Showing posts with label അനില്‍ അഗര്‍വാള്‍. Show all posts
Showing posts with label അനില്‍ അഗര്‍വാള്‍. Show all posts

Tuesday, October 18, 2011

കൊള്ളക്കാരനായ വേദാന്തി

(ചങ്ങാത്ത മുതലാളിത്തം - രണ്ടാം അധ്യായം - ഒന്നാം അധ്യായത്തില്‍ വന്ന കമന്റുകള്‍ക്കുളള മറുപടി വൈകാതെ പ്രസിദ്ധീകരിക്കാം)


അധ്യായം രണ്ട്

ഇഹലോകകാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത തത്ത്വജ്ഞാനിയെന്നാണ് വേദാന്തി എന്ന വാക്കിന് സാധാരണ കല്‍പ്പിക്കുന്ന അര്‍ത്ഥം. പക്ഷേ, കോര്‍പറേറ്റുകളുടെ ലോകത്ത് 'വേദാന്ത' എന്നാല്‍ ഇഹലോകത്തുളള സര്‍വതിന്റെയും വെട്ടിപ്പിടിക്കലിനു വേണ്ടിയുളള പോര്‍വിളിയാണ്. ശതകോടീശ്വരന്മാരുടെ അമരം ലക്ഷ്യമാക്കി അനില്‍ അഗര്‍വാളിന്റെ വേദാന്ത റിസോഴ്‌സസ് എന്ന കോര്‍പറേറ്റ് ഭീമന്‍ കുതിച്ചുപായുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം പോലും കീഴ്‌മേല്‍ മറിയുന്നു. 'വേദാന്ത' എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാകുമ്പോള്‍ പരിസ്ഥിതിയും തൊഴിലാളികളും ആദിവാസികളും ചവിട്ടിയരയ്ക്കപ്പെടുന്നു. ''മനുഷ്യാവകാശങ്ങളെ തെല്ലും മാനിക്കാത്ത''വരെന്നാണ് വേദാന്ത ഗ്രൂപ്പിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയത്. വേദാന്തയുടെ എല്ലാ ഫാക്ടറികളും പരിസ്ഥിതിപ്രസ്ഥാനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിശിത വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളിദ്രോഹത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാലെന്താ, ഒരേസമയം കൃഷ്ണഭക്തനും സമ്പൂര്‍ണ സസ്യഭുക്കുമാണത്രേ, ഈ മുതലാളി.



ലോകത്തെ ശതകോടീശ്വരന്മാരില്‍ 113-ാം സ്ഥാനക്കാരനാണ് അനില്‍ അഗര്‍വാള്‍. ഇന്ത്യയില്‍ പന്ത്രണ്ടാമനും. ഫോബ്‌സ് മാസികയുടെ 2010ലെ കണക്കനുസരിച്ച് ആസ്തി 6.4 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 32,000 കോടി രൂപ). കോടീശ്വരന്റെ അവതാരത്തിനു മുമ്പ് അനില്‍ അഗര്‍വാളും ഗൗതം അദാനിയെപ്പോലെ ആക്രിക്കച്ചവടക്കാരനായിരുന്നു. 1954ല്‍ ബീഹാറിലെ പാട്‌നയില്‍ ജനനം. വിദ്യാഭ്യാസയോഗ്യത വെറും മെട്രിക്കുലേഷന്‍. സ്‌ക്കൂളില്‍ ലാലു പ്രസാദ് യാദവിന്റെ സഹപാഠി. പതിനഞ്ചാം വയസില്‍ പഠനം മതിയാക്കി. ആക്രിക്കച്ചവടത്തില്‍ തുടങ്ങിയ അനില്‍ അഗര്‍വാളിന്റെ ഇപ്പോഴത്തെ ആസ്ഥാനം ലണ്ടനാണ്. വ്യവസായ സാമ്രാജ്യമാകട്ടെ, ഇംഗ്ലണ്ട്, ഇന്ത്യ, ആസ്‌ട്രേലിയ, സാമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുവ്യാപിച്ചിരിക്കുന്നു. 

1976ല്‍ സ്ഥാപിച്ച സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിലൂടെയാണ് അനില്‍ അഗര്‍വാള്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് കാലെടുത്തുവെച്ചത്. അഗര്‍വാള്‍ കുടുംബത്തിന്റെ വ്യാപാരസംരംഭങ്ങളെല്ലാം 1986ല്‍ വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയ്ക്കു കീഴിലായി. ചെമ്പ്, സിങ്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന സംസ്‌ക്കരണ മേഖലകളുടെ ആധിപത്യം കമ്പനി കൈക്കലാക്കി. തൂത്തുക്കുടി ആസ്ഥാനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കൈകാര്യം ചെയ്യുന്നത് ചെമ്പു വ്യാപാരം. അതില്‍ വേദാന്തയ്ക്ക് 53 ശതമാനം ഓഹരിപങ്കാളിത്തം. ഈ മേഖലയില്‍ തന്നെ മറ്റു രണ്ടുകമ്പനികള്‍. സാംബിയയിലെ കോങ്കോള കോപ്പര്‍ മൈന്‍സില്‍ 79 ശതമാനവും ടാന്‍സാനിയയിലെ കോപ്പര്‍ മൈന്‍സ് ഓഫ് ടാന്‍സാനിയയില്‍ 100 ശതമാനവുമാണ് വേദാന്തയുടെ ഓഹരിമൂലധനം. അലൂമിനിയം ആണ് വേദാന്തയുടെ മറ്റൊരു ഇടമേഖല. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി വേദാന്തയ്ക്കുണ്ട്. ബാല്‍ക്കോയില്‍ 51 ശതമാനവും വേദാന്ത അലൂമിനിയത്തില്‍ 71 ശതമാനവും മേട്ടൂരിലെ മദ്രാസ് അലൂമിനിയം കമ്പനിയില്‍ 93 ശതമാനവും ഓഹരിയുളള വേദാന്ത റിസോഴ്‌സസ് ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം കുത്തകയാണ്. ഇരുമ്പയിരു വ്യാപാരം നടത്തുന്ന പനാജിയിലെ സീസാ ഗോവയില്‍ 52 ശതമാനമാണ് വേദാന്തയുടെ ഓഹരി. പൂര്‍ണമായി വേദാന്തയുടെ ഉടമസ്ഥതയിലുളള സ്റ്റെര്‍ലൈറ്റ് എനര്‍ജി ലിമിറ്റഡ് ഊര്‍ജമേഖലയിലെ കുതിപ്പിന്റെ തുടക്കമാണ്. ഇന്ത്യയില്‍ ഭീമന്‍ താപനിലയങ്ങളുടെ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. എട്ടു ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരവ്, 2 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന ലാഭം, 2010 ലെ കണക്കു പ്രകാരം 598 മില്യണ്‍ ഡോളര്‍ അറ്റാദായം, 24 ബില്യണ്‍ ഡോളറിന്റെ ആസ്തി, 30,000 ജീവനക്കാര്‍... അങ്ങനെ വളരുകയാണ് വേദാന്ത റിസോഴ്‌സസ് എന്ന സാമ്രാജ്യം.



ഭാരത് അലൂമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ കൈക്കലാക്കിയത് അനില്‍ അഗര്‍വാളിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായിരുന്നു. ഈ രണ്ടുപൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സര്‍ക്കാരില്‍ നിന്നു ചുളുവിലയ്ക്കു തട്ടിയെടുത്തപ്പോള്‍ വേദാന്തയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇന്നത്തെ ധനകാര്യമന്ത്രി സാക്ഷാല്‍ പി. ചിദംബരവും അംഗമായിരുന്നു. ധനകാര്യമന്ത്രിയായപ്പോഴാണ് അദ്ദേഹം ഈ സ്ഥാനമൊഴിഞ്ഞത്. ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ ഒരു വ്യത്യാസവും വേദാന്തയ്ക്കില്ല. ഭരണത്തിലേറുമ്പോള്‍ ഇരുവരും ഒരുപോലെയെന്ന് വേദാന്തയുടെ അനുഭവം ശരിവെയ്ക്കുന്നു. 

പൊതുമേഖലാ സ്വകാര്യവത്കരണ നയം
നരസിംഹറാവും മന്‍മോഹന്‍ സിംഗും ചേര്‍ന്നാണ് 1991ല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്വകാര്യവത്കരണത്തിനു തുടക്കമിട്ടത്. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ഖജനാവിലേയ്ക്ക് പണം സ്വരുക്കൂട്ടാനാണ് ഐഎംഎഫിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം ഈ പുതിയനയം ആവിഷ്‌കരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ഓഹരിവില്‍പനയിലൂടെ 19,500 കോടി രൂപയുടെ സമാഹരണമായിരുന്നു ബജറ്റിലൂടെ നിര്‍ദ്ദേശിച്ചത്. പക്ഷേ, 66 കമ്പനികളുടെ ഓഹരികള്‍ വിറ്റ് സമാഹരിച്ചത് 10,000 കോടി രൂപ മാത്രം. വ്യാപകമായി ഉയര്‍ന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ലക്ഷ്യത്തിനു തടസമായി. ന്യൂനപക്ഷം ഓഹരികള്‍ വില്‍ക്കാനേ കഴിഞ്ഞുളളൂ എന്നും ഓര്‍ക്കണം. ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്റെ പക്കല്‍ത്തന്നെ തുടര്‍ന്നു. നല്ലപങ്ക് ഓഹരികളും വാങ്ങിയത് മിക്കവാറും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു.


