Showing posts with label കോവിഡ്. Show all posts
Showing posts with label കോവിഡ്. Show all posts

Friday, May 22, 2020

20 ലക്ഷം കോടിയുടെ പാക്കേജ് ആർക്കുവേണ്ടി ?

ധനവിചാരം, മെയ് 21, 2020

ലോകം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ സാമ്പത്തികപ്രവർത്തനങ്ങളും നിശ്ചലമായി. തൊഴിലെടുക്കുന്ന ആരുടെയും കൈയിൽ പണമില്ല. സപ്ലൈയും ഡിമാൻഡും ഒരുപോലെ തകർന്നു. എന്തുചെയ്യും എന്ന ചോദ്യം എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്നു. ആരുടെ പക്ഷത്തുനിന്ന് ആരംഭിക്കണം എന്നതും പ്രസക്തമായ കാര്യം. 

ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയാണ് പ്രഥമകർത്തവ്യം എന്ന വാദം ഉന്നയിക്കുന്നുണ്ട്, അഭിജിത് ബാനർജി മുതൽ പോൾ ക്രൂഗ്‌മാൻ വരെയുള്ള സാമ്പത്തികവിദഗ്ധരുടെ നീണ്ട നിര. അമേരിക്കൻ പ്രസിഡന്റ് ട്രംപ്‌മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺവരെയുള്ള ഏറ്റവും കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാർ തൽക്കാലത്തേക്കെങ്കിലും കെയിൻസിന്റെ കൂടാരത്തിലേക്ക്‌ കാലുമാറുകയും ചെയ്തു.

അങ്ങനെയിന്ന് ഇക്കാര്യത്തെക്കുറിച്ച് ഏതാണ്ട് ഏകീകൃത അഭിപ്രായമാണ് ലോകത്ത്; പ്രധാനമന്ത്രി മോദിക്കൊഴികെ.   മുറിഞ്ഞുപോയ സപ്ലൈ ചെയിനുകൾ പുനഃസ്ഥാപിക്കലാണ് പ്രഥമ കടമ എന്നാണ് അദ്ദേഹത്തിന്റെയും ഉപദേശകരുടെയും നിലപാട്. ഈ കാഴ്ചപ്പാടിന്റെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്.

ആരുടെ കൈയിലും പണമില്ലാതിരിക്കുന്ന സാഹചര്യത്തിൽ സപ്ലൈചെയിൻ പുനഃസ്ഥാപിക്കുന്നതെങ്ങനെ പ്രഥമകർത്തവ്യമാകും. അതുകൊണ്ടെന്തു പ്രയോജനം? കാരണം, അവരുടെ ഉത്‌പന്നങ്ങൾ വാങ്ങാനുള്ള കഴിവ് കമ്പോളത്തിലില്ല. അപ്പോൾ ഉത്‌പന്നങ്ങൾ സപ്ലൈ ചെയ്യാൻ സംരംഭകർക്ക് പണം ഉത്തേജനമായി നൽകുന്നതുകൊണ്ട് ഗുണമെന്ത്? ആദ്യം ഡിമാൻഡ്‌ ഉണ്ടാക്കുക, അതിന് അനുസൃതമായി ചെറുകിട സംരംഭങ്ങൾ അനങ്ങിത്തുടങ്ങുമ്പോൾ അവർക്ക് സഹായമെത്തിക്കുക. ഇതാണ് യുക്തിസഹം.

പണമായി എത്താത്ത പാക്കേജ് 

പക്ഷേ, 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് എങ്ങനെ ഹരിച്ചു ഗുണിച്ചാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തിക്കുന്നില്ല. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. അവിടെ തീരുന്നു നേരിട്ടുള്ള സഹായം.

സപ്ലൈസൈഡിൽ ആർക്കൊക്കെ എന്തൊക്കെ സഹായമാണ് നൽകുന്നത് എന്നു നോക്കാം. അവിടെ അഞ്ചുതരം ആളുകളാണുള്ളത്. ഒന്ന്, കൃഷിക്കാർ. രണ്ട്, സൂക്ഷ്മ ചെറുകിട സംരംഭകർ. മൂന്ന്, ധനകാര്യസ്ഥാപനങ്ങൾ. നാല്, വ്യവസായ കോർപ്പറേറ്റുകൾ. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർക്ക് ഓരോരുത്തർക്കും എന്തു സഹായമാണ് കിട്ടുന്നത് എന്നു പരിശോധിക്കുമ്പോഴാണ് പാക്കേജിന്റെ തനിനിറം വ്യക്തമാകുന്നത്.

കൃഷിക്കാരും ചെറുകിട സംരംഭകരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോക്ഡൗൺ കാലത്തുണ്ടായ നഷ്ടവും അതുമൂലം ഇതുവരെ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാനാവാത്തതുമാണ്.  പിന്നെ വീണ്ടും പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രവർത്തനമൂലധനമായി അവർക്ക് കൂടുതൽ വായ്പയും കിട്ടണം. 

ബാങ്കുകൾ വായ്‌പ നൽകാൻ മടിക്കുമ്പോൾ

രണ്ടാമത്തെ കാര്യത്തിൽ കുറച്ച്‌ ഉദാരമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് നാലുലക്ഷം കോടി രൂപയും കൃഷിക്കാർക്ക് മൂന്നുലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ബാങ്കുകൾ കനിയണം.

റിസർവ് ബാങ്ക് ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം എട്ടുലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് കൂടുതലായി വായ്പ നൽകാൻ അനുവദിച്ചത്.  പലിശ നിരക്കും ഗണ്യമായി കുറച്ചു. പക്ഷേ, എന്താണ് സംഭവിച്ചത്? ഈ മേയ് ആദ്യം ബാങ്കുകൾ 8.5 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽത്തന്നെ തിരിച്ച്‌ ഡെപ്പോസിറ്റു ചെയ്തു. അതും 3.5 ശതമാനം പലിശയ്ക്ക്. 5.5 ശതമാനം പലിശവരെ നൽകിയാണ് റിസർവ് ബാങ്കിൽനിന്ന് പണമെടുത്തത് എന്നോർക്കണം. ഇത്രയും നഷ്ടം ഉണ്ടായാലും വായ്പ കൊടുക്കാൻ അവർ തയ്യാറല്ല.

