Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Wednesday, September 25, 2013

കേരളത്തിലെ ഉപഭോഗസംസ്‌ക്കാരവും സാമ്പത്തിക വളര്‍ച്ചയും

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ജനങ്ങളുടെ ഉപഭോഗ നിലവാരത്തിലുണ്ടായ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. 1970-71ല്‍ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഉല്‍പാദനത്തില്‍ കേരളത്തിനു മുന്നിലുളള സംസ്ഥാനങ്ങള്‍പോലും ഉപഭോഗത്തില്‍ കേരളത്തിനു പിന്നിലാണ്. 2004-05ല്‍ കേരളത്തിന്റെ ശരാശരി ഉപഭോഗം 1111 രൂപയായിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കേരളത്തിനു മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിലെ ഉപഭോഗം 722 രൂപ മാത്രമാണ്.

ശരാശരി മലയാളിയുടെ ചെലവിലെ വര്‍ദ്ധന പോലെ തന്നെ പ്രധാനമാണ് ഉപഭോഗത്തിന്റെ ചേരുവയിലുമുണ്ടായിരിക്കുന്ന മാറ്റവും. ഭക്ഷണക്രമത്തിലാണ് ഏറ്റവും വലിയ മാറ്റം. കപ്പയും മത്തിയും കഞ്ഞിയുമായിരുന്നു സാധാരണക്കാരുടെ ഭക്ഷണം. നാട്ടിലുണ്ടാവുന്ന പച്ചക്കറികള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതല്ല സ്ഥിതി. കപ്പയും ചക്കയുമെല്ലാം അപ്രത്യക്ഷമായി. താരതമ്യേനെ ചെലവുകൂടിയ അരിയും ധാന്യങ്ങളുമാണ് മുഖ്യമായും കഴിക്കുന്നത്. നാടന്‍ പച്ചക്കറികളുടെ സ്ഥാനം കാരറ്റിനും കാബേജിനും ലഭിച്ചു. ഇറച്ചിയുടെയും പാലിന്റെയും പ്രാധാന്യം വര്‍ദ്ധിച്ചു. അടുക്കളയെക്കാള്‍ കൂടുതല്‍ കടകളില്‍ നിന്നാണ് പലരുടെയും ഭക്ഷണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ ഹോട്ടലുകളും ചായക്കടകളുമുളളത് കേരളത്തിലാണ്. ഭക്ഷണച്ചെലവ് ഏറിയെങ്കിലും പോഷകാഹാരനില കേരളത്തിന്റേത് താരതമ്യേനെ മെച്ചപ്പെട്ടു എന്നു പറയാനാവില്ല.

വസ്ത്രം, ആഭരണം, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയ കടകളിലാണ് ആരവം ഏറ്റവും കൂടുതല്‍. ഇവയുടെ ഏറ്റവും വലിയ കമ്പോളം കേരളമാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണ്. ജനങ്ങളുടെ മൊത്തം ചെലവില്‍ ഭക്ഷണസാധനങ്ങള്‍ക്കുളള ചെലവിന്റെ വിഹിതം കുറഞ്ഞു വരുന്നു. പകരം ഇപ്പോള്‍ പരാമര്‍ശിച്ച പ്രകാരമുളള ഉല്‍പന്നങ്ങളുടെ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്നു.

വീടുകളുടെ വലിപ്പവും ആഡംബരവും ഒരു പ്രധാന സ്റ്റാറ്റസ് സിംബലാണ്. പരമ്പരാഗത വാസ്തുശില്‍പ ശൈലി ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. പകരം നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത മുഖം നഷ്ടപ്പെട്ട വാര്‍ക്കക്കെട്ടിടങ്ങള്‍ എങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. താമസിക്കാന്‍ വേണ്ടിയല്ല വീട്. ഡംബു കാണിക്കാനുളളതാണ്. രണ്ടോ മൂന്നോ പേരടങ്ങുന്ന അണു കുടുംബത്തിന് ഇത്രവലിയ കെട്ടിടങ്ങളെന്തിന്? ഒരു കെട്ടിടം പോര പലതുവേണമെന്ന അഭിനിവേശത്തിലാണ് ചെറുതല്ലാത്തൊരു സംഖ്യ ആളുകള്‍. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളാണത്രേ ആള്‍പ്പാര്‍പ്പില്ലാതെ അടഞ്ഞു കിടക്കുന്നത്.

മേല്‍പറഞ്ഞ പ്രവണതകള്‍ രണ്ടുചോദ്യങ്ങള്‍ അനിവാര്യമാക്കുന്നു. ഒന്ന്, എങ്ങനെയാണ് ഈ ഉപഭോഗാഭിവൃദ്ധിയുണ്ടായത്? രണ്ട്, ഉപഭോഗരംഗത്തെ ഇന്നത്തെ പ്രവണതകളെല്ലാം അഭിലഷണീയമാണോ? ആവശ്യത്തില്‍ നിന്ന് ആര്‍ത്തിയിലേയ്ക്ക് നമ്മുടെ ഉപഭോഗം വഴുതിവീണിട്ടുണ്ടോ?

