Saturday, July 16, 2016

ധവള പത്രം

ധവള പത്രം, നീല ബുക്ക്, ഹരിത പത്രം തുടങ്ങി പുറംചട്ടയുടെ നിറത്തില്‍ അറിയപ്പെടുന്ന പല രേഖകളുണ്ട്. തുടക്കം ബ്രട്ടീഷുകാരില്‍ നിന്നാണ്. ഏതെങ്കിലും ഒരു വിഷയത്തെ കണക്കുകളെല്ലാം വച്ച് പ്രാമാണികമായി വിശദമായി വിശകലനം ചെയ്യുന്ന സമഗ്രരേഖയാണ് ബ്രിട്ടീഷുകാര്‍ക്ക് ബ്ലൂ ബുക്ക്. ഇത് സാധാരണക്കാര്‍ക്ക് വായിച്ചു തീര്‍ക്കാനാവില്ല. ഈ വിഷയത്തെ സമഗ്രമായി എന്നാല്‍ ഹ്രസ്വമായി വിശകലനം ചെയ്യുന്ന രേഖയാണ് ധവള പത്രം. ധവള പത്രം പൗരന്മാരെ നിജസ്ഥിതി അറിയിക്കുവാനാണ്. എന്നാല്‍ ഹരിത പത്രം അങ്ങനെയല്ല. നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും നിയമനിര്‍മ്മാണമോ നടപടിയിലേയ്ക്കോ നയിക്കുന്ന രേഖയാണിത്. കാനഡക്കാരാണ് ഈ പതിവ് തുടങ്ങിയത്.
കേരളത്തില്‍ സമീപകാലത്ത് രണ്ടുവട്ടം ധനവകുപ്പ് ധവള പത്രം ഇറക്കിയിട്ടുണ്ട്. 2001 ലെ രൂക്ഷമായ ധനപ്രതിസന്ധിയെ വിശദീകരിക്കുന്നതിനായിരുന്നു ആദ്യത്തെ ധവള പത്രം. ഒരു പ്രതിസന്ധിയുമില്ലായിരുന്നെങ്കിലും പടച്ചുണ്ടാക്കിയ 2011 ലെ ധവളപത്രം നാണക്കേടാണ്. അതുകൊണ്ട് ഞാന്‍ ഈ രേഖയെ തുറന്നു കാണിച്ചുകൊണ്ട് څڅകള്ളം, പച്ചക്കള്ളം പിന്നെ കെ.എം മാണിയുടെ കണക്കുകളുംچچ എന്നൊരു ചെറുഗ്രന്ഥം തന്നെ എഴുതി. ആദ്യമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ധവള പത്രം ഇറക്കുന്നത്.
കേരളത്തില്‍ ഗുരുതരമായൊരു ധനപ്രതിസന്ധിയും ഇല്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോട് യഥാര്‍ത്ഥസ്ഥിതി വിശദീകരിക്കുന്നതിനായി ധവളപത്രം ഇറക്കുവാന്‍ തീരുമാനിച്ചത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തിയാലേ ഈ തെറ്റുകള്‍ നാളെയും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്തുവാനും പരിഹാര നടപടികള്‍ സ്വീകരിക്കുവാനും കഴിയൂ.
പ്രതിസന്ധിയുടെ അടയാളങ്ങളില്‍ ഏറ്റവും പ്രകടം ദൈനംദിന ഇടപാടുകള്‍ക്ക് ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയാണ്. അഥവാ വെയിസ് ആന്‍റ് മീന്‍സ് ഞെരുക്കമാണ്. അത്തരമൊരു സ്ഥിതിവിശേഷം ഇല്ല, യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാന മാര്‍ച്ച് 31 ന് ട്രഷറിയില്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്നാണ് മുന്‍മുഖ്യമന്ത്രിയുടെ അവകാശവാദം. ട്രഷറിയില്‍ ബില്ലുകള്‍ കിട്ടിയിട്ടും പണം കൊടുക്കാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകള്‍പോലെ അടിയന്തിര അനിവാര്യമായ ചെലവുകള്‍ കിഴിച്ചാല്‍ ആ ദിവസം 173 കോടി രൂപ ട്രഷറിയില്‍ ക്യാഷ് ബാലന്‍സ് കമ്മിയാണ്. പണ്ടും ഇങ്ങനെയൊക്കെ തന്നെയാണ് സ്ഥിതി എന്നുവാദിക്കുന്നവര്‍ക്ക് മറുപടിയായി ധവളപത്രത്തില്‍ 2006 മുതല്‍ 2016 വരെയുള്ള കാലത്തെ ഈ പുതിയ നിര്‍വ്വചന പ്രകാരമുള്ള ട്രഷറി ക്യാഷ് ബാലന്‍സിന്‍റെ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. ധവള പത്രത്തില്‍ നല്‍കിയിട്ടുള്ള 24 ചിത്രത്തില്‍ ഇതൊന്നുമാത്രം ഞാന്‍ ഇവിടെ കൊടുക്കുകയാണ്. ഈ ചിത്രം അത്രയ്ക്ക് എനിക്കിഷ്ടപ്പെട്ടു.


