Showing posts with label ആദിവാസി. Show all posts
Showing posts with label ആദിവാസി. Show all posts

Tuesday, September 10, 2013

അട്ടപ്പാടിയിലെ വംശഹത്യ

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ വെളിപ്പെടുത്തിയ കണക്കാണിത്; അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് ഏതാണ്ട് ആയിരം ആദിവാസികള്‍, ജനിച്ചത് അറുനൂറു കുഞ്ഞുങ്ങളും. ജനനനിരക്കിനെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് വംശഹത്യയിലേയ്ക്കുളള പാതയാണ്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയതു കൊണ്ട് കൂടുതല്‍ കൃത്യമായ കണക്കു ശേഖരിക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കേരളത്തിലെ പൊതു നിരക്കിന്റെ അഞ്ചു മടങ്ങു വരും എന്നു കണക്കാക്കപ്പെടുന്നു.

അവിതര്‍ക്കിതമായ ഒരു കാര്യമുണ്ട്. ഏറ്റവും പരിതാപകരമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ നില. ഇരകള്‍ തന്നെയാണ് അവരുടെ അവസ്ഥയ്ക്കുത്തരവാദി എന്ന മട്ടിലുളള മന്ത്രിമുഖ്യന്മാരുടെ ആക്ഷേപങ്ങള്‍ കൂടിയായപ്പോള്‍ പതനം പൂര്‍ണമായി. സുഭിക്ഷമായ റേഷന്‍ നല്‍കിയാലും വാങ്ങിക്കഴിക്കില്ല എന്നു മുഖ്യമന്ത്രി; ഗര്‍ഭിണികള്‍ മദ്യപിക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നത് എന്നു മറ്റൊരു മന്ത്രി.

എന്തുകൊണ്ട് ആദിവാസികള്‍ റേഷനരി വാങ്ങുന്നില്ല? ഒന്നുകില്‍ വാങ്ങാന്‍ പണമില്ല. അതല്ലെങ്കില്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. അതുമല്ലെങ്കില്‍ ആദിവാസികള്‍ക്കു അരിയെക്കാള്‍ പ്രിയം റാഗി പോലുളള ധാന്യങ്ങളാണ്; അതു കിട്ടുന്നില്ല. കേരളത്തില്‍ അരിയ്ക്കു പകരം ഗോതമ്പു റേഷന്‍ ചെയ്തു നോക്കൂ. എന്താവും പ്രതികരണം? അംഗനവാടികള്‍ വഴി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തതിന് കരാറുകാരനെയും ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. സംഭവിച്ചത് എന്തെന്ന് ഇനി പറയണോ?

നിന്ദ്യമാണ് കെ സി ജോസഫിന്റെ ആരോപണം. ഗര്‍ഭിണികളുടെ മദ്യപാനം മൂലമാണു പോലും ശിശുമരണം. മരിച്ചുപോയ കുട്ടികളുടെ അമ്മമാരൊന്നും മദ്യപാനികളല്ല എന്ന് കീര്‍ത്താഡ്‌സിന്റെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചാപിളളകള്‍ക്ക് ജന്മം കൊടുത്തവരും മദ്യപാനികളല്ല. പിന്നെ എന്തു വസ്തുതയുടെ ബലത്തിലാണ്, ആദിവാസി സ്ത്രീകളെയാകെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി നടത്തിയത്? ആദിവാസികളെക്കുറിച്ചാണെങ്കില്‍ വായില്‍ത്തോന്നിയതു പറയാമെന്നാണോ?

ആദിവാസികള്‍ക്കിടയില്‍ മദ്യപാനശീലം വളരെ ഉയര്‍ന്ന തോതിലുണ്ട്. ശരി തന്നെ. പക്ഷേ, ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയത് അട്ടപ്പാടിയിലെ സ്ത്രീകളാണ്. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ട സാമൂഹ്യസംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തായ്കുലസംഘങ്ങള്‍. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ചു മദ്യം മയക്കുമരുന്ന്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ എന്നീ സാമൂഹ്യതിന്മകള്‍ക്കെതിരെയാണ് തായ്കുലസംഘത്തിന്റെ പ്രവര്‍ത്തനം. അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് 2010 ഒക്‌ടോബറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡു നടത്തിയ അവലോകനത്തില്‍ ഈ സംഘങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണം ഇതായിരുന്നു;

'കരാര്‍ സമ്പ്രദായത്തിനു പകരം യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ കമ്മിറ്റികള്‍ തന്നെ പ്രവര്‍ത്തികളേറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കൂലിതന്നെ ലഭിച്ചു തുടങ്ങി. നിലവിലുണ്ടായിരുന്ന കൂലി നിരക്കിനെക്കാള്‍ ഗണ്യമായി ഉയര്‍ന്ന കൂലി ലഭിച്ചു. ഇതിന്റെ ഫലമായി അവരുടെ കൈയില്‍ ചെലവഴിക്കാനുളള പണം വര്‍ദ്ധിച്ചു. ഇത് മുതലെടുക്കാന്‍ കോണ്‍ട്രാക്ടര്‍ ലോബിയും മദ്യമാഫിയയും സംഘടിതമായി വ്യാജവാറ്റ് നടത്തുകയും രഹസ്യമായി ഊരുകളില്‍ വിതരണം ചെയ്യുന്നത് ശക്തിപ്പെടുത്തി. പലപ്രദേശത്തും സ്ത്രീകള്‍ തായ്കുല സംഘങ്ങളുടെ കീഴില്‍ തങ്ങളുടെ പ്രദേശത്തെ വ്യാജവാറ്റുകള്‍ നടത്തുന്നതിനെ ഒരുമിച്ചു നിന്നെതിര്‍ത്തു. അങ്ങനെ ഈ ആദിവാസി സ്ത്രീ സംഘങ്ങള്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്'.

തായ്കുല സംഘങ്ങളെക്കുറിച്ചു നടത്തിയ സര്‍വെ പ്രകാരം 48 ശതമാനം പ്രവര്‍ത്തനങ്ങളും മദ്യനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റൊരു പന്ത്രണ്ടു ശതമാനം പ്രവര്‍ത്തനം കഞ്ചാവ് അടക്കമുളള മയക്കുമരുന്നുകള്‍ക്കെതിരെ ആയിരുന്നു. തായ്കുല സംഘങ്ങള്‍ നേരിടുന്ന പ്രതിബന്ധങ്ങളില്‍ അമ്പതു ശതമാനം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പിന്തുണ, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു. എട്ടു ശതമാനം മദ്യമാഫിയയുടെ ഭീഷണിയും മറ്റൊരെട്ടു ശതമാനം മദ്യമാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളും സംബന്ധിച്ചുളളവയായിരുന്നു. 34 ശതമാനം പ്രതിബന്ധങ്ങള്‍ ഊരില്‍നിന്നു, പ്രത്യേകിച്ച് പുരുഷന്മാരുടെ പിന്തുണ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ്. സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേരും മുന്നോട്ടു വെച്ച നിര്‍ദ്ദേശം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തണം എന്നാണ്.

അട്ടപ്പാടിയിലെ കഞ്ചാവു കൃഷിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് സുഗതകുമാരി ടീച്ചറെപ്പോലുളളവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വിശദമായി എഴുതിയിട്ടുണ്ട്. കളളവാറ്റു തടയാനും കഞ്ചാവു കൃഷി നശിപ്പിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ എക്‌സൈസ് വകുപ്പിനില്ല. വനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിതമല്ല. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കൂലിവേലക്കാരായ ആദിവാസികള്‍. മാഫിയ സ്വച്ഛന്ദം തഴച്ചുവളരുന്നു. ഈ സ്ഥിതിവിശേഷം തന്നെയാണ് ഇപ്പോഴും. സമീപകാലത്ത് അത് കൂടുതല്‍ രൂക്ഷമായി.