1996 - 98 കാലത്ത് ഇന്ത്യ ഭരിച്ചത് ദേവഗൗഡ, ഐ കെ ഗുജറാള്‍ എന്നിവരുടെ നേതൃത്വത്തിലുളള ഐക്യമുന്നണി സര്‍ക്കാരുകളായിരുന്നു. ഈ സര്‍ക്കാരുകളെ പിന്തുണച്ച ഇടതുപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ചില്ലറ ഓഹരിവില്‍പന ഈ കാലഘട്ടത്തിലുണ്ടായില്ല. പക്ഷേ, പുതിയ ഓഹരികള്‍ വിദേശ ധനനിക്ഷേപ സ്ഥാപനങ്ങള്‍ക്കു വില്‍ക്കുന്ന പതിവു അപ്പോഴും തുടര്‍ന്നു. വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (വിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡ് (എംടിഎന്‍എല്‍), ഗെയില്‍, ഒഎന്‍ജിസി, ഐഒസി തുടങ്ങിയ ഭീമന്‍ കമ്പനികള്‍ ഗ്ലോബല്‍ ഡെപ്പോസിറ്റ് റെസീറ്റ് (ജിഡിആര്‍) പ്രകാരം വിദേശ വിപണിയില്‍ നിന്ന് 1300 കോടിയോളം സമാഹരിച്ചു. 9800 കോടി രൂപയായിരുന്നു ലക്ഷ്യം. ജി.വി. രാമകൃഷ്ണ അധ്യക്ഷനായുളള ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനും ഇക്കാലത്ത് രൂപീകരിച്ചു. ഓഹരിവില്‍പനയ്ക്ക് ഇടക്കാല കാര്യപരിപാടി തയ്യാറാക്കുകയായിരുന്നു കമ്മിഷന്റെ ലക്ഷ്യം.


1998 മുതല്‍ 2004 വരെ ബിജെപി ഭരണകാലമായിരുന്നു. ആദ്യത്തെ രണ്ടുവര്‍ഷം ജിഡിആര്‍ വഴി പുതിയ ഓഹരികള്‍ വിദേശത്തു വിറ്റ് പണം സമാഹരിക്കുന്ന രീതി അവരും പിന്തുടര്‍ന്നു. ഈരീതിയില്‍ ഏതാണ്ട് ഏഴായിരം കോടി രൂപ അവര്‍ സമാഹരിച്ചു. കൂടാതെ പൊതുമേഖലയാകെ വില്‍ക്കുന്നതിനുളള ബീഭത്സമായൊരു പദ്ധതി അണിയറയില്‍ തയ്യാറാക്കുകയും ചെയ്തു.


സര്‍ക്കാരിന്റെ ഭൂരിപക്ഷ ഉടമസ്ഥത നിലനിര്‍ത്തുന്ന സ്വകാര്യവത്കരണത്തിനു പകരം തന്ത്രപരമായ സ്വകാര്യപങ്കാളിയെ കണ്ടെത്തി അവര്‍ക്ക് നിര്‍ണായക ഓഹരി ഉടമസ്ഥതയും പൂര്‍ണ മാനേജ്‌മെന്റും ഏല്‍പ്പിച്ചുകൊടുക്കുന്ന സമ്പ്രദായമാണ് ബിജെപി അവലംബിച്ചത്. അതിന് തന്ത്രപരമായ വില്‍പന (േെൃമലേഴശര മെഹല)െ എന്ന ഓമനപ്പേരുമിട്ടു.


2000-01ല്‍ ബാല്‍ക്കോ വില്‍പനയിലൂടെ അവര്‍ പുതിയ നയം ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡും പാരാദ്വീപ് ഫോസ്‌ഫേറ്റും 2002ല്‍ വിറ്റു. കൊച്ചിയിലെയും ചെന്നൈയിലെയും റിഫൈനറികളും ഐപിസിഎല്‍ എന്ന പെട്രോകെമിക്കല്‍ കമ്പനിയും ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനിയുമാണ് ഇക്കാലത്ത് പെട്രോളിയം മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍. കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി), ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിവയും വില്‍ക്കപ്പെട്ടു. മോഡേണ്‍ ബ്രഡ് കമ്പനിയുടെയും ഐടിഡിസിയുടെ ഹോട്ടലുകളുടെയും വില്‍പന വലിയ ശ്രദ്ധ പിടിച്ചുപറ്റി. 24,000 കോടി രൂപ ഇതുവഴി അവര്‍ സമാഹരിച്ചു.


സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നതിന് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനു പകരം ഒരു പ്രത്യേക വകുപ്പും ബിജെപി സൃഷ്ടിച്ചു. അരുണ്‍ ഷൂറിയായിരുന്നു മന്ത്രി. ഓഹരിവില്‍ക്കാന്‍ മാത്രം ഒരു മന്ത്രി. ഷൂറിയ്ക്ക് സ്വകാര്യവത്കരണം കേവലം വിഭവസമാഹരണമാര്‍ഗമായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്പത്തികദര്‍ശനം തന്നെയായിരുന്നു, അത്. ഇന്ത്യന്‍ പൊതുമേഖലയെ സ്വകാര്യവത്കരിക്കുക എന്നതാണ് തന്റെ അവതാരലക്ഷ്യമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഒരുതരം പ്രത്യയശാസ്ത്ര ഭ്രാന്തോടെയായിരുന്നു മൂന്നുവര്‍ഷത്തെ അദ്ദേഹത്തിന്റെ ചെയ്തികള്‍. മേല്‍സൂചിപ്പിച്ച ഓരോ സ്വകാര്യവത്കരണ ഇടപാടും ഓരോ അഴിമതിക്കഥയാണ്. ബാല്‍ക്കോയുടെ വില്‍പന സാമാന്യം വിശദമായി ഈ അധ്യായത്തില്‍ നമുക്കു പരിശോധിക്കാം.


കറവ തീരുംമുമ്പേ അറവുകാരന്
ഇന്ത്യയിലെ അലൂമിനിയം വ്യവസായത്തിന്റെ കൊടിമരമായി 1965ലാണ് ഭാരത് അലൂമിനിയം ലിമിറ്റഡ് എന്ന ബാല്‍ക്കോ സ്ഥാപിതമായത്. ഗാര്‍ഹിക വ്യാവസായികാവശ്യങ്ങള്‍ക്കും പ്രതിരോധ, വ്യോമയാന മേഖലകളിലും ആവശ്യമായ അലൂമിനിയത്തിന്റെ സിംഹഭാഗവും ഈ കമ്പനിയാണ് ഉല്‍പാദിച്ചുവന്നത്. അഗ്നി, പ്രിഥ്വി തുടങ്ങിയ മിസൈലുകള്‍ക്കു വേണ്ട പ്രത്യേക അലൂമിനിയസങ്കരങ്ങള്‍ വിതരണം ചെയ്തതും ബാല്‍ക്കോ തന്നെ. വിറ്റുതുലയ്ക്കുന്നതിനു തൊട്ടുമുമ്പ് 1999-2000ല്‍ ഏതാണ്ട് 1000 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിയ്ക്കു മുമ്പുളള ലാഭം 122 കോടി രൂപ. നികുതി അടച്ചതിനുശേഷമുളള അറ്റാദായം 56 കോടി. ഇപ്രകാരം ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന കറവപ്പശുവിനെ അറവുവിലയ്ക്കു വില്‍ക്കുന്നതിന് ബിജെപി പറഞ്ഞ ന്യായങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.


കമ്പനി ലാഭത്തിലാണ് എന്നത് ശരി തന്നെ; പക്ഷേ, ലാഭം കുറഞ്ഞുകൊണ്ടിരിക്കുകയാണ്; അന്താരാഷ്ട്ര വിപണിയില്‍ അലൂമിനിയത്തിന് നല്ല വിലയുളളതു കൊണ്ടുമാത്രമാണ് ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; ഈ സ്ഥിതിവിശേഷം മാറുമ്പോള്‍ വലിയതോതില്‍ മുതല്‍മുടക്കി ആധുനികവത്കരിച്ചാല്‍ മാത്രമേ കമ്പനിയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ; ഇത്രയും പണം മുടക്കാന്‍ സര്‍ക്കാരിനു കഴിയില്ല; അതുകൊണ്ട് സ്വകാര്യ സംരംഭകര്‍ അനിവാര്യമാണ്; ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിറ്റാലേ ന്യായമായ വില കിട്ടൂ; അതുകൊണ്ടാണ് വില്‍പനയ്ക്കു തിരക്കുകൂട്ടുന്നത്.


നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയ പൊതുമേഖലാവിരുദ്ധ ചിന്താഗതി സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതമാണ് ബാല്‍ക്കോ അനുഭവിക്കേണ്ടി വന്നത്. ബാല്‍ക്കോ വില്‍ക്കാനുളള ആദ്യ നിര്‍ദ്ദേശം ഐക്യമുന്നണി സര്‍ക്കാര്‍ നിയോഗിച്ച ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റേതായിരുന്നു. പക്ഷേ, ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. ആ നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു: ''മാനേജ്‌മെന്റ് സ്വാതന്ത്ര്യമില്ലാത്തതിന്റെയും നടപടിക്കുരുക്കുകള്‍ മൂലവും ബാല്‍ക്കോ എന്ന പൊതുമേഖലാ കമ്പനി ദണ്ഡം സഹിക്കേണ്ടി വന്നു. കോര്‍ബയിലെ സിആര്‍എം പ്രോജക്ടിന് എട്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. ഇതുമൂലം മൂലധനച്ചെലവ് ഇരട്ടിയായി. സ്വന്തമായൊരു വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനു വേണ്ടിയുളള അപേക്ഷ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. തന്മൂലം ഉയര്‍ന്നവിലയ്ക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നു. ഇത് ചെലവു വര്‍ദ്ധിപ്പിക്കുന്നു. ഈ കാലതാമസങ്ങളും അസ്വാതന്ത്ര്യവും കമ്പനിയുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രൊജക്ടുകള്‍ നേരത്തെ നടപ്പാക്കിയിരുന്നെങ്കില്‍ ലാഭം ഇതിനെക്കാള്‍ എത്രയോ കൂടുതലായിരുന്നേനെ''.


ബാല്‍ക്കോയെ നഷ്ടത്തിലേയ്ക്കു നയിച്ചത് അതിന്റെ ഉടമയായ കേന്ദ്രസര്‍ക്കാര്‍ തന്നെയായിരുന്നു. ഉടമതന്നെ നഷ്ടം വരുത്തിവെച്ച്, ആ നഷ്ടം കാരണമാക്കി കമ്പനിയുടെ വില്‍പ്പന നടത്തി. യഥാര്‍ത്ഥത്തില്‍ വില്‍പനയായിരുന്നില്ല, മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷത്തിന്റെ പ്രതിവിധി. കമ്പനിയെ പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ പണം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം കമ്പനിയ്ക്ക് ഏതാണ്ട് 500 കോടി രൂപയുടെ കാഷ് റിസര്‍വ് ഉണ്ടായിരുന്നു. മാത്രമല്ല, സ്വന്തം ഓഹരിമൂലധനത്തെ അപേക്ഷിച്ച് കമ്പനിയുടെ വായ്പാബാധ്യതകള്‍ താഴ്ന്ന തോതിലുമായിരുന്നു. കമ്പോളത്തില്‍ നിന്നും പണം കിട്ടാന്‍ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതു ചെയ്യുന്നതിനു പകരം കമ്പനിയുടെ വിപുലീകരണത്തെ തടസപ്പെടുത്തി കമ്പനി നഷ്ടം വിലയ്ക്കു വാങ്ങുകയായിരുന്നു.


സ്വകാര്യവത്കരണത്തിനു വേണ്ടിയുളള തിടുക്കത്തിന്റെ യഥാര്‍ത്ഥ കാരണം പ്രത്യയശാസ്ത്രപരമാണ്. ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ തുടങ്ങിയതു മുതല്‍ പൊതുമേഖലാ സ്വകാര്യവത്കരണത്തെക്കുറിച്ച് ഏറെ വാചകമടിച്ചുവെങ്കിലും കാര്യങ്ങള്‍ വേണ്ടത്ര നടന്നിരുന്നില്ല. ഉദാരവത്കരണത്തിന്റെ ആദ്യദശകത്തില്‍ ഓഹരിവില്‍പന വഴി 44000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും 18000 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. പൊതുമേഖലയുടെ മൊത്ത വില്‍പനയാണ് ഉദാരവത്കരണപാതയിലൂടെ മുന്നേറാന്‍ ഷൂരിയും സംഘവും കണ്ടെത്തിയ മാര്‍ഗം. 


അതിനാദ്യം തിരഞ്ഞെടുത്തത് ബാല്‍ക്കോയെ. 51 ശതമാനം ഓഹരി സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷം ഓഹരിയും സര്‍ക്കാരില്‍ത്തന്നെ നിലനിര്‍ത്തി പങ്കാളിയായ സ്വകാര്യ സംരംഭകനെ മാനേജ്‌മെന്റ് ഏല്‍പ്പിക്കുക എന്നതാണ് 'തന്ത്രപരമായ വില്‍പന'. കമ്പനിയുടെ നില മെച്ചപ്പെടുമ്പോള്‍ ബാക്കി ഓഹരികള്‍ ഉയര്‍ന്നവിലയ്ക്ക് വില്‍ക്കാന്‍ കഴിയും എന്നതാണ് ഇതിനുളള ന്യായം. എന്നാല്‍ ബാല്‍ക്കോയുടെ കാര്യത്തില്‍ ഭൂരിപക്ഷം ഓഹരിയും മാനേജ്‌മെന്റ് അധികാരവും ഒറ്റയടിയ്ക്ക് സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു.


5000 കോടിയുടെ കമ്പനി 551 കോടിയ്ക്ക്
കമ്പനിയുടെ വില നിശ്ചയിക്കുകയാണ് പൊതുമേഖലാസ്വകാര്യവത്കരണത്തിലെ ഏറ്റവും നിര്‍ണായകമായ പ്രക്രിയ. സാധാരണഗതിയില്‍ പൊതുമേഖലാ കമ്പനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിപുലമായ തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നവയല്ല. അതുകൊണ്ട് വിപണിമൂല്യം അറിയാനാവില്ല. അതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില നിശ്ചയിക്കാന്‍ പ്രത്യേക കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കും. ജെപി മോര്‍ഗന്‍ എന്ന സ്ഥാപനമായിരുന്നു ബാല്‍ക്കോയുടെ കണ്‍സള്‍ട്ടന്റ്. എന്നാല്‍ അവര്‍ക്ക് കണക്കെടുക്കേണ്ടി വന്നില്ല. അതിനുമുമ്പേ, ബാല്‍ക്കോ വേദാന്തയ്ക്കു വില്‍ക്കാന്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അഞ്ചു രീതികളില്‍ കണക്കുകൂട്ടിയാണ് ബാല്‍ക്കോയുടെ വില ശാസ്ത്രീയമായി നിര്‍ണയിച്ചത് എന്നാണ് അരുണ്‍ ഷൂറി അവകാശപ്പെട്ടത്. ഭാവിയില്‍ കമ്പനിയ്ക്കുണ്ടാകാവുന്ന ലാഭസാധ്യതകളെ അടിസ്ഥാനമാക്കി നടപ്പുവില നിശ്ചയിക്കുകയായിരുന്നു ആദ്യമാര്‍ഗം. അതുപ്രകാരം, ബാല്‍ക്കോയുടെ വില, 650 - 1000 കോടി രൂപയാണ്. രണ്ടാമത്തെ മാര്‍ഗം, സമാനമായ മറ്റുകമ്പനികളുമായുളള താരതമ്യപഠനമാണ്. ഈ രീതിപ്രകാരം ബാല്‍ക്കോയുടെ വില 600-900 കോടി രൂപയാണ്. ബാലന്‍സ് ഷീറ്റിന്റെ പഠനത്തിലൂടെ നെറ്റ് വര്‍ത്ത് വിലയിരുത്തുമ്പോള്‍ ബാല്‍ക്കോയുടെ വില 600-700 കോടി രൂപയാണ്. കമ്പനിയുടെ ആസ്തികളുടെ വില എണ്ണിക്കൂട്ടുന്നതാണ് അഞ്ചാമത്തെ മാര്‍ഗം. ഇതുപ്രകാരം കമ്പനിയുടെ വില 1000 - 1100 കോടി രൂപയാണ്. 51 ശതമാനം ഓഹരിയാണല്ലോ സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കുന്നത്. ഇത്രയും ഓഹരിയ്ക്ക് 551 കോടി രൂപ ന്യായമായ വിലയായി തീരുമാനിക്കപ്പെട്ടു. ഇവിടെയാണ് ഏറ്റവും വലിയ തട്ടിപ്പു നടന്നത് എന്നാണ് ആക്ഷേപം. ഈ ആക്ഷേപം 2006ലെ സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടും ശരിവെച്ചു.


തെറ്റായ രീതിയിലാണ് കമ്പനിയുടെ ഭാവി ലാഭ സാധ്യതകള്‍ കണക്കുകൂട്ടിയത്. ലാഭവും ലാഭസാധ്യതയും കുറഞ്ഞതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ നയങ്ങള്‍ തിരുത്തിയിരുന്നുവെങ്കില്‍ ഭാവിയിലെ ലാഭവും വര്‍ദ്ധിക്കുമായിരുന്നു. അങ്ങനെ ചെയ്യാതെ, കമ്പനിയുടെ ലാഭം ഇടിഞ്ഞു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തും എന്ന അനുമാനത്തിന്മേലായിരുന്നു കണക്കുകൂട്ടല്‍. അരുണ്‍ ഷൂറി തന്നെയായിരുന്നു ഇതിന്റെ മുഖ്യകാര്‍മ്മികന്‍. 1996-97ല്‍ 163 കോടിയുണ്ടായിരുന്ന ലാഭം 2001-02 കാലത്ത് 25 കോടിയായി കുറഞ്ഞുവെന്നത് അദ്ദേഹത്തിന്റെ സ്ഥിരം പല്ലവിയായിരുന്നു.