ഉപഭോഗനിലവാരം ഉയര്‍ന്നതിന്റെ അടിസ്ഥാനകാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള പണവരുമാനമാണ്. 20 ലക്ഷത്തില്‍പ്പരം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളിലുളളവര്‍ ഇതിനു പുറമെയാണ്. ഗള്‍ഫില്‍ നിന്നുളള പണവരുമാനം സംസ്ഥാനത്തെ ഉല്‍പാദനത്തിന്റെ 25 - 30 ശതമാനം വരും. ഇന്നത്തെ കണക്കു പ്രകാരം 2013ല്‍ ഈ തുക ഏതാണ്ട് 60,000 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ വരുമാനക്കണക്കെടുക്കുമ്പോള്‍ ഈ പുറംവരുമാനത്തെ കണക്കിലെടുക്കില്ല. പുറത്തുനിന്നു വരുന്ന പണം നമ്മുടെ നാട്ടില്‍ നിക്ഷേപിച്ച് ഇവിടെ പുതിയ വരുമാനമുണ്ടാക്കുമ്പോഴേ അവയെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍പെടുത്തൂ. മൂന്നര ലക്ഷം കോടി രൂപയാണ് 2012ലെ വരുമാനം. എന്നാല്‍ പുറംവരുമാനം കൂടി കൂട്ടുമ്പോള്‍ കേരളത്തിന്റെ വരുമാനം നാലു ലക്ഷം കോടി രൂപയാകും. ഇപ്രകാരം ലഭിക്കുന്ന അധികവരുമാനമാണ് കേരളത്തിന്റെ ഉപഭോഗനിലവാരത്തില്‍ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുന്നത്.

വളരെയേറെ പണം ഉപഭോഗത്തിനു ചെലവഴിച്ചിട്ടും മിച്ചം പണമുണ്ടായി. തന്മൂലം സമ്പാദ്യം പെരുകി. പക്ഷേ, ഈ സമ്പാദ്യം കാര്‍ഷിക വ്യവസായമേഖലകളിലേയ്ക്കു തിരിഞ്ഞില്ല. ബാങ്കു ഡെപ്പോസിറ്റുകളുടെ പകുതിയിലേറെ കേരളത്തിനു പുറത്തേയ്ക്കുളള വായ്പകളായി ഒഴുകി. അങ്ങനെ ഗള്‍ഫ് പണവരുമാനം കേരളത്തിലെ ഉല്‍പാദനമേഖലയില്‍ ശ്രദ്ധേയമായ അനുരണനങ്ങളൊന്നും സൃഷ്ടിച്ചില്ല. അതേസമയം സേവനത്തുറകള്‍ക്ക് വലിയ ഉത്തേജകമായി. അതും ഉപഭോഗത്തെ അടിസ്ഥാനമാക്കിയുളള സേവനമേഖലകള്‍ക്ക്. ഇവയുടെ ദ്രുതഗതിയിലുളള വളര്‍ച്ച മൂലം സാമ്പത്തിക വളര്‍ച്ചയ്ക്കും ആക്കം കൂടി. 1980കളുടെ അവസാനം മുതല്‍ ദേശീയ ശരാശരിയെക്കാള്‍ വേഗതയില്‍ കേരള സമ്പദ്ഘടന വളര്‍ന്നു., എന്നാല്‍ കൃഷിയും വ്യവസായവും മുരടിച്ചു തന്നെ തുടര്‍ന്നു.

കേരളത്തിലെ ആഭ്യന്തരകമ്പോളം അഭൂതപൂര്‍വമായ അഭിവൃദ്ധിയിലാണ്. ആവശ്യത്തിലേറെ സമ്പാദ്യവുമുണ്ട്. ഈ സമ്പാദ്യം നമുക്കാവശ്യമായ സേവനങ്ങളും ഉല്‍പന്നങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി കാര്‍ഷിക വ്യവസായമേഖലകളിലെ നിക്ഷേപമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടും. പക്ഷേ, പുറം പണവരുമാനം കേരളത്തിന്റെ ഉല്‍പാദനമേഖലകളില്‍ ചലനമൊന്നും സൃഷ്ടിക്കുന്നില്ല. തന്മൂലം വിദേശപണവരുമാനത്തിന്മേലുളള ആശ്രിതത്വം നാള്‍ക്കുനാള്‍ കൂടിവരികയാണ്. വിദേശത്തെ തൊഴിലവസരങ്ങളാകട്ടെ സുസ്ഥിരമാണെന്നു കരുതാനാവില്ല. ഏതെങ്കിലും അന്തര്‍ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നമ്മുടെ വിദേശ കുടിയേറ്റത്തിനു തിരിച്ചടിയേറ്റാല്‍ അത് നമ്മുടെ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേയ്ക്കു നയിക്കും.