ചിത്രത്തില്‍ കാണാവുന്നതുപോലെ 2006 മാര്‍ച്ച് മാസത്തില്‍ (കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്) 146 കോടി രൂപയായിരുന്നു ട്രഷറി ക്യാഷ് ബാലന്‍സ്. പിന്നീടുള്ള ഓരോ വര്‍ഷവും ഇത് അനുക്രമമായി വര്‍ദ്ധിച്ച് 2011 ല്‍ 3513 കോടി രൂപയായി തീര്‍ന്നു. തുടര്‍ന്ന് യു.ഡി.എഫ് അധികാരത്തില്‍വന്നു. ആദ്യ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ ട്രഷറി ക്യാഷ് ബാലന്‍സ് 2711 കോടി രൂപയായി കുറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ് 2015 ല്‍ 142 കോടി രൂപയായി. നേരത്തെ സൂചിപ്പിച്ചപ്പോലെ 2016 ആയപ്പോള്‍ 173 കോടി രൂപ കമ്മിയായി.
ഇതിനുപുറമേ അടിയന്തിരമായി കൊടുത്തുതീര്‍ക്കേണ്ട മറ്റു ബാധ്യതകള്‍ എടുത്താല്‍ ചുരുങ്ങിയത് 10,000 കോടിയെങ്കിലും വരും. പക്ഷേ ട്രഷറി ബില്ലുകളൊന്നും മടങ്ങില്ല. എല്ലാ ബില്ലുകളും ക്യൂവിലാണ്. പണം ഉണ്ടാകുന്ന മുറയ്ക്ക് മാറിക്കിട്ടും. ഇത്തരമൊരു പുതിയ രീതി സമ്പ്രദായം യു.ഡി.എഫ് ഭരണകാലത്ത് ആവിഷ്കരിച്ചതുകൊണ്ടാണ് ട്രഷറി പൂട്ടാതിരുന്നത്. ഇതേ സമ്പ്രദായം ഇപ്പോഴും തുടരുന്നതിന് ഞങ്ങളും നിര്‍ബന്ധിതരാണ്. സംസ്ഥാന നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടേ ക്യൂവിന്‍റെ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ കഴിയൂ.
പ്രതിസന്ധിയുടെ മറ്റൊരു തെളിവ് വര്‍ദ്ധിച്ചുവരുന്ന റവന്യൂകമ്മിയാണ്. 2001-05 കാലത്തെ യു.ഡി.എഫ് ഭരണം ആരംഭിക്കുമ്പോള്‍ റവന്യൂ കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. അടുത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് (2006-11) ഈ പ്രവണത കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. റവന്യൂ കമ്മി 1.4 ശതമാനമായി കുറഞ്ഞു. ശരാശരി എടുത്താല്‍ 2001-05 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂകമ്മി 2006-11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. ഒരേ പ്രവണതയാണ് രണ്ട് കാലഘട്ടങ്ങളിലും പ്രകടമാകുന്നതെങ്കിലും ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ചെലവ് കര്‍ശനമായി ഞെരുക്കിക്കൊണ്ടാണ് കമ്മി കുറച്ചതെങ്കില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വരുമാനം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടാണ് കമ്മി കുറച്ചത്.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ചെലവ് ഞെരുക്കിയുമില്ല, വരുമാനം കൂട്ടിയതുമില്ല. ഇതുമൂലം സാമ്പത്തിക ദൃഡീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേയ്ക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയര്‍ന്നു. 2011 ല്‍ 3673 കോടി രൂപയായിരുന്ന റവന്യൂകമ്മി 2015 ല്‍ 13,795 കോടി രൂപയായി പെരുകി. 2016-17 ല്‍ ഇത് 8,199 കോടി രൂപ (1.4%) യായി കുറഞ്ഞൂവെന്നത് ശരിയാണ്. പക്ഷേ അനിവാര്യമായ ചെലവുകള്‍ പിറ്റേവര്‍ഷത്തേയ്ക്ക് വകമാറ്റിക്കൊണ്ടാണ് ഈ കുറവ് കൃത്രിമമായി നേടിയത്. 2001-2011 കാലയളവില്‍ സംസ്ഥാന ധനകാര്യത്തില്‍ പ്രകടമായ ധനദൃഡീകരണ പ്രവണത ഇക്കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ഇല്ലാതായി.
