക്ഷ തെളിവുകളൊന്നുമില്ല…. ഒരാള്‍ ക്രിമിനല്‍ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയായിരിക്കാം, മറ്റൊരാള്‍ നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നതാകാം. നിരുപദ്രവകരവും അശ്രദ്ധവും നിഷ്‌കളങ്കവുമായ പ്രവര്‍ത്തനങ്ങള്‍ ഒരാളെ ഗൂഢാലോചനയുടെ പങ്കാളിയാക്കുന്നില്ല'. വിചിത്രമെന്നേ ഈ നിഗമനത്തെക്കുറിച്ചു പറയാനാവൂ. 


ചിദംബരത്തിനെതിരെയുളള തെളിവുകളെ സംബന്ധിക്കുന്ന നിയമവ്യാഖ്യാനങ്ങളുടെ വാള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ തലയ്ക്കു മീതെ തൂങ്ങുന്നുണ്ട്. കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. സ്വാന്‍ ടെലികോം, യൂണിടെക് എന്നിവര്‍ക്ക് 2001ലെ വിലയ്ക്ക് സ്‌പെക്ട്രം വില്‍ക്കുന്നതിന് വകുപ്പിനെ മറികടന്ന് ധനമന്ത്രി അംഗീകാരം നല്‍കി. 13 സര്‍ക്കിളുകള്‍ക്ക് 1537 കോടി രൂപയുടെ ലൈസന്‍സാണ് സ്വാന്‍ ടെലികോമിന് അനുവദിച്ചത്. ഇതില്‍ നിന്ന് 45 ശതമാനം ഷെയറുകളാണ് എറ്റിസലാട്ട് എന്ന വിദേശ കമ്പനിയ്ക്ക് 4200 കോടി രൂപയ്ക്കു വിറ്റത്. 22 സര്‍ക്കിളുകളിലേയ്ക്ക് 1658 കോടിയുടെ ലൈസന്‍സ് കരസ്ഥമാക്കിയ യൂണിടെക് തങ്ങളുടെ 60 ശതമാനം ഷെയറുകള്‍ 6100 കോടി രൂപയ്ക്ക് ടെലിനോറിനു വിറ്റു. ഇതിനെയും ചിദംബരം ന്യായീകരിച്ചു. 


ചിദംബരത്തിന്റെ 'നിഷ്‌കളങ്ക' വേഷം വലിച്ചുകീറുന്ന പുതിയ തെളിവുകള്‍ സുബ്രഹ്മണ്യം സ്വാമി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരാരോപണം ദയാനിധി മാരന്റെ അഴിമതിയെ അനുസ്മരിപ്പിക്കുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് മൗറീഷ്യസിലെ ഓസ്ബ്രിഡ്ജ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ. ദയാനിധി മാരനിലൂടെ കുപ്രസിദ്ധമായ എയര്‍സെല്ലിന്റെ അഡ്വാന്റല്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ ഭൂരിപക്ഷം ഓഹരികള്‍ കാര്‍ത്തിയുടെ കമ്പനി വാങ്ങി. ഇതില്‍ വലിയ ലാഭം കാര്‍ത്തിയ്ക്ക് ലഭിച്ചു. ഈ വില്‍പനയ്ക്ക് എയര്‍സെല്ലിനെ നിര്‍ബന്ധിക്കുന്നതിനുവേണ്ടി മാക്‌സിസ് കമ്പനി എയര്‍സെല്ലില്‍ മുതല്‍മുടക്കുന്നതിന് അനുവാദം ആവശ്യപ്പെട്ടുകൊണ്ടുളള വിദേശ നിക്ഷേപബോര്‍ഡില്‍ നിന്നുളള അപേക്ഷ ചിദംബരം മനപ്പൂര്‍വം വെച്ചുതാമസിപ്പിച്ചു എന്നാണ് ആരോപണം. 