ബാങ്കുകൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതിന്റെ സാമ്പത്തികശാസ്ത്രമാണ് കെയിൻസിന്റെ ലിക്വിഡിറ്റി പ്രിഫറൻസ് എന്ന തത്ത്വം. പ്രതിസന്ധിക്കാലത്ത് അനിശ്ചിതത്വം വളരെ കൂടുതലാണ്. ഏത് ഇടപാടുകാരനാണ് ഇനി പൊളിയുക എന്ന് ബാങ്കുകൾക്കറിയില്ല. അങ്ങനെ പൊളിഞ്ഞാൽ നാട്ടുകാർ പരിഭ്രാന്തിയിലായി, ഡെപ്പോസിറ്റ് പിൻവലിക്കാൻ ഓടിക്കൂടിയാലോ എന്ന ഭയം വേറെ. അങ്ങനെ ജനം കൂട്ടത്തോടെ വന്നാൽ കൊടുക്കാൻ റെഡി കാശ് വേണം. അതിന് പരമാവധി കാശായി സൂക്ഷിക്കുക, അല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന റിസർവ് ബാങ്ക് ഡെപ്പോസിറ്റായി വെക്കുക. ഇതാണ് അവരുടെ സമീപനം.

ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല എന്ന സാഹചര്യത്തെ കേന്ദ്രം എങ്ങനെ മറികടക്കും? ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ പണം അവർ റിസർവ് ബാങ്കിൽത്തന്നെ തിരികെ നിക്ഷേപിച്ചത് നാം കണ്ടു. ആ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംരംഭകർക്കു നൽകണം. എന്നാലേ ഫലമുള്ളൂ. പക്ഷേ, ഇതിന് കേന്ദ്രം തയ്യാറല്ല.

കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് മൂന്നുമാസം കൂടി മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഈ കാലയളവിൽ പലിശയ്ക്ക് ഒരു ലോപവുമില്ല. മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവുചെയ്യണമെന്നാണ് കൃഷിക്കാരുടെയും സംരംഭകരുടെയും ആവശ്യം. അതിന് കേന്ദ്രം തയ്യാറല്ല. ഫലത്തിൽ, നോട്ടു നിരോധനം മൂലം തകർന്ന ചെറുകിട സംരംഭകർക്ക് കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയാകും.

ധനകാര്യ സ്ഥാപനങ്ങളിലേക്ക്‌ എട്ടുലക്ഷം കോടി രൂപ റിസർവ് ബാങ്ക് മുൻകൈയെടുത്ത് നൽകിയതും 20 ലക്ഷം കോടി പാക്കേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഇതുവരെ സമ്പദ്ഘടനയ്ക്കൊരു ഗുണവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഏതായാലും ഇങ്ങനെയൊരു സഹായം കൊടുത്തതുകൊണ്ട് ഐ.എൽ. ആൻഡ് എഫ്.എസും യെസ് ബാങ്കുമെല്ലാം തകർന്നതുപോലെ മറ്റു പല സ്ഥാപനങ്ങളും തകരാതെ സഹായിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലമാണ് ഇന്ത്യൻ ധനകാര്യമേഖല.

കോർപ്പറേറ്റുകൾക്ക് ലോട്ടറി 

അങ്ങനെ നാം കോർപ്പറേറ്റുകളിലെത്തുന്നു. ഉത്തേജകപാക്കേജ് അവർക്കുള്ള ലോട്ടറിയാണ്. മഹാവ്യാധിയുടെ മറവിൽ ഇന്ത്യൻ പൊതുമേഖല കോർപ്പറേറ്റുകൾക്ക് കൈമാറി. ഇനി തന്ത്രപ്രധാന മേഖലയിലേ പൊതുമേഖലയുള്ളൂവത്രേ. അതുതന്നെ ഏറിയാൽ നാല്‌ സ്ഥാപനങ്ങൾ. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു കടന്നു വരാം. പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്.

തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാരിന്റെ വിശ്വാസം. ഇതു പറഞ്ഞാണ് ഒന്നരലക്ഷം കോടി രൂപ നികുതിയിളവായി കോർപ്പറേറ്റുകൾക്ക് നൽകിയത്. എന്തെങ്കിലും ഗുണമുണ്ടായോ? 

വായ്പപ്പരിധി നീട്ടി എങ്കിലും 

സംസ്ഥാനങ്ങൾക്കൊരു ആശ്വാസമുണ്ട്. വായ്പപ്പരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനമായി ഉയർത്തി. കേരളത്തിന് 18,000 കോടി അധികമായി വായ്പയെടുക്കാം. പക്ഷേ, നിബന്ധനകളുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനങ്ങൾ എടുക്കുന്ന കമ്പോളവായ്പയ്ക്ക് കേന്ദ്രസർക്കാർ നിബന്ധന വെക്കുന്നത്. ഇതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങൾക്കുമേലുള്ള വലിയൊരു കൈയേറ്റമാണ്.

കോവിഡ് മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ഒരു മരുന്നും ഇതിലില്ല.  നോട്ടുനിരോധനത്തിനുശേഷം സംഭവിച്ചതുപോലെ നമ്മുടെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയേയുള്ളൂ. കോവിഡ് സാമ്പത്തികത്തകർച്ചയിൽ നിന്നുള്ള കരകയറ്റം ദീർഘമേറിയതും കൂടുതൽ ക്ലേശകരവുമാകും.

നവോമി ക്ലെയിന്റെ പ്രസിദ്ധമായൊരു പുസ്തകമുണ്ട്, The Shock Doctrine: The Rise of Disaster Capitalism.  ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ സ്വീകരിക്കപ്പെടാനിടയില്ലാത്ത നയങ്ങൾ നടപ്പാക്കുന്ന രീതിയെയാണ് അവർ ഈ പുസ്തകത്തിൽ തുറന്നുകാണിക്കുന്നത്. അതിനൊരു ഉദാഹരണമാണ് ഈ ഉത്തേജകപാക്കേജ്.

മഹാമാരിയുടെ കണക്കുകൂട്ടലുകളെ കേരളം തെറ്റിക്കുന്നതിങ്ങനെ


ധനവിചാരം, മെയ് 9, 2020

കേരളത്തിൽ
 കോവിഡ് രോഗികളായി ഇതുവരെ ആകെ കണ്ടെത്തിയത് 503 പേരെ മാത്രമാണ്. എന്നാൽ മെയ് 7 ആകുമ്പോൾ 72000 പേർ രോഗികളായിരിക്കുമെന്നും അതിൽ 22000 പേർ ഗുരുതരമായ അവസ്ഥയിൽ ഐസിയുവിൽ ആയിരിക്കുമെന്നുമുള്ള ഒരു പഠനറിപ്പോർട്ട് ഞാൻ വായിച്ചു. വിശദമായ കണക്കുകൾ ഒരു ദേശീയ മാധ്യമം ലഭ്യമാക്കിയതുകൊണ്ട് എങ്ങനെ ഈ നിഗമനത്തിലെത്തി എന്ന് ഒരു പരിധിവരെ മനസിലാക്കാനും കഴിഞ്ഞു. കണക്കിലോ കണക്കുകൂട്ടിയ രീതികളിലോ കുറ്റമൊന്നും പറയാനാവില്ല. രോഗം ഗുരുതരമായ ആറ് രാജ്യങ്ങളുടെ പാറ്റേണിൽ കേരളത്തിലെ രോഗാതുരതയെക്കുറിച്ചുള്ള മാർച്ചു മുതൽ ഏപ്രിൽ ആദ്യം വരെയുള്ള കണക്കുകളെ ആസ്പദമാക്കി ഗണിച്ചെടുത്തതാണ് ഈ നിഗമനം. ഇതിനു പുറമെ, പകർച്ചവ്യാധി വ്യാപനം സംബന്ധിച്ചുള്ള ശുദ്ധഗണിത മോഡലുകളും ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശുഭപ്രവചനമാണ് ഞാൻ പരാമർശിച്ചത്.

