Showing posts with label ഉമ്മന്‍ചാണ്ടി. Show all posts
Showing posts with label ഉമ്മന്‍ചാണ്ടി. Show all posts

Monday, July 15, 2013

എന്തുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നു?


സോളാര്‍ തട്ടിപ്പില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അവിതര്‍ക്കിതമായി തെളിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ടെന്നി ജോപ്പന്‍ ഈ കേസിലെ മൂന്നാം പ്രതിയായി പത്തനംതിട്ട ജയിലിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ നിര്‍ണായക ജോലികള്‍ വഹിച്ചിരുന്ന ജിക്കുമോന്‍, നിഴലായി ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ സലീംരാജ് എന്നിവര്‍ക്കൊക്കെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനാകേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു. അക്കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വാദം അദ്ദേഹം മനസറിഞ്ഞ് ഒരു കുറ്റവും ചെയ്തിട്ടില്ല; അദ്ദേഹത്തിന് നേരിട്ടൊരു പങ്കുമില്ല, അദ്ദേഹമറിയാതെയാണ് ഈ തട്ടിപ്പെല്ലാം നടന്നത്. 

ആദ്യം തന്നെ പറയട്ടെ, മനസറിഞ്ഞുകൊണ്ടാണോ മനസറിയാതെയാണോ കുറ്റം ചെയ്തത് എന്നത് നിയമത്തിന്റെ മുന്നില്‍ പരിഗണനാര്‍ഹമല്ല. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്‌നം. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നാണ് ഇതുവരെയുളള സൂചനകളും തെളിവുകളും വിരല്‍ചൂണ്ടുന്നത്. 


ഒന്ന്) മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അനുചരന്മാരുമായി തട്ടിപ്പിന്റെ സൂത്രധാരി സരിത എസ് നായര്‍ക്ക് ഉറ്റബന്ധമുണ്ട് എന്നു തെളിയിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കൈരളി - പീപ്പിള്‍ പുറത്തുവിട്ടതോടെയാണല്ലോ വിവാദം ആരംഭിച്ചത്. സരിതയുടെ ഫോണ്‍വിവരങ്ങള്‍ പോലീസാണ് ശേഖരിച്ചത്. സരിതയുടെ അറസ്റ്റു രേഖപ്പെടുത്തിയത് ജൂണ്‍ 3ന്. രേഖകള്‍ പുറത്തുവന്നത് ജൂണ്‍ 13നും. ഇതിനിടയ്ക്കുളള പത്തുദിവസങ്ങളില്‍ എന്തുനടന്നു? 


ഒരു വമ്പന്‍ തട്ടിപ്പുകേസിലെ പ്രതിയ്ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരബന്ധമുണ്ടെന്നു വിവരം ലഭിച്ചാല്‍ പോലീസ് എന്തു ചെയ്യും? ഏറ്റവുമാദ്യം അവര്‍ ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും. സ്വാഭാവികമായ ജിജ്ഞാസയും ധാര്‍മ്മികഭീതിയും ഉത്തരവാദിത്തബോധവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുക? ജോപ്പനെയും സലീംരാജിനെയും ജിക്കുവിനെയുമൊക്കെ വിളിപ്പിച്ചു കാര്യമന്വേഷിക്കും. വിശദീകരണം തൃപ്തികരമായാലും ഇല്ലെങ്കിലും ഈ വിവരം പുറംലോകമറിഞ്ഞാലുണ്ടാകാവുന്ന പ്രശ്‌നങ്ങളൊഴിവാക്കാന്‍ തല്‍ക്കാലമെങ്കിലും അവരെ ആ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല ഉണ്ടായത്.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി

രണ്ട്) മുഖ്യമന്ത്രി മേല്‍പറഞ്ഞ വസ്തുതകള്‍ അറിഞ്ഞിരുന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ തന്റെ ഓഫീസിലെ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാതി നേരിട്ടു കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെക്കുറിച്ച് എന്തു വിശദീകരണമാണ് നല്‍കുക? 


ഒരുകോടി അഞ്ചുലക്ഷം രൂപ സരിതാ നായര്‍ തന്നില്‍ നിന്ന് തട്ടിച്ചെടുത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ടി സി മാത്യുവെന്ന പ്രവാസി നേരിട്ടു പരാതി ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ടീം സോളാറിനുണ്ട് എന്നുളള തെറ്റുദ്ധാരണ കൊണ്ടാണ് ഇത്ര വലിയ തുക തമിഴ്‌നാട്ടില്‍ 14 മെഗാ വാട്ടിന്റെ വിന്‍ഡ് ഫാമിനും കേരളത്തില്‍ ഒരു മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റിനും വേണ്ടി അഡ്വാന്‍സ് നല്‍കിയത്. ഈ വിശ്വാസ്യത തട്ടിപ്പുകാര്‍ക്കു നേടാന്‍ കഴിഞ്ഞത് ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍വിളികളും ഇടപെടലുകളുമായിരുന്നു എന്ന് ടി സി മാത്യു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു, 'പ്രൈവറ്റ് കാര്യമായതുകൊണ്ട് എനിക്കിതില്‍ ഇടപെടാന്‍ കഴിയില്ല. ലക്ഷ്മിയെ എനിക്കറിയുകയുമില്ല (സരിത എസ് നായര്‍ ലക്ഷ്മിയെന്ന പേരിലാണ് ടി സി മാത്യുവിനെ ബന്ധപ്പെട്ടിരുന്നത്) ...... ജോപ്പന്‍ വളരെ നല്ല ആളാണ്. എപ്പോഴും എന്റെ കൂടെ കാണും. ജോപ്പന്‍ അങ്ങനെയൊന്നും ചെയ്യില്ല'. 

ശ്രീധരന്‍ നായരെ തന്റെ പേരുപയോഗിച്ചാണ് പറ്റിച്ചതെങ്കില്‍ അദ്ദേഹം ആദ്യം തന്നോടല്ലേ പരാതിപ്പെടേണ്ടത് എന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധമടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് നേരിട്ടു പരാതി ധരിപ്പിക്കുകയാണ് ടി സി മാത്യു ചെയ്തത്. എന്നിട്ട് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? 

മൂന്ന്) മുഖ്യമന്ത്രിയോട്പരാതി പറഞ്ഞതിന്റെ പിറ്റേന്ന് ടി സി മാത്യുവിനെ ടെലിഫോണില്‍ വിളിച്ചു സരിത ഭീഷണിപ്പെടുത്തി. 'ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട്' എന്നൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ വിഷയം എങ്ങനെയാണ് സരിത അറിഞ്ഞത്? മുഖ്യമന്ത്രിയെ കണ്ട കാര്യം നിഷേധിക്കാനൊരു വിഫലശ്രമം മാത്യു നടത്തി. അപ്പോഴാണ് ലക്ഷ്മി, മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണ് ഈ വിവരം തനിക്കു ലഭിച്ചത് എന്നു വെളിപ്പെടുത്തിയത്. ലക്ഷ്മിയെ അറിയില്ലെന്നു പറഞ്ഞത് കളളമായിരുന്നു. ലക്ഷ്മി എന്ന പേരില്‍ അറിയില്ലെങ്കിലും സരിത എന്ന പേരില്‍ അറിയാമായിരിക്കണമല്ലോ. മാത്യു മുഖ്യമന്ത്രിയെയും സഹധര്‍മ്മിണിയെയും അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസറെയും ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടും സരിതയെ തിരിച്ചറിയാന്‍ ആര്‍ക്കുമായില്ലപോലും. 


നാല്) മാര്‍ച്ച് 30ന് മുഖ്യമന്ത്രിയോടു നേരിട്ടു പരാതി പറഞ്ഞ് രണ്ടുമാസത്തോളം കാത്തിരുന്നതിനു ശേഷവും നടപടിയില്ലാത്തതിനാല്‍ ഒടുവില്‍ ടിസി മാത്യുവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ജൂണ്‍ 1ന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതിയില്‍ അദ്ദേഹം കേസ് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിനു ശേഷം മാര്‍ച്ച് 3ജൂണ്‍ 15ന് നേരിട്ട് രേഖാമൂലം മുഖ്യമന്ത്രി പരാതി നല്‍കി. പരാതി എഡിജിപിയ്ക്ക് അയച്ചുകൊടുത്തത് എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം, ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പരാതി എഡിജിപിയ്ക്കും ടിസി മാത്യു നല്‍കിയിരുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ സരിത ഫോണ്‍ ചെയ്തുവെന്നു ടിസി മാത്യു വെളിപ്പെടുത്തിയതാണ്. ഇതും മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയ പരാതിയിലുണ്ട്. ഒരു മാസത്തിനിടയില്‍ എന്തു നടപടിയുണ്ടായി?