കമ്പനിയുടെ ആസ്തികള്‍ പൂര്‍ണമായും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, പലതിനും കുറഞ്ഞ വിലയാണ് കണക്കാക്കിയതും. കമ്പനിയുടെ ഛത്തീസ്ഗഡിലെ കോര്‍ബയിലെ സ്വത്തുക്കള്‍ പരിശോധിച്ചാല്‍ ഇതുവ്യക്തമാകും. 2,720 ഏക്കര്‍ ഭൂമിയില്‍ അലൂമിനിയം ഫാക്ടറി, 270 മെഗാവാട്ട് ശേഷിയുളള പവര്‍ പ്ലാന്റ്, സമ്പന്നമായ ബോക്‌സൈറ്റ് ഖനി, ഇതിനു പുറമെ 15,000 ഏക്കറില്‍ പരന്നുകിടക്കുന്ന 4000 കുടുംബങ്ങള്‍ താമസിക്കുന്ന ബാല്‍ക്കോ ടൗണ്‍ഷിപ്പ്, പശ്ചിമ ബംഗാളിലെ ബിധാന്‍ബാഗിലെ മറ്റൊരു അലൂമിനിയം ഫാക്ടറി എന്നിവയുടെയൊക്കെ നിയന്ത്രണാവകാശമാണ് 551 കോടി രൂപയ്ക്കു വിറ്റത്.


കോര്‍ബയിലെ 270 മെഗാ വാട്ടിന്റെ പവര്‍പ്ലാന്റ് പുതുതായി പണിയണമെങ്കില്‍ തന്നെ 1215 കോടി രൂപ വേണ്ടിവരുമായിരുന്നു. തേയ്മാനച്ചെലവ് കിഴിച്ചാലും കിട്ടിയ 551 കോടി രൂപ ഇതിനുപോലും തികയുമായിരുന്നില്ല. വില്‍പനയുടെ തലേവര്‍ഷം ബാല്‍ക്കോയുടെ കപ്പാസിറ്റി 91,000 ടണ്ണില്‍ നിന്ന് 1,31,400 ടണ്ണായി ഉയര്‍ത്തിയിരുന്നു. ഇത് കണക്കെടുപ്പില്‍ വിട്ടുകളഞ്ഞു എന്ന് സി ആന്‍ഡ് എജി ചൂണ്ടിക്കാണിച്ചു. ഭൂവില നിര്‍ണയത്തിലും വന്‍തിരിമറി നടന്നു. കമ്പനിയുടെ ആവശ്യത്തില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തില്ല. വലിയൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടുകൂടിയായിരുന്നു ബാല്‍ക്കോ കൈമാറ്റം. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 5000 - 6000 കോടി രൂപ വിലമതിക്കുന്നതായിരുന്നു ബാല്‍ക്കോയുടെ ആസ്തികള്‍.


ബാല്‍ക്കോ വില്‍പനയുടെ അന്തര്‍നാടകങ്ങള്‍
ലേലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവിലയെക്കാള്‍ ഉയര്‍ന്ന തുകയാണ് സ്റ്റെര്‍ലൈറ്റ് ലേലം വിളിച്ചതെന്ന് അരുണ്‍ ഷൂറി പ്രഖ്യാപിച്ചുവെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില എത്രയെന്ന് പുറത്തുപറയാന്‍ അദ്ദേഹം തയ്യാറായില്ല. ആ തുക ദുരൂഹമായി നിലനിന്നു. ലേലത്തില്‍ പങ്കെടുത്ത ഹിന്ദാല്‍കോ സമര്‍പ്പിച്ച ക്വട്ടേഷനും വെളിപ്പെടുത്തപ്പെട്ടില്ല. അമേരിക്ക ആസ്ഥാനമായ അല്‍കോ കമ്പനി ലേലത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.


ഷൂരിയുടെ ഈ ഒളിച്ചുവെയ്ക്കല്‍ വഴിയാണ് അണിയറ രഹസ്യങ്ങളുടെ ദുര്‍ഗന്ധം പുറത്തേയ്ക്കു പടര്‍ന്നത്. തുക വെളിപ്പെടുത്തണമെന്നുളള ആവശ്യം ശക്തമായി ഉയര്‍ന്നുവെങ്കിലും അവയെല്ലാം ഷൂരി അവഗണിച്ചു. അതു വെളിപ്പെടുത്താനും അനില്‍ അഗര്‍വാള്‍ തന്നെ വേണ്ടി വന്നു. സര്‍ക്കാരിന്റെ മതിപ്പുവില 514 കോടി രൂപയായിരുന്നുവെന്ന് എക്കണോമിക് ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ ബാല്‍ക്കോയുടെ പുതിയ മുതലാളി വെളിപ്പെടുത്തി. ഹിന്ദാല്‍കോയുടെ ലേല അടങ്കല്‍ 265 കോടിയായിരുന്നുവത്രേ! ഇത് ഒത്തുകളിയായിരുന്നു. ബിജെപി വിറ്റ ഒമ്പതു കമ്പനികള്‍ വാങ്ങാന്‍ 96 പേര്‍ മുന്നോട്ടു വന്നെങ്കിലും 21പേരേ ടെന്‍ഡറില്‍ പങ്കെടുത്തുളളൂവെന്ന് 2006ലെ സി ആന്‍ഡ് എജി റിപ്പോര്‍ട്ടു വെളിപ്പെടുത്തി. ബാല്‍ക്കോ വാങ്ങാന്‍ 3 പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നു അക്കാലത്തെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം!


തിരക്കിട്ടും തെല്ലും അവധാനതയില്ലാതെയുമാണ് ആസ്തികളും മറ്റും കണക്കുകൂട്ടിയത് എന്ന വിമര്‍ശനം സി ആന്‍ഡ് ഏജി ഉന്നയിച്ചു. സി ആന്‍ഡ് എജിയുടെ നിരീക്ഷണത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 49 ദിവസമെങ്കിലും വേണ്ടിയിരുന്നു. എന്നാല്‍ വെറും പത്തൊമ്പതു ദിവസത്തിനുളളില്‍ അരുണ്‍ ഷൂറി കൃത്യം നിര്‍വഹിച്ചു. കണക്കുകൂട്ടലുകളുടെ ഒരനുമാനവും രേഖാമൂലം എഴുതിസൂക്ഷിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാകട്ടെ, ഫയലുകള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി.


എതിര്‍പ്പുകളെല്ലാം തട്ടിനീക്കി സ്റ്റെര്‍ലൈറ്റിനു തന്നെ ബാല്‍ക്കോ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു വല്ലാത്ത വാശിതന്നെയുണ്ടായിരുന്നു. വില്‍പനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം തുറന്ന യുദ്ധം തന്നെ നടത്തി. ബാല്‍ക്കോയുടെ പുതിയ മാനേജ്‌മെന്റിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിംകോടതി വിധി സമ്പാദിച്ചു. ഫാക്ടറി സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഛത്തീസ്ഗഡ് സര്‍ക്കാരിനുളള കേന്ദ്രവിഹിതത്തില്‍ നിന്നും തട്ടിക്കിഴിക്കുമെന്നു പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്കെതിരെയും സുപ്രിംകോടതി വിധി സമ്പാദിച്ചു.


ഇടപാടുകളുടെ ഏറ്റവും രൂക്ഷവിമര്‍ശകനായിരുന്നു, ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി. അദ്ദേഹമാണ് അഴിമതിയാരോപണം ആദ്യമായി ഉന്നയിച്ചത്. ''100 കോടി രൂപ കൈക്കൂലി വാങ്ങിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ബാല്‍ക്കോ ഓഹരി ചുളുവിലയ്ക്ക് വിറ്റുതുലച്ചത്. ഛത്തീസ്ഗഡിനെ പട്ടാപ്പകല്‍ കവര്‍ച്ചയിലൂടെ കൊളളയടിക്കുകയായിരുന്നു ഇവര്‍'' എന്നു ജോഗി തുറന്നടിച്ചു. എന്നാല്‍ ബാല്‍ക്കോ വില്‍പനയുടെ അഴിമതിയെക്കുറിച്ചുളള അന്വേഷണം ഈ പ്രസ്താവനയ്ക്കപ്പുറത്തേയ്ക്ക് പോയില്ല. തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ ധനസമാഹരണം പൊതുമേഖലയുടെ വില്‍പന വഴിയായിരുന്നു എന്നആ ആക്ഷേപം ഇപ്പോഴും ഖണ്ഡിക്കപ്പെട്ടിട്ടില്ല.