പക്ഷേ, യാഥാർത്ഥ്യം എത്രയോ അകലെയാണ്. കേരളത്തിലെ രോഗികളുടെ എണ്ണം കൈവിരലുകളിലെണ്ണാവുന്ന അക്കങ്ങളിലേയ്ക്ക് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പഠനമാവട്ടെ പകർച്ചവ്യാധിയെ സ്വാഭാവിക വളർച്ചയ്ക്കു വിട്ടാൽ എന്തു സംഭവിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിശക്തമായ സർക്കാർ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ പകർച്ചവ്യാധി നമ്മുടെ സംസ്ഥാനത്തെ എവിടെക്കൊണ്ട് എത്തിക്കുമായിരുന്നു എന്നാണ് ആ റിപ്പോർട്ട് എന്നെ ചിന്തിപ്പിച്ചത്.

കണക്കുകൂട്ടലുകളും യാഥാർത്ഥ്യവും

ബന്ധപ്പെട്ട മറ്റൊരു പഠനം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ള 503 കേസുകൾക്കു പുറമെ 318 പേർക്കു കൂടിയെങ്കിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം. നമ്മൾ എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. ടെസ്റ്റിനു വിധേയരാകാത്ത രോഗബാധിതർ കേരളത്തിലുണ്ട് എന്നാണ് ഈ പഠനം പറയുന്നത്.

പഠനത്തിൽ പറയുന്നതുപോലെ തിരിച്ചറിയാത്ത ഇത്രയധികം വൈറസ് ബാധിതർ സമൂഹത്തിൽ ഉണ്ടെങ്കിൽ നിശ്ചയമായും സാമൂഹ്യവ്യാപനം ഉണ്ടായേനേ. എന്നാൽ അത് ഉണ്ടായിട്ടില്ല. കേരളത്തിലെ കൊവിഡ് രോഗികളുടെ മൂന്നോ, നാലോ പേരൊഴികെ മുഴുവൻ ആളുകളുടെയും സ്രോതസ്സ് നമുക്ക് കണ്ടുപിടിക്കാനായിട്ടുണ്ട്. അപ്പോൾ ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കാനാകും?

ഇവരുടെ കണക്കുകൂട്ടലിന് രണ്ട് മുഖ്യപടവുകളാണുള്ളത്. ഒന്ന്, എത്ര പേർ മരിക്കും? ഇതുവരെയുള്ള മരണവും രോഗത്തിന്റെ ദൈർഘ്യവും കണക്കിലെടുക്കുമ്പോൾ 500 രോഗികൾക്ക് മൂന്നല്ല, ഒരു മരണവുംകൂടിയെങ്കിലും ഉണ്ടാകും (വേണമെങ്കിൽ മാഹി മരണവും നമ്മുടെ കണക്കിൽപ്പെടുത്താമല്ലോ). രണ്ട്, ലോകത്തെ മറ്റുല പല രാജ്യങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മരണം ഉണ്ടെങ്കിൽ ശരാശരി എത്ര രോഗികളുണ്ടാകുമെന്ന് കണക്കാക്കാനാകും. ആ തോതുവച്ചു നോക്കുമ്പോൾ കേരളത്തിൽ  318 പേർക്കുകൂടി രോഗം ഉണ്ടാവണം.

ശരിയാണ്, അന്തർദേശീയ നിലവാരം വച്ചുനോക്കുമ്പോൾ രോഗികളെ നിർണ്ണയിക്കാനുള്ള  ടെസ്റ്റുകളുടെ എണ്ണം കേരളത്തിൽ കുറവാണ്. സ്വിറ്റ്സെർലെന്റിലാണ് ഏറ്റവും ഉയർന്ന തോത് – 28.6. അമേരിക്കയിൽ ആയിരംപേരിൽ 15.6 വരെ ആളുകളെ ടെസ്റ്റ് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ഈ തോത് 0.4 മാത്രമാണ്. കേരളത്തിൽ കുറച്ചു മെച്ചമാണെങ്കിലും 0.7 മാത്രമേയുള്ളൂ.

തിരഞ്ഞെടുത്തത് തനതുമാർഗം

എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്? ടെസ്റ്റുകളുടെ കിറ്റിന്റെ ദൗർലഭ്യം തന്നെയാണ് മുഖ്യകാരണം. ഈ സാഹചര്യത്തിൽ കേരളം തനതായൊരു ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുത്തു. സമ്പർക്കപ്പട്ടിക തയ്യാറാക്കി മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുകയും രോഗലക്ഷണമുള്ളവരെ ടെസ്റ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രം.  രോഗികളിൽ 60% പേർ പുറമേനിന്നും വന്നവരാണ്. അവരുടെ മുഴുവൻ ബന്ധങ്ങളെയും ട്രെയിസ് ചെയ്ത് നിരീക്ഷണത്തിലാക്കി. ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ ടെസ്റ്റ് ചെയ്ത്, പോസിറ്റീവെങ്കിൽ ചികിത്സയിലുമാക്കി. അവരുടെ സമ്പർക്കങ്ങളെയും നിരീക്ഷണത്തിലാക്കുന്നു. ഏപ്രിൽ നാലിന് ഇത്തരത്തിൽ 171355 പേർ വീട്ടിലോ ആശുപത്രികളിലോ ആയി നിരീക്ഷണത്തിലുണ്ടായിരുന്നു. 90% രോഗികളും നിരീക്ഷണവലയത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയതെന്ന വസ്തുത ഈ സമ്പ്രദായം എത്ര ഫലപ്രദമാണെന്നത് അടിവരയിടുന്നു. ലോകത്തു തന്നെ അപൂർവം സ്ഥലങ്ങളിൽ മാത്രമേ ഇതുപോലൊരു സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂ.