മന്‍മോഹന്‍ സിംഗ് - 2ജി സ്‌പെക്ട്രത്തില്‍ നിന്ന് എസ് ബാന്‍ഡിലേയ്ക്ക്


2ജി സ്‌പെക്ട്രം അഴിമതിയില്‍ സംശയാസ്പദമായ റോളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുമുളളത്. ഈ ഇടപാടിന്റെ തുടക്കം മുതല്‍ മന്‍മോഹന്‍സിംഗിന്റെ നിഷ്‌ക്രിയത്വം പ്രകടമായിരുന്നു. രാജ ചെയ്യാന്‍ ശ്രമിക്കുന്നത് ക്രമവിരുദ്ധമാണെന്നു ബോധ്യമുളളതു കൊണ്ടാണല്ലോ സുതാര്യമായ നടപടിക്രമങ്ങളിലൂടെ വേണം സ്‌പെക്ട്രം വില്‍പന എന്നാവശ്യപ്പെട്ട് രാജയ്ക്കു കത്തെഴുതിയത്. രാജ പ്രധാനമന്ത്രിയ്ക്ക് അക്കമിട്ടു മറുപടിയുമെഴുതി. പ്രധാനമന്ത്രി പിന്നീടെന്തെങ്കിലും മറുത്തുപറഞ്ഞതായി രേഖകളില്ല. 


കട്ട് ഓഫ് ഡേറ്റ് നിശ്ചയിക്കുന്നതിന് എ. രാജ സ്വീകരിച്ച മാനദണ്ഡം യാതൊരു യുക്തിയ്ക്കും നിരക്കുന്നതല്ലെന്ന് ആര്‍ക്കും ബോധ്യമാകുന്നതാണ്. താനെടുത്ത തീരുമാനം ശരിയാണെന്ന് ന്യായീകരിക്കുന്ന രാജയുടെ വിശദമായ കത്ത് 2007 നവംബര്‍ 2ന് രാജ പ്രധാനമന്ത്രിയ്ക്ക് അയച്ചിരുന്നു. ഈ മാനദണ്ഡം ആദ്യം ദില്ലി ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും റദ്ദാക്കി. നിലനില്‍ക്കുന്നതല്ലെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുന്ന രാജയുടെ നിലപാടുകള്‍ തിരുത്താനോ തളളിക്കളയാനോ ഇടപെടാന്‍ പ്രധാനമന്ത്രി എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യം പ്രസക്തമാണ്. 


രാജ്യസഭയിലെ സിപിഎം നേതാവ് സീതാറാം യെച്ചൂരി 2008 ഫെബ്രുവരിയിലാണ് 2ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് ആദ്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ആ കത്ത് അദ്ദേഹം അവഗണിച്ചു. രാജയ്‌ക്കെതിരെ കേസെടുക്കുന്നതിന് അനുവാദം ആവശ്യപ്പെട്ടു സുബ്രഹ്മണ്യം സ്വാമി നല്‍കിയ കത്തുകള്‍ക്ക് മറുപടി നല്‍കാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഇങ്ങനെയുണ്ടാകുന്ന കാലതാമസം ന്യായീകരിക്കാനാവില്ലെന്ന് ഒടുവില്‍ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. മാത്രമല്ല, പൊതുപ്രവര്‍ത്തകനെ അഴിമതിയ്ക്ക് വിചാരണ ചെയ്യാനുളള അനുമതി തേടിയാല്‍ നാലു മാസത്തിനുളളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി സുപ്രധാനവിധിയും പുറപ്പെടുവിച്ചു. അപ്പോഴൊക്കെ മുഖം നഷ്ടപ്പെട്ടത് മന്‍മോഹന്‍ സിംഗിനാണ്. 


അഴിമതി പുറത്തുവന്നപ്പോള്‍ അതിന് സൈദ്ധാന്തിക ന്യായീകരണം നല്‍കാനാണ് ആദ്യം അദ്ദേഹം തുനിഞ്ഞത്. വില കുറച്ചു വിറ്റത് സബ്‌സിഡിയായി കണക്കാക്കണമെന്ന ന്യായീകരണം വരെ നീളുന്ന മന്‍മോഹന്‍സിംഗിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്. അഴിമതിയും ക്രമക്കേടും പുറത്തായിട്ടും രാജയെ തന്റെ കാബിനറ്റില്‍ നിന്ന് പുറത്താക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേക്കുറിച്ച് ആരോപണമുയര്‍ന്നപ്പോള്‍ കൂട്ടുകക്ഷിമുന്നണിയുടെ ധര്‍മ്മത്തെക്കുറിച്ചാണ് സിംഗ് വാചാലനായത്. അഴിമതി അന്വേഷിക്കുന്നതിന് ജെപിസിയെ നിയോഗിക്കണമെന്ന പ്രതിപക്ഷാവശ്യം തളളിയതിനു പിന്നിലും മന്‍മോഹന്‍ സിംഗായിരുന്നു. പ്രധാനമന്ത്രിയെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ത്തതും 2ജി സ്‌പെക്ട്രം അഴിമതിയില്‍ മന്‍മോഹന്‍സിംഗിന്റെ അഴകൊഴമ്പന്‍ നിലപാടുകളും കൂട്ടിവായിക്കപ്പെടേണ്ടതാണ്. 