വന-പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്ന 360 വാച്ചര്‍മാരില്‍ 280 പേരും ആദിവാസികളായിരുന്നു. വനനശീകരണം തടയുന്നതിനു പുറമെ വനമേഖലയിലെ കഞ്ചാവു കൃഷിയ്ക്കും മദ്യവാറ്റിനുമെതിരെ ഇവര്‍ ഇടപെട്ടിരുന്നു. എന്നാല്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ ഇവരെയും പിരിച്ചു വിട്ടത് മദ്യ കഞ്ചാവ് മാഫിയകള്‍ക്കു പ്രോത്സാഹനമായി. അട്ടപ്പാടിയിലെ അമിതമായ മദ്യപാനത്തിന്റെയും മയക്കുമരുന്ന് സേവയുടെയും കാരണക്കാര്‍ ആദിവാസികള്‍ അല്ല, മറ്റുളളവരാണ്. നിസഹായതയുടെയും സമ്പൂര്‍ണ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മദ്യവും മയക്കുമരുന്നും സുലഭമായതോടെയാണ് താല്‍ക്കാലികശാന്തിയ്ക്കായി ആദിവാസികള്‍ അവയെ ആശ്രയിച്ചത്. മദ്യനിരോധനനിയമം നടപ്പാക്കുന്നതില്‍ ഭരണസംവിധാനത്തിന്റെ പരാജയത്തിന് ആദിവാസികളെ പഴിച്ചിട്ടു കാര്യമില്ല.

അട്ടപ്പാടിയിലെ ആരോഗ്യപരിപാലന, സാമൂഹ്യക്ഷേമ, ഭരണസംവിധാനങ്ങള്‍ അടിമുടി തകര്‍ന്നുവെന്നതില്‍ ആര്‍ക്കുമില്ല സംശയം. ആശുപത്രിയില്‍ സ്റ്റാഫില്ല, മരുന്നില്ല. അയണ്‍ ഫോളിക് ആസിഡ് രണ്ടുവര്‍ഷമായി വിതരണമില്ല. അംഗനവാടികളുടെ നിയന്ത്രണത്തില്‍ ഗൗരവതരമായ വീഴ്ചകള്‍. ഭരണഅരാജകത്വത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കേണ്ടതില്ല.

അട്ടപ്പാടിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമോ? പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ടു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കപ്പെടുന്നുണ്ട്. വകുപ്പുകള്‍ വഴി ചെലവഴിക്കുന്നതിനെക്കാള്‍ ഫലപ്രദമാണ് വികേന്ദ്രീകൃത ആസൂത്രണം എന്നു തിരിച്ചറിഞ്ഞാണ് ജനകീയാസൂത്രണത്തിന് രൂപം നല്‍കിയത്. താഴെ തട്ടിലെ ആവശ്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാനും ഗുണഭോക്താക്കളുടെ മുന്‍കൈയില്‍ അവ നടപ്പാക്കാനും കഴിയും. എന്നാല്‍ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നടന്നു വന്നിരുന്നതിനെക്കാള്‍ ഗുണപരമായ വ്യത്യാസമുണ്ടായില്ല എന്ന ആക്ഷേപം അന്നുതന്നെയുണ്ടായിരുന്നു. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഗുണഭോക്താക്കള്‍ പങ്കാളികളായാലേ ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ യുക്തി ഫലപ്രദമാകൂ. ആദിവാസികളുടെ കാര്യത്തില്‍ ഈ പങ്കാളിത്തം വേണ്ടത്ര ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഊരുകളിലും നിന്ന് അഭ്യസ്തവിദ്യരായ യുവാക്കളെ സോഷ്യല്‍ ആനിമേറ്റേഴ്‌സ് ആയി നിശ്ചയിച്ചത്.

പട്ടികവര്‍ഗ ഉപപദ്ധതി പ്രത്യേക ഊരു കൂട്ടങ്ങളില്‍ വെച്ചു തീരുമാനിക്കണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഊരുകൂട്ടങ്ങളായിരുന്നു ഇക്കാര്യത്തില്‍ അന്തിമവാക്ക്. ഈ പരിഷ്‌കാരവും ദുര്‍ബലപ്പെട്ടു. ഇത് ശക്തമായി നടപ്പാക്കുന്നതിനുളള സാമൂഹ്യരാഷ്ട്രീയ ഇടപെടല്‍ കരുത്താര്‍ജിക്കണം. ജനകീയമായ ഇത്തരമൊരു പ്രവര്‍ത്തനശൈലി ആവിഷ്‌കരിച്ചതുകൊണ്ടാണ് അട്ടപ്പാടിയില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പദ്ധതി വിജയമായത്. എന്നാല്‍ അന്നുണ്ടാക്കിയ ഊരു വികസന സമിതികള്‍ ഇന്ന് മൃതപ്രായമാണ്. ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളിലുണ്ടെങ്കിലും ഉപയോഗിക്കാന്‍ അവകാശമില്ല. യഥാര്‍ത്ഥത്തില്‍ ഈ ജനകീയ സംവിധാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കോര്‍ത്തിണക്കി സ്ഥായിയായിക്കുകയാണ് വേണ്ടത്.

1951ല്‍ അട്ടപ്പാടിയിലെ ജനസംഖ്യ 11300 ആയിരുന്നു. ഇതിന്റെ 90.92 ശതമാനം ആദിവാസികളായിരുന്നു. വികസന പദ്ധതികളുടെ ഭാഗമായി ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെട്ടതോടെ കുടിയേറ്റക്കാര്‍ പ്രവാഹിച്ചു. 2001 ആയപ്പോഴേയ്ക്കും ജനസംഖ്യ 66171 ആയി. പക്ഷേ, കുടിയേറ്റക്കാരായി ഭൂരിപക്ഷം. ആദിവാസികള്‍ 41 ശതമാനത്തിലൊതുങ്ങി. 1950കളില്‍ അട്ടപ്പാടിയുടെ 82 ശതമാനം വനങ്ങളായിരുന്നു. എഴുപതുകളില്‍ 74 ശതമാനമായി. 80കളില്‍ ഇത് 20 ശതമാനമായി കുറഞ്ഞു. ആദിവാസികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു. മാത്രമല്ല, അട്ടപ്പാടിയിലെ മൂന്നിലൊന്നു ഭൂമി പോലും ആദിവാസികളുടെ കൈവശത്തിലല്ല. നിസാരവിലയ്ക്ക് ആദിവാസികളെ കബളിപ്പിച്ച് പലരും ഭൂമി കൈവശപ്പെടുത്തി. കൈയേറ്റക്കാരും കുറവായിരുന്നില്ല. ഭൂപരിഷ്‌കരണം മൂലം ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെടുകയായിരുന്നു. ഭൂമി ആദിവാസിക്കു തിരിച്ചുനല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടും നടപ്പായില്ല. ചെറുകിട കൃഷിക്കാരുടെ ഭൂമിയ്ക്ക് സംരക്ഷണം നല്‍കി വന്‍കിടക്കാരുടെ മിച്ചഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുളള നിയമം പാസായെങ്കിലും അതും നടപ്പായില്ല. അട്ടപ്പാടിയിലെ ഏറ്റവും മോശം ഭൂമിയാണ് ഇന്ന് ആദിവാസികളുടെ കൈവശമുളളത്.

ഇതിന്റെ ഫലമായി ആദിവാസികളില്‍ 81 ശതമാനം പേരും കൂലിവേലക്കാരായി.. പത്തു ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യമേഖലയിലെ സ്ഥിരം ശമ്പളം/കൂലിവേല പണിക്കാരായുളളൂ. കൂലിവേലയാണ് ആദിവാസികളുടെ ഉപജീവനാശ്രയം. മറ്റു സ്രോതസുകളില്‍ നിന്നുളള വരുമാനം തുച്ഛമാണ്. തൊഴിലവസരങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ ഭീകരമായ ഇടിവ് ഉപജീവന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ പരിണിതഫലവും കൂടിയാണ് കേരളത്തിന് അപമാനമായിത്തീര്‍ന്നിരിക്കുന്ന ശിശുക്കളുടെ കൂട്ടമരണം.