ഇവരെ മുഴുവൻ ടെസ്റ്റ് ചെയ്യുക അപ്രായോഗികമാണ്. അതുകൊണ്ട് ലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യുക, ബാക്കിയുള്ളവരെ റാന്റം ടെസ്റ്റ് ചെയ്യുക എന്ന മാർഗ്ഗമാണ് സ്വീകരിച്ചത്. പോസിറ്റീവായ ചിലർ ടെസ്റ്റിൽ നിന്നും വിട്ടുപോകാം. പക്ഷെ, അതിരുകവിഞ്ഞ വേവലാതി വേണ്ട.

കാരണം 14 – 21 ദിവസമാണല്ലോ ക്വാറന്റൈൻ കാലം. അപ്പോഴേയ്ക്കും രോഗം പരത്താനുള്ള ശേഷി ഇവരിൽ ഇല്ലാതാകും. ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് രോഗം കണ്ടുപിടിക്കാത്തവർ ഈ കാലാവധി കഴിഞ്ഞ് പുറത്തുപോയാലും കുഴപ്പമില്ല. 10 ദിവസമാണ് അമേരിക്ക ഇപ്പോൾ പറയുന്ന പകർച്ച കാലയളവ്. എങ്കിലും നമ്മൾ റിസ്ക് എടുക്കുന്നില്ല. മിനിമം 14 ദിവസം തന്നെ ക്വാറന്റൈൻ കാലം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഫലപ്രദമായ ഈ കണ്ടെയിൻമെന്റ് സമ്പ്രദായം ഉള്ളതുകൊണ്ടാണ് സാധാരണഗതിയിൽ പോസിറ്റീവ് ആകേണ്ടവരുടെ എണ്ണം കേരളത്തിൽ കുറച്ചു നിർത്താൻ കഴിയുന്നത്.

ന്യൂയോർക്കും കേരളവും

ന്യൂയോർക്കും കേരളവും തമ്മിലുള്ള ഒരു താരതമ്യം നോക്കൂ. കേരളത്തിലെ ജനസംഖ്യ 3.3 കോടി. ന്യൂയോർക്കിലേത് 1.9 കോടി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2937 ഡോളർ. ന്യൂയോർക്ക് സ്റ്റേറ്റിൽ ഇത് 88981 ഡോളർ. കേരളത്തിൽ ആയിരം പേർക്ക് 1.8 ആശുപത്രിക്കിടക്ക ഉള്ളപ്പോൾ ന്യൂയോർക്കിൽ 3.1 കിടക്കകളുണ്ട്. കേരളത്തിൽ ആയിരം പേർക്ക് 1.7 ഡോക്ടർമാരുള്ളപ്പോൾ ന്യൂയോർക്കിൽ 3.8 ഡോക്ടർമാർ വീതമുണ്ട്. ന്യൂയോർക്കിലെ കൂടുതൽ ഉയർന്ന ജനസാന്ദ്രതയും വിദേശസമ്പർക്ക ബന്ധങ്ങളും വിസ്മരിക്കുന്നില്ല. എങ്കിൽ തന്നെയും ഒരു താരതമ്യം പ്രസക്തമാണ്. ജനുവരി 30ന് ആദ്യകേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മൊത്തം 503 കേസുകളേയുള്ളൂ. ആക്ടീവ് കേസുകൾ 30 മാത്രം. മരണസംഖ്യ ആകട്ടെ മൂന്നും. മാർച്ച് ഒന്നിന് ആദ്യകേസ് കണ്ടെത്തിയ ന്യൂയോർക്കിൽ 3.2 ലക്ഷം രോഗികൾ; 25000 മരണം.

വളരെ താഴ്ന്ന പ്രതിശീർഷ വരുമാന അടിത്തറയിൽ വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ സൂചകങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞത് അഞ്ചുപതിറ്റാണ്ടിലേറെയായിട്ടുണ്ട് ലോകത്ത് ചർച്ചയായിട്ട്. ഇതിനുകാരണം നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിന്റെ മികവാണ്. ഇന്നത്തെ സർക്കാർ നടത്തുന്ന സമാനതകളില്ലാത്ത നിക്ഷേപം മാത്രമല്ല ഒരു നൂറ്റാണ്ടു കാലത്തെ മുതൽമുടക്കിന്റെ ശക്തി നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിനുണ്ട്. ഇതിന്റെ ഗുണഫലം നമ്മളോരോരുത്തരും അനുഭവിക്കുന്നുണ്ട്.

കേരളത്തിലെ ആശുപത്രിയിൽ ഒപി രോഗിയുടെ 2014ലെ ഒരു വർഷച്ചെലവ് 328 രൂപയാണ്. ഇന്ത്യയിൽ ചെലവ് ഇതിന്റെ ഇരട്ടി വരും. പൊതു ആശുപത്രിയിലുള്ള ഒരു തവണത്തെ കിടത്തി ചികിത്സയ്ക്ക് കേരളത്തിൽ 2743 രൂപ ചെലവു വരുമ്പോൾ ഇന്ത്യയിൽ അത് 7592 രൂപയാണ്. സ്വകാര്യ ആശുപത്രിയിൽപ്പോലും ഈ നിരക്ക് കേരളത്തിൽ 21808 രൂപയും ഇന്ത്യയിൽ 32375 രൂപയുമാണ്. ഉത്തമമായ ചെലവിൽ കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തിന്റെ സമ്പ്രദായം കൊറോണ കാലത്തും നമ്മൾ മുന്നോട്ട് കൊണ്ടുപോവുകയാണ്.

പ്രവാസികളുടെയും മറ്റും മടങ്ങിവരവോടെ പുതിയൊരു വ്യാപനത്തിന്റെ വെല്ലുവിളി നാം നേരിടും. ഒന്നാംഘട്ട വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതുപോലെ ഇതിനെയും നേരിടുന്നതിന് കൃത്യമായ ജനകീയതന്ത്രം നാം ആവിഷ്കരിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്നവരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും. രോഗികളാകാൻ ഏറെ സാധ്യതയുള്ള വിഭാഗങ്ങളെ നിർബന്ധമായും വീട്ടിലിരുത്തും. മറ്റ് ആരോഗ്യമുള്ളവർ കൃത്യമായ നിയന്ത്രണ ചട്ടക്കൂടിൽ പണിയെടുക്കാൻ പോകും.