2ജി സ്‌പെക്ട്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ കുറ്റകരമായ വീഴ്ച അടിവരയിടുന്നതാണ്, പ്രധാനമന്ത്രിയുടെ തന്നെ നേരിട്ടുളള നിയന്ത്രണത്തിലുളള ഐഎസ്ആര്‍ഓയില്‍ നടന്ന എസ് ബാന്‍ഡ് കുംഭകോണം. 2ജി സ്‌പെക്ട്രം മൊബൈല്‍ ടവറുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും മറ്റുമാണ് ഉപയോഗിക്കുന്നതെങ്കില്‍ എസ് ബാന്‍ഡ് തരംഗങ്ങള്‍ സാറ്റലൈറ്റുകള്‍ വഴിയുളള വിവരവിനിമയത്തിനാണ് ഉപയോഗിക്കുന്നത്. സ്വാഭാവികമായും ഉപഗ്രഹവിക്ഷേപണത്തിന്റെയും മറ്റും ഉത്തരവാദിത്തമുളള ഐഎസ്ആര്‍ഒയ്ക്കാണ് അന്തര്‍ദ്ദേശിയ റെഗുലേറ്ററി ഏജന്‍സി ഇന്ത്യയ്ക്കുളള 70 മെഗാ ഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം അനുവദിച്ചത്. അത്യപൂര്‍വമായ ഈ സ്‌പെക്ട്രം വില്‍ക്കുന്നതിന് താല്‍പര്യമുളളവരെ പരസ്യമായി ക്ഷണിക്കുന്നതിനു പകരം ഇതുസംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഫോര്‍ജ് അഡൈ്വസേഴ്‌സ് എന്ന അമേരിക്കന്‍ കമ്പനിയെ ഉപദേശകനായി വെച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം ഐഎസ് ആര്‍ഒയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേവാസ് എന്ന ഒരു കമ്പനി രൂപീകരിച്ചു. ഈ കമ്പനിയ്ക്ക് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ നിസാരവിലയ്ക്ക് വിറ്റു. ഈ ട്രാന്‍സ്‌പോണ്ടറുകള്‍ എസ് ബാന്‍ഡ് ഉപയോഗിക്കുന്നതിന് അനിവാര്യമാണ് എന്നുളളതുകൊണ്ട് എസ് ബാന്‍ഡ് സ്‌പെക്ട്രവും ഈ പുതിയ കമ്പനിയ്ക്കു തന്നെ കൊടുത്തു. 