പരിസ്ഥിതി പുനസ്ഥാപന പ്രോജക്ടിന്റെ ഭാഗമായി 2009ല്‍ ആദിവാസി പുരുഷന് ആഴ്ചയില്‍ 5.2 ദിവസവും സ്ത്രീകള്‍ക്ക് 4.7 ദിവസവും പണി ലഭിച്ചിരുന്നു. 2010ല്‍ ഈ പദ്ധതിയുടെ ഭാഗമായി 35 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പുരുഷന് ശരാശരി 158 രൂപയും സ്ത്രീയ്ക്ക് 118 രൂപയും കൂലി ലഭിച്ചു. ഇതിനു മുമ്പ് അട്ടപ്പാടിയിലെ പ്രത്യേകിച്ച് കിഴക്കന്‍ അട്ടപ്പാടിയിലെ കൂലി നിരക്ക് 30-50 രൂപയായിരുന്നു. 2006-07 മുതല്‍ 2010-11വരെ 137 കോടി രൂപ, അതായത് പ്രതിവര്‍ഷം 27 കോടി രൂപ ചെലവാക്കപ്പെട്ടു. ഇതിന്റെ പകുതിയിലേറെ കൂലിച്ചെലവാണ്. ഈ വരുമാനമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചത്. ജപ്പാന്‍ ധനസഹായം അവസാനിച്ചെങ്കിലും പകരമൊരു സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ അനിവാര്യമായി സംഭവിക്കുന്ന ഭീതിജനകമായ ഉപജീവനത്തകര്‍ച്ചയെക്കുറിച്ച് ആരും ചിന്തിച്ചില്ല.

വന പുനരുജ്ജീവനം സ്ഥായിയാകണമെങ്കില്‍ ഇനിയുമെത്രയോ വര്‍ഷം വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തേണ്ടതുണ്ട്. പക്ഷേ, ആദിവാസി വാച്ചര്‍മാരെപ്പോലും പിരിച്ചുവിടുകയാണ് ചെയ്തത്. നീര്‍ത്തടവികസന പദ്ധതിയുടെ തുടര്‍ച്ചയായി സമഗ്രമായ കാര്‍ഷികപ്പാക്കേജ് നടപ്പാക്കേണ്ടതായിരുന്നു. ഇതൊന്നും ഉണ്ടായില്ല. തൊഴിലുറപ്പു പദ്ധതിപോലും അട്ടപ്പാടിയിലെ തൊഴില്‍ദിനങ്ങളിലുണ്ടായ വമ്പിച്ച തകര്‍ച്ചയ്ക്കു പകരമായില്ല. 2010-11നു ശേഷം തൊഴിലുറപ്പു പദ്ധതി മൂലം സൃഷ്ടിക്കപ്പെട്ട തൊഴില്‍ദനങ്ങള്‍ 3.76 ലക്ഷത്തിനും 5.7 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. അതേസമയം 2010ല്‍ പരിസ്ഥിതി പുനസ്ഥാപന പ്രൊജക്ടിലൂടെ സൃഷ്ടിക്കപ്പെട്ട 35 ലക്ഷം തൊഴില്‍ദിനങ്ങളെക്കാള്‍ എത്രയോ കുറവാണിത്. ഈ ഉപജീവന പ്രതിസന്ധിയാണ് ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതിലേയ്ക്കും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലേയ്ക്കും എത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാവങ്ങള്‍ക്കു താങ്ങാകേണ്ടുന്ന അംഗനവാടികളും ആശുപത്രികളും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.  

Tuesday, December 25, 2012

ചെറുവയല്‍ രാമനും മൊണ്ടേക് അലുവാലിയയും


ധനവിചാരം Published on  25 Dec 2012

ആദിവാസി വികസനപദ്ധതികളുടെ വീഴ്ചകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ ഞെട്ടിച്ചു. അങ്ങനെയാണ് വയനാട് സന്ദര്‍ശിക്കാന്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനിച്ചത്. യാഥാര്‍ഥ്യം റിപ്പോര്‍ട്ടിനുമപ്പുറമാണ്: 1978-ല്‍ 7.4 കോടി രൂപയില്‍ തുടങ്ങിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. ഇതുവരെ 286 കോടി രൂപ മുടക്കി. എന്നിട്ടും തീര്‍ന്നിട്ടില്ല. പുതുക്കിയ മതിപ്പുകണക്ക് 441 കോടി രൂപയാണ്. പൂര്‍ത്തിയാക്കിയാലും കാര്യമൊന്നുമില്ല. ജലസേചനം നടത്താന്‍ വയല്‍ വല്ലതും അവശേഷിക്കേണ്ടേ. അപ്പോള്‍പ്പിന്നെ നീക്കിബാക്കിയെന്ത്?

അഴിമതിയും വിവാദങ്ങളും ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത കുടിയിറക്കപ്പെട്ട ആദിവാസികളും. ഇവര്‍ക്കുപോലും വീടുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുവദിച്ച വീടുകളില്‍ മഹാഭൂരിപക്ഷവും പണിതീരാതെ കിടക്കുകയാണ്. കിട്ടിയ ഗഡുക്കള്‍ കോണ്‍ട്രാക്ടര്‍മാര്‍ തട്ടിയെടുത്തു. ലഭിച്ച ഭൂമിയില്‍ നല്ലപങ്കിലും മറ്റുള്ളവര്‍ പാട്ടക്കൃഷി നടത്തുന്നു. ഡോക്ടറില്ലാത്ത ആദിവാസി ആസ്പത്രി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കെട്ടിടത്തില്‍ താമസിക്കേണ്ടിവരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇതാണ് അവസ്ഥ. സങ്കടം തന്നെ.

പര്യടനത്തിന്റെ അവസാനം ചെറുവയല്‍ രാമന്റെ വീട്ടില്‍ ചെന്നപ്പോഴാണ് സന്തോഷം തോന്നിയത്. പുല്ലുമേഞ്ഞ, വൈക്കോല്‍ക്കരിയും കുളിര്‍മാവ് പേസ്റ്റും ചേര്‍ത്ത് മെഴുകിയ വീടിന്റെ മുറ്റത്തിരുന്നാണ് ഞങ്ങള്‍ ഊണുകഴിച്ചത്. വീട്ടുകാര്‍ മാത്രമല്ല, കുറച്ച് നാട്ടുകാരുമുണ്ടായിരുന്നു ഉത്സാഹക്കമ്മിറ്റിയില്‍. വിഭവങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞ് കൂടെ രാമനും.

ഇത്തവണത്തെ പി.വി. തമ്പി അവാര്‍ഡ് ജേതാവാണ് ചെറുവയല്‍ രാമന്‍. അവാര്‍ഡുവിതരണച്ചടങ്ങില്‍ അദ്ദേഹത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് - ''അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരിലൊരുവന്‍''. രാമന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങള്‍ എന്തെന്നറിയാന്‍ വീടിനുപിറകിലെ കുന്നില്‍ചരിവിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി. നെല്ലു നിറഞ്ഞുകിടക്കുന്ന ഏല. ജലസമൃദ്ധിയുടെ അഭിമാനം തിരതല്ലി കബനിനദി കിഴക്ക് ഒഴുകുന്നു. വയലിലേക്കിറങ്ങിയാല്‍ വിചിത്രമായൊരു കാഴ്ച കാണാം.