ബാല്‍ക്കോ വില്‍പന പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. സംയുക്ത പാര്‍ലമെന്റ് സമിതിയെക്കൊണ്ട് ഇടപാട് അന്വേഷിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും. കാലതാമസമുണ്ടാവുമെന്ന കാരണം പറഞ്ഞ് ഈ ആവശ്യം അരുണ്‍ ഷൂരി നിരാകരിച്ചു. സിഎജിയുടെ പരിശോധന മതിയെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. 2001 മാര്‍ച്ച് ഒന്നിനായിരുന്നു ലോക്‌സഭയില്‍ വോട്ടെടുപ്പ്. ചര്‍ച്ചയ്‌ക്കൊടുവില്‍ 119നെതിരെ 239 വോട്ടുകള്‍ക്ക് ബാല്‍ക്കോ വില്‍പനയ്ക്ക് ലോകസഭ അംഗീകാരം നല്‍കി. തൊട്ടുപിറ്റേന്നു തന്നെ സ്റ്റെര്‍ലൈറ്റുമായുളള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു. 551.5 കോടി രൂപയുടെ ചെക്ക് സ്റ്റെര്‍ലൈറ്റ് സര്‍ക്കാരിനു കൈമാറി. മാര്‍ച്ച് 3ന് കമ്പനിയുടെ നിയന്ത്രണാധികാരം അവര്‍ ഏറ്റെടുക്കുകയും ചെയ്തു.


പ്രതിഷേധവും പ്രതിരോധവും
ബാല്‍ക്കോ വില്‍ക്കാനുളള സര്‍ക്കാര്‍ നീക്കം വെട്ടിത്തിളയ്ക്കുന്ന തൊഴിലാളിപ്രക്ഷോഭമാണ് ക്ഷണിച്ചുവരുത്തിയത്. 2001 ഫെബ്രുവരി 26ന് ബന്ദു നടത്തി കമ്പനി വില്‍പനയെ ട്രേഡ്് യൂണിയനുകള്‍ എതിരേറ്റു. ബന്ദിനു പിന്നാലെ ബാല്‍ക്കോ സംരക്ഷണ സംയുക്ത പ്രചാരണ സമിതി രൂപീകരിച്ച് 2001 മാര്‍ച്ച് 3 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. സിഐടിയു, എച്ച്എംഎസ്, ഐഎന്‍ടിയുസി, ബിഎംഎസ്, എന്‍എല്‍ഒ തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും സമരമുഖത്തു നിലയുറപ്പിച്ചു. ഒന്നൊഴിയാതെ എല്ലാ തൊഴിലാളികളും പണിമുടക്കി. പണിമുടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ചേരാന്‍ സമൂഹമൊന്നാകെ ഫാക്ടറി ആസ്ഥാനത്തേയ്ക്ക് ഒഴുകിനിറഞ്ഞു. തദ്ദേശവാസികളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും വനിതകളും സമരമുഖത്ത് അണിനിരന്നു. ഫാക്ടറി കൈമാറ്റരേഖയൊപ്പിട്ട 2001 മാര്‍ച്ച് 2 മുതല്‍ രാപകലില്ലാതെ അവര്‍ ഫാക്ടറിയ്ക്ക് കാവല്‍നിന്നു.


തുടര്‍ന്ന് തൊഴിലാളി സമരം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. സിപിഐ(എം), സിപിഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്വകാര്യവത്കരണത്തിനെതിരെ പൊതുപ്രസ്ഥാനം ഉടലെടുത്തു. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ അഖിലേന്ത്യാ നേതൃത്വം സ്വകാര്യവത്കരണത്തെ അനുകൂലിക്കുമ്പോഴും അവരുടെ പ്രാദേശിക ഘടകം സമരത്തില്‍ സജീവമായി പങ്കെടുത്തു. സമരത്തിനെതിരെ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങി.

2001 മാര്‍ച്ച് 4ന് കോര്‍ബ പട്ടണം മുതല്‍ ഫാക്ടറിപ്പടിക്കല്‍ വരെ 14 കിലോമീറ്റര്‍ നീളത്തില്‍ തൊഴിലാളികളും പൊതുജനങ്ങളും മനുഷ്യച്ചങ്ങല തീര്‍ത്തു. അന്നു വൈകുന്നേരം പതിനയ്യായിരത്തിലേറെ സ്ത്രീകള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കത്തിജ്വലിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും ഉണ്ടായിരുന്നു. രാംലീലാ മൈതാനത്തില്‍ തടിച്ചുകൂടിയവരെ സാക്ഷിയാക്കി അജിത് ജോഗി ലോകത്തോട് ഇങ്ങനെ പറഞ്ഞു - ബാല്‍ക്കോ വില്‍പന പട്ടാപ്പകല്‍ നടന്ന പകല്‍ക്കൊളളയാണ്. രാജ്യത്തിന്റെ സമ്പത്ത് ബിജെപി സര്‍ക്കാര്‍ വിറ്റു തുലച്ചതാണ്. കുപ്രസിദ്ധമായ ബാല്‍ക്കോ വില്‍പനാ തീരുമാനം തിരുത്തുന്നതു വരെ സമരം തുടരേണ്ടതുണ്ട്.


പണിമുടക്കി സമരം ചെയ്യുമ്പോഴും പ്ലാന്റു നശിക്കാതിരിക്കാനുളള മുന്‍കരുതലും തൊഴിലാളികള്‍ തന്നെ ഏറ്റെടുത്തു. ഫാക്ടറിയിലെ ചൂളയില്‍ ഊഷ്മാവു നിലനിര്‍ത്തി ശേഖരിക്കപ്പെട്ട അലൂമിനിയം തണുത്തുറയാതെ നോക്കാന്‍ അറുപതംഗങ്ങളുളള തൊഴിലാളികളുടെ ടീം വേതനമില്ലാതെ പണിയെടുക്കുകയും ചെയ്തു.


സമരം മുന്നേറവെ, സ്റ്റെര്‍ലൈറ്റ് കമ്പനി ഉദ്യോഗസ്ഥരുടെയും ബിജെപിയുടെയും സ്ഥലം എംഎല്‍എയുടെയും നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. സമരകേന്ദ്രത്തിനു ചുറ്റും പ്രകോപനപരമായ ഭീഷണികള്‍ മുഴങ്ങി. ബാല്‍ക്കോ വില്‍പനയ്‌ക്കെതിരുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഛത്തീസ്ഗഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ വാദിച്ചു. സമരം തുടര്‍ന്നാല്‍ സമരക്കാര്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുയര്‍ന്നു. പക്ഷേ, ഒരു തൊഴിലാളിപോലും ജോലിക്കു കയറിയില്ല. സ്റ്റെര്‍ലൈറ്റിന്റെ പിണിയാളുകളായി നിന്ന എംഎല്‍എയ്ക്കും പൊലീസ് മേധാവികള്‍ക്കുമെതിരെ അവര്‍ പൊലീസ് സ്റ്റേഷന്‍ പിക്കറ്റു ചെയ്ത് പ്രതികരിക്കുകയും ചെയ്തു.


സമരം 67 ദിവസം പിന്നിട്ടപ്പോള്‍ പൊടുന്നനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗി മലക്കം മറിഞ്ഞു. അതോടെ ട്രേഡ് യൂണിയനുകള്‍ക്ക് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടിവന്നു. സമരം ഒറ്റികൊടുക്കാന്‍ കോണ്‍ഗ്രസ് തുനിഞ്ഞതിനു പിന്നിലും വലിയ പണമിടപാടുകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ആസന്നമായിരുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലും ചെന്നൈയിലും ഫാക്ടറിയുളള കമ്പനിയുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. കോണ്‍ഗ്രസ് പിറകില്‍ നിന്നു കുത്തിയതോടെ ഒത്തുതീര്‍പ്പല്ലാതെ തൊഴിലാളികള്‍ക്കു വേറെ വഴിയുണ്ടായിരുന്നു. രണ്ടുമാസത്തെ മുന്‍കൂര്‍ ശമ്പളം വാങ്ങി സമരം അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതിയുടെ വിധിയും വന്നു.


തൊഴിലാളികളെ പാട്ടിലാക്കാന്‍ കമ്പനിയില്‍ അവര്‍ക്ക് ഓഹരിപങ്കാളിത്തം വാഗ്ദാനം ചെയ്തു. സ്വകാര്യവത്കരണം കഴിഞ്ഞ് ആദ്യ ഒരുവര്‍ഷത്തിനുളളില്‍ ആരെയും പിരിച്ചുവിടില്ലെന്നും തൊഴില്‍സേനയുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിലവിലുളളതിനു സമാനമായ വിആര്‍എസ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും വാഗ്ദാനമുണ്ടായി. സേവനവേതന വ്യവസ്ഥകളില്‍ പലനീക്കുപോക്കുകള്‍ക്കും തൊഴിലാളികള്‍ തയ്യാറായി. പക്ഷേ, വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. അങ്ങനെ 2004 ജൂലൈ 22ന് ഐഎന്‍ടിയുസി ഒഴികെയുളള മറ്റെല്ലാ യൂണിയനും സംയുക്തമായി ഒരുദിവസത്തെ പണിമുടക്കു നടത്തി. ബാക്കിയുളള 49 ശതമാനം ഓഹരിയും സ്റ്റെര്‍ലൈറ്റ് കൈയടക്കി.


