Wednesday, August 3, 2011

കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും


കെ. എം. മാണി അവതരിപ്പിച്ച ധവളപത്രത്തിലെ ഓരോ ഖണ്ഡികയ്ക്കും മറുപടി പറയുന്ന കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പുസ്തകം നാളെ (ആഗസ്റ്റ് 4ന്) വൈകുന്നേരം 4 മണിക്ക് കോട്ടയം സാഹിത്യസഹകരണ സംഘം ഹാളില്‍ പ്രകാശനം ചെയ്യുകയാണ്. സ. ടി. കെ. രാമകൃഷ്ണന്‍ പഠനഗവേഷണ കേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പുസ്തക പ്രകാശനത്തോടൊപ്പം കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയും ഉണ്ടായിരിക്കും.

ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ മോഡറേറ്ററാകുന്ന പാനലില്‍ പി. സി. സിറിയക്, ഡോ. മേരി ജോര്‍ജ്, ജി. വിജയരാഘവന്‍, ഡോ. കെ. എന്‍. ഹരിലാല്‍ എന്നിവരാണുളളത്. മോഡറേറ്റര്‍ വഴി സദസില്‍ നിന്നും ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്.

പ്രകാശന ചടങ്ങിലും ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു...



പുസ്തകത്തിന്റെ മുഖവുരയില്‍ നിന്ന്....  

കണക്കില്‍ പതിരില്ല എന്ന് പ്രസിദ്ധമായൊരു ചൊല്ലുണ്ട്. അതുപോലെ പ്രസിദ്ധമാണ് കണക്കു കൊണ്ട് എന്തും കളിക്കാമെന്നതും. കണക്കുകൊണ്ടുളള കളി പലവിധമാണ്.
ഒന്ന്) ഇഷ്ടമില്ലാത്ത കണക്കുകള്‍ തമസ്‌കരിക്കാം.
രണ്ട്) കേവല തുക, ശതമാനം, തോത്, നിരക്ക് എന്നിങ്ങനെ കണക്കുകള്‍ പലവിധമുണ്ട്. നിരക്കുകള്‍ പലവിധത്തില്‍ കണക്കുകൂട്ടാം. സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഇവ ദുരുപയോഗപ്പെടുത്തലാണ് കണക്കുകൊണ്ടുളള കളിയുടെ മറ്റൊരു രീതി.
മൂന്ന്) കണക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുക.
നാല്) തെറ്റായ കണക്കുകള്‍ നല്‍കുക.
അതുകൊണ്ടാണ് എന്താണ് സ്ഥിതിവിവരക്കണക്ക് എന്നു പ്രബന്ധമെഴുതുന്ന ഏതൊരു വിദ്യാര്‍ത്ഥിയും ''കളളം, പച്ചക്കളളം, പിന്നെ സ്ഥിതിവിവരക്കണക്കുകളും'' ('Lies, damn lies and statistics') എന്ന ചൊല്ല് ഉദ്ധരിക്കാറുളളത്. ഈ നാലുതരം കളളക്കളിയുടെയും ഉത്തമമാതൃകകള്‍ സുലഭമായി കെ. എം. മാണിയുടെ ധവളപത്രത്തില്‍ ലഭ്യമായതു കൊണ്ടാണ് ഈ ഗ്രന്ഥത്തെ ''കളളം, പച്ചക്കളളം, കെ. എം. മാണിയുടെ കണക്കുകളും'' എന്ന പേരിട്ടത്.
സാധാരണഗതിയില്‍ പലസംവാദങ്ങളും സമാന്തര പ്രസംഗങ്ങളായി ഒടുങ്ങുന്ന പതിവാണുളളത്. അതുകൊണ്ടാണ് കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ചുളള ഈ ലഘുഗ്രന്ഥം ധവളപത്രത്തിലെ ഓരോ ഖണ്ഡികയ്ക്കും ബദല്‍ ധവളപത്രം നല്‍കിയ മറുപടിയുടെ വിശദീകരണമായി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഈ വിവാദത്തില്‍ അന്തര്‍ലീനമായ വാദങ്ങളേവ, അവയുടെ നിജസ്ഥിതിയെന്ത് എന്നു കൂടുതല്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിന് വായനക്കാരനെ സഹായിക്കും.
സ്വതവേ തന്നെ ധനകാര്യം ഗ്രഹിക്കാന്‍ ക്ലിഷ്ടതയുളള വിഷയമാണ്. പെട്ടെന്നു പിടികിട്ടാത്ത പദപ്രയോഗങ്ങളും സംജ്ഞകളുമാണ് ഇതിനു കാരണം. അധ്യായങ്ങളില്‍ തന്നെ പ്രസക്തമായ ഭാഗങ്ങളില്‍ ഇവ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടും സംശയമുയരാം. അതുകൊണ്ട് വായന എളുപ്പമാക്കാന്‍ വേണ്ടി ഒരു ധനകാര്യപദാവലി ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

1 comment:

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...