Monday, April 6, 2020

ബന്തവസ്സായ ജനങ്ങൾക്കുള്ള അടിയന്തരസഹായം

ധന വിചാരം, മാതൃഭൂമി, മാർച്ച് 26, 2020

രണ്ടാഴ്ചകൊണ്ട് ലോകം എങ്ങനെ മാറി! കഴിഞ്ഞ ലേഖനത്തിൽ ഉദ്ധരിച്ച ഏറ്റവും അശുഭപ്രവചനം ഒ.ഇ.സി.ഡി.യുടേതായിരുന്നു. ആഗോള ഉത്പാദനവർധന 2020-ൽ 2.4 ശതമാനമായി കുറയുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ഉത്‌പാദനം വർധിക്കും. എന്നാൽ, വളരെ പതുക്കെ മാത്രം. ഇപ്പോഴതല്ല സ്ഥിതി. ലോക ഉത്പാദനം വർധിക്കുകയില്ലെന്നുമാത്രമല്ല, ഒരു ശതമാനത്തിലേറെ കേവലമായി കുറയുമെന്നുമാണ് ഇന്നലെ മോർഗൻ സ്റ്റാൻലി പ്രവചിച്ചത്. അമേരിക്കയിൽ ഈ പാദത്തിൽ ഉത്‌പാദനം 24-30 ശതമാനം ഇടിയും. അമേരിക്കൻ ചരിത്രത്തിൽ ഇതുപോലെ ഉത്പാദനം പൊടുന്നനെ ഇടിഞ്ഞ അനുഭവം ഉണ്ടാവില്ല.

സാധാരണ ഫ്ളൂകൊണ്ട് വർഷംതോറും നാൽപ്പതിനായിരത്തോളം ആളുകൾ അമേരിക്കയിൽ മരിക്കുന്നുണ്ടെന്നും അതുകൊണ്ട് സമ്പദ്ഘടന തകർന്നിട്ടുണ്ടോ എന്നൊക്കെ പരിഹസിച്ചുനടക്കുകയായിരുന്നു രണ്ടാഴ്ച മുമ്പുവരെ ട്രംപ്. ഇന്നദ്ദേഹം 150 ലക്ഷം കോടിരൂപയുടെ രക്ഷാപാക്കേജുമായി ഇറങ്ങിയിരിക്കയാണ്.

സാമ്പത്തികമാന്ദ്യങ്ങൾ മുതലാളിത്തത്തിന് പുത്തരിയല്ല. വരുമാനത്തിലും ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാവുന്ന ഇടിവ് ഒരു ചുഴിയിലെന്നപോലെ സമ്പദ്ഘടനയെ താഴേക്ക്‌ കൊണ്ടുപോകും. എന്നാലും തകർച്ചയുടെ നെല്ലിപ്പടിയിലെത്താൻ മാസങ്ങളെടുക്കും. പക്ഷേ, കൊറോണയുണ്ടാക്കിയ തകർച്ച അങ്ങനെയല്ല. ഇന്ത്യയുടെ അനുഭവം നോക്കൂ. ഒറ്റദിവസം കൊണ്ടല്ലേ സമ്പദ്ഘടന ബന്തവസ്സായത്. ഫാക്ടറികളും കച്ചവടവും കൃഷിപ്പണിപോലും നിലച്ചു. ആളുകൾ വീട്ടിലിരിപ്പായി. ഉത്‌പാദനം നിശ്ചലമായി. ഇതാണ് കൊറോണ വൈറസ് സാമൂഹികവ്യാപനത്തിലേക്ക്‌ നീങ്ങിയാൽ ഉണ്ടാവുന്ന സ്ഥിതി. പകർച്ചവ്യാധി പ്രതിരോധനടപടികളും സമൂലമായ ഉത്‌പാദനത്തകർച്ചയിലേക്ക്‌ നയിക്കാം.