വേദാന്തയ്‌ക്കെതിരെ അന്തര്‍ദ്ദേശീയ പ്രതിഷേധം
വേദാന്തയുടെ ബോക്‌സൈറ്റ് ഖനനം സൃഷ്ടിച്ച നിര്‍ബന്ധിത പലായനവും ചെറുത്തുനില്‍പ്പിനെതിരെ നടന്ന പൊലീസ് വെടിവെപ്പും അപകടങ്ങളും പരിക്കുകളും രോഗങ്ങളും നൂറുകണക്കിന് ആദിവാസികളുടെ മരണത്തിനു വഴിവെച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ വേരോടെ പറിച്ചെറിഞ്ഞും പരിസ്ഥിതി തകര്‍ത്തും കുടിവെളളം ദുഷിപ്പിച്ചും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും ആയിരക്കണക്കിന് കുടുംബങ്ങളെ നിരന്തരമായ പട്ടിണിയിലേയ്ക്കു തളളിയിട്ടുമാണ് അനില്‍ അഗര്‍വാള്‍ ശതകോടീശ്വരപ്പട്ടികയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറുന്നത്. വേദാന്തയെ വളര്‍ത്തുകയും അവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത സര്‍ക്കാരിനു പോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത തോതിലേയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറി.



· ഒഡീഷയിലെ ഡോംഗ്രിയ കോന്‍ധ് ആദിവാസി സമൂഹം പവിത്രമെന്നു കരുതുന്ന നിയാംഗിരി മലനിരകളിലെ ഖനനത്തിനെതിരെ ശക്തമായ ആദിവാസി പ്രക്ഷോഭം ഉണ്ടായി.പൂര്‍വഘട്ടത്തിലെ പ്രധാന വന്യജീവി സങ്കേതവും വംശധാര നന്ദിയുടെയും പല അരുവികളുടെയും ഉത്ഭവകേന്ദ്രം കൂടിയാണ് നിയാംഗിരി കുന്നുകള്‍. ഇവിടുത്തെ ഖനനം നിര്‍ത്തിവെയ്ക്കാന്‍ 2010 ആഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് ഉത്തരവിടേണ്ടി വന്നു.
· ലാഞ്ചിഗഡിലെ അലൂമിന റിഫൈനറി വിപുലീകരിക്കാന്‍ വേദാന്ത വന്‍തോതില്‍ വനനശീകരണം നടത്തി. റിഫൈനറി കയ്യടക്കിയ മൂന്നേക്കറോളം ഭൂമി, യഥാര്‍ത്ഥത്തില്‍ ആദിവാസികളുടേതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി. ഭൂമി കയ്യേറിയതിന് വേദാന്തയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. വേദാന്തയുടെ ഭൂമി കയ്യേറ്റം ഇതാദ്യമായാണ് 'ഔദ്യോഗികമായി' തെളിയിക്കപ്പെടുന്നത്.
· 2011 ഏപ്രില്‍ അഞ്ചിനും മെയ് 16നും ഫാക്ടറിയിലെ വിഷമാലിന്യശേഖരം രണ്ടുവട്ടം തകര്‍ന്ന് വന്‍സധാരാ നദി ചുവന്ന ചെളി കലര്‍ന്ന് മലിനമായി. 2008ലും ഇതു സംഭവിച്ചിരുന്നു. തടയണ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ഒഡീഷ മലിനീകരണ നിയന്ത്രണബോര്‍ഡ് 2008 ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
· പൂരിയില്‍ ആയിരക്കണക്കിന് ഭൂമി കയ്യേറി വേദാന്ത യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അഗര്‍വാളിനു മോഹമുദിച്ചു. തട്ടിച്ചും ഭീഷണിപ്പെടുത്തിയും കയ്യടക്കിയ ഭൂമി മുഴുവന്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കു തിരികെ നല്‍കാന്‍ 2010ല്‍ ഒഢീഷ ഹൈക്കോടതി ഉത്തരവിട്ടു.
· ഛാര്‍സുഡുഗ (ഛത്തീസ്ഗഡ്)യിലെ ലോഹമുരുക്കുശാല സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തി. ഒരനുമതിയുമില്ലാതെയാണ് അഞ്ചുലക്ഷം ടണ്‍ ശേഷിയുളള ഫാക്ടറിയും ഒമ്പത് പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നത്. വായുവും വെളളവും ആകാവുന്നതിന്റെ പരമാവധി മലിനമാക്കുകയും ചെയ്യുന്നുണ്ട്.
· ഗോവയിലെ അഡ്‌വാല്‍പാള്‍ ഗ്രാമത്തില്‍ ഖനിയിലെ മാലിന്യങ്ങള്‍ കൂമ്പാരമായി നിക്ഷേപിച്ചു. കോരിച്ചൊരിഞ്ഞ പേമാരിയില്‍ ഈ മാലിന്യക്കൂന 2010 ജൂണ്‍ 6ന് പൊട്ടിയൊഴുകി. ടണ്‍ കണക്കിന് മാലിന്യം അടുത്തുളള നദിയിലേയ്ക്ക് കുത്തിയൊലിച്ച് വന്‍വെളളപ്പൊക്കമുണ്ടായി. നിയമവിരുദ്ധമായാണ് അഡ്‌വാല്‍പാളില്‍ കമ്പനി മാലിന്യനിക്ഷേപം നടത്തുന്നത് എന്ന 2009 നവംബറിലെ ബോംബേ ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പരിസ്ഥിതി ദുരന്തം.
· പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൂത്തുക്കുടിയിലെ കോപ്പര്‍ സംസ്‌ക്കരണശാലയിലെ ഉല്‍പാദനം നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. കമ്പനിമാലിന്യങ്ങള്‍ തദ്ദേശവാസികള്‍ക്കു സൃഷ്ടിച്ച ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു കോടതിവിധി. എന്നാല്‍ ഈ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും തകിടംമറിഞ്ഞു.
· ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വേദാന്ത സൃഷ്ടിച്ച പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു കുപ്രസിദ്ധിയുണ്ട്. സാമ്പിയയിലെ കോങ്കോള കോപ്പര്‍ മൈന്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളൊഴുക്കി കേഫൂ നദി മലിനമാക്കിയതിന് കോടതിയില്‍ നിന്നും കമ്പനിയ്ക്ക് പിഴ ശിക്ഷ ലഭിച്ചു.
· കോര്‍ബയിലെ ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നുവീണ് 40 തൊഴിലാളികള്‍ മരിച്ചതും വേദാന്ത സൃഷ്ടിച്ച കൂട്ടക്കുരുതിയാണ്. അനധികൃതമായി സര്‍ക്കാര്‍ വനഭൂമിയിലായിരുന്നു ചമ്മിനി നിര്‍മ്മാണം. എന്‍ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടുപ്രകാരം ''അശ്രദ്ധവും ദുര്‍ബലവുമായ നിര്‍മ്മാണം, കോണ്‍ക്രീറ്റു തൂണുകളുടെ നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മ, കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ തയ്യാറാക്കിയതിലെ അപാകം'' എന്നുതുടങ്ങിയ നിര്‍മ്മാണത്തിലെ പിഴവുകളായിരുന്നു അപകടത്തിനു കാരണം.
 · 'സ്വകാര്യവത്കരണം തൊഴിലാളികളുടെ മേല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ബാല്‍ക്കോയെക്കുറിച്ചൊരു പഠനം' എന്ന് വി. വി. ഗിരി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വിആര്‍എസ് എടുക്കുന്നതിന് തൊഴിലാളികളുടെ മേല്‍ നടത്തിയ നാനാവിധ സമ്മര്‍ദ്ദങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ബാല്‍ക്കോ ടൗണ്‍ഷിപ്പിലെ സ്‌ക്കൂള്‍ ഒരു ഗോഡൗണാക്കി മാറ്റി. പ്രാദേശിക വികസനത്തിനു പോലും സ്വകാര്യവത്കരണം തിരിച്ചടിയായി.
പ്രകൃതിയോടും മനുഷ്യനോടുമുളള വേദാന്തയുടെ ഈ ക്രൂരത, പ്രത്യേകിച്ച്, നിയാംഗിരി മലനിരകളിലെ ആദിവാസികള്‍ നേരിടുന്ന വംശനാശഭീഷണി, അന്തര്‍ദ്ദേശീയ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. അംനസ്റ്റി ഇന്റര്‍നാഷണല്‍, സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ വേദാന്തയുടെ മനുഷ്യാവകാശലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ചു. വേദാന്തയുടെ പ്രവര്‍ത്തനശൈലിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ഇതേ തീരുമാനം കൈക്കൊണ്ടു. വേദാന്തയുടെ പാരിസ്ഥിതിക മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഇന്നൊരു അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്കിംഗ് നിലവിലുണ്ട്.


പ്രതിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍
ദേശീയവും അന്തര്‍ദ്ദേശീയവുമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തെല്ലും വകവെയ്ക്കാതെ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരണ നയം മുന്നോട്ടു കൊണ്ടുപോയി. 9 കമ്പനികളും 19 ഹോട്ടലുകളും അവരുടെ കാലത്ത് വിറ്റുതുലച്ചു. ഓരോന്നിനെതിരെയും ബാല്‍ക്കോയുടെ കാര്യത്തിലെന്നപോലെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളെല്ലാം സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ ഏറെക്കുറെ ശരിവെയ്ക്കുകയും ചെയ്തു. അവ ഓരോന്നുമെടുത്തു പരിശോധിക്കുന്നില്ല. നവാഗതരെന്നോ പഴമക്കാരെന്നോ ഭേദമില്ലാതെ കോര്‍പറേറ്റുകള്‍ ബിജെപി നയത്തിന്റെ ഗുണം നുകര്‍ന്നു. അതില്‍പ്രധാനമായിരുന്നു ടാറ്റ ഗ്രൂപ്പു കൈയടക്കിയ നേട്ടം.