ഉപഭോഗസേവനങ്ങളില്‍ ഊന്നിയുളള സാമ്പത്തികവളര്‍ച്ച കാര്‍ഷിക വ്യവസായമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഇതുമൂലം തൊഴിലില്ലായ്മ വളരെ ഉയര്‍ന്നതാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. അതേസമയം വൈവിദ്ധ്യം ആവശ്യമില്ലാത്ത കായികാദ്ധ്വാനപണികള്‍ക്ക് അഭ്യസ്തവിദ്യര്‍ തയ്യാറാകുന്നുമില്ല. തന്മൂലം രൂക്ഷമായ തൊഴിലില്ലായ്മയില്‍ നില്‍ക്കുമ്പോഴും മറുനാടന്‍ തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ ഏറിവരികയാണ്. ഈ സ്ഥിതിവിശേഷം സ്ത്രീകളുടെ തൊഴിലിനെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുളളത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നു നാലു മടങ്ങാണ് സ്ത്രീകളുടേത്. എത്ര തൊഴിലന്വേഷിച്ചാലും കിട്ടില്ലെന്നു വരുമ്പോള്‍ തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടമ്മമാരായി അവര്‍ കഴിഞ്ഞുവരുന്നു. അഭ്യസ്തവിദ്യരെങ്കിലും സ്ത്രീകളില്‍ പതിനഞ്ചു ശതമാനം മാത്രമേ പുറംപണികള്‍ക്കു പോകുന്നുളളൂ. തൊഴിലില്ലായ്മ സാമ്പത്തികപ്രശ്‌നം മാത്രമല്ല, സാമൂഹ്യസാംസ്‌ക്കാരിക പ്രശ്‌നവും കൂടിയായി മാറി.

ചുരുക്കത്തില്‍ കേരളത്തിലെ ആഭ്യന്തര ഉല്‍പാദനത്തില്‍നിന്ന് താരതമ്യേനെ സ്വതന്ത്രമായ ഒരു ഉപഭോഗവളര്‍ച്ചയാണ് കേരളത്തിന്റെ സവിശേഷത. ഈ ഉപഭോഗവളര്‍ച്ചയുടെ സ്രോതസ് വിദേശ പണവരുമാനമാണെങ്കിലും പ്രചോദനം വിദേശ ഉപഭോഗ പ്രവണതകളാണ്. പ്രത്യേകിച്ച് ആഡംബര ഉപഭോഗത്തിന്റെ കാര്യത്തില്‍. വിദേശത്തുളള ഉപഭോഗവസ്തുക്കള്‍ തന്നെ നാട്ടിലും വേണം, ടിവിയിലൂടെയും മറ്റും കാണുന്ന ജീവിതശൈലിയാണ് കൂടുതല്‍ അഭികാമ്യമെന്ന തോന്നല്‍.. ഇവയൊക്കെ ഉപഭോഗത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കും.

കേരളം ഉപഭോഗത്തിന്റെ പരിധികളിലെത്തി എന്ന അഭിപ്രായം എനിക്കില്ലെന്ന് അടിവരയിട്ടു വ്യക്തമാക്കട്ടെ. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും വളരെയേറെ ഉയരാനുണ്ട്. പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാമെത്രയോ പുറകിലാണ്. പക്ഷേ, ഉപഭോഗത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം അഭികാമ്യമാണെന്ന് എങ്ങനെ വാദിക്കാനാവും. ഒട്ടേറെ ജീവിതശൈലീരോഗങ്ങള്‍ക്ക് അടിസ്ഥാനം ഭക്ഷണക്രമത്തില്‍ വന്ന മാറ്റമാണ്. മദ്യാസക്തി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വേറെ. ഇത്രയേറെ ആഡംബര വീടുകള്‍ എന്തിന്? നമ്മുടെ ഉപഭോഗം സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരത്തിന്റെ വലിപ്പവും ശ്രദ്ധിക്കൂ. ഇത്തരമൊരു ഉപഭോഗവളര്‍ച്ച സുസ്ഥിരമാണോ? കേരളത്തിലെ ഉത്പാദനസമ്പ്രദായം മാത്രമല്ല, ഉപഭോഗ പ്രവണതകളും മുതലാളിത്ത വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ഇതുവരെയുളള മുഖ്യവിമര്‍ശനം സാമ്പത്തിക മണ്ഡലത്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുളള മറ്റൊരു സുപ്രധാന വിമര്‍ശനം പാരിസ്ഥിതിക മണ്ഡലത്തില്‍ നിന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയെ പരിഹരിക്കുന്നതിന് മുതലാളിത്ത വ്യവസ്ഥയ്ക്കു കഴിയില്ല. കാരണം അത് മത്സരാധിഷ്ഠിതവും ലാഭാധിഷ്ഠിതവുമായ ഒരു സാമ്പത്തികവ്യവസ്ഥയാണ്. ലാഭം പരമാവധിയാക്കിയേ തീരൂ. ലാഭം പരമാവധിയാകണമെങ്കില്‍ ഉപഭോഗം തുടര്‍ച്ചയായി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം.