ഈ ഘട്ടത്തിൽ രാജ്യത്തെ ലോക്ഡൗൺ ചെയ്ത പ്രധാനമന്ത്രിയുടെ തീരുമാനം ഉചിതംതന്നെ; മറ്റുമാർഗമില്ല. ഗോമൂത്രചികിത്സയോ വേനൽച്ചൂടോ ആൾക്കൂട്ടപൂജയോ രക്ഷതരില്ലെന്ന തിരിച്ചറിവുണ്ടാക്കുക വലിയ കാര്യമാണ്. പക്ഷേ, മൂന്നാഴ്ച പണിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്ന പാവങ്ങൾക്ക് ഭക്ഷണമെങ്കിലും കൃത്യമായി എത്തിക്കാൻ ഒരു പരിപാടി വേണ്ടതല്ലേ എന്നായിരുന്നു എന്നെപ്പോലുള്ളവർ ചോദിച്ചത്. അതിനുത്തരമായി  1.7 ലക്ഷം കോടി രൂപയുടെ ഉപജീവനപാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ലോകരാഷ്ട്രങ്ങളും ഇത് ചെയ്തുകൊണ്ടിരിക്കയാണ്, ട്രംപുപോലും! ട്രംപിന്റെ പേരുപറയാൻ ഒരു കാരണമുണ്ട്. ജനങ്ങൾക്ക് സബ്‌സിഡി നൽകുന്നത് അദ്ദേഹത്തിന് ചതുർഥിയായിരുന്നു. എന്നാൽ, ഇത്തരം സഹായധനങ്ങൾക്കെതിരേ ഈ ഘട്ടത്തിൽപ്പോലും ട്രംപിന്റെ കടുത്ത അനുയായികൾ പ്രത്യയശാസ്ത്ര വിമർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

എന്തൊരു മറിമായം! അമേരിക്കയുടെ 150 ലക്ഷംകോടി രൂപയുടെ രക്ഷാപാക്കേജിന്റെ ഭാഗമായി ഓരോ പൗരനും 90,000 രൂപയും കുട്ടികൾക്ക് 38,000 രൂപവീതവും അക്കൗണ്ടിലിടുമെന്നാണ് പ്രഖ്യാപനം. ഹോങ്‌കോങ്ങും ഓരോ പൗരനും 90000 രൂപ പ്രഖ്യാപിച്ചു. വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്ന എല്ലാവരുടെയും ശമ്പളത്തിന്റെ 80 ശതമാനം നൽകാനാണ് ബ്രിട്ടന്റെ തീരുമാനം.


സംസ്ഥാനങ്ങളെ കരകയറ്റണം

സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങളുടേതാണ്. അടച്ചിടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങളും അടഞ്ഞിരിക്കയാണ്. കച്ചവടമില്ലെങ്കിൽ പിന്നെന്ത് ജി.എസ്.ടി.? മാസം ശരാശരി  3000 കോടി കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് 500 കോടി പ്രതീക്ഷിക്കാം. നഷ്ടപരിഹാരം തരാനുള്ള ഭാവം കേന്ദ്രസർക്കാരിനില്ല. ബിവറേജസിൽനിന്നുള്ള വരുമാനം ഏപ്രിലിൽ പൂജ്യമായിരിക്കും. മോട്ടോർവാഹന നികുതിയിൽ ഏപ്രിലിൽ ഇളവുനൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ വരുമാനവും ഏപ്രിലിൽ തുച്ഛമേ പ്രതീക്ഷിക്കുന്നുള്ളൂ. ലോട്ടറി ഇല്ല. കേന്ദ്രസർക്കാരിൽനിന്നുകിട്ടുന്ന നികുതിവിഹിതം കുത്തനെ ഇടിയാൻ പോവുകയാണ്. സാധാരണഗതിയിൽ കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഈ ഏപ്രിലിൽ കിട്ടില്ല. വായ്പയെടുക്കുന്നതെല്ലാം കുടിശ്ശികതീർക്കാനേ തികയൂ.