ടാറ്റയാണ് വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് എന്ന ടെലികോം കമ്പനി വാങ്ങിയത്. ഇന്ത്യയിലെ എല്ലാ വിദേശ ടെലികോം ഇടപാടുകളുടെയും കുത്തക വിഎസ്എന്‍എല്ലിനായിരുന്നു. ഡബ്യൂടിഒ കരാറിന്റെ ഭാഗമായി 2004ല്‍ ഈ കുത്തക അവസാനിപ്പിക്കേണ്ടിയിരുന്നു. ബിജെപി സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പേ തന്നെ ഈ തീരുമാനം നടപ്പാക്കി. ഇതിന്റെ ഭാഗമായി വിഎസ്എന്‍എല്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു. 2000 മാര്‍ച്ചില്‍ 285 കോടി രൂപയായിരുന്നു വിഎസ്എന്‍എല്ലിന്റെ ഓഹരി മൂലധനം. പക്ഷേ, ഓഹരികളുടെ കമ്പോളവില പതിനായിരം കോടി വരുമായിരുന്നു. കരുതല്‍ ശേഖരമായ 6000 കോടി രൂപ പണമായി കമ്പനിയുടെ പക്കലുണ്ടായിരുന്നു. 

ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം, വിനിയോഗിക്കപ്പെടാത്ത മിച്ചഭൂമിയായി 773 ഏക്കര്‍ സ്ഥലവുമുണ്ടായിരുന്നു. ഭൂമിയടക്കം എല്ലാ ആസ്തികളും കൂടി ഇരുപതിനായിരം കോടി രൂപ കമ്പനിയ്ക്ക് മതിപ്പുവില വരുമെന്നായിരുന്നു വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വകാര്യവത്കരണത്തിനു മുമ്പ് റിസര്‍വ് ഫണ്ടില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപ സര്‍ക്കാരടക്കം നിലവിലുളള ഓഹരിയുടമകള്‍ക്ക് വിഎസ്എന്‍എല്‍ നല്‍കി.
1400 കോടി രൂപയ്ക്കാണ് സര്‍ക്കാരില്‍ നിന്ന് 25 ശതമാനം ഷെയറും മാനേജ്‌മെന്റ് അവകാശവും ടാറ്റ വാങ്ങിയത്. മറ്റൊരു 20 ശതമാനം 1100 കോടി രൂപയ്ക്ക് ഓഹരിക്കമ്പോളത്തില്‍ നിന്ന് ടാറ്റ കൈക്കലാക്കി. ഇതോടെ കമ്പനി പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലായി. അങ്ങനെ 2500 കോടി രൂപ മുടക്കി ഏതാണ്ട് 15,000 കോടി രൂപയുടെ ആസ്തികളുടെ നിയന്ത്രണം ടാറ്റ ഏറ്റെടുത്തു. റിസര്‍വ് ഫണ്ടില്‍ നിന്ന് 1200 കോടി രൂപ ചെലവിട്ട് ടാറ്റയുടെ മറ്റൊരു കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ഷെയറുകള്‍ വാങ്ങാനായിരുന്നു പുതിയ കമ്പനിയുടെ ബോര്‍ഡിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. മുടക്കിയ പണത്തിന്റെ പകുതി അങ്ങനെ പിറ്റേന്നു തന്നെ ടാറ്റയുടെ കൈവശം എത്തിച്ചേര്‍ന്നു. ടാറ്റ അങ്ങനെ ചുളുവിലയ്ക്ക് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ കുത്തകകളിലൊന്നായി.


വിറ്റഴിക്കപ്പെട്ട ഓരോ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സമാനമായ കഥകള്‍ പറയാനുണ്ടാവും. ഒമ്പതു പൊതുമേഖലാ കമ്പനികള്‍ വിറ്റതിന്റെ ഭാഗമായി സര്‍ക്കാരിന് 5544 കോടി രൂപ കിട്ടി. ഇതില്‍ നിന്ന് 1169 കോടി രൂപ പുതിയ ഉടമസ്ഥന്മാര്‍ക്കു തന്നെ കരാറിന്റെ ഗുണവിശേഷം കൊണ്ടു തിരിച്ചു നല്‍കേണ്ടിവന്നു. ഈ കമ്പനികളുടെ ആസ്തികളാകട്ടെ, 35-40,000 കോടി രൂപയെങ്കിലും വരുമെന്നാണ് മതിപ്പുകണക്ക്. 2005ലെയും 2006ലെയും സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടുകളും ഇവയുമായി ബന്ധപ്പെട്ട അഴിമതിയും സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാണ്: കമ്പനികളുടെ ഭാവി വരുമാനസാധ്യതകള്‍ കുറച്ചു കാണിക്കുക, ആസ്തികളുടെ യഥാര്‍ത്ഥവില കണക്കിലെടുക്കാതിരിക്കുക, മിച്ചഭൂമി ചുളുവിലയ്ക്കു കൈമാറുക, ടെന്‍ഡറുകളില്‍ ഒത്തുകളിച്ച് മത്സരസാധ്യത അട്ടിമറിക്കുക, സ്വകാര്യവത്കരണത്തിനു നിയോഗിച്ച കണ്‍സള്‍ട്ടന്റുമാരെ ക്രമരഹിതമായി നിയമിക്കുക. ഇങ്ങനെപോകുന്നു, ഓരോ കമ്പനിയുമായും ബന്ധപ്പെടുത്തി സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്ന ക്രമക്കേടുകളുടെ പട്ടിക.


ഇതിനു പുറമെയാണ് ഐടിഡിസിയുടെ പത്തൊമ്പതു ഹോട്ടലുകളുടെ വില്‍പന. ഹോട്ടല്‍വില്‍പനകളോരോന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. വാങ്ങിയവര്‍ പലരും മാസങ്ങള്‍ക്കുളളില്‍ മറിച്ചുവിറ്റ് ഭീമന്‍ ലാഭം കൊയ്തു. കോവളം ഹോട്ടലിന്റെ കഥ അറിയാത്ത മലയാളിയുണ്ടാവില്ല.


ബാല്‍ക്കോ സമരത്തിന് ഒരു പ്രത്യാഘാതവുമുണ്ടായില്ല എന്നു തോന്നിയേക്കാം. അതുശരിയല്ല. പ്രതിപക്ഷകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് ഈ സമരത്തില്‍ വഹിച്ച പങ്ക് സ്വകാര്യവത്കരണനയം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസിനു പിന്നീടു ബാധ്യതയായി. ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തില്‍ ഒരു പ്രധാന ഘടകം സ്വകാര്യവത്കരണത്തിന്റെ അഴിമതിക്കഥകളായിരുന്നു. അതുകൊണ്ട് യുപിഎ സര്‍ക്കാരിന് തത്കാലത്തേയ്ക്ക് ബിജെപി തുടങ്ങി വെച്ച 'തന്ത്രപരമായ വില്‍പന' വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. പൊതുമേഖലാ കമ്പനികള്‍ ഒറ്റയടിക്ക് സ്വകാര്യസംരംഭകര്‍ക്കു കൈമാറുന്നതിനു പകരം നരസിംഹറാവുവിന്റെ കാലത്തെന്നപോലെ ഷെയറുകളുടെ ചില്ലറവില്‍പന എന്ന തന്ത്രം അവര്‍ സ്വീകരിച്ചു. ഇന്തോ-ജപ്പാന്‍ സംയുക്തസംരംഭമായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഓഹരികള്‍ 2005-06ലും 2007-08ലുമായി ഏതാണ്ട് 4000 കോടി രൂപയ്ക്ക് സുസുക്കിയ്ക്ക് വിറ്റതാണ് ഒരപവാദം. 2004-05ല്‍ എന്‍ടിപിസി, ഒഎന്‍ജിസി, ഐപിസിഎല്‍ എന്നിവയുടെ ഓഹരിവിറ്റ് 2800 കോടി രൂപ സമാഹരിച്ചു. ഇതിനുപുറത്ത് ഒരു ഓഹരിവില്‍പനയും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്നില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ കൂടി ഫലമായിരുന്നു ഇത്.


എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓഹരികളുടെ ചില്ലറവില്‍പന തകൃതിയായി പുനരാരംഭിച്ചു. 2009-10ല്‍ 4250 കോടി രൂപയും 2010-11ല്‍ ---- കോടി രൂപയുമാണ് ഇതിലൂടെ സമാഹരിച്ചത്. ഓഹരികളുടെ ചില്ലറ വില്‍പന ഒരൂ ടൈംബോംബാണ്. നവരത്‌ന കമ്പനികള്‍ അടക്കമുളള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി 51 ശതമാനത്തിലേയ്ക്കു കുറയ്ക്കുകയാണ് ലക്ഷ്യം. പിന്നെയും താഴേയ്ക്കുളള പതനം പൊടുന്നനെയായിരിക്കും.