ലക്ഷംകോടി രൂപ തരാം, വേണ്ടെന്ന് ഇന്ത്യ

ധനവിചാരം, ഏപ്രിൽ 24, 2020

ഐ.എം.എഫിന്റെ ജനുവരി, ഏപ്രിൽ മാസങ്ങളിലെ ആഗോള സാമ്പത്തികവീക്ഷണ റിപ്പോർട്ടുകൾ (വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്) താരതമ്യംചെയ്താൽ എത്ര പൊടുന്നനെയാണ് കോവിഡ് പകർച്ചവ്യാധി ആഗോള സമ്പദ്ഘടനയെ തകർച്ചയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ മനസ്സിലാകും. ജനുവരിയിൽ പ്രതീക്ഷിച്ച 3.1 ശതമാനം ആഗോളവളർച്ച ഏപ്രിലിൽ 3.0 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്.

ആഗോള ഉത്‌പാദനത്തിൽ 675 ലക്ഷം കോടി ഉത്‌പാദനനഷ്ടമുണ്ടാകും. 2020 പകുതിയാകുമ്പോൾ ആഗോള സമ്പദ്ഘടന പൂർവസ്ഥിതിയിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കണക്ക്. അല്ലെങ്കിൽ തകർച്ച ഇരട്ടിയിലേറെയാകും. ഈ സാഹചര്യം നേരിടാൻ സമ്പന്നരാജ്യങ്ങൾ വരുമാനത്തിന്റെ 10  ശതമാനംവരെയുള്ള ഉത്തേജനപാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ഏറ്റവും മുന്നിൽ അമേരിക്കതന്നെ.

എന്നാൽ, പിന്നാക്കരാജ്യങ്ങൾ പകച്ചുനിൽക്കുകയാണ്. ഐ.എം.എഫിനെയാണ് അവർ അഭയം പ്രാപിച്ചിരിക്കുന്നത്. വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ  ഇതിനകം 102 രാജ്യങ്ങൾ വായ്പചോദിച്ച് ഐ.എം.എഫിനെ സമീപിച്ചുകഴിഞ്ഞു. 75 ലക്ഷം കോടി രൂപയെങ്കിലും അവർക്ക് അടിയന്തരവായ്പ എത്തിച്ചുകൊടുക്കണമെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. വേറൊരു വഴിയുണ്ടെങ്കിൽ ആരും വായ്പയ്ക്ക്‌ ഐ.എം.എഫിനെ സമീപിക്കില്ല. കാരണം, ഐ.എം.എഫിന്റെ വായ്പനിബന്ധനകൾ അത്രയ്ക്ക് കുപ്രസിദ്ധമാണ്.

കൂലി വെട്ടിക്കുറയ്ക്കൽ, സർക്കാർ സബ്‌സിഡികൾ ഇല്ലാതാക്കൽ, ചെലവുചുരുക്കൽ, സ്വകാര്യവത്‌കരണം തുടങ്ങിയവയുടെയൊക്കെ ചേരുവകളാണ് അവരുടെ നിബന്ധനകൾ. നൊബേൽസമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സിന്റെ ‘ഗ്ലോബലൈസേഷൻ ആൻഡ്‌ ഇറ്റ്‌സ് ഡിസ്‌കൺടൻസ്’ എന്ന വിശ്രുത ഗ്രന്ഥം ഐ.എം.എഫിന്റെ ഈ നയങ്ങളുടെ നിശിതവിമർശനമാണ്. എന്നാൽ, ഐ.എം.എഫിനുപോലും ചില മാനസാന്തരങ്ങൾ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നാണ് സ്റ്റിഗ്ലിറ്റ്‌സിന്റെ ഇപ്പോഴത്തെ അഭിപ്രായം. 

എസ്‌.ഡി.ആർ. 

ഒരുപക്ഷേ, ഈ മനംമാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കും ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ ഐ.എം.എഫ്. പണം അന്തർദേശീയ വിപണിയിൽ ഇറക്കാമെന്ന നിർദേശം. സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ് (എസ്‌.ഡി.ആർ.) എന്നാണ് ഈ പണത്തിന്റെ പേര്. രാജ്യങ്ങളുടെ വിദേശനാണയ കരുതൽശേഖരത്തിൽ വെക്കാമെന്നല്ലാതെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇവ ലഭ്യമല്ല.

ഡോളർ, യൂറോ, റെമിനിബി (ചൈന), യെൻ, പൗണ്ട് എന്നീ  നാണയങ്ങളുമായി ബന്ധപ്പെടുത്തിയാണ് എസ്.ഡി.ആറിന്റെ മൂല്യം  നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ ഒന്നരഡോളറാണ് ഒരു എസ്‌.ഡി.ആർ. ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആറാണ് വിവിധ രാജ്യങ്ങളുടെ വിദേശവിനിമയശേഖരത്തിൽ ഇപ്പോഴുള്ളത്. ഇതിന് ഇരട്ടിവരുന്ന തുകയ്ക്കുള്ള എസ്‌.ഡി.ആർ. ലോകരാജ്യങ്ങളുടെ കരുതൽ ശേഖരത്തിലേക്ക്‌ നൽകാമെന്നാണ് ഐ.എം.എഫിന്റെ നിർദേശം.

ആവശ്യമുള്ള അംഗരാജ്യങ്ങൾക്ക് ഈ ഐ.എം.എഫ്. പണത്തെ ഡോളർപോലെ മറ്റുലോകനാണയങ്ങളിലേക്ക്‌ കൈമാറ്റി തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ അംഗരാജ്യങ്ങൾക്കുകഴിയും.  പിന്നാക്കരാജ്യങ്ങളെല്ലാംതന്നെ ഐ.എം.എഫിന്റെ നീക്കത്തെ വലിയ പ്രത്യാശയോടെയാണ് കണ്ടത്. ഈ തുക മുഴുവനും ഇവർക്കുകിട്ടുമെന്ന്‌ തെറ്റിദ്ധരിക്കരുത്. അംഗരാജ്യങ്ങളുടെ ഓഹരിക്ക്‌ അനുസരണമായേ പുതുതായി ഇറക്കുന്ന എസ്‌.ഡി.ആർ. കിട്ടൂ.