സംസ്ഥാനങ്ങൾ എന്തുചെയ്യും 

കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും ഇടിയുകയാണ്. പക്ഷേ, അവർക്ക് മറ്റുപല വരുമാനമാർഗങ്ങളുമുണ്ട്. റിസർവ്‌ ബാങ്കിന്റെ കരുതൽധനത്തിൽനിന്ന്‌ എടുക്കാം; പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാം. സംസ്ഥാനങ്ങൾ എന്തുചെയ്യും? അതുകൊണ്ട് അടിയന്തരമായി താഴെപ്പറയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം. ഒന്ന്: സംസ്ഥാനങ്ങളുടെ വായ്പപരിധി ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനത്തിൽനിന്ന്‌ നാലുശതമാനമാക്കണം. രണ്ട്: ജി.എസ്.ടി. നഷ്ടപരിഹാരത്തുക നൽകണം. മൂന്ന്: കേന്ദ്രാവിഷ്കൃതപദ്ധതികളുടെ സംസ്ഥാനവിഹിതം കുറയ്ക്കണം.

അവസാനമായി ഉത്തേജന പാക്കേജിന്റെ കാര്യമെടുക്കാം. കേരളം കുറച്ചുകൂടി ഉറച്ച അടിത്തറയിലാണ്. കിഫ്ബിവഴി നടപ്പാക്കുന്നതിന് തയ്യാറായിരിക്കുന്ന 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ എത്രയുംവേഗം സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ സമ്പദ്ഘടയ്ക്ക് അതൊരു വലിയ ഉത്തേജനമായിരിക്കും. കേന്ദ്രസർക്കാരിന്റെ പശ്ചാത്തലസൗകര്യപാക്കേജ് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. പകർച്ചവ്യാധി പ്രതിരോധത്തിൽ അത്യന്താപേക്ഷിതമായ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ഇലക്‌ട്രോണിക്സ് വ്യവസായത്തിനും ഇതിനകം 55,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ തിരിച്ചടി ഏറ്റവും കൂടുതൽ രൂക്ഷമായ ടൂറിസംമേഖല, കയറ്റുമതി ഇടിവും വിലത്തകർച്ചയും അഭിമുഖീകരിക്കുന്ന തുണിത്തരങ്ങൾ, നാണ്യവിളകൾ, സമുദ്രോത്‌പന്നങ്ങൾ, കയർ, കശുവണ്ടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പാക്കേജുകളുണ്ടാകണം. ലോക്ഡൗൺ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണല്ലോ നടപ്പാക്കുന്നത്. സാമ്പത്തികസഹായ ഉത്തേജകപാക്കേജും അതുപോലെ നടപ്പാക്കണം.

സംസ്ഥാന ധനമന്ത്രിമാരുമായുള്ള അടിയന്തരയോഗം പാർലമെന്റുകഴിഞ്ഞാൽ ഉടനെ വിളിക്കാമെന്നാണ് ഏറ്റിരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവുമടുത്തദിവസം ഒരു വീഡിയോ കോൺഫറൻസെങ്കിലും ഇക്കാര്യത്തിൽ വിളിച്ചുചേർത്ത് സംസ്ഥാനങ്ങളിലെ ധനപ്രതിസന്ധി ചർച്ചചെയ്യണം.

ധനകാര്യസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്‌  : കേരളമാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചുകൂട്ടി എല്ലാവായ്പയ്ക്കും ഒരു വർഷത്തേക്ക്‌ മൊറട്ടോറിയം ആവശ്യപ്പെട്ടത്. ബാങ്കുകൾ ഇതിന് സന്നദ്ധരാണെങ്കിലും റിസർവ് ബാങ്ക് ഒന്നും ഉരിയാടിയിട്ടില്ല.  ഏതായാലും ബാങ്കിതര മൈക്രോ ഫിനാൻസ് പിരിവ് പോലുള്ളവ സംസ്ഥാനസർക്കാർ നിർത്തിവെപ്പിച്ചിരിക്കയാണ്. 