ചരക്കുകളുടെ ഉപഭോഗമൂല്യത്തിലല്ല, വിനിമയമൂല്യത്തിലാണ് മുതലാളിത്തത്തിന്റെ ശ്രദ്ധ. ആവശ്യമുണ്ടോ ഇല്ലയോ എന്നുളളതല്ല പ്രശ്‌നം, ഉപഭോഗതൃഷ്ണ നിരന്തരം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി ഉല്‍പാദനച്ചെലവിനെക്കാള്‍ കൂടുതല്‍ പണം ഇന്ന് പരസ്യത്തിനും മറ്റും വിനിയോഗിക്കുന്നുണ്ട്. ഫാഷന്‍ മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളും മാറുന്നു. എത്ര വലിയ വിഭവ ദുര്‍വ്യയമാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.. പക്ഷേ, ഗാന്ധിജി പറഞ്ഞതുപോലെ ഈ ലോകത്ത് നമ്മുടെ ആവശ്യത്തിനുളളതുണ്ട്, പക്ഷേ, എല്ലാവരുടെയും ആര്‍ത്തിയ്ക്കുളളതില്ല. മുതലാളിത്തം ആര്‍ത്തിയുടെ സംസ്‌ക്കാരമാണ് വളര്‍ത്തുന്നത്.

മുതലാളിത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഭാഗമായി ഇന്ന് പ്രതിവര്‍ഷം ലോകത്ത് ഒരുലക്ഷം കോടി പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കപ്പെടുന്നത്. 25 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഓരോ മണിക്കൂറിലും വലിച്ചെറിയപ്പെടുന്നു. ഒരുവര്‍ഷം 30 ലക്ഷം കാറുകള്‍ ഉപയോഗശൂന്യമാകുന്നു. 700 കോടി പിവിസി ഉല്‍പാദിപ്പിക്കപ്പെടുന്നു. അമേരിക്കയില്‍ മാത്രം 30,000 കോടി ടണ്‍ പാക്കേജിംഗ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അമേരിക്കയില്‍ എണ്‍പതു ശതമാനം ഉല്‍പന്നങ്ങളും ഒറ്റത്തവണ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാനുളളതാണ്. 25 കോടി ടണ്‍ പേപ്പര്‍ ഉപയോഗിക്കുന്നു. ഒരു ടണ്‍ പേപ്പറിന് 17 മരങ്ങള്‍ വേണം. മേല്‍പറഞ്ഞ പ്രവണതയുടെ ഫലമായി മനുഷ്യനും പ്രകൃതിയും തമ്മിലുളള ജൈവഐക്യത്തിന് തകര്‍ച്ച നേരിടുകയാണ്.

അതുകൊണ്ടാണ് മൂലധനം രണ്ടാം വാല്യത്തില്‍ മുതലാളിത്ത ഉപഭോക്തൃ സംസ്‌ക്കാരത്തിനെതിരെ കാള്‍ മാര്‍ക്‌സ് നിശിതവിമര്‍ശനം നടത്തിയത്. ഈ ഭൂമി നമ്മുടെ സ്വകാര്യസ്വത്തല്ല, ഭാവി തലമുറയ്ക്കു നല്‍കാന്‍ വേണ്ടി കടം വാങ്ങിയിട്ടുളളതാണ് എന്നദ്ദേഹം പറഞ്ഞത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ അതീവസുന്ദരമായ വായ്ത്താരിയായി അവതരിപ്പിച്ചു കേട്ടിട്ടുണ്ട്. അതിങ്ങനെയായിരുന്നു;

സംവല്‍സരങ്ങളായ് നമ്മുടെ സങ്കല്പ്പങ്ങളില്‍
എങ്ങും മരിക്കാത്തോരീ ഭൂമി .
വരുമൊരു തലമുറയില്‍ നിന്നും നമ്മള്‍ കടം വാങ്ങിയ,
തിരികെ എല്പ്പിക്കേണ്ടോരീ ഭൂമി
ഇത് പ്രപിതാക്കള്‍ തന്നൊരു സ്വത്തല്ല
ധൂര്‍ത്ത പുത്രന്മാര്‍ക്ക് ആവോളം നുകരുവാന്‍
കരുതിയൊരു അളവില്ലാ കലവറയല്ല