ചില കണ്ടങ്ങളില്‍ നെല്ല് സുവര്‍ണരാശിയില്‍ വിളഞ്ഞുകിടക്കുന്നു. മറ്റുചില കണ്ടങ്ങള്‍ക്ക് തത്തപ്പച്ച നിറമാണ്. ഇവയ്ക്കിടയില്‍ വിവിധ വിളപാകത്തിലുള്ള നെല്ലിനങ്ങള്‍. കാര്‍ഷികസര്‍വകലാശാലയിലെ പരീക്ഷണത്തോട്ടങ്ങളിലെന്നപോലെ ഓരോ കണ്ടത്തിലും നമ്പര്‍ എഴുതിയൊട്ടിച്ച ബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നമ്പറിട്ടേ പറ്റൂ. കാരണം, തന്റെ പൊതു കുടുംബസ്വത്തായ ആറേക്കര്‍ പാടത്ത് 36 ഇനം നെല്ലുകളാണ് രാമന്‍ കൃഷിചെയ്യുന്നത്. വിവിധ ഇനങ്ങള്‍ പരാഗണത്തിലൂടെ കലര്‍ന്നാലോ? അതു തടയാന്‍ കണ്ടത്തിന്റെ നടുഭാഗത്തുനിന്നുമാത്രമേ വിത്ത് ശേഖരിക്കൂ. വിവിധ മൂപ്പുള്ള നെല്ലുകളോരോന്നിനും പ്രത്യേക പരിചരണം വേണ്ടേ? ഒരു ചെറുചിരി മാത്രമായിരുന്നു രാമന്റെ ഉത്തരം.

വയനാടിന് നൂറില്‍പ്പരം പരമ്പരാഗത വിത്തിനങ്ങളുണ്ടായിരുന്നു. അവയില്‍ അവശേഷിക്കുന്നവ ചെറുവയല്‍ രാമന്റെ തോട്ടത്തില്‍ കാണാം. പലതും ഇവിടെമാത്രം. ഒരനുഷ്ഠാനകര്‍മംപോലെ എത്രയോ വര്‍ഷമായി രാമന്‍ ഈ തപസ്സുചെയ്യുന്നു. ''എന്തിന്? അധ്വാനത്തിന് അനുസരിച്ചുള്ള ലാഭമുണ്ടോ?'' എന്നൊരു ചോദ്യമുയര്‍ന്നു.

മൊണ്ടേക്‌സിങ് അലുവാലിയ കേരളത്തോടു ചോദിച്ചതും ഇതുതന്നെയല്ലേ. കേരളീയര്‍ എന്തിന് നെല്‍ക്കൃഷി ചെയ്യണം? പണംകൊണ്ട് വാങ്ങാന്‍ കഴിയാത്ത എന്തുണ്ട്? റബ്ബര്‍പോലെ കൂടുതല്‍ ആദായമുള്ള കൃഷി ചെയ്യുക. അല്ലെങ്കില്‍ റിയല്‍എസ്റ്റേറ്റ്. അതിലെന്താണ് തെറ്റ്?

ചെറുവയല്‍ രാമന്‍ വിശദീകരിച്ചു തുടങ്ങി - ''ഇത് അഞ്ചുമാസം മൂപ്പുള്ള മരത്തൊണ്ടി. ഇതാണ് ഞങ്ങളുടെ ചോറ്. വിഷുവിനും ഓണത്തിനും സാറിനെപ്പോലുള്ളവര്‍ വരുമ്പോഴും പായസത്തിന് ഗന്ധകശാലതന്നെ വേണം. ഞവരക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെത്തന്നെ. ജീരകശാലയുടെ നെയ്‌ച്ചോറ് തിന്നിട്ടുണ്ടോ? പൂജയ്ക്ക് വെളിയന്‍ നെല്ലുവേണം. പ്രസവാനന്തരശുശ്രൂഷയ്ക്ക് ചെന്നെല്ല് കൂടിയേ തീരൂ. എല്ലാറ്റിനും ലാഭവും നഷ്ടവും നോക്കാനൊക്കുമോ? എല്ലാറ്റിനും വിലയിടാനൊക്കുമോ?''.

നെല്‍ക്കൃഷി വേണോ എന്നു ശങ്കിക്കുന്ന മൊണ്ടേക്‌സിങ് അലുവാലിയയുടെ മുന്നിലാണ് 36 ഇനം നെല്ലുകളുമായി ചെറുവയല്‍ രാമന്‍ നില്‍ക്കുന്നത്. അലുവാലിയയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ട്. ഒന്ന്, അരിയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കാനാവില്ല. ശരി തന്നെ. പക്ഷേ, നാലിലൊന്ന് അരിയെങ്കിലും ഇവിടെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷിതത്വം ഉണ്ടോ? 20 രൂപയ്ക്ക് വിറ്റിരുന്ന അരി 50 രൂപയിലേക്കുയര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനല്ലേ സര്‍ക്കാറിനു കഴിഞ്ഞുള്ളൂ.

രണ്ട്, ഏലകളില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ കണക്ക് അലുവാലിയയ്ക്ക് ഊഹിക്കാമോ? എല്ലാ ഡാമുകളിലുംകൂടി സംഭരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴവെള്ളം കേരളത്തിലെ ഏലകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. നമ്മുടെ ജലചക്രത്തില്‍ ഏലകളുടെ പരിസ്ഥിതിപ്രാധാന്യം നിര്‍ണായകമാണ്.

മൂന്ന്, നമുക്ക് ആവശ്യമില്ലാത്തതെല്ലാം കളയെന്നുവിളിച്ച് പറിച്ചുകളഞ്ഞിട്ടാണ് കൃഷിചെയ്യുക. എന്നാലും നമ്മുടെ വയേലലകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. രാമന്റെ വയലില്‍ത്തന്നെ 36 നെല്ലിനങ്ങളുണ്ടല്ലോ. പിന്നെ, വയലേലയുടെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മാനങ്ങള്‍ക്ക് വിലയിടാനാവുമോ? ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ഷികവരുമാനത്തിന്റെ അമ്പതുശതമാനത്തോളം വരുന്ന തുക സബ്‌സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

എന്തിന് ഇത്രയും നെല്ലിനങ്ങള്‍? അത്യുത്പാദനശേഷിയുള്ള പുത്തന്‍വിത്തിനങ്ങള്‍ പോരേ? പോര എന്നുതന്നെയാണ് ഉത്തരം. ഏകയിനം കൃഷിസമ്പ്രദായം വരുത്തിവെച്ച കാര്‍ഷികത്തകര്‍ച്ചകളുടെ ഒട്ടേറെ ദുരനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അത്യുത്പാദനശേഷിയുള്ള, അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള, അല്ലെങ്കില്‍ പ്രത്യേക സ്വാദുള്ള നെല്‍വിത്തിനങ്ങള്‍ ഈ പരമ്പരാഗത വിത്തിനങ്ങളില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത എന്തെന്ത് സവിശേഷതകളാണ് പരമ്പരാഗത വിത്തിനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് എന്ന് ആര്‍ക്കറിയാം!

നമ്മുടെ ഏറ്റവുംവലിയ സമ്പത്താണ് ഈ നാട്ടിലെ ജൈവവൈവിധ്യം. മൂല്യത്തിന്റെ കാര്യത്തില്‍ ഭാവിയിലൊരുപക്ഷേ, പെട്രോളിനെയും പ്രകൃതിവാതകത്തെയും പിന്തള്ളുന്ന സമ്പത്ത്. പക്ഷേ, ഇതിന്റെ കലവറകളായ കാടിനെയും തണ്ണീര്‍ത്തടങ്ങളെയും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രസാങ്കേതികവിദ്യയും ആവിശക്തിയും കൂടിയാണല്ലോ വ്യവസായവിപ്ലവം സൃഷ്ടിച്ചത്. അതുപോലെ ഒരു എടുത്തുചാട്ടത്തിലാണ് ലോകം ഇന്ന്. വിവരസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, പുത്തന്‍ പദാര്‍ഥവിജ്ഞാനീയം, ബയോടെക്‌നോളജി എന്നു തുടങ്ങിയ രംഗങ്ങളില്‍ പുതിയൊരു ശാസ്ത്രസാങ്കേതിക വിപ്ലവം നടക്കുകയാണ്.