അമേരിക്കയ്ക്കാണ് ഏറ്റവും കൂടുതൽ ഓഹരി; 16.5 ശതമാനം. ഐ.എം.എഫിന് രൂപംനൽകിയപ്പോൾ അംഗരാജ്യങ്ങൾക്ക് ഉണ്ടായിരുന്ന സാമ്പത്തികവലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി നിശ്ചയിച്ചത്. ഇന്ത്യക്ക്‌ 2.6 ശതമാനമാണ് ഓഹരി. ചെറിയൊരു ഓഹരിമാത്രമേ പിന്നാക്കരാജ്യങ്ങൾക്കുള്ളൂവെങ്കിലും, അവരുടെ രാജ്യത്തെ സാമ്പത്തികശേഷിയുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ തുകയായിരിക്കും.  ഉദാഹരണത്തിന് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്ന 102-ൽ 25 രാജ്യങ്ങൾക്ക് ഐ.എം.എഫ്. 0.4 ലക്ഷം കോടി രൂപയാണ് വായ്പ  നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ 50 ലക്ഷം കോടി രൂപയുടെ  പുതിയ എസ്‌.ഡി.ആർ. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇവർക്ക് 0.8 ലക്ഷം കോടി രൂപയുടെ അധിക സഹായം ലഭിക്കും. മാത്രമല്ല, ഐ.എം.എഫിൽനിന്നുള്ള വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കണം. പക്ഷേ, ലഭിക്കുന്ന എസ്‌.ഡി.ആർ. ക്വാട്ട തിരിച്ചടയ്ക്കണ്ട. 0.05 ശതമാനം പലിശമാത്രമേ കൊടുക്കേണ്ടതുള്ളൂ. പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ്‌ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ന്യൂയോർക്കിലെ ഐ.എം.എഫ്. സമ്മേളനത്തിനുവേണ്ടി കാത്തിരുന്നത്. 

ട്രംപിന്റെ നിലപാട്‌  

പക്ഷേ, ട്രംപ് ഈ നിർദേശം തള്ളിക്കളഞ്ഞു. അമേരിക്ക എതിർത്താൽ എസ്‌.ഡി.ആർ. ഇറക്കാൻ കഴിയില്ല. കാരണം, ഈ തീരുമാനത്തിന് 85 ശതമാനം വോട്ടുകിട്ടണം. അമേരിക്കയ്ക്ക് 16.5 ശതമാനം വോട്ടുണ്ട്. അമേരിക്ക വീറ്റോചെയ്തതോടെ പണിപാളി. അമേരിക്ക ഇങ്ങനെയൊരു നിലപാട് എടുത്തതിൽ അദ്‌ഭുതമില്ല.

ഇന്ന് ലോകനാണയമായിട്ട് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്  ഡോളറാണ്. ഡോളറിന് പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ചൈനയുടെപോലും വിദേശ വിനിമയശേഖരത്തിൽ ഏറ്റവും വലിയ സ്ഥാനം നൽകിയിട്ടുള്ളത് ഡോളറിനാണ്. അമേരിക്കയുടെ ഒരു ഭാഗ്യം നോക്കിക്കേ. ഇന്ത്യാസർക്കാർ എത്ര രൂപയുടെ നോട്ടടിച്ചാലും നമ്മൾ അത് പണമായി വാങ്ങും.

ഇതുപോലെയാണ് ആഗോളമായി അമേരിക്കയുടെ നില. അമേരിക്ക എത്ര ഡോളർ അടിച്ചുവിട്ടാലും ലോകത്ത് ആരെങ്കിലും വാങ്ങിക്കൊള്ളും. പകരം ചരക്കുകളോ വസ്തുവകകളോ അല്ലെങ്കിൽ പലിശയോ അമേരിക്കയ്ക്ക് നൽകും.  തങ്ങളുടെ അസൂയാവഹമായ ഈ പദവി എസ്.ഡി.ആറിന് അടിയറവെക്കാൻ അമേരിക്ക തയ്യാറല്ല. പണ്ടും അമേരിക്കയുടെ നിലപാട് ഇതുതന്നെ.  അപ്പോൾപ്പിന്നെ ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ പ്രതികരണം ഊഹിക്കാമല്ലോ.

അമേരിക്കയോടൊപ്പം നിൽക്കാൻ ഒരു രാജ്യമേ ഉണ്ടായുള്ളൂ. അത് ഇന്ത്യാമഹാരാജ്യമായിരുന്നു. ഇന്ത്യക്കും ലഭിച്ചേനേ ഏതാണ്ട് ഒരു ലക്ഷംകോടി രൂപയുടെ എസ്‌.ഡി.ആർ. പിന്നെ എന്തിന് ഇന്ത്യ പുതിയ എസ്‌.ഡി.ആർ. ഇറക്കാനുള്ള നിർദേശത്തിെനതിരേ വോട്ടുചെയ്തു? 

ഇന്ത്യ എന്തിന്‌ എതിർത്തു?  

ഇതിന് ഉത്തരം ഇതുവരെ നിർമലാ സീതാരാമൻ പറഞ്ഞിട്ടില്ല. അവരുടേതായി വാർത്തകളിൽക്കണ്ട ചോദ്യം ഇതായിരുന്നു;  നിബന്ധനകളില്ലാതെ കിട്ടുന്ന പണം പകർച്ചവ്യാധിപ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് ഉറപ്പ് എന്താണ്‌? ഈ പണം അനഭിലഷണീയമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെങ്കിൽ വളരെ ഗൗരവമായ പാർശ്വഫലങ്ങളും ഉണ്ടായേക്കാമെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

എന്താണ് ഇവർ അർഥമാക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലരുടെ അഭിപ്രായം പാകിസ്താനെ ഉന്നം വെച്ചുള്ള  നീക്കമാണെന്നാണ്. പാകിസ്താൻ വിദേശവിനിമയതകർച്ചയുടെ വക്കിലാണ്. പുതിയ എസ്.ഡി.ആർ. അവർക്ക് രക്ഷയാകും. വേറെ ചിലർ പറയുന്നത് ട്രംപിനോടുള്ള വിശ്വസ്തത തെളിയിക്കുകയാണെന്നാണ്. കാരണം എന്തുതന്നെയാകട്ടെ, മൂന്നാംലോക രാജ്യങ്ങളുടെ നേതൃപദവി അലങ്കരിച്ചിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ആപത്ഘട്ടത്തിൽ അവർക്കെതിരേ കൊടിയ വഞ്ചനയാണ് ഇന്ത്യയുടെ നിലപാട്.

ഒരുപക്ഷേ, ആഭ്യന്തരമായി കേന്ദ്രധനമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിന്റെ തുടർച്ചയാകാം അന്തർദേശീയമായി എടുത്തുകൊണ്ടിരിക്കുന്ന സമീപനവും. ആഭ്യന്തരമായി കടുത്ത പ്രതിസന്ധിയിലായിട്ടും മറ്റുലോകരാജ്യങ്ങൾ ചെയ്യുന്നതുപോലെ റിസർവ് ബാങ്കിൽനിന്ന്‌ പുതിയ നോട്ട് ഇറക്കാൻ ആവശ്യപ്പെടാൻ അവർ തയ്യാറല്ലല്ലോ. ഈ നയത്തിന്റെ അന്തർദേശീയ പതിപ്പായിരിക്കും എസ്.ഡി.ആറിനെതിരായ നിലപാടും അമേരിക്കയുടെയും ഇന്ത്യയുടെയും നിലപാട് ആഗോളമായ കോവിഡ് പകർച്ചവ്യാധി പ്രതിരോധത്തിന്‌ വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളെയും മറ്റുപാവപ്പെട്ടവരെയും  സഹായിക്കാനൊന്നും പണമില്ലെന്നുള്ള പതിവുപല്ലവിയുടെ കാലത്ത് വെറുതേകിട്ടിയ ഒരുലക്ഷം കോടി രൂപ വേണ്ടെന്നുെവച്ചതിന്റെ കാരണമറിയാൻ രാജ്യത്തിന് അവകാശമുണ്ട്.