Thursday, April 18, 2013

വരള്‍ച്ചയും അട്ടപ്പാടിയുടെ അനുഭവവും

ധനവിചാരം, മാതൃഭൂമി  16 Apr 2013

കഴിഞ്ഞമാസമാണ് കൃഷ്ണവനം ഞാനാദ്യമായി കാണുന്നത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അട്ടപ്പാടി സന്ദര്‍ശനമായിരുന്നു സന്ദര്‍ഭം. കമ്മിറ്റി കഴിഞ്ഞ് നേരം ഏറെ വൈകിയതുകൊണ്ട് വനത്തിനുള്ളിലേക്ക് പോകേണ്ടെന്നുവെച്ചു. കുന്നുമുഴുവന്‍ ഇടതൂര്‍ന്ന മരങ്ങളും മുളകളും കുറ്റിച്ചെടികളുമുണ്ട്. പക്ഷേ, ഉണങ്ങി ഇലകൊഴിഞ്ഞ് തവിട്ടുനിറത്തിലായിരുന്നു. ''വരണ്ട ഇലകൊഴിയും വനമാണ്. ജൂണിലെ മഴയോടെ വീണ്ടും പച്ചനിറമാകും.'' കൂടെയുണ്ടായിരുന്ന അഹാഡ്‌സിലെ രാധാകൃഷ്ണനും ഷൈനും വിശദീകരിച്ചു. പക്ഷേ, കാട്ടുതീ തടയാനുള്ള ലൈനുകള്‍ വെട്ടിയിട്ടിട്ടില്ല. എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം. 'ഒരു തീനാമ്പു വീണാല്‍ അന്ത്യമാകു'മെന്നായിരുന്നു ഇതുസംബന്ധിച്ച മാതൃഭൂമി റിപ്പോര്‍ട്ടിന്റെ തലവാചകം. അഹാഡ്‌സ് ഇല്ലാതായതോടെ വാച്ചര്‍മാരും ഇല്ല. തടിവെട്ടിനെക്കുറിച്ചും ചന്ദനമോഷണത്തെക്കുറിച്ചും നായാട്ടുസംഘങ്ങളെക്കുറിച്ചുമെല്ലാം പല പത്രറിപ്പോര്‍ട്ടുകളും കണ്ടു. എങ്കിലും കൃഷ്ണവനം ഇന്നും നിലനില്ക്കുന്നു.

കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ് കൃഷ്ണവനം. ബൊമ്മിയാംപടി ഊരിനു പിന്നിലെ 'അങ്ങുമിങ്ങും വിറകൊണ്ടുനില്ക്കുന്ന മെലിഞ്ഞ മരങ്ങള്‍' അടയാളമിട്ട 'ഊഷരഭൂമി' എങ്ങനെ ഒരു സംഘം പരിസ്ഥിതിപ്രവര്‍ത്തകര്‍ കൃഷ്ണവനമാക്കിമാറ്റിയെന്ന് അറിയണമെങ്കില്‍ സുഗതകുമാരി ടീച്ചറിന്റെ 'കാടിനു കാവല്‍' വായിക്കുക.

'വരള്‍ച്ചയും പൊടിക്കാറ്റും ജലക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ അട്ടപ്പാടി'യുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ട കൃഷ്ണവനമായിരുന്നു, പിന്നീട് അവിടെ നടന്ന വനവത്കരണത്തിന്റെ മാതൃക. കൃഷ്ണവനം 130 ഏക്കറായിരുന്നെങ്കില്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ നടന്ന പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനത്തിന്റെ ഭാഗമായി 4,000 ഹെക്ടര്‍ തരിശുവനപ്രദേശത്ത് ശാസ്ത്രീയ മണ്ണ്ജലസംരക്ഷണം നടത്തി വനമാക്കി. ശുഷ്‌കിച്ച കാടുകളുടെ 8,000 ഹെക്ടര്‍ പ്രദേശം വനസംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവിക പുനര്‍ജീവനത്തിന് വഴിയൊരുക്കി. കാട് വളര്‍ന്നപ്പോള്‍ ഉറവകള്‍ പൊട്ടി. ആനയും കരടിയും മാനും മയിലുമെല്ലാം തിരിച്ചെത്തി. 34 കിലോമീറ്റര്‍ മഴനിഴല്‍ പ്രദേശമായ അട്ടപ്പാടിയിലൂടെ ഒഴുകി ശിരുവാണിപ്പുഴ വഴി ഭവാനിയിലേക്ക് ഒഴുകുന്ന കൊടങ്കരപ്പള്ളം പുനര്‍ജനിച്ചതിന്റെ ഇതിഹാസം മധു ഇറവങ്കര ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. നദി പുനര്‍ജനിച്ചപ്പോള്‍ പുഴക്കരയിലെ ജീവിതം വീണ്ടും തളിര്‍ത്തതെങ്ങനെയെന്ന് സണ്ണി ജോസഫിന്റെ ഫ്രെയിമുകള്‍ പറഞ്ഞുതരും.