അവസാനമായി കഴിഞ്ഞ 5 വര്‍ഷത്തെപ്പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ എന്തായിരിക്കും വരും വര്‍ഷങ്ങളിലെ സ്ഥിതിയെന്നത് ദീര്‍ഘദര്‍ശനം ചെയ്യുന്നതിനും ധവളപത്രം ശ്രമിച്ചിട്ടുണ്ട്. ധനഉത്തരവാദിത്വ നിയമപ്രകാരം അടുത്ത വര്‍ഷം റവന്യൂകമ്മി പൂജ്യം ആക്കേണ്ടതാണ്. നേര്‍വിപരീതമാണ് സംഭവിക്കുക. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂകമ്മി തുടര്‍ച്ചയായി വര്‍ദ്ധിച്ച് 2021 ല്‍ 3.5 ശതമാനത്തില്‍ മുകളിലാകും. എന്നാല്‍ 3 ശതമാനമേ ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പ എടുക്കുവാന്‍ അവകാശമുള്ളൂ. വായ്പാ പണം പൂര്‍ണ്ണമായി വിനിയോഗിച്ചാലും ദൈനംദിന ചെലവിന് പണമുണ്ടാവില്ല എന്നതായിരിക്കും നടപ്പുവര്‍ഷം മുതലുള്ള സ്ഥിതി. അഥവാ പരിപൂര്‍ണ്ണമായ ട്രഷറി സ്തംഭനമാണ് യു.ഡി.എഫ് ഭരണത്തിന്‍റെ നീക്കിബാക്കിയായി പുതിയ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.
അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് പ്രതിസന്ധിയുടെ കാരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, ചില ചെലവിനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ദ്ധനയാണ്. ലഭ്യമായ വിഭവത്തെക്കാള്‍ ഉയര്‍ന്ന അടങ്കലാണ് പദ്ധതികളില്‍ പ്രഖ്യാപിച്ചുവന്നത്. അതുപോലെ പണം വകയിരുത്താതെയാണ് ബഡ്ജറ്റ് പ്രസംഗങ്ങളില്‍ ഏതാണ്ട് 1000 കോടി രൂപ വീതം ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇതിനൊക്കെ പുറമേയാണ് ബഡ്ജറ്റില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും സ്കീമുകള്‍ക്കുമൊക്കെ ഓരോ ആഴ്ചയിലും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തത്.
ഈ അരാജകത്വത്തിന് ഒരു സൂചിക ധവളപത്രം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയിതര റവന്യൂ ചെലവിലുണ്ടാകുന്ന വര്‍ദ്ധനയാണിത്. പക്ഷേ ഇതിലെ ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ സര്‍ക്കാരിന് കുറയ്ക്കുവാന്‍ കഴിയില്ല. അതുകൊണ്ട് പദ്ധതിയിതര റവന്യൂ ചെലവില്‍ നിന്ന് ശമ്പളത്തിനും പലിശയ്ക്കും പെന്‍ഷനും വേണ്ടിവരുന്ന ചെലവുകള്‍ കുറച്ചാല്‍ കിട്ടുന്ന തുകയാണ് ധന അരാജകത്വത്തിന്‍റെ ഒരു പ്രധാന സൂചിക. ഈ തുക മുഴുവന്‍ ധൂര്‍ത്താണെന്ന വാദം ഞങ്ങള്‍ക്കില്ല. എന്നാല്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഇവ നിയന്ത്രിക്കാം. എല്‍.ഡി.എഫ് ഭരണകാലത്ത് ഇത്തരം ചെലവുകള്‍ മൊത്തം റവന്യൂ ചെലവിന്‍റെ 27 ശതമാനം വരുമായിരുന്നു. എന്നാല്‍ അത് യു.ഡി.എഫ് ഭരണകാലത്ത് 30 ശതമാനമായി ഉയര്‍ന്നു.