കൊറോണക്കാലത്തെ നല്ലപാഠങ്ങൾ......

ധനവിചാരം, ഏപ്രിൽ  9, 2020

കോവിഡ് 19-നെതിരേ കേരളത്തിന്റെ പ്രതിരോധം അന്തർദേശീയതലത്തിൽത്തന്നെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. നമ്മെപ്പോലെ വേറിട്ടുനിൽക്കുന്ന ജപ്പാൻ, ദക്ഷിണകൊറിയ, സ്വീഡൻ തുടങ്ങിയ പല പ്രദേശങ്ങൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം നല്ല പാഠങ്ങൾ എന്ത്? 

ശീലങ്ങളുടെ പക്ഷം
ചൈനയുമായി ഉറ്റസാമ്പത്തികസമ്പർക്കം ഉണ്ടായിരുന്നിട്ടും ജപ്പാനിൽ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല. അവരുടെ നല്ല ശീലങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അവർ കൈകൊടുക്കാറും കെട്ടിപ്പിടിക്കാറുമില്ല. മറിച്ച്, ഉപചാരം പ്രകടിപ്പിക്കുന്നത് തലകുനിച്ചാണ്. ഈ രോഗം വരുന്നതിനുമുമ്പും അവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുന്ന ശീലമുണ്ടായിരുന്നു. മുഖാവരണവും ധരിക്കാറുണ്ടായിരുന്നു.

 നമ്മുടെ പ്രതിരോധത്തിന്റെ ഒരു പ്രധാനവിജയം ബ്രേക്ക് ദി ചെയിൻ ഫലപ്രദമായി നടപ്പാക്കിയതാണല്ലോ. പരിശോധന സാർവത്രികമാക്കിയതു വഴിയാണ് ദക്ഷിണകൊറിയയ്ക്ക് തുടക്കത്തിൽത്തന്നെ കോവിഡിനെ കീഴടക്കാനായത്. ഏറ്റവുമധികംപേരെ ടെസ്റ്റിനു വിധേയമാക്കിയത് അവരാണ്. ഇന്ത്യയുടെയും പല പാശ്ചാത്യരാജ്യങ്ങളുടെയും പരാജയം ഇവിടെയാണ്. ടെസ്റ്റിങ്‌ നടത്തുന്നതിൽ ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്.

പകർച്ചവ്യാധിയെ നിയന്ത്രിക്കുന്ന നേട്ടത്തിൽ അഭിമാനിക്കുമ്പോഴും ഏറ്റവും മോശമായ അവസ്ഥയെ നേരിടുന്നതിനുള്ള മുൻകരുതലുകൾ സർക്കാർ എടുക്കുന്നുണ്ട്. നിലവിലെ ആശുപത്രി കിടക്കകൾക്കുപുറമേ 1.5 ലക്ഷത്തിലേറെ കിടക്കകൾക്ക് ആവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും പി.ഡബ്ല്യു.ഡി. കണ്ടെത്തിക്കഴിഞ്ഞു. ആവശ്യമായ മരുന്നുകളുടെയും മറ്റു സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുന്നതിന് 600 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 

ലോക്‌ഡൗണിന്റെ പാഠങ്ങൾ


ലോക്‌ഡൗണിന്റെ നല്ല പാഠമെന്താണ്? സന്തുഷ്ടരായ ജനങ്ങളേ പ്രതിരോധപ്രവർത്തനങ്ങളിൽ സ്വയമറിഞ്ഞ് പങ്കാളികളാവൂ. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇതിന്റെ തെളിവാണ് ലോക്‌ഡൗൺ കാലത്തുകണ്ട അതിഥിതൊഴിലാളികളുടെ കൂട്ടപ്പലായനം. കേരളം അവിടെയും മാതൃകയായി. ലോക്‌ഡൗൺ നടപ്പാക്കിക്കൊണ്ടുതന്നെ ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതിക്കുള്ളിൽനിന്ന്‌ പരമാവധി പണവും അത്യാവശ്യം ഭക്ഷണവും ജനങ്ങളുടെ കൈയിൽ സർക്കാർ എത്തിച്ചു.ലോക്‌ഡൗണിൽനിന്നു പുറത്തുവരുന്ന സമ്പദ്ഘടനയെ എങ്ങനെ സാധാരണനിലയിലേക്ക്‌ മടക്കിക്കൊണ്ടുവരാമെന്നതിന് നല്ല പാഠങ്ങൾ ഉണ്ടാകാൻ സമയമായിട്ടില്ല.

വളരെ സങ്കീർണമായ വെല്ലുവിളിയാണിത്. സാമൂഹികനിയന്ത്രണങ്ങളിലെ അയവിന് അനുരോധമായിരിക്കണം ഇതിനുള്ള തന്ത്രം. ഇപ്പോൾത്തന്നെ നമ്മൾ തുടക്കംകുറിച്ചിട്ടുള്ള ഒന്നുണ്ട്. അത് വീട്ടുപുരയിടങ്ങളിലുള്ള പച്ചക്കറികൃഷിയാണ്. അവിടെനിന്ന് ഇത് മറ്റു കാർഷികമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിയണം.

കൃഷി തന്നെയായിരിക്കും ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്നത്. അതുപോലെതന്നെയാണ് വീടുകളിലിരുന്ന് ചെയ്യുന്ന പരമ്പരാഗത തൊഴിലുകൾ. കയർപിരി, നെയ്ത്ത്, പനമ്പ്, ഇങ്ങനെ പലതുമുണ്ടല്ലോ. തുടർന്ന് ചെറുകിട വ്യവസായങ്ങളിലേക്കും നീങ്ങാം.   എന്നാൽ, ചില തൊഴിൽമേഖലകൾ അഞ്ചോ ആറോ മാസങ്ങൾകൊണ്ടേ സാധാരണനിലയിലെത്തൂ.