വനത്തില്‍ മാത്രമല്ല സ്വകാര്യഭൂമികളിലും മണ്ണ്ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 1,500 ഏക്കര്‍ തരിശുഭൂമിയില്‍ പുതുതായി നെല്‍കൃഷിയിറക്കി. 5,000 ഏക്കറില്‍ അഗ്രോ ഫോറസ്റ്ററി പ്ലാന്റേഷനുകള്‍ വളര്‍ന്നു. പുല്ലുവളര്‍ന്നപ്പോള്‍ കന്നുകാലികളും പെരുകി. കാടുണ്ടെങ്കിലേ നാടുള്ളൂ എന്ന് അട്ടപ്പാടി തിരിച്ചറിഞ്ഞു.

പരിസ്ഥിതി പുനഃസ്ഥാപനമെങ്ങനെ നടപ്പാക്കാം എന്നതിന് അട്ടപ്പാടി ഒരു സാധനാപാഠമാണ്. ഇതിന് നേതൃത്വം നല്‍കിയത് 'അട്ടപ്പാടി ഹില്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി' അഥവാ 'അഹാഡ്‌സ്' എന്ന സ്ഥാപനവും. 200 കോടിയില്‍പ്പ്പരം രൂപ ജപ്പാന്‍ സഹായധനത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ അഹാഡ്‌സിന് രൂപംനല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും സര്‍ക്കാര്‍ മുറയിലല്ല അഹാഡ്‌സ് പ്രവര്‍ത്തിച്ചത്. ഊരുവികസന സമിതികള്‍, സംയുക്ത വനമാനേജ്‌മെന്റ് സംഘങ്ങള്‍, ഗുണഭോക്തൃസമിതികള്‍, അമ്മക്കൂട്ടങ്ങള്‍ തുടങ്ങി ജനകീയ സമിതികള്‍ ജനങ്ങളെ ആവിഷ്‌കാരത്തിലും നടത്തിപ്പിലും പങ്കാളികളാക്കി, കോണ്‍ട്രാക്ടര്‍രാജ് അവസാനിപ്പിച്ചു.

അതിന്റെ ഫലം, പണിതീര്‍ന്ന കെട്ടിടങ്ങളിലും ചാവടിയൂരിലേതുപോലുള്ള പാലങ്ങളിലുമെല്ലാം കാണാം. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ഊരുവികസന സമിതികള്‍ പണിതീര്‍ത്ത രണ്ടായിരത്തോളം വീടുകള്‍ മാത്രം എടുത്താല്‍ മതി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വയനാട്ടില്‍ കണ്ടതിന് നേര്‍വിപരീതമായ ചിത്രമാണ് അട്ടപ്പാടിയില്‍ കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളില്‍ പത്തുശതമാനം പോലും പണിതീര്‍ന്നിട്ടില്ല. ഇടനിലക്കാരും കോണ്‍ട്രാക്ടര്‍മാരും വിലസുന്നു. നല്ല വീട് പണിതാല്‍ ആദിവാസികള്‍ അവിടെ താമസിക്കില്ല തുടങ്ങിയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നു. അട്ടപ്പാടിയിലെ ഊരുകളില്‍ ചെല്ലുക; വയനാടുമായി യാതൊരു താരതമ്യവുമില്ല. ഓരോ ഊരുവികസന സമിതിയും കൂട്ടായി സാധനസാമഗ്രികള്‍ വാങ്ങുന്നു, വീടുകള്‍ വെക്കുന്നു, വീടുകളുടെ വലിപ്പമാകട്ടെ, കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടുപോലും കണ്ടില്ല. അട്ടപ്പാടിയില്‍ കണ്ടത് പുതിയൊരു ആദിവാസി വികസന അനുഭവമായിരുന്നു.

'അവികസനത്തിന്റെ വികസനം' എന്നത് അന്‍ന്ദ്രെ ഗുന്തര്‍ ഫ്രാങ്കിന്റെ പ്രസിദ്ധമായൊരു പരികല്പനയാണ്. ഇതിന്റെ പൂര്‍ണ അര്‍ഥം മനസ്സിലാകണമെങ്കില്‍ അട്ടപ്പാടിയുടെ വികസനചരിത്രം പഠിച്ചാല്‍മതി. കേരളത്തിലെ ഏക ട്രൈബല്‍ ബ്ലോക്ക് ആയതിനാല്‍ പഞ്ചവത്സരപദ്ധതിപ്പണം ഇങ്ങോട്ടൊഴുകി. വികസനത്തോടൊപ്പം കുടിയേറ്റക്കാരും വന്നു. നിനച്ചിരിക്കാതെ ആദിവാസികള്‍ കമ്പോളത്തിന്റെ കയങ്ങളിലേക്ക് എറിയപ്പെട്ടു. ആരെയാണോ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്, അവര്‍ക്ക് ഭൂമിയും കാടും നഷ്ടപ്പെട്ടു.