പക്ഷേ, ഒരു വൈരുദ്ധ്യമുണ്ട്. ജൈവവൈവിധ്യകേന്ദ്രങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലാണ്. അതേസമയം, ബയോ ടെക്‌നോളജി സമ്പന്നരാഷ്ട്രങ്ങളുടെ കുത്തകയാണ്. പുതിയ പേറ്റന്റ് നിയമത്തിലൂടെ തങ്ങളുടെ ബയോടെക്‌നോളജിയുടെ സ്വത്തവകാശം അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷേ, അതേസംരക്ഷണം നമ്മുടെ ജൈവസമ്പത്തിന് നല്‍കാന്‍ അവര്‍ തയ്യാറല്ല. അവയെ എങ്ങനെ മോഷ്ടിക്കാം എന്ന ഉപജാപത്തിലാണ് ബഹുരാഷ്ട്രക്കുത്തകകള്‍.

എത്രയോ തലമുറകളായി ചെറുവയല്‍ രാമനെപ്പോലുള്ള ആദിവാസികളും കൃഷിക്കാരുമെല്ലാം പരിപാലിച്ചുവന്ന വിത്തിനങ്ങളില്‍ ചില ജനിതകമാറ്റങ്ങള്‍ വരുത്തി പ്രചാരണത്തിലൂടെയും ചതികളിലൂടെയും അവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ നമ്മെ കൊള്ളയടിക്കുന്നു. തര്‍ക്കംമൂത്താല്‍ അവര്‍ പറയുക, സസ്യജാലങ്ങളോ സൂക്ഷ്മജീവികളോ നിങ്ങളുടെ നാട്ടില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെട്ടുപോന്നവയാണെന്ന് തെളിയിച്ചാല്‍ അവയ്ക്ക് റോയല്‍ട്ടിയുംമറ്റും തരാമെന്നാണ്. അങ്ങനെ ചെയ്യണമെങ്കില്‍, നമ്മുടെ പരമ്പരാഗത വിജ്ഞാനത്തെയും ജീവജാലങ്ങളെയും എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകണം. അങ്ങനെ നാം ചെയ്തിട്ടില്ല.

ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ചെയ്തുവെച്ചിട്ടുണ്ട്. രാമന്‍ 36 ഇനം നെല്‍വിത്തുകള്‍ പരിപാലിക്കുന്നു. ഇതുപോലെ ഇന്ത്യ മൊത്തത്തിലെടുത്താല്‍ ആയിരക്കണക്കിന് നെല്‍വിത്തുകളുണ്ടാകും. ഇതുപോലുള്ള ജനിതകശേഖരം സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവയില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വരാഷ്ട്രങ്ങളിലാണ്. ഈ ജനിതകസമ്പത്ത് തന്നിഷ്ടംപോലെ ഉപയോഗിക്കാമെന്നാണ് അവര്‍ വാദിക്കുന്നത്.

ഈ തര്‍ക്കം മൂത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, തോല്‍ക്കാന്‍ നമ്മള്‍ തീരുമാനിച്ച മട്ടിലാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിലുള്ള അതിസമ്പന്നമായ ജൈവശേഖരം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ചെറിയൊരു തുക ഫീസ് വാങ്ങി തുറന്നു കൊടുക്കാന്‍ പോവുകയാണ്. അവരുടെ സഹകരണമില്ലാതെ ജനിതകസാങ്കേതികപുരോഗതി നേടാന്‍ കഴിയില്ലപോലും. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ ചുമതലപ്പെടുത്തണം.

അങ്ങനെ നമ്മുടെ മറ്റൊരു പൊതുസ്വത്തുകൂടി ചുളുവിലയ്ക്ക് കുത്തകകള്‍ കൈവശപ്പെടുത്താന്‍ പോവുകയാണ്. സ്വന്തം വരുതിയിലുള്ളവ സംരക്ഷിക്കാനേ കുത്തകകള്‍ക്ക് താത്പര്യമുള്ളൂ. പൊതുവായിട്ടുള്ളവയ്ക്ക് നാഥനില്ല. അങ്ങനെ ഇന്ന് നാമറിയുന്ന പക്ഷിമൃഗാദികളിലും ജലജീവികളിലും 10-30 ശതമാനം ആഗോളമായി നാശത്തിന്റെ വക്കിലാണ്. ദശലക്ഷക്കണക്കായുള്ള സൂക്ഷ്മജീവിവൈവിധ്യം ഇതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍വനാശത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയില്‍ ചെറുവയല്‍ രാമന്‍ തന്റെ കണ്ടങ്ങളില്‍ 36 ഇനം നെല്ലുകളെ ഓമനിക്കുന്നു. സ്ഥായിയായ വികസനത്തിന് വഴികാട്ടുന്നു.

Monday, October 8, 2012

ദളിതരുടെ ഭൂമി കവര്‍ന്നെടുത്തതാര്?

    "ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് 5 ഏക്കര്‍ വീതം ഭൂമി നല്‍കണം എന്ന് 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു. എന്നാല്‍ അത് നടപ്പിലായില്ല. ഇന്നും കിടപ്പാടം ഇല്ലാത്ത 2.5 ലക്ഷത്തോളം പേര്‍ കേരളത്തില്‍ ഉണ്ട്. ഇവരില്‍ മഹാഭൂരിപക്ഷം ആളുകളും ദളിതരാണ്. ദളിതരുടെ താത്പര്യങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി അവഗണിച്ചു"..... ഇടതുപക്ഷത്തിനെതിരെയുള്ള സി. ആര്‍. നീലകണ്ഠന്റെ മറ്റൊരു പ്രധാന വിമര്‍ശനം ഇതാണ് . ദളിതരുടെ താത്പര്യങ്ങളെ അവഗണിച്ചുവെന്നുമാത്രമല്ല ഭൂമി പിടിച്ചെടുക്കുന്നതിനുവേണ്ടി ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ ചെങ്ങറയില്‍ നടന്ന സമരത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു; ചെങ്ങറയിലെ ഭൂരഹിതരുടെ സമരത്തെ അനുകൂലിക്കുന്നതിനുപകരം ഹാരിസണ്‍ മുതലാളിയെ അനുകൂലിച്ചു;. ഭൂരഹിതരുടെ സമരങ്ങളോട് മുഖം തിരിക്കുന്നവര്‍ എങ്ങനെ ഇടതുപക്ഷം ആകും എന്നൊക്കെ നീലകണ്ഠന്‍ ചോദിക്കുന്നു.
  
ദളിത് സ്വത്വവിഭാഗക്കാരാവട്ടെ ഒരുപടികൂടി കടന്ന് ഈ സമീപനം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്മാരുടെ സവര്‍ണ്ണ ജാതി പക്ഷപാതം മൂലമാണെന്ന് വ്യാഖ്യാനിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം നിലപാടെടുത്ത ദളിതരേയും ആദിവാസികളേയും സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് ഭൂപ്രശ്നത്തെ നിക്ഷിപ്ത താത്പര്യക്കാര്‍ ഉപയോഗപ്പെടുത്തി വരുന്നു. ഈ പശ്ചാത്തലത്തില്‍ സി. ആര്‍. നീലകണ്ഠന്റെ ഭൂപ്രശ്നം ചോദ്യത്തിന് മറുപടി പറയേണ്ടത് ആവശ്യമായിത്തീരുന്നു.

വര്‍ഗമാത്ര സമീപനത്തിന്റെ ഫലമോ?

അഞ്ച് ഏക്കര്‍ വീതം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും എന്ന വാഗ്ദാനം പാലിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ എന്തുകൊണ്ട് വാഗ്ദാനം നടപ്പായില്ല എന്നതുസംബന്ധിച്ച അന്വേഷണത്തിന് തുനിയുന്നില്ല. കെ.വേണു ആകട്ടെ, ഒരു പടികൂടിക്കടന്ന് ഇത് കേരളത്തിന്റെ ഭൂപ്രശ്നം സംബന്ധിച്ച് കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ തെറ്റായ നയകാഴ്ചപ്പാടിന്റെ ഫലമാണെന്ന് വാദിക്കുന്നു. ഭൂപ്രശ്നത്തെക്കുറിച്ച് വര്‍ഗ്ഗമാത്ര സമീപനമാണത്രെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ടത്.