ആദ്യം വരുന്നവന് ആദ്യം സ്‌പെക്ട്രം എന്ന രാജാതത്ത്വമായിരുന്നു പോലും ഐഎസ്ആര്‍ഒയും പിന്തുടര്‍ന്നത്. ആദ്യം വന്നത് ദേവാസായിരുന്നു. പക്ഷേ, ഇപ്രകാരം സ്‌പെക്ട്രം വില്‍ക്കുന്നുവെന്ന് അറിവുളളത് രണ്ടേരണ്ടുപേര്‍ക്കായിരുന്നു. ദേവാസിനും, പിന്നെ അമേരിക്കന്‍ ഉപദേശകര്‍ക്കും. കരാര്‍ ഒപ്പിട്ടതോടെ ദേവാസ് എന്ന കടലാസ് കമ്പനിയുടെ വില കുതിച്ചുയര്‍ന്നു. പത്തുരൂപയുടെ ഷെയര്‍ 126000 രൂപയ്ക്കാണ് വിറ്റത്. അങ്ങനെ 578 കോടി രൂപ ദേവാസ് സമാഹരിച്ചു. പ്രധാനപ്പെട്ട ഷെയര്‍ ഉടമസ്ഥര്‍ മൗറീഷ്യസില്‍ നിന്നുളള രണ്ടു കടലാസ് കമ്പനികളാണ്. ഇതിനു പുറമെ ജര്‍മനിയെ ഡ്യൂഷേ ടെലികോമും ഷെയറുകള്‍ വാങ്ങി. ഈ സന്ദര്‍ഭത്തില്‍ ദേവാസിന്റെ ഉടമസ്ഥരായിരുന്ന ഐഎസ്ആര്‍ഒയിലെ മൂന്നുദ്യോഗസ്ഥരും തങ്ങളുടെ നല്ലൊരു പങ്കു ഷെയര്‍ വിറ്റഴിച്ച് നേട്ടമുണ്ടാക്കി എന്നാണ് കരുതുന്നത്. ഏതായാലും ദേവാസ് കമ്പനി ഫലത്തില്‍ വിദേശ നിയന്ത്രണത്തിലുളള ഒന്നായി മാറി. ഇത് രാജ്യരക്ഷയെപ്പോലും പ്രതികൂലമായി ബാധിക്കും എന്ന് ആക്ഷേപമുയര്‍ന്നു. 


പതിവുപോലെ, ആദ്യം അഴിമതിയ്ക്കു വെളളപൂശാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത്. ഇന്ത്യാ സര്‍ക്കാര്‍ തന്നെ നിയോഗിച്ചിരുന്ന മൂന്നു കമ്മിറ്റികള്‍ ഹിന്ദുവിന്റെ ബിസിനസ് ലൈന്‍ ഇതുസംബന്ധിച്ച ആദ്യവാര്‍ത്ത പുറത്തുവിടുന്നതിനു മുമ്പ് തന്നെ എസ് ബാന്‍ഡ് വില്‍പനയിലെ ക്രമക്കേടുകളും ഗൗരവമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു. സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 2 ലക്ഷം കോടി രൂപ ഈ വില്‍പനയിലൂടെ രാജ്യഖജനാവിനു നഷ്ടപ്പെടും എന്ന നിഗമനത്തിലെത്തിയതോടെ നില്‍ക്കക്കളളിയില്ലാതായി. അവസാനം ഇന്ത്യാ സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യകമ്പനിയായ ആന്‍ഡ്രിക്‌സും ദേവാസും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കി. ഐഎസ്ആര്‍ഒ മേധാവി ജി. മാധവന്‍ നായരോടൊപ്പം നാല് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് വിലക്കും കല്‍പ്പിച്ചു. 


ഇങ്ങനെ തടിയൂരിയതോടെ സിഎജി ചൂണ്ടിക്കാണിച്ച രണ്ടു ലക്ഷം കോടിയുടെ നഷ്ടം ഇനിയുണ്ടാവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദേവാസ് അന്തര്‍ദേശീയ കോടതിയില്‍ കേസിനു പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. കരാര്‍ ഒപ്പിടുക മാത്രമല്ല, 60 കോടി രൂപ അഡ്വാന്‍സായും ആന്‍ഡ്രിക്‌സ് കൈപ്പറ്റിയിരുന്നു. കേസില്‍ വിധി വരുമ്പോള്‍ ഇന്ത്യ എത്ര കോടി നല്‍കേണ്ടി വരുമെന്ന് അപ്പോഴറിയാം. മാത്രമല്ല, എസ് ബാന്‍ഡ് സ്‌പെക്ട്രം തന്നെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുമോ എന്നും സംശയമുണ്ട്. അന്തര്‍ദേശീയ ഏജന്‍സി സ്‌പെക്ട്രം ഒരു രാഷ്ട്രത്തിന് അനുവദിച്ചു കഴിഞ്ഞാല്‍, രണ്ടുവര്‍ഷത്തിനുളളില്‍ അതുപയോഗപ്പെടുത്തണം. അല്ലെങ്കില്‍ അവകാശം നഷ്ടപ്പെടും. എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കണമെങ്കില്‍ ഇതിനായി പ്രത്യേക ഉപഗ്രഹങ്ങള്‍ കൂടിയേ തീരൂ. ദേവാസ് വിവാദത്തില്‍ കുരുങ്ങി ഉപഗ്രഹവിക്ഷേപം അനിശ്ചിതമായി നീളുകയാണ്. 


പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ശാസ്ത്രജ്ഞര്‍ നല്‍കുന്ന ന്യായീകരണം, തങ്ങള്‍ സര്‍ക്കാര്‍ നയം നടപ്പാക്കുക മാത്രമായിരുന്നു എന്നു മാത്രമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയിലേയ്ക്ക് വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണം എന്ന നയം നടപ്പാക്കുന്നതിനാണത്രേ, ഇതില്‍ പരിചയ സമ്പന്നരായ അമേരിക്കന്‍ കമ്പനിയെ ഉപദേശകരാക്കിയത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ കമ്പനികള്‍ രൂപീകരിക്കാന്‍ 2000-ല്‍ തന്നെ നയപരമായ അംഗീകാരം നല്‍കിയിരുന്നതു കൊണ്ട് ദേവാസ് കമ്പനി രൂപീകരിച്ചതും നയത്തിന് അനുസൃതമായാണ്. എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരും ആദ്യം വരുന്നയാള്‍ക്ക് ആദ്യം സ്‌പെക്ട്രം നല്‍കുക എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എസ് ബാന്‍ഡ് സ്‌പെക്ട്രം ആദ്യമായാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. ഇതിനുളള ചര്‍ച്ചകള്‍ തുടങ്ങിയ കാലത്ത് വാണിജ്യാടിസ്ഥാനത്തിനുളള ആവശ്യക്കാര്‍ ഏറെപ്പേരുണ്ടായിരുന്നില്ല. രാഷ്ട്രീയനേതൃത്വത്തിന് ഈ ഇടപാടിനെക്കുറിച്ച് അറിയാമായിരുന്നു. ഇതുസംബന്ധിച്ച് ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കബില്‍ സിബല്‍ ഒരു നോട്ടു തയ്യാറാക്കി കാബിനറ്റിന്റെ അംഗീകാരവും വാങ്ങിയിരുന്നു. … ഇങ്ങനെ പോകുന്നു ഇവരുടെ ന്യായങ്ങള്‍. നിയോ ലിബറല്‍ നയങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പൊതുസ്വത്ത് കൊളളയടിക്കുന്നതിന് ഏറ്റവും അനുകൂലമായ ഒരു നയചട്ടക്കൂട് ഇന്ത്യയില്‍ രൂപം കൊണ്ടത് എന്നതിന് മറ്റൊരു ദൃഷ്ടാന്തം കൂടിയാണ് എസ് ബാന്‍ഡ് വില്‍പനയുടെ അനുഭവം. വെറും 1500 കോടി രൂപയ്ക്ക് ഇന്ന് ഏതാണ്ട് 2 ലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം വില്‍ക്കാനാണ് ശ്രമിച്ചത്. ഈ 1500 കോടിയില്‍ ഏതാണ്ട് പകുതിത്തുക രണ്ടുപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒയ്ക്ക് ചെലവഴിക്കേണ്ടി വരും. 


രാഷ്ട്രീയ കോളിളക്കം


2ജി സ്‌പെക്ട്രം അഴിമതി സൃഷ്ടിച്ച കോളിളക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും പോരാടി. ദുര്‍ബലമായ ന്യായങ്ങളില്‍തൂങ്ങി കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും അന്വേഷണാവശ്യം തിരസ്‌കരിച്ചു. ലക്ഷം കോടിയുടെ അഴിമതി പുറത്തുവന്നിട്ടും അന്വേഷണത്തിനോ നടപടിയ്‌ക്കോ കോണ്‍ഗ്രസ് നേതൃത്വം സ്വമേധയാ തയ്യാറായില്ല. കട്ട് ഓഫ് ഡേറ്റ് തീയതി നിശ്ചയിച്ചതിലെ കുതന്ത്രം ദില്ലി ഹൈക്കോടതിയും സുപ്രിം കോടതിയും റദ്ദാക്കിയിട്ടും രാജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രാജയെ ന്യായീകരിക്കുകയായിരുന്നു മനോമോഹന്‍സിംഗ് ചെയ്തത്. ഒടുവില്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ 2010 നവംബര്‍ 14ന് എ. രാജ ടെലികോം മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കപില്‍ സിബലിന് ടെലിംകോം വകുപ്പിന്റെ അധികചുമതല നല്‍കുകയും ചെയ്തു. 