എസ്.എം. വിജയാനന്ദ് സെന്‍ റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ സമര്‍പ്പിച്ച എം.ഫില്‍. പ്രബന്ധം ഈ അവികസനത്തിന്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. അതുകൂടി വായിക്കുമ്പോഴേ അഹാഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്ത്വം മനസ്സിലാകൂ. ഞങ്ങള്‍ പോയ ഊരുകളിലെല്ലാം എത്ര ആത്മവിശ്വാസത്തോടും തന്റേടത്തോടും കൂടിയാണ് സ്ത്രീകള്‍ അടക്കമുള്ള ആദിവാസികള്‍ കാട്ടുകള്ളന്മാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും തിരിച്ചുവരവിനെതിരെ പ്രതികരിച്ചത്.

ആദിവാസിക്ഷേമത്തെക്കുറിച്ച് മാത്രമല്ല, വരള്‍ച്ചയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും കേരളത്തിന് അട്ടപ്പാടിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. ഒലിച്ച് സമുദ്രത്തിലേക്കിറങ്ങാനോ ആവിയായി പ്പോകാനോ അനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍, സംസ്ഥാനത്തെ പത്തടി വെള്ളത്തിലാഴ്ത്താന്‍ വേണ്ട മഴവെള്ളം ഇവിടെ പെയ്യുന്നുണ്ട്. പണ്ടൊക്കെ പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴവെള്ളത്തില്‍ നല്ലൊരു ഭാഗം വനാന്തരത്തില്‍ത്തന്നെ ശേഖരിക്കപ്പെടുമായിരുന്നു. കാട്ടിലെ ചവറും ദ്രവിച്ച ജൈവപദാര്‍ഥങ്ങളും പ്രകൃത്യായുള്ള ഒരു സ്‌പോഞ്ചുപോലെ ഈര്‍പ്പം സംരക്ഷിച്ച് നിലനിര്‍ത്തുമായിരുന്നു. ഈ വെള്ളമാണ് വനമണ്ണിലൂടെ ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങി ഉറവകളായിമാറി അരുവികളില്‍ എത്തിയിരുന്നത്. മഴക്കാലം കഴിയുമ്പോള്‍ നദികളിലെ ജലപ്രവാഹത്തിന് ആശ്രയം ഇത്തരം ഉറവകളാണ്. ഒരു ഹെക്ടര്‍ കാടിന് ഇപ്രകാരം 30,000 ഘനമീറ്റര്‍ മഴവെള്ളം സംഭരിച്ച് ക്രമേണയായി വിട്ടുകൊടുക്കാന്‍ ശേഷിയുണ്ടെന്നാണ് കണക്ക്.

വനങ്ങള്‍ വെട്ടിവെളുപ്പിച്ചു. സമതലങ്ങളിലെ തോടുകളും കുളങ്ങളും തൂര്‍ന്നു. വയലുകള്‍ നികത്തി. ഇപ്പോള്‍ പരിഹാരമായി ആയിരക്കണക്കിന് തടയണകള്‍ പണിയാന്‍ പോകുന്നു. അതോടൊപ്പം നിലവിലുള്ള കുളങ്ങള്‍ വൃത്തിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്കെ നല്ലതു തന്നെ. പക്ഷേ, ഇവ ഫലപ്രദമാകണമെങ്കില്‍ സമഗ്രമായ നീര്‍ത്തടപദ്ധതിയുടെ ഭാഗമായി ഇവയൊക്കെ നിര്‍മിക്കണം.

നീര്‍ത്തട വികസനത്തെക്കുറിച്ച് വാചകമടിയല്ലാതെ ഒന്നും നടക്കുന്നില്ല. ഇവിടെയാണ് അട്ടപ്പാടിയുടെ വിജയം പ്രസക്തമാകുന്നത്. നീര്‍ത്തടം എന്നാല്‍, വളരെ ലളിതമായ ഒരു സങ്കല്പമാണ്. നമ്മുടെ നാട് കുന്നും ചെരിവുകളും താഴ്‌വരകളും നിറഞ്ഞതാണ്. താഴ്‌വരകളിലാണ് വയലുകള്‍. പക്ഷേ, വയലുകളിലെ വെള്ളം അവിടെ പെയ്യുന്ന മഴവെള്ളം മാത്രമല്ലല്ലോ. കുന്നിന്‍ചെരിവുകളില്‍ പെയ്യുന്ന മഴവെള്ളം ഏലയിലേക്ക് ഒലിച്ചുവരുന്നു. ഏലാ വികസനത്തിന് ഏലയെ മാത്രം കണ്ടാല്‍പോര. അങ്ങോട്ട് വെള്ളം ഒഴുക്കിയെത്തിക്കുന്ന കുന്നിന്‍ചെരിവുകളെയടക്കം ഒറ്റ യൂണിറ്റായി കാണണം.