ജാതിയെന്ന ഘടകത്തെക്കുറിച്ച് ചിന്തിച്ചില്ല. ജാതിവ്യവസ്ഥ പ്രകാരം ഭൂസ്വത്തിന് യാതൊരു ഉടമസ്ഥാവകാശവും ഇല്ലാതെ, എന്നാല്‍ കര്‍ഷകത്തൊഴിലാളിയെന്ന നിലയ്ക്ക് കൂലിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട ദളിതരുടെ കാര്യം അവര്‍ മറന്നു പോയി - ഇതാണ് വേണുവിന്റെ വാദം.

കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഏറ്റവും ആധികാരികമായ വിശകലനം ഇ.എം.എസിന്റേതാണ്. അദ്ദേഹം കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയെ നിര്‍വ്വചിച്ചത് സവര്‍ണ്ണ-ജന്മി-നാടുവാഴി മേധാവിത്വ സമൂഹമെന്നാണ് - സാമ്പത്തികമായി ജന്മിമേധാവിത്വം, സാമൂഹ്യമായി സവര്‍ണ്ണ മേധാവിത്വം, ഭരണപരമായി നാടുവാഴി മേധാവിത്വം. ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വിശകലനത്തില്‍ പ്രാകൃത കമ്യൂണിസം, അടിമത്തം, ജന്മിത്തം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെയുള്ള ക്രമത്തിലാണല്ലോ സാമൂഹ്യ വ്യവസ്ഥകള്‍ മാറി വരുന്നത്. ഇതില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗഗണത്തില്‍ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയെ ഉള്‍പ്പെടുത്താനല്ല ഇ.എം.എസ് ശ്രമിച്ചത്. കേരളത്തിലെ മൂര്‍ത്തമായ സ്ഥിതി വിശകലനം ചെയ്ത് തനതായ നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

ആ നിഗമനപ്രകാരം സവര്‍ണ്ണ മേധാവിത്വം ജന്മി-നാടുവാഴിത്തത്തിന്റെ അഭേദ്യ ഭാഗമാണ്. സവര്‍ണ്ണരാണ് ജന്മികളും നാടുവാഴികളും. ഇതില്‍ നിന്ന് ഇ. എം.എസ് എത്തിച്ചേര്‍ന്ന നിഗമനം സവര്‍ണ്ണ മേധാവിത്വത്തിനെതിരായ സമരം ജന്മി-നാടുവാഴിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമാണെന്നതാണ്. അതുകൊണ്ടാണ് മലബാറിലെ ശുദ്ധ ദേശീയ വാദികളായ കോണ്‍ഗ്രസ്സുകാരില്‍നിന്ന് വ്യത്യസ്തമായി തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തെ പിന്‍താങ്ങുന്നതിന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ തയ്യാറായത്. എന്തിന്, 1937-ല്‍ മലബാറിലെ കാര്‍ഷിക പരിഷ്കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കുട്ടികൃഷ്ണമേനോന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിനുള്ള വിയോജനക്കുറിപ്പില്‍ പോലും പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കേണ്ടതിന്റെ പ്രാധാന്യം ഇ.എം.എസ് എടുത്തു പറഞ്ഞിട്ടുണ്ട്.

ഭൂപരിഷ്കരണം സംബന്ധിച്ച് ഉരുത്തിരിഞ്ഞുവന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ രണ്ട് സുപ്രധാന ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്തുവരുന്ന കുടിയാന്മാര്‍ക്ക് ഭൂമി നല്‍കുക. അതുവഴി ഫ്യൂഡല്‍ ജന്മിത്തത്തെ ഇല്ലാതാക്കുക. രണ്ട്, ഭൂമി ലഭിച്ച പാട്ടകുടിയാന്മാര്‍ക്കും, ഭൂമി പാട്ടത്തിനു നല്‍കാതെ കൃഷിചെയ്തുകൊണ്ടിരുന്ന കൃഷിക്കാര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി എത്രയെന്ന് നിജപ്പെടുത്തുക. ഇതില്‍ കൂടുതല്‍ വരുന്ന ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക. വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമായി ഭൂപരിധി നിശ്ചയിച്ചാല്‍ 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഉണ്ടാകും എന്നായിരുന്നു 1959ലെ കാര്‍ഷികപരിഷ്കരണ ബില്‍ അവതരിപ്പിക്കുമ്പോള്‍ വിലയിരുത്തപ്പെട്ടിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂരഹിതര്‍ക്ക് 5 ഏക്കര്‍വീതം ഭൂമി നല്‍കാനാകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നെയെന്തുകൊണ്ട് ദളിതര്‍ക്ക് കൃഷി ഭൂമി ലഭിക്കാതെ പോയി? ഈ ചോദ്യം ഉയര്‍ത്തിയിട്ട് സി.ആര്‍. നീലകണ്ഠന്‍ നേരിട്ട് ചെന്നത് ചെങ്ങറ സമരത്തിലേക്കാണ്. അങ്ങനെ രക്ഷപ്പെടാന്‍ നോക്കണ്ട. കൃത്യമായ ഉത്തരം നല്‍കിയേ തീരു. ദളിതരുടെ ഭൂമി കൃഷിഭൂമിയാക്കി അട്ടിമറിച്ചതില്‍ കോണ്‍ഗ്രസിന്റെ പങ്ക് തുറന്നുസമ്മതിക്കാന്‍ നീലകണ്ഠന് എന്താണ് ഇത്ര വൈമുഖ്യം?

മിച്ചഭൂമി ഇല്ലാതായതെങ്ങനെ?

1957-ല്‍ അധികാരം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 1959-ല്‍ സമഗ്രമായ കാര്‍ഷിക നിയമം പാസ്സാക്കി. എന്നാല്‍ ഈ നിയമം നടപ്പായില്ല. നിയമത്തിന്റെ അന്തസത്ത ചോര്‍ത്തുന്നതിനുവേണ്ടി പിന്തിരിപ്പന്മാര്‍ പല അടവുകളും ഉപയോഗിച്ചു. നിയമസഭ പാസ്സാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ചു താമസിപ്പിച്ചു. 1959-ല്‍ നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമായി മാറിയത് 1960-ല്‍ ആണ്. അതിലാവട്ടെ ഇഷ്ടദാനത്തിനുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നു. 1957 ഡിസംബര്‍ 18-നും 1960 ജൂലൈ 27-നും ഇടയില്‍ 10 ലക്ഷം ഭൂമി കൈമാറ്റ ഇടപാടുകള്‍ നടന്നു. ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വന്‍തോതില്‍ കൈമാറ്റങ്ങള്‍ നടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാര്‍ഷിക പരിഷ്കരണ നിയമത്തില്‍ 1957-നുശേഷം നടന്നിട്ടുള്ള വസ്തു കൈമാറ്റങ്ങള്‍ അസാധുവാക്കുന്നതിനുള്ള വകുപ്പ് ഇന്ത്യാ ഗവണ്‍മെന്റ് അട്ടിമറിച്ചു.

കുപ്രസിദ്ധമായ വിമോചന സമരത്തെതുടര്‍ന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. 1963 സെപ്റ്റംബര്‍ 20ന് ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് ഭൂപരിഷ്കരണ വ്യവസ്ഥകളെ വീണ്ടും ദുര്‍ബലപ്പെടുത്തിക്കൊണ്ട് പി.ടി. ചാക്കോ പുതിയ നിയമം പാസ്സാക്കി. ഈ നിയമത്തിന്റെ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വി. ആര്‍. കൃഷ്ണയ്യരെഴുതിയ വിയോജനക്കുറിപ്പില്‍ ഇവയൊക്കെ തുറന്ന് കാണിച്ചിരുന്നു. 1968-ലാണ് അവസാനം സമഗ്രമായ ഭൂപരിഷ്കരണ നിയമം പാസ്സായത്. അപ്പോഴേക്കും 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ നല്ലൊരുപങ്കും തിരിമറി ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.