മറ്റുരാജ്യങ്ങൾ സ്വീകരിക്കുന്ന ഉദാരമായ സമീപനത്തിന്റെ ഉദാഹരണമായി ബ്രിട്ടനിലെ ഫിനാൻഷ്യൽ കൺട്രോളർ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ചുവടെ നൽകുന്നു. 1. എല്ലാ തിരിച്ചടവുകൾക്കും മൂന്നുമാസത്തെ പേമെന്റ് ഹോളിഡേ 2. എല്ലാവിധ ജപ്തിനടപടികളും നിർത്തി 3. പ്രശ്നത്തിലായ വായ്പകൾ റീസ്ട്രക്ചർ ചെയ്യുന്നതിന് സ്കീമുകൾ  അമേരിക്കൻ ഫെഡറൽ റിസർവും ഇതുപോലൊരു അഡ്വൈസറി ഇറക്കിയിട്ടുണ്ട്. ഇന്ത്യൻ റിസർവ്‌ ബാങ്ക് എന്നാണ് ഉറക്കമുണരുക?

കേന്ദ്രസർക്കാരിന്‌ പരിഗണിക്കാവുന്ന കാര്യങ്ങൾ  ഇപ്പോൾ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ഘടകങ്ങൾക്കുപുറമേ താഴെപറയുന്ന കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതാണ്. 

1. സൗജന്യകിറ്റുകൾ ലഭ്യമാക്കാനുള്ള നടപടി കേരളം ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. അതിന്‌ സഹായകമാണ് കേന്ദ്രപ്രഖ്യാപനം. പക്ഷേ, തീവ്രഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് കൂടുതൽ ധാന്യം അനുവദിക്കാൻ തയ്യാറാകണം. ഏപ്രിലിൽ പതിനഞ്ചുകിലോ കിറ്റുനൽകാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്.

2. സാർവത്രികപെൻഷൻ ഏർപ്പെടുത്തുക. പെൻഷൻതുക 1000 രൂപയാക്കണം. കേരളം, പെൻഷൻവഴി 55 ലക്ഷം ആളുകൾക്ക് 7200 രൂപവീതം നൽകുകയാണ്. സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കുന്നതിനുള്ള ഏറ്റവുംനല്ല മാർഗം ഇതാണ്. പ്രധാൻമന്ത്രി കൃഷിയോജനയിൽ അല്ലെങ്കിലും ആറായിരം രൂപയാണ് വർഷത്തിൽ നൽകുന്നത്. അതിൽ ഏപ്രിലിലെ രണ്ടായിരംരൂപ നൽകുന്നത് ഒരു അധികസഹായമല്ല.

3. തൊഴിലുറപ്പുകൂലി 20 രൂപ വർധിക്കുന്നത് സ്വാഗതാർഹമാണ്. ഇതുപക്ഷേ, ഏപ്രിൽമുതൽ നടപ്പാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നതാണ്. കൂലി അമ്പതുരൂപയും പ്രവൃത്തിദിനങ്ങൾ നൂറ്റമ്പതുമായി ഉയർത്തണമെന്നതായിരുന്നു നമ്മുടെ ആവശ്യം. തൊഴിലുറപ്പുകൂലിയുടെ അഡ്വാൻസായി ഇവരുടെ അക്കൗണ്ടിലേക്ക്‌ ഫെബ്രുവരിയിലെ തൊഴിലുറപ്പുകൂലി നൽകണം. ഇങ്ങനെ നൽകുന്നതുകൊണ്ട് ഒരു അധിക സാമ്പത്തികഭാരവുമില്ല. ഒരു വർഷംകൊണ്ട് ഈ അഡ്വാൻസ് തിരിച്ചുപിടിക്കാവുന്നതാണ്.

4. വീട്ടിൽ അടച്ചിരിക്കുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണം. മൂന്നുമാസത്തേക്ക്‌ ഇപ്പോൾ പ്രഖ്യാപിച്ച ഇൻഷുറൻസ് അപര്യാപ്തമാണ്.

5. ഇ.പി.എഫ്. പെൻഷൻ കോൺട്രിബ്യൂഷൻ 15,000 രൂപയുടെ പരിധിവെച്ചിരിക്കുന്നതുമൂലം ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കില്ല.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...