ഏറ്റവും നല്ല ഉദാഹരണം ടൂറിസം തന്നെയാണ്. പക്ഷേ, അടുത്തസീസണിലേക്കുള്ള മാർക്കറ്റിങ്‌ ഇപ്പോഴേ നമുക്ക് ആരംഭിക്കാൻ കഴിയണം. കേരളത്തിന്റെ കോവിഡ് പ്രതിരോധം തന്നെയായിരിക്കണം ബ്രാൻഡിങ്ങിന് അടിസ്ഥാനം. അതോടൊപ്പം പ്രതിസന്ധിയിലായ ടൂറിസം സംരംഭകരുടെ ബാധ്യതകളും അധികമുതൽമുടക്കിനുള്ള ആവശ്യകതകളുമെല്ലാം പരിഗണിക്കണം. ഇതുപോലെ ഓരോ തൊഴിൽമേഖലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് പാക്കേജുകൾ തയ്യാറാക്കേണ്ടതുണ്ട്. 

 പ്രയോജനപ്പെടേണ്ട സാധ്യതകൾ

ചൈന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് നമുക്കു പാഠമാണ്. വുഹാൻ അടക്കമുള്ള പട്ടണങ്ങൾ തുറക്കുമ്പോഴും കർശനമായ സാമൂഹികനിയന്ത്രണം പാലിക്കുന്നു. പക്ഷേ, ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്ന സമ്പദ്ഘടനയെന്ന നില തങ്ങളുടെ നേട്ടമാക്കിമാറ്റാനാണ് അവർ ശ്രമിക്കുന്നത്. അവർ അതിന് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത് ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഉപകരണ വ്യവസായങ്ങളെയാണ്.

 ലോകസമ്പദ്ഘടന മുഴുവൻ സ്തംഭനത്തിലാണെങ്കിലും ഇവയ്ക്ക് എത്രവേണമെങ്കിലും ഡിമാൻഡുണ്ട്. ലഭ്യമാക്കേണ്ട താമസമേയുള്ളൂ വിറ്റുപോകാൻ. കേരളത്തിലും ഇതിനൊരു സാധ്യതയുണ്ട്. ആരോഗ്യകേരളത്തിന്റെ ബ്രാൻഡ് ഇതുപോലെ ഉയർന്ന മറ്റൊരു സന്ദർഭമില്ല. ഇതു നമുക്ക് മുതലാക്കാൻ കഴിയണം.

ആദ്യത്തേത് കെ.എസ്‌.ഡി.പി.യുടെ വിപുലീകരണമാണ്. കേരളത്തിലെ സ്വകാര്യ മരുന്നു യൂണിറ്റുകളെയും ചേർത്ത് ഒരു കൺസോർഷ്യത്തിനു രൂപംനൽകി, കേരള ജനറിക് ബ്രാൻഡ് സൃഷ്ടിക്കണം. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ റാപ്പിഡ് ടെസ്റ്റിങ്‌ സങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കണം. ഇതുപോലെതന്നെയാണ് ശ്രീചിത്രാ മെഡിക്കൽ സെന്റർ വികസിപ്പിച്ച നൂതനമായ മെഡിക്കൽ സാങ്കേതികവിദ്യകളും. ഇവയുടെ അടിസ്ഥാനത്തിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിന് ഉദാരമായി വായ്പയും സഹായങ്ങളും നൽകാൻ സർക്കാരിനു കഴിയണം.

ഫാർമാ പാർക്കിനെക്കുറിച്ച് നാം ഏതാനും വർഷങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമി ലഭ്യമാണ്. കേന്ദ്രസർക്കാരിന്റെ സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ മുൻഗണനാപ്പട്ടികയിൽ ആദ്യംതന്നെ ഇത് സ്ഥാനംപിടിക്കണം. ലോക്ഡൗൺ പിൻവലിക്കുന്നതോടെ സാനിറ്റൈസറിന്റെ ആവശ്യവും പലമടങ്ങ് ഉയരും. മാസ്കുകളുടേതും. ഇവിടെ വികേന്ദ്രീകൃതമായ ഉത്‌പാദനതന്ത്രവും പ്രസക്തമാണ്. ബെഡ്ഡുകൾ, ബെഡ്‌ഷീറ്റുകൾ, യൂണിഫോറങ്ങൾ എല്ലാം ആവശ്യം മുൻകൂട്ടിക്കണ്ടുകൊണ്ട് ഉത്‌പാദനം വർധിപ്പിക്കണം. 

ഇന്നിപ്പോൾ നാം പ്രഖ്യാപിച്ചിട്ടുള്ള 20,000 കോടി രൂപയുടെ പാക്കേജ് യഥാർഥത്തിൽ ഒരു ദുരിതാശ്വാസ പാക്കേജാണ്. ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ഇതിന് അവർക്കു കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീർക്കുകയും ബജറ്റിൽ ഉൾക്കൊള്ളിച്ച പല സ്‌കീമുകളും മുൻകൂറായി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. ഇതിനാവശ്യമായ പണം ക്രമീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. 

ലോക്‌ഡൗൺ എക്സിറ്റ്‌ സ്‌ട്രാറ്റജി

പക്ഷേ, അടുത്തഘട്ടം ഉത്തേജക പാക്കേജാണ്. അക്കാര്യത്തിൽ നമുക്കേറ്റവും സഹായകരമാകാൻ പോകുന്നത് കിഫ്ബിയുടെ പ്രോജക്ടുകൾ തന്നെയാണ്. ഏതാണ്ട് 30,000 കോടി രൂപയുടെ വിവിധങ്ങളായ പദ്ധതികൾ ടെൻഡർ നടപടികൾ നീങ്ങി നിർമാണഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ് കോവിഡ് വന്നത്. ഇനി വേറെ തയ്യാറെടുപ്പുകൾ വേണ്ട. അവ ഊർജിതമായി നടപ്പാക്കാൻ തീരുമാനിച്ചാൽ മതി. ഇതിനെ ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെടുത്തണം.

ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിക്ക്‌ ബജറ്റിൽത്തന്നെ അധികപണം കണ്ടെത്തേണ്ടതുണ്ട്. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടും നയവും പ്രസക്തമാകുന്നത്. ദുരിതാശ്വാസ പാക്കേജിന് കേന്ദ്രസഹായം തികച്ചും അപര്യാപ്തമായിരുന്നു. ഉത്തേജക പാക്കേജിലും ഈ യാഥാസ്ഥിതിക സമീപനം തുടർന്നാൽ രാജ്യം ഭയാനകമായ ഒരു തകർച്ചയിലേക്കുപോകാം. കോർപറേറ്റ് ടാക്‌സ് ഇളവുനൽകിക്കൊണ്ടുമാത്രം സമ്പദ്ഘടനയെ കരകയറ്റാനാവില്ല.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...