    ഒരു ലക്ഷത്തില്‍പ്പരം ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളു. 20,000-ത്തോളം ഏക്കര്‍ ഭൂമി മാത്രമേ വിതരണം ചെയ്യുവാന്‍ കഴിഞ്ഞുള്ളു. അങ്ങനെ ദളിതര്‍ക്ക് ലഭിക്കേണ്ട മിച്ചഭൂമിയെ അട്ടിമറിച്ചത് കോണ്‍ഗ്രസ് ആണ്. 1969 ലെ നിയമത്തിന് കെ. എം. മാണിയുടെ നേതൃത്വത്തില്‍ പല കാലഘട്ടങ്ങളിലായി കൊണ്ടുവന്ന ഇഷ്ടദാനവ്യവസ്ഥകള്‍ പോലുള്ള ഭേദഗതികള്‍ മിച്ചഭൂമി തട്ടിയെടുക്കുന്നതിന് ഭൂപ്രഭുക്കന്മാരെ സഹായിച്ചു. ആ പാരമ്പര്യം കെ.എം. മാണി ഇന്നും തുടരുകയാണ്.

ഭൂപരിഷ്കരണ പരിധിയില്‍ ഇളവു ലഭിച്ച തോട്ടഭൂമിയുടെ ഒരുഭാഗം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയമ ഭേദഗതി വരുത്തിയിരിക്കുകയാണ്. കശുമാവ് തോട്ടവിളയായി അംഗീകരിച്ച് സ്വകാര്യവനഭൂമി ഭൂപ്രഭുക്കന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിനും ഇനിയും അവശേഷിക്കുന്ന മിച്ചഭൂമി തിരിമറിചെയ്യുന്നതിനും സന്ദര്‍ഭമൊരുക്കിയിരിക്കുകയാണ്. ഇപ്രകാരം ദളിതര്‍ക്കും മറ്റും ലഭിക്കേണ്ട മിച്ച ഭൂമി ഇല്ലാതാക്കിയ വലതുപക്ഷ പാര്‍ട്ടികളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ നീലകണ്ഠനെപ്പോലുള്ളവര്‍ തയ്യാറല്ല. മറിച്ച്, 1969-ല്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിനുവേണ്ടി കര്‍ഷക-കര്‍ഷകതൊഴിലാളി പോരാട്ടത്തിന് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം മുഴുവന്‍.

ഈ പ്രക്ഷോഭത്തിലൂടെയാണ് കുടികിടപ്പുകാരുടെ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ചത്. മൂന്നുലക്ഷത്തില്‍പരം കുടികിടപ്പുകാര്‍ക്ക് കിടപ്പാടം ലഭ്യമായി. ഇതിനെതുടര്‍ന്ന് മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വമ്പിച്ച സമരം കേരളത്തില്‍ കെട്ടഴിച്ചുവിട്ടു. ഈ സമരം മൂലമാണ് ഒരു ലക്ഷം ഏക്കര്‍ ഭൂമിയെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

ചെങ്ങറ സമരം


മേല്‍ വിവരിച്ച ചരിത്രം മറന്നുകൊണ്ടാണ് ചെങ്ങറ സമരത്തെ നീലകണ്ഠനും മറ്റും വിശകലനം ചെയ്യുന്നത്. ഭൂമിക്കുവേണ്ടി, ഭൂരഹിതര്‍ നടത്തുന്ന ഏത് സമരത്തിനും ന്യായമുണ്ട്. ചെങ്ങറ സമരത്തോടുള്ള നിലപാടും ഇതു തന്നെയാണ്. പക്ഷേ ചെങ്ങറ സമരക്കാര്‍ കയ്യേറിയ ഭൂമി ഹാരിസണ്‍ മലയാളത്തിന്റെ തോട്ടഭൂമിയാണ്. അവിടെയാവട്ടെ സ്ഥിരമായി തൊഴിലെടുക്കുന്ന പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഉണ്ട്. സ്വന്തമായി കിടപ്പാടം ഇല്ലാതെ ലായങ്ങളില്‍ അധിവസിച്ച് കൂലിവേല ചെയ്യുന്നവരുടെ തൊഴിലാണ് സമരക്കാര്‍ ഇല്ലാതാക്കിയത്. തോട്ടങ്ങളെ സംബന്ധിച്ച് അവയുടെ സംഘടിത സ്വഭാവത്തില്‍ നിലനിര്‍ത്തണമെന്നുള്ള സമീപനമാണ് ഇതുവരെ സംസ്ഥാനത്തെല്ലാവരും അംഗീകരിച്ചുവന്നിട്ടുള്ളത്. സ്വാഭാവികമായും അവിടെ പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ കൈയ്യേറ്റത്തെ ശക്തമായി ചെറുത്തെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

സംസ്ഥാന സര്‍ക്കാരിനാവട്ടെ നിയമപരമായി മാത്രമേ ഈ സമരത്തെ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. സമരക്കാരെ കുടിയൊഴിപ്പിക്കണമെന്ന് വളരെ കൃത്യമായ കോടതി വിധികള്‍ എസ്റ്റേറ്റ് ഉടമകള്‍ സമ്പാദിച്ചു. ഇതിനെ മറികടന്നുകൊണ്ട് കൈയ്യേറ്റക്കാര്‍ക്ക് എസ്റ്റേറ്റ് ഭൂമി വിതരണം ചെയ്യുവാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. യു.ഡി.എഫിന്റെ ഇടപെടലോടെ സമരം രാഷ്ട്രീയവത്കരിക്കപ്പെട്ടു. തിരിച്ചും രാഷ്ട്രീയമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വളരെയേറെ പ്രകോപനം ഉണ്ടായിട്ടും പോലീസ് നടപടിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്നിപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ചെങ്ങറ സമരത്തിന് എന്തുപറ്റി? ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് എന്തെങ്കിലും അധികം നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ? എല്‍.ഡി.എഫ് സര്‍ക്കാര്‍ സമരക്കാരോട് പറഞ്ഞത് പട്ടികജാതി സമരക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികവര്‍ഗക്കാര്‍ക്ക് 50 സെന്റും മറ്റുള്ളവര്‍ക്ക് 25 സെന്റും ഭൂമി വീതം സംസ്ഥാനത്തുള്ള മിച്ച ഭൂമിയില്‍ നിന്ന് നല്‍കാമെന്നായിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഇതിന് ആവശ്യമായ മിച്ചഭൂമി ഇല്ലായിരുന്നു എന്നതുകൊണ്ടാണ് മറ്റ് ജില്ലകളിലെ ഭൂമി നല്‍കേണ്ടിവന്നത്.

ഈ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം നല്‍കിയ ഭൂമി കൃഷിയോഗ്യമല്ലെന്നും വാസയോഗ്യമല്ലെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ, ചെങ്ങറ സമരം പരിഹരിച്ചുവെന്ന് വീമ്പിളക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍, എന്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതിന് അപ്പുറം ചെയ്തതെന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. എല്‍.ഡി.എഫ് കരാറില്‍ വിട്ടുപോയ സമരക്കാരെ കൂടുതലായി കരാറില്‍ ഉള്‍പ്പെടുത്തി എന്നതാണ് ഏക അധിക നേട്ടം.

ചെങ്ങറ സമരത്തെ ഏറ്റവും വലിയ ജനകീയ സമരമായി കൊണ്ടാടുന്ന നീലകണ്ഠന്‍ എന്തുകൊണ്ട് വയനാട്ടില്‍ ഭൂരഹിതരായ ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തെ കാണാതെപോകുന്നു? പ്രമാണിമാര്‍ അനധികൃതമായി വച്ചുകൊണ്ടിരിക്കുന്ന മിച്ചഭൂമി, തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസമാക്കിയ ആദിവാസികളോട് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം എന്ത്? ചെങ്ങറ സമരക്കാരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണോ?