കുന്നിന്‍ചെരിവിലെ വെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണം. 'ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ ഇറക്കുക' എന്നതാണ് തത്ത്വം. എങ്കില്‍ വര്‍ഷംമുഴുവന്‍ ഉറവകളിലൂടെ താഴ്‌വരകളില്‍ വെള്ളം ലഭിച്ചുകൊണ്ടിരിക്കും. താഴ്‌വരകളില്‍ വെള്ളം പരമാവധി സംഭരിക്കുന്നതിനും മിച്ചംവരുന്നത് ഒഴുക്കിക്കളയുന്നതിനും നടപടികളുണ്ടാവണം. ഓരോ നീര്‍ത്തടത്തിനും എത്ര വെള്ളം ലഭിക്കുന്നു എന്നു കണക്കുണ്ടായാല്‍ മണ്ണിന്റെ സ്വഭാവവും കൂടി കണക്കിലെടുത്ത് അവിടെ എന്തെല്ലാം കൃഷിചെയ്യാം എന്ന് തീരുമാനിക്കാം. പിന്നെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാം. ഇതാണ് നീര്‍ത്തടാസൂത്രണം.

ഇത്തരം ആസൂത്രണത്തിന് തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്താം. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സൂക്ഷ്മനീര്‍ത്തടങ്ങളുടെയും ചിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ഓരോന്നിനെയും കുറിച്ച് എത്രയോ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കേണ്ട. വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ തുടങ്ങാം. വേണ്ട പാഠങ്ങള്‍ അട്ടപ്പാടിയിലുമുണ്ട്.

പക്ഷേ, ഇന്ന് അട്ടപ്പാടിയിലെത്തിയാല്‍ അവിടെ പഠിപ്പിക്കാനാരുമുണ്ടാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരള സര്‍ക്കാര്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കാടുകളുടെ സംരക്ഷണത്തിനായുള്ള 200-ല്‍പ്പരം വാച്ചര്‍മാര്‍ എല്ലാവരും തന്നെ ആദിവാസികളാണ്. അവരെപ്പോലും പിരിച്ചുവിട്ടിരിക്കുന്നു. തടിവെട്ടുകാര്‍ വീണ്ടും സജീവമായിട്ടുണ്ട്. ചുരമിറങ്ങുമ്പോള്‍ എന്റെ കാറിന് ഒരു വിറകുലോറിയുടെ അകമ്പടിയുണ്ടായിരുന്നു.

അഹാഡ്‌സിന് പകരം പുത്തന്‍കൂറ്റ് സന്നദ്ധസംഘടനകള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അഹാഡ്‌സിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കോണ്‍ട്രാക്ടര്‍മാരും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയനേതാക്കളുമാണെന്ന് എന്നോടൊപ്പമുണ്ടായിരുന്ന സി.പി.എം. നേതാവ് രാമകൃഷ്ണന്‍ പറഞ്ഞു. ഇതുതന്നെയായിരുന്നു കളക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും അഭിപ്രായം.

അഹാഡ്‌സിനെ പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സ്വയംഭരണ സ്ഥാപനമായി രൂപാന്തരപ്പെടുത്താന്‍ പരിപാടിയുണ്ടായിരുന്നു. ആദിവാസി വാച്ചര്‍മാരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലേക്ക് മാറ്റുന്നതിനും അട്ടപ്പാടി പോലൊരു പ്രോജക്ടിന് വയനാട്ടില്‍ രൂപംനല്‍കുന്നതിനും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഒരു തുടര്‍പരിപാടിയായി അട്ടപ്പാടിയില്‍ ഒരു കാര്‍ഷിക പാക്കേജും രൂപകല്പന ചെയ്തിരുന്നു. ഇവയെല്ലാം ജലരേഖകളായി. കാര്‍ഷിക പാക്കേജ് എന്തെന്ന് തങ്ങള്‍ക്കറിയില്ല എന്ന് ഊരുകളില്‍ പരാതി. ഊരുവികസന സമിതികളും സംയുക്ത വനമാനേജ്‌മെന്റ് സമിതികളും മറ്റും നിഷ്‌ക്രിയരായിക്കഴിഞ്ഞു. ജനകീയസമിതികള്‍ക്കുവേണ്ടി ഓരോ പ്രദേശത്തും പണിത ഓഫീസ് കെട്ടിടങ്ങള്‍ പൂട്ടിക്കിടക്കുന്നു. ആര്‍ക്കൊക്കെയോ ഒരു വൈരാഗ്യബുദ്ധിയുള്ളതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ ഏറ്റവും ആവേശകരമായ ഒരു വികസന അനുഭവമാണ് അട്ടപ്പാടിയിലേത് ; അത് നശിപ്പിക്കരുത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...