ഇന്നലെ നിയമസഭയില്‍ മുന്‍മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക ചെലവും പുതിയ കോളേജുകള്‍ക്കും സ്കൂളുകള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള ചെലവുകളും ജനോപകാരപ്രദമാണെന്ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ശരിയായിരിക്കാം. പക്ഷേ ഇതിനുള്ള വരുമാനം ഉണ്ടാക്കാനുള്ള ചുമതല യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍വ്വഹിച്ചില്ല. സര്‍ക്കാരിന്‍റെ തനതു നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം.
യു.ഡി.എഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കുതിച്ചുയര്‍ന്നൂവെന്ന് പറയാം. 2006-11 കാലത്ത് കേന്ദ്രധനസഹായത്തിന്‍റെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരുന്നത് 2011-16 ല്‍ 25 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം 2006-11 കാലത്ത് 17.2 ശതമാനം വീതം വളര്‍ന്നത് 2011-16 കാലത്ത് 12.4 ശതമാനം വീതമേ ഉയര്‍ന്നുള്ളൂ. 2001-06 യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നികുതി വര്‍ദ്ധന 12 ശതമാനം വീതമായിരുന്നു. നികുതിയിലുണ്ടായ ഇടിവിന്‍റെ കാരണങ്ങളെക്കുറിച്ചും ധവള പത്രം പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്തിന് മുന്നില്‍ ധവള പത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവയാണ്. എങ്ങനെ നികുതി വരുമാനം 20-25 ശതമാനം ഉയര്‍ത്താം? പാവങ്ങളുടെ ക്ഷേമത്തിലും പദ്ധതി ചെലവിലും കുറവ് വരുത്താതെ റവന്യൂ ചെലവ് വര്‍ദ്ധനയ്ക്ക് എങ്ങനെ കടിഞ്ഞാണിടാം? ഇങ്ങനെ റവന്യൂകമ്മി നിയന്ത്രണാധീനമാക്കാന്‍ കുറച്ചു വര്‍ഷങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കാതെ മൂലധന ചെലവുകളില്‍ എങ്ങനെ ഒരു കുതിപ്പ് സൃഷ്ടിക്കാം? ഇതിനുള്ള ഉത്തരങ്ങളായിരിക്കും വരാന്‍ പോരുന്ന ബഡ്ജറ്റ് നല്‍കുക.

കിഫ്ബിയെ ആർക്കാണ്‌ പേടി?

ഞാന്‍ താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിന്‍റെ തെക്കേ ഗേറ്റിനോട് വാസ്തുവിന് എന്തോ നീരസം ഉള്ളതായി കേട്ടിട്ടുണ്ട്. എന്നാല്‍ അവിടെ ഒരു പ്രേതം ഉണ്ടെന്ന് ബജറ്റ് ചര്‍ച്ചയിലൂടെയാണ് അറിഞ്ഞത്. ആ പ്രേതബാധയാണത്രെ എന്‍റെ ബജറ്റ് പ്രസംഗത്തില്‍ ഒട്ടനവധി തവണ പരാമര്‍ശിക്കപ്പെട്ട പ്രത്യേക നിക്ഷേപ പദ്ധതിയും കേരള സര്‍ക്കാരിന്‍റെ പുതിയ ധനകാര്യസ്ഥാപനമായ കിഫ്ബിയും (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡ്). ഇങ്ങനെ പോയി ഭാവനാവിലാസങ്ങള്‍. 
വേറെ ചിലര്‍ക്കാവട്ടെ ബോണ്ട് വഴിയും മറ്റും ധനസമാഹരണത്തിന് തുനിയുന്നത് നവലിബറിസമാണ്. ഇപ്പോള്‍ തന്നെ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും വായ്പയുടെ 70-80 ശതമാനം ബോണ്ടുകള്‍ വഴിയാണെന്നത് അവര്‍ മറന്നുപോകുന്നു. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്ന നിയമം ഉണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ഇറക്കുന്ന ബോണ്ടുകള്‍ ഈ നിയമമനുസരിച്ച് ബാങ്കുകളാണ് വാങ്ങുന്നത്.