എ. രാജയുടെ രാജിയോടെ പ്രതിപക്ഷ സമരം ശക്തമായി. അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ (ജെപിസി) നിയോഗിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രണബ് മുഖര്‍ജി, കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം എന്നിവര്‍ ജെപിസി അന്വേഷണത്തെ ശക്തിയായി എതിര്‍ത്തു.


സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് എന്ന വിമര്‍ശനം പരസ്യമായി ഉന്നയിക്കാനും കോണ്‍ഗ്രസ് തയ്യാറായി. സിഎജി റിപ്പോര്‍ട്ടിന്മേലുളള അസഹിഷ്ണുത പരസ്യമായി ഉന്നയിച്ച് പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ രംഗത്തെത്തി. സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ടന്റ്‌സ് കമ്മിറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ചേരിതിരിഞ്ഞു. 


സിഎജി റിപ്പോര്‍ട്ടു പുറത്തുവന്നതോടെ ജെപിസി അന്വേഷണത്തിനുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യം ശക്തമായി. ദുര്‍ബലമായ വാദമുഖങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. 2010 നവംബര്‍ 9ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമായി. ഒരുദിവസം പോലും ചേരാനാകാതെ ഡിസംബര്‍ 13ന് സമ്മേളന നടപടികള്‍ അവസാനിപ്പിക്കേണ്ടി വന്നു. വെറും ഒമ്പതു മണിക്കൂര്‍ മാത്രമാണ് സഭ സമ്മേളിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി മാസത്തില്‍ പ്രതിപക്ഷാവശ്യത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി. മുട്ടാപ്പോക്കും മുടന്തന്‍ന്യായങ്ങളും മാറ്റി വെച്ച് പ്രധാനമന്ത്രി ഫെബ്രുവരി 22ന് ജെപിസി അന്വേഷണം പ്രഖ്യാപിച്ചു. ജെപിസിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയ്ക്ക് ആണെങ്കിലും സാക്ഷികളെ വിസ്തരിക്കുന്നതിന് പ്രതിപക്ഷാംഗങ്ങള്‍ക്കു കഴിയും. ഇതേ സമയം തന്നെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുളള പിഎസി അന്വേഷണം പൂര്‍ത്തീകരിച്ചു. സ്വാഭാവികമായും യോജിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ കഴിഞ്ഞില്ല. ചെയര്‍മാന്‍ മുരളീ മനോഹര്‍ ജോഷി ഉണ്ടാക്കിയ റിപ്പോര്‍ട്ട് ഭൂരിപക്ഷം വരുന്ന യുപിഎ അംഗങ്ങളും സ്പീക്കറും തളളി. 


2011ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വമ്പന്‍ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് 2ജി സ്‌പെക്ട്രം അഴിമതി വിവാദമായിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയ - മാധ്യമ - വ്യവസായ മേഖലകളില്‍ കുത്തകാധിപത്യമുളള കരുണാനിധി കുടുംബത്തിനേറ്റ തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പു വിജയം. കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെയും എ രാജയുടെയും അറസ്റ്റും ജയില്‍വാസവും ദയാനിധി മാരന് രാജിവെയ്‌ക്കേണ്ടി വന്നതുമൊക്കെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ആകെയുളള 234 നിയമസഭാ മണ്ഡലങ്ങളില്‍ ഡിഎംകെയ്ക്ക് വെറും 29 സീറ്റാണ് ലഭിച്ചത്. എഐഎഡിഎംകെ ഒറ്റയ്ക്ക് 150 സീറ്റും മുന്നണി 205 സീറ്റും കരസ്ഥമാക്കി. 


ദേശീയതലത്തില്‍ ബോഫോഴ്‌സ് പോലെ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഒപ്പം ബിജെപിയും അഴിമതിയുടെ കാര്യത്തില്‍ പ്രതിരോധത്തിലാണ്. ഇതാണ് ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ അവസ്ഥ.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...