5000-ത്തില്‍പ്പരം കുടുംബങ്ങളാണ് സമരരംഗത്ത്. 1159 ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ ജയിലില്‍ 520 ആദിവാസികള്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്ന്, കേസുകള്‍ പിന്‍വലിച്ച് വിട്ടയച്ചു. 3000-ത്തില്‍പ്പരം കുടിലുകള്‍ പൊളിച്ചു. 1398 ആദിവാസികളുടെമേല്‍ കേസുണ്ട്. ചെങ്ങറ സമരക്കാര്‍ക്കെതിരായിട്ട് ഇതുപോലെന്തെങ്കിലും പോലീസ് നരനായാട്ട് നടന്നിട്ടുണ്ടോ? ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടായിട്ടും സമരക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ നേരിടാനുള്ള ഒരു പരിശ്രമവും ഉണ്ടായില്ല.

കേരളത്തിലെ പട്ടികവിഭാഗങ്ങളോട് ഇടതുപക്ഷത്തിന്റെ സമീപനം മനസ്സിലാക്കണമെങ്കില്‍ ചെങ്ങറ സമരം മാത്രം കണ്ടാല്‍ പോരാ. ദുര്‍ബല വിഭാഗങ്ങളോട് എല്‍.ഡി. എഫ്. സര്‍ക്കാര്‍ സ്വീകരിച്ച സമഗ്രസമീപനത്തെ പരിഗണിക്കണം. ആദിവാസികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി വനാവകാശ നിയമപ്രകാരം നല്‍കുന്നതിന് തീരുമാനിക്കുകയും വയനാട്ടില്‍ മാത്രം 6800 കുടുംബങ്ങള്‍ക്ക് 8966 ഏക്കര്‍ ഭൂമി നല്‍കുകയും ചെയ്തു.

    പട്ടികജാതിക്കാര്‍ അടക്കമുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു ഇ.എം.എസ് പാര്‍പ്പിട പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് മൂന്നുലക്ഷം വീടുകള്‍ നല്‍കി. ഭൂരഹിതരായ രണ്ടുലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇ.എം.എസ് പാര്‍പ്പിട പദ്ധതി നിര്‍ത്തലാക്കിയതിന്റെ ഫലമായി എല്ലാവര്‍ക്കും വീട് എന്നത് ദിവാസ്വപ്നമായിരിക്കുന്നു.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും മുഴുവന്‍ കുടുംബങ്ങളേയും ബി.പി. എല്‍. വിഭാഗമായി പരിഗണിച്ചുകൊണ്ട് അവര്‍ക്കെല്ലാം 2 രൂപയുടെ അരി സ്കീമില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ ഇന്‍ഷൂറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തി. പെന്‍ഷന്‍ 400 രൂപയായുയര്‍ത്തി. 1000 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മുമ്പ് ഏതുകാലത്ത് കേരളത്തില്‍ ഇത്തരമൊരു സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്?
  
 ഇതിനൊക്കെ പുറമേ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ഫണ്ടില്‍ സിംഹഭാഗവും താഴേക്ക് കൈമാറി. പട്ടികവര്‍ഗ്ഗ വികസന പരിപാടികള്‍ പ്രത്യേക ഊരുകൂട്ടത്തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം എന്ന് തീരുമാനിച്ചു. പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഗ്രാമസഭയിലും വികസനസെമിനാറിലും കര്‍മ്മസമിതിയിലുമെല്ലാം അവരുടേതായ പ്രത്യേക സമിതി നിശ്ചയിച്ചു. ഇവയൊക്കെ പൂര്‍ണ്ണ തോതില്‍ ഫലപ്രദമായി നടപ്പിലാക്കിയെന്ന് അവകാശപ്പെടാനാവില്ല. എന്നാല്‍ അവ തുറക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഭൂപ്രശ്നം ഇന്ന് ഒരു കാര്യം സമ്മതിക്കാം. ചെങ്ങറ സമരം ആയാലും ആദിവാസി ക്ഷേമ സമരം ആയാലും അതുപോലുള്ള മറ്റ് പ്രക്ഷോഭങ്ങളായാലും കേരളത്തില്‍ ഇനിയും അവശേഷിക്കുന്ന ഭൂപ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആദിവാസികുടുംബങ്ങള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമിയും പട്ടികജാതിക്കാര്‍ക്ക് കിടപ്പാടമെങ്കിലും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് മാത്രമല്ല ഇന്നത്തെ പ്രശ്നം. യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള കുത്സിതനീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഭൂപരിഷ്കരണം കേരള രാഷ്ട്രീയത്തിലെ മുഖ്യപ്രശ്നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ആസ്പദമാക്കി പ്രക്ഷോഭം കെട്ടഴിച്ചുവിടുന്നതിന് ഒക്ടോബര്‍ 6-ന് പാലക്കാട് കര്‍ഷക-കര്‍ഷകത്തൊഴിലാളി, പട്ടികജാതി-പട്ടികവര്‍ഗ മഹാസമ്മേളനം ചേരുകയാണ്.
  
 ഒന്ന്, കേരളത്തില്‍ പുതിയൊരു ഭൂകേന്ദ്രീകരണ പ്രവണത രൂപം കൊണ്ടിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും കോര്‍പ്പറേറ്റുകളും ബിനാമിപ്പേരില്‍ വലിയതോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. കോര്‍പ്പറേറ്റുകള്‍ ഒട്ടനവധി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ഓരോന്നിന്റേയും പേരില്‍ 15 ഏക്കറില്‍ താഴെ ഭൂമി വാങ്ങിച്ചിടുകയാണ്. പിന്നീട് നികത്താം എന്ന ലക്ഷ്യത്തോടെ നെല്‍വയലുകളാണ് ഇങ്ങനെ ഇവര്‍ വാങ്ങിച്ചുകൂട്ടുന്നത്. തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിനും വ്യവസായ പ്രവര്‍ത്തനത്തിനും പിന്നീട് സര്‍ക്കാരിന്റെ അനുവാദം ലഭിക്കുമ്പോള്‍ ഈ ഭൂമിയെല്ലാം ഒരുമിച്ചുകൊണ്ടുവരാം എന്നാണ് ഇവര്‍ മോഹിക്കുന്നത്. ഭൂപരിധി നിയമത്തെ ഇവര്‍ ഇപ്രകാരം വെല്ലുവിളിക്കുകയാണ്.
   
രണ്ട്, ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതിയില്‍ നമ്മള്‍ ഇത് കണ്ടതാണ്. ഹാരിസണിന്റെ 50,000 ഏക്കര്‍ റവന്യൂ ഭൂമിയാണ്. ഇത് അനധികൃതമായി കമ്പനി കൈവശം വച്ചിരിക്കുകയാണ്.
   
മൂന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റ പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
  
 നാല്, വലിയതോതില്‍ വയല്‍ നികത്തപ്പെടുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പ് നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.
   
അഞ്ച്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും.

    ആറ്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തെ ചെറുക്കുന്നതിനും വേണ്ടി പാര്‍ട്ടി തയ്യാറെടുക്കുന്നത്.
   
എസ്റ്റേറ്റുകള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അനുവദിക്കില്ല. ബിനാമി പേരില്‍ മിച്ചഭൂമി വാങ്ങിച്ചുകൂട്ടിയിരിക്കുന്നത് പുറത്തുകൊണ്ടുവരും. അവിടെയെല്ലാം സമരകേന്ദ്രങ്ങളാകും. പാട്ടവ്യവസ്ഥ ലംഘിച്ച എസ്റ്റേറ്റുകളും കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കണം, വനാവകാശ നിയമം നടപ്പിലാക്കണം എന്നു തുടങ്ങി കേരളത്തിലെ ഭൂരഹിതരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്താന്‍ പോകുന്ന അതിവിപുലമായ സമരത്തില്‍ ഏവര്‍ക്കും അണിചേരാവുന്നതാണ്. ചെങ്ങറ സമരം ചൂണ്ടിക്കാണിച്ച് ഇടതുപക്ഷത്തിന് നേരെ കൊഞ്ഞനം കാണിക്കാനുള്ള നീലകണ്ഠന്റേയും മറ്റും ശ്രമം വിലപ്പോവില്ല.

    ചിന്ത 12 ഒക്ടോബര്‍ 2012

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...