അന്ന് ബിജെപി, ഇന്ന് കോണ്‍ഗ്രസ്
പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനമാണ് ഇന്ന് വേദാന്ത. അലൂമിനിയം, ചെമ്പ്, ഇരുമ്പ് ഖനനത്തില്‍ തൃപ്തിപ്പെടാതെ എണ്ണ മേഖലയും അവര്‍ കൈയടക്കാനൊരുങ്ങുന്നു. ഭീമന്‍ വൈദ്യുതി നിലയങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ വലിയ വിമര്‍ശകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗാണ് ഇന്ന് വേദാന്തയെ എണ്ണ മേഖലയിലേയ്ക്ക് കൈപിടിച്ചാനയിക്കുന്നത്.


ഖനനത്തിനും ഒഎന്‍ജിസിയും കേണ്‍സ് ഗ്രൂപ്പും കൂടിയുളള സംയുക്തസംരംഭത്തിന്റേതാണ് ബാമര്‍ എണ്ണപ്രദേശത്തെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനും ഉളള അവകാശം. 58 ശതമാനം ഓഹരി കേണ്‍സിനും 42 ശതമാനം ഒഎന്‍ജിസിയ്ക്കുമാണ്. ഇവിടെ ഇപ്പോള്‍ -- ബാരല്‍ എണ്ണ ഒരു ദിവസം കുഴിച്ചെടുക്കുന്നു. എണ്ണ ഖനനം ചെയ്യാന്‍ തുടങ്ങിയതോടെ സംയുക്തസംരംഭ കരാറിലെ വലിയൊരു പാളിച്ച വ്യക്തമായി. കുഴിച്ചെടുക്കുന്ന എണ്ണയുടെ മേലുളള റോയല്‍റ്റിയും സെസും പൂര്‍ണമായും നല്‍കാനുളള ബാധ്യത കരാര്‍ പ്രകാരം ഒഎന്‍ജിസിയുടെ തലയിലാണ്. ഈ വ്യവസ്ഥ മൂലം ഇതുവരെ 12000 കോടിയാണ് ഒഎന്‍ജിസി അധികമായി ചെലവഴിച്ചത്. പക്ഷേ, ഉത്തരവാദികളായ ഉദ്യോഗസ്ഥരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല.


600 കോടി ബാരലിന്റെ എണ്ണ ശേഖരമുണ്ട്, ബാമര്‍ മേഖലയില്‍. ഇന്നത്തെ നിലയില്‍ ഏതാണ്ട് 30 ലക്ഷം കോടി മൂല്യമുളള സമ്പത്ത്. ഇതാണ് വെറും 35000 കോടി രൂപയ്ക്ക് കേണ്‍സ് കമ്പനി വേദാന്തയ്ക്കു കൈമാറുന്നത്. കേണ്‍സ് തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നുവെങ്കില്‍ ഉടമ്പടി പ്രകാരം വാങ്ങാനുളള ആദ്യഅവകാശം ഒഎന്‍ജിസിക്കാണ്. ഒഎന്‍ജിസിയ്ക്കു താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് കേണ്‍സ് ഓഹരി വിറ്റേ തീരൂ. ഏതാനും ആയിരം കോടി രൂപ മുടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ (ഇതു ഖജനാവില്‍ നിന്നു മുടക്കേണ്ട, ഒഎന്‍ജിസിയ്ക്കു കമ്പോളത്തില്‍ നിന്നു സ്വരൂപിക്കാവുന്നതേയുളളൂ) ഈ എണ്ണശേഖരം വീണ്ടും രാജ്യത്തിന്റെ സ്വത്താകും. എന്നാല്‍ ഈ അക്ഷയഖനി വേദാന്തയ്ക്കിരിക്കട്ടെ എന്നു തീരുമാനിക്കുകയായിരുന്നു, മന്‍മോഹന്‍ സിംഗ്.


ഈ ഓഹരിവില്‍പനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒഎന്‍ജിസി തടസമുന്നയിക്കുകയും ചെയ്തു. 2010 മുതല്‍ ഒരു വര്‍ഷത്തോളം ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായി തുടര്‍ന്നു. അപ്പോഴാണ് സുപ്രധാനമായ ഒരു ഫോണ്‍കോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തേടിയെത്തി. വിളിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാല്‍ ഡേവിഡ് കാമറൂണ്‍. കേണ്‍സിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആവശ്യം. രണ്ടുകമ്പനികളും ബ്രിട്ടനിലാണല്ലോ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കാമറൂണിന്റെ ഈ ആവശ്യം ബ്രിട്ടനിലും പ്രതിഷേധമുയര്‍ത്തി. ''വേദാന്തയ്ക്ക് എണ്ണ നല്‍കുന്നത് പൊളിക്കൂ'' (ളീശഹ ്‌ലറമിമേ ീശഹ) എന്ന മുദ്രാവാക്യം മുഴക്കി എഡിന്‍ബെര്‍ഗില്‍ കേണ്‍സിന്റെ ആസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വേദാന്തയെപ്പോലെ പരിസ്ഥിതിദ്രോഹത്തില്‍ റെക്കോഡുളള കമ്പനിയ്ക്ക് ജൈവവൈവിദ്ധ്യത്തിന് ഏറ്റവും സമ്പന്നമായ ശ്രീലങ്കയിലെ കടല്‍ത്തീരത്തെ കോറല്‍ പ്രദേശങ്ങളില്‍ എണ്ണ ഖനന പര്യവേഷണത്തിന് അനുവാദം നല്‍കുന്നതിനെ എതിര്‍ത്ത് പരിസ്ഥിതി പ്രസ്ഥാനക്കാരും രംഗത്തിറങ്ങി. പക്ഷേ, ഡേവിഡ് കാമറൂണിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാന്‍ മന്‍മോഹന്‍ സിംഗിനു കഴിയുമായിരുന്നില്ല.


വേദാന്തയുടെ പുതിയ കൊളളയുടെ പൂര്‍ണരൂപം ലഭിക്കണമെങ്കില്‍ കേണ്‍സ് കമ്പനിയ്ക്ക് നല്‍കിയ പണം എങ്ങനെ സമാഹരിച്ചു എന്നറിയണം. ഗോവയില്‍ വേദാന്ത പാട്ടത്തിനെടുത്ത ഒരു ഇരുമ്പു ഖനിയുണ്ട്. ഖനിയിലെ ഇരുമ്പ് ശേഖരത്തിന്റെ മതിപ്പുവില രണ്ടുലക്ഷം കോടി വരും. ഇതുപണയപ്പെടുത്തി വേദാന്ത ഇന്ത്യയില്‍ നിന്നുതന്നെ പണം സമാഹരിച്ചു. ഖനി രാജ്യത്തിന്റെ പൊതുസ്വത്താണ്. അത് വേദാന്തയ്ക്കു പാട്ടത്തിനു കൊടുത്തതാണ്. രാജ്യത്തിന്റെ പൊതുസ്വത്ത്, സ്വന്തം സ്വകാര്യസ്വത്തുപോലെ വേദാന്ത പണയപ്പെടുത്തി. ഒരു നിയമവും അതിനവര്‍ക്കു തടസമായില്ല. രാജ്യത്തിന്റെ പൊതുസ്വത്തു പണയപ്പെടുത്തി, മറ്റൊരു പൊതുസ്വത്ത് എന്നേന്നേയ്ക്കുമായി വേദാന്ത കൈക്കലാക്കുന്നു. ബാമര്‍ ഖനിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ ഇന്ത്യയുടെ എണ്ണയുല്‍പ്പാദനത്തിന്റെ 25 ശതമാനം വരുമെന്നോര്‍ക്കുക.


ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ ആദ്യകാലത്ത് രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത് രാജ്യം മറന്നിട്ടില്ല. ''ഈ രീതിയിലുളള സ്വകാര്യവത്കരണവും ഓഹരിവിറ്റഴിക്കലും ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കാണ് നയിക്കുന്നത്'' എന്നു മുന്നറിയിപ്പു നല്‍കിയ അതേ മന്‍മോഹന്‍ സിംഗ് ബാല്‍ക്കോ കൊളളയുടെ എത്രയോ മടങ്ങു വലിപ്പമുളള മറ്റൊരു കൊളളയുടെ പരികര്‍മ്മിയാകുന്നു. അണ്ണാ ഹസാരെയും സംഘവും സമരം പിന്‍വലിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ് സാക്ഷാല്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായുളള മന്ത്രിതല ഉപസമിതി കേണ്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കാന്‍ അനുവാദം നല്‍കിയത്. അഴിമതി വിഷയത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് ഏറ്റവും പ്രതിരോധത്തിലായിരുന്ന വേളയില്‍ പോലും രാജ്യതാല്‍പര്യം ബലികഴിച്ചു കൊണ്ട് വേദാന്തയ്ക്കനുകൂലമായ തീരുമാനമെടുക്കണമെങ്കില്‍ രാഷ്ട്രീയനേതൃത്വത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന നീരാളിക്കൈകളുടെ കരുത്ത് നമുക്കൂഹിക്കാം. പക്ഷേ, അഴിമതി വിരുദ്ധ സമരക്കാരുടെയൊന്നും കണ്ണില്‍ ഇതുപെട്ടില്ല. ഒരു മലയാളമാധ്യമത്തിലും ഇതൊന്നും ചര്‍ച്ചയുമായില്ല. 


ഒന്നാം അധ്യായം - ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...