ജൂലൈ 9, 2012


അഞ്ച്) ക്വാറിയുടമകള്‍ക്കൊപ്പമല്ലാതെ ശ്രീധരന്‍ നായരെ മറ്റെപ്പോഴെങ്കിലും കണ്ടിരുന്നുവോ? 2012 ജൂലൈ 9 ന് കണ്ടിരുന്നുവോ എന്ന എന്റെ നിയമസഭയിലെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം മുഖ്യമന്ത്രി പതറി നിന്നു. കണ്ടിട്ടില്ല എന്നുത്തരവും പറഞ്ഞു. പിന്നീട് ജൂലൈ ഒമ്പതിനു കണ്ടുവെന്നും അതു ക്വാറിയുടമകള്‍ക്കൊപ്പമായിരുന്നുവെന്നും വ്യാഖ്യാനം വന്നു. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തര്‍ക്കമാണിത്. സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ അന്നു കാണുകയും സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിനുളള പ്രത്യക്ഷ തെളിവാണ്. ശ്രീധരന്‍ നായരുടെ മൊഴി വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്. 

ക്രെഡിബിലിറ്റി ഇല്ല എന്ന വാദത്തിന് ആധാരമാക്കുന്നത് ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമാണ് 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴി എന്നാണ്. ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു കാര്യവും ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. 
പക്ഷേ, ഈ രണ്ടു നടപടിയ്ക്കുമിടയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല എന്ന ഒരു വിശദീകരണം അദ്ദേഹത്തിന്റെ പേരില്‍ പുറപ്പെടുവിക്കപ്പെടുകയുണ്ടായി. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി തന്റെ പണം തിരിച്ചുകിട്ടുമെന്നും കൂടുതല്‍ പൊല്ലാപ്പൊന്നുമില്ലാതെ പ്രശ്‌നം തീരട്ടെയെന്നുമുളള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത് എന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. എന്നാല്‍ ഒറിജിനല്‍ പെറ്റീഷനില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നത് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വക്കീലിനെയും അദ്ദേഹത്തിന്റെ ഗുമസ്തനെയും കേസില്‍പെടുത്താന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് സത്യം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിയായി കൊടുക്കാന്‍ തീരുമാനിച്ചത് എന്നദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുളളവരാരും ശ്രീധരന്‍ നായരുടെ മൊഴി അവിശ്വസിക്കില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി പറയുന്നത് ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ശ്രീധരന്‍ നായരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കില്ല എന്നാണ്. നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ശരിയായൊരന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?
ആറ്) മുഖ്യമന്ത്രി പറയുന്നതാണോ ശ്രീധരന്‍ നായര്‍ പറയുന്നതാണോ ശരി എന്നതാണ് കണ്ടുപിടിക്കേണ്ടത്. സാഹചര്യത്തെളിവുകള്‍ മുഖ്യമന്ത്രിയ്‌ക്കെതിരാണ്. 
  • ജൂലൈ 9ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും സമയത്ത് എത്തണമെന്നും പറഞ്ഞ് സരിത എസ് നായര്‍, ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ പുറത്തുവന്നിട്ടുണ്ട്. 
  •  ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോപ്പന്റെ മുറിയില്‍ സരിതയും ശ്രീധരന്‍ നായരും സന്ധിച്ചുവെന്നും സോളാര്‍ പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ജോപ്പന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് സ്ഥിരീകരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത്.
  • സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എ ഉണ്ടായിരുന്നു. ഇപ്പോള്‍ നിഷേധിക്കുന്നുവെങ്കിലും, ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു കണ്ടുവെന്ന് ശെല്‍വരാജ് സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവനയുടെ ഓഡിയോ റിക്കോര്‍ഡ് പത്രത്തിന്റെ കൈവശമുണ്ടെന്ന് ഔപചാരികമായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
  • കൂടിക്കാഴ്ചയ്ക്ക് അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് സരിത നല്‍കി എന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം നിയമസഭയില്‍ എ കെ ബാലന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരമൊരു ചെക്ക് ലഭിച്ചതായി പത്താം തീയതി രേഖകളില്‍ ചേര്‍ത്തതായും എന്നാല്‍ പിന്നീട് ബൗണ്‍സ് ചെയ്യുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. 
സത്യമറിയാന്‍

ഏഴ്) മേല്‍പ്പറഞ്ഞ സാഹചര്യത്തെളിവുകള്‍ വെച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് വിധിക്കാമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതിനുത്തരം നല്‍കാന്‍ പറ്റുമായിരുന്നത് വെബ് കാമറയുടെയും സിസിടിവിയുടെയും റെക്കോര്‍ഡുകളാണ്. കഴിഞ്ഞ നവംബറില്‍ 24 മണിക്കൂറും തന്റെ ഓഫീസും ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും ആര്‍ക്കെങ്കിലും മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് വിഷ്വല്‍ മീഡിയ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ന് മുഖ്യമന്ത്രി പറയുന്നത്, വെബ് കാസ്റ്റ് ലൈവ് സ്ട്രീമിംഗ് മാത്രമാണ്. വെബ്കാമിലെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്താല്‍ സംസ്ഥാനത്തിനത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ്.

ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ വെറും പതിനായിരം രൂപയുടെ ചെലവേ വരൂവെന്നാണ് ഇക്കാര്യങ്ങളില്‍ ധാരണയുളളവരുടെ അഭിപ്രായം. സിസി ടിവി ദൃശ്യങ്ങള്‍ പതിനാലു ദിവസം കഴിഞ്ഞാല്‍ ഓവര്‍റൈറ്റു ചെയ്യപ്പെട്ടു പോകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ഓവര്‍റൈറ്റു ചെയ്യപ്പെട്ടുപോയാലും അവ വീണ്ടെടുക്കാനുളള സാങ്കേതിക വിദ്യ ലഭ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കഴിഞ്ഞാല്‍ ഖണ്ഡിതമായി നമുക്കൊരുത്തരം നല്‍കാനാവും. വെബ് കാസ്റ്റിംഗ് സ്റ്റോറു ചെയ്യുന്നതിന്റെ അധികച്ചെലവ് വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ഇതിനുളള ചെലവു വഹിക്കാന്‍ തയ്യാറാകുമോ എന്നു സംശയമാണ്. 


എട്ട്) അതുകൊണ്ട് ചെലവു കുറഞ്ഞ ഒരു നിര്‍ദ്ദേശം വെയ്ക്കട്ടെ. ശ്രീധരന്‍ നായര്‍ ഒമ്പതാം തീയതി തന്നെ കണ്ടത് വലിയൊരു സംഘം ക്വാറി ഉടമസ്ഥര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറി ഉടമകളുടെ നിവേദനം സോളാര്‍ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ക്കു ശേഷം താന്‍ നല്‍കിയെന്ന് ശ്രീധരന്‍ നായരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ താനും സരിതയും ജോപ്പനും മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

നിജസ്ഥിതി അറിയാനുളള പരിഹാരം ക്വാറി ഉടമസ്ഥ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ എത്ര ഫോണുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉളള ടവറിനു കീഴിലുണ്ടായിരുന്നു എന്നു പരിശോധിക്കുന്നതാണ്. സരിതയുടെ ഫോണും അവിടെയുണ്ടോ എന്നും നോക്കാവുന്നാണ്. ക്വാറി ഉടമസ്ഥ നിവേദക സംഘം വലുതായിരുന്നുവെന്നും അവരുടെ ഇടയില്‍ സോളാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പറ്റുമോ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉടമസ്ഥസംഘക്കാരുടെയെല്ലാം ഫോണ്‍ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടവറിന്റെ പരിധിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പറഞ്ഞത് കളളമാണ് എന്നു തെളിയുന്നു. 

ഒമ്പത്) നുണപരിശോധനയ്ക്കു വിധേയനാകാന്‍ ശ്രീധരന്‍ നായര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. 
അമ്പു കൊളളാത്തവരാര്?
പത്ത്) സരിതാ എസ് നായരുടെ കൂടുതല്‍ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലുളള ഏതാണ്ടെല്ലാ നേതാക്കളുമായി അവര്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നു എന്നു തെളിഞ്ഞു. ആഭ്യന്തര മന്ത്രി മുതലുളള മന്ത്രിമാര്‍. വിഷ്ണുനാഥിനെയും സിദ്ദിഖിനെയും പോലുളള ഇളമുറക്കാര്‍. ഇവരൊക്കെ സരിത എസ് നായരുമായി ബന്ധം നിലനിര്‍ത്തിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകള്‍ പുറത്തുവന്നു. തിരുവഞ്ചൂരിന്റെയും അടൂര്‍ പ്രകാശിന്റെയും വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി.

തന്റെ മണ്ഡലത്തിലുളള മറിയാമ്മ എന്ന സ്ത്രീയെ വഞ്ചിച്ച് സരിതാ എസ് നായര്‍ കുറെ പണം കൈക്കലാക്കിയെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പണം മടക്കിനല്‍കാന്‍ പ്രേരിപ്പിക്കാനാണ് താന്‍ അവരെ വിളിച്ചത് എന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണം. ഇതു മുഖവിലയ്‌ക്കെടുത്താലും അസ്വാഭാവികതയുണ്ട്. തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന മന്ത്രിയെന്തിന് മധ്യസ്ഥനാവണം? പരാതി പോലീസിന് കൈമാറി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ ചെയ്യേണ്ടത്. തട്ടിപ്പുകേസില്‍പ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ചരിത്രമുളള ആളെക്കുറിച്ചാണ് പരാതി. അങ്ങനെയൊരു ക്രിമിനലിനെക്കുറിച്ച് മന്ത്രിയ്ക്കു നേരിട്ടു പരാതി കിട്ടിയാല്‍ ഉടനെ ആ ക്രിമിനലിനെ മന്ത്രിതന്നെ നേരിട്ട് ഫോണ്‍ ചെയ്ത് തട്ടിച്ചെടുത്ത പണം മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത് അവിശ്വസനീയമായ അനുഭവമാണ്. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനുമായി സരിത നേരിട്ടു ബന്ധം പുലര്‍ത്തിയതിന് തെളിവു പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചത് 2012 മെയ് 23നാണ്. ആ ദിവസം സുപ്രധാനമാണ്. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സരിതയെ കസ്റ്റഡിയിലെടുക്കാന്‍ തലശേരി എസ്‌ഐ ബിജു ജോണും സംഘവും പുറപ്പെട്ടത് ഈ ദിവസമാണ്. തന്റെ മേലുദ്യോഗസ്ഥന്മാരെ അറിയിച്ച് അനുവാദം വാങ്ങിയശേഷമാണ് എസ്‌ഐയും സംഘവും യാത്ര തിരിച്ചത്. ഈ കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ഇടനില നിന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഈ ഡിവൈഎസ്പിയും സരിതയുമായും നിരന്തരമായ ഫോണ്‍ബന്ധങ്ങളുണ്ട്. 

മേല്‍പറഞ്ഞ ദിവസം രാവിലെ സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരുവഞ്ചൂര്‍ സരിതയെ തിരിച്ചു വിളിക്കുകയും ചെയ്തു. മാത്രമല്ല, ഈ ദിവസം മുതല്‍ മെയ് 30 വരെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയെ ഒട്ടേറെ തവണ വിളിച്ചിട്ടുണ്ട്, സരിത തിരിച്ചും. തിരുവഞ്ചൂര്‍ അവകാശപ്പെട്ടതുപോലെ മിസ്‌കോള്‍ കണ്ടു തിരിച്ചു വിളിച്ചതല്ല. തിരുവഞ്ചൂരിനും പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി എന്താണ് സംസാരിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നതുപോലെ നിഗൂഢമായ ടെലിഫോണ്‍ ബന്ധം.

മേല്‍പ്പറഞ്ഞതെല്ലാം അതിരുകവിഞ്ഞ ഭാവനകളാണെന്നും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയ്ക്കു വാദിക്കാം. അതിനുളള എല്ലാ പൗരാവകാശവും അദ്ദേഹത്തിനുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടെ പോകട്ടെ, എംഎല്‍എയുടെ പോലും പരിഗണന വേണ്ട, ഒരു സാധാരണ പൗരന്റെ പരിഗണന മതി എന്നദ്ദേഹം പ്രസ്താവിച്ചു. സാധാരണ പൗരനായ മുഖ്യമന്ത്രിയ്ക്കു കിട്ടുന്ന പരിഗണന എന്തുകൊണ്ട് ജോപ്പനു കിട്ടുന്നില്ല? 

ജോപ്പന്‍ ജയിലഴിക്കുളളിലാണ്. അതേ പരാതിയില്‍ത്തന്നെ മുഖ്യമന്ത്രിയ്‌ക്കെതിരെയുളള പരാതിയുണ്ടായിട്ടും ഒരു വിശദീകരണം പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറിനിന്ന് അന്വേഷണം നടത്തണം. ഞങ്ങളുടെ കാലത്ത് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുക. ഞങ്ങളാണ് ഗൂഢാലോചന നടത്തുന്നത് എന്നുണ്ടെങ്കല്‍ അതും അന്വേഷിക്കുക. സത്യം കണ്ടുപിടിക്കാനല്ല, സത്യം മറച്ചുവെയ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്

Monday, June 24, 2013

സോളാര്‍ തട്ടിപ്പ് വെളിപ്പെടുത്തുന്നതെന്ത്?

കേരള നിയമസഭ ഏതാനും ദിവസങ്ങളായി സ്തംഭനത്തിലാണ്. സംസ്ഥാന രാഷ്ട്രീയം വലിയ കോളിളക്കത്തിലും. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്ന ആവശ്യമുന്നയിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടക്കുന്നു. പാമോയില്‍ കേസ്, തിരുവനന്തപുരം ടൈറ്റാനിയം അഴിമതി, കൊല്ലം ടൈറ്റാനിയം അഴിമതി എന്നിവയില്‍ നിന്ന് മുഖം രക്ഷിച്ച് ഊരിപ്പോരാന്‍ കഴിഞ്ഞ മുഖ്യമന്ത്രി വിളറി വിവശനായി നിയമസഭയില്‍ നില്‍ക്കുന്നത് കേരളമാകെ കണ്ടു.

പാമോയില്‍ കേസ് ജിജി തോംസനെക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വിജിലന്‍സ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കി. തിരുവനന്തപുരം ടൈറ്റാനിയം അത്രയ്ക്ക് എളുപ്പമായിരുന്നില്ല. വിജിലന്‍സ് ജഡ്ജി തന്നെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ നടത്തി. പി സി ജോര്‍ജിനെപ്പോലുളളവരെക്കൊണ്ട് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റിച്ചു. എന്നിട്ടിപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവ പോലെ എളുപ്പമാകാന്‍ പോകുന്നില്ല, മുഖ്യമന്ത്രി ചെന്നു ചാടിയിരിക്കുന്ന പുതിയ ഊരാക്കുടുക്ക്.

സരിതാ നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുളള ടീം സോളാര്‍ കമ്പനിയാണ് വിവാദത്തിന്റെ കേന്ദ്രം. കേരളത്തിലും ഇന്ത്യയിലും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പോളമാണ് സോളാര്‍ ഊര്‍ജ ഉപകരണങ്ങളുടേത്. ഇവയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഏതാണ്ട് 50 ശതമാനം തുക സബ്‌സിഡിയായി നല്‍കുന്നു. സോളാര്‍ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മുന്നൂറോളം ഏജന്‍സികളുണ്ട്. കേരളത്തിലെ അനൗപചാരിക ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇവയില്‍ 28 എണ്ണത്തിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയുടെ നേരിട്ടുളള നിയന്ത്രണത്തിലല്ല ഇവ. ഏജന്‍സികള്‍ ഗുണഭോക്താക്കളുമായി നേരിട്ട് കരാര്‍ ഉറപ്പിക്കുന്നു, ചെയ്തുകൊടുക്കുന്നു. സബ്‌സിഡി അംഗീകൃത ഏജന്‍സികളാണ് വാങ്ങുന്നത്.

ഇതിലെ തട്ടിപ്പ് പലരീതികളിലാണ് അരങ്ങേറുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഉപകരണത്തിന്റെ വിലയുടെ കാര്യത്തിലാണ്. സര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് വിലയുണ്ടെങ്കിലും കമ്പോള വിലയെക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് ഉപഭോക്താവിനു നല്‍കുക. സബ്‌സിഡി കൂടി കിട്ടുമ്പോള്‍ സാധാരണ വിലയില്‍ അവര്‍ തൃപ്തരാകും. അംഗീകൃത ഏജന്‍സികളല്ലാത്ത, എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളെ ലേഖകന് നേരിട്ടറിയാം. സബ്‌സിഡി ഇല്ലാതെ തന്നെ അംഗീകൃത ഏജന്‍സികളെക്കാള്‍ വില കുറച്ച് ഉപകരണങ്ങള്‍ ഇവര്‍ നല്‍കാറുണ്ട്. മറ്റൊരു തട്ടിപ്പുരീതി അംഗീകൃത കപ്പാസിറ്റിയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം കപ്പാസിറ്റിയുളള സോളാര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കലാണ്. ഇവയോടൊപ്പം ഇന്‍വേര്‍ട്ടറുമുണ്ടാകും. കുറച്ചു സമയം സോളാര്‍ ഊര്‍ജം ഉപയോഗിക്കും. ബാക്കി കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചായിരിക്കും ഉപകരണം പ്രവര്‍ത്തിക്കുക.

ടീം സോളാറീസിനെക്കുറിച്ച് ലഭ്യമായ വിവരം വെച്ചു നോക്കുമ്പോള്‍ പണ്ടത്തെ ആടു മാഞ്ചിയം തേക്കു തട്ടിപ്പു മോഡലിലുളള ഒരു ബിസിനസ് മോഡല്‍ കൂടി ഇവര്‍ക്കുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സൗരോര്‍ജ - കാറ്റാടി ഊര്‍ജോപകരണങ്ങള്‍ക്കു വേണ്ടി പരക്കെ ആളുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുക, വെച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ ഇരകളില്‍ നിന്നുളള പണം ഇവര്‍ക്കു മറിച്ചുകൊടുക്കുക - ഇത്തരമൊരു ചെയിനുണ്ടാക്കാനായിരുന്നു ശ്രമം.

ടീം സോളാര്‍ കമ്പനിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങാന്‍ കഴിഞ്ഞില്ല എന്നുളളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനെര്‍ട്ടാകട്ടെ, കേന്ദ്ര പാനലില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നു മാത്രമേ ക്വട്ടേഷന്‍ സ്വീകരിക്കാനും തയ്യാറായുളളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുളള ഇടപാടുകളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് കമ്പനിയെക്കുറിച്ച് വിശ്വാസ്യത സൃഷ്ടിക്കുന്നതിനും അനെര്‍ട്ടില്‍ നിന്നും അംഗീകാരം നേടലുമായിരുന്നു. ഇത് ലഭിക്കുമെന്ന ഉറപ്പ് ആരൊക്കെയോ ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, അനെര്‍ട്ട് അവസാനം കാലുവാരി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ല എന്നതാണ് വൈദ്യുതി മന്ത്രി നല്‍കുന്ന വിശദീകരണം. പക്ഷേ, ആരൊക്കെ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു, എന്തുകൊണ്ടവ തളളപ്പെട്ടു തുടങ്ങിയ അണിയറക്കാര്യങ്ങള്‍ ഇന്നും രഹസ്യമാണ്.

ഇവിടെയാണ് പതിനായിരം കോടി രൂപയുടെ കമ്പോളത്തിലെ കൊളളയ്ക്കാണ് സോളാര്‍ ടീം ലക്ഷ്യമിട്ടിരുന്നത് എന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന പ്രസക്തമായി തീരുന്നത്. ഇതിന്റെ പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഒരു കോണ്‍ഗ്രസ് എംപിയുടെ പേര് നിയമസഭാലോബിയില്‍ ചര്‍ച്ചയാണ്. ഏതായാലും ജോര്‍ജു പറഞ്ഞ പതിനായിരം കോടി രൂപയുടെ കമ്പോളം സൃഷ്ടിക്കുന്നതിനുളള നയരൂപീകരണം നടന്നത് ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുകളിലെല്ലാം സജീവമായിരുന്ന കാലത്താണ്.

എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രൊജക്ട് ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകാം. പക്ഷേ, സെഷനുകളില്‍ അവര്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഒക്‌ടോബര്‍ മാസത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ ഔട്ട് ഓഫ് അജണ്ടയായി സൗരോര്‍ജ നയത്തിന്റെ കാതലായ തീരുമാനങ്ങള്‍ കൈക്കൊളളുകയും ചെയ്തു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചേ തീരൂ. ഇതുപോലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്കു കണക്ടു ചെയ്യുന്ന സൗരോര്‍ജ പ്ലാന്റുകളും കാറ്റാടി യന്ത്രങ്ങളെയും കുറിച്ച് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടായി.

ടീം സോളാറിന്റെ മുഖ്യ ആശ്രയവും സ്വാധീനകേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു എന്നതിനെക്കുറിച്ച് ഇന്നൊരു സംശയവുമില്ല. പ്രശ്‌നം വിവാദമായതിനു ശേഷം നിയമസഭാ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ആദ്യത്തെ രണ്ടുദിവസവും സരിതയെയും ബിജുവിനെയും അറിയാമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തികഞ്ഞ നിശബ്ദത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഏഷ്യാനെറ്റിനു നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി സമ്മതിച്ചതു തന്നെ. സരിതാ നായരെ സംബന്ധിച്ചാണെങ്കില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചു കണ്ടില്ല എന്നല്ലാതെ അവരുമായി നേരിലോ ഫോണിലോ സംസാരിച്ചിട്ടില്ല എന്ന് ഇന്നേവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതായാലും വിജ്ഞാന്‍ ഭവന്‍ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തോമസ് കുരുവിളയാണ് വെളിപ്പെടുത്തിയത്.

ജോപ്പന്‍ എന്ന അസിസ്റ്റന്റിന്റെയും സലീംരാജ് എന്ന ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി സന്നദ്ധനായി. ആദ്യദിവസം അതിനദ്ദേഹം തയ്യാറായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടു വരട്ടെ എന്നായിരുന്നു നിലപാട്. എന്തിന് അന്വേഷണ റിപ്പോര്‍ട്ട്? എഴുപതു തവണ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രിയ്ക്കു ലഭ്യമായിരുന്നില്ലേ. അദ്ദേഹം സില്‍ബന്തികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ, വിജയിച്ചില്ല എന്ന അനുമാനത്തിലേ നമുക്ക് എത്താന്‍ കഴിയൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജോപ്പിനിലോ സലീംരാജിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ടീം സോളാറുമായുളള ബന്ധം. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ജിക്കുവിന്റെ ഫോണില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും വിളിയുണ്ടായിട്ടുണ്ട്. മറ്റു ചില സ്റ്റാഫ് അംഗങ്ങളെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്. ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. പോലീസ് അന്വേഷണ സംഘത്തിനു മാത്രമല്ല, ഒരു പൊതു രാഷ്ട്രീയ പ്രശ്‌നമായി മാറിയ ഇക്കാര്യത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് ആകെ താല്‍പര്യമുണ്ട്. ടീം സോളാറീസ് മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ ഒരു തട്ടിപ്പു സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം കെട്ടുപിണഞ്ഞു കിടന്നിരുന്നു എന്നു വ്യക്തമാകും.

മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹത്തെ ബന്ധപ്പെടണമെങ്കില്‍ ജോപ്പന്‍, സലിംരാജ്, ജിക്കു, ആര്‍കെ എന്നിവരുടെ ഫോണ്‍ വഴിയേ പറ്റൂ. ഇവരെല്ലാവരും തമ്മില്‍ ഘടിപ്പിക്കുന്ന പൊതുവായ ഘടകം മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന വേളയിലും ഇല്ലാത്ത വേളയിലും ഫോണ്‍ കോളുകളുണ്ടായിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും ഫോണ്‍ വിളികളുമായി യാതൊരു ബന്ധവുമില്ല എന്ന് മാലോകര്‍ വിശ്വസിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

യുഡിഎഫ് ഭരണം ഉപജാപകരുടെയും സര്‍ക്കാര്‍ ബാഹ്യശക്തികളുടെയും പിടിയിലാണ്. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചല്ല മറിച്ച്, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ഇത് ഏതറ്റം വരെ പോകാമെന്നുളളതിന്റെ തെളിവാണ് ടീം സോളാരീസ് തട്ടിപ്പ്. പതിനാലില്‍പ്പരം കേസുകളില്‍ കേരളത്തില്‍ അവര്‍ പ്രതികളായിരുന്നത്. ഇതിനു പുറമെയാണ് തമിഴ്‌നാട്ടിലെ കേസുകള്‍. ബിജുവാകട്ടെ, കൊലക്കേസില്‍ അന്വേഷണ വിധേയനായിരുന്നു. ഇങ്ങനെയുളള ഒരു തട്ടിപ്പു സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല മറ്റു ഭരണതലങ്ങളിലും പിടിമുറുക്കി നാട്ടിലെ പൗരന്മാരെ കബളിപ്പിക്കുകയാണ്. ഈ വീഴ്ചകള്‍ മറച്ചുവെയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ചാണ്ടിയും മനോരമയും മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ രണ്ടാണ്. എന്തുകൊണ്ട് എല്‍ഡിഎഫ് ഭരണത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല? എന്തുകൊണ്ട് ബിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ല? അന്നും ഭരണതലത്തില്‍ ഇവര്‍ക്കു സ്വാധീനമുണ്ടായിരുന്നു എന്നാണ് വ്യംഗ്യം.

അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അതുകൂടി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരട്ടെ എന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര കൊല്ലപ്പെട്ടത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കവെയാണ്. എന്നിട്ട് കേസെടുത്തത് സ്ത്രീധനപീഡനത്തിന്റെ പേരിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിതാവിന്റെ പരാതിയത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കളങ്കിതനായ ഈ വ്യക്തിയുമായി യുഡിഎഫ് ഭരണം ഉറ്റബന്ധമാണ് പുലര്‍ത്തിയത്. ഇന്നിപ്പോള്‍ മിറച്ചൊരു നിലപാടെടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് കര്‍ശനമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇരുവരും ജയിലിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. ജാമ്യത്തിലിറങ്ങിയവര്‍ തമിഴ്‌നാടിലെയ്ക്കു മുങ്ങുകയാണുണ്ടായത്. പിന്നീട് തലപൊക്കുന്നത് യുഡിഎഫ് ഭരണം വരുമ്പോഴാണ്. മറ്റൊരു കാര്യവും കൂടിയുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് അവരുടെ തട്ടിപ്പ് ഭരണത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടോ സര്‍ക്കാര്‍ സ്‌കീമുകളിലെ തിരിമറികളിലൂടെയോ അല്ലായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ട് സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്ന തര്‍ക്കുത്തരമൊന്നും നല്‍കി രക്ഷപെടാന്‍ മുഖ്യമന്ത്രി നോക്കേണ്ട.

ക്രിമിനല്‍ അന്വേഷണം നടക്കുന്ന വേളയില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കുറ്റവാളികളെ രക്ഷപെടുത്താനാണെന്ന വിചിത്രമായ വാദവും ഉയര്‍ത്തുന്നുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം ക്രിമിനല്‍ കേസ് അന്വേഷണത്തിന് തടസമേയല്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്ര എളുപ്പത്തില്‍ എങ്ങനെ ഭരണബാഹ്യ ശക്തികള്‍ക്ക് ദുരുപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ്. ഇത്തരമൊരു അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുക തന്നെ. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാലെ യുഡിഎഫ് അധികാരമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിയമസഭയില്‍ ഭൂരിപക്ഷമുളളടത്തോളം കാലം യുഡിഎഫിനു ഭരിക്കാം. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തിരുത്തിയുളള ഏതന്വേഷണത്തിനും പാമോയിലിന്റെയും ടൈറ്റാനിയത്തിന്റെയും അഴിമതി അന്വേഷണത്തിന്റെ ഫലമേയുണ്ടാകൂ. 

Tuesday, August 21, 2012

പങ്കാളിത്ത പെന്‍ഷനും പെന്‍ഷന്‍ ഫണ്ടും


Published on  21 Aug 2012 Mathrubhumi
ഇന്ന് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതിയ നിര്‍ദേശത്തോട് കടുത്ത എതിര്‍പ്പുമൂലം പങ്കാളിത്ത പെന്‍ഷനെ ന്യായീകരിച്ച് മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യദിന സന്ദേശമെഴുതേണ്ടിവന്നു. 'മാതൃഭൂമി'യടക്കം ഏതാണ്ട് എല്ലാ ദിനപ്പത്രങ്ങളും ആ ലേഖനം പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ എന്റെ നേര്‍ക്ക് വഴിതിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടി ആ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:

''കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കുമെന്ന് 2010-'11-ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം.''

ഇത് വാസ്തവവിരുദ്ധമാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ഇടതുമുന്നണി സര്‍ക്കാറിന്റെ 2010-11-ലെ ബജറ്റ് നിര്‍ദേശവും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ വാദം നിയമസഭാ സമ്മേളനകാലത്ത് നിയമസഭയില്‍ പൊളിഞ്ഞതാണ്. ജൂലായ് 24-ലെ ഉപധനാര്‍ഭ്യര്‍ഥന ചര്‍ച്ചയില്‍ ഞാന്‍ തന്നെയാണ് ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചത്. വസ്തുതകള്‍ നിരത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ മറുപടിയുണ്ടായിരുന്നില്ല. ജൂലായ് 25-ന് 'മാതൃഭൂമി'യടക്കമുള്ള പത്രങ്ങളിലെ നിയമസഭാവലോകനം വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

എന്തായിരുന്നു 2010-'11-ലെ ബജറ്റ് നിര്‍ദേശം? ആ നിര്‍ദേശത്തിന്റെ സാഹചര്യം എന്തായിരുന്നു? സര്‍വകലാശാലകള്‍ക്ക്, പ്രത്യേകിച്ച് കാര്‍ഷിക സര്‍വകലാശാലയ്ക്ക് വന്‍തോതില്‍ പെന്‍ഷന്‍ കുടിശ്ശിക വന്നിരുന്നു. 2009-'10 സാമ്പത്തികവര്‍ഷം 30 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാണ് കാര്‍ഷിക സര്‍വകലാശാലയിലെ പെന്‍ഷന്‍ ബാധ്യത തീര്‍ത്തത്. പ്രതിവര്‍ഷം കിട്ടുന്ന സര്‍ക്കാര്‍ ഗ്രാന്റ് അതതുവര്‍ഷം ചെലവഴിച്ചുതീര്‍ത്താല്‍ ഭാവിയില്‍ ബുദ്ധിമുട്ടും. അതിനാല്‍ ഗ്രാന്റില്‍ നിന്ന് ശമ്പളച്ചെലവിന്റെ പത്തുശതമാനം വരുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കണമെന്ന് 2010-'11-ലെ ബജറ്റില്‍ നിര്‍ദേശിച്ചു. തുടക്കത്തില്‍ സര്‍ക്കാറിന്റെ സംഭാവനയായി 100 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.

സര്‍വകലാശാലാ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷന്‍ മാതൃകയല്ല. ജീവനക്കാരുടെ ശമ്പളക്കാശില്‍ നിന്ന് ഒരു രൂപ പോലും ആ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ സ്‌കീമിന് ഒരു മാറ്റവും ഉണ്ടാവുകയുമില്ല. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനുകള്‍ തീരുമാനിക്കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കു ലഭിക്കുകയും ചെയ്യും. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രണ്ടുവര്‍ഷമായി ഇത്തരത്തില്‍ പെന്‍ഷനുവേണ്ടി പണം നീക്കിവെക്കുന്നുണ്ട് എന്നാണ് ഞാനറിഞ്ഞത്.

സംസ്ഥാനത്ത് മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതും ഇങ്ങനെയാണ്. അവര്‍ക്ക് പ്രത്യേകം പെന്‍ഷന്‍ ഫണ്ട് ഉണ്ട്. മുനിസിപ്പാലിറ്റികളും സര്‍ക്കാറുമാണ് ആ ഫണ്ടിലേക്ക് വിഹിതം നല്‍കുന്നത്. ഗ്രാന്റില്‍ നിന്ന് പെന്‍ഷന്‍ ഫണ്ടിലേക്ക് മുനിസിപ്പാലിറ്റികള്‍ ഒരു തുക നീക്കിവെക്കുന്നു. ബാക്കിത്തുക സര്‍ക്കാര്‍ വഹിക്കുന്നു. തങ്ങളുടെ ശമ്പളത്തില്‍ നിന്ന് മുനിസിപ്പല്‍ ജീവനക്കാര്‍ ഈ ഫണ്ടിലേക്ക് വിഹിതമൊന്നും നല്‍കുന്നില്ല. ഈ മാതൃകയില്‍ ഒരു പെന്‍ഷന്‍ ഫണ്ട് സര്‍വകലാശാലകള്‍ക്കും ഏര്‍പ്പെടുത്തണമെന്നായിരുന്നു എന്റെ ബജറ്റ് നിര്‍ദേശം. നിയമസഭയിലെ ചര്‍ച്ചാവേളയില്‍ മുനിസിപ്പല്‍ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷനാണോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മന്ത്രി മഞ്ഞളാംകുഴി അലിയുടെ മറുപടി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ എങ്ങനെയാണ് എന്റെ ബജറ്റിലെ പെന്‍ഷന്‍ ഫണ്ടുമായി താരതമ്യപ്പെടുത്തുക? പങ്കാളിത്ത പെ ന്‍ഷന്‍ പദ്ധതിയനുസരിച്ച് ജീവനക്കാരന്‍ തന്റെ ശമ്പളത്തില്‍ നിന്ന് ഒരു തുക പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിനു നല്‍കണം. തുല്യവിഹിതം സര്‍ക്കാറും അടയ്ക്കും. ഫണ്ട് മാനേജര്‍മാര്‍ പെന്‍ഷന്‍ ഫണ്ട് ഷെയറുകളിലോ ഡെപ്പോസിറ്റായോ നിക്ഷേപിക്കും. അങ്ങനെ കിട്ടുന്ന വരുമാനത്തിന്റെ അനുപാതത്തിലായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ നല്‍കുക. ശമ്പളക്കമ്മീഷന്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല.

വിരമിക്കുമ്പോള്‍ തനിക്കെന്ത് പെന്‍ഷന്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ജീവനക്കാരന് കണക്കുകൂട്ടാനാവും. കാലാകാലങ്ങളിലെ ശമ്പളക്കമ്മീഷനുകള്‍ പെന്‍ഷന്‍തുക വര്‍ധിപ്പിക്കുമെന്ന ഉറപ്പുമുണ്ട്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ വരുന്നതോടെ ഇതാകെ മാറും. പെന്‍ഷന്‍ ചിലപ്പോള്‍ കൂടും. ചിലപ്പോള്‍ കുറയും. ബാങ്കോ ഓഹരി വിപണിയോ തകര്‍ന്നാല്‍ പെന്‍ഷന്റെ കഥയും കഴിയും.

ഏറ്റവും പ്രാഥമികമായ കണക്കുവെച്ചു പരിശോധിച്ചാലും ഇന്ന് പെന്‍ഷന്‍കാര്‍ക്കു കിട്ടുന്നതിന്റെ പകുതി ആനുകൂല്യം പോലും പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് ലഭിക്കുകയില്ല. ഇന്ന് 20,000 രൂപ അടിസ്ഥാനശമ്പളം കിട്ടി റിട്ടയര്‍ ചെയ്യുമ്പോള്‍ 10,000 രൂപ വെച്ച് പെന്‍ഷന്‍ ലഭിക്കും. മാത്രമല്ല, വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ തത്ത്വപ്രകാരം കാലാകാലങ്ങളില്‍ ശമ്പളം ഉയരുമ്പോള്‍ പെന്‍ഷനും ഉയരും. ഇതിനു പുറമേയാണ് ശമ്പളപരിഷ്‌കരണ കമ്മീഷനുകള്‍ വര്‍ധിപ്പിച്ചു നല്‍കുന്ന ആനുകൂല്യങ്ങള്‍.

20,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ വിരമിക്കുന്നയാളിന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം എന്തു തുക പെന്‍ഷന്‍ ലഭിക്കും? അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വീതം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കുന്ന തുകയുടെയും സര്‍ക്കാറിന്റെ തുല്യവിഹിതത്തിന്റെയും എട്ടു ശതമാനം പലിശയും അടക്കം പ്രതിമാസം എത്ര രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. എത്ര ഭീകരമായ വെട്ടിക്കുറവാണ് ഉണ്ടാകുന്നതെന്ന് അപ്പോള്‍ ബോധ്യമാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുക എന്നു പറഞ്ഞാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുക എന്നു തന്നെയാണ് അര്‍ഥം.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ല; സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി ചേരുന്നവര്‍ക്കുമാത്രമാണ് പദ്ധതി ബാധകമാവുക എന്നൊക്കെയാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ഈ വാദങ്ങള്‍ ഒരുകാര്യം തെളിയിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ വരുന്നതോടെ പുതിയ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം കുറയുമെന്ന് അദ്ദേഹവും സമ്മതിക്കുന്നു.

പുതിയ പദ്ധതി വന്നാല്‍ ശമ്പളപരിഷ്‌കരണ കമ്മീഷനുകളുടെ പെന്‍ഷന്‍ തീര്‍പ്പുകളൊന്നും പുതിയ ജീവനക്കാര്‍ക്ക് ബാധകമാവുകയില്ല. ഇന്നത്തേതുപോലെ കാലാകാലങ്ങളില്‍ പെന്‍ഷന്‍ വര്‍ധിക്കുകയുമില്ല. അപ്പോള്‍ സ്വാഭാവികമായും വേറൊരു ചോദ്യവും ഉയരും. ഭാവിയില്‍ ശമ്പളപരിഷ്‌കരണ കമ്മീഷനുകള്‍ക്ക് നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കാരത്തോട് എന്താവും സമീപനം? കുറച്ചുപേരുടെ പെന്‍ഷന്‍ ഒരു വര്‍ധനയുമില്ലാതെ നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ പെന്‍ഷന്‍ ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഉയര്‍ത്തുമോ? ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ വര്‍ധന കിട്ടുന്നവരും കിട്ടാത്തവരും എന്ന വേര്‍തിരിവ് സര്‍വീസില്‍ നിലവില്‍ വരുമോ? ഒരു സംശയവും വേണ്ട, കുറേക്കഴിയുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്താകും.

ഇന്ന് പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്നവര്‍ നാളെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും അവരുടെ ശമ്പളത്തിലുമൊക്കെ കൈവെക്കും. പെന്‍ഷന്‍ഭാരം താങ്ങാനാവില്ല എന്ന് വാദിക്കുന്നവര്‍ ശമ്പളച്ചെലവും താങ്ങാനാവില്ല എന്നു നാളെ സിദ്ധാന്തിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ കാലത്ത് അടിസ്ഥാന ശമ്പളമേ നല്‍കൂ എന്ന് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചത് ഓര്‍ക്കുക. ആ കാലം തിരികെക്കൊണ്ടുവരാന്‍ 2010-'11-ലെ ബജറ്റിലെ പെന്‍ഷന്‍ ഫണ്ട് പ്രഖ്യാപനത്തെ മറയാക്കേണ്ട.

Sunday, October 16, 2011

ഫോണ്‍വിവാദം - പൊളിയുന്ന കള്ളങ്ങള്‍


ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ കത്തുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞ നുണകളുടെ കണക്കൊന്നെടുക്കാം.


ഒന്ന്- ഫോണ്‍ ഉപയോഗിച്ചത് ആശുപത്രിയില്‍മാത്രം.

രണ്ട്- ഫോണ്‍ ഉപയോഗിച്ചത് പിള്ളയുടെ സഹായി മനോജ്.

മൂന്ന്- മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതൊന്നും അറിഞ്ഞില്ല.

നാല്- ഭരണകാര്യങ്ങളൊന്നും ഫോണില്‍ ചര്‍ച്ചചെയ്തില്ല.

ഇക്കാര്യങ്ങളെല്ലാം പൊളിഞ്ഞു പാളീസായിക്കഴിഞ്ഞു. ഒരു കോടതിയുടെ മുന്നിലും നിലനില്‍ക്കില്ലെന്നു ബോധ്യമുണ്ടായിട്ടും ഈ നുണകള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ച ചങ്കൂറ്റത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്, സാധാരണ ജനങ്ങളുണ്ട്. യുഡിഎഫിലെതന്നെ പല നേതാക്കളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു, ഹമ്പോ... എന്തൊരു തൊലിക്കട്ടി!

ക്യാബിനറ്റ് റാങ്കുള്ള കള്ളം ആദ്യമേ പൊളിഞ്ഞു. പി സി ജോര്‍ജായിരുന്നു, പിള്ള ഫോണ്‍ ചെയ്തവരില്‍ പ്രധാനി. പിള്ള വിളിച്ചോ എന്ന ചോദ്യത്തിന്, ഒരു മനോജ് വിളിച്ചു എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ജോര്‍ജിനെ വിളിച്ചതിനു തൊട്ടുമുമ്പും പിന്‍പും ഇതേ മനോജിന്റെ ഫോണിലേക്കായിരുന്നു പിള്ളയുടെ ഫോണില്‍നിന്ന് കാളുകള്‍ പോയത്. പിള്ളയുടെ ഫോണ്‍ ഇടംകൈയിലും സ്വന്തം ഫോണ്‍ വലംകൈയിലുംവച്ച് മനോജ് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഇന്നും ജോര്‍ജ് ഉത്തരം നല്‍കിയിട്ടില്ല. ഓതിരവും കടകവും പൂഴിക്കടകനും വശമുള്ള ആ നാവ് സ്തംഭിച്ചുപോയ ടെലിവിഷന്‍ കാഴ്ച, ഒരു കാഴ്ചതന്നെയായിരുന്നു. പക്ഷേ, ജോര്‍ജുണ്ടോ പിന്മാറുന്നു! 

പിള്ളയുടെ ഫോണില്‍നിന്നു വിളിച്ചത് പിള്ളയല്ല എന്ന വാദവുമായി പിള്ളപ്പാര്‍ടിയുടെ നേതാവ് വേണുഗോപാലന്‍നായരുമെത്തി. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ സാഹസം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് രണ്ടു മിനിറ്റുകള്‍ക്കകം പിള്ളയുടെ ഫോണില്‍നിന്ന് കാള്‍ പോയിരിക്കുന്നത് വേണുഗോപാലന്‍നായരുടെ ഫോണിലേക്ക്. ആ വിവരം അദ്ദേഹം അറിയുന്നത് ചാനല്‍ വിചാരണയ്ക്കിടെ. നേതാവിന്റെ മുഖം ചോരവാര്‍ന്നു വിളറുന്നത് അണികള്‍ ലൈവായി കണ്ടു. പി സി ജോര്‍ജിനുപോലും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുതേയെന്ന് പി ജെ ജോസഫുപോലും നെഞ്ചുപൊടിഞ്ഞു പ്രാര്‍ഥിച്ചുപോകുന്ന നിസ്സഹായതയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയായി.

അതിലും ദയനീയമായിരുന്നു മുഖ്യമന്ത്രിയുടെ പ്രകടനം. തന്നെയോ തന്റെ ഓഫീസിലേക്കോ പിള്ള വിളിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞത്. ആ നുണയുടെ ചൂടാറുംമുമ്പേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു. ശക്തമായ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഒരു ദുരന്തമുഹൂര്‍ത്തമായി മാറി. 

ഒരു നിഷേധംകൊണ്ടും അതിജീവിക്കാന്‍ കഴിയാത്ത തെളിവാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലെത്തിയത്. എന്നിട്ടും തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ലെന്ന് പത്രസമ്മേളനത്തിലും അദ്ദേഹം വാദിച്ചു. പക്ഷേ, നിഷേധിക്കാനാവാത്ത തെളിവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലായിരുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ല എന്നു പറഞ്ഞ നാവ് ഒന്നു മടങ്ങി നിവര്‍ന്നപ്പോഴേക്കും, തൊണ്ണൂറു സെക്കന്‍ഡ് പിള്ള വിളിച്ചുവെന്നും വിളിച്ച സമയത്ത് താനും പ്രൈവറ്റ് സെക്രട്ടറിയും വേറെ വേറെ മൊബൈല്‍ ടവറുകള്‍ക്ക് കീഴിലായിരുന്നു എന്നും മുഖ്യമന്ത്രിക്കു പറയേണ്ടി വന്നു. 

നിമിഷങ്ങളുടെ ഇടവേളയില്‍ നടത്തിയ ഈ നാണംകെട്ട മലക്കംമറിച്ചില്‍ സ്ക്രീന്‍ മൂന്നായി പകുത്ത് ചാനലുകള്‍ സംപ്രേഷണംചെയ്തു. വിളിച്ചിട്ടേയില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഒരു ഫ്രെയിമില്‍ . തൊണ്ണൂറു സെക്കന്‍ഡ് സംസാരിച്ചെന്നു പറയുന്നത് വേറൊന്നില്‍ . ടവറിന്റെ അക്ഷാംശവും രേഖാംശവും മൊഴിയുന്ന കാഴ്ച ഇനിയൊന്നില്‍ .

സഹായി മനോജിന്റെ കൈയിലാണ് ഫോണ്‍ എന്നാണ് ബാലകൃഷ്ണപിള്ളയും വാദിക്കുന്നത്. ഈ സഹായി എപ്പോഴും കൂടെയുണ്ടത്രേ! ജയിലില്‍ സഹായിയെ ആരനുവദിച്ചു? അതും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളയാളെ. ഒരു മന്ത്രിതന്നെ നിയമലംഘനത്തിന് സഹായിയായി വര്‍ത്തിക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, ജയിലിലും പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത അതിനിടെ പുറത്തുവന്നു. ഇതുസംബന്ധിച്ച കത്തുകള്‍ പുറത്തായി.

അപ്പോഴാണ് നട്ടാല്‍ കുരുക്കാത്ത മറ്റൊരു നുണയുമായി കോട്ടയത്തുനിന്ന് ഒരു മനോരമ ലേഖകന്‍ അവതരിച്ചത്. വാര്‍ത്തയിലെ ചില വാചകങ്ങള്‍ : "ജയിലില്‍ ഒരു ദിവസം ബാലകൃഷ്ണപിള്ളയ്ക്ക് ബോധക്ഷയം വന്നു. ഡോക്ടര്‍ എത്തിയപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.... മെയ് ആദ്യമുണ്ടായ ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഏക എ ക്ലാസ് തടവുകാരനായ പിള്ളയ്ക്ക് മൊബൈല്‍ ഫോണ്‍ ജയില്‍ എഡിജിപി ശുപാര്‍ശചെയ്തത്... പലവിധ രോഗങ്ങളുള്ള അദ്ദേഹത്തിന് ഫോണ്‍ നല്‍കുന്നത് ഉചിതമാണെന്നാണ് എഡിജിപി അലക്സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടിയത്... എ ക്ലാസ് തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിച്ച കാലത്ത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നല്‍കാവുന്നതാണ്..."

അതായത് പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് എഡിജിപിയുടെ അറിവോടെയാണെന്ന്, സമ്മതത്തോടെയെന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 

മനോരമ വാര്‍ത്ത വായിച്ച് അലക്സാണ്ടര്‍ ജേക്കബ് തന്നെ ഞെട്ടിക്കാണും. കാരണം, മെയ് 16ലെ കത്തില്‍ അദ്ദേഹം എഴുതിയ വാചകങ്ങള്‍ ഇതാ: "തടവുകാരന്‍ അദ്ദേഹത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പരാതികള്‍ ലഭിച്ചിരിക്കുന്നു... ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതാണ്. അടിയന്തര പരോള്‍ കഴിഞ്ഞുവരുമ്പോള്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല". 

നടപടിയെടുക്കാതിരിക്കാനുള്ള ന്യായങ്ങളാണ് മെയ് 18ലെ കത്തില്‍ ജയില്‍ എഡിജിപി പറഞ്ഞത്. രോഗത്തെക്കുറിച്ചോ ബോധക്കേടിനെക്കുറിച്ചോ ഒന്നും ആ കത്തില്‍ പറയുന്നേയില്ല.

സാന്ദര്‍ഭികമായി പറയട്ടെ, ജയിലില്‍ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് മാലോകരെ ആദ്യം അറിയിച്ചത് മനോരമയാണ്. "പിള്ള ഫലം അറിഞ്ഞത് റേഡിയോയില്‍നിന്ന്" എന്ന തലക്കെട്ടില്‍ മെയ് 14ന് നല്‍കിയ വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്,

"ഇതിനിടെ മണ്ഡലത്തില്‍നിന്നും പ്രവര്‍ത്തകരും മറ്റും ചൂടന്‍ വാര്‍ത്തകള്‍ മൊബൈലിലും വിളിച്ചറിയിച്ചു."

തെരഞ്ഞെടുപ്പ് സംബന്ധിച്ചും വരാനിരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചും പിള്ളയുടെ വിലയിരുത്തലും ഈ റിപ്പോര്‍ട്ടിലുണ്ട്. ജയിലില്‍ കിടന്നും വാര്‍ത്താസമ്മേളനം. പുതിയ വെളിപ്പെടുത്തലുകള്‍ , പ്രതിപക്ഷവിമര്‍ശത്തിന്റെ ഗൗരവം പതിന്മടങ്ങു വര്‍ധിപ്പിച്ചിരിക്കുന്നു.

ഒന്ന്- പിള്ള ജയിലില്‍വച്ചും ഫോണ്‍ ഉപയോഗിച്ചു. പാടില്ലെന്ന് ജയില്‍ എഡിജിപി രേഖാമൂലം അദ്ദേഹത്തിനു കത്ത് നല്‍കിയിട്ടും ഈ കുറ്റം അദ്ദേഹം ആശുപത്രിയിലെ തടവറയില്‍ ആവര്‍ത്തിച്ചു. ഇങ്ങനെ ആവര്‍ത്തിച്ചു കുറ്റം ചെയ്യുന്നതിന് ജയില്‍ നിയമം 84-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. മജിസ്ട്രേട്ടിന് മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാം.

രണ്ട്- ജയില്‍മന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ഭരണമേറ്റെടുത്ത നാള്‍മുതല്‍ ഈ നിയമലംഘനത്തെക്കുറിച്ച് അറിയാമായിരുന്നു. നിയമവിദ്യാര്‍ഥിയായ മഹേഷ് മോഹന്‍ ആഗസ്ത് എട്ടിനു നല്‍കിയ വക്കീല്‍ നോട്ടീസില്‍ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുതന്നെ പിള്ള ഫോണ്‍ ചെയ്തുവെന്നും തെളിഞ്ഞു. എന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി നിയമലംഘനത്തിനു കൂട്ടുനിന്നു. സത്യപ്രതിജ്ഞാലംഘനം നടത്തി.

ഇനിയുമെന്തെല്ലാം അറിയാന്‍ ബാക്കി കിടക്കുന്നു. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍കാളുകളെക്കുറിച്ചാണ് പുറത്തുവന്ന വിവരങ്ങള്‍ . ഇനി വരാനിരിക്കുന്നത് പിള്ളയെ വിളിച്ചവര്‍ ആരൊക്കെ എന്നാണ്. പുതിയ കള്ളങ്ങള്‍ പിറക്കാനിരിക്കുന്നതേയുള്ളൂ.

Thursday, September 29, 2011

ഉമ്മന്‍ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം


ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ .

പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?

യഥാര്‍ഥത്തില്‍ ആ വാര്‍ത്താസമ്മേളനം ഡല്‍ഹിയിലേക്കു നല്‍കിയ സന്ദേശമായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ , എട്ടാം പ്രതി പി ജെ തോമസ് എന്നിവര്‍ക്ക് കനത്തപിഴ ചുമത്താനുള്ള നടപടിയെടുക്കാനുള്ള സുപ്രധാനമായ നിര്‍ദേശം 2003 ജൂണിലാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതു നടപ്പാക്കാതിരിക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനു കഴിയില്ല. അതുകൊണ്ട്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നൊരു സന്ദേശം അറിയിക്കുക വഴി നടപടി വൈകിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പക്ഷേ, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിന്‍വലിക്കപ്പെട്ടതുമില്ല.

ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിപദം കൈക്കലാക്കിയതോടെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വരുതിയിലാക്കി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്ന കരുതലോടെ അദ്ദേഹം കരുക്കള്‍ നീക്കി. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005 ജനുവരി 19നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുംമുമ്പേ വിവരം 2005 ജനുവരി 24ന് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു (തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞ്, 2005 മാര്‍ച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്). പക്ഷേ, ഭരണമൊഴിയുംവരെ ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കാതിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചു.

കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ്, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും കൊടുക്കേണ്ടത്. അവിടെ മാത്രം തീരുമാനമെത്തിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പോലും 11 മാസത്തിനു ശേഷം 2005 നവംബര്‍ 24നാണ്. ജിജി തോംസന്റെ വിധി നിര്‍ണയിക്കുന്നത് സിവിസിയും പേഴ്സണല്‍ മന്ത്രാലയവുമായതിനാല്‍ തീരുമാനം എത്രയും പെട്ടെന്ന് അവിടെ അറിയിക്കണമെന്നേ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നുളളൂ. ബാക്കിയൊക്കെ ചട്ടപ്പടി നടന്നു. ചെയ്യേണ്ട കാര്യം ചട്ടപ്പടിയായിട്ടുപോലും നടന്നില്ല. ചുമ്മാതല്ല, തന്നെ ബലിയാടാക്കുകയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു നടക്കുന്നത്.

പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ , കേസ് പിന്‍വലിച്ച തീരുമാനം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടില്ലെന്ന വിവരം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറോടോ അന്വേഷണ ഏജന്‍സിയോടോ ആലോചിച്ച ശേഷമല്ല കേസ് പിന്‍വലിക്കാനുളള തീരുമാനമെടുത്തത്. ഇക്കാര്യമൊക്കെ 2007 ജൂലൈ 6ലെ ജസ്റ്റിസ് കെ ആര്‍ ഉദയഭാനുവിന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐഎഎസ് പ്രതികളെ ഉടന്‍ കുറ്റവിമുക്തമാക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനോ വിജിലന്‍സ് കമീഷനോ കഴിയുമായിരുന്നില്ല. "ഞങ്ങളുടെ മുന്നില്‍ വന്ന വാദങ്ങളും എതിര്‍വാദങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍വാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആര്‍ ബാഹ്യപരിഗണന വച്ചാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. അഴിമതിയെന്ന മഹാശല്യത്തെ സങ്കീര്‍ണമായ നിയമക്കുരുക്കുകളുടെ കരിമ്പടം കൊണ്ടു മറയ്ക്കാന്‍ അനുവദിക്കാനാകില്ല"   എന്ന 2000 മാര്‍ച്ച് 23ലെ സുപ്രീംകോടതി വിധിയിലെ പ്രസക്തമായ നിരീക്ഷണവും കേരളത്തിലുയര്‍ന്ന രാഷ്ട്രീയവിവാദവും അത്രയെളുപ്പം അവഗണിക്കാനാകുമായിരുന്നില്ല. പക്ഷേ, ഫയല്‍ കോള്‍ഡ് സ്റ്റോറേജിലായി.

2006 മെയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന്റെ തീരുമാനം തിരുത്തി. വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിചിത്രമായ പ്രതികരണമായിരുന്നു പേഴ്സണല്‍ മന്ത്രാലയത്തിന്റേത്. യുഡിഎഫിന്റെ തീരുമാനം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തമെന്ന് ഒരു അഡീഷണല്‍ സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പാമൊലിന്‍ കേസ് പിന്‍വലിച്ച യുഡിഎഫിനോട് ഒരു ചോദ്യവും ചോദിച്ചില്ല എന്നോര്‍ക്കണം.

കേസുകളിലേക്കും മറ്റും ശ്രദ്ധ മാറിയപ്പോള്‍ പേഴ്സണല്‍ മന്ത്രാലയം ഒരു കള്ളക്കളി നടത്തി. മുന്‍സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പ്രൊമോഷനെയും മറ്റും തടയുന്ന ഫയല്‍ തുടരണോ എന്ന് അവര്‍ സിവിസിയോട് ആരാഞ്ഞു. കിട്ടിയപാടെ, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന ന്യായം പറഞ്ഞ് 2007 ജൂണ്‍ 25നു സിവിസി നടപടികള്‍ പിന്‍വലിച്ചു.

നിയമവിരുദ്ധമായ ഉത്തരവാണ് കേന്ദ്ര വിജിലന്‍സ് കമീഷന്റേത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് മറ്റു പൊതുസേവകരുമായോ സ്വകാര്യവ്യക്തികളുമായോ പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ഒരു കേസും നിലവിലില്ലെന്ന് കേസിന്റെ പുനഃപരിശോധനയില്‍ കമീഷന് ബോധ്യമായെന്നാണ് ഉത്തരവില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

2007 ജൂണ്‍ 25ന് ഈ ഉത്തരവ് പുറത്തുവരുംമുമ്പു തന്നെ പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഡിഎഫാകട്ടെ, കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുമില്ല.

വിജിലന്‍സ് കമീഷന്റെ തീര്‍പ്പ് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ പി ജെ തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തു തുടര്‍ന്നേനെ. അദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ഇങ്ങനെ പറയുന്നു; "പേഴ്സണല്‍ മന്ത്രാലയത്തിന് 2003 ജൂണ്‍ 3ന് അയച്ച കത്തില്‍ സ്വീകരിച്ച നിലപാട് സിവിസി എന്തുകൊണ്ട് തിരുത്തിയെന്നതിന് ഒരു കാരണവും മുകളില്‍ പറഞ്ഞ മറുപടിയിലോ ഫയലിലോ കാണാനില്ല".   ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെയുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ ആദ്യ ശുപാര്‍ശ എങ്ങനെ അട്ടിമറിക്കപ്പെട്ടു, നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങളാല്‍ അവരെ കുറ്റവിമുക്തമാക്കിയ സാഹചര്യം എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.

ഉമ്മന്‍ചാണ്ടിയുടെ കേസ് പിന്‍വലിക്കലാണ് ഇതിനു വഴിതെളിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതു നടന്നു. പാമൊലിന്‍ കേസ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചെന്ന വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. അതു നിറവേറ്റാനായിരുന്നു 2005 ജനുവരിയിലെ മന്ത്രിസഭാ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ പി ജെ തോമസും ജിജി തോംസണും "പാപമുക്ത"രായി. പക്ഷേ, സുപ്രീംകോടതി കര്‍ശന നിലപാടു സ്വീകരിച്ചതുകൊണ്ട് ആ ശ്രമത്തിന്റെ അന്തിമഫലം പി ജെ തോമസിനു ലഭിക്കാതെ പോയി. അനിവാര്യമായ വകുപ്പുതല നടപടിയില്‍ നിന്ന് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമാണ് ജിജി തോംസന്റെ ഹര്‍ജി.

2001ല്‍ കുറ്റപത്രം ലഭിച്ചശേഷം ഇന്നേവരെ അദ്ദേഹം ഈ കേസില്‍ ഒരു കോടതിയിലും പോയിട്ടില്ല. ഹര്‍ജി കൊടുക്കാനുള്ള അടവെന്ന നിലയിലാണ് തന്റെ പ്രൊമോഷനും മറ്റും തടയപ്പെട്ടെന്ന വാദം ജിജി തോംസണ്‍ ഉയര്‍ത്തുന്നത്. പാമൊലിന്‍ കേസ് മൂലം ഒരു പ്രൊമോഷനും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടില്ല. ഇനി കിട്ടാനുള്ളത് ക്യാബിനറ്റ് സെക്രട്ടറി സ്ഥാനമാണ്. കൂട്ടുപ്രതിയായ പി ജെ തോമസ് കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി. സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗം ചേര്‍ന്നതുകൊണ്ടാണ് ഈ വസ്തുതകള്‍ കോടതിയില്‍ എത്താതിരുന്നത്.

എണ്ണ ഇറക്കുമതിയോടെ അവസാനിച്ചതല്ല, പാമൊലിന്‍ ഗൂഢാലോചന. രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ദേശീയതലത്തിലേക്ക് അതു വികസിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി കോടതികള്‍ക്ക് ബോധ്യപ്പെട്ടതാണ്. നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സ്വീകരിച്ച ശ്രമങ്ങള്‍ വരച്ചിട്ടതും സുപ്രീംകോടതി വിധിയിലാണ്. വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും. ജിജി തോംസന്റെ ഹര്‍ജിയുടെ തീര്‍പ്പില്‍ തീരുന്നതല്ല കാര്യങ്ങളെന്നു ചുരുക്കം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...