പക്ഷേ മേല്‍പറഞ്ഞ പ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പയെടുക്കുവാനുള്ള കര്‍ശന പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനത്തിലേറെ വായ്പയെടുക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പക്ഷേ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ തുക അപര്യാപ്തമാണ്. അതുകൊണ്ട് പ്രത്യേക കമ്പനികള്‍ രൂപീകരിച്ച് വായ്പയെടുക്കുന്നു. ഇങ്ങനെ അധിക വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദം ആവശ്യമില്ല. കാരണം ഈ വായ്പാ പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് വരുന്നില്ല. നമ്മുടെ നിലവിലുള്ള വന്‍കിട പദ്ധതികളായ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മൊബിലിറ്റി ഹബ്ബ് തുടങ്ങി ഒട്ടെല്ലാ പദ്ധതികളും ഇപ്രകാരം വായ്പയെടുത്താണ് നടപ്പിലാക്കുന്നത്. 
പക്ഷേ ഇങ്ങനെ ഓരോ പ്രോജക്ടിനും വേണ്ടി ധനസ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേകം പ്രത്യേകം വായ്പയെടുക്കുന്നത് വളരെ ശ്രമകരമാണ്. ഇതിലും പ്രധാനപ്പെട്ട മറ്റൊരു വസ്തുതകൂടിയുണ്ട്. സമകാലീന മുതലാളിത്ത വ്യവസ്ഥയില്‍ വായ്പയായി എടുക്കാവുന്ന പണത്തിന്‍റെ ഗണ്യമായ പങ്ക് ബോണ്ട് മാര്‍ക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത്. വമ്പന്‍ കോടീശ്വരന്‍മാര്‍, കോര്‍പ്പറേറ്റുകള്‍, മ്യൂച്ചല്‍ഫണ്ടുകള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ പക്കല്‍ കാലാകാലങ്ങളില്‍ ഭീമന്‍ മിച്ചം പണമായി ഉണ്ടാകും. ഇത് ഏതെങ്കിലും പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപിക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. പകരം പലിശ ലഭിക്കുന്ന എന്നാല്‍ പെട്ടെന്ന് വീണ്ടും പണമായി മാറ്റാവുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാനാണു താല്പ്പര്യം. ഷെയറുകള്‍ പോലെ ഇങ്ങനെ ബോണ്ടുകള്‍ വില്‍ക്കാനും വാങ്ങാനും വില്‍ക്കാനും ഒരു കമ്പോളം തന്നെയുണ്ട്. സാധാരണഗതിയില്‍ ഊഹക്കച്ചവടക്കാരുടെ വിഹാരമേഖലയാണിത്. ഇവിടെ മാറിമറിയുന്ന ഭീമാകാരമായ തുകയുടെ ഒരു ഭാഗമെങ്കിലും പശ്ചാത്തലസൗകര്യ നിര്‍മ്മിതിക്കുവേണ്ടി ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമായിരിക്കും.
ഇതിനുള്ള ശ്രമം റിസര്‍വ്ബാങ്കും സെബിയും തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ബോണ്ട് മാര്‍ക്കറ്റിലെ നിക്ഷേപകരുടെ സ്വഭാവവും താല്‍പ്പര്യവും അതുപോലെതന്നെ വായ്പയുടെ ലക്ഷ്യവും കണക്കിലെടുത്തു പ്രത്യേക നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റും വേണ്ടിയുള്ള ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (എ.ഐ.എഫ്), പശ്ചാത്തല സൗകര്യങ്ങള്‍ക്കായുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ഇന്‍വിറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെറ്റ് ഫണ്ട് (ഐ.സി.എഫ്) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനുപുറമേ പരമ്പരാഗതമായ മുനിസിപ്പല്‍ ബോണ്ടുകളും റവന്യൂ ബോണ്ടുകളും സര്‍ക്കാര്‍ ഗ്യാരണ്ടി മാത്രമുള്ള ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ടുകളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തി എന്തുകൊണ്ട് കേരളത്തിന് ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യ വികസനത്തിന് വലിയതോതില്‍ വായ്പയെടുത്തുകൂടാ?
ഇതുസംബന്ധിച്ച് 2011 ബജറ്റില്‍ ഞാന്‍ മൂര്‍ത്തമായ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. ഇതാണ് പിന്നീട് ഏറെ പരിഹസിക്കപ്പെട്ട 40,000 കോടി പദ്ധതി. എന്നിരുന്നാലും ധനപ്രതിസന്ധി മൂര്‍ച്ഛിച്ചപ്പോള്‍ 2014 ല്‍ ഇപ്രകാരം ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് ധനസമാഹരണത്തിന് സാധ്യത പരിശോധിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഫ്.ബി.ഐ മാര്‍ക്കറ്റിംഗ് ലിമിറ്റഡിനെ കൊണ്ട് ഒരു പഠനം നടത്തി. അവരുടെ നിര്‍ദ്ദേശമാണ് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. കെ.എം മാണിയുടെ 2015 ലെ ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. പിന്നെ ഒന്നും ഉണ്ടായില്ല. എല്ലാവരും അത് മറന്നു.
ഞാന്‍ ധനമന്ത്രിയായപ്പോള്‍ ഈ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. 2011 ലെ എന്‍റെ നിര്‍ദ്ദേശത്തേക്കാള്‍ സമഗ്രമായത് കിഫ്ബിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് കിഫ്ബിയെ ഉപയോഗപ്പെടുത്തി മൂലധന നിക്ഷേപത്തിന്‍റെ ഒരു കുതിപ്പു സൃഷ്ടിക്കാനുള്ള പരിപാടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അപ്പോള്‍ വരുന്നു സ്വപ്നാടനവും പ്രേതബാധയും സംബന്ധിച്ച ആക്ഷേപങ്ങള്‍! ഇതിന് വിരാമമിട്ട് ഇതു ഞങ്ങള്‍ മുന്നേ പറഞ്ഞതാണ് എന്ന അവകാശവാദത്തോടെ പദ്ധതി വിജയിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങുന്നതല്ലേ അഭികാമ്യം എന്ന് പ്രതിപക്ഷം ആലോചിച്ചാല്‍ നല്ലതായിരിക്കും.
ഒരു ലളിതമായ ഉദാഹരണത്തിലൂടെ കിഫ്ബി എങ്ങനെ പ്രവര്‍ത്തിക്കും എന്ന് വിശദീകരിക്കാം. കേരളത്തില്‍ എല്ലാവര്‍ക്കും വീടു നല്‍കാന്‍ 10,000 കോടി വേണം. ഇത്രയും പണം സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കണം. ഇതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് ചെയ്തത്. 2500 കോടി രൂപ ഇപ്രകാരം സമാഹരിച്ചു. പക്ഷേ ഉറപ്പു പ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ പലിശ വര്‍ഷംതോറും ബാങ്കുകള്‍ക്ക് നല്‍കിയില്ല. മുതലിന്‍റെ ഗഡുക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പിടിച്ചു നല്‍കുന്നതിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പിന്നീട് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് പാര്‍പ്പിട പദ്ധതിക്ക് വായ്പയെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ചുരുങ്ങിയ ബാങ്കുകളേ വായ്പ നല്‍കാന്‍ തയ്യാറായിട്ടുള്ളൂ. ഇവിടെയാണ് കിഫ്ബി പ്രസക്തമാവുന്നത്. കിഫ്ബി പ്രത്യേക പാര്‍പ്പിട ബോണ്ടുകള്‍ ഇറക്കും. അവ സഹകരണ ബാങ്കുകള്‍ക്കു വാങ്ങാം. എപ്പോള്‍ പണം വേണമോ അവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. ഡിസ്കൗണ്ട് ചെയ്തു വാങ്ങുവാന്‍ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയില്‍ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും. ഈ മാതൃകയില്‍ ബോണ്ടിറക്കി ഇ.എം.എസ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല.
ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ഉചിതമായ മാതൃകകളില്‍ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തില്‍ സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്.
ഒരു ലക്ഷം കോടി രൂപയോ? ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന അമ്പരപ്പോടെയുള്ള ഒരു ചോദ്യമുണ്ട്. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാര്‍ഗ്ഗം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പാര്‍പ്പിട പദ്ധതിയില്‍ 20 വര്‍ഷംകൊണ്ട് മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും തിരിച്ചുപിടിക്കും. പലിശ സര്‍ക്കാരും നല്‍കും. ജനങ്ങള്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന വീടുകള്‍ ഒറ്റയടിക്ക് ഇതുവഴി ഇപ്പോള്‍ തന്നെ ലഭ്യമാക്കാനാവും. 
വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയുന്നതിനുള്ള ബോണ്ടുകളിലൂടെ നല്‍കുന്ന വായ്പയുടെ മുതലും പലിശയും പദ്ധതിയില്‍ നിന്നുതന്നെ തിരിച്ചടയ്ക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലാന്‍റ് ബോണ്ടു വഴി സമാഹരിക്കുന്ന വായ്പയാകട്ടെ സോഫ്ട് ലോണായിട്ടായിരിക്കും വ്യവസായ പാര്‍ക്കുകളുടെയും മറ്റും ഏജന്‍സികള്‍ക്ക് നല്‍കുക. ഭൂമി വികസിപ്പിച്ച് വ്യവസായ സംരംഭകര്‍ക്ക് വില്‍ക്കുമ്പോള്‍ മുതലും പലിശയും കിഫ്ബിക്ക് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോതരം ബോണ്ടിനും കൃത്യമായ റവന്യൂ മോഡല്‍ ഉണ്ടാകും.
പക്ഷേ സംസ്ഥാന-ജില്ലാ പാതകളും പാലങ്ങളും പോലുള്ളവ നിര്‍മ്മിക്കുന്നതിനു കിഫ്ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് എങ്ങനെ? ഇതിനായിട്ടാണ് പെട്രോള്‍ സെസില്‍ നിന്നുള്ള വരുമാനവും മോട്ടോര്‍ വാഹനനികുതിയുടെ പകുതി വരുമാനവും നിയമത്തിലൂടെ കിഫ്ബിക്ക് കിട്ടുമെന്ന് ഉറപ്പുവരുത്തുന്നത്. ഇവയില്‍ നിന്ന് ഭാവിയില്‍ ലഭ്യമാകുന്ന സുസ്ഥിര വരുമാനം കാണിച്ചുകൊണ്ടായിരിക്കും ബോണ്ട് ഇറക്കി പണം സമാഹരിക്കുക.
ഇവയ്ക്കൊക്കെ പുറമേ മറ്റൊന്നുകൂടിയുണ്ട്. ഇന്നിപ്പോള്‍ വായ്പയെടുക്കുന്ന പണത്തിന്‍റെ സിംഹഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്ത 5 വര്‍ഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ അഞ്ചാം വര്‍ഷം ആകുമ്പോഴേയ്ക്കും റവന്യൂ കമ്മി ഏതാണ്ട് ഇല്ലാതാക്കാനാവും. അപ്പോള്‍ വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവിനായി മാറ്റിവയ്ക്കാനാവും. ഇതിലൊരു ഭാഗവും ബോണ്ടുകളുടെ ബാധ്യത തീര്‍ക്കാനായി ഉപയോഗപ്പെടുത്താനാവും. 
എന്നാല്‍ പിന്നെ ആ നല്ലകാലം വരുന്നതുവരെ കാത്തിരിക്കുന്നതല്ലേ ഉചിതം? നമ്മുടെ കണക്കുകൂട്ടലുകളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നതിന് എന്താണുറപ്പ്? ഈ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ തന്ത്രത്തെ നൂല്‍പ്പാലത്തിലൂടെയുള്ള അഭ്യാസമെന്ന് ഞാന്‍ വിശേഷിപ്പിച്ചത്. റവന്യൂകമ്മി നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം തകിടം മറിയും. ഇതിനുള്ള ഇച്ഛാശക്തിയുണ്ടാകണം. പക്ഷേ വേറെ മാര്‍ഗ്ഗമില്ല. അത്രയും ഗുരുതരമായ സാമ്പത്തികമാന്ദ്യമാണ് കേരളത്തെ തുറിച്ചുനോക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ഇന്നത്തെ സാമ്പത്തികമുരടിപ്പ് ഒരു സാമ്പത്തിക തകര്‍ച്ചയായി മാറും. അത് വലിയൊരു സാമൂഹ്യ ദുരന്തമായിരിക്കും. അതുകൊണ്ട് 2008 ലെന്നപോലെ ഒരു ഉത്തേജക പാക്കേജ് സധൈര്യം നാം ഏറ്റെടുത്തേതീരൂ. അതാണ് ഇത്തവണത്തെ പുതുക്കിയ ബജറ്റിന്‍റെ മര്‍